Saturday, September 10, 2022

എഴുത്തുകളരിയിലേക്ക്




അടൂരിന്റെ ‘കഥാപുരുഷന്‍’ എന്ന സിനിമയില്‍

എഴുത്താശാന്റെ അടുത്തേക്കു കുഞ്ഞുണ്ണി പോകുന്ന 

ദൃശ്യങ്ങളുണ്ട്.  വേലൂച്ചാരോടൊപ്പമാണ് 

അവന്‍ നടക്കുന്നത്, ഉത്സാഹപൂര്‍വ്വം.

അവന്റെ കൈയില്‍ എഴുത്തോലയുണ്ട്, വേലൂച്ചാരുടെ

കൈയില്‍ അവനെ ചൂടിക്കുന്ന ഓലക്കുടയും. 

വയലും തോടും നാട്ടുവഴികളും താണ്ടി അവര്‍ നടക്കുന്നു.

കുഞ്ഞുണ്ണിയും വേലൂച്ചാരും നാട്ടുവഴികളിലൂടെ നടക്കുന്ന 

ദൃശ്യങ്ങളിൽ  അടൂർ സവിശേഷമായ സംഗീതം 

സന്നിവേശിപ്പിച്ചിരിക്കുന്നു.  

ഒരു പക്ഷിയെ ചൂണ്ടി അതിനെ പിടിച്ചു കൊടുക്കുമോയെന്ന് 

വേലൂച്ചാരോട് കുഞ്ഞുണ്ണി ചോദിക്കുന്നു.

ആ ദിവസം പക്ഷിയെ പിടിക്കുന്നതു ദോഷമാണെന്നും 

ഞായറാഴ്ച പിടിച്ചുതരാമെന്നും അയാള്‍ പറയുന്നു. 

വേലൂച്ചാര്‍ മറന്നുപോകുമോയെന്ന കുഞ്ഞുണ്ണിയുടെ 

സംശയം നാം കേള്‍ക്കുന്നു.

അ മുതല്‍ അം വരെ തെറ്റാതെ പറയാന്‍ വേലൂച്ചാര്‍ക്കു 

കഴിയുമോയെന്ന ചോദ്യവും കുഞ്ഞുണ്ണിക്കുണ്ട്. 

പിന്നെ, തോടു കടക്കുമ്പോള്‍ കുനിഞ്ഞുനിന്ന് വെള്ളത്തില്‍ 

കൈ നനയ്ക്കുന്ന കുട്ടിയെ നാം കാണുന്നു. 

പെട്ടെന്ന്, വേലൂച്ചാര്‍ ഓടിവന്ന് അവനെ എടുത്തു തോളിലേറ്റി 

മറുകരയിലെത്തിക്കുന്നു. 

ഈ പഠിപ്പ് തീരുന്നില്ലല്ലോയെന്ന മടുപ്പിന്റെ വാക്കുകളും

കുഞ്ഞുണ്ണിയില്‍ നിന്നും കേള്‍ക്കാം. 

വേലൂച്ചാരുടെ ജീവിതപ്രാരാബ്ധങ്ങളും ജീവിതദര്‍ശനവും

കേട്ടാണ് കുഞ്ഞുണ്ണി നടക്കുന്നത്. 


എഴുത്തുപള്ളിയില്‍ ആശാന്‍ ഖരാക്ഷരങ്ങള്‍ പഠിപ്പിക്കുമ്പോള്‍

കുഞ്ഞുണ്ണി അശ്രദ്ധനായിരിക്കുന്നു. 

കെട്ടിത്തൂക്കിയിട്ട പ്ലാവിലകള്‍ തിന്നുന്ന ആടിനെയാണ് 

അവന്‍ ശ്രദ്ധിക്കുന്നത്. 

കാര്‍ക്കശ്യസ്വരത്തില്‍ അക്ഷരങ്ങള്‍ പറയാന്‍ 

ആശാന്‍ ആവശ്യപ്പെടുന്നതോടെ പേടിച്ചു പോകുന്നവന്‍ 

വിക്കി വിക്കി അക്ഷരങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. 

കുഞ്ഞുണ്ണി വിക്കനായി മാറിത്തീരുന്ന ദൃശ്യങ്ങള്‍ 

അടൂര്‍ ഇങ്ങനെയാണ് ആവിഷ്‌ക്കരിക്കുന്നത്. 

വിദ്യ അഭ്യസിപ്പിക്കാനുള്ള നമ്മുടെ രീതികളും ഉപകരണങ്ങളും 

കുരുന്നുകളുടെ സര്‍ഗാത്മകതയെ കെടുത്തിക്കളയുന്നതിനെ

അടൂര്‍ മറ്റൊരു ചലച്ചിത്രത്തില്‍ കൂടി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. 


എഴുത്തോലയുമായി എഴുത്തുകളരിയിലേക്കു പോകുന്ന ബാല്യം

പഴയ തലമുറയിലുള്ളവരുടെ ചെറിയ 

ഓര്‍മ്മകളിലെങ്കിലും ഉണ്ടാകും. 

തൃണയങ്കുടം കുറുമുള്ളില്‍ സോമനാശാന്റെ എഴുത്തുകളരിയിലാണ്

ഞാന്‍ പഠിച്ചത്. 1966 ആദ്യമായിരിക്കണം അത്. 

(അടൂരിന്റെ കുഞ്ഞുണ്ണിക്കും ശേഷമാണത്.) 

ഒരു വീടിന്റെ ചായ്പിലായിരുന്നു, കളരി. 

ആ വീട്ടുമുറ്റത്ത് ഒരു നെല്ലിമരമുണ്ടായിരുന്നു. 

ഇപ്പോള്‍ പേരു മറന്നു പോയ കളിക്കൂട്ടുകാരിയോടൊപ്പം 

അതിന്റെ ചുവട്ടില്‍ നെല്ലിക്ക തിരയുന്നതിന്റെയും 

കുന്നിക്കുരുക്കള്‍ പങ്കിടുന്നതിന്റേയും ഓര്‍മ്മദൃശ്യങ്ങള്‍ മനസ്സിലുണ്ട്.

അക്കാലത്തെ ബാല്യത്തെ കുറിച്ചുള്ള ആരുടേയും  

നല്ല ഓര്‍മ്മകളില്‍ നെല്ലിക്കയും കുന്നിമണികളും ഉണ്ടാകും. 

പുറത്തു പോയി മടങ്ങിവന്ന ആശാന്‍ 

‘വിജയന്റെ അച്ഛന്‍ വന്നിട്ടുണ്ടെ’ന്നു പറയുന്നതും 

അച്ഛനെ കാണാന്‍ ഞാന്‍ കള്ളാട്ടിലെ വീട്ടിലേക്ക് ഓടുന്നതും 

ഞാന്‍ ചെല്ലുന്നതു കണ്ട അച്ഛന്‍ വീടിന്റെ അരപ്ലേസിലിരുന്നു 

എന്നോടു ചിരിക്കുന്നതും 

അച്ഛനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മയാണ്. 

ഞാന്‍ അക്ഷരങ്ങളെല്ലാം വേഗം പഠിച്ചുവെന്ന് 

അമ്മ പറഞ്ഞുകേട്ട് അറിയാം. 







ഈ ദൃശ്യങ്ങൾ പനയോലയിൽ നാരായം കൊണ്ടെഴുതിയ 

അക്ഷരങ്ങളെ, പൊടിമണ്ണിൽ വിരൽ കൊണ്ടെഴുതിയ 

അക്ഷരങ്ങളെ കൂടി ഓർമ്മിപ്പിക്കുന്നു. 

സ്ലേറ്റിൽ എഴുതുന്ന കല്ലുപെൻസിൽ, കടലാസുപെൻസിൽ, 

മഷിപ്പേന, റീ ഫിൽ നിറച്ചെഴുതിയ പല തരം പേനകൾ, 

കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിന്റെയും ലാപ്ടോപിന്റെയും 

മൊബൈൽ ഫോണിന്റെയും കീ പാഡുകൾ 

എന്റെ തലമുറ എത്രയെത്ര

അക്ഷരോപകരണങ്ങളിലൂടെയാണ് വളർന്നത്!!


2 comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...