Thursday, September 15, 2022

ബാലികാമനസ്സുകളിലൂടെ ഒരു യാത്ര


'നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മള് സംസാരിച്ചിട്ടേയില്ല.''

'നമ്മള്‍ അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.'' 

'ഉവ്വ്, പക്ഷേ, അത് ചെറിയ കഥകള്‍ മാത്രം''

'നീ അതെന്താണ് അങ്ങനെ പറഞ്ഞത്.'' 

'നിങ്ങള്‍ക്കു ലഭിച്ചിരുന്ന ക്രിസ്തുമസ്സ് സമ്മാനങ്ങള്‍, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.'' 

'യഥാര്‍ത്ഥകാര്യങ്ങള്‍ എന്നുവച്ചാല്‍ എന്താണ്?'' 

'ഉദാഹരണത്തിന്, നിങ്ങള്‍ പേടിച്ചിരുന്ന കാര്യങ്ങള്‍''

'എല്ലാവരേയും പോലെ ഞാന്‍ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.''

'ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയു.'' ''മറന്നു പോയോ ''

'ഇല്ല. മറന്നിട്ടില്ല. (അടുത്തു വന്ന് ചെവിയില്‍ പറയുന്നു) 

എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു''

ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.

 മകളുടെ കണ്ണില്‍ ബാല്യകാലത്തിലെ മുഴുവന്‍ ആകാംക്ഷകളും നിറഞ്ഞു

നില്‍ക്കുന്നു. മാതാപിതാക്കളുടെ ബാല്യം എങ്ങനെയായിരുന്നുവെന്ന്

അറിയാനുള്ള ആകാംക്ഷകള്‍ അവള്‍ പ്രകടിപ്പിക്കുന്നു. അച്ഛനോടുള്ള ഈ

ചോദ്യങ്ങള്‍ അവളുടെ ജിജ്ഞാസയുടെ ഭാഗമാണെങ്കിലും ഇവയേക്കാളും

അമ്മയുടെ ബാല്യം അവളെ അത്യധികമായി സ്വാധീനിക്കുന്നതിനെയാണ്

 യങ് മദര്‍ (പെറ്റിറ്റ് മാമന്‍) എന്ന ചലച്ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. 

നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്ക് ഭാവനയിലൂടെ 

സഞ്ചരിക്കുകയോ സമയയാത്ര നടത്തുകയോ ചെയ്യുന്നു.




കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോള്‍

'നിങ്ങള്‍ക്കൊരു കുട്ടിക്കാലമില്ലേ'യെന്ന

യുവകവിയോടുള്ള റില്‍ക്കേയുടെ ചോദ്യം 

നമ്മുടെ ഓര്‍മ്മകളിലേക്കു വരുന്നു. 

എത്ര മഹത്തായ കവിതകള്‍ ബാല്യത്തിന്റെ സ്മരണയില്‍

രചിക്കപ്പെട്ടു കൂടാ. 

എന്നാല്‍, ഏതു കവിതയേക്കാളും മനോഹരമായി 

ബാല്യകാലം നിലകൊള്ളുന്നു, ഒരിക്കലും പൂര്‍ണ്ണമായും

ആവിഷ്‌ക്കരിക്കപ്പെടാത്ത കവിതയായി.

ചലച്ചിത്രത്തെ ദൃശ്യത്തിലെ കവിതയോ 

കവിതയെ ചലച്ചിത്രമോ ആക്കി മാറ്റുന്ന പ്രവര്‍ത്തനമാണ്

ചലച്ചിത്രകാരിയായ സെലിന്‍ സിയാമ നിര്‍വ്വഹിച്ചിരിക്കുന്നത്. 

ലളിതവും മനോഹരവുമായ ചലച്ചിത്രം. 


അമ്മമ്മയോടൊപ്പമുള്ള തന്റെ അമ്മയുടെ  ബാല്യത്തെ തിരയുന്ന

ബാലികയാണ് പിന്നീട് ഭൂതകാലത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുന്നതും 

അമ്മ മറിയോണിനെ തന്നെപ്പോലുള്ള ഒരു ബാലികയായി കണ്ടുമുട്ടുന്നതും. 

ബാലികയുടെ രൂപത്തില്‍ നെല്ലിയുടെ അടുത്തെത്തുന്ന അമ്മ 

അവര്‍ക്കിടയിലെ എല്ലാ ഭേദങ്ങളേയും ഇല്ലാതാക്കുകയും 

ഒരേ രീതിയില്‍ സംസാരിക്കുകയും ഒരേ കളികളില്‍ മുഴുകുകയും ചെയ്യുന്നു.

ആ ബാലികമാര്‍ തുടര്‍ച്ചയായി മുതിര്‍ന്നവരെ പോലെ പെരുമാറുന്നതിനു

ശ്രമിക്കുന്നതു കാണാം, അവര്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു.

മഴയില്‍  നിന്നും കയറി മുറിയിലെത്തുന്നവര്‍ അലമാരിയില്‍ നിന്നും

കൈലേസെടുത്തു തല തോര്‍ത്തുന്ന ദൃശ്യത്തില്‍ ഇതു നമുക്കു ശരിക്കും

അനുഭവിക്കാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും

മുതിര്‍ന്നവരെ പോലെ പെരുമാറുന്നു, 

എന്നാല്‍ അവരുടെ തിരുമ്മലില്‍ തലയില്‍ നിന്നും വെള്ളം പോകുന്നില്ല. 

മുതിര്‍ന്നവരുടെ പ്രവൃത്തികളില്‍ അവര്‍ എത്രമാത്രം മുഴുകിയിട്ടുണ്ടെന്നും 

എന്നിട്ടും അവര്‍ അതു മുഴുവനായി പഠിച്ചിട്ടില്ലെന്നതും 

കുട്ടികളായി തന്നെ ഇരിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്നു. 

മരിച്ചുപോയ അമ്മമ്മ കുഞ്ഞുമരിയോണിന്റെ അമ്മയായി 

നെല്ലിയുടെ മുന്നിലെത്തുന്നത് എന്തുകൊണ്ടാവാം?

അമ്മമ്മയ്ക്ക് ശരിയായ രീതിയില്‍ 

അവസാനത്തെ ഗുഡ്‌ബൈ പറയാന്‍ കഴിയാത്തതിലുള്ള 

അവളുടെ വ്യസനത്തിന്റെ പരിണിതഫലം കൂടിയാകണം അത്.  


സ്ത്രീകളുടെ വൈകാരികലോകം

സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയമാണ്.

സ്ത്രീകള്‍ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാന്‍ 

സെലിന്‍ സിയാമ ഉത്സുകയാണ്. 

ഈ ചലച്ചിത്രത്തില്‍ എട്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ 

നിഷ്‌ക്കളങ്കമായ കണ്ണുകളിലൂടെ അവര്‍ ലോകത്തെ കാണിച്ചു തരുന്നു. 

തലമുറകള്‍ക്കിടയിലെ സൂക്ഷ്മവും മോഹനവുമായ സംഭാഷണമായി 

ഇത് നമുക്ക് അനുഭവപ്പെടുന്നു.


No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...