Wednesday, November 30, 2022

ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍


കുറേ നാളുകളായി മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു പംക്തി കാണുന്നു. എന്റെ ആഴ്ചപതിപ്പ്. മാതൃഭൂമിയുടെ നവതിയുടെ ഭാഗമായി ആരംഭിച്ച പംക്തിയാണ്. എഴുത്തുകാര്‍ അവരുടെ ആഴ്ചപതിപ്പ് അനുഭവങ്ങള്‍ എഴുതുന്നു. എനിക്കു താല്‍പ്പര്യമുള്ള ചിലര്‍ എഴുതിയ ലേഖനങ്ങള്‍ ഞാന്‍ വായിച്ചു. അങ്ങനെയൊരു ലേഖനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചില എഴുത്തുകാര്‍ എന്നോടു പറഞ്ഞു. എഴുതുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തവരും ഉണ്ട്. ഈ പംക്തി മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം സ്വയം തന്നെ ഒരു പരസ്യം ചെയ്യലും സ്വാഭിമാനം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗവുമാണ്. എനിക്കെന്താണ് മാതൃഭൂമി ആഴ്ചപതിപ്പെന്ന് ഞാന്‍ ആലോചിക്കുന്നത് ഈ പംക്തി കണ്ടതുകൊണ്ടു കൂടിയാണ്. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഭാഗത്തു നിന്നും എന്നോട് ഇങ്ങനെയൊരു ലേഖനം ചോദിക്കാനുള്ള സാദ്ധ്യതകളില്ല. എഡിറ്റര്‍ സ്ഥാനത്തു നിന്നും കമല്‍ റാം സജീവിന്റെ രാജിക്കു ശേഷം മാതൃഭൂമി ആഴ്ചപതിപ്പുമായുള്ള ബന്ധം നല്ല നിലയിലല്ല. കമല്‍ റാമിനും ഹരീഷിനും പിന്തുണ നല്‍കിക്കൊണ്ട് സാമൂഹികമാദ്ധ്യമങ്ങളിലും ചില ആനുകാലികങ്ങളിലും ഞാന്‍ നടത്തിയ ഇടപെടലുകള്‍ സ്വാഭാവികമായും ആ മാദ്ധ്യമസ്ഥാപനത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിനു പുറത്ത് 'എന്റെ മാതൃഭൂമി ആഴ്ചപതിപ്പ്'എനിക്ക് എഴുതാന്‍ കഴിയും. അതാകട്ടെ, കുറേക്കൂടി തുറന്നതും ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്തതും ആയിരിക്കും. ഇത് അങ്ങനെയൊരു എഴുത്താണ്. 

വീട്ടില്‍ മാതൃഭൂമി പത്രമാണ് വരുത്തിയിരുന്നത്. കുടയത്തുരിലെ വാടകവീട്ടില്‍ (ഊളാനിയില്‍) താമസിക്കാന്‍ തുടങ്ങുമ്പോഴേ പത്രത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നുള്ളൂ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതു  മുതലാണ് കുടയത്തൂരില്‍ താമസിക്കുന്നത്.*  ഇപ്പോള്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയിലുള്ള കെ.പി.മേരിയുടെ പിതാവ് പൗലോസ് ചേട്ടനാണ് ഞങ്ങള്‍ക്കു പത്രം നല്‍കിയിരുന്നത്. എട്ടു കിലോമീറ്റര്‍ അകലെയുള്ള മുട്ടത്തു നിന്നും പത്രക്കെട്ടുമായി സൈക്കിളില്‍ പൗലോസ് ചേട്ടന്‍ വരും. പൗലോസ് ചേട്ടന്‍ വരാന്‍ താമസിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തേയും കാത്ത് ഗേറ്റുപടിയില്‍ നിന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പത്രത്തില്‍ സിനിമാപരസ്യം വരുന്ന പേജുകളായിരുന്നു അന്നത്തെ ആകര്‍ഷണം.


രണ്ടു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ കുടയത്തൂരില്‍ തന്നെ വീടു വച്ചു സ്ഥിരതാമസമാക്കുമ്പോള്‍ പത്രക്കാരനും മാറുന്നു. അയല്‍പക്കക്കാരനായ രാഘവന്‍ ചേട്ടന് പത്ര ഏജന്‍സി ഉണ്ടായിരുന്നു. ഇപ്പോള്‍, അവിടെ നിന്നും മാതൃഭൂമി പത്രം എത്തി. അക്കാലത്തെ മിക്കവാറും എല്ലാ പ്രമുഖ പത്രങ്ങളുടേയും വാരികകളുടേയും ഏജന്‍സി അദ്ദേഹത്തിനുണ്ടായിരുന്നു. രാഘവന്‍ ചേട്ടന്റെ വീട് വായനയ്ക്കുള്ള സാമഗ്രികളുടെ ഒരു സ്രോതസായി മാറി. വാരികകളുടെയും മറ്റും പഴയ ലക്കങ്ങള്‍ (ചിലപ്പോള്‍ പുതിയ ലക്കങ്ങളും) വായനക്കായി വീട്ടിലെത്തി. ജനയുഗം, സിനിരമ, മനോരാജ്യം, മനോരമ, ചിത്രകാര്‍ത്തിക, മലയാളനാട്, കുങ്കുമം, ഫിലിം മാഗസിന്‍, കലാകൗമുദി... എല്ലാം വായിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനയും ഇപ്പോഴാണ് ആരംഭിക്കുന്നത്. അരവിന്ദന്‍ വരയ്ക്കുന്ന കാര്‍ട്ടൂണ്‍ മുഴുവനും കാണുകയും വായിക്കുകയും ചെയ്യുമായിരുന്നെങ്കിലും മനോരമയിലെ ബോബനും മോളിയും പോലെ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്ന ഇല്ലസ്‌ട്രേഷനുകള്‍ മനോരാജ്യത്തിലെ വരകള്‍ പോലെയോ മനോരമയിലെ ഫോട്ടോകള്‍ പോലെയോ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളായിരിക്കണം ആദ്യമായി മുഴുകി വായിച്ചത്. ദുര്‍ഗാപ്രസാദ് ഖത്രിയേയും നീലകണ്ഠന്‍ പരമാരയേയും തേടി കുടയത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും കോട്ടയം പുഷ്പനാഥായിരിക്കണം.** രാഘവന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും കിട്ടിയിരുന്ന വാരികകളും കുടയത്തൂരിലേയും കാഞ്ഞാറ്റിലേയും പബ്‌ളിക് ലൈബ്രറികളുമാണ് എന്റെ ആദ്യകാലവായനയെ പോഷിപ്പിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എം.എം. മേനോന്റെ 'എണ്ണ' എന്ന നോവല്‍ അച്ഛന്‍ താല്‍പ്പര്യപൂര്‍വ്വം വായിക്കുന്നതും മറ്റുമാണ് ഇതിലെന്തോ കാര്യമുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. അമ്പലമുകള്‍ എന്ന സ്ഥലത്ത് എണ്ണ ശുദ്ധീകരണശാല വരുന്നതുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ആ നോവലിന്റേത്. നന്തനാര്‍ രചിച്ച ഒരു നോവലോ എം.എം. മേനോന്റെ 'എണ്ണ' എന്ന നോവലോ ആയിരിക്കണം ആദ്യം ആഴ്ചപതിപ്പിലൂടെ വായിച്ചത്. തന്റെ വീട്ടില്‍ ചായയുണ്ടാക്കുന്നതിനായി അയല്‍പക്കത്തെ വീട്ടിലെ ചായച്ചണ്ടി എടുക്കാന്‍ പോകുന്ന കൗമാരക്കാരനെ എഴുതുന്ന നന്തനാറുടെ നോവലിന്റെ പേര് 'അനുഭവങ്ങള്‍' എന്നായിരുന്നില്ലേ?



ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ 'വരിക്കാരനാ'കുന്നത് ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. സാഹിത്യത്തോടും മറ്റും താല്‍പ്പര്യമുള്ളവര്‍ ആഴ്ചപതിപ്പിനോടു കാണിച്ചിരുന്ന ആഭിമുഖ്യങ്ങള്‍ എനിക്കും ഉണ്ടായിരുന്നിരിക്കണം. 1980 ജനുവരിയിലെ ആദ്യലക്കം മുതല്‍ എല്ലാ ലക്കങ്ങളും എന്റെ ശേഖരത്തിലുണ്ടായിരുന്നു. കോളേജിലേക്കുള്ള യാത്രക്കും ചെറിയ ചെലവുകള്‍ക്കും ഫീസിനുമായി അമ്മ നല്‍കുന്ന പണത്തില്‍ നിന്നും നീക്കിവച്ചാണ് പഠനകാലത്ത് ആഴ്ചപതിപ്പ് വാങ്ങിയിരുന്നത്. അന്നു ആഴ്ചപതിപ്പിന്റെ വില ഒരു രൂപയായിരുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരുന്ന കാലം. എന്‍.വി.യുടെ ഒരു പേജ് എഡിറ്റോറിയല്‍ ലേഖനം ഉണ്ടാകും. ഞാന്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങുന്ന ആദ്യലക്കത്തിന്റെ എഡിറ്റോറിയലിന്റെ ശീര്‍ഷകം 'എണ്‍പതുകള്‍' എന്നായിരുന്നു. പുതിയ ദശകം തുടങ്ങുകയാണ്, അത് എണ്‍പതുകള്‍ എന്നറിയപ്പെടും എന്നോ മറ്റോ പറഞ്ഞുകൊണ്ടാണ് ആ എഡിറ്റോറിയല്‍ ആരംഭിച്ചിരുന്നത്. 1980 മുതലുള്ള ലക്കങ്ങള്‍ നമ്പറിട്ടു സൂക്ഷിച്ചു വച്ചിരുന്നു. 1996ല്‍ മലപ്പുറത്തേക്കു താമസം മാറ്റുമ്പോള്‍ അപ്പോള്‍ വരെ സൂക്ഷിച്ചിരുന്ന എല്ലാ ലക്കങ്ങളും പെരുമ്പാവൂരിലെ ബഹുജനവിദ്യാകേന്ദ്രത്തിനു കൈമാറി. പിന്നെയും ആഴ്ചപതിപ്പ് ക്രമത്തില്‍ അടുക്കി സൂക്ഷിക്കുന്നതു തുടര്‍ന്നു. 2019ല്‍ പാലക്കാടു നിന്നും തൃശൂരിലേക്കു താമസം മാറുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ആഴ്ചപതിപ്പിന്റെ എല്ലാ ലക്കങ്ങളും കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജിന്റെ മലയാളം വകുപ്പിനു കൈമാറി. ഉഷാകുമാരി ടീച്ചര്‍ അയച്ച ഒരു വിദ്യാര്‍ത്ഥി ഒരു മിനി ലോറിയിലാണ് കെട്ടുകളാക്കി അതു കോളേജിലേക്കു കൊണ്ടുപോയത്. 


ഞാന്‍ എഴുതിയ വാക്കുകള്‍ ആദ്യം അച്ചടിമഷി പുരളുന്നതും മാതൃഭൂമി ആഴ്ചപതിപ്പിലൂടെയാണ്. ഒന്നാം വര്‍ഷ എംഎസ്സിക്കു പഠിക്കുമ്പോളാണ്, അത്. വായനക്കാരനെഴുതിയ ഒരു കത്തായിരുന്നു. സച്ചിദാനന്ദന്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് എഴുതിയ ലേഖനത്തോടുള്ള ഒരു പ്രതികരണം. കെ.സി. നാരായണന്‍ ആയിരുന്നു അപ്പോള്‍ ആഴ്ചപതിപ്പിന്റെ എഡിറ്റര്‍.*** ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി പത്രത്തിലാണ്. അത് ഒരു ശാസ്ത്രലേഖനമായിരുന്നു. ഏകധ്രുവകാന്തങ്ങളെ കുറിച്ച് എന്ന ശീര്‍ഷകത്തില്‍. മാഗ്നറ്റിക് മോണോപോള്‍സിനെ കുറിച്ച് സയന്‍സ് റിപ്പോര്‍ട്ടറില്‍ വന്ന ഒരു ലേഖനത്തിലെ ആശയങ്ങള്‍ ഉപയോഗിച്ച് സ്വതന്ത്രമായി എഴുതിയതായിരുന്നു ആ ലേഖനം.  75 രൂപ പ്രതിഫലം കിട്ടി, അതാണ് എഴുത്തിനു കിട്ടുന്ന ആദ്യത്തെ പ്രതിഫലം. സച്ചിദാനന്ദന്‍ സാംസ്‌കാരികനവോത്ഥാനത്തെ കുറിച്ച് ആഴ്ചപതിപ്പില്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയോടു പ്രതികരിച്ചുകൊണ്ട് വായനക്കാര്‍ എഴുതിയ നാല് ലേഖനങ്ങള്‍ 1991 ആഗസ്റ്റില്‍ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആദ്യലേഖനം എന്റേതായിരുന്നു. ആ പ്രതികരണലേഖനത്തിനു കിട്ടുന്ന പ്രതിഫലമാണ് ആഴ്ചപതിപ്പില്‍ നിന്നും ലഭിക്കുന്ന ആദ്യത്തെ പ്രതിഫലം. ഒരു സമ്പൂര്‍ണ്ണലേഖനം ആഴ്ചപതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1993 ഫെബ്രുവരിയിലാണ്. 'തിരിച്ചറിയേണ്ട അവിശുദ്ധബന്ധം' എന്ന ശീര്‍ഷകത്തിലുള്ള ആ ലേഖനം ഒരു രാഷ്ട്രീയലേഖനമായിരുന്നു. ഇന്ത്യയിലെ വര്‍ഗ്ഗീയതയും സാമ്രാജ്യത്വവും പരസ്പരം പോഷിപ്പിക്കുന്നുവെന്നു പറയുന്ന ഒരു ലേഖനമായിരുന്നു അത്. എം.ടിയായിരുന്നു അപ്പോള്‍ എഡിറ്റര്‍. (എം.ടിയുടെ ആഴ്ചപതിപ്പിലെ രണ്ടാമൂഴക്കാലം.) ആ ലേഖനം കൂടി ഉള്‍പ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതായി കാണിച്ച് മാതൃഭൂമി ബുക്‌സില്‍ നിന്നും എനിക്കൊരു കത്തു വന്നിരുന്നെങ്കിലും അങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയില്ല. ആ ലേഖനമുള്‍പ്പെടെ എം.ടി, എ സഹദേവന്‍, ടി ബാലകൃഷ്ണന്‍, കമല്‍ റാം സജിവ് എന്നിവരുടെ എഡിറ്റര്‍ഷിപ്പിനു കീഴില്‍ ഞാന്‍ എഴുതിയ മുപ്പതു ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1997, 2011 വര്‍ഷങ്ങളിലെ മാതൃഭൂമി വാര്‍ഷികപതിപ്പുകളിലും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 




എ.സഹദേവന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നപ്പോള്‍, കെ.പി.അപ്പന്റെ 'ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും' , ഗ്രേസിയുടെ 'നരകവാതില്‍' , പി.വത്സലയുടെ 'വിലാപം' , അയ്യപ്പപണിക്കരുടെ 'ഗോത്രയാനം' , ടി പത്മനാഭന്റെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്',  ആനന്ദിന്റെ 'ചരിത്രപാഠങ്ങള്‍'  എന്നീ പുസ്തകങ്ങള്‍ ആഴ്ചപതിപ്പിലൂടെ നിരൂപണം ചെയ്യുന്നതിന് എനിക്ക് അയച്ചു നല്‍കുകയും അവയുടെ നിരൂപണങ്ങള്‍ ആഴ്ചപതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. കെ പി അപ്പന്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയില്‍ എന്റെ ലേഖനം ആവശ്യപ്പെടുകയും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണം മാതൃഭൂമി ആഴ്ചപതിപ്പിലൂടെ നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. ഇവ കൂടാതെ മൂന്നു സാഹിത്യവിമര്‍ശനലേഖനങ്ങളും വാര്‍ഷികപതിപ്പിലേക്കുള്ള ഒരു ലേഖനവും എ. സഹദേവന്റെ പ്രേരണയില്‍ എഴുതിയിരുന്നു. യു.പി.ജയരാജിന്റെ കഥയെ കുറിച്ച് എഴുതിയ ഒരു പഠനം; ആഴ്ചപതിപ്പിനു നല്‍കിയത്, ആഴ്ചപതിപ്പില്‍ ഒറ്റക്കഥാപഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നതു കൊണ്ട് വാരാന്തപതിപ്പിനു നല്‍കി  പ്രസിദ്ധീകരിപ്പിച്ചതും അദ്ദേഹമായിരുന്നു. (ഭാഷാപോഷിണിയിലും കലാകൗമുദിയിലും വന്ന മൂന്നു ലേഖനങ്ങളെ ഒഴിവാക്കിയാല്‍ ആ കാലയളവില്‍ ഞാന്‍ മാതൃഭൂമിയില്‍ മാത്രമേ എഴുതിയിരുന്നുള്ളൂ) നാലുവര്‍ഷത്തിന്റെ കുറഞ്ഞ കാലയളവില്‍ ഞാന്‍ എഴുതിയ ഇത്രയേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആ എഡിറ്ററെ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, തൃശൂരില്‍ നടന്ന ചിന്തരവി അനുസ്മരണപരിപാടിക്കു ശേഷം ഭാരത് ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ച് ഓട്ടോറിക്ഷയില്‍ വളരെ കുറച്ചു സമയം യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. അപ്പോള്‍, എന്റെ രചനകള്‍ ആഴ്ചപതിപ്പിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം വേണ്ടത്ര ഓര്‍ക്കുന്നുണ്ടായിരുന്നില്ല. വളരെ നിഷ്‌ക്കാമമായ ഒരു പത്രാധിപപ്രവര്‍ത്തനം! ടി.ബാലകൃഷ്ണന്‍ എഡിറ്ററായിരുന്നപ്പോള്‍, ടി.ആറിനെ അനുസ്മരിക്കുന്ന ലക്കത്തില്‍ ആ കഥാകാരന്റെ ഒരു കഥയെ കുറിച്ചു ഞാന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.


ഞാന്‍ എഴുതിയ ചില ദീര്‍ഘമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ വളരെ പ്രാധാന്യത്തോടെ തന്നെ കമല്‍ റാം സജീവ് ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു പുസ്തകനിരൂപണമുള്‍പ്പെടെ എന്റെ 15 ലേഖനങ്ങള്‍ആഴ്ചപതിപ്പിലൂടെയും ഒരു ലേഖനം വാര്‍ഷികപതിപ്പിലൂടെയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്റെ കാലത്ത് പുറത്തുവന്നു. ചലച്ചിത്രലേഖനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച അടൂരിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള ലേഖനം അതില്‍ ഉള്‍പ്പെടുന്നു. സച്ചിദാനന്ദന്റെ കവിതകളെ കുറിച്ച് എഴുതിയ ലേഖനത്തിലെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് കവി എനിക്ക് ഒരു മെയില്‍ അയച്ചിരുന്നു. ആറ്റൂരിന്റെ കവിതകളെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തോട് ആറ്റൂര്‍ വലിയ മതിപ്പു കാണിച്ചു. എന്റെ പേരില്‍ കവി എഴുതിയ ഒരു ഇന്‍ലാന്‍ഡ് ലെറ്റര്‍ കോളേജിലേക്ക് വന്നു. വളരെ നാളുകള്‍ കൂടി എനിക്ക് ലഭിക്കുന്ന ഇന്‍ലാന്‍ഡ് ലെറ്റര്‍ ആയിരുന്നു അത്. ആ കത്തില്‍ അദ്ദേഹത്തിന്റെ സന്തോഷം പങ്കു വച്ചിരുന്നു. രാഗമാലികാപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആറ്റൂരിനെ ഞാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്‍. എസ്. മാധവന്റെ കഥയെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതായി അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സാധാരണയായി കമല്‍റാം ഒരിക്കലും പ്രകടിപ്പിക്കാത്ത പ്രശംസ അറിയിച്ചിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിലെ മലയാളം വകുപ്പ് സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.എസ്. മാധവനോട് ആ ലേഖനത്തെ കുറിച്ചു പറയാന്‍ ഞാന്‍ നടത്തിയ ശ്രമത്തെയും എന്നെ തന്നെയും പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടു അദ്ദേഹം നടന്നു പോയി. ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിനെ കുറിച്ച് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ‘മലയാളത്തിലെ ആധുനികതാവാദത്തിന്റെ അവസാനത്തെ കോട്ടകാവല്‍ക്കാരന്‍’ എന്നു വിശേഷിപ്പിച്ചതിലുള്ള എതിര്‍പ്പായിരിക്കണം അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്റ്റീഫണ്‍ ഹോക്കിങിനെ കുറിച്ചഴുതിയ അനുസ്മരണലേഖനം, അരവിന്ദന്റെയും കെ ജി ജോര്‍ജിന്റേയും സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങള്‍, ശാസ്ത്രത്തോടുള്ള ആനന്ദിന്റെ സമീപനത്തെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ ലേഖനം തുടങ്ങിയവയെല്ലാം പ്രാധാന്യത്തോടെ കമല്‍റാം പ്രസിദ്ധീകരിക്കുകയുണ്ടായി.


ഇതിന്നിടയില്‍, 2005ല്‍ മാതൃഭൂമി ബുക്‌സിലൂടെ 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകം ഒ കെ ജോണിയുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തെ കുറിച്ച് ടി എന്‍ ജയരാമന്‍ എഴുതിയ റിവ്യൂ ആഴ്ചപതിപ്പിലും വന്നു. മാതൃഭൂമി ബുക്‌സിന്റെ മാനേജരായി നൗഷാദ് ചാര്‍ജില്‍ വന്നതിനു ശേഷം 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും വന്നു. ഇപ്പോള്‍ ആ പുസ്തകം വിപണിയില്‍ ലഭ്യമല്ല .


നേരത്തെ സൂചിപ്പിച്ചതു പോലെ ‘മീശ’യെ കുറിച്ചുള്ള വിവാദവും കമല്‍റാമിന്റെ രാജിയും സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളും മാതൃഭൂമിയുമായുള്ള ബന്ധത്തെ അകറ്റി. പുതിയ എഡിറ്ററായ സുഭാഷ്ചന്ദ്രനെ നേരിട്ടു പരിചയമുള്ളതാണ്. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ഞാന്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍, 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന കഥയെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ 'കഥകള്‍' എന്ന സമ്പൂര്‍ണ്ണ സമാഹാരത്തിലും 'പറുദീസാനഷ്ടം' എന്ന സമാഹാരത്തിലും ചേര്‍ത്തിരിക്കുന്നതു കാണാം. സുഭാഷ്ചന്ദ്രന്റെ കഥകളെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മലയാളം വാരികയില്‍ ഞാന്‍ എഴുതിയതാണെന്ന് എനിക്കു തോന്നുന്നു. ('ഘടികാരങ്ങള്‍ പറയുന്നത്' എന്ന ലേഖനത്തെ കുറിച്ചുളള ഈ വിശ്വാസം ചിലപ്പോള്‍ വിഡ്ഢിത്തമായിരിക്കാം) ആ ലേഖനം 'കഥയിലില്ലാത്തത്' എന്ന എന്റെ കഥാലേഖനങ്ങളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സുഭാഷ്ചന്ദ്രന്‍ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങള്‍ നേരിട്ടു കണ്ടിരുന്നു താനും. എന്നാല്‍, അദ്ദേഹം മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്ററായിരിക്കുന്ന സന്ദര്‍ഭത്തില്‍ കല്‍പ്പറ്റ നാരായണന്റെ കവിതകളെ കുറിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.  ‘മീശ’ വിവാദത്തിനു ശേഷം അദ്ദേഹം എഡിറ്ററായി വന്നതിനു ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളിലൂടെ അകലം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കണം!തൃശൂരിലേക്കു താമസം മാറിയതോടെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വരിക്കാരനല്ലാതായി. ഇപ്പോള്‍ മഗ്സ്റ്ററിലാണ് ആഴ്ചപതിപ്പ് വായിക്കുന്നത്.

***********************************************************************************
*ഒന്നാം ക്ലാസില്‍ പഠിച്ചത് തൊടുപുഴയിലായിരുന്നു. അപ്പോഴും വാടകക്കായിരുന്നു താമസം. അച്ഛന്‍ വഴി ബന്ധത്തില്‍ പെട്ട ഒരാളുടെ വീട്ടില്‍ തന്നെയായിരുന്നു അത്. വീട്ടുടമസ്ഥര്‍ വരുത്തിയിരുന്ന പത്രം ഞങ്ങളും പങ്കുവയ്ക്കുകയായിരുന്നുവെന്നു തോന്നുന്നു. എഴുത്തുകളരിയിലെ പഠനം വൈക്കത്തിനടുത്ത് അച്ഛന്റെ നാടായ തിരുമണിവെങ്കിടപുരത്തായിരുന്നു.

**ഊളാനിയില്‍ താമസിക്കുമ്പോള്‍ തന്നെ അമ്മയ്ക്കു വായിക്കാനുള്ള പുസ്തകങ്ങള്‍ക്കെന്ന പേരില്‍ ആ ലൈബ്രറിയില്‍ പോകുമായിരുന്നു. അവിടെ വരുത്തിയിരുന്ന സിനിമാമാസികയിലെ ചിത്രങ്ങളായിരുന്നു അന്നത്തെ ആകര്‍ഷണം. 

***പിന്നീട്, മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോഴും ഭാഷാപോഷിണിയുടെ എഡിറ്റര്‍ ആയിരിക്കുമ്പോഴും കെ.സി. നാരായണന്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 


Thursday, November 10, 2022

കണിക്കൊന്ന



അയ്യപ്പപണിക്കരുടെ 'കണിക്കൊന്ന' (പൂക്കാതിരിക്കാനെനിക്കാവതില്ലേ..) എന്ന കവിതയിലെ വാക്കുകളെല്ലാം വേനലിലെ പൂമരം കാഴ്ച വയ്ക്കുന്ന സൗന്ദര്യപൂരത്തെ ആവാഹിച്ചെടുക്കുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്ന അതിന്റെ സ്വത്വത്തെ പ്രകാശിപ്പിക്കുകയാണ്. സ്വത്വപ്രകാശനത്തിന്റെ വിവിധതലങ്ങളെ ഇത്രമേല്‍ ലളിതമായി, സൗന്ദര്യത്തോടെ സാകല്യത്തില്‍ അവതരിപ്പിക്കുന്ന മലയാളഭാഷാഖ്യാനങ്ങള്‍ വേറെയില്ല. കണിക്കൊന്നയുടെ മനസ്സിന്നാഴത്തില്‍ കുടികൊള്ളുന്ന സ്വത്വബോധം സ്വാഭാവികമായി പുറത്തേക്കു പ്രവഹിക്കുകയാണ്. നൈസര്‍ഗ്ഗികമാണത്. സ്വയമേവം അതു പ്രവര്‍ത്തിക്കുന്നു; പരപ്രേരണകളില്ലാതെ, അയത്‌നലളിതമായി, അചോദകമായി. അടക്കാനും മറയ്ക്കാനും വയ്യാതെ സ്വത്വത്തെ പ്രകാശിപ്പിച്ചു പാടുകയാണ്, കണിക്കൊന്ന. പൂക്കുകയെന്ന തനതും ജൈവികവുമായ പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കാനേ കഴിയുന്നില്ലെന്ന്, ഏക വഴി സ്വത്വത്തെ ഇങ്ങനെ വെളിപ്പെടുത്തുകയെന്നതു മാത്രമാണെന്ന് കണിക്കൊന്ന പാടുന്നു. കലയില്‍ സ്വത്വപ്രകാശനത്തിന്റെ പ്രാധാന്യത്തെ അറിയുന്നവന്റെ കവിതയാണിത്.     


ഈ സ്വത്വപ്രകാശനത്തില്‍ കാലത്തിന്റെ ഭാവവും പങ്കു വഹിക്കുന്നുണ്ട്. വിഷുക്കാലമെത്തുമ്പോഴേക്കുമാണ് കൊന്ന പൂക്കുന്നത്. വിയല്‍പക്ഷിയുടെ കാലം. കണിക്കൊന്ന ഏതോ വികാരാവേഗത്തില്‍ പെട്ടു പോകുന്നു. ഇരുള്‍ത്തൊപ്പി പൊക്കി പ്രഭാതം ചിരിക്കുമ്പോള്‍, പുലര്‍ച്ചയില്‍ കുളിര്‍കാറ്റു വീശുമ്പോള്‍ കൊന്നയുടെ മേനീഞരമ്പുകള്‍ തിക്കിത്തിരക്കുന്നു, കൊമ്പുകളിലെങ്ങും പൂവിടര്‍ത്താന്‍. വേനലിന്റെ ഉഗ്രതാപത്തില്‍ ഹരിതമെല്ലാം മറഞ്ഞു പോകുമ്പോളാണ് മരമാകെ മഞ്ഞപ്പൂക്കള്‍ നിറയുന്നത്. ജനിതകമായതിനെ ത്വരിപ്പിക്കുന്ന പാരിസ്ഥിതികത്തെയും എഴുതുകയാണ് കവി. യാഥാര്‍ത്ഥ്യം ജനിതകത്തിന്റേയും പാരിസ്ഥിതികത്തിന്റേയും സംഗമത്തിലൂടെ, കൂടിച്ചേരലിലൂടെ ഉരുവം കൊള്ളുന്നുവെന്ന് കവിയും അറിയുന്നു. അങ്ങനെ കവിയിലെ ശാസ്ത്രജ്ഞന്‍ കൂടി കവിതയില്‍ പ്രകാശിതമാകുന്നു. കൊന്നയുടെ പൂവിടലില്‍, ജീവിതത്തില്‍ തന്നെ, ഋതുക്കളുടേയും കാലത്തിന്റേയും ഇടപെടല്‍ യാദൃച്ഛികഘടകങ്ങളുടെ സാന്നിദ്ധ്യത്തെ കാണിക്കുന്നു. പ്രകൃതിയിലെ ഏതൊരു പ്രക്രിയയും അനിവാര്യതയുടേയും യാദൃച്ഛികതയുടേയും വൈരുദ്ധ്യാത്മകമായ സംയോഗമാണെന്ന് ഈ കവിത കാണുന്നുണ്ട്. 



ഒരു നിറം മാത്രമേ തന്നതുള്ളൂ വിധിയെന്നു ഖേദിക്കുമ്പോഴും തന്റെ മഞ്ഞവര്‍ണ്ണത്തിന്റെ പ്രകീര്‍ത്തനത്തില്‍ മുഴുകുന്നു, കൊന്ന.

വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞള്‍ 

നിറത്തില്‍ നിറയ്ക്കുന്ന ശൃംഗാരവര്‍ണ്ണം.

കടക്കണ്ണെറിഞ്ഞാല്‍ പിടിച്ചിങ്ങെടുക്കാന്‍ 

തരിക്കുന്ന വ്യാമോഹ താരുണ്യവര്‍ണ്ണം. 

കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം

കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം 

താനേ മയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം

വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം

പകല്‍ നേര്‍ത്തു നേര്‍ത്തീക്കടല്‍മാല ചാര്‍ത്തു-

ന്നൊരന്തിച്ചുകപ്പിന്നകമ്പടി വര്‍ണ്ണം.

ആ വര്‍ണ്ണം കൊണ്ടു തിളങ്ങുന്ന തന്റെ പൊന്മേനിയെ പാടുന്നു, മഞ്ഞപ്പൂവൃക്ഷം. കൊന്നപ്പൂവിതളിനെ താലിയുടെ രൂപകമായി കല്‍പ്പന ചെയ്യുകയും മേടത്തിലെ കൊന്ന പൂത്താലിയാടിക്കളിച്ചു നില്‍ക്കുന്നതായി പറയുകയും ചെയ്യുന്നു. ഇവിടെ കവിയുടെ പ്രത്യയശാസ്ത്രവും കവി ഇഷ്ടപ്പെടുന്ന സവര്‍ണ്ണമായ സാംസ്‌കാരികലോകവും വെളിപ്പെടുന്നുണ്ടെന്നു കണ്ടെത്തുന്നവരുണ്ടാകും. സ്വര്‍ണ്ണവര്‍ണ്ണപ്രകീര്‍ത്തനത്തെ സ്വര്‍ണ്ണത്തോടും സവര്‍ണ്ണതയോടും ബന്ധിപ്പിക്കാനുള്ള വഴികളുണ്ട്. കാവ്യഭാഷ; രൂപകങ്ങള്‍, പ്രത്യയശാസ്ത്രം തന്നെയെന്നതിനു തെളിവുമാകാം ഇത്.


കൊന്നയുടെ വികാരാവേഗങ്ങളെ പാടുന്ന കവിതയില്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്നപ്പുറം ചിന്തയെ ഉത്തേജിപ്പിക്കുന്ന ഒരു പരോക്ഷലോകം ധ്വനിക്കുന്നുണ്ട്. അസ്തിത്വത്തിന്റെ അവര്‍ണ്ണനീയമായ പ്രകൃതത്തിലേക്ക് ക്ഷണിക്കുന്നു, അത്. ഈ വികാരാവേഗം അനിവാര്യമായ എന്തൊന്നിന്റെയോ ഫലമാണെന്ന സൂചന കവിതയിലുണ്ട്. 'ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി' എന്ന വരിയില്‍ ഈ അനിവാര്യത അതിന്റെ സമ്പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. മഞ്ഞ നിറത്തില്‍ മാത്രം സ്വയം വിടരുന്ന വൃക്ഷം 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്നു ചൊല്ലുമ്പോള്‍ അനിവാര്യതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ ഉറപ്പിക്കപ്പെടുന്നു. സൂക്ഷ്മതലത്തില്‍, സ്വത്വത്തെ അനിവാര്യതയായി കാണുന്ന വിചാരമാണിത്. സ്വത്വത്തെ പാരമ്പര്യവുമായോ ജനിതകദ്രവ്യവുമായോ ബന്ധിപ്പിക്കുന്നതാണെന്നും വിപുലീകരിച്ചു പറയാം. പാരിസ്ഥിതികഘടകങ്ങളുടെ പങ്കിനെ കവി അറിയുന്നുവെന്ന മുന്‍ നിരീക്ഷണത്തെ സ്വീകരിക്കാമെങ്കിലും കവിതയുടെ ഊന്നല്‍ ജനിതകത്തിലാണെന്നു പറയേണ്ട പ്രകരണമാണിത്. പ്രകൃതിയിലെ അനിവാര്യഘടകങ്ങളുടെ അസ്തിത്വത്തെ ഉറപ്പിക്കുന്ന പാഠാവിഷ്‌ക്കാരമായി കവിതയെ വായിക്കാം. അനിവാര്യത, പാരമ്പര്യം, ജനിതകം എന്നീ വാക്കുകള്‍ക്കെല്ലാം തുറക്കാന്‍ കഴിയുന്നതായി 'വിധി' എന്ന വാക്ക് പ്രത്യക്ഷമാകുന്നു. യാഥാസ്ഥിതികത്വത്തിന്‍റെ മേളനമായും ഇതു വായിക്കപ്പെടാം. 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍'  എന്ന വരികളില്‍ പരിമിതികളുടെ സ്വയം തിരിച്ചറിവുമുണ്ട്. എന്നാല്‍, ഏകവര്‍ണ്ണം തന്നെ സൃഷ്ടിക്കുന്ന സൗന്ദര്യലോകത്തെ കുറിച്ചുള്ള വിശ്വാസം അകമേ സൂക്ഷിക്കപ്പെടുന്നുമുണ്ട്.  


കൊന്നയുടെ ജീവചരിത്രം കവിതയില്‍ എഴുതുന്നു. ഓരോ ഋതുവിലും വരുന്ന ഭാവപ്പകര്‍ച്ചകള്‍, നേരിട്ട നോവുകള്‍, നേടിയ സാഫല്യം...എല്ലാം. ഇമ പൂട്ടി, ഉണരാതെ, ഉണര്‍ന്നാലും ഇമ തുറക്കാതെ, തുറന്നാലും ആരും കാണാതെ, തങ്ങളുടെ ഗുണത്തിനായി സ്വര്‍ണ്ണവര്‍ണ്ണത്തെ കണി കാണുന്നതിന്നായി കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകള്‍ക്കു വേണ്ടി കൊന്ന മഞ്ഞയണിയുന്നു. 



കവിത അപ്പാടെ ഒരു സൗന്ദര്യപൂരമാണ്. പച്ചിലകളില്ലാത്ത വൃക്ഷത്തില്‍ മഞ്ഞപ്പൂക്കളുടെ ആഘോഷം. ലാവണ്യാത്മകതയോടുള്ള കവിമനസ്സിന്റെ ആഭിമുഖ്യം കൂടി കവിതയിലെമ്പാടും വായിക്കാം. 

    



Friday, November 4, 2022

കാടിനു ഞാനെന്തു പേരിടും?





വിനയചന്ദ്രന്‍ 'കാട്' എന്ന കവിത ചൊല്ലുന്നത് കേള്‍ക്കുന്നത് 
പാല സെന്റ്‌തോമസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാകണം, 
കവിത ചൊല്ലാനായി വിനയചന്ദ്രന്‍ വന്നത്.* 
ആ കവിതയുടെ അര്‍ത്ഥതലങ്ങളല്ല, ശബ്ദതാളങ്ങളും ചൊല്ലലിലെ സവിശേഷതയുമായിരിക്കണം ആദ്യം ആകര്‍ഷിച്ചത്.
 എന്നാല്‍, അന്യൂനമായ എന്തോ അര്‍ത്ഥതലങ്ങള്‍ ഈ കവിതയിലുണ്ടെന്ന അനുഭവവും 
പെട്ടെന്നു തന്നെ നമുക്കുണ്ടാകുന്നു; 
അതു പിടികിട്ടിയില്ലെങ്കില്‍ തന്നെയും. 
പിന്നെ, പല പ്രാവശ്യം 'കാട്' വായിച്ചിരിക്കണം.

ഞാനെന്തുപേരിടും
കാട്ടിലെക്കാരണേന്മാര്‍ക്കെന്തു പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കുട്ടികള്‍ക്കെന്തു ഞാന്‍ പേരിടും
...
കാടിനു ഞാനെന്തു പേരിടും.
എന്നിങ്ങനെ സന്ദേഹങ്ങളുടെയും ആധികളുടെയും പല ഖണ്ഡങ്ങളിലൂടെ കടന്ന്

കാടിനു ഞാനെന്തു പേരിടും;
കാടിനു ഞാനെന്റെ പേരിടും.
എന്ന തീര്‍ച്ചയിലെത്തി പതുക്കെ വ്യാഖ്യാനതലത്തിലേക്കു നീങ്ങി
 
'പേരുകളല്ലയോ സര്‍വ്വചരാചരം
പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു.
പേരും പെരുമാളുമൊന്നുതാനല്ലയോ' എന്ന അറിവു നേടി

'ഒന്നുതാനല്ലയോ നിങ്ങളും ഞാനു
മിക്കാടും കിനാക്കളുമണ്ഡകടാഹവും' എന്ന അദ്വൈതസങ്കല്‍പ്പനത്തിലെത്തി ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രത്തില്‍ കവിത അവസാനിക്കുന്നു.



പേരിനെ കുറിച്ചുള്ള ആകുലത കവിയുടെ 
വാക്കിനെ കുറിച്ചുള്ള ആകുലതയായിട്ടാണ് 
ആദ്യം നമുക്കു അനുഭവപ്പെടുക! 
അറിയാനുള്ള മാര്‍ഗ്ഗം പേരിടലാണ്. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞെന്നാകും!
പക്ഷേ, എല്ലാറ്റിനും പേരിടുകയെന്നത് അസാദ്ധ്യമാണ്. രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍ക്കും 
മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍ക്കും...
ഇങ്ങനെ ഓരോന്നിനും പേരിടുന്നതെങ്ങനെ? 
എത്ര കാറ്റുകള്‍ക്കു പേരിടും? 
എത്ര ഗന്ധങ്ങള്‍ക്കു പേരിടും?
എത്ര കല്ലുകള്‍ക്ക്, എത്ര കുന്നുകള്‍ക്ക്, എത്ര പ്രണയങ്ങള്‍ക്ക്,
എത്ര രാത്രികള്‍ക്കു പേരിടും?

'പൂവുകള്‍ ചോലകള്‍ പക്ഷികള്‍ യാമങ്ങള്‍
പൂര്‍വ്വജന്മങ്ങളെപ്പുല്‍കി നില്‍ക്കുന്നവര്‍
നാമരൂപങ്ങളാല്‍ നാമറിയാത്തവര്‍
നാമെന്തറിയുന്നു നമ്മളെക്കൂടിയും'
എല്ലാറ്റിനും പേരിടാന്‍ കഴിയാത്തതു കൊണ്ടു കവിതയുണ്ടാകുന്നു. സവിശേഷമായ അനുഭവം സാമാന്യമായി തീര്‍ന്ന വാക്കു കൊണ്ടും പേരു കൊണ്ടും പറയണമെങ്കില്‍ കവിതയുണ്ടാകണം. 
എന്തു പേരിടുമെന്ന കവിയുടെ ആകുലത വാക്കിനെ കുറിച്ചും കവിതയെ കുറിച്ചുമുള്ള ആകുലതയായി 
നമുക്കു തോന്നുന്നത് ഇതു കൊണ്ടാകാം. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ കവിതയില്ലെന്നാകും.
ഈ അസാദ്ധ്യതയിലാണ് കവിതയുണ്ടാകുന്നത്. 
ഈ അസാദ്ധ്യത കവിതയുടെ സാദ്ധ്യതയാകുന്നു.

സാമാന്യാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി
പുതിയ അര്‍ത്ഥം കിട്ടിയ വാക്കാണ് കവിത.
വാക്കിന് പുതിയ അര്‍ത്ഥം നിര്‍മ്മിച്ചു നല്‍കലാണ്, കവികര്‍മ്മം.
ഇത് അനായാസമായ കാര്യമല്ല. 
ഇത് ഒരു വിഷമഘട്ടമാണ്. 
കാടിനു ഞാനെന്തു പേരിടും എന്ന സന്ദിഗ്ദ്ധത
കാടിന്റെ ബഹുലതയെ എങ്ങനെ ആവിഷ്‌ക്കരിക്കും
എന്ന സന്ദിഗ്ദ്ധതയാണ്. കാടിന്റെ അനുഭവം മുഴുവന്‍ എന്നിലുണ്ടാകയാല്‍ കാടിനു ഞാനെന്റെ പേരിടും 
എന്നു കവി പറയുന്നു. എല്ലാം എന്നിലുണ്ട്. 
എല്ലാം ഞാന്‍ തന്നെയാണ്. 
അപരമായതെല്ലാം ആത്മത്തിലുണ്ടെന്ന വിവേകത്തിലൂടെ കവികര്‍മ്മത്തിന്റെ വിഷമഘട്ടത്തെ ഭേദിക്കുകയാണ് കവി.
കവി അദ്വൈതിയായി മാറുന്നു.
ഞാന്‍ നീ തന്നെ, മറിച്ചും. 
കാട് ഞാന്‍ തന്നെ. അതുകൊണ്ട് കാടിനു ഞാനെന്റെ പേരിടും.
എല്ലാം ഞാനാകയാല്‍ പേരും പെരുമാളും ഒന്നുതന്നെ. 
ഞാന്‍ തന്നെ ദൈവവും. 
തികഞ്ഞ അദ്വൈതത്തില്‍ എത്തിയിട്ടാണ് കവി തന്റെ സന്ദേഹങ്ങളെയും ആകുലതകളെയും ശമിപ്പിക്കുന്നത്.
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്ന അവസ്ഥയാണിതെന്ന പൂര്‍വ്വികവചനത്തെ ഉദ്ധരിച്ചു കവിത ഇത് ഉറപ്പിക്കുന്നു. 
എല്ലാമായ എന്നില്‍ നിന്നും എന്നെ മാറ്റിയാലും
എല്ലാം അവശേഷിക്കും. 
അനന്തത്തില്‍ നിന്നും അനന്തത്തെ നീക്കിയാലും
അനന്തം അവശേഷിക്കും.
 വിനയചന്ദ്രന്റെ കവിത അദ്വൈതത്തിന്റെ പ്രഘോഷണമാണ്.

ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം എല്ലാറ്റിനേയും ഒന്നായി കാണുകയാണെന്ന്, എല്ലാം ഏകമാണെന്ന് ഉറപ്പിക്കുകയാണെന്ന് ഏതൊരു അദ്വൈതവാദിയോടുമൊപ്പം ചേര്‍ന്ന് വിനയചന്ദ്രനിലെ അദ്വൈതിയായ കവി പറയുന്നു. 
ഞാന്‍ ഈ സങ്കല്‍പ്പനത്തോടു യോജിക്കാത്തയാളാണ്. 
എല്ലാറ്റിനേയും ഒന്നായി കാണുകയെന്നത് 
എല്ലാറ്റിനേയും ഒന്നിലേക്കു ചുരുക്കുന്നതിലേക്കാണ് എത്തിപ്പെടുകയെന്ന്
ഈ ആദര്‍ശത്തിന്റെ ഇന്നേവരെയുള്ള പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. 
ബഹുലതയെ ഏകത്വത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നത് ആധിപത്യപരമായ സമീപനമാണ്. അതാണ് ഏകാധിപത്യം. ബഹുലതയുടെ ലക്ഷണം ബഹുലമായിരിക്കലാണ്. 
ഏകമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതു ബഹുലമായിരിക്കുന്നത്. 
ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം അവ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുകയും പരസ്പരം ആദരിച്ചുകൊണ്ടു അവയ്ക്കു നിലനില്‍ക്കാനുള്ള അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇതാണ് ജനാധിപത്യം. 
എന്നിലേയും നിന്നിലേയും ബഹുലതകളെ അമര്‍ത്തി ഞെരുക്കി
ഞാനും നീയും ഒന്നാണെന്നു പറയുന്നതിലും ഉചിതമായത് 
നമ്മളിലെ വ്യത്യസ്തകളെ പരസ്പരം അറിയുകയും ആദരിക്കുകയും വ്യത്യസ്തമായിരിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ്. 
നമ്മുടെ ഭവശാസ്ത്രം ഗണിതമാണെങ്കില്‍ 
അതിലെ ഒന്ന് എന്ന സംഖ്യയെ അഭിമുഖീകരിക്കാതെ
 തന്നെ നമുക്കു കടന്നു പോകാവുന്നതാണ്. (നാം ഏകമായിരിക്കുന്ന സന്ദര്‍ഭങ്ങളില്ലേ എന്ന ചോദ്യത്തിന് അത് അനന്തത്തിലെ ഒന്നു മാത്രമാണെന്നു താല്‍പ്പര്യം) പ്രത്യക്ഷലോകത്തിലേക്കു നോക്കൂ. 
നമ്മുടെ ലോകത്ത് ശുന്യതയും ബഹുലതകളും മാത്രമേയുള്ളൂ.
നമ്മുടെ ഗണിതപരമായ ഭവശാസ്ത്രത്തില്‍ 
പൂജ്യവും ബഹുലതകളും മാത്രം മതിയാകും. 
പൂജ്യം, രണ്ട്, മൂന്ന്....എന്നിങ്ങനെ.

വിനയചന്ദ്രന്റെ കവിത സൗന്ദര്യപൂര്‍ണ്ണമാകുന്നതും ആനന്ദദായകമാകുന്നതും ബഹുലതകളെ തോറ്റിയുണര്‍ത്തുമ്പോഴും പാടിപ്പൊലിപ്പിക്കുമ്പോഴും ആണെന്നു കാണുക!
വിരുദ്ധങ്ങളെന്നു വിധിക്കപ്പെടുന്നവയുടെ ബഹുസ്വരതയില്‍
കവിത സൗന്ദര്യം കൊണ്ടു തളിര്‍ക്കുകയും പൂക്കുകയുംചെയ്യുന്നു. 
ഈ ബഹുലതകളെ ശമിപ്പിച്ച് ഏകത്തിലേക്ക് ആനയിക്കുന്നത് കവിയുടെ ദാര്‍ശനികമായ ആവശ്യം മാത്രമാണ്.
അതിനെ ഒഴിവാക്കിയാലും കവിത ആനന്ദദൗത്യം നന്നായി നിര്‍വ്വഹിക്കുന്നുണ്ട്. പദാര്‍ത്ഥത്തിനു ആത്മാവില്‍ നിന്നും ഭേദം കാണാത്ത, അവയെ വേര്‍തിരിക്കാത്ത, അവയെ ഒന്നായി കാണുന്ന ഏകത്വവാദം ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ശാസ്ത്രചിന്തകയായ മീരാനന്ദ പറയുന്നത്
 ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. **
ധാര്‍മ്മികപിഴകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴകളാണ് ഈ ലോകവാസത്തിലെ ദുരിതങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുംമറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നതിന് ഹിന്ദുത്വത്തെ സഹായിക്കുന്നത് ഈ അദ്വൈതവാദമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. 
അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. 
ജാതിവ്യവസ്ഥ ബഹുലതകളുടെ പ്രകാശനമല്ല. 
അത് നിര്‍ബ്ബന്ധപൂര്‍ണ്ണമായ വെട്ടിമുറിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. അത് വിഭജനമാണ്. 
അദ്വൈതവാദത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെടുന്ന 
വേദനാകരമായ പ്രകരണമാണത്.
പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും
 ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. 
അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകര്‍ ഇതു തിരിച്ചറിഞ്ഞിരുന്നതായി മീര കൂട്ടിച്ചേര്‍ക്കുന്നു. 
വ്യത്യസ്തതകളുടെ ആഘോഷം 
ജാതിവ്യവസ്ഥയുടെ ന്യായീകരണമല്ല, 
അതിന്റെ നിരാസമാണെന്നു ചുരുക്കം. 
നൂറു നൂറു പൂക്കള്‍, നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയട്ടെ! ബഹുസ്വരങ്ങള്‍ ആഘോഷിക്കപ്പെടട്ടെ!


***********************************************************************************************
*വിനയചന്ദ്രന്‍ 'കുഞ്ഞനുണ്ണി'യും ചൊല്ലി.
'ചക്കക്കുരുവിന്റെയുള്ളിലില്ല' എന്ന വരികളില്‍
എത്തിയപ്പോഴേക്കും കവിത കേള്‍ക്കാനായിരുന്ന
മലയാളവിഭാഗം തലവന്‍ എഴുന്നേറ്റു പോയി. 
എന്റെ അടുത്തിരുന്ന സുഹൃത്ത്; 
മലയാളവിഭാഗത്തില്‍ പഠിച്ചിരുന്ന പ്രദീപ്, പറഞ്ഞു :
'സാറിന് ഇഷ്ടമായില്ല'. 

**ശാസ്ത്രവും ധാര്‍മ്മികതയും എന്ന വിഷയം മീരാനന്ദയുടെ ഈ നിലപാടില്‍ അവസാനിക്കുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. 'ശാസ്ത്രം ചിന്തിക്കുന്നുണ്ടോ?` എന്ന വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും ധാര്‍മ്മികതയും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ strategic പരിഹാരങ്ങളാകണം ആവശ്യപ്പെടുന്നത്.

Wednesday, October 5, 2022

ബെൽ അസമതകളും ഭൗതികത്തിലെ നോബൽ സമ്മാനവും

ജോണ്‍ ബെല്‍

ക്വാണ്ടം ഭൗതികത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച ചില അന്വേഷണങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. അലെയ്ന്‍ ആസ്‌പെക്ടിനും മറ്റും നോബല്‍ സമ്മാനം കിട്ടിയതറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. അതോടൊപ്പം ഒരു വലിയ ദു:ഖവും. ആസ്‌പെക്ടിന്റേയും മറ്റും പരീക്ഷണങ്ങളിലേക്ക് നയിക്കുന്ന ഗണിതശാസ്ത്ര അസമത(Mathematical Inequality)യെ രൂപീകരിച്ച ജോണ്‍ സ്റ്റെവര്‍ട്ട് ബെല്ലിന് ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ലല്ലോയെന്നതാണ് ദു:ഖഹേതു. ബെല്‍ അന്തരിച്ച വര്‍ഷത്തില്‍ അദ്ദേഹത്തെ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചതായി കേട്ടിട്ടുണ്ട്. മനുഷ്യധിഷണ രൂപീകരിച്ച ഏറ്റവും മഹത്തരമായ ഗണിതവാക്യങ്ങളായി ബെല്ലിന്റെ അസമതയെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ളത് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ജോണ്‍ ബെല്‍ രചിച്ച 'ക്വാണ്ടം ബലതന്ത്രത്തില്‍ പറയാവുന്നതും പറയാനാവാത്തതും' (Speakable and Unspeakable in Quantum Mechanics) എന്ന പുസ്തകത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി കുറേ നാള്‍ എന്റെ പക്കലുണ്ടായിരുന്നു. അതിന് ആമുഖം എഴുതിയിരുന്നത് അലെയ്ന്‍ ആസ്‌പെക്ട് ആണെന്നതും ഓര്‍ക്കുന്നു. ജോണ്‍ ബെല്ലുമായി PCWഡേവിസ് നടത്തിയ ബിബിസി ഇന്റര്‍വ്യു വായിച്ചതും ഓര്‍ക്കുന്നു. 


1926. വര്‍ഷാന്ത്യമാകുമ്പോഴേക്കും ക്വാണ്ടംബലതന്ത്രത്തിലെ മര്‍മ്മപ്രധാനസിദ്ധാന്തങ്ങളെ സംബന്ധിച്ച ഗണിതശാസ്ത്രചട്ടക്കൂട് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും, ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്ന ഗണിതശാസ്ത്രസമീകരണങ്ങളുടെ ഭൗതികവ്യാഖ്യാനങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമായിരുന്നില്ല. വ്യാഖ്യാനങ്ങളിലെ വിയോജിപ്പുകള്‍ വളരെ ശക്തമായിരുന്നു. 1927ലും 1930ലും നടന്ന സോള്‍വേ കോണ്‍ഫറന്‍സുകള്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ചുളള സംവാദം കൊണ്ട് ശ്രദ്ധേയമായി. ഐന്‍സ്റ്റൈനും നീല്‍സ്‌ബോറും തമ്മില്‍ നടന്ന മഹത്‌സംവാദം, വ്യത്യസ്ത വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്ന രണ്ടു വിരുദ്ധ സ്‌ക്കൂളുകള്‍ക്കു ജന്മം നല്കി. അനിശ്ചിതത്വനിയമത്തെക്കുറിച്ചുളള, സോള്‍വേ കോണ്‍ഫറന്‍സുകളിലെ ബോര്‍-ഐന്‍സ്റ്റൈന്‍ സംവാദത്തിന്റെ ഫലം 'ഐന്‍സ്റ്റൈന്‍ പരാജയപ്പെട്ടെങ്കിലും ബോധ്യപ്പെട്ടില്ല'എന്നതായിരുന്നു. ഹൈസന്‍ബര്‍ഗ് സമീകരണങ്ങളുടെ സാധുതയെ അദ്ദേഹം സ്വീകരിച്ചുവെങ്കിലും ക്വാണ്ടം സിദ്ധാന്തം അപൂര്‍ണ്ണമാണെന്ന നിലപാട് തുടര്‍ന്നു. ഇക്കാര്യം ശരിയായ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു പ്രബന്ധം 1935ല്‍ ഫിസിക്കല്‍ റിവ്യൂവില്‍ പ്രസിദ്ധപ്പെടുത്തി. 'ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ക്വാണ്ടം ബലതന്ത്ര വിശദീകരണങ്ങള്‍ പൂര്‍ണ്ണമാണോ?''എന്ന ശീര്‍ഷകത്തിലുളള ഈ പ്രബന്ധം ഐന്‍സ്റ്റൈന്‍, ബോറിസ് പെഡോള്‍സ്‌കി, നാഥന്‍ റോസ്സണ്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയതായിരുന്നു. ഒരു ചിന്താപരീക്ഷണമായിരുന്നു അത്. ഇത് ഇപിആര്‍ പ്രബന്ധം എന്നറിയപ്പെട്ടു. 

ഭൗതികയാഥാര്‍ത്ഥ്യത്തേയും ഒരു ഭൗതികസിദ്ധാന്തത്തിന്റെ പൂര്‍ണ്ണതയേയും നിര്‍വചിച്ചുകൊണ്ടാണ് ഇ.പി.ആര്‍.പ്രബന്ധം ആരംഭിക്കുന്നത്. ഈ നിര്‍വചനങ്ങള്‍ ഇങ്ങനെയാണ്. 

(1) ഭൗതികവ്യവസ്ഥയെ ഒട്ടുംതന്നെ അലോസരപ്പെടുത്താതെ ഒരു ഭൗതികരാശിയുടെ മൂല്യം നിശിതമായ നിശ്ചിതത്വത്തോടെ (പൂര്‍ണ്ണമായ സംഭാവ്യതയോടെ) പ്രവചിക്കാനാകുമെങ്കില്‍ അത് ഭൗതികയാഥാര്‍ഥ്യത്തിന്റെ ഒരു മൂലകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 

(2) ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഓരോ മൂലകത്തിനും അതിനെ സംബന്ധിച്ച ഭൗതികശാസ്ത്രസിദ്ധാന്തത്തില്‍ ഒരു പൂരകഭാഗ(counter part)മുണ്ടെങ്കില്‍ ആ സിദ്ധാന്തം പൂര്‍ണമാണെന്നു കരുതാവുന്നതാണ്. 

ഈ നിര്‍വചനങ്ങളുടെ തുടര്‍ച്ചയായി ക്വാണ്ടം ബലതന്ത്രപരമായ വിശദീകരണങ്ങളുടെ സാമാന്യസ്വഭാവവും ഒരു സവിശേഷ ഉദാഹരണവും വിശദീകരിക്കപ്പെടുന്നു. ഡേവിഡ് ബോം (David Bohm) എന്ന ശാസ്ത്രജ്ഞന്‍ പരിഷ്‌ക്കരിച്ച് അവതരിപ്പിച്ച ചിന്താപരീക്ഷണമാണ് പില്‍ക്കാലത്ത് ഏറെ പ്രചരിതമായത്.

ഇ.പി.ആര്‍.ചിന്താപരീക്ഷണത്തെ പരീക്ഷണശാലയില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു അസമത(Inequality) രൂപപ്പെടുത്തിക്കൊണ്ടാണ് ജോണ്‍ ബെല്‍ രംഗത്തെത്തുന്നത്. തന്റെ സൈദ്ധാന്തികനിഗമനങ്ങളിലെത്തുന്നതിന് ഇ.പി.ആര്‍.പരീക്ഷണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കണികകളുടെ സ്വഭാവമോ അവയില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളോ ബെല്‍ പരിഗണിക്കുന്നില്ല. മറിച്ച്, വേര്‍തിരിക്കപ്പെട്ട കണികകളില്‍ ഒരേസമയംതന്നെ നടത്തുന്ന മാനകപരീക്ഷണ(Measurement experiments)ങ്ങളില്‍ പരിഗണിക്കേണ്ടുന്ന പരസ്പര ബന്ധങ്ങളുടെ സൈദ്ധാന്തിക അതിര്‍ത്തികള്‍ നിര്‍വ്വചിക്കുകയും എല്ലാ മാനകപ്രക്രിയകളേയും നയിക്കുന്ന ഒരു തര്‍ക്കശാസ്ത്രനിയമം രൂപപ്പെടുത്തുകയുമാണ് ജോണ്‍ബെല്‍ ചെയ്തത്. ഇതിലേക്ക് മൂന്ന് അടിസ്ഥാന സങ്കല്പനങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നു. 

1. എല്ലാ ക്വാണ്ടം കണികകളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഭൗതികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. 

2. ഏതെങ്കിലും സന്ദേശം പ്രകാശവേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നില്ല. 

3. ക്വാണ്ടം ബലതന്ത്രം തര്‍ക്കശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ അംഗീകരിക്കുന്നുണ്ട്. 

ഒന്നാമത്തെ സങ്കല്പനം ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളളതാണ്. ഇത് നിരീക്ഷകന് പുറത്തുളള വസ്തുനുഷ്ഠയാഥാര്‍ത്ഥ്യം എന്ന സങ്കല്പനത്തെ അംഗീകരിക്കുന്നു. നിരീക്ഷകന്റെ ബോധത്തിനു പുറത്തു സ്വതന്ത്രമായി നിലനില്ക്കുന്ന ബാഹ്യലോകത്തെ കുറിച്ചാണ് ഇതു പറയുന്നത്. ഒരു കണികയിലെ ഭൗതികസ്വാധീനങ്ങള്‍ സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട അടുത്ത കണികയില്‍ അതേസമയംതന്നെ അനുഭവപ്പെടുന്നില്ലെന്നതാണ് രണ്ടാമത്തെ സങ്കല്പനം. ഐന്‍സ്റ്റൈന്റെ പ്രത്യേക ആപേക്ഷികസിദ്ധാന്തം നല്‍കുന്ന നിര്‍ദ്ദേശമാണിത്. ഇവയോടൊപ്പം തര്‍ക്കശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ കൂടി സ്വീകരിച്ചുകൊണ്ട്, ഇരു കണികകളുടേയും ഒരേസമയത്തെ മാനകപരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളിലെ സാധ്യമാകുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ നിശിതമായ അതിരുകള്‍ ഒരു ഗണിതശാസ്ത്ര അസമതയിലൂടെ ജോണ്‍ബെല്‍ പ്രസ്താവിച്ചു. 

അലയ്ന്‍ ആസ്‌പെക്ടും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ ജോണ്‍ബെല്ലിന്റെ ഈ അസമതകളെ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. ആസ്‌പെക്ടിന്റെ പരീക്ഷണം ക്വാണ്ടം കണികകളെ സംബന്ധിച്ചിടത്തോളം ഈ അസമതകള്‍ അസാധുവാണെന്നു വ്യക്തമായി തെളിയിച്ചു. ഈ അസമതകള്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിപ്രവര്‍ത്തനം സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട ക്വാണ്ടം കണികകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന നിഗമനത്തിലാണ് ആസ്‌പെക്ട് എത്തിച്ചേരുന്നത്. പ്രപഞ്ചം അതിന്റെ സാകല്യത്തില്‍ തദ്ദേശീയമല്ലാത്ത പ്രഭാവങ്ങളെ പ്രകടിപ്പിക്കുന്നു. അതായത്, ജോണ്‍ ബെല്‍ സ്വീകരിച്ച സങ്കല്പനങ്ങളില്‍ ഒരെണ്ണമെങ്കിലും സ്വീകാര്യമല്ലെന്നു വരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു സങ്കല്പനത്തെ ഉപേക്ഷിക്കേണ്ടിവരികയാണെങ്കില്‍, പഴയ ഈഥര്‍ സിദ്ധാന്തത്തിലേക്കു തിരിച്ചുപോകേണ്ടി വന്നാല്‍പോലും, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന്റെ നിര്‍ദ്ദേശമായിരിക്കും താന്‍ ഉപേക്ഷിക്കുകയെന്നും, ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ സംരക്ഷിക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്നും നേരത്തെ ഞാന്‍ സൂചിപ്പിച്ച അഭിമുഖസംഭാഷണത്തില്‍ ജോണ്‍ ബെല്‍ പറയുന്നുണ്ട്. മനുഷ്യബോധത്തിനു പുറത്തുനില്ക്കുന്ന ഭൗതികപ്രപഞ്ചമെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ ഉപേക്ഷിച്ചുകൊണ്ട് ഭൗതികശാസ്ത്രജ്ഞന്മാര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന കാര്യത്തിലാണ് ജോണ്‍ ബെല്‍ ഊന്നിയത്. എന്നാല്‍, ക്വാണ്ടം ബലതന്ത്രത്തിലെ പ്രാദേശികമല്ലാത്തപ്രഭാവങ്ങളും വിദൂര,പരസ്പരാശ്രിതത്വങ്ങളും സന്ദേശപ്രേക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാവുന്നതിനാല്‍, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന് ഇത് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 


ഞാന്‍ എഴുതിയ 'ശാസ്ത്രവും തത്ത്വചിന്തയും' എന്ന പുസ്തകത്തില്‍ ഈ പരീക്ഷണങ്ങളെ കുറിച്ചു പറയുകയും പരീക്ഷണഫലങ്ങളെ ഐന്‍സ്റ്റൈന്‍ സ്വീകരിച്ച ശുദ്ധയഥാതഥവാദത്തിന്റെ പരാജയമായി വ്യാഖ്യാനിക്കാവുന്നതാണെന്ന് എഴുതുകയും ചെയ്യുന്നുണ്ട്. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്‍ക്കുന്ന പ്രകൃതിയെ കുറിച്ചുള്ള, വസ്തുനിഷ്ഠതയുടെ സങ്കല്‍പ്പനത്തിനെതിരായ വെല്ലുവിളികള്‍ ഭൗതികശാസ്ത്രത്തിനുള്ളില്‍ നിന്നു തന്നെ  ഉയരുന്നുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഞാന്‍ എഴുതി. (ഇതിനെ ചൂണ്ടി, ബോര്‍ - ഐന്‍സ്റ്റൈന്‍ സംവാദവും അതിന്റെ തത്ത്വചിന്താപരിണതികളും തീര്‍പ്പു കല്‍പ്പിക്കപ്പെട്ട വിഷയമായി ഞാന്‍ അവതരിപ്പിക്കുന്നുവെന്ന് ഈ പുസ്തകത്തെ നിരൂപണം ചെയ്ത തത്ത്വചിന്താ അദ്ധ്യാപകനായ എന്‍.കെ.ഷിനോദ് എഴുതിയിരുന്നു. എന്റെ നിലപാട് അങ്ങനെയല്ല. ഞാന്‍ തന്നെയും ആ വിഷയത്തില്‍ ഇപ്പോഴും സന്ദേഹിയാണ്.)

ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്റെ ശാസ്ത്ര, തത്വചിന്താ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിനാണെന്നു പറഞ്ഞു കൊണ്ടാണല്ലോ ഞാന്‍ തുടങ്ങിയത്. ഈ വിഷയത്തെ ആധാരമാക്കുന്ന ഒരു മലയാളപുസ്തകം 2005ല്‍ മാതൃഭൂമി ബുക്‌സിലൂടെ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്വാണ്ടം ബലതന്ത്രത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍. അതിന്റെ രണ്ടാമത്തെ പതിപ്പ് “ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ 2013ലും പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ മലയാളത്തില്‍ എഴുതപ്പെടുന്ന ആദ്യത്തെ പുസ്തകമായിരുന്നു ഇത്. (മറ്റു രചനകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന അര്‍ത്ഥത്തില്‍ മാത്രം ഈ വാക്യം വായിക്കുക. ഈ പുസ്തകത്തിന് പല പതിപ്പുകള്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഈ പുസ്തകം പലപ്പോഴും പ്രദര്‍ശനശാലകളിലൊന്നും പ്രത്യക്ഷപ്പെടാതെ മാറ്റിനിര്‍ത്തപ്പെട്ട അനുഭവമാണ് ഉണ്ടായിരുന്നത്.) ക്വാണ്ടം ഭൗതികത്തിലെ വ്യാഖ്യാനപ്രശ്‌നങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ  ചില കോളേജുകളില്‍ സെമിനാറുകളില്‍ ഞാന്‍ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിന് ഈ വിഷയത്തെ ആധാരമാക്കി Foundational Problem in Quantum Mechanics എന്ന ശീര്‍ഷകത്തില്‍ ഒരു സ്‌പെഷ്യല്‍ പേപ്പര്‍ ഞാന്‍ തയ്യാറാക്കിയ (പരിമിതികളുള്ള) സിലബസിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു. ഇപ്പോള്‍ ആ രൂപത്തില്‍ അതു നിലനില്‍ക്കുന്നില്ലെന്നു തോന്നുന്നു.



Monday, September 19, 2022

'സ്‌നേഹരഹിതം' (LOVE LESS)





ആന്ദ്രേ സൈവഗിന്‍ത്‌സേവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന്‍ 

സമകാല റഷ്യന്‍ ജീവിതാവസ്ഥയുടെ  വ്യത്യസ്ത മുഖങ്ങളെ

തന്റെ ദൃശ്യരചനകളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. 

'ലെവിയത്താന്‍' എന്ന ചലച്ചിത്രനാമം റഷ്യന്‍  ഭരണകൂടത്തിലെ 

അഴിമതിയുടെ പര്യായമായി മാറിത്തീര്‍ന്നത് ഓര്‍ക്കുക! 

ഭൂമിക്കച്ചവടമുതലാളിമാരുടേയും അതിന്നൊത്തു നീങ്ങുന്ന 

ഉദ്യോഗസ്ഥമേധാവിത്വത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും 

ദുഷ്‌ചെയ്തികളില്‍ പെട്ട് നരകിക്കുകയും 

പാപങ്ങളില്‍ നിന്ന് പാപങ്ങളിലേക്കു നിപതിക്കുകയും 

തകര്‍ന്നടിയുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബങ്ങളുടേയും  

ജീവിതത്തെയാണ് ലെവിയത്താന്‍ പ്രമേയമാക്കിയത്. 

പിന്നീടു പുറത്തുവന്ന 'സ്‌നേഹരഹിതം' (LOVE LESS),  

കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്കിടയിലെ ഒടുങ്ങാത്ത 

ആന്തരികവൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും കൊണ്ട് 

സ്‌നേഹരഹിതരായി വളരുന്ന കുഞ്ഞുങ്ങളിലേക്കു ദൃഷ്ടി പായിക്കുന്നു. 



വഷളാകുകയും തകരുകയും ചെയ്യുന്ന മാനുഷികബന്ധങ്ങളെ

 ഒരു കുടുംബകഥയുടെ പശ്ചാത്തലത്തില്‍,

 ചലച്ചിത്രഭാഷയില്‍ എഴുതുകയാണ്, 'സ്‌നേഹരഹിത'ത്തില്‍.

 സഹാനുഭൂതിയുടെ അതിര്‍ത്തികള്‍ ചുരുങ്ങി വരുന്ന ലോകം. 

സ്വയംനിന്ദയും പരസ്പരവിദ്വേഷവും കൊണ്ട് 

കലങ്ങി മറിയുന്ന മനസ്സുകള്‍, 

പരിലാളനകളേല്‍ക്കാതെ പരിക്കുകള്‍ മാത്രമേല്‍ക്കുന്ന

ഒറ്റപ്പെട്ടു പോകുന്ന ബാല്യവും കൗമാരവും. 

തന്നെ ആരു സംരക്ഷിക്കണമെന്ന കാര്യത്തെ ചൊല്ലി 

വേര്‍പിരിയാന്‍ ഒരുങ്ങി നില്‍ക്കുന്ന മാതാപിതാക്കള്‍ കൂട്ടുന്ന 

വഴക്കും വക്കാണവും കലഹവും കേട്ട് കുളിമുറിയില്‍ കയറി 

ഏങ്ങലടിച്ചു കരയുന്ന അലോഷി എന്ന ബാലന്റെ ചിത്രം അതീവ 

സങ്കടകരമാണ്. അലോഷിയെ കാണാതാകുന്നു.

പിന്നെ, ഒരു കുഞ്ഞിന്റെ മൃതദേഹത്തിനു മുന്നില്‍ നില്‍ക്കുന്ന

മാതാപിതാക്കളെ നാം കാണുന്നു. 

സ്വന്തം ഇഷ്ടങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലെ ഒരു മൂല്യവും പ്രസക്തമല്ലാത്ത

 മനുഷ്യരെയാണോ സമകാലം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതെന്ന് 

ആകുലരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആന്ദ്രേ ഒരുക്കിയിരിക്കുന്നു.

നാഗരിക റഷ്യയെയാണ് ഈ ചലച്ചിത്രം പശ്ചാത്തലമാക്കുന്നതെങ്കിലും

സ്‌നേഹരാഹിത്യം ഈ ലോകത്തെ മുഴുവനായും മൂടിയിരിക്കുന്നുവെന്ന്

ആന്ദ്രേയിലെ ചലച്ചിത്രകാരനു പറയണമെന്നുണ്ടായിരുന്നുവെന്നു കരുതണം.

എങ്കിലും, റഷ്യ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ഒരു മേലുടുപ്പു ധരിച്ച്

ട്രെഡ്മില്ലില്‍ വ്യായാമത്തിനായി ഓടുന്ന (മകനെ കാണാതായ) നായികയുടെ

ദൃശ്യത്തോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്.

റഷ്യ ഓടുകയാണ്, യാന്ത്രികമായി.

യന്ത്രത്തെ പോലെ ചലിക്കുന്ന റഷ്യ, 

യന്ത്രങ്ങളായി തീര്‍ന്ന മനുഷ്യരുടെ രാജ്യമായി മാറുകയാണോയെന്ന് 

ചലച്ചിത്രകാരന്‍ ആകുലനാകുന്നു.


കുടുംബമെന്ന സ്ഥാപനത്തിനുള്ള ന്യായീകരണത്തിലൂന്നി

പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രവര്‍ത്തനം 

ചലച്ചിത്രകാരന്‍ ഏറ്റെടുക്കുന്നില്ല. 

യാഥാര്‍ത്ഥ്യത്തിന്റെ സവിശേഷമായ ചലച്ചിത്രഭാഷ്യം ഒരുക്കിക്കൊണ്ട് 

രാഷ്ട്രീയമായ അര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ നല്കുന്ന 

ചലച്ചിത്രകാരന്റെ കടമ മാത്രം ആന്ദ്രേ സൈവഗിന്‍ത്‌സേവ് നിര്‍വ്വഹിക്കുന്നു. 


 


Thursday, September 15, 2022

ബാലികാമനസ്സുകളിലൂടെ ഒരു യാത്ര


'നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മള് സംസാരിച്ചിട്ടേയില്ല.''

'നമ്മള്‍ അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.'' 

'ഉവ്വ്, പക്ഷേ, അത് ചെറിയ കഥകള്‍ മാത്രം''

'നീ അതെന്താണ് അങ്ങനെ പറഞ്ഞത്.'' 

'നിങ്ങള്‍ക്കു ലഭിച്ചിരുന്ന ക്രിസ്തുമസ്സ് സമ്മാനങ്ങള്‍, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.'' 

'യഥാര്‍ത്ഥകാര്യങ്ങള്‍ എന്നുവച്ചാല്‍ എന്താണ്?'' 

'ഉദാഹരണത്തിന്, നിങ്ങള്‍ പേടിച്ചിരുന്ന കാര്യങ്ങള്‍''

'എല്ലാവരേയും പോലെ ഞാന്‍ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.''

'ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയു.'' ''മറന്നു പോയോ ''

'ഇല്ല. മറന്നിട്ടില്ല. (അടുത്തു വന്ന് ചെവിയില്‍ പറയുന്നു) 

എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു''

ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.

 മകളുടെ കണ്ണില്‍ ബാല്യകാലത്തിലെ മുഴുവന്‍ ആകാംക്ഷകളും നിറഞ്ഞു

നില്‍ക്കുന്നു. മാതാപിതാക്കളുടെ ബാല്യം എങ്ങനെയായിരുന്നുവെന്ന്

അറിയാനുള്ള ആകാംക്ഷകള്‍ അവള്‍ പ്രകടിപ്പിക്കുന്നു. അച്ഛനോടുള്ള ഈ

ചോദ്യങ്ങള്‍ അവളുടെ ജിജ്ഞാസയുടെ ഭാഗമാണെങ്കിലും ഇവയേക്കാളും

അമ്മയുടെ ബാല്യം അവളെ അത്യധികമായി സ്വാധീനിക്കുന്നതിനെയാണ്

 യങ് മദര്‍ (പെറ്റിറ്റ് മാമന്‍) എന്ന ചലച്ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. 

നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്ക് ഭാവനയിലൂടെ 

സഞ്ചരിക്കുകയോ സമയയാത്ര നടത്തുകയോ ചെയ്യുന്നു.




കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോള്‍

'നിങ്ങള്‍ക്കൊരു കുട്ടിക്കാലമില്ലേ'യെന്ന

യുവകവിയോടുള്ള റില്‍ക്കേയുടെ ചോദ്യം 

നമ്മുടെ ഓര്‍മ്മകളിലേക്കു വരുന്നു. 

എത്ര മഹത്തായ കവിതകള്‍ ബാല്യത്തിന്റെ സ്മരണയില്‍

രചിക്കപ്പെട്ടു കൂടാ. 

എന്നാല്‍, ഏതു കവിതയേക്കാളും മനോഹരമായി 

ബാല്യകാലം നിലകൊള്ളുന്നു, ഒരിക്കലും പൂര്‍ണ്ണമായും

ആവിഷ്‌ക്കരിക്കപ്പെടാത്ത കവിതയായി.

ചലച്ചിത്രത്തെ ദൃശ്യത്തിലെ കവിതയോ 

കവിതയെ ചലച്ചിത്രമോ ആക്കി മാറ്റുന്ന പ്രവര്‍ത്തനമാണ്

ചലച്ചിത്രകാരിയായ സെലിന്‍ സിയാമ നിര്‍വ്വഹിച്ചിരിക്കുന്നത്. 

ലളിതവും മനോഹരവുമായ ചലച്ചിത്രം. 


അമ്മമ്മയോടൊപ്പമുള്ള തന്റെ അമ്മയുടെ  ബാല്യത്തെ തിരയുന്ന

ബാലികയാണ് പിന്നീട് ഭൂതകാലത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുന്നതും 

അമ്മ മറിയോണിനെ തന്നെപ്പോലുള്ള ഒരു ബാലികയായി കണ്ടുമുട്ടുന്നതും. 

ബാലികയുടെ രൂപത്തില്‍ നെല്ലിയുടെ അടുത്തെത്തുന്ന അമ്മ 

അവര്‍ക്കിടയിലെ എല്ലാ ഭേദങ്ങളേയും ഇല്ലാതാക്കുകയും 

ഒരേ രീതിയില്‍ സംസാരിക്കുകയും ഒരേ കളികളില്‍ മുഴുകുകയും ചെയ്യുന്നു.

ആ ബാലികമാര്‍ തുടര്‍ച്ചയായി മുതിര്‍ന്നവരെ പോലെ പെരുമാറുന്നതിനു

ശ്രമിക്കുന്നതു കാണാം, അവര്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു.

മഴയില്‍  നിന്നും കയറി മുറിയിലെത്തുന്നവര്‍ അലമാരിയില്‍ നിന്നും

കൈലേസെടുത്തു തല തോര്‍ത്തുന്ന ദൃശ്യത്തില്‍ ഇതു നമുക്കു ശരിക്കും

അനുഭവിക്കാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും

മുതിര്‍ന്നവരെ പോലെ പെരുമാറുന്നു, 

എന്നാല്‍ അവരുടെ തിരുമ്മലില്‍ തലയില്‍ നിന്നും വെള്ളം പോകുന്നില്ല. 

മുതിര്‍ന്നവരുടെ പ്രവൃത്തികളില്‍ അവര്‍ എത്രമാത്രം മുഴുകിയിട്ടുണ്ടെന്നും 

എന്നിട്ടും അവര്‍ അതു മുഴുവനായി പഠിച്ചിട്ടില്ലെന്നതും 

കുട്ടികളായി തന്നെ ഇരിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്നു. 

മരിച്ചുപോയ അമ്മമ്മ കുഞ്ഞുമരിയോണിന്റെ അമ്മയായി 

നെല്ലിയുടെ മുന്നിലെത്തുന്നത് എന്തുകൊണ്ടാവാം?

അമ്മമ്മയ്ക്ക് ശരിയായ രീതിയില്‍ 

അവസാനത്തെ ഗുഡ്‌ബൈ പറയാന്‍ കഴിയാത്തതിലുള്ള 

അവളുടെ വ്യസനത്തിന്റെ പരിണിതഫലം കൂടിയാകണം അത്.  


സ്ത്രീകളുടെ വൈകാരികലോകം

സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയമാണ്.

സ്ത്രീകള്‍ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാന്‍ 

സെലിന്‍ സിയാമ ഉത്സുകയാണ്. 

ഈ ചലച്ചിത്രത്തില്‍ എട്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ 

നിഷ്‌ക്കളങ്കമായ കണ്ണുകളിലൂടെ അവര്‍ ലോകത്തെ കാണിച്ചു തരുന്നു. 

തലമുറകള്‍ക്കിടയിലെ സൂക്ഷ്മവും മോഹനവുമായ സംഭാഷണമായി 

ഇത് നമുക്ക് അനുഭവപ്പെടുന്നു.


Tuesday, September 13, 2022

സ്നേഹവും സദാചാരവും



ക്രോയേഷ്യൻ ചലച്ചിത്രകാരനായ 

ഡാലിബോർ മാറ്റാനിക്‌ സംവിധാനം ചെയ്ത CACA (DADDY) 

എന്ന ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന 

മഞ്ഞുവീഴുന്ന ഭൂപ്രദേശങ്ങൾ പ്രേക്ഷകരുടെ  ശ്രദ്ധയെ 

പെട്ടെന്നു കവർന്നെടുക്കുന്നതാണ്. 

ഈ ചലച്ചിത്രത്തിലെ പെൺകുട്ടികളുടെ വൃദ്ധനായ പിതാവ്

നടന്നുകയറുന്ന കുന്നിൻചെരുവുകളിലെ വൃക്ഷങ്ങൾ 

തണുപ്പിനെ ഭയന്ന് ചുരുണ്ടുകൂടി 

നിൽക്കുകയാണെന്നു നമുക്കു തോന്നുന്നു. 

ഛായാഗ്രാഹിയുടെ കണ്ണുകൾ ആ ദൃശ്യങ്ങളെ  

മനോഹരമായി പിടിച്ചെടുക്കുന്നു. 

ശീതം കട്ടിപിടിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ നിന്നും 

രക്ഷ നേടാൻ ആ വൃദ്ധൻ വിറകുകഷണങ്ങളിട്ടു 

അടുപ്പുകൾ കത്തിക്കുന്നു. വിറകിനായി  മഴു കൊണ്ട് 

മരക്കൊമ്പുകൾ തുണ്ടം തുണ്ടമാക്കുന്നവനെ നാം കാണുന്നു.

എന്തിനെയും തുണ്ടമാക്കാൻ കഴിയുന്ന ദൃഢനിശ്ചയം 

ആ പ്രവൃത്തിയിലുണ്ട്. വൃദ്ധനോട്  ഏറെ സ്നേഹവും 

വാത്സല്യവും  കാണിക്കുന്ന (തിരിച്ചും) ഇളയമകൾ 

അയാളെ ചാച്ച എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ, 

ചില  മലയാളികളുടെ സംബോധന തന്നെയല്ലോ ഇത് 

എന്നു  നമുക്ക്  അത്ഭുതപ്പെടാo. 

അതിശീതത്തിൽ നിന്നും രക്ഷപ്പെടാൻ തീ കത്തിക്കുന്ന 

വൃദ്ധന്റെ ഉള്ളിൽ  സദാചാരത്തിന്റെ തീയും 

ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നു നാം പിന്നെ മനസ്സിലാക്കും. 



ഏറെ നാളായി പിരിഞ്ഞുകഴിയുന്ന പിതാവിനെ കാണാൻ

 കാമുകനോടും സഹോദരിയോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന

 യുവതിയെയാണ് ആദ്യം നാം കാണുന്നത്.

കാറിലെ യാത്രക്കിടയിൽ, തങ്ങളുടെ അമ്മ ഇഷ്ടത്തോടെ  ധരിച്ചിരുന്ന 

പച്ചനിറത്തിലുള്ള ഉടുപ്പിനെ കുറിച്ച്  

ആ സഹോദരിമാർ പറയുന്നതു നാം കേൾക്കുന്നു. 

തങ്ങളുടെ കുടുംബത്തെ മൂടി നിൽക്കുന്ന ഇരുണ്ടരഹസ്യത്തെ 

നീക്കി അതിനെ നന്നാക്കിയെടുക്കാൻ ഇളയവൾ ആഗ്രഹിക്കുന്നുണ്ട്. 

ചാച്ചയോട് തുറന്നു സംസാരിക്കാനായി അയാളെ പിന്തുർന്നു നടക്കുന്ന 

അവളെ നാം കാണുന്നുമുണ്ട്  




ചാച്ചയുടെ കണ്ണുകളിൽ ഉമ്മ വയ്ക്കുകയും

പിന്നെ അയാളുടെ നെഞ്ചിൽ കഠാരകുത്തിയിറക്കുകയും 

ചെയ്യുന്ന മകളെയാണ് നാം അവസാനദൃശ്യങ്ങളിൽ കാണുന്നത്. 

ഒരു അഗമ്യഗമനത്തിന്റെയും മറ്റൊരു കൊലയുടെയും തുടർച്ചയിലാണിത്.

സ്വന്തം സഹോദരിയോട് പൊറുക്കാന്‍ പോലും തയ്യാറാകുന്ന അവള്‍

ചാച്ചയുടെ സദാചാരതാൽപ്പര്യങ്ങൾക്കും മേലെ 

തന്റെ പ്രണയത്തെ സ്ഥാപിക്കുകയായിരുന്നുവോ?  


                     

Monday, September 12, 2022

ഒരു ദിവസം ഉച്ചക്കു ശേഷം


പെറുവിയൻ ചലച്ചിത്രകാരനായ ജോയൽ കാലേറൊയുടെ 

 La  Última  Tarde (One Last Afternoon ) എന്ന ചലച്ചിത്രത്തിന്റെ 

പാതിയിലേറെയും ഭാഗങ്ങൾ ലിമയുടെ തെരുവുകളിലൂടെ

 നടക്കുന്ന  റാമോന്റെയും ലൗറയുടെയും ദൃശ്യങ്ങളാണ്. 

കാറിൽ സഞ്ചരിക്കുന്ന ദീർഘ ദൃശ്യവുമുണ്ട്. 

അവർക്കിടയിലെ സംഭാഷണങ്ങളെ  ചലച്ചിത്രകാരൻ 

നമുക്കായി പിടിച്ചെടുത്തിരിക്കുന്നു. 

ഒട്ടും വൈരസ്യവും മുഷിപ്പും തോന്നാതെ, അതീവ 

താൽപ്പര്യത്തോടെ ഈ മനോഹരദൃശ്യങ്ങളെ

പ്രേക്ഷകൻ പിന്തുടരുന്നു. 


റാ
മോനും ലൗറയും പത്തൊമ്പതു വർഷമായി പരസ്‌പരം 

കാണാതിരുന്നവരാണ്.   ആ ദമ്പതികൾ 

പെറുവിലെ മാവോയിസ്റ്റു വിപ്ലവകാരികളായിരുന്നു. 

ഇപ്പോൾ,  വിവാഹമോചനത്തിനായി സന്ധിച്ചിരിക്കുകയാണ്.

കോടതിയിലെ  കാലതാമസമാണ് അവരെ തെരുവിലൂടെയുള്ള 

നടത്തത്തിലേക്കു നയിക്കുന്നത്. നല്ല ഭാവത്തിൽ 

ആരംഭിക്കുന്ന അവരുടെ സംഭാഷണങ്ങൾ പതുക്കെ സങ്കീർണ്ണമാകുന്നു, 

അവരുടെ ജീവിതരഹസ്യങ്ങളുടെ ചുരുളുകളഴിയാൻ തുടങ്ങുന്നു. 

എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്നു ലൗറയോട് 

ചോദിക്കുന്ന റാമോനെ നാം കാണുന്നു. 

റാമോൻ പണിയെടുക്കുന്ന വർഗത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടി

'യുദ്ധം' ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവനായിരുന്നു. 

ലൗറയാകട്ടെ, ബൗദ്ധികതാൽപ്പര്യങ്ങളുമായി 

മദ്ധ്യവർഗത്തിൽ നിന്നും വന്നവളും. 

അവരുടെ അകൽച്ചയുടെയും പിളർപ്പിന്റെയും 

യഥാർത്ഥ കാരണങ്ങൾ വെളിപ്പെട്ടു വരുന്ന ഒരു പ്രകരണത്തിൽ

റാമോൻ ഒച്ചയിൽ ഇങ്ങനെ പ്രതികരിക്കുന്നുണ്ട്. 

"നിങ്ങൾക്ക് ആൺകുട്ടിയെ സംഘട്ടനത്തിൽ നിന്ന് പുറത്താക്കാം, 

പക്ഷേ നിങ്ങൾക്ക് ആൺകുട്ടിയിൽ നിന്ന് സംഘർഷം മാറ്റാൻ കഴിയില്ല"

.ലൗറ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നവളാണ്, 

റാമോനാകട്ടെ പൂർവ്വഭാരങ്ങളിൽ നിന്നും മുക്തനായിട്ടില്ല.

റാമോൻ പൊട്ടിത്തെറിക്കുമ്പോൾ നാം അത് അറിയുന്നുണ്ട്. 

എങ്കിലും , അവർക്കിടയിലെ മമതയും പ്രണയവും 

അവസാനിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിക്കൊണ്ടാണ് 

ചലച്ചിത്രകാരൻ തന്റെ ദൃശ്യകാവ്യം അവസാനിപ്പിക്കുന്നത്. 

ആദർശത്തിന്റെ, പ്രതിജ്ഞാബദ്ധതയുടെ, 

നിസ്സഹായാവസ്ഥകളുടെ, ഉപേക്ഷയുടെ, വഞ്ചനയുടെ,

എന്നിട്ടും അവശേഷിക്കുന്ന സ്നേഹത്തിന്റെ 

നിരവധി സന്ദർഭങ്ങളെ കോർത്തിണക്കിയതാണ് ഈ ചലച്ചിത്രം.




പെറുവിന്റെ രാഷ്ട്രീയചരിത്രത്തിലെ അതീവസങ്കീർണ്ണമായ 

ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രത്തെയാണ് 

ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്. 

അബിമുൽ ഗുസ്‌മാന്റെ നേതൃത്വത്തിൽ പെറുവിൽ നടന്ന പോരാട്ടം  

ലോകമെമ്പാടുമുള്ള  മാവോയിസ്റ്റുകൾക്ക് ഉന്മേഷം പകർന്നിരുന്നു. 

കേരളത്തിലെ തെരുവുകളിൽ, കെ  വേണുവിന്റെയും 

രാവുണ്ണിയുടെയും കെ മുരളിയുടെയും മറ്റും

നേതൃത്വത്തിൽ ഇവർക്ക് അഭിവാദ്യങ്ങൾ 

അർപ്പിക്കപ്പെട്ടിരുന്നു.  

മാവോയിസ്റ്റു ഗറില്ലകളുടെ പ്രവർത്തനത്തെ 

സൂചിപ്പിക്കുന്ന സംഭവങ്ങളെയോ സ്ഥലങ്ങളെയോ

ചലച്ചിത്രം നേരിട്ടു കൃത്യമായി സൂചിപ്പിക്കുന്നില്ല. 

റാമോനിലും ലൗറയിലും സഹാനുഭൂതി ചൊരിഞ്ഞുകൊണ്ടാണ് 

ജോയൽ കാലേറൊ തന്റെ ചലനചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്.





Saturday, September 10, 2022

എഴുത്തുകളരിയിലേക്ക്




അടൂരിന്റെ ‘കഥാപുരുഷന്‍’ എന്ന സിനിമയില്‍

എഴുത്താശാന്റെ അടുത്തേക്കു കുഞ്ഞുണ്ണി പോകുന്ന 

ദൃശ്യങ്ങളുണ്ട്.  വേലൂച്ചാരോടൊപ്പമാണ് 

അവന്‍ നടക്കുന്നത്, ഉത്സാഹപൂര്‍വ്വം.

അവന്റെ കൈയില്‍ എഴുത്തോലയുണ്ട്, വേലൂച്ചാരുടെ

കൈയില്‍ അവനെ ചൂടിക്കുന്ന ഓലക്കുടയും. 

വയലും തോടും നാട്ടുവഴികളും താണ്ടി അവര്‍ നടക്കുന്നു.

കുഞ്ഞുണ്ണിയും വേലൂച്ചാരും നാട്ടുവഴികളിലൂടെ നടക്കുന്ന 

ദൃശ്യങ്ങളിൽ  അടൂർ സവിശേഷമായ സംഗീതം 

സന്നിവേശിപ്പിച്ചിരിക്കുന്നു.  

ഒരു പക്ഷിയെ ചൂണ്ടി അതിനെ പിടിച്ചു കൊടുക്കുമോയെന്ന് 

വേലൂച്ചാരോട് കുഞ്ഞുണ്ണി ചോദിക്കുന്നു.

ആ ദിവസം പക്ഷിയെ പിടിക്കുന്നതു ദോഷമാണെന്നും 

ഞായറാഴ്ച പിടിച്ചുതരാമെന്നും അയാള്‍ പറയുന്നു. 

വേലൂച്ചാര്‍ മറന്നുപോകുമോയെന്ന കുഞ്ഞുണ്ണിയുടെ 

സംശയം നാം കേള്‍ക്കുന്നു.

അ മുതല്‍ അം വരെ തെറ്റാതെ പറയാന്‍ വേലൂച്ചാര്‍ക്കു 

കഴിയുമോയെന്ന ചോദ്യവും കുഞ്ഞുണ്ണിക്കുണ്ട്. 

പിന്നെ, തോടു കടക്കുമ്പോള്‍ കുനിഞ്ഞുനിന്ന് വെള്ളത്തില്‍ 

കൈ നനയ്ക്കുന്ന കുട്ടിയെ നാം കാണുന്നു. 

പെട്ടെന്ന്, വേലൂച്ചാര്‍ ഓടിവന്ന് അവനെ എടുത്തു തോളിലേറ്റി 

മറുകരയിലെത്തിക്കുന്നു. 

ഈ പഠിപ്പ് തീരുന്നില്ലല്ലോയെന്ന മടുപ്പിന്റെ വാക്കുകളും

കുഞ്ഞുണ്ണിയില്‍ നിന്നും കേള്‍ക്കാം. 

വേലൂച്ചാരുടെ ജീവിതപ്രാരാബ്ധങ്ങളും ജീവിതദര്‍ശനവും

കേട്ടാണ് കുഞ്ഞുണ്ണി നടക്കുന്നത്. 


എഴുത്തുപള്ളിയില്‍ ആശാന്‍ ഖരാക്ഷരങ്ങള്‍ പഠിപ്പിക്കുമ്പോള്‍

കുഞ്ഞുണ്ണി അശ്രദ്ധനായിരിക്കുന്നു. 

കെട്ടിത്തൂക്കിയിട്ട പ്ലാവിലകള്‍ തിന്നുന്ന ആടിനെയാണ് 

അവന്‍ ശ്രദ്ധിക്കുന്നത്. 

കാര്‍ക്കശ്യസ്വരത്തില്‍ അക്ഷരങ്ങള്‍ പറയാന്‍ 

ആശാന്‍ ആവശ്യപ്പെടുന്നതോടെ പേടിച്ചു പോകുന്നവന്‍ 

വിക്കി വിക്കി അക്ഷരങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. 

കുഞ്ഞുണ്ണി വിക്കനായി മാറിത്തീരുന്ന ദൃശ്യങ്ങള്‍ 

അടൂര്‍ ഇങ്ങനെയാണ് ആവിഷ്‌ക്കരിക്കുന്നത്. 

വിദ്യ അഭ്യസിപ്പിക്കാനുള്ള നമ്മുടെ രീതികളും ഉപകരണങ്ങളും 

കുരുന്നുകളുടെ സര്‍ഗാത്മകതയെ കെടുത്തിക്കളയുന്നതിനെ

അടൂര്‍ മറ്റൊരു ചലച്ചിത്രത്തില്‍ കൂടി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. 


എഴുത്തോലയുമായി എഴുത്തുകളരിയിലേക്കു പോകുന്ന ബാല്യം

പഴയ തലമുറയിലുള്ളവരുടെ ചെറിയ 

ഓര്‍മ്മകളിലെങ്കിലും ഉണ്ടാകും. 

തൃണയങ്കുടം കുറുമുള്ളില്‍ സോമനാശാന്റെ എഴുത്തുകളരിയിലാണ്

ഞാന്‍ പഠിച്ചത്. 1966 ആദ്യമായിരിക്കണം അത്. 

(അടൂരിന്റെ കുഞ്ഞുണ്ണിക്കും ശേഷമാണത്.) 

ഒരു വീടിന്റെ ചായ്പിലായിരുന്നു, കളരി. 

ആ വീട്ടുമുറ്റത്ത് ഒരു നെല്ലിമരമുണ്ടായിരുന്നു. 

ഇപ്പോള്‍ പേരു മറന്നു പോയ കളിക്കൂട്ടുകാരിയോടൊപ്പം 

അതിന്റെ ചുവട്ടില്‍ നെല്ലിക്ക തിരയുന്നതിന്റെയും 

കുന്നിക്കുരുക്കള്‍ പങ്കിടുന്നതിന്റേയും ഓര്‍മ്മദൃശ്യങ്ങള്‍ മനസ്സിലുണ്ട്.

അക്കാലത്തെ ബാല്യത്തെ കുറിച്ചുള്ള ആരുടേയും  

നല്ല ഓര്‍മ്മകളില്‍ നെല്ലിക്കയും കുന്നിമണികളും ഉണ്ടാകും. 

പുറത്തു പോയി മടങ്ങിവന്ന ആശാന്‍ 

‘വിജയന്റെ അച്ഛന്‍ വന്നിട്ടുണ്ടെ’ന്നു പറയുന്നതും 

അച്ഛനെ കാണാന്‍ ഞാന്‍ കള്ളാട്ടിലെ വീട്ടിലേക്ക് ഓടുന്നതും 

ഞാന്‍ ചെല്ലുന്നതു കണ്ട അച്ഛന്‍ വീടിന്റെ അരപ്ലേസിലിരുന്നു 

എന്നോടു ചിരിക്കുന്നതും 

അച്ഛനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മയാണ്. 

ഞാന്‍ അക്ഷരങ്ങളെല്ലാം വേഗം പഠിച്ചുവെന്ന് 

അമ്മ പറഞ്ഞുകേട്ട് അറിയാം. 







ഈ ദൃശ്യങ്ങൾ പനയോലയിൽ നാരായം കൊണ്ടെഴുതിയ 

അക്ഷരങ്ങളെ, പൊടിമണ്ണിൽ വിരൽ കൊണ്ടെഴുതിയ 

അക്ഷരങ്ങളെ കൂടി ഓർമ്മിപ്പിക്കുന്നു. 

സ്ലേറ്റിൽ എഴുതുന്ന കല്ലുപെൻസിൽ, കടലാസുപെൻസിൽ, 

മഷിപ്പേന, റീ ഫിൽ നിറച്ചെഴുതിയ പല തരം പേനകൾ, 

കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിന്റെയും ലാപ്ടോപിന്റെയും 

മൊബൈൽ ഫോണിന്റെയും കീ പാഡുകൾ 

എന്റെ തലമുറ എത്രയെത്ര

അക്ഷരോപകരണങ്ങളിലൂടെയാണ് വളർന്നത്!!


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...