Sunday, January 29, 2023

ഒരു വിവർത്തന പണിശാലയിലെ ചില അനുഭവങ്ങള്‍




കേരളത്തിലെ ഗവേഷണവിദ്യാഭ്യാസരംഗത്തെ കുറിച്ചു പുതിയ വാര്‍ത്തകളും വിമര്‍ശനങ്ങളും നിത്യേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ? ഭാഷാവിഷയങ്ങളില്‍ മാത്രമല്ല, മാനവികശാസ്ത്രവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള പഠനത്തിലും ഗവേഷണത്തിലും വലിയ മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു വേണം കരുതാന്‍. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെമ്പാടും ഇത്രയുമോ ഇതിലേറെയുമോ, ഏറിയോ കുറഞ്ഞോ, രൂക്ഷമായി ഇതു സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും കാണാവുന്നതാണ്.

 കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നാഷണല്‍ ട്രാന്‍സ്ലേഷന്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന പണിശാലയിലെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്രവിജ്ഞാനം വ്യാപിപ്പിക്കാനും ഉതകുന്ന ചില പുസ്തകങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കാനാണ് ഇത്തരം വിവര്‍ത്തനപണിശാലകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ചില പുസ്തകങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് മൂന്നു ദിവസത്തെ പണിശാല നടന്നത്. എല്‍ എസ് കോത്താരി, എസ് പി തിവാരി എന്നിവര്‍ ചേര്‍ന്നു രചിച്ച 'INSIDE ATOMS' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഞാനും മടപ്പള്ളി ഗവ.കോളേജിലെ ജി ഹരികൃഷ്ണനും ചേര്‍ന്നു പരിശോധിക്കേണ്ടിയിരുന്നത്. സി എസ് ഐ ആര്‍ ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ ഉള്‍പ്പെടുത്തി ആംഗലഭാഷയില്‍ 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണത്. ഇതിനകം മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി കണികാഭൗതികത്തെ കുറിച്ചുള്ള പുസ്തകമാണിത്. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ വളരെ വലിയ മുന്നേറ്റങ്ങളുണ്ടായ ഒരു ശാസ്ത്രശാഖയാണിത്. അത്തരമൊരു വിഷയത്തില്‍ നിരന്തരം പുതുക്കി നല്‍കേണ്ട അറിവുകളെ മാറ്റങ്ങളോടെ നവീകരിച്ചു നല്‍കാനുള്ള ഒരു ശ്രമവും ഇല്ലെന്നു മാത്രമല്ല, വിവര്‍ത്തനത്തിലെ പിശകുകള്‍ക്കുപരിയായി അസ്സല്‍ പുസ്തകത്തിലെ ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ നിരവധി പിശകുകള്‍ കൂടി ഞങ്ങള്‍ക്കു ശ്രദ്ധിക്കേണ്ടി വരുന്ന ഒരു സ്ഥിതിയാണുണ്ടായിരുന്നത്. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുന്നേ ഇറങ്ങുകയും മൂന്നു പതിപ്പുകളെങ്കിലും ഇംഗ്ലീഷില്‍ പുറത്തിറങ്ങുകയും ഇന്ത്യയിലെമ്പാടും വിതരണം ചെയ്യപ്പെടുകയും ചെയ്ത, ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തെ മുഴുവന്‍ നയിക്കുന്ന സി എസ് ഐ ആറിന്റെ ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ പെട്ട, ഒരു പുസ്തകത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന്, ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ ചില പിശകുകള്‍ ശ്രദ്ധിക്കുക.

 “The other experiment which clearly establishes the particle nature of light is the scattering of light by free electrons. Arthur H. COMPTON (1892-1962) observed that when X- rays are scattered by electrons there is a decrease in the wavelength of the X-rays, which is independent of the initial wavelength and is dependent only on the angle of scattering. This is referred to as Compton effect.”കോംപ്ടണ്‍ പ്രഭാവത്തെ കുറിച്ചു പറയുന്ന ഭാഗത്തു നിന്നുള്ള ഈ ഉദ്ധരണിയില്‍ നിന്നും നാം മനസ്സിലാക്കുന്നതെന്താണ്? ഇലക്‌ട്രോണുകളുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി എക്‌സ് കിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുമെന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, കോംപ്ടണ്‍ പ്രഭാവത്തില്‍, പ്രതിപ്രവര്‍ത്തനത്തിനു ശേഷം എക്‌സ് കിരണങ്ങളുടെ ഊര്‍ജ്ജവും ആവൃത്തിയും കുറയുകയും തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിരുദതലം വരെയെങ്കിലും ഭൗതികശാസ്ത്രം പഠിച്ചവര്‍ക്ക് അറിയേണ്ടതാണ്.

 “Pauli observed that in the state of an atom specified by a given set of quantum numbers no more than two electrons can be accommodated. If an atom has more than two electrons they have; necessarily to go to states with different quantum numbers. This is referred to: as ‘Pauli’s exclusion principle’ and has been used to explain the arrangement and the properties of different elements in the Periodic Table. This is one of the major achievements of quantum theory of matter.” ഈ ഉദ്ധരണി പോളിയുടെ അപവര്‍ജ്ജനനിയമം വിശദീകരിക്കുന്നതിന് പുസ്തകത്തില്‍ എഴുതിയിരിക്കുന്നതാണ്. ഒരു വ്യവസ്ഥയിലെ രണ്ട് ഇലക്‌ട്രോണുകള്‍ക്ക് (ഫെര്‍മിയോണുകള്‍ക്ക്) ഒരേ ക്വാണ്ടം അവസ്ഥയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന നിയമമാണിത്. 'രണ്ട് ഇലക്‌ട്രോണുകള്‍ക്ക്' എന്നത് 'രണ്ടിലേറെ ഇലക്‌ട്രോണുകള്‍ക്ക്' എന്ന് തെറ്റായി പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഒരു ഓര്‍ബിറ്റലില്‍ രണ്ട് ഇലക്‌ട്രോണുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്നതു തന്നെ അവ ഏതെങ്കിലും ഒരു ക്വാണ്ടം നമ്പര്‍ വ്യത്യസ്തമായി സ്വീകരിച്ചു കൊണ്ടാണ് സാദ്ധ്യമാകുന്നത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളൊന്നായി പുസ്തകം തന്നെ അവതരിപ്പിക്കുന്ന ഒരു നിയമത്തെ തെറ്റായി പുസ്തകത്തില്‍ പ്രസ്താവിക്കുന്നു!


 “We already know about the gravitational and the electromagnetic interactions. The other two are: ‘strong’ or nuclear interaction and ‘weak’ interaction. There is a fifth force which acts between quarks, the constituents of the nucleons (name for protons and neutrons taken together). Its agent is gluon.”ഈ ഉദ്ധരണിയില്‍ ഭൗതികശാസ്ത്രജ്ഞന്മാര്‍ക്കൊന്നും അറിയാത്ത അഞ്ചാമത്തെ അടിസ്ഥാനബലത്തെ കുറിച്ചു പറയുന്നു! ക്വാര്‍ക്കുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും ശക്തബലമാണെന്നും അതിന്റെ ഏജന്റാണ് ഗ്ലുവോണ്‍ എന്നും പറയേണ്ടിടത്താണ് അഞ്ചാമത്തെ ഒരു ബലം ഉണ്ടെന്ന് എഴുതിയിരിക്കുന്നത്.

 വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനഭൗതികശാസ്ത്രം പഠിപ്പിക്കുന്നതിനും അധികവായനയ്ക്കും നല്‍കുന്ന പുസ്തകത്തില്‍ ഇങ്ങനെയുള്ള പരമാബദ്ധങ്ങള്‍ നിറയ്ക്കാന്‍ സി എസ് ഐ ആര്‍ തന്നെ മുതിരുന്നുവെന്നത് ശാസ്ത്രവിദ്യാഭ്യാസത്തെ കുറിച്ച് താല്‍പ്പര്യപ്പെടുന്നവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. ഈ പുസ്തകം രചിച്ച എല്‍ എസ് കോത്താരിയും എസ് പി തിവാരിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായിരുന്നുവെന്നാണ് പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം അബദ്ധങ്ങള്‍ അവര്‍ എഴുതാന്‍ സാദ്ധ്യതയില്ലെന്നു കരുതിയാല്‍, ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കൊണ്ടോ മറ്റോ എഴുതിപ്പിച്ച പുസ്തകങ്ങള്‍ വേണ്ടത്ര പരിശോധനയില്ലാതെ പ്രസിദ്ധീകരണത്തിനു നല്‍കിയെന്നു കരുതേണ്ടി വരും.ഗൗരവപൂർവം എഴുതപ്പെട്ടിട്ടുള്ള എത്രയോ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വിവർത്തനത്തിനും  പ്രസിദ്ധീകരണത്തിനും ലഭ്യമാണെന്നിരിക്കെ ഇത്തരം  പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തു മാനദണ്ഡത്തിലാണ് ? 

 ഈ ശാസ്ത്രപുസ്തകം ചുമക്കുന്ന പ്രത്യയശാസ്ത്രഭാരത്തെ കുറിച്ചു കൂടി പറയണം. ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക!“Bohr devoted considerable time to resolve this paradox and came up with his principle of complementarity. According to this principle, two opposite statements (for example, wave and particle aspects) need not be contradictory, but are com-plementary. This principle is perhaps most significant and revolutionary concept of modern physics. In Indian (generally Eastern) philosophy such situations have been dealt with froth very early times and it was realized that the opposite of a deep truth could also be true. We come across statements like Nirguna Brahma (non-space time universe) and Saguna Brahma (space time universe) to denote the same reality. Looked at casually, these two are contradictory terms.” ആധുനികഭൗതികത്തിലെ വിപ്ലവകരമായ സങ്കല്‍പ്പനം എന്ന പേരില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്ന ബോറിന്റെ പരസ്പരപൂരകതത്ത്വം ഇപ്പോള്‍ ക്വാണ്ടം ഭൗതികത്തിലെ ഒരു പ്രധാനപ്പെട്ട തത്ത്വം എന്ന നിലയ്ക്ക് പാഠപുസ്തകങ്ങളിലൊന്നും ഉള്‍ക്കൊള്ളിക്കുന്നതേയില്ല എന്നതാണ് വാസ്തവം. ഒരു കാലത്ത് അനിശ്ചിതത്വനിയമത്തോളം പ്രധാനമായ ഒരു തത്ത്വമായി ബോറും അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും ഇതിനെ പരിഗണിച്ചിരുന്നുവെങ്കിലും ബോറിന്റെ ഒരു ദാര്‍ശനികനിലപാട് എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഇത് ഏറെയും പരിഗണിക്കപ്പെടുന്നത്. അനിശ്ചിതത്വനിയമം തെറ്റെന്നു തെളിയിക്കപ്പെടുന്ന ഒരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ ക്വാണ്ടം ബലതന്ത്രം തകര്‍ന്നു പോകുമെന്നു ശാസ്ത്രജ്ഞന്മാര്‍ കരുതുമ്പോള്‍ ബോറിന്റെ പരസ്പരപൂരകതത്ത്വത്തിന് അങ്ങനെയൊരു പദവിയേയില്ല.“Wave and particle characteristics of an electron are complementary potentialities and any attempt to bring one of the potentialities into focus may commensurate vagueness on the other” ബോറിന്റെ പരസ്പരപൂരകതത്ത്വത്തി്‌ന്റെ ഒരു പ്രസ്താവനയായി ഇതിനെ സ്വീകരിച്ചു കൊണ്ട് പൂര്‍ണ്ണമായും കണികാസ്വഭാവത്തെ ഫോക്കസ് ചെയ്തു കൊണ്ടുള്ള പരീക്ഷണങ്ങള്‍ തരംഗസ്വഭാവത്തെ മനസ്സിലാക്കുന്നതിനെ നശിപ്പിക്കുമോയെന്ന്; മറിച്ചും, അന്വേഷിക്കുന്ന പരീക്ഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരായ ദീപാങ്കുര്‍ ഹോം, പാര്‍ത്ഥാഘോഷ്, ഗിരീഷ് അഗര്‍വാള്‍ എന്നീ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ രൂപപ്പെടുത്തിയ ഒരു പരീക്ഷണം യുതാക്കാ മിസോബുക്കി, യോഷിയുക്കി ഒത്താക്കേ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണശാലയില്‍ പരിശോധിക്കുകയുണ്ടായി. കണികാ, തരംഗസ്വഭാവങ്ങള്‍ പരസ്പരം പൂരിപ്പിക്കുന്നവയോ പരസ്പരം വര്‍ജ്ജിക്കുന്നവയോ അല്ല, ഒരേ സമയം പ്രകടിപ്പിക്കപ്പെടുന്നു എന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. ഇത്തരമൊരു ചരിത്രമുള്ള ബോറിന്റെ ദാര്‍ശനിക നിലപാടിനെ സഗുണബ്രഹ്‌മം, നിര്‍ഗുണബ്രഹ്‌മം എന്ന ദാര്‍ശനികസങ്കല്‍പ്പനങ്ങളെ ന്യായീകരിക്കാന്‍ മാത്രം പുസ്തകത്തില്‍ ഉപയോഗിക്കുന്നത് രചയിതാക്കളുടെ പ്രത്യയശാസ്ത്ര താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്. പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ രീതിയില്‍ പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.


 നമ്മുടെ വിദ്യാഭ്യാസരംഗം അനഭിലഷണീയമായ പല പ്രവണതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

Tuesday, January 24, 2023

'കേട്ടെഴുത്തുകാരി' നല്‍കുന്ന പ്രതീക്ഷകള്‍


കരുണാകരന്‍ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ്. വ്യവസ്ഥിതമായ ഒരു മലയാളിഭാവുകത്വത്തിന് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ആദ്യകാലങ്ങളില്‍ വളരെ പരീക്ഷണാത്മകമായ ചില സംരംഭങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ശുദ്ധകലാവാദത്തോടുള്ള ചായ്‌വ് എല്ലാക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്നുമുണ്ട്. അതിന്റെ ഏകപക്ഷീയതകള്‍ കരുണാകരന്റെ രചനകളെ പലപ്പോഴും ദുര്‍ബ്ബലവും വിരസവും ആക്കിയിരുന്നു. ആദ്യകാലങ്ങളിലെങ്കിലും, കരുണാകരന്റെ രചനകള്‍ സഹൃദയരിലേക്കെത്താതിരിക്കാന്‍ ഇതു കാരണമായിട്ടുമുണ്ട്. 'യുവാവായിരുന്ന ഒമ്പതുവര്‍ഷം' എന്ന നോവല്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ ഒരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നുണ്ട്. അത് ഒരു വിച്ഛേദമല്ലെന്ന് ഉറപ്പിച്ചു പറയാം. രൂപവും പ്രമേയവും തമ്മിലുള്ള ലയനവും അവയുടെ വൈരുദ്ധ്യാത്മകബന്ധവും ആ നോവലിന്റെ ഏറെ ഭാഗങ്ങളിലും നന്നായി പ്രവര്‍ത്തനക്ഷമമായി. ഇപ്പോള്‍, അതിനു ശേഷം കരുണാകരന്‍ രചിച്ച 'കേട്ടെഴുത്തുകാരി' എന്ന നോവല്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. ഒ വി വിജയന്‍, അദ്ദേഹത്തിന്റെ കഥയുടെ കേട്ടെഴുത്തുകാരി എന്നിങ്ങനെ...ഏറെ ആകാംക്ഷകളോടെയാണ് ഈ നോവല്‍ വായിച്ചു തുടങ്ങുക! ആകാംക്ഷകളെയും പ്രതീക്ഷകളെയും ഈ കൃതി പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയെന്നു പറയുന്നില്ല. എങ്കിലും നിരന്തരം നവീകരണക്ഷമമായ ഒരു രാഷ്ട്രീയ, സാമൂഹികദര്‍ശനത്തെ സൂക്ഷിക്കുന്ന സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരനെ ഈ കൃതിയുടെ പല ഭാഗങ്ങളിലും നമുക്കു കണ്ടുമുട്ടാം.

നോവലിലെ ഒ വി വിജയനല്ല, രണ്ടു സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്, വിജയന്റെ കേട്ടെഴുത്തുകാരി പത്മാവതിയും അവളുടെ അമ്മ സീതാലക്ഷ്മിയും. സ്വഭാവചിത്രണത്തില്‍ സീതാലക്ഷ്മി കൂടുതല്‍ മിഴിവോടെ നില്‍ക്കുന്നു. എഴുത്തുകാരന്‍ കേരളീയ സ്ത്രീസമൂഹത്തോടു പുലര്‍ത്തുന്ന വലിയ പ്രതീക്ഷക്ക് കഥയില്‍ ജീവന്‍ നല്‍കിയ രൂപങ്ങളാണ് ഈ സ്ത്രീകളെന്നു പറയാം. രമണിയെന്ന സ്ത്രീയെ ഇവരോടൊപ്പം ചേര്‍ത്തു പറയണമെന്ന് കരുതുന്നവരുമുണ്ടാകാം. കഥയുടെ പ്രമേയം ഈ സ്ത്രീകളിലാണ് മുഖ്യമായും നില്‍ക്കുന്നതെന്നും പറയണം. പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ നമ്മുടെ സ്ത്രീജീവിതം  ഉറച്ച തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാകുമ്പോള്‍, അത് പുരുഷാധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന്റേയും തിന്മയുടേയും ലോകത്തിന് പ്രഹരമാകുകയും പുതിയ ജീവിതത്തിനു കാരണമാകുകയും ചെയ്യുമെന്നു എഴുത്തുകാരനോടൊപ്പം കരുതാന്‍ ഇതെഴുതുന്നയാളും താല്‍പ്പര്യപ്പെടുന്നു. കേട്ടെഴുത്തുകാരിയുടെ അച്ഛന്‍ സേതുപതിയെ പോലീസ് അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍ ഒരു ബസ് യാത്രയ്ക്കിടക്ക് സേതുലക്ഷ്മി അയാളോടു പറയുന്നുണ്ട് -
'നിങ്ങള്‍ ജീവിക്കാന്‍ ഏതുതരം രാജ്യമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. ഇത്രനാളും അത് എന്നോടും പറഞ്ഞിട്ടില്ലായിരുന്നു.'
പിന്നെ, അയാള്‍ തിരിച്ചുവരുമ്പോള്‍
'നിങ്ങള്‍ തിരിച്ചുപോകണം. നിങ്ങള്‍ എന്നെ കാണാന്‍ വരരുത്.'
എന്നിങ്ങനെ കരച്ചിലിലേക്കു ഏതു നിമിഷവും  ചിതറാവുന്ന ഒച്ചയില്‍ ധൈര്യം സംഭരിച്ചു പറയുന്നവളെ കരുണാകരന്‍ എഴുതുന്നു. മകളോടു സംസാരിക്കുമ്പോള്‍ സീതാലക്ഷ്മി ഇങ്ങനെ പറയുന്നു.

'...ഇപ്പോഴാണ് അതു നിന്നോടു പറയാന്‍ ഓര്‍മ്മ വന്നത്. അയാളുടെ ഒരു പ്രവൃത്തിയെ പറ്റിയാണ് അത്. ഈച്ചകളെ ഓരോന്നായി കൊന്ന് തിണ്ണയില്‍ ചിലപ്പോള്‍ നിലത്ത് നിരനിരയായി വെക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്.'
അമ്മ സീതാലക്ഷ്മി അച്ഛനെ പറ്റി  'അയാള്‍' എന്നു പറയുന്നത് പത്മാവതി ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ ഹിന്ദുത്വരാഷ്ട്രീയക്കാരനാണെന്നറിയുന്ന നാളില്‍ സീതാലക്ഷ്മി ചിത്രകാരിയാവാന്‍ തീരുമാനിക്കുന്നു. എം എഫ് ഹുസൈന്‍ ഉള്‍പ്പെടെ ചിത്രം വരയ്ക്കുന്നവരോട് ഹിന്ദുത്വം കാണിച്ച അക്രമങ്ങളെ അവളുടെ പ്രവൃത്തി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീടിന്റെ തുറന്നിട്ട ഒരു ജാലകത്തിനു മുന്നില്‍ ചിത്രം വരയ്ക്കാനുള്ള ഇച്ഛയുമായി അവള്‍ പല ദിവസം ഇരുന്നുവെങ്കിലും ചി്ര്രതരചന നടക്കുന്നില്ല. പിന്നെ, സീതാലക്ഷ്മിയുടെ മരണശേഷം ആ വീടു സന്ദര്‍ശിക്കുന്ന പത്മാവതി അമ്മയുടെ ചിത്രരചനാസാമഗ്രികളെല്ലാം തനിക്കു വേണ്ടി എടുക്കുന്നു. മകള്‍ അമ്മയോടു നേരിട്ടു പറയുില്ലെങ്കിലും അവളും അച്ഛനെ നിഷേധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭവും നോവലില്‍ നാം വായിക്കുന്നു.
 'ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ തന്റെ പിറന്നാള്‍ ദിവസം കേക്കിന്റെ പെട്ടിയുമായി വന്നു നിന്ന അച്ഛനെ പറ്റി അവള്‍ അമ്മയോടു പറഞ്ഞില്ല. തങ്ങളെ ഇപ്പോഴും പിന്തുടരുന്ന, ഓര്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന വേറെ ഒരാളെ പോലെയാണ് അച്ഛനിപ്പോള്‍ ...'
സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ തന്നെ ഹിന്ദുത്വവാദത്തിന്റെ നൃശംസതയെ നേരിടുന്നതിന്റെ പ്രതീക്ഷയെ എഴുതുന്ന വാക്കുകളാണിത്. ആയുസ്സിലും പ്രായത്തിലും ശാപം പോലെ കുടുങ്ങിപ്പോയവനായിട്ടാണ് സേതുലക്ഷ്മി ഹിന്ദുത്വവാദിയായ പത്മാവതിയുടെ അച്ഛനെ എഴുതുന്നത്. ഭാര്യയ്ക്കും മകള്‍ക്കും പ്രായമായിട്ടും അയാള്‍ മാറാതെ അതേ രൂപത്തില്‍ തന്നെ തുടരുന്നു. ഒരിക്കലും പ്രായമാകാതെ പഴയതു പോലെ തന്നെയിരിക്കുന്ന സേതുപതിയെ കുറിച്ച് എഴുത്തുകാരന്‍ തന്നെ പല തവണ പറയുന്നുണ്ട്. അത് ശാപം കിട്ടിയ ജന്മം. അശ്വത്ഥാമാവിനെ പോലെ ഒരിക്കലും മാറാതെ, ഒരിക്കലും പുതുക്കാതെ, വെറുപ്പിന്റേയും പകയുടേയും നിന്ദയുടേയും ചോരയും ചലവും ഒലിപ്പിച്ച് ലോകാവസാനം വരെ തുടരുന്ന നികൃഷ്ടത! എന്നാല്‍, പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ ഉറച്ച തീരുമാനമെടുത്ത സ്ത്രീകള്‍ കേരളത്തിലെങ്കിലും ഉണ്ടോയെന്നു സന്ദേഹിക്കാം. മതപൗരോഹിത്യത്തിന്റേയും വര്‍ഗീയതയുടേയും പുരുഷാധികാരത്തിന്റേയും ലോകത്തിനു പിന്തുണ നല്‍കിക്കൊണ്ട്, തങ്ങള്‍ അശുദ്ധകളാണെന്നു സ്വയം പ്രഖ്യാപിച്ച് കാവിക്കൊടികളുമായി തെരുവിലിറങ്ങിയ കുലസ്ത്രീമഹത്ത്വത്തിന്റെ നാടു കൂടിയാണിത്.



1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും 2014ലെ തീവ്രവലതുപക്ഷകക്ഷിയുടെ അധികാരാരോഹണത്തിനുമിടയിലെ കാലയളവാണ് നോവലില്‍. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഹിന്ദുത്വവാദിയായ സേതുപതി അറസ്റ്റു ചെയ്യപ്പെടുന്നത്. അന്ന് തീവ്രവലതുപക്ഷവും നിരോധിക്കപ്പെട്ടിരുന്നു. ഹിന്ദുത്വത്തിന്റെ രാജ്യസങ്കല്‍പ്പനത്തെ പേറുന്ന സേതുപതിയെ നിശിതമായ വിചാരണയ്ക്കു വിധേയമാക്കുന്ന കരുണാകരന്റെ കഥാപാത്രങ്ങള്‍ തീവ്രഇടതുപക്ഷത്തെ സ്‌നേഹത്തോടെയും സഹഭാവത്തോടെയും കാണുന്നു. ഒമ്പതുവര്‍ഷം മാത്രം യുവാവായിരുന്നവനെന്നു സ്വയം വിളിക്കുന്ന രാമു; കരുണാകരന്റെ പഴയ നോവലിലെ കഥാപാത്രം, ഇവിടെ പത്മാവതിയുടെ ഇഷ്ടകവിയും സുഹൃത്തുമായി പ്രത്യക്ഷപ്പെടുന്നു. തീവ്രവലതുപക്ഷകക്ഷി വിജയിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന ദിവസം ഒരു കോഫീഹൗസില്‍ വച്ച് പത്മാവതിയും രാമുവും ഷീബയും കണ്ടുമുട്ടുന്നു. ഷീബ രാമുവിനെ ചൂണ്ടി പറയുന്നു-
'എന്റെ ഉപ്പ ഇതാ ഇവര്‍ കുറച്ചു പേരോടൊപ്പം ഈ രാജ്യത്ത് മറ്റൊരു രാജ്യം കൊണ്ടുവരാന്‍ പോയതാണ്. ആ രാജ്യം പക്ഷേ വന്നതേയില്ല. ഉപ്പ ഇതേ രാജ്യത്തില്‍ തന്നെ പാര്‍ത്ത് പിന്നെ പോവുകയും ചെയ്തു. മരിക്കുന്നതുവരെ അതേ സ്വപ്നം സ്വന്തം നൊസ്സാക്കി ഓര്‍ത്തുകൊണ്ട്.''
തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ മനസ്സുകെട്ട് പുറത്തിറങ്ങിയതാണെന്നു പറയുന്ന പത്മാവതിയോട് രാമു പറയുന്നത് ഇങ്ങനെയാണ്.
'രാജ്യം പൗരന്റെ സങ്കല്‍പ്പത്തില്‍ തന്നെ ഇല്ലാത്ത ദിവസങ്ങളില്‍ ഈ രാജ്യം നമ്മള്‍ വിട്ടുപോന്നിരിക്കുന്നു.''
കരുണാകരന്‍ തീവ്രവലതുപക്ഷത്തേയും തീവ്രഇടതുപക്ഷത്തേയും ഒരേ രീതിയിലല്ല കാണുന്നതെന്ന കാര്യം പ്രധാനമാണ്. രാഷ്ട്രീയദര്‍ശനത്തിലെ വലിയ അന്തരം തീവ്രഇടതുപക്ഷത്തെ പത്മാവതിക്കു സ്വീകാര്യമാകുന്ന ജൈവപക്ഷമാക്കുന്നുണ്ട്. കരുണാകരന്‍ എന്ന എഴുത്തുകാരന്‍ തന്റെ ജീവിതത്തിന്റെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇടതുപക്ഷതീവ്രവാദിയായിരുന്നു. (പലപ്പോഴും അത് കെ. വേണു വരെ മാത്രം എത്തിനില്‍ക്കുന്നതായി എനിക്കു തോന്നുന്നുണ്ട്) എന്നാല്‍, ഇപ്പോള്‍ തികഞ്ഞ ജനാധിപത്യവാദിയുടെ മുഖവുമായാണ് അദ്ദേഹം സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. നല്ല ജനാധിപത്യവാദികള്‍ക്ക് തീവ്രഇടതുപക്ഷം എത്രമാത്രം ജൈവപക്ഷമാണെന്ന് തിരിച്ചറിയാന്‍ കഴിയും!

ഒ വി വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റിയാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞല്ലോ? വിജയന്റെ പഴയ കഥാപാത്രങ്ങള്‍ ശിവരാമന്‍നായരും നൈജാമലിയും ഈ നോവലിലും അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളായി കഥാപാത്രങ്ങളായി വരുന്നുണ്ട്. നോവലിലെ സംഭാഷണങ്ങളില്‍ നിന്ന് വിജയന്റെ ചില വാക്കുകള്‍ ഇവിടെ എഴുതുന്നത് ഉചിതമായിരിക്കും. നോവലിന്റെ ദര്‍ശനതലത്തേയും  വായനക്കാരനു നല്‍കുന്ന ചിന്താഭാരത്തെയും അതു കാണിച്ചു തരും.
 'നമ്മള്‍ മനുഷ്യര്‍ ഭൂമിയില്‍ ദു:ഖിതരായി തന്നെ തുടരും. നാം അധികാരവും ഭരണവും കണ്ടുപിടിച്ചവരാണ്.'
 'ഭരിക്കുന്നവര്‍ ഒരിക്കലും അവരുടെ കണ്ണുചിമ്മില്ല. അവര്‍ക്ക് എപ്പോഴും പേടിയാണ്.'
(ഈ വാക്കുകള്‍ കേട്ട പത്മാവതി എപ്പോഴും കണ്ണുതുറന്നിരിക്കുന്ന ക്രുദ്ധപുരുഷരൂപമായി ഭരണകൂടത്തെ സങ്കല്‍പ്പിക്കുന്നുണ്ട്.)
'എന്റെ പേടി മാറാനല്ലേ ഞാന്‍ കഥകള്‍ എഴുതുന്നത്?'
മറ്റൊരു വാക്യം ഉദ്ധരിക്കാനുള്ളത് വിജയനെ കുറിച്ച് ഭ്രാന്തനോ ജ്ഞാനിയോ ആയ പട്ടേരി പറഞ്ഞ വാക്കുകളാണ്.  'വ്യഥയാണ് ആ മനുഷ്യന്റെ മനസ്സില്‍. വ്യഥ ഇരുട്ടുമാണ്. അതിനാല്‍ തന്നെ അപൂര്‍ണ്ണമാണ് അയാള്‍ കാണുന്ന പലതും.'

കരുണാകരന്റെ നോവല്‍ ജാതിയെ പ്രശ്‌നീകരിക്കുന്ന ചില സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്നുണ്ട്. തലമുറകളുടെ കഥ എഴുതാനാണ് വിജയന്‍ വീണ്ടും പാലക്കാട്ടേക്കു വന്നത്. യദൃച്ഛയാ പത്മാവതി അയാളുടെ കേട്ടെഴുത്തുകാരിയായി വരുന്നു. വിജയന്‍ പത്മാവതിക്കു കഥ പറഞ്ഞു കൊടുക്കുന്നു.
'അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവനും ക്ഷേത്രത്തില്‍ കഴിയാനും കണ്‍നിറയെ ഭഗവാനെ കാണാനും വേണ്ടി അതിനും ഏഴുദിവസം മുമ്പു വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും, വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് താഴ്ന്ന ജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത്.'
അതു രമണി വിജയനോടു പറഞ്ഞ കഥയാണ്. രമണിയുടേയും വേലായുധന്റേയും കഥ. രമണിയെന്ന കഥാപാത്രത്തിനും നോവലിസ്റ്റ് ചില സവിശേഷമായ ചാരുതകള്‍ നല്‍കുന്നുണ്ട്. ജാതിഭേദങ്ങളുടേയും അയിത്താചാരങ്ങളുടേയും കഥയാണ് രമണി പറയുന്നത്. രമണിയുടെ കഥ കേട്ട വിജയന്‍ പറഞ്ഞു:
'ജാതിയുടെ രഹസ്യങ്ങള്‍ എന്നെ ചിലപ്പോള്‍ അമ്പരപ്പിക്കുന്നു.'
സന്ധ്യയാകുമ്പോള്‍ വിജനമാകുന്ന പാടങ്ങളും പറമ്പുകളും വീണ്ടും കാണുന്നതു പോലെ വിജയനു തോന്നി. ആ വിജനതയെ അമ്പരപ്പിച്ചു കൊണ്ട് ഒരു നിലവിളി കേട്ട പോലെയും. വേലായുധനെ കൊല്ലുന്ന സേതുപതിയില്‍ നിന്നും ജാതിചിന്തയുടെ നീചമായ വാക്കുകള്‍ പിന്നെയും നാം കേള്‍ക്കുന്നു. വിജയന്‍ ആ കഥ പൂര്‍ത്തിയാക്കുന്നില്ല.

വിജയനെ അന്വേഷിച്ചു വരുന്ന പോലീസുകാരന്‍ അബ്ദുല്‍അസീസ് സ്വഭാവചിത്രണത്തില്‍ ഏറെ മികവുകളുള്ള ഒരു കഥാപാത്രമാണ്. ഇയാളില്‍ നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങള്‍ ഒരു മനുഷ്യനിലെ പല മനുഷ്യരെ കുറിച്ചു വിചാരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. വിജയന് ഇടതുപക്ഷതീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനാണ് അബ്ദുല്‍ അസീസ് വരുന്നത്. വിജയന്റെ വായനക്കാരനാണ് അയാള്‍. ആരാധകന്‍. വിജയന്റെ കേട്ടെഴുത്തുകാരന്‍ സേതുപതി ഒരു വലതുപക്ഷതീവ്രവാദിയാണെന്ന് ഇയാളാണ് മനസ്സിലാക്കുന്നത്. സേതുപതിയുടെ അറസ്റ്റിലേക്കു നയിക്കുന്നതും ഇയാള്‍ തന്നെ. തീവ്രവലതുപക്ഷം അധികാരമേറ്റെടുത്തതിനു ശേഷം സേതുപതി പഴയ അതേ രൂപത്തില്‍ അപ്പോഴേക്കും സര്‍വ്വീസില്‍ നിന്നും വിരമിച്ച ഈ പോലീസുകാരനെ കാണാന്‍ വരുന്നുണ്ട്. വിജയന്റെ വായനക്കാരനാണെന്നതു കൊണ്ടു മാത്രം സേതുപതിയുടെ കൊലയില്‍ നിന്നും അസീസ് രക്ഷ നേടുന്നു. സേതുപതിയില്‍ നിന്നും വിജയന്റെ വായനക്കാരനായിരുന്ന വേലായുധനു ലഭിക്കാതിരുന്ന കാരുണ്യമാണ്  ഇയാള്‍ക്കു ലഭിക്കുന്നത്. അബ്ദുല്‍ അസീസിനോടു നീ ഇനി ഭയത്തില്‍ മാത്രം ജീവിക്കുകയെന്നു പറയാതെ പറയുന്ന തീവ്രവലതുരാഷ്ട്രീയത്തെ വരികള്‍ക്കിടയില്‍ നാം വായിക്കുന്നു. വിജയന്റെ കേട്ടെഴുത്തുകാരനായിരുന്നു സേതുപതി എന്ന കാര്യം നമ്മുടെ ഭാഷയിലെ ഏറെ പ്രധാനിയായ എഴുത്തുകാരന്റെ ശൈലിയില്‍ ചിലരെങ്കിലും ആരോപിക്കുന്ന സവര്‍ണ്ണതയുടെ മൂലകങ്ങളെ ധ്വനിപ്പിക്കുന്നുണ്ടോയെന്നും ആലോചിക്കാം.

ഒട്ടും തന്നെ രേഖീയമല്ലാത്ത ഒരു രചനാശൈലിയാണ് ഈ നോവലിനുള്ളത്. വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെങ്കിലും ചിതറിയ ഒരു ഘടനയാണ് ഇതിനുള്ളത് അത് നോവലിന് സവിശേഷമായ മെച്ചങ്ങളൊന്നും നീട്ടുന്നില്ല. സീതാലക്ഷ്മിയുടേയും മകളുടേയും ആര്‍ജ്ജവമുള്ള മനസ്സു കൊണ്ടും കൃതിയുടെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കുറേ നുറുങ്ങുകള്‍ കൊണ്ടും ആയിരിക്കണം ഈ നോവലിനെ നാം ഇഷ്ടപ്പെടുക.

******************************************************************************************

Saturday, January 21, 2023

ഈ ഉച്ചയിലെ മലയാളിമയക്കം



ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്തെ മയക്കം' സമകാലമലയാളിയുടെ മനസ്സിനെ അഴിക്കുകയും അവന്റെ (അവളുടേയും) ആന്തരികലോകത്തെ നമുക്കേവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പ്രത്യക്ഷീകരിക്കുകയും ചെയ്യുന്നു. സമകാലമലയാളിമനസ്സിനെതിരായ ആക്രമണവും മലയാളിയുടെ അബോധത്തിന്റെ പ്രകാശനവുമായി ഈ ചലച്ചിത്രം മാറുന്നു.  സ്വൈരമുള്ള സ്ഥിതാവസ്ഥയെ വിട്ട് എങ്ങെങ്ങോ എത്തിച്ചേരാന്‍ വെമ്പുകയും അതിനായി അലയുകയും ചെയ്യുന്ന മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയുടെ ആവിഷ്‌ക്കരണമെന്ന സാമാന്യപാഠത്തിലുപരി മലയാളിക്കുള്ള ചില സവിശേഷപാഠങ്ങളെ ഈ ചലച്ചിത്രം ഒരുക്കുന്നുണ്ട്.


ഇത് ഒരു ലോകസിനിമയാണെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട്, മലയാളത്തേയും തമിഴിനേയും ലോകത്തിലെ മുഴുവന്‍ പ്രേക്ഷകര്‍ക്കുമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്. അങ്ങനെ, ഈ ചലച്ചിത്രം മലയാളത്തേയും തമിഴിനേയും കുറിച്ചാണ്. മലയാളികളേയും തമിഴരേയും കുറിച്ചാണ്. ഇത് ഒരു മലയാളചലച്ചിത്രം മാത്രമല്ല, തമിഴ് ചലച്ചിത്രം കൂടിയാണ്. മലയാളി ഒരുക്കിയ മലയാളചലച്ചിത്രം തമിഴ് ചലച്ചിത്രം കൂടിയായി മാറിത്തീര്‍ന്നതാണ്. മലയാളിയുടെ അബോധത്തിലെ തമിഴാണ് ഈ ചലച്ചിത്രത്തിന്റെ പ്രേരണ. മലയാളിക്ക് തമിഴകത്തോട് ഏറെ ആഭിമുഖ്യങ്ങളുണ്ട്.  എന്നും എപ്പോഴും ഏറിയും കുറഞ്ഞും ഈ ആഭിമുഖ്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പഴയ തമിഴകത്തില്‍ മലയാളി കൂടി ഉണ്ടായിരുന്നല്ലോ? ഏതോ ചരിത്രസന്ധിയില്‍ ചിതറിപ്പോയതാണ്. ഇപ്പോള്‍, നമ്മുടെ വലിയ കലാകാരന്മാരായ ജോണ്‍ ഏബ്രഹാമിലും ആറ്റൂര്‍ രവിവര്‍മ്മയിലും മറ്റും കൂടിക്കടന്ന് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ ലിജോ ജോസിലും ഹരീഷിലും മമ്മൂട്ടിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. 


തങ്ങളുടെ ദൈവത്തെ തേടി തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്കു പോയ മലയാളികളുടെ ഒരു യാത്രാസംഘത്തിന്റെ രണ്ടു ദിവസത്തെ ജീവിതാനുഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ഈ ചലച്ചിത്രം. ദൈവത്തെ തേടുന്ന യാത്ര ജീവിതത്തിന്റെ പൊരുളിനെ തേടിയുള്ള യാത്ര കൂടിയാണ്.  ഈ ചലച്ചിത്രത്തിലെ മലയാളികളുടെ ദൈവം കുടികൊള്ളുന്നത് തമിഴ്‌നാട്ടിലാണെന്നതു മലയാളമനസ്സിന്റെ ആഭിമുഖ്യങ്ങളുടെ സൂചനയാകുന്നുണ്ട്. പുറത്തേക്ക് വലിയ ദൈവവിശ്വാസങ്ങളൊന്നും പ്രകടിപ്പിക്കാത്ത ജെയിംസ് എന്ന കഥാപാത്രത്തിലൂടെ സമകാലമലയാളിയുടെ ജീവിതപ്പൊരുളിനെ തേടിയുള്ള യാത്രയായി ഈ തീര്‍ത്ഥയാത്രയെ ചലച്ചിത്രകാരന്‍ പരിവര്‍ത്തിപ്പിക്കുന്നു. ജെയിംസാകട്ടെ, മുഴുവന്‍ മലയാളികളുടേയും പ്രതിനിധിയായി മാറുകയും ജെയിംസിലൂടെ പ്രകടമാകുന്നതെല്ലാം മലയാളമനസ്സിന്റെ പ്രകടനങ്ങളായി മാറിത്തീരുകയും ചെയ്യുന്നു. സമകാലമലയാളിയുടെ അബോധം ഒരു തമിഴനായി മാറിത്തീരാന്‍ ആഗ്രഹിക്കുന്നുണ്ട്. തന്റെ സ്വത്വത്തില്‍ നിന്നും നന്മയെ ഉരിഞ്ഞുകളഞ്ഞ് സ്വാര്‍ത്ഥതയുടേയും പൊങ്ങച്ചങ്ങളുടേയും പര്യായങ്ങളായി തീര്‍ന്ന, മദ്ധ്യവര്‍ഗമലയാളിയുടെ അബോധത്തിലെ ഭാവപ്പകര്‍ച്ചകളാണ് ജെയിംസിലൂടെ ആവിഷ്‌ക്കൃതമാകുന്നത്. ചലച്ചിത്രത്തില്‍ കാണുന്നത് നാടകകലാകാരന്മാരുടെ തീര്‍ത്ഥയാത്രയാണെന്നത് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു കാണണം. നാടകമേ ഉലകം എന്ന ചൊല്ലിലൂടെ നാടകത്തിനു ലോകത്തോടും ജീവിതത്തോടും ഉള്ള ബന്ധങ്ങള്‍ സൂചിപ്പിക്കപ്പെടുക മാത്രമല്ല, മറ്റൊരു വ്യാഖ്യാനതലത്തില്‍ ജീവിതത്തെ അഭിനയമാക്കി മാറ്റുന്ന മലയാളിവേഷങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു, ചലച്ചിത്രകാരന്‍. ജീവിതനാടകമാടുന്ന ഈ മനുഷ്യരില്‍ വ്യത്യസ്തനായ ഒരുവനിലേക്ക് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ കുടിയേറുന്നു. അത് പകര്‍ന്നാടുന്നു. മലയാളി പകല്‍മയക്കം വിട്ടു തമിഴ് ഊരിലേക്ക് ഉണരുന്നു.



പരസ്പരവിശ്വാസമില്ലായ്മ, പിശുക്ക്, അത്യാര്‍ത്തി, സ്വാര്‍ത്ഥത, തന്‍കാര്യം കാണുന്നതിലെ സാമര്‍ത്ഥ്യം, പരദൂഷണത്തിലുള്ള താത്പ്പര്യം എന്നിവയെല്ലാം തീര്‍ത്ഥയാത്രക്കാരായ മലയാളികളുടെ നാടകസംഘത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുന്നുണ്ട്. ഉച്ചമയക്കത്തിനിടയില്‍ ഈ സംഘത്തില്‍ നിന്നുമാണ് ജെയിംസ് ഇറങ്ങിപ്പോകുന്നത്. അയാള്‍ പോകുന്നത് തന്റെ ഊരിലേക്കാണ്. സ്‌നേഹനിധികളായ അപ്പയും അമ്മയും പൂങ്കുഴലിയും മുത്തും പശുവും നായയുമുള്ള കുടിയിലേക്കു അവന്‍ പോകുന്നു. ജെയിംസ് സുന്ദരമായി മാറുന്നു. തന്നെ കേരളത്തിലേക്കു തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരോട് അവന്‍ ആണയിടുന്നു, നാന്‍ ഇന്ത ഊരുകാരന്‍ താന്‍ എന്ന്.. ഓരോരുത്തരേയും വിളിച്ചു ചോദിക്കുന്നു - നാന്‍ ഈ ഊരുകാരനല്ലേയെന്ന്. തമിഴകത്തിലെ തന്റെ ഊരിലേക്കു തിരിച്ചുപോകാനുള്ള മലയാളിയുടെ അബോധാഭിലാഷങ്ങളുടേയും പ്രേരണകളുടേയും വളരെ തീക്ഷ്ണമായ ഒരു ദൃശ്യാവിഷ്‌ക്കരണമാണ് ജെയിംസിന്റെ ഭ്രമാത്മകമായ ഈ ഭാവപ്പകര്‍ച്ചയിലൂടെ ചലച്ചിത്രകാരന്‍ സാധിച്ചെടുക്കുന്നത്. 


മലയാളിയുടെ അന്ത:സാരശൂന്യമായ ജീവിതാഭിനയത്തില്‍ നിന്നും മാറി ഏറെ ജൈവികവും മാനുഷികവുമായ ബന്ധങ്ങളുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടേയും ഒരു ലോകമാണ് തമിഴിലെ ഊരുകളിലെ ദുശ്യങ്ങളില്‍ നാം കാണുന്നത്. ജെയിംസ് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് തനിക്ക് നഷ്ടപ്പെട്ടു പോയ ഈ ലോകത്തെയാണ്. കുറ്റബോധം നിറഞ്ഞ മലയാളിയുടെ മദ്ധ്യവര്‍ഗമനസ്സിന്റെ കുമ്പസാരം കൂടി സൂക്ഷ്മമായ കാഴ്ചയിലും കേള്‍വിയിലും പ്രേക്ഷകര്‍ക്ക് ഈ ദൃശ്യത്തില്‍ അനുഭവിക്കാന്‍ കഴിയും. ഭാഷയോടുള്ള മമതയില്‍, സ്ത്രീകളോടും അധ:കൃതരോടുമുള്ള പെരുമാറ്റത്തില്‍, പരസ്പരവിശ്വാസത്തില്‍... എല്ലാം മലയാളികളുടെ മദ്ധ്യവര്‍ഗജീവിതത്തിനു സംഭവിച്ച മൂല്യശോഷണത്തെ (ചലച്ചിത്രത്തിന്റെ ആദ്യഭാഗദൃശ്യങ്ങളില്‍ മാത്രമല്ല, അത് ബാഹ്യയാഥാര്‍ത്ഥ്യമായി പ്രേക്ഷകനിലും ചലച്ചിത്രകാരനിലും നിലനില്‍ക്കുന്നുണ്ട്) ഈ ദൃശ്യത്തോടൊപ്പം ചേര്‍ത്തുവയ്ക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉണരുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ മാത്രം മലയാളിയുടെ അബോധം ഉണരുന്നതില്‍ സവിശേഷമായ ചരിത്രപരമായ കാരണങ്ങളുമുണ്ടാകാം. 'പാണ്ടി'കള്‍ ജീവിതായാധോനത്തിനുള്ള ഏതു തൊഴിലും ചെയ്യാന്‍ സന്നദ്ധരായി കേരളത്തിലേക്കു വരുന്ന കാലം ഇല്ലാതാകുകയും കൂടുതല്‍ മികവുള്ള ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ഊരുകളില്‍ തന്നെ നല്ല ജീവിതങ്ങളെ കരുപ്പിടിപ്പിക്കുകയും സാമ്പത്തികപ്രവര്‍ത്തനത്തിന്റെ പല മേഖലകളിലും കേരളത്തേക്കാളും മുന്നിട്ടുനില്‍ക്കാന്‍ കരുത്തു നേടിവരികയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലാണ് ഇതു സംഭവിക്കുന്നത്. ഈ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ പ്രേരണയില്ലെങ്കില്‍ നമ്മുടെ കലാഹൃദയവും ഭാവുകത്വവും ഇങ്ങനെ തുടിക്കുകയില്ലായിരുന്നു! 




തമിഴ് സംസ്‌കാരത്തിന്റേയും സമകാലജീവിതത്തിന്റേയും ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതിന് നമ്മുടെ ചലച്ചിത്രകാരനു കഴിഞ്ഞിരിക്കുന്നു. ആ സംസ്‌കാരത്തിന്റെ ഉണ്മയില്‍ കവിതകളും ഗാനങ്ങളും ചലച്ചിത്രങ്ങളും ദൈവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനെ പൂര്‍ണ്ണമായും തിരിച്ചറിയുന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും ആവിഷ്‌ക്കരണവും പലപ്പോഴും അത്ഭുതജനകമായിരിക്കുന്നു.

 'ഇരുക്കും ഇടത്തൈ വിട്ട് ഇല്ലാത ഇടം തേടി

എങ്കങ്കോ അലയിന്‍ട്രാല്‍ ജ്ഞാനതങ്കമേ

അവര്‍ ഏതും അറിയാതടി ജ്ഞാനതങ്കമേ ' 

എന്ന വരികളോടൊപ്പമുള്ള ചലച്ചിത്രത്തിന്റെ തുടക്കത്തിലെ ദൃശ്യക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണ്. ചലച്ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള ഒരു സാമാന്യധാരണയെ പ്രേക്ഷിക്കുന്ന ഈ ഗാനവും 

'മയക്കമാ 

കലക്കമാ 

മനമതിലെ കുഴപ്പമാ 

വാഴ്കയില്‍ നടുക്കമാ'  

എന്ന ഗാനവും നല്‍കുന്ന അത്ഭുതത്തെ മറികടക്കുന്ന സവിശേഷതലങ്ങളാണ് പിന്നീട് തുറക്കപ്പെടുന്നത്.  മുന്നേ സൂചിപ്പിച്ച മലയാളിയുടെ ഭാവപ്പകര്‍ച്ചയെ മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ മലയാളികളുടെ മഹാനടന്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ ഒരു പൊടിക്കു പോലും കാണാന്‍ കഴിയാത്ത രീതിയില്‍ ഒരു മദ്ധ്യവര്‍ഗമലയാളിയും പിന്നെ തമിഴ് ഊരിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനും ആ ശരീരത്തില്‍ കുടിയേറിയിരിക്കുന്നു. സ്വാഭാവികമായ നോട്ടങ്ങളേയും ഭാവങ്ങളേയും ചേഷ്ടകളേയും അഭിനയത്തിന്റെ മര്‍മ്മമായി കരുതുന്നവരെ പോലും നടനകലയുടെ വൈശിഷ്ട്യത്തെ കുറിച്ചു ധരിപ്പിക്കാനും അനായാസമായ കൂടുമാറ്റത്തിലൂടെ അത്ഭുതം ജനിപ്പിക്കാനും മമ്മൂട്ടിക്ക് ഈ ചലച്ചിത്രം മതിയാകും.


ഹരീഷ് എന്ന തിരക്കഥാകൃത്തിന്റേയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചലച്ചിത്രകാരന്റേയും ഗ്രാഫുകള്‍ മുകളിലേക്കു വരയുന്ന ചലച്ചിത്രമാണ് 'നന്‍ പകല്‍നേരത്തു മയക്കം.'    


Friday, January 6, 2023

''ഒച്ച കൂടിയോ ലേശം''


കെ. രാജഗോപാലിന്‍റെ 'പതികാലം' എന്ന കവിത 

മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ദിവസം തന്നെ 

പല പ്രാവശ്യം വായിച്ചു. 

ആറ്റൂരിനെ കുറിച്ചുള്ള പരാമര്‍ശമായിരുന്നു ആദ്യപ്രചോദനം. 

കവിതയില്‍ നിറയെ ആറ്റൂരുണ്ടായിരുന്നു. 

 ഒരു വൈകുന്നേരം അദ്ദേഹത്തിന്‍റെ രാഗമാലികാപുരത്തെ വീട്ടില്‍ 

ഒരു മണിക്കൂറോളം സമയം ഒറ്റയ്ക്കു ഞങ്ങള്‍ തന്നെ 

സംസാരിച്ചിരുന്നത് ഓര്‍ത്തു. 

ഞാന്‍ അറിഞ്ഞ ആറ്റൂര്‍ രാജഗോപാലിന്റെ കവിതയില്‍

 അതേപടി കണ്ടത് ആശ്ചര്യമായി .

''ഒച്ച കൂടിയോ ലേശം''

''ഇത്ര കൂട്ടണോ കാലം?''

''മീന്‍ പൊള്ളിച്ചതിലുപ്പധികമോ?''

''ഇത്ര കടുപ്പിക്കാനെന്തുണ്ടു കാപ്പിക്കപ്പില്‍ ''

''ഒട്ടധികമാണെല്ലാം എന്നത്രേ,

 താങ്കള്‍ തോതിട്ടി പ്രപഞ്ചത്തെ 

അളന്നിട്ടത് കവിതയില്‍''

രാജഗോപാലിന്റെ കവിതയുടെ കുറേ വായനകള്‍ക്കു ശേഷം 

ഞാന്‍ അതു ചൊല്ലാന്‍ തുടങ്ങി. 

എന്‍റെ ശബ്ദത്തില്‍ ചൊല്ലി ഫോണില്‍ സൂക്ഷിച്ചു.

 രാജഗോപാലിന്‍റെ ഒരു ചിത്രവും ചേര്‍ത്ത് വീഡിയോ ആക്കി. 

ഫേസ്ബുക്കിലും ചില whatsapp കൂട്ടായ്മകളിലും പോസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലെ കുറിപ്പ് കണ്ട് അൻവർ അലി 

"രാജഗോപാൽ വലിയ കവിയാണ്. 

നിങ്ങൾ അതെഴുതിയത് എത്ര നന്നായി"

എന്ന് കുറിച്ചത് ഓർക്കുന്നു  

കവി ചൊല്ലിയത് ബാര്‍കോഡില്‍ നിന്നും പിടിച്ചെടുത്ത് 

ഞാന്‍ ചൊല്ലിയതോ കവി ചൊല്ലിയതോ  മെച്ചമെന്നു പരിശോധിച്ചു.

ആദ്യം എന്‍റെ ചൊല്ലല്‍ തന്നെ മെച്ചമെന്നു തോന്നി. 

പിന്നെ, കവി തന്നെ മുന്നിലെന്നു ധരിച്ചു.

ഒരു പകൽ മുഴുവൻ ആ കവിതയിലായിരുന്നു.

ഇപ്പോൾ, 'പതികാലം' ആദ്യകവിതയായി ഉൾപ്പെടുത്തി 

ആ പേരിലുള്ള പുസ്തകം  വന്നിരിക്കുന്നു.


രാജഗോപാൽ എന്ന കവിയിൽ കുറച്ച് ആറ്റൂർ ഉണ്ടായിരിക്കണം.

അല്ലെങ്കിൽ ഇത്ര പാകത്തിൽ അദ്ദേഹത്തിന്റെ കവിതയിൽ 

ആറ്റൂർ വന്നിരിക്കുകയില്ലായിരുന്നു.

കുറുക്കിയെടുക്കുന്ന രീതി രാജഗോപാലിനുമുണ്ട് , 

ഒന്നുമധികമാകാതെ എഴുതാനും ഇയാൾ ശ്രദ്ധനാണ് .

'തത്സമയം' എന്ന കവിതയിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട് 

"ഒരു വെയിലുണക്കിനു വാലമീ നെല്ല് 

ഒരു തിളയ്ക്കധികമീ ചോറിനു വേവ് 

തീ താണുനിൽക്കട്ടെ കാടി,ക്കടുപ്പിൽ 

കുമിള വിരിയാനുണ്ട് തവിടിന്റെ കുന്നിൽ 

ഒരു കൊത്ത് ഇളക്കം കുറവുണ്ട് മണ്ണി-

ന്നൊരു വളം ചെല്ലുവാനുണ്ട് വാഴയ്ക്ക് 

തടമിത്രവേണ്ട , വഴുതനക്കെന്നാൽ

ചെറുകിഴങ്ങിന്നേറ്റമിങ്ങനെ പോരാ

പലതാണ് പാകം ഞങ്ങൾക്ക്; കണ്ടാൽ 

പറയാതിരിക്കാനും ആവി, ല്ലവർക്ക് "

എന്നിങ്ങനെ പാകത്തെ കുറിച്ചുള്ള ആകാംക്ഷകൾ 

ആറ്റൂരിലെന്ന പോലെ ഈ കവിയിലും നന്നായി കാണാം .

സംസ്‌കാരത്തെ കുറിച്ചുള്ള വിചാരങ്ങൾ, 

നാടിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ 

ഓർമ്മകൾ, ചില ഗൃഹാതുരതകൾ .....   


എന്നാൽ, രാജഗോപാലിന്റെ കവിതയ്ക്ക് 

അയാൾ മാത്രമായി സൃഷ്ടിച്ച  ഒരു താളമുണ്ട്.

ഒരു പ്രത്യക്ഷ കാഴ്ചയിൽ നിന്നും ഒത്തിരിയൊത്തിരി 

അകക്കാഴ്ച്ചകളിലേക്കു കൊണ്ടുപോകുന്ന,

ഭാവനയിൽ നിർമ്മിക്കുന്ന കാഴ്ചകളിലേക്കു കൊണ്ടുപോകുന്ന,

മറ്റിടങ്ങളിലൊന്നും  

അധികമൊന്നും അനുഭവിക്കാത്ത കവിതയുണ്ട്.

കയ്പനാരകം എന്ന കവിതയുടെ ആദ്യഭാഗം നോക്കുക 


"അതിരിൽ മുള്ളുനാരകം 

ആരു നട്ടതാകാം ?


അതിലുടക്കി നീണ്ടുപോകെ 

നിഴൽ വരച്ചതാകാം 

അതിനുമേൽ പറന്ന പക്ഷി 

കൊത്തിയിട്ടതാകാം 


കുടൽ മറിഞ്ഞു പാഞ്ഞ പൂച്ച 

കക്കി വച്ചതാകാം 

അതിനു ചാരി മുതുകുരച്ച 

പോത്ത് നട്ടതാകാം 


പടലു, പാൽമതക്കു നാമ്പു 

തേടി നീണ്ടനാവാൽ 

അതിരുവിട്ട് മേഞ്ഞ പയ്യ് 

നുര പതച്ചതാകാം 


അതിരിൽ ഒറ്റനാരകം 

നട്ടതാരുമാകാം "

നമ്മളെ മറ്റൊന്നായി കാണാൻ പ്രേരിപ്പിക്കുന്ന, 

നമ്മളെ പുതുക്കിപ്പണിയുന്ന 

വാക്കുകൾ കൊണ്ടാണ് ഈ കവി എഴുതുന്നത് 


 "മരുമക്കത്തായം" വായിച്ചപ്പോൾ 

തൃണയംകുടത്തെ വീട്ടിലെ അച്ഛൻപെങ്ങളെ (അപ്പച്ചിയെ)

ഓർത്തു. കുഞ്ഞൂട്ടനും പങ്കജാക്ഷിയും നേരിൽ കാണുമ്പോൾ 

അവരുടെ കണ്ണിൽ നിറഞ്ഞിരുന്ന സ്നേഹത്തെ ഓർത്തു.

പിന്നെ, അച്ഛന്റെ മൃതദേഹത്തിൽ അവർ വീണു കരഞ്ഞ

 46 വർഷം  പഴക്കമുള്ള  രംഗം ഓർത്തു.

"കുരവചേച്ചി"യെ വായിച്ചപ്പോൾ ശാന്തചേച്ചിയെ ഓർത്തു  


ഈ പുസ്തകത്തിൽ 42 കവിതകളുണ്ട്.

ഇതേവരെ പുറത്തിറങ്ങിയവയിൽ 

രാജഗോപാലിന്റെ ഏറ്റവും മികച്ച സമാഹാരം 

ഇതായിരിക്കണം.

ഈ കവിതകളെല്ലാം വായനക്കാരനെ വ്യത്യസ്തമായ 

പല ലോകങ്ങളിലേക്കു കൊണ്ടുപോകുന്നു.


അയാൾ പാഴൊച്ചകൾ കേൾപ്പിക്കാതെ 

കവിതകൾ മാത്രം എഴുതുന്നു.

ആർദ്രതയുള്ള ഈ കവിതയുടെ മണ്ണിൽ 

ചെടികൾ ആർത്തുവളരുന്നു.



POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...