Friday, November 3, 2017

മരണമണം

എന്നും
വൈകുന്നേരങ്ങളിൽ
നടക്കാൻ പോകുന്ന
ഇടവഴിയിൽ
ഇന്ന് മരണമണം

നടക്കാനിറങ്ങാൻ വൈകി.
ഇരുളു വീശിയിരുന്നു.
രണ്ടുവശവും മരങ്ങൾ
നിറഞ്ഞ ഇടവഴിയിലൂടെ
നടന്നുതുടങ്ങി
പെട്ടെന്നാണ് ആ മണം
മൂക്കിലേക്കടിയ്‌ക്കാൻ  തുടങ്ങിയത്
ഇലകൾ വാടുന്നതിന്റെ മണം

ഒരുപാട് ഇലകൾ ഒരുമിച്ചു
വാടുന്നതിന്റെ മണം
മൂക്കു തുളയ്ക്കുന്നു.

ഇടവഴിയുടെ വശങ്ങളിൽ നിന്ന
മരങ്ങളെ കാണാനില്ല.
കോതിയിട്ട ഇലകൾ മാത്രം.

ഇവയുടെ മൃതശരീരം
അഴുകുമ്പോഴും
ദുഷിച്ച മണമില്ല
അവസാനത്തെ മണം കൊണ്ട്
ഞാൻ കലങ്ങി.

Saturday, September 16, 2017

സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു!!!

നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുഴിയില്‍ അടക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എഴുന്നേറ്റുവരികയാണ്. യുക്തിരാഹിത്യവും മതാത്മകതയുടെ ഹീനമൂല്യങ്ങളും കേരളസമൂഹത്തെ കീഴടക്കുകയാണ്. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണ്. പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകള്‍, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക് ധ്യാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും കേരളസമൂഹം കീഴ്പ്പെടുകയാണ്. മതം ആത്മീയമൂല്യങ്ങള്‍ക്കു വേണ്ടിയല്ല , കാര്യസാദ്ധ്യത്തിനും അധികാരത്തിനും വേണ്ടിയായി മാറുന്ന നികൃഷ്ടസാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും ശാസ്ത്രീയതയിലോ ശാസ്ത്രത്തിന്‍റെ യുക്തിയിലോ നിന്നുകൊണ്ടല്ല ശാസ്ത്രവ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും കാണേണ്ടതാണ്. കേരളത്തിലെ യുക്തിവാദി സംഘടനകളിലേറെയും മതങ്ങളെ തോല്‍പ്പിക്കുന്നത് ശാസ്ത്രത്തിന്‍റെ സത്യാത്മകതയെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ശാസ്ത്രപ്രചാരകരായും മറ്റും പ്രത്യക്ഷപ്പെടുന്ന പലരും ശാസ്ത്രത്തിന്‍റെ അന്ധവിശ്വാസികളാണ്. കേരളത്തിലെ ഒരു യുവജനസംഘടന തങ്ങളുടെ പ്രചരണപോസ്റ്ററുകളില്‍ ശാസ്ത്രം സത്യമാണെന്ന് എഴുതിവയ്ക്കുന്നു. ശാസ്ത്രസിദ്ധാന്തങ്ങളെ കേവലസത്യങ്ങളായി കാണുന്ന സമീപനം തന്നെ ശാസ്ത്രീയമല്ലല്ലോ? ഈ സമീപനത്തില്‍ നില്‍ക്കുന്നവര്‍ മതാത്മകതയുടെ വീക്ഷണങ്ങളെ ശാസ്ത്രത്തിനു കൂടി ബാധകമാക്കുകയാണ്. ഇവര്‍ സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു. രണ്ടിനും തമ്മില്‍ വലിയ ഭേദങ്ങളില്ല. സത്യമെഴുതിയ പുസ്തകങ്ങള്‍. ഏതാണ് സത്യം എന്ന തര്‍ക്കം മാത്രം ബാക്കിയാകുന്നു. മതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വ്യവഹാരമായി ശാസ്ത്രം മാറുന്നു. ജനങ്ങള്‍ക്കിടയിലെ ശാസ്ത്രവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന മതാത്മകയുക്തിയെയാണ് ഇതു കാണിക്കുന്നത്.
ശാസ്ത്രീയമായ കാര്യങ്ങളെ സത്യമെന്നു വ്യവഹരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഒന്നരനൂറ്റാണ്ടിനു മുന്നേ എംഗല്‍സ് സ്വീകരിക്കുന്നുണ്ട്‌ . ഭൗതികശാസ്ത്രത്തിലെ ബോയില്‍ നിയമത്തെ കുറിച്ചു പറയുമ്പോള്‍ എംഗല്‍സ് ഇങ്ങനെ എഴുതി. .... നിശ്ചിതപരിധിക്കുള്ളില്‍ മാത്രമേ ബോയില്‍ നിയമം ശരിയായിട്ടുള്ളുവെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ, ആ പരിധികള്‍ക്കുള്ളില്‍ തന്നെയും അത് കേവലമായും അന്തിമമായും ശരിയാണെന്നു പറയാന്‍ പറ്റുമോ? അങ്ങനെ തറപ്പിച്ചു പറയാന്‍ ഒരു ഭൗതികശാസ്ത്രജ്ഞനും തയ്യാറാവുകയില്ല. ... ... അതിനാല്‍ യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയമായിട്ടുള്ള കൃതികള്‍ സാധാരണഗതിയില്‍ സത്യം, അസത്യം തുടങ്ങിയ വരട്ടുതത്ത്വവാദപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക..."പരമ്പരാഗത സത്യസങ്കല്‍പ്പനങ്ങളില്‍ നിന്നും സത്യാത്മകതയുടെ യുക്തിയില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രത്തിന്‍റെ യുക്തിയും വേര്‍പിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സമീപനമാണിത്. ശാസ്ത്രീയത സംവാദാത്മകതയിലും അനിശ്ചിതത്വങ്ങളിലും സന്ദിഗ്ദ്ധതകളിലും നില്‍ക്കുമ്പോള്‍ മതാത്മകതയും സത്യാത്മകതയുടെ യുക്തിയും നിശിതമായ കേവലസത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലാണ് നിലയുറപ്പിക്കുന്നത്. ശാസ്ത്രത്തിന്‍റെ സംവാദാത്മകതയും ചിരവികസ്വരക്ഷമതയും പരിവര്‍ത്തനശേഷിയും സത്യാത്മകസങ്കല്പനങ്ങള്‍ക്കില്ല. ശാസ്ത്രത്തെ സത്യമായി കാണുന്നവര്‍, ശാസ്ത്രത്തിന്‍റെ സന്ദേഹിക്കാനുള്ള ശേഷിയേയും അനിശ്ചിതമായ നില്‍പ്പിനേയും നിരന്തരം നവീകരിക്കാനുള്ള ത്വരയേയും ചിരവികസ്വരക്ഷമതയേയും നിഷേധിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിലെ വസ്തുനിഷ്ഠത
വസ്തുവുമായി ബന്ധപ്പെട്ടതല്ല
ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ മൂല്യങ്ങൾ
object -subject ബന്ധങ്ങൾ കൊണ്ട് വിശദീകരണക്ഷമമല്ലെന്നു
ആധുനികഭൗതികവും പുതിയ ശാസ്ത്രദർശനങ്ങളും
തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്രത്തെ ഇതര മാനവികവ്യവഹാരങ്ങളിൽ നിന്നും
വ്യത്യസ്തമാക്കുന്ന ഘടകമേത് , ശാസ്ത്രത്തിനു വസ്തുനിഷ്ഠത
നൽകുന്ന ഘടകമേത് എന്ന അന്വേഷണമാണ് ഗണിതം ശാസ്ത്രത്തിൽ
എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന അന്വേഷണങ്ങളിലേക്കു
നയിക്കുന്നത്. വസ്തുനിഷ്ഠതയിൽ ഗണിതത്തിന്റെ
സംഭാവനകൾ പ്രസക്തമാകുന്നതും ഇവിടെയാണ്
ഗണിതവുമായി ബന്ധപ്പെടാത്ത ശാസ്ത്രങ്ങളെ
(ചികിത്സാരീതികളെ ഗണിതവുമായി ബന്ധപ്പെടുത്താൻ കഴിയില്ല)
വസ്തുനിഷ്ഠശാസ്ത്രങ്ങളുടെ പട്ടികയിൽ പെടുത്താനും
കഴിയില്ല.
(വസ്തുനിഷ്ഠത എന്ന വാക്ക് (objectivity - English )
അതിന്റെ ചരിത്രത്തിലുടനീളം വലിയ അർത്ഥമാറ്റങ്ങൾക്കു
വിധേയമായിട്ടുണ്ട്. ഡാറ്റസെനും ഗാളിസനും ചേർന്നെഴുതിയ
വലിയ പുസ്തകം ഈ ചരിത്രത്തെ വിവരിക്കുന്നുണ്ട്)
വസ്തുനിഷ്ഠതയെ ആത്‌മനിഷ്ഠതകളുടെ ഉഭയസമ്മതം എന്നു നിർവ്വചിക്കാമെന്ന
(റിച്ചാർഡ് റോട്ടി അങ്ങനെ നിർവ്വചിക്കുന്നുണ്ട് )
അഭിപ്രായം ശാസ്ത്രത്തിന്റെ പ്രയോജനത്തിൽ
ഊന്നിനിന്നു സംസാരിക്കുന്നവർക്കു സ്വീകരിക്കാവുന്നതാണ്.
അത് പ്രയോജനവാദത്തിന്റെ (pragmatism) നിർവ്വചനമാണ്
പ്രകൃതിയുടെ നിയമങ്ങൾ എങ്ങനെയാണെന്നും അത്
എങ്ങനെ പ്രവർത്തനക്ഷമമാകുന്നുവെന്നും അന്വേഷിക്കുന്നവരെ
അത് തൃപ്തിപ്പെടുത്തുകയില്ല.
ആത്‌മനിഷ്ഠതകളുടെ ഉഭയസമ്മതം
ശാസ്ത്രസിദ്ധാന്തങ്ങളുടെ പരിശോധനയിൽ
വലിയ പങ്കു വഹിക്കുന്ന സങ്കൽപ്പനമാണ്.
അത്രത്തോളം അത് പ്രസക്തമാണ്
അതില്ലാത്ത ശാസ്ത്രത്തെ നാം ശാസ്ത്രമായി
പരിഗണിക്കുന്നില്ല. എന്നാൽ, അതിൽ മാത്രമായി
ഞാൻ തൃപ്തനല്ല. എനിക്ക് പ്രയോജനവാദത്തെയെന്ന
പോലെ യാഥാർഥ്യം എന്ന സങ്കൽപ്പനത്തെയും
തൃപ്തിപ്പെടുത്തണം
ഇവിടെ ഒരു വൈരുദ്ധ്യത്തെ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്
യാഥാർഥ്യവാദം പ്രയോജനവാദം എന്നിവ ഒരേ സമയം
യോജിച്ചുപോകുന്ന കാര്യങ്ങളാണോ എന്ന പ്രശ്നമാണത്
അങ്ങനെ യോജിക്കണമെന്നില്ലയെന്നു വാദിക്കുന്ന
ചിന്തകന്മാരുണ്ട്
ശാസ്ത്രത്തെ ഇങ്ങനെ മനസ്സിലാക്കുമ്പോഴാണ്
ശാസ്ത്രത്തിന്റെ
കേവലസത്യങ്ങളിൽ ഊന്നിനിൽക്കാത്ത
മതാത്മകമല്ലാത്ത
നിരന്തരം നവീകരിക്കുന്ന സ്വഭാവത്തെ
ഉൾക്കൊള്ളാനാകുക. ശാസ്ത്രത്തെ സത്യമായി
കാണുന്ന വ്യവഹാരങ്ങളെ എതിർക്കേണ്ടി
വരുന്നതും ഇവിടെയാണ് .
ഇപ്പോൾ നാം നടത്തുന്നത് ശാസ്ത്രചർച്ചകളല്ലെന്നും
(ഏതെങ്കിലും ശാസ്ത്രനിയമത്തെയോ ശാസ്ത്രസിദ്ധാന്തത്തെയോ
കുറിച്ചുള്ള ചർച്ചകളല്ല , ഇത്)
ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണെന്നും കാണാം
ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളിൽ
ശാസ്ത്രസിദ്ധാന്തങ്ങളും മറ്റും ഉദാഹരിക്കാമെങ്കിലും
അത് മറ്റൊരു വ്യവഹാരമേഖലയാണ്
അത് തത്വചിന്തയുടെ മേഖലയാണ്
അതിഭൗതികത്തിന്റെ താൽപ്പര്യങ്ങളെ ശാസ്ത്രം
നിറവേറ്റുന്നതു പോലെ ശാസ്ത്രത്തിന്റെ താൽപ്പര്യങ്ങളെ
അതിഭൗതികവും നിറവേറ്റുന്നുണ്ട്
അജ്ഞാതമായത് അതിഭൗതികത്തിന്റെ മേഖലയാണ്
അവിടെ സങ്കൽപ്പനങ്ങളുടെയും ഭാവനയുടെയും
സഹജാവബോധത്തിന്റെയും ഒക്കെ ഫലമായി
രൂപം കൊള്ളുന്നവ എന്തെല്ലാമോ, അവയാണ് ശാസ്ത്രത്തിന്റെ
താൽപ്പര്യങ്ങളെ നിറവേറ്റുന്നത്
ശാസ്ത്രവും അതിഭൗതികവും ഒരുമിച്ചു നടക്കുന്നുവെന്നു പറയുന്നതിന്റെ
അർത്ഥതലങ്ങൾ ഇതാണ്
ഒരു സവിശേഷകാലഘട്ടത്തിലെ ശാസ്ത്രതാൽപ്പര്യങ്ങളെ
പൂർണമായും നിവർത്തിക്കാൻ അതിഭൗതികത്തിനു
കഴിഞ്ഞെന്നു വരില്ല. തിരിച്ചും
എന്നാൽ, രണ്ടിന്റെയും രേഖീയമല്ലാത്ത
വളർച്ചക്കിടയിൽ പുതിയത് തുറക്കപ്പെടുന്നുണ്ട്
ഇതാണ് ശാസ്ത്രത്തിന്റെ വികാസം
തത്വചിന്തയുടെയും.
മറ്റു വ്യവഹാരങ്ങളുമായും പരസ്പരപോഷകമായ ബന്ധങ്ങളിൽശാസ്ത്രവും തത്വചിന്തയും ഇടപെടുന്നുണ്ട്,
ദെലസ്‌ ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നു.

Sunday, June 11, 2017

ഇടതുപക്ഷം എന്തുചെയ്യണം?


ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ കുറിച്ചു ചിന്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും രാജ്യാധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്ന അതിഭീഷണമായ വെല്ലുവിളികളെ കാണാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും അതിവേഗം ജനാധിപത്യവിരുദ്ധവും വര്‍ഗീയവും ആയി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അപചയം അതിനു സംഭവിക്കുന്നതിനു മുന്‍പ് ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ജനാധിപത്യമൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. എല്ലാ അഭിപ്രായഭിന്നതകളും വിഭാഗീയപ്രവണതകളും മാറ്റിവച്ചുകൊണ്ട് ദേശസ്നേഹികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.


ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ വളരെ വലിയ പങ്കു വഹിക്കാനുണ്ട് ഇടതുപക്ഷം എന്ത് പങ്കാണ് വഹിക്കേണ്ടതെന്നു ജനത അവരോട് പറഞ്ഞു കൊടുക്കണമോ? ഫാസിസത്തിന്നെതിരായ ഐക്യമുന്നണി നിര്‍മ്മിക്കപ്പെട്ട പഴയ സാഹചര്യങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും വേണം. ഫാസിസത്തെ എതിര്‍ക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുമായി വരെ ഐക്യമുണ്ടാക്കിയ ചരിത്രം കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്.
ഫാസിസം എത്രമേല്‍ ലോകത്തിനു വിനാശകരമാണെന്ന തിരിച്ചറിവായിരുന്നു ആ തന്ത്രത്തെ സ്വീകരിക്കാന്‍ സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ഇന്നത്തെ ഗുരുതരമായ സ്ഥിതിയെ പാര്‍ട്ടികള്‍ക്കുള്ളിലെ അഭിപ്രായഭേദങ്ങള്‍ കൊണ്ട് മറയ്ക്കാന്‍ കഴിയില്ലെന്ന്, അതിനു വലിയ വില നല്‍കേണ്ടി വരുമെന്ന് അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടതാണ്. ഇന്ത്യയിലെ വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. ഭാംഗര്‍ പ്രക്ഷോഭത്തില്‍ സിപിഐ(എം) പിന്തുണക്കാന്‍ തയ്യാറായ സന്ദര്‍ഭത്തെ ഇതിനായി ഉപയോഗിക്കണം.


ബി ജെ പി ഫാസിസ്റ്റല്ലെന്നു പറയുന്ന ഒരു പ്രസ്താവന പ്രകാശ് കാരാട്ടിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ക്കാനുള്ള സമീപനമാണിത്. ഫാസിസമായോ ഫാസിസത്തിലെത്താന്‍ അരക്കഴഞ്ച് വര്‍ഗീയത കൂടി ഇനിയും വേണ്ടേ തുടങ്ങിയ വാദഗതികള്‍ ഉന്നയിക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഇത്തരം വാദങ്ങള്‍ അപ്രസക്തങ്ങളാണ്, ഇപ്പോള്‍. വര്‍ഗീയ ഫാഷിസത്തിനെതിരെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്ന പ്രതിരോധ ഐക്യ നിരയെ കുറിച്ച് യുക്തിഭദ്രവും ദീര്‍ഘവീക്ഷണത്തോട് കൂടിയതുമായ ഒരു കാഴ്ച്ചപ്പാട് രൂപപ്പെടുത്തുകയാണ് വേണ്ടത്. അതിന്നനുസരിച്ചു പ്രവര്‍ത്തിക്കണം. സങ്കുചിതവും പ്രാദേശികവുമായ താല്‍ക്കാലിക താല്പര്യങ്ങള്‍ ഇതിനു തടസ്സമാകരുത്. പ്യൂരിറ്റന്‍ സമീപനങ്ങളും തങ്ങളാണ് ഇപ്പോഴും എപ്പോഴും ശരി എന്ന അപ്രമാദിത്തവും  ഉപേക്ഷിക്കപ്പെടണം.
 
 
സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള കാര്യത്തില്‍ സിപി ഐ(എം) സ്വീകരിച്ച സമീപനം വിഭാഗീയമാണ്. കോണ്‍ഗ്രസ് പിന്തുണക്കാന്‍ സന്നദ്ധമായിട്ടും അത് സ്വീകരിക്കാത്ത ഔദ്ധത്യം ഇന്നത്തെ സന്ദര്‍ഭത്തില്‍ യോജിച്ചതല്ല. സീതാറാം യെച്ചൂരിയെ പോലെ ഒരു നേതാവ് പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് തോന്നുന്നില്ല. ഇത് ഖേദകരമാണ്.
ജനതയുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അപ്പുറം സംഘടനാ നിയമങ്ങളുടെ ഉറപ്പിന് പ്രാധാന്യം കൊടുക്കേണ്ട സന്ദര്‍ഭമല്ല ഇത്. ഇങ്ങനെ സംഘടനാതത്വങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവര്‍ സംഘപരിവാറിനെതിരായ ഐക്യമുന്നണി ഉണ്ടാക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ കെല്‍പ്പുള്ളവരാകുമോ?

Sunday, March 26, 2017

രാധാകൃഷ്ണന്റെ ഹിന്ദുമതഭൌതികം

പ്രപഞ്ചത്തെ കുറിച്ച് പുതിയ ദർശനം എന്ന അവകാശവാദവുമായി
സി രാധാകൃഷ്ണനും ഇതിനു പിന്തുണയുമായി വി പി എൻ നമ്പൂതിരിയുടെയും
ഗിരിജാവല്ലഭന്റെയും നേതൃത്വത്തിലുള്ള കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റിയും
മുന്നോട്ടു വന്നതിനെ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഭഗവത്ഗീത ശ്ലോകത്തിൽ നിന്നും തനിക്കു കിട്ടിയ വെളിപാടുകൾ എന്ന നിലയ്ക്കാണ് സി രാധാകൃഷ്ണൻ
കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഫിസിക്സ്
ധാരണകളിൽ നിന്നും മാറി സ്പേസ് എന്ന സങ്കൽപ്പനത്തിൽ നിന്നും പുതിയ ദർശനം അവതരിപ്പിക്കുകയാണത്രേ!
ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള പരസ്പരബന്ധം 1905ലെ സവിശേഷ ആപേ ക്ഷികസിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ മുന്നോട്ടുവച്ചതാണ്. vaccum ശുദ്ധശൂന്യതയല്ലെന്നു vaccum fluctuations കുറിച്ചുള്ള സിദ്ധാന്തങ്ങളും ക്വാണ്ട൦ ഫീൽഡ് തിയറിയും 50 വർഷം മുന്നേ എങ്കിലും നിരൂപിച്ചിട്ടുണ്ട്. ഋണ ഊർജ്ജ വ്യവസ്ഥകളിൽ നിലനിൽക്കുന്ന കണങ്ങൾ ഊർജ്ജ൦ കരസ്ഥമാക്കി സ്വതന്ത്രമാകുന്നതിനെ കുറിച്ചുള്ള ആശയങ്ങൾ ഡിറക്കിന്റെ തിയറിയുടെ കാലം മുതൽ
ഫിസിക്സ് ചർച്ച ചെയ്യുന്നുണ്ട്. ഇന്ന്, ഭൗതികശാസ്ത്രജ്ഞന്മാർ മുഴുകിയിരിക്കുന്നതു theory of everything എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. അതിനു പ്രധാന പ്രതിബന്ധമായി നിൽക്കുന്നത് ക്വാണ്ട൦ ഫീൽഡ് തിയറിയും സാമാന്യ ആപേക്ഷിക സിദ്ധാന്തവും പരസ്പരം യോജിപ്പിക്കാൻ കഴിയുന്ന formalism രൂപീകരിക്കുന്നതിനുള്ള
പ്രയാസങ്ങളാണ്. ഇതിനകം ഏകീകരിക്കപ്പെട്ട മൂന്നു ബലങ്ങളെ ഗുരുത്വാകർഷണവുമായി ഏകീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പുതിയ ശാസ്ത്രദർശനം അവതരിപ്പിക്കുന്നുവെന്നു പറയുന്ന സി രാധാകൃഷ്ണൻ തന്റെ പുതിയ ദർശനം
എങ്ങനെയാണു ഫിസിക്സ് അന്വേഷണങ്ങൾക്ക് സഹായകമാകുന്നതെന്നു പറയണം. ഇതിനെ പിന്തുണക്കുന്ന
ശാസ്ത്രകാരന്മാർ രാധാകൃഷ്ണന്റെ ദർശനത്തിൽ നിന്നും theory of everything ആവശ്യപ്പെടുന്ന മാത്തമറ്റിക്കൽ ഫോർമലിസം രൂപപ്പെടുത്തുകയും ഇന്നത്തെ ഫിസിക്സ് അന്വേഷണങ്ങളുടെ ഭാഗമാണ് ഈ ദർശനമെന്നു തെളിയിക്കുകയുമാണ് വേണ്ടത്. അങ്ങനെയല്ലാതെ നടത്തുന്ന പത്രസമ്മേളനങ്ങൾ, എല്ലാം ഭഗവത്ഗീതയിലുണ്ടെന്നു പറയുന്ന ഹൈന്ദവരാഷ്ട്രീയത്തിന് സഹായകമായ രാഷ്ട്രീയപ്രവർത്തനമാണ്.
അത് ശാസ്ത്രപ്രവർത്തനമല്ല. ശാസ്ത്രത്തിന്റെ രീതി പത്രസമ്മേളനമല്ല. ഉയർന്ന മൂല്യങ്ങളുള്ള സയൻസ് ജേർണലുകളിൽ peer reviewed ലേഖനമായി പ്രസിദ്ധീകരിക്കുകയാണെന്ന കാര്യം രാധാകൃഷ്ണന്റെ കൂടെ നിൽക്കുന്ന ശാസ്ത്രകാരന്മാരെ ഓർമിപ്പിക്കുന്നു.
**************************************************************************************************************************************
അവ്യക്ത എന്ന് പേരിട്ടിരിക്കുന്ന സ്പേസുമായി ബന്ധപ്പെട്ട എന്തോ ഒന്നിനെ സങ്കൽപ്പിച്ചാൽ
ഫിസിക്സ് പൂർണ്ണമായും വിശദീകരിക്കാൻ കഴിയുമെന്നു പറയുന്ന ഒരു പ്രബന്ധമാണ്
രാധാകൃഷ്ണനും മകനും ചേർന്ന് എഴുതിയിരിക്കുന്നത്. കഴിഞ്ഞ നൂറു വർഷത്തിലേറെയായി ഫിസിക്സ്
രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തങ്ങളെയെല്ലാം ഭഗവതഗീതയിലെ ഒരു ശ്ലോകത്തിലേക്കു ചുരുക്കുകയാണ്
ഇവർ. എന്തായാലും ഫിസിക്സ് ഇതേ വരെ
കണ്ടെത്താത്ത കാര്യങ്ങൾ എങ്ങനെ ആയിരിക്കുമെന്ന്
പ്രവചിക്കാൻ രാധാകൃഷ്ണനും പുത്രനും
തുനിയുന്നില്ല. അത് പൊള്ളുന്ന കാര്യമാണല്ലോ ?
ഈ ഫിസിക്സ് പറയുന്നതെല്ലാം ഒരു ഒറ്റ ശ്ലോകമായി
എത്രയോ നാളുകളായി ഇന്ത്യക്കാർക്ക് അറിയാമായിരുന്നുവെന്ന
സങ്കുചിതത്വത്തെ
വിളംബരം ചെയ്യുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം.
ഹിന്ദുത്വശക്തികളുടെ അജണ്ടക്കനുസരിച്ച
പ്രവർത്തനമാണിത്. RSS ശാസ്ത്രോപദേശകസമിതിയിലേക്കു
ഇന്ത്യയിലെ വലിയ ഇൻസ്റ്റിട്യൂട്ടുകളിലെ ഉപദേശകസമിതിയിലേക്കു
ഇദ്ദേഹവും മകനും നിയമിക്കപ്പെട്ടേക്കാം.
പരിതാപകരമായ കാര്യം ചില ശാസ്ത്രാദ്ധ്യാപകർ ഇതിനു കൂട്ടുനിൽക്കുന്നുവെന്നതാണ്.
ഇവരാകട്ടെ, യാഗസമയത്തു
മായാജാലങ്ങൾ സംഭവിക്കുന്നുവെന്നു തെളിയിക്കാൻ കിർലിയൻ ഫോട്ടോഗ്രാഫിയുടെ
കഴിവുകളും മറ്റും ഉപയോഗിക്കാൻ കൂട്ടു നിന്നവരാണ്

Wednesday, June 29, 2016

വിവര്‍ത്തനങ്ങളെ കുറിച്ച്


            ധൈഷണികജീവിതത്തിലും ഭാവുകത്വവികാസത്തിലും വിവര്‍ത്തനങ്ങളുടെ വലിയ പങ്കിനെ ബോദ്ധ്യപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിരിക്കുന്നു. ഗാസ്റ്റണ്‍ ബാച്ചിലാര്‍ഡിന്റെ ശാസ്ത്രചിന്തയെ കുറിച്ചുള്ള ഒരു പുസ്തകവും അദ്ദേഹത്തിന്റെ രണ്ടു കൃതികളും കാണാനിടയായതിനെയാണ് ആദ്യം പരാമര്‍ശിക്കേണ്ടത്. ബാച്ചിലാര്‍ഡ് 1962ല്‍ മരിച്ചു. ആ വര്‍ഷമാണ് തോമസ് കുണിന്റെ പ്രശസ്തമായ പുസ്തകം ശാസ്ത്രവിപ്ലവങ്ങളുടെ ഘടന (The structure of scientific revolutions)പുറത്തിറങ്ങുന്നത്. ഈ പുസ്തകം ശാസ്ത്രത്തിന്റെ ചരിത്രത്തേയും ദര്‍ശനത്തേയും മാത്രമല്ല, മിക്കവാറും എല്ലാ വൈജ്ഞാനിക വ്യവഹാരങ്ങളേയും സ്വാധീനിക്കുകയുണ്ടായല്ലോ? തോമസ് കുണിന്റെ പുസ്തകം മുന്നോട്ടു വച്ച ആശയമാതൃകാവ്യതിയാനം (Paradigm Shift) എന്ന സങ്കല്പനം സാമൂഹികശാസ്ത്രങ്ങള്‍ക്ക് ഉണര്‍വു നല്കുകയുണ്ടായി. ശാസ്ത്രവിപ്ലവങ്ങള്‍ കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് ദാര്‍ശനികമായ നീതീകരണമില്ലെന്നും വിപ്ലവത്തിനു മുന്നേയുള്ള ശാസ്ത്രവും വിപ്ലവത്തിനു ശേഷമുള്ള ശാസ്ത്രവും പരസ്പരം സംവദിക്കാവുന്നവയോ ഒത്തുചേര്‍ക്കാവുന്നവയോ അല്ലെന്നും അവ incommensurable ആണെന്നുമുള്ള തോമസ് കുണിന്റെ നിലപാട് ഏറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുകയും ചെയ്തു. ശാസ്ത്രത്തെ തിരസ്ക്കരിക്കുന്നതും ഒഴിവാക്കുന്നതുമായ ഒരു സമീപനമാണതെന്ന്, അത് സൃഷ്ടിപരമല്ലെന്ന വിമര്‍ശം പ്രധാനമായിരുന്നു. തോമസ് കുണിന്റെ പുസ്തകം പ്രസിദ്ധീകൃതമായ വര്‍ഷം അന്തരിച്ച ബാച്ചിലാര്‍‍ഡിന്റെ ശാസ്ത്രസംബന്ധമായ രചനകളില്‍ ശാസ്ത്രരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ സൃഷ്ടിപരവും യുക്തിസഹവുമായ സമീപനങ്ങളുണ്ട് എന്നാണ് ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നത്. ബാച്ചിലാര്‍ഡിന്റെ രചനകളില്‍ ചിലത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലാണ് ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ നിന്നും ആംഗലഭാഷയിലേക്കു പ്രസിദ്ധീകൃതമാകുന്നത്. വിവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ബാച്ചിലാര്‍ഡിന്റെ ചിന്തകള്‍ ലോകത്തിന്റെ പല  കോണുകളിലും എത്തിച്ചേരുന്നതിനു തടസ്സമായി നില്‍ല്ക്കുകയായിരുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ ഇവ ഇവിടെ ലഭ്യമാകാന്‍ തുടങ്ങിയിട്ടെന്നു തോന്നുന്നു.

            ഇതോടൊപ്പം സാഹിത്യത്തിലെ പരിഭാഷകളെ കുറിച്ചു കൂടി പറയണം. മാര്‍ക്കേസിന്റെ കൃതികളുടെ വിവര്‍ത്തനത്തിനു ശേഷമാണ് ലാറ്റിനമേരിക്കന്‍ സാഹിത്യം പ്രധാനമായും ലോകശ്രദ്ധയിലേക്കു വരുന്നത്. One Hundred Years of Solitudeന്റെ മൊഴിമാറ്റം നിര്‍വ്വഹിച്ച ഗ്രിഗറി റബ്ബാസ ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ അത്ഭുതകരങ്ങളായിരുന്നു. മാര്‍കേസ് പോലും അദ്ദേഹത്തിന്റെ ആരാധകനായി. മാര്‍കേസിന്റെ ക‍തികള്‍ മാത്രമല്ല, പില്ക്കാലത്ത് നോബല്‍ സമ്മാനാര്‍ഹരായ പല ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടേയും രചനകള്‍ അദ്ദേഹം മൊഴിമാറ്റം നടത്തി. ഉന്നതമായ സാഹിത്യത്തിന്റെ ഒരു ലോകം തന്നെ അതു തുറന്നു തന്നു.


            സാഹിത്യകൃതികളുടെ വിവര്‍ത്തനം പ്രശ്നപൂരിതമായ ഒരു മേഖലയാണ്. വിവര്‍ത്തനത്തിലൂടെ നഷ്ടപ്പെടുന്നതാണല്ലോ സാഹിത്യം. മലയാളത്തിലെ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങള്‍ ഇന്നേവരെ വലിയ വിജയങ്ങളായിട്ടില്ലെന്നു പറയണം. നമ്മുടെ കൃതികള്‍ ലോകനിലവാരത്തില്‍ മത്സരിക്കാന്‍ ശക്തിയുള്ളവയാണ്. എന്നാല്‍, ബഷീറും വി.കെ.എനും മറ്റും എങ്ങനെയാണ് വിവര്‍ത്തനം ചെയ്യപ്പെടുകയെന്നും ആ കൃതികളുടെ സംസ്ക്കാരം വിവര്‍ത്തനങ്ങളിലൂടെ പകരാന്‍ കഴിയുമോയെന്നും ആലോചിക്കാവുന്നതാണ്. ഖസാക്കിന്റെ ഇതിഹാസം വിജയന്‍ തന്നെ മൊഴിമാറ്റം നടത്തിയിട്ടും ഏറെ സ്വീകാര്യത ലഭ്യമായില്ല. വിജയന് ആംഗലഭാഷയിലും നല്ല ശേഷികളുണ്ടായിരുന്നുവെന്നോര്‍ക്കണം. പലപ്പോഴും പ്രസാധകരും ഇക്കാര്യത്തില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരനായ ഇ.സന്തോഷ് കുമാറിന്റെ അന്ധകാരനഴി എന്ന നോവല്‍, നമ്മുടെ സമീപഭൂതകാല ചരിത്രത്തില്‍ ആഴ്ന്നുനില്ക്കുമ്പോഴും, അധികാരവിമര്‍ശനവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ആഗോളമാനങ്ങളുള്ള ഒരു കൃതിയാണ്. ആ നോവല്‍ ഈയിടെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടിയോ എന്നു സംശയമാണ്.  

Monday, May 11, 2015

ഭാവുകത്വം വിപണിയില്‍


നമ്മുടെ ഭാവുകത്വവും വിപണിയുടെ മൂല്യങ്ങള്‍ക്കു

കീഴ്പ്പെടുകയാണോ?


വിറ്റഴിക്കപ്പെടുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ 

പുസ്തകത്തിന്റെ മൂല്യം നിര്‍ണ്ണയിക്കപ്പെടേണ്ടത് ?


ബഷീറും ഉറൂബും വിജയനും മറ്റും നോവലുകള്‍ 

എഴുതിയിരുന്ന കാലളവില്‍ തന്നെയാണ്
 
മുട്ടത്തുവര്‍ക്കി കാനവും മറ്റും നോവലുകള്‍ എഴുതിയിരുന്നത്. 

കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത് കാനത്തിന്റേയും വര്‍ക്കിയുടേയും 

പുസ്തകങ്ങളായിരുന്നു. 

കാനത്തിന്റേയും  വര്‍ക്കിയുടേയും കൃതികള്‍

ബഷീറിന്റേയും ഉറൂബിന്റേയും

മറ്റും നോവലുകളേക്കാള്‍ മികച്ചതാണെന്നതിനുള്ള

തെളിവായിരുന്നോ ഇത്
?




പുസ്തകവ്യവസായത്തിന്റെ വളര്‍ച്ച വായനയുടെ 

അളവുകോലല്ല
 
പുസ്തകം ആഡംബരവസ്തുവായി മാറിത്തീര്‍ന്നിരിക്കുന്നു
 
ഷോകേസില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്
 
വില്പനക്ക് പുതിയ തന്ത്രങ്ങള്‍
 
വിറ്റഴിച്ച കോപ്പികളുടെ എണ്ണത്തിന്റെ വലിപ്പം പറഞ്ഞ്
 
എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നു. 

കൃതിയുടെ വിമര്‍ശത്തെ വെറുക്കുന്നു. 

ഖണ്ഡനവിമര്‍ശനം തന്റെ പുസ്തകത്തിന്റെ വില്പനയെ
 
തളര്‍ത്തുമോയെന്ന് ശങ്കിക്കുന്നു

Monday, March 31, 2014

നാരായണീയം

വാക്ക്‌ വക്കില്ലാത്തതാകുന്നത്‌ 
അതിരുകളിലൊതുങ്ങാത്തത്‌ 
ഈ കവിതയില്‍.
വാക്കിന്‌ നാനാര്‍ത്ഥങ്ങള്‍
സൂക്ഷ്മധ്വനികള്‍
ഏറെ ദൂരങ്ങള്‍
ബഹുസ്വരങ്ങള്‍.

ആദിയില്‍ വചനമുണ്ടായി 

എന്നെഴുതപ്പെട്ടത്‌
ഇയാള്‍ക്കു വേണ്ടി.
വാക്കാണ്‌ ആദ്യം.
ഇയാള്‍ വാക്കിനെ നോക്കുന്നു.
അവിടെയും ഇവിടെയും
അപ്പുറത്തും ഇപ്പുറത്തും നോക്കുന്നു.
കണ്ടു നോക്കുന്നു.
കേട്ടു നോക്കുന്നു.
ആറാം ഇന്ദ്രിയം കൊണ്ട്‌
വാക്കിന്റെ പൊരുളറിയുന്നു.
വാക്കു നടന്ന വഴികള്‍ അറിയുന്നു.
വരാനുള്ള വഴികള്‍,
പോകാനുള്ളതും കാണുന്നു.
പുറത്തിറങ്ങാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?
അകത്തു കയറാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?

വാക്ക്‌ കവിത തന്നെയെന്ന്,
കവിതയോടൊത്തേ നടക്കൂയെന്ന്
തീരുമാനിച്ചവന്റെ കവിത, ഇത്‌.
നാട്ടോര്‍മ്മകളില്‍ കവിത. 
നോവലും ചലച്ചിത്രനിരൂപണവും കവിത.
കവിതയില്ലാത്തതൊന്നുമില്ല.
എല്ലാറ്റിലും കവിത.
വസ്തുപ്രപഞ്ചം, വികാരങ്ങള്‍...
എല്ലാം കാവ്യവിഷയങ്ങള്‍
മഴ, മുടന്തന്‍, കണ്ണാടി, ബീഡി,
പൂച്ച, അതിഭാവുകത്വം, മഹസ്സര്‍,
സരോജിനി ടീച്ചര്‍, സുമിത്ര...


ഈ കവിത നിങ്ങളെ അഴിയ്ക്കുന്നു.
പിന്നെ, മാറ്റിപ്പണിയുന്നു.
ഇവിടെ എല്ലാം പരിണമിക്കുന്നു,
പുതുതാകുന്നു.


ഈ കവിതയില്‍
വലിയ ബുദ്ധിമാനെ കാണില്ല.
നാടന്‍മൊഴികള്‍
നാട്ടുവെളിച്ചങ്ങള്‍ ഏറെ.
ഇത്‌ എപ്പോഴും എപ്പോഴും
കവിതയെ കുറിച്ചോര്‍ക്കുന്ന കവിത.

വയനാട്ടിലെ
മഞ്ഞും മഴയും കൊണ്ടു വളര്‍ന്നത്,
ആദിവാസി ഊരുകളില്‍
കയറിയിറങ്ങിയത്‌.
പിന്നെ, ചുരമിറങ്ങി വന്നത്‌.

ഈ കവിത പറയുന്നു
കഴുതപ്പുറത്തിരിക്കുന്ന
ക്രിസ്തുവോളം ക്രിസ്തുവല്ല
ഗിരിപ്രഭാഷണം നടത്തുന്ന ക്രിസ്തു.
സരോജിനി ടീച്ചര്‍
ഇപ്പോഴും രണ്ടാം ക്ലാസിലാണ്‌. 
പാവപ്പെട്ടവന്റെ കൈയിലെ നാണയത്തിന്‌
അവന്റെ ആഗ്രഹങ്ങളൊക്കെ അറിയാം.
കണ്ണാടി ബൈബിളിനേക്കാള്‍
സ്തോത്രം ചെയ്യപ്പെട്ട ഉത്തമഗ്രന്ഥം,
ആത്മാരാധകന്‍ മുങ്ങിത്താഴുന്ന തടാകം.

ഇതു സന്ദേഹിക്കുന്നു
ഇരുട്ടിയില്ലെങ്കില്‍
പുതിയതെങ്ങിനെ വരും?
ഇരുളാത്തത്‌
എങ്ങനെ തെളിയും?
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന
ഈ പെണ്‍കുട്ടി
കാത്തുനില്‍ക്കുന്നതിനെ മാത്രമാണോ
കാത്തുനില്‍ക്കുന്നത്‌?
എത്ര ശരീരങ്ങള്‍ കത്തിയ വെളിച്ചത്തിലിരുന്നാണ്‌
നാം തര്‍ക്കിക്കുന്നത്‌?
എത്ര കഷ്ടപ്പെട്ടാലാണ്‌
സ്വയം നീങ്ങാനാവാത്ത
ഒരു വസ്തു
നമ്മുടെ മുന്നിലെത്തുക?

ഇതു കാണുന്നു
കാട്ടില്‍ ഒരു മുടന്തന്‍ മൃഗവും 
അധികനാള്‍ ശേഷിക്കുകയില്ലെന്ന്
മൂന്നുവയസ്സുകാരി വെച്ചു നീട്ടുന്ന
കോറിവരയലുകള്‍
അച്ഛാ വായിച്ചുതാ.
കേട്ടെഴുത്തിന്‌ ഉണ്മ എന്ന വാക്കു കൊടുത്ത
ടീച്ചര്‍ക്കു കിട്ടിയ ഉമ്മകള്‍
ഉണ്മയെന്നെഴുതിയ മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിയേയും.

വാക്കിന്റെ  പുത്തന്‍ മുനകളെ
കണ്ടെത്തുന്നവന്‍
നവീകരിക്കുന്നത്‌
ഭാഷയെ മാത്രമല്ല.
ഗണങ്ങളെ, സംപ്രത്യയങ്ങളെ
തത്ത്വചിന്തയെ, ഭൌതികശാസ്ത്രത്തെ,
രാഷ്ട്രീയത്തെ,
മനുഷ്യനെ നവീകരിക്കുന്നു.



കല്പറ്റ നാരായണന്റെ
കവിത
ചെയ്യുന്നത്‌ ഇതത്രെ!

Monday, March 3, 2014

ജനസഞ്ചയത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയത്തെ മതാത്മകതയുടെ ജഡത്വത്തിലേക്കും
കൊടിയ അപചയത്തിലേക്കും നയിക്കുന്ന
തടവറകളായി നമ്മുടെ രാഷ്ട്രീയകക്ഷികള്‍ മാറിത്തീര്‍ന്നിരിക്കുന്നു.
കക്ഷി രാഷ്ട്രീയത്തിന്റെ ഈ തടവറകള്‍ ഭേദിച്ചു കൊണ്ട്‌ രാഷ്ട്രീയത്തിന്‌
പുതിയ ആശയമാതൃക(Paradigm)യെ സംഭാവന ചെയ്യാനും
ഒരു ജനാധിപത്യ പൌരസമൂഹമായി മാറാനും
കേരളജനതയ്ക്ക്‌ കഴിയുമോയെന്ന വളരെ പ്രസക്തമായ ചോദ്യമാണ്‌
ബി. രാജീവന്‍ തന്റെ പുതിയ ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്‌.
വോട്ടുബാങ്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതു മൂലം
ഒരു ജനാധിപത്യപൌരസമൂഹത്തിന്റെ കടമകളും
ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കാന്‍ കെല്‍പില്ലാതെ,
മതാനുയായികളെ എന്ന പോലെ രാഷ്ട്രീയകക്ഷികളുടെ
ആജ്ഞാനുവര്‍ത്തികളായി തീര്‍ന്നിരിക്കുന്ന ജനതക്ക്‌
ഇപ്പോഴത്തെ പുതിയ രാഷ്ട്രീയപ്രവണതകള്‍ വിമോചനത്തിനുള്ള വാതായനങ്ങള്‍
തുറന്നു നല്‍കുമോയെന്ന പ്രശ്നമാണ്‌
സമകാലരാഷ്ട്രീയത്തെ വികലനം ചെയ്തു കൊണ്ട്‌
അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌.
ആം ആദ്മി പാര്‍ട്ടിയുടെ അധികാരാരോഹണവുമായി ബന്ധപ്പെട്ട്
ഉയര്‍ന്നു വന്ന പുതിയ രാഷ്ട്രീയത്തെ വിശദീകരിച്ചുകൊണ്ട്‌
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജീവന്‍ എഴുതിയ ലേഖനത്തിന്റെ
തുടര്‍ച്ചയായി ഇതിനെ വായിക്കുകയും വേണം.

ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ജനാധിപത്യകേന്ദ്രീകരണത്തിന്റെ
 അടിസ്ഥാനത്തിലുളള സംഘടനാ ചട്ടക്കൂട്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ
നശിപ്പിക്കുന്നതാണെന്ന വിമര്‍ശനം സാംഗത്യമുള്ളതാണ്‌.
എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമോ മെച്ചപ്പെട്ടതോ ആയ
സംഘടനാസംവിധാനങ്ങള്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നുമില്ല.
മറിച്ച്‌, അവയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്‌.
ഔപചാരികമായിട്ടാണെങ്കിലും, ജനാധിപത്യക്രമത്തിലുളള
തെരഞ്ഞെടുപ്പുകളെങ്കിലും നടക്കുന്നത്‌ ഇടതുകക്ഷികളിലാണ്‌.
മറ്റു രാഷ്ട്രീയകക്ഷികളിലെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടാത്ത ഹൈക്കമാന്‍ഡുകളും
അവരുടെ നോമിനികളുമാണ്‌ രാഷ്ട്രീയനേതൃത്വം.
വോട്ടുബാങ്കുകളുടെ രൂപീകരണത്തില്‍ ഇരുപക്ഷവും
സംഭാവനകള്‍ നല്‍കുന്നുണ്ടെന്നതു തീര്‍ച്ചയാണ്‌.
എന്നാല്‍, മതനേതൃത്വങ്ങളേയും മറ്റും കൂടുതലായി ആശ്രയിച്ച്‌
വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നത്‌ വലതുരാഷ്ട്രീയപ്രസ്ഥാനങ്ങളാണ്‌.
തീര്‍ച്ചയായും, ഇടതും വലതും തമ്മില്‍ ഇക്കാര്യത്തില്‍ നയപരമായി
എന്തെങ്കിലും വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നില്ല.
ഇതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളില്‍ നിന്നും
തീരുമാനങ്ങളെ തേടുന്ന സമീപനങ്ങള്‍ സ്വാഗതാര്‍ഹമാണ്.


 ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി കൂടുതല്‍ സുതാര്യവും
ജനതയുടെ പങ്കാളിത്തത്തെ ഉറപ്പുവരുത്തുന്നതുമാണ്‌.
അരാജകത്വമെന്നു വിമര്‍ശിക്കപ്പെടുന്നു, അത്‌.
 എന്നാല്‍, ചരിത്രം തുറന്നു തരുന്ന പുതിയ വഴികളെ കണ്ടെത്താനും
 ഉപയോഗിക്കാനും ഈ അരാജകത്വം സഹായകമാകുന്നുവെന്നാണ്‌
ആദ്യാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഉചിതമായ സമയത്ത്‌ ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കുകയും
കൃത്യസമയത്ത്‌ വെടി പൊട്ടിക്കുകയും ചെയ്ത ലെനിന്റെ
നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില അനുഭവങ്ങളാണ്‌
ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രവര്‍ത്തനങ്ങളിലെങ്കിലും
നമുക്കു കണ്ടെത്താന്‍ കഴിയുന്നത്‌.
 ജനതയ്ക്കു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത സൂക്ഷിച്ചുകൊണ്ട്‌
ഒട്ടും വിഭാഗീയമാകാതെ,
വളരെ അയവുള്ള സംഘടനാചട്ടക്കൂടില്‍ പ്രവര്‍ത്തിച്ചു കൊണ്ടു മാത്രം
നേടാവുന്ന കാര്യങ്ങളാണ്‌ 1917ല്‍ ലെനിന്‍ നേടിയെടുത്തത്‌.
അതിന്നായി രാഷ്ട്രീയമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതുമില്ല.
എല്ലാ സമരമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുകയെന്ന
ലെനിന്റെ സമീപനത്തിലും അരാജകത്വമുണ്ടെന്നു പറയാം.
 എന്നാല്‍, അത്‌ ഏറ്റവും അയവുള്ള,
എല്ലാറ്റിനേയും സ്വീകരിക്കാന്‍ കെല്‍പുള്ള ആശയത്തിന്റെ പ്രകാശനമായിരുന്നു.
ചരിത്രം മുഴുവനും മുന്നണിപ്പടയാളികള്‍ക്കു പോലും വിവേചിച്ചറിയാന്‍
കഴിയാത്ത രീതിയില്‍ ഉള്ളടക്കത്തില്‍ സമ്പന്നവും ബഹുരൂപമാര്‍ന്നതും
വൈവിദ്ധ്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും
ധൈഷണികവുമാണെന്ന് ലെനിന്‍ എഴുതുന്നുണ്ട്‌.
പരമ്പരാഗതമായ ധാരണകളില്‍ തളച്ചിടപ്പെടാതിരിക്കാന്‍
ചരിത്രം വച്ചു നീട്ടുന്ന പുതിയ സാദ്ധ്യതകളെ സ്വീകരിക്കാന്‍
രാഷ്ട്രീയത്തിലും തുറന്ന സമീപനങ്ങളെ സ്വീകരിക്കേണ്ടതുണ്ട്‌.
അരാജകത്വം, എല്ലാ ചിന്തകളേയും കടന്നുകയറാനും കൂടിക്കുഴയാനും
പരസ്പരം പ്രതിപ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നു.
രാഷ്ട്രീയത്തിലെ സര്‍ഗാത്മകതയെ ത്വരിപ്പിക്കുന്നു.
സര്‍ഗാത്മകതയെ തടവിലിടുന്ന അടഞ്ഞ രാഷ്ട്രീയവ്യവസ്ഥകളില്‍ നിന്നും
മോചിപ്പിക്കാന്‍ ഈ അരാജകത്വം ഇപ്പോള്‍ ആവശ്യമാണ്‌.

എന്നാല്‍, ഇത്‌ രാഷ്ട്രീയത്തെ ഒഴിവാക്കാനുളള മാര്‍ഗ്ഗമല്ല.
 ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രസ്താവങ്ങളില്‍ നിന്നും
രാഷ്ട്രീയയാഥാര്‍ത്ഥ്യം മാഞ്ഞുപോകുന്നു.
മുതലാളിത്തത്തിനെതിരല്ല, ദുഷിച്ച ചങ്ങാത്ത മുതലാളിത്തത്തെയാണ്‌
എതിര്‍ക്കുന്നതെന്നു പറയുമ്പോള്‍,
മുതലാളിത്തവ്യവസ്ഥ ലോകത്തെ നയിച്ചു കൊണ്ടിരിക്കുന്നത്‌
വലിയ നാശത്തിലേക്കാണെന്നുള്ള രാഷ്ട്രീയജ്ഞാനത്തില്‍ നിന്നും
അവര്‍ അകലുകയാണ്‌.
വിഷമില്ലാത്ത രാജവെമ്പാലയെ കുറിച്ചാണ്‌ ആം ആദ്മി പാര്‍ട്ടി പറയുന്നതെന്ന
രാഷ്ട്രീയസുഹൃത്തിന്റെ ഫലിതത്തില്‍ കലര്‍ന്ന വിമര്‍ശം പ്രധാനമാണ്‌.
സാമ്പത്തികന്യൂനീകരണത്തിലേക്കു നിപതിക്കാതിരിക്കണം.
തൊഴിലാളികളും കര്‍ഷകരും ആദിവാസികളും സ്ത്രീകളും ദളിതരും പരിസ്ഥിതിയും ഉള്‍പ്പെടെ
എല്ലാ രാഷ്ട്രീയഗണങ്ങളും സന്ദര്‍ഭത്തിന്റെ പ്രാമുഖ്യങ്ങള്‍ക്കനുസരിച്ച്‌ ഫോക്കസ്‌ ചെയ്യപ്പെടണം. എക്കാലത്തേക്കും ബാധകമായ മുഖ്യവൈരുദ്ധ്യത്തെ
കുറിച്ചുള്ള അതിവാദങ്ങളും അതിലേക്കുള്ള ന്യൂനീകരണങ്ങളും ഒഴിവാക്കപ്പെടണം.
എപ്പോഴും നവീകരിക്കാനും മാറിത്തീരാനുമുള്ള
അയവും സന്നദ്ധതയുമായിരിക്കണം ഇനിയും ഉയര്‍ന്നു വരേണ്ട
ജനസഞ്ചയരാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരിക്കേണ്ടത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...