Tuesday, September 13, 2022

സ്നേഹവും സദാചാരവും



ക്രോയേഷ്യൻ ചലച്ചിത്രകാരനായ 

ഡാലിബോർ മാറ്റാനിക്‌ സംവിധാനം ചെയ്ത CACA (DADDY) 

എന്ന ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന 

മഞ്ഞുവീഴുന്ന ഭൂപ്രദേശങ്ങൾ പ്രേക്ഷകരുടെ  ശ്രദ്ധയെ 

പെട്ടെന്നു കവർന്നെടുക്കുന്നതാണ്. 

ഈ ചലച്ചിത്രത്തിലെ പെൺകുട്ടികളുടെ വൃദ്ധനായ പിതാവ്

നടന്നുകയറുന്ന കുന്നിൻചെരുവുകളിലെ വൃക്ഷങ്ങൾ 

തണുപ്പിനെ ഭയന്ന് ചുരുണ്ടുകൂടി 

നിൽക്കുകയാണെന്നു നമുക്കു തോന്നുന്നു. 

ഛായാഗ്രാഹിയുടെ കണ്ണുകൾ ആ ദൃശ്യങ്ങളെ  

മനോഹരമായി പിടിച്ചെടുക്കുന്നു. 

ശീതം കട്ടിപിടിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ നിന്നും 

രക്ഷ നേടാൻ ആ വൃദ്ധൻ വിറകുകഷണങ്ങളിട്ടു 

അടുപ്പുകൾ കത്തിക്കുന്നു. വിറകിനായി  മഴു കൊണ്ട് 

മരക്കൊമ്പുകൾ തുണ്ടം തുണ്ടമാക്കുന്നവനെ നാം കാണുന്നു.

എന്തിനെയും തുണ്ടമാക്കാൻ കഴിയുന്ന ദൃഢനിശ്ചയം 

ആ പ്രവൃത്തിയിലുണ്ട്. വൃദ്ധനോട്  ഏറെ സ്നേഹവും 

വാത്സല്യവും  കാണിക്കുന്ന (തിരിച്ചും) ഇളയമകൾ 

അയാളെ ചാച്ച എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ, 

ചില  മലയാളികളുടെ സംബോധന തന്നെയല്ലോ ഇത് 

എന്നു  നമുക്ക്  അത്ഭുതപ്പെടാo. 

അതിശീതത്തിൽ നിന്നും രക്ഷപ്പെടാൻ തീ കത്തിക്കുന്ന 

വൃദ്ധന്റെ ഉള്ളിൽ  സദാചാരത്തിന്റെ തീയും 

ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നു നാം പിന്നെ മനസ്സിലാക്കും. 



ഏറെ നാളായി പിരിഞ്ഞുകഴിയുന്ന പിതാവിനെ കാണാൻ

 കാമുകനോടും സഹോദരിയോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന

 യുവതിയെയാണ് ആദ്യം നാം കാണുന്നത്.

കാറിലെ യാത്രക്കിടയിൽ, തങ്ങളുടെ അമ്മ ഇഷ്ടത്തോടെ  ധരിച്ചിരുന്ന 

പച്ചനിറത്തിലുള്ള ഉടുപ്പിനെ കുറിച്ച്  

ആ സഹോദരിമാർ പറയുന്നതു നാം കേൾക്കുന്നു. 

തങ്ങളുടെ കുടുംബത്തെ മൂടി നിൽക്കുന്ന ഇരുണ്ടരഹസ്യത്തെ 

നീക്കി അതിനെ നന്നാക്കിയെടുക്കാൻ ഇളയവൾ ആഗ്രഹിക്കുന്നുണ്ട്. 

ചാച്ചയോട് തുറന്നു സംസാരിക്കാനായി അയാളെ പിന്തുർന്നു നടക്കുന്ന 

അവളെ നാം കാണുന്നുമുണ്ട്  




ചാച്ചയുടെ കണ്ണുകളിൽ ഉമ്മ വയ്ക്കുകയും

പിന്നെ അയാളുടെ നെഞ്ചിൽ കഠാരകുത്തിയിറക്കുകയും 

ചെയ്യുന്ന മകളെയാണ് നാം അവസാനദൃശ്യങ്ങളിൽ കാണുന്നത്. 

ഒരു അഗമ്യഗമനത്തിന്റെയും മറ്റൊരു കൊലയുടെയും തുടർച്ചയിലാണിത്.

സ്വന്തം സഹോദരിയോട് പൊറുക്കാന്‍ പോലും തയ്യാറാകുന്ന അവള്‍

ചാച്ചയുടെ സദാചാരതാൽപ്പര്യങ്ങൾക്കും മേലെ 

തന്റെ പ്രണയത്തെ സ്ഥാപിക്കുകയായിരുന്നുവോ?  


                     

1 comment:

Anonymous said...

തീവ്രം !

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...