Friday, July 18, 2025

അമ്മ (നോവല്‍) 03 ഗ്രേസിയാ ദെലദയുടെ നോവലിന്‍റെ മലയാളവിവര്‍ത്തനം

                                          



പോള്‍ ആ സ്ത്രീയുടെ വീട്ടിൽ നിന്നിറങ്ങി പുൽമേട്ടിൽ എത്തിയപ്പോൾ, കാറ്റിനു ജീവനുള്ളതു പോലെ, പ്രേതസദൃശമായി, അനിര്‍വ്വചനീയമായി എന്തോ ഒന്നുണ്ടെന്ന് അയാൾക്കു തോന്നി. പ്രണയത്തെക്കുറിച്ചുള്ള അവന്റെ തീക്ഷ്ണമായ സ്വപ്നത്തിനുശേഷം അത് അവനെ ചുറ്റിത്തിരിയുകയും തണുപ്പിക്കുകയും ചെയ്തു. അവന്റെ മേലങ്കി ശരീരത്തിലേക്ക് വലിച്ചുമൂടുമ്പോള്‍ ആ സ്ത്രീ വികാരപൂര്‍ണ്ണമായി  തന്നെ ആലിംഗനം ചെയ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി ഒരു വിറയലോടെ ആലോചിച്ചു.


പള്ളിയുടെ മൂലയിലേക്ക് അവൻ തിരിഞ്ഞപ്പോൾ, കാറ്റിന്റെ തീവ്രത അവനെ ഒരു നിമിഷം നില്‍ക്കാന്‍ നിർബന്ധിച്ചു. ഒരു കൈ തൊപ്പിയിൽ പിടിച്ചിട്ട് മറ്റേ കൈ തന്റെ മേലങ്കിയില്‍ ചേര്‍ത്തുപിടിച്ച്  ആ വായുവേഗത്തിനു മുന്നിൽ തല കുനിച്ചു. അവന് ശ്വാസം ബാക്കിയില്ലായിരുന്നു. പണ്ടെങ്ങോ മില്ലിൽ നിന്നും വരുന്ന വഴിയിൽ വച്ച്  തന്റെ അമ്മയെ   കീഴടക്കിയതുപോലെ തലകറക്കം അവനെയും കീഴടക്കി.

ആവേശത്തിന്‍റെയും വെറുപ്പിന്‍റെയും സമ്മിശ്രവികാരത്തോടു കൂടി ആ നിമിഷം തന്നിൽ  ബൃഹത്തും ഭയങ്കരവുമായ എന്തോ ഒന്ന് സംഭവിച്ചതായി  അവനു തോന്നി: ആഗ്നസിനെ ഒരു പ്രാപഞ്ചികാഭിലാഷത്തോടെ താന്‍ സ്നേഹിക്കുന്നുവെന്നും ഈ സ്നേഹത്തിൽ സ്വയം പ്രശംസിക്കുന്നുവെന്നും അവൻ മനസ്സിലാക്കി.

ഏതാനും മണിക്കൂറുകൾക്കു മുമ്പു വരെ അവൻ ഒരു മിഥ്യാധാരണയിലായിരുന്നു. തന്റെ പ്രണയം പൂർണ്ണമായും ആത്മീയമാണെന്നു തന്നെയും അവളെയും ബോദ്ധ്യപ്പെടുത്തി. എന്നാൽ  അവളുടെ നോട്ടം തന്നിൽ തന്നെ തങ്ങിനിര്‍ത്താന്‍  ആദ്യം അനുവദിച്ചത്  അവളാണെന്ന് അയാൾക്കു സമ്മതിക്കേണ്ടി വന്നു. അവരുടെ ആദ്യ കൂടിക്കാഴ്ച മുതൽ തന്നെ അവളുടെ കണ്ണുകൾ അവന്റെ സഹായത്തിനും സ്നേഹത്തിനും കെഞ്ചുന്ന ഒരു നോട്ടത്തോടെ അവനെ അന്വേഷിച്ചിരുന്നു. ആ ആകർഷണത്തിന് അവൻ ക്രമേണ വഴങ്ങി. ആര്‍ദ്രതയാല്‍ അവളിലേക്ക് ആകർഷിക്കപ്പെട്ടു, അവളെ ചുറ്റിപ്പറ്റിയുള്ള ഏകാന്തത അവരെ ഒന്നിപ്പിച്ചു.

അവരുടെ കണ്ണുകൾ കണ്ടുമുട്ടിയതിനുശേഷം അവരുടെ കൈകൾ പരസ്പരം അന്വേഷിച്ചു, കണ്ടെത്തി. ആ രാത്രി അവർ ചുംബിച്ചു. ഇപ്പോൾ വർഷങ്ങളായി നിശബ്ദമായി ഒഴുകിയ അവന്റെ രക്തം ദ്രാവകാഗ്നി പോലെ അവന്റെ സിരകളിലൂടെ ഒഴുകി. അടക്കിപ്പിടിച്ചിരുന്നവന്‍റെ  ദുർബ്ബലമായ മാംസം ഉടനെ കീഴടങ്ങി.

രഹസ്യമായി ഗ്രാമം വിട്ട് ഒരുമിച്ചു ജീവിക്കുകയോ മരിക്കുകയോ ചെയ്യണമെന്ന്  ആ സ്ത്രീ നിർദ്ദേശിച്ചു. ആ നിർദ്ദേശത്തിന് അവൻ സമ്മതിച്ച നിമിഷത്തിന്റെ ലഹരിയിൽ, അവരുടെ പദ്ധതികൾ പൂര്‍ത്തീകരിക്കാൻ  അടുത്ത രാത്രി  അവർ വീണ്ടും കണ്ടുമുട്ടണമെന്ന് പരസ്പരം സമ്മതിച്ചു. എന്നാൽ ഇപ്പോൾ പുറംലോകയാഥാർത്ഥ്യവും തന്നെ നഗ്നനാക്കാൻ ശ്രമിക്കുന്ന ആ കാറ്റും ആത്മവഞ്ചനയുടെ മൂടുപടത്തെ കീറിമുറിച്ചു. അവനു ശ്വാസംമുട്ടി. അവൻ പള്ളിവാതിലിനു മുന്നിൽ നിന്നു. അവൻ തണുത്തുറഞ്ഞിരുന്നു. ആ ചെറിയ ഗ്രാമത്തിന്റെ നടുവിൽ നഗ്നനായി നിൽക്കുന്നതായി അയാൾക്കു തോന്നി. ക്ഷീണിതരായി  ഉറങ്ങുന്ന തന്റെ ദരിദ്രരായ എല്ലാ ഇടവകക്കാരും തന്നെ നഗ്നനും പാപത്താൽ കറുത്തിരുണ്ടവനുമായി അവരുടെ  സ്വപ്നങ്ങളിൽ കാണുന്നതു പോലെ.

എന്നിട്ടും ആ സ്ത്രീയുമായുള്ള ഒളിച്ചോട്ടം എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് അയാൾ അപ്പോഴും ചിന്തിച്ചിരുന്നു. തനിക്ക് ധാരാളം പണമുണ്ടെന്ന് അവൾ അവനോട് പറഞ്ഞിരുന്നു... പിന്നെ പെട്ടെന്ന് ആ നിമിഷം അവളുടെ അടുത്തേക്കു മടങ്ങാനും അവളെ പിന്തിരിപ്പിക്കാനും അയാൾ പ്രേരിതനായി: യഥാർത്ഥത്തിൽ,  തന്റെ അമ്മ തൊട്ടുമുമ്പ് കടന്നുപോയ മതിലിനരികിലൂടെ കുറച്ച് ചുവടുകൾ  അവന്‍ നടന്നു. പിന്നീട് നിരാശയോടെ പിന്നോട്ടു തിരിഞ്ഞു പള്ളി വാതിലിനു മുന്നിൽ മുട്ടുകുത്തി അതിൽ തല ചാരി. "ദൈവമേ, എന്നെ രക്ഷിക്കൂ!" എന്ന് നിലവിളിച്ചു. അവിടെ മുട്ടുകുത്തി നിന്നപ്പോള്‍, വാതിലിൽ ജീവനോടെ തറച്ച കഴുകനെപ്പോലെ കറുത്ത മേലങ്കി അവന്റെ തോളിൽ പറന്നുയർന്നു.

ആ ഉയർന്ന കുന്നുകളിൽ കാറ്റിനേക്കാൾ  ഹിംസാഭാവത്തോടെ അവന്റെ മുഴുവൻ ആത്മാവും ശക്തമായ പോരാട്ടത്തിലായിരുന്നു. ആത്മാവിന്റെ ആധിപത്യത്തിനെതിരെ ശരീരത്തിന്റെ അന്ധമായ താല്‍പ്പര്യവും  പോരാടുകയായിരുന്നു.

കുറച്ച് നിമിഷങ്ങൾക്കു ശേഷം, രണ്ടിൽ ആരാണ് ജയിച്ചതെന്ന് ഇപ്പോഴും നിശ്ചയിക്കാനാവാതെ അവൻ എഴുന്നേറ്റു. എന്നാൽ അവന്റെ മനസ്സ് കൂടുതൽ വ്യക്തമായിരുന്നു. തന്റെ ഉദ്ദേശ്യങ്ങളുടെ യഥാർത്ഥസ്വഭാവം അവൻ തിരിച്ചറിഞ്ഞു. ഭയത്തെക്കാളും ദൈവസ്നേഹത്തെക്കാളും സ്ഥാനക്കയറ്റത്തിനായുള്ള ആഗ്രഹത്തെക്കാളും പാപത്തോടുള്ള വെറുപ്പിനെക്കാളും തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് തുറന്ന അപവാദത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുള്ള തന്റെ ഉല്‍ക്കണ്ഠയാണെന്ന് സ്വയം സമ്മതിച്ചു.

അവൻ തന്നെത്തന്നെ നിഷ്ക്കരുണം വിധിച്ചു എന്ന തിരിച്ചറിവ് അവനെ ഇപ്പോഴും രക്ഷയ്ക്കായി പ്രതീക്ഷിക്കാൻ പ്രേരിപ്പിച്ചു. എന്നാല്‍,  തന്‍റെ ജീവിതം ആ സ്ത്രീയോട് അഗാധം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവളുടെ പ്രതിച്ഛായ തന്റെ വീട്ടിൽ തന്നോടൊപ്പമുണ്ടാകുമെന്നും പകൽ മുഴുവൻ അവളുടെ അരികിൽ നടക്കുമെന്നും രാത്രിയിൽ അവളുടെ നീണ്ട ഇരുണ്ട മുടിയുടെ അഭേദ്യമായ വലകളിൽ കുടുങ്ങി ഉറങ്ങുമെന്നും ഹൃദയത്തിന്റെ അടിത്തട്ടിൽ  അവനറിയാമായിരുന്നു. അവന്റെ ദുഃഖത്തിനും പശ്ചാത്താപത്തിനുമടിയിൽ, ഭൂഗര്‍ഭത്തിൽ തീ കത്തുന്നതു പോലെ, അവന്റെയുള്ളിൽ സന്തോഷത്തിന്റെ  ആരവം അനുഭവപ്പെട്ടു.

മേടയുടെ വാതിൽ തുറന്ന ഉടനെ അടുക്കളയിൽ നിന്നു പുറപ്പെടുന്ന പ്രകാശം അയാൾക്കു പ്രത്യക്ഷമായി. അവന്‍ ഡൈനിംഗ് റൂമിലൂടെ ഹാളിലേക്കു പ്രവേശിച്ചു. പിന്നെ അണഞ്ഞ ചാരത്തിനരികിൽ ഒരു മൃതദേഹം നോക്കുന്നതുപോലെ, ദുഃഖത്തിന്റെ വേദനയോടെ അമ്മ ഇരിക്കുന്നതു കണ്ടു. ഒരിക്കലും അവളെ വിട്ടുപോകാത്ത ഒരു ദുഃഖത്തോടെ. അയാൾക്ക് തൽക്ഷണം മുഴുവൻ സത്യവും മനസ്സിലായി.

അവൻ ഡൈനിംഗ് റൂമിലൂടെ ആ വെളിച്ചത്തെ പിന്തുടർന്നു. അടുക്കള വാതിലിൽ ഒരു നിമിഷം മടിച്ചുനിന്നു. തുടർന്ന് വീഴാതിരിക്കാൻ കൈകൾ നീട്ടി അടുപ്പിലേക്ക് നീങ്ങി.

"എന്തുകൊണ്ടാണ് അമ്മ ഉറങ്ങാൻ പോകാത്തത്?" അവൻ ചുരുങ്ങിയ വാക്കുകളില്‍ ചോദിച്ചു.

അമ്മ അവനെ തിരിഞ്ഞു നോക്കി. സ്വപ്നത്താല്‍ വേട്ടയാടുന്ന ആ മുഖം ഇപ്പോഴും മൃതമായതു പോലെ വിളറിയിരുന്നു. എന്നിട്ടും അവൾ സ്ഥൈര്യത്തോട നിശബ്ദയായിരുന്നു. ഏതാണ്ട് കർശനമായിരുന്നു. അവളുടെ കണ്ണുകൾ മകന്റെ കണ്ണുകളെ തിരയുമ്പോൾ, അവൻ അവളുടെ നോട്ടം ഒഴിവാക്കാൻ ശ്രമിച്ചു.

"പോൾ, ഞാൻ നിനക്കായി കാത്തിരിക്കുകയായിരുന്നു. നീ എവിടെയായിരുന്നു?"

പൂർണ്ണമായും സത്യമല്ലാത്ത ഓരോ വാക്കും അവർക്കിടയിൽ ഉപയോഗശൂന്യമായ ഒരു പ്രഹസനം മാത്രമായിരിക്കുമെന്ന് അവന്  അറിയാമായിരുന്നു; എന്നിട്ടും അവൻ അവളോട് കള്ളം പറയാൻ നിർബന്ധിതനായി.

"ഞാൻ ഒരു രോഗിയുടെ കൂടെയായിരുന്നു," അവൻ പെട്ടെന്ന് മറുപടി പറഞ്ഞു.

ഒരു നിമിഷം അവന്റെ ആഴത്തിലുള്ള ശബ്ദം ദുഷ്ടസ്വപ്നം ഇല്ലാതാക്കുന്നതായി തോന്നി. ഒരു നിമിഷത്തേക്കു മാത്രം. അമ്മയുടെ മുഖം സന്തോഷം കൊണ്ട് രൂപാന്തരപ്പെട്ടു. പിന്നെ, നിഴൽ വീണ്ടും മുഖത്തും ഹൃദയത്തിലും വീണു.

"പോൾ," അവൾ സൌമ്യമായി പറഞ്ഞു, നാണക്കേടോടെ കണ്ണുകൾ താഴ്ത്തി, പക്ഷേ സംസാരത്തിൽ ഒരു മടിയും കൂടാതെ. "പോൾ, എന്റെ അടുത്തേക്ക് വരൂ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്."

അവൻ അവളുടെ അടുത്തേക്കു നീങ്ങിയില്ലെങ്കിലും, അവൾ അവന്റെ ചെവിയോട് അടുത്തെന്ന പോലെ താഴ്ന്ന ശബ്ദത്തിൽ സംസാരിച്ചു:

"നീ എവിടെയായിരുന്നുവെന്ന് എനിക്കറിയാം. പല രാത്രികളിലും നീ പുറത്തുപോകുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഇന്ന് രാത്രി ഞാൻ നിന്നെ പിന്തുടർന്നു, നീ എവിടെ പോയെന്ന് കണ്ടു. പോൾ, നീ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കൂ!"

അവൻ മറുപടി പറഞ്ഞില്ല, കേട്ടതായി ഒരു സൂചനയും നൽകിയില്ല. അവന്റെ അമ്മ കണ്ണുകളുയർത്തി. തന്റെ മുന്നില്‍ മരണത്തെപ്പോലെ വിളറി നില്‍ക്കുന്നവനെ കണ്ടു.  വിളക്കില്‍ നിന്നുമുള്ള വെളിച്ചം നിര്‍മ്മിച്ച അവന്റെ നിഴൽ പിന്നിൽ ചുമരിൽ കാണാമായിരുന്നു. കുരിശിൽ തറച്ചതുപോലെ നിശ്ചലനായി അവൻ  നിന്നു. അവനു വേണ്ടി നിലവിളിക്കാനും സ്വയം നിന്ദിക്കാനും അവന്റെ നിരപരാധിത്വത്തെ തടയാനും അവൾ ആഗ്രഹിച്ചു.

പള്ളിയുടെ വാതിലിനു മുന്നിൽ മുട്ടുകുത്തിയപ്പോൾ ഉയര്‍ന്ന തന്റെ ആത്മാവിന്റെ അഭ്യർത്ഥന അവൻ ഓർത്തു. ഇപ്പോൾ ദൈവം അവന്റെ നിലവിളി കേട്ടു. അവനെ രക്ഷിക്കാൻ സ്വന്തം അമ്മയെ അവന്റെ അടുക്കലേക്ക് അയച്ചു. അവളുടെ മുന്നിൽ വണങ്ങാനും ആ കാലുകളില്‍ വീണ്  തന്നെ ഈ ഗ്രാമത്തിൽ നിന്നും ഉടനെ കൊണ്ടുപോകാൻ അപേക്ഷിക്കാനും അവൻ ആഗ്രഹിച്ചു. അതേ സമയം  പെട്ടെന്ന് അവൻ കോപവും അപമാനവും കൊണ്ട് വിറച്ചു. തന്റെ ബലഹീനത വെളിപ്പെട്ടതിൽ അപമാനം, നിരീക്ഷിക്കപ്പെടുകയും പിന്തുടരുകയും ചെയ്തതിലും തന്‍റെ  ദൗര്‍ബ്ബല്യം വെളിപ്പെട്ടതിലുമുള്ള ദേഷ്യം. എന്നിട്ടും താൻ കാരണം  അവളിലുണ്ടാകുന്ന ദുഃഖത്തെക്കുറിച്ച് അവൻ വേദനിച്ചു. പെട്ടെന്ന്, ഇതു  തന്നെ രക്ഷിക്കാൻ മാത്രമല്ലെന്ന്  (പ്രത്യക്ഷപ്പെടലുകൾ രക്ഷിക്കാനും കൂടിയാണെന്ന്) അയാൾക്ക് ഓർമ്മ വന്നു.

''അമ്മേ" അവൻ പറഞ്ഞു, അവളുടെ അടുത്തേക്കു ചെന്ന് അവളുടെ തലയിൽ കൈ വച്ചു. "ഞാൻ രോഗിയായ ഒരാളുടെ കൂടെയായിരുന്നു എന്നു ഞാൻ നിങ്ങളോട് പറയുന്നു."
"ആ വീട്ടിൽ ആരും രോഗികളല്ല."
"എല്ലാ രോഗികളും കിടപ്പിലല്ല."
"അപ്പോൾ നീ കാണാൻ പോയ സ്ത്രീയെക്കാൾ നീ തന്നെ രോഗിയാണ്. നീ തന്നെ ശ്രദ്ധിക്കണം. പോൾ, ഞാൻ ഒരു വിവരമില്ലാത്ത സ്ത്രീ മാത്രമാണ്. പക്ഷേ ഞാൻ നിന്റെ അമ്മയാണ്. പാപം മറ്റേതിനേക്കാളും മോശമായ ഒരു രോഗമാണെന്ന് ഞാൻ നിന്നോടു പറയുന്നു. കാരണം അത് ആത്മാവിനെ ആക്രമിക്കുന്നു. മാത്രമല്ല," അവൾ കൂട്ടിച്ചേർത്തു, അവന്റെ കൈ പിടിച്ചു അവനെ അവളുടെ അടുത്തേക്ക് വലിച്ചുകൊണ്ട് അയാൾക്ക് അവളെ നന്നായി കേൾക്കാൻ വേണ്ടി, "ദൈവത്തിന്റെ കുഞ്ഞേ,
നീ നിന്നെ മാത്രമല്ല രക്ഷിക്കേണ്ടത്...അവളുടെ ആത്മാവിനെ നശിപ്പിക്കരുതെന്ന് ഓർക്കുക... ഈ ജീവിതത്തിൽ അവളെ ഉപദ്രവിക്കരുതെന്ന് ഓർക്കുക."

അവൻ അവളുടെ മേൽ കുനിഞ്ഞു, പക്ഷേ ഈ വാക്കുകൾ കേട്ട് അവൻ വീണ്ടും ഒരു ഉരുക്കുചുരുള്‍ പോലെ നിവർന്നുനിന്നു. അവന്റെ അമ്മ അവനെ ക്ഷിപ്രം വെട്ടിമുറിച്ചു. അതെ, അത് സത്യമായിരുന്നു. അവൻ ആ സ്ത്രീയെ പിരിഞ്ഞതിനുശേഷം അസ്വസ്ഥതയുടെ ആ മണിക്കൂറിലുടനീളം തന്നെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ.

അമ്മയുടെ കൈയിൽ നിന്ന് അവൻ കൈ പിൻവലിക്കാൻ ശ്രമിച്ചു. അത് വളരെ കഠിനവും തണുപ്പുള്ളതുമായിരുന്നു. പക്ഷേ അവൾ അത് വളരെ നിർബന്ധപൂർവ്വം പിടിച്ചു. അവനെ അറസ്റ്റു ചെയ്ത് ജയിലിലേക്കു കൊണ്ടുപോകുന്നതു പോലെ അയാൾക്ക് തോന്നി. പിന്നെ അവന്റെ ചിന്തകൾ വീണ്ടും ദൈവത്തിലേക്ക് തിരിഞ്ഞു. ദൈവമാണ് അവനെ ബന്ധിച്ചത്. അതിനാൽ അവൻ ദൈവത്താല്‍ നയിക്കപ്പെടാൻ കീഴടങ്ങണം.  എന്നാലും രക്ഷപ്പെടാൻ ഒരു പഴുതും കാണാത്ത കുറ്റവാളിയായ തടവുകാരന്റെ മത്സരവും നിരാശയും അയാൾക്കനുഭവപ്പെട്ടു.

"എന്നെ ഒറ്റയ്ക്കു വിടൂ" അയാൾ കൈ ബലമായി വലിച്ചുകൊണ്ട് പരുക്കനായി പറഞ്ഞു. "ഞാൻ ഇപ്പോള്‍  ഒരു ചെറിയ കുട്ടിയല്ല, നല്ലതോ ചീത്തയോ എന്താണെന്ന് എനിക്കറിയാം!"

അപ്പോൾ അമ്മയ്ക്ക് അവള്‍ കല്ലായി മാറിയതുപോലെ തോന്നി. കാരണം, അവൻ  ഫലത്തില്‍ തന്റെ തെറ്റ്  കുമ്പസാരിച്ചു.

"ഇല്ല, പോൾ, നീ ചെയ്ത തെറ്റ് നീ കാണുന്നില്ല. നീ അത് കണ്ടിരുന്നെങ്കിൽ നീ ഇങ്ങനെ സംസാരിക്കില്ലായിരുന്നു."

"പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം?"

"നീ ഇങ്ങനെ ഒച്ചയെടുക്കില്ല, പക്ഷേ നീയും ആ സ്ത്രീയും തമ്മിൽ  തെറ്റായി ഒന്നുമില്ലെന്ന് നീ എനിക്ക് ഉറപ്പുനൽകണം. പക്ഷേ നീ എന്നോട് പറയാത്തത് അതാണ്. കാരണം നിനക്ക് മനസ്സാക്ഷിയോടെ അങ്ങനെ ചെയ്യാൻ കഴിയില്ല, അതിനാൽ നീ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. സംസാരിക്കരുത്! ഞാൻ ഇപ്പോൾ നിന്നോട് അതു ചോദിക്കുന്നില്ല. പക്ഷേ നീ എങ്ങനെയാണെന്ന് നന്നായി ചിന്തിക്കൂ, പോൾ."

പോൾ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ പതുക്കെ അമ്മയുടെ അരികിൽ നിന്നുമാറി അവൾ സംസാരിക്കുന്നതു കേള്‍ക്കാന്‍  കാത്തിരുന്നു.

"പോൾ, എനിക്കു നിന്നോട് കൂടുതലൊന്നും പറയാനില്ല, എനിക്കു കൂടുതലൊന്നും പറയാൻ ആഗ്രഹവുമില്ല. പക്ഷേ ദൈവത്തോട് നിന്നെക്കുറിച്ച് ഞാന്‍ സംസാരിക്കും."

പിന്നെ അവളെ അടിക്കാനൊരുങ്ങുന്നതുപോലെ ജ്വലിക്കുന്ന കണ്ണുകളോടെ അവൻ അവളുടെ അരികിലേക്കു ചാടി.

"മതി!" അവൻ വിളിച്ചു പറഞ്ഞു. "ഇനി ഒരിക്കലും എന്നോടോ മറ്റാരോടോ ഇതിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് ബുദ്ധി. നിങ്ങളുടെ ധാരണകൾ നിങ്ങളിൽ തന്നെ സൂക്ഷിക്കുക!"

അവൾ കർക്കശമായും ദൃഢനിശ്ചയത്തോടെയും എഴുന്നേറ്റു. അവന്റെ കൈകളിൽ പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് നേരെ നോക്കാൻ അവനെ നിർബന്ധിച്ചു. പിന്നെ അവൾ അവനെ വിട്ടയച്ചു. വീണ്ടും ഇരുന്നു. അവളുടെ കൈകൾ  മടിയില്‍ പരസ്പരം മുറുകെപ്പിടിച്ചു.

പോൾ വാതിലിനടുത്തേക്കു നീങ്ങി. പിന്നെ തിരിഞ്ഞ് അടുക്കളയിലൂടെ മുകളിലേക്കും താഴേക്കും നടക്കാൻ തുടങ്ങി. പുറത്തെ കാറ്റിന്റെ ഞരക്കം അവന്റെ വസ്ത്രങ്ങളുടെ മർമ്മരത്തിന് ഒരു അകമ്പടിയായി. അത് ഒരു സ്ത്രീയുടെ വസ്ത്രത്തിന്റെ മർമ്മരമായിരുന്നു. കാരണം അവൻ പട്ടുകൊണ്ടുള്ള ഒരു ളോഹ ധരിച്ചിരുന്നു. അവന്റെ മേലങ്കി ഏറ്റവും മികച്ച തുണികൊണ്ടുള്ളതായിരുന്നു. ആ അനിശ്ചിതത്വത്തിന്റെ നിമിഷത്തിൽ, പരസ്പരവിരുദ്ധമായ വികാരങ്ങളുടെ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ടതായി അയാൾക്ക് തോന്നിയപ്പോൾ, ആ പട്ടുപോലുള്ള മർമ്മരവും അവനോടു സംസാരിച്ചു തുടങ്ങുകയും ഇനി മുതൽ അവന്റെ ജീവിതം തെറ്റുകളുടെയും നിസ്സാരകാര്യങ്ങളുടെയും അധമമായതിന്റെയും കുഴപ്പങ്ങളിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  അവന്റെ യൗവനത്തിലെ നീണ്ട ഏകാന്തതയെ ഓർമ്മിപ്പിക്കുന്ന പുറത്തെ കാറ്റ്, വീടിനുള്ളിൽ അവന്റെ അമ്മയുടെ ദുഃഖകരമായ രൂപം, സ്വന്തം കാലടികളുടെ ശബ്ദം, തറയിൽ സ്വന്തം നിഴലിന്റെ കാഴ്ച - എല്ലാം അവനോട് സംസാരിച്ചു.   അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. സ്വയം കീഴടക്കാനും ചവിട്ടിമെതിക്കാനും ശ്രമിക്കുന്നതിനിടയിൽ തന്റെ നിഴലിനെ ചവിട്ടിമെതിച്ചു. തന്നെ രക്ഷിക്കാൻ താൻ പ്രാര്‍ത്ഥിച്ചതുപോലെയുള്ള ഒരു അമാനുഷിക സഹായവും തനിക്ക് ആവശ്യമില്ലെന്ന് അയാൾ അഭിമാനത്തോടെ ചിന്തിച്ചു, ഉടനെ ഈ അഹങ്കാരം അയാളെ ഭയപ്പെടുത്തി.

"എഴുന്നേറ്റ് ഉറങ്ങാനായി പോകൂ," അയാൾ പറഞ്ഞു. അമ്മയുടെ അരികിലേക്ക് തിരികെ വന്നു; പിന്നെ, അവൾ അനങ്ങാതെ ഉറങ്ങുന്നതുപോലെ തല കുനിച്ചു ഇരിക്കുന്നത് കണ്ട് അവളുടെ മുഖത്തേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കാൻ അയാൾ കുനിഞ്ഞു. അവൾ നിശബ്ദമായി കരയുന്നത് അയാൾ കണ്ടു.

"അമ്മേ!"
"ഇല്ല," അവൾ അനങ്ങാതെ പറഞ്ഞു, "ഞാൻ ഇനി ഒരിക്കലും നിന്നോടോ മറ്റാരോടോ ഈ കാര്യം പറയില്ല. പക്ഷേ,  ഞാൻ ഈ സ്ഥലം വിടുകയില്ല. ഈ മേടയും ഗ്രാമവും വിട്ട് ഒരിക്കലും പോകില്ല. ഈ സ്ഥലം വിടുകയില്ല. ഇനി ഒരിക്കലും ആ വീട്ടിൽ കാലുകുത്തില്ലെന്ന് എന്നോട് സത്യം ചെയ്തില്ലെങ്കിൽ, ഒരിക്കലും തിരിച്ചുവരികയുമില്ല."

കുനിഞ്ഞനിലയില്‍ നിന്ന് അയാള്‍ നിവര്‍ന്നെഴുന്നേറ്റു. വീണ്ടും അതേ തലകറക്കം അനുഭവപ്പെട്ടു. വീണ്ടും അന്ധവിശ്വാസം അവനെ പിടികൂടി. അവന്റെ അമ്മ ആവശ്യപ്പെടുന്നതെന്തും വാഗ്ദാനം ചെയ്യാൻ അത് അവനെ പ്രേരിപ്പിച്ചു. കാരണം ദൈവം തന്നെയാണ് അവളിലൂടെ സംസാരിക്കുന്നത്. അതേസമയം, അവന്റെ ചുണ്ടുകളിലേക്ക് കയ്പേറിയ വാക്കുകളുടെ ഒരു പ്രളയം ഉയർന്നു. അത് അവന്റെ അമ്മയുടെ മേൽ വര്‍ഷിക്കാൻ അവനു തോന്നി. അവളുടെ മേൽ കുറ്റം ചുമത്താനും, തന്റെ ജന്മഗ്രാമത്തിൽ നിന്നു തന്നെ കൊണ്ടുവന്ന് തന്റേതല്ലാത്ത ഒരു വഴിയിൽ അവനെ നടത്തിയതിന് അവളെ നിന്ദിക്കാനും. പക്ഷേ എന്തു പ്രയോജനം? അവൾക്ക്  മനസ്സിലാകുക പോലുമില്ല. ശരി, ശരി!... ഒരു കൈകൊണ്ട് അവൻ തന്റെ കണ്ണുകൾക്കു മുന്നിലുള്ള നിഴലുകൾ തുടച്ചുമാറ്റുന്നതുപോലെ ഒരു ആംഗ്യം കാണിച്ചു. പെട്ടെന്ന് അവൻ അമ്മയുടെ തലയിലേക്കു  ഈ കൈ നീട്ടി. അവന്റെ ഭാവനയിൽ അവന്റെ തുറന്ന വിരലുകൾ അവളുടെ മുകളിൽ പ്രകാശകിരണങ്ങളായി നീണ്ടുനിൽക്കുന്നത് കണ്ടു:

"അമ്മേ,  ഇനി ഒരിക്കലും ആ വീട്ടിൽ പ്രവേശിക്കില്ലെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു."
ഉടനെ അവൻ അടുക്കള വിട്ടു. ഇവിടെയാണ് എല്ലാറ്റിന്റേയും അവസാനമെന്നു തോന്നി. അവൻ രക്ഷപ്പെട്ടു. എന്നാൽ തൊട്ടടുത്തുള്ള ഡൈനിംഗ് റൂം കടക്കുമ്പോൾ, മരിച്ചവർക്കായി കരയുന്നതുപോലെ, അമ്മ നിയന്ത്രണമില്ലാതെ കരയുന്നത് അയാൾ കേട്ടു.

* * * * *

തന്റെ മുറിയിലേക്ക് തിരിച്ചെത്തിയപ്പോൾ, റോസാപ്പൂക്കളുടെ സുഗന്ധവും തന്റെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളും അവിടെ നിറഞ്ഞുനിൽക്കുന്നത്, അവയുടെ നിറങ്ങളും കാഴ്ചയും അവനെ വീണ്ടും ഉലച്ചു. യാതൊരു കാരണവുമില്ലാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ജനൽ തുറന്ന് തല കാറ്റിലേക്ക് നീട്ടി. ഇപ്പോൾ ഇരുണ്ട നിഴലിൽ,  ചന്ദ്രന്റെ തിളക്കമുള്ള വെളിച്ചത്തിൽ, കാറ്റിന്റെയും മേഘങ്ങളുടെയും കളിപ്പാട്ടങ്ങൾ പോലെ  ചുറ്റിത്തിരിയുന്ന ദശലക്ഷക്കണക്കിനു ഇലകളിൽ ഒന്നു പോലെ നിസ്സഹായനായി. ഒടുവിൽ അവൻ സ്വയം എഴുന്നേറ്റ് ജനൽ അടച്ചു. ഉറക്കെ പറഞ്ഞു:

"നമുക്ക് മനുഷ്യരാകാം!"

ശരീരം തണുത്തതും കഠിനവുമാണെന്ന് തോന്നുന്നതുപോലെ, അഭിമാനത്തിന്റെ കവചത്തിൽ പൊതിഞ്ഞതുപോലെ, അവൻ പൂർണ്ണ ഉയരത്തിലേക്ക് നിവർന്നു നിന്നു. മാംസത്തിന്റെ സംവേദനങ്ങളോ ദുഃഖമോ ത്യാഗത്തിന്റെ സന്തോഷമോ തന്റെ ഏകാന്തതയുടെ ദുഃഖമോ ഇനി അനുഭവിക്കാൻ അവൻ ആഗ്രഹിച്ചില്ല. ദൈവത്തിനു മുമ്പാകെ മുട്ടുകുത്തി സന്നദ്ധനായ ദാസനു ലഭിക്കുന്ന അംഗീകാരത്തിന്റെ വാക്കു സ്വീകരിക്കാൻ പോലും അയാൾക്ക് ആഗ്രഹമില്ലായിരുന്നു. അവൻ ആരിൽ നിന്നും ഒന്നും ആവശ്യപ്പെടില്ല. നേരായ വഴിയിൽ, ഒറ്റയ്ക്കും ആശയറ്റവനെ പോലെയും മുന്നോട്ടു പോകാൻ മാത്രമേ അവൻ ആഗ്രഹിച്ചുള്ളൂ. എന്നിട്ടും   വെളിച്ചം കെടുത്തി  ഉറങ്ങാൻ കിടക്കാന്‍  അയാൾ ഭയപ്പെട്ടു. പകരം അയാൾ വിശുദ്ധ പൗലോസിന്റെ കൊരിന്ത്യർക്കുള്ള ലേഖനം വായിക്കാൻ തുടങ്ങി. പക്ഷേ അച്ചടിച്ച വാക്കുകൾ അവന്റെ നോട്ടത്തിൽ നിന്നു തെന്നിമാറി. അവ വീർക്കുകയും ചുരുങ്ങുകയും അവന്റെ കണ്ണുകൾക്കു മുന്നിൽ നൃത്തം ചെയ്യുകയും ചെയ്തു. അവൻ അവളോട് സത്യം ചെയ്തതിനുശേഷം അവന്റെ അമ്മ എന്തിനാണ് ഇത്ര കഠിനമായി കരഞ്ഞത്? അവൾക്ക് എന്ത് മനസ്സിലാക്കാൻ കഴിയുമായിരുന്നു? ആഹ്, അതെ, അവൾക്ക് മനസ്സിലായി. അമ്മയുടെ ഹൃദയം തന്റെ മകന്റെ മരണവേദനയും ജീവിതത്തെ തന്നെ ത്യജിക്കുന്നതും നന്നായി മനസ്സിലാക്കി.

പെട്ടെന്ന് ഒരു ചുവപ്പുതിരമാല അവന്റെ മുഖത്തു പടർന്നു. കാറ്റിനെ ശ്രദ്ധിച്ചുകൊണ്ട് അവൻ തലയുയർത്തി.

"സത്യം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു," സംശയാസ്പദമായ ഒരു പുഞ്ചിരിയോടെ അയാൾ സ്വയം പറഞ്ഞു, "ശരിക്കും ശക്തനായ മനുഷ്യൻ ഒരിക്കലും സത്യം ചെയ്യുന്നില്ല. സത്യം ചെയ്യുന്നവൻ, ഞാൻ തയ്യാറായതുപോലെ, തന്റെ സത്യം ലംഘിക്കാനും തയ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു," സംശയാസ്പദമായ ഒരു പുഞ്ചിരിയോടെ അയാൾ സ്വയം പറഞ്ഞു, "ശരിക്കും ശക്തനായ മനുഷ്യൻ ഒരിക്കലും സത്യം ചെയ്യുന്നില്ല. സത്യം ചെയ്യുന്നവൻ, ഞാൻ തയ്യാറായതുപോലെ, തന്റെ സത്യം ലംഘിക്കാനും തയ്യാറാണ്."

പോരാട്ടം ശരിക്കും ആരംഭിക്കുന്നതേയുള്ളൂവെന്ന് അയാൾക്കു പെട്ടെന്ന് മനസ്സിലായി, അവന്റെ പരിഭ്രാന്തി വളരെ വലുതായതിനാൽ അവൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കണ്ണാടിയിൽ നോക്കാൻ പോയി.

"ദൈവത്താൽ നിയമിക്കപ്പെട്ട മനുഷ്യാ, നീ ഇതാ നിൽക്കുന്നു. നീ നിന്നെത്തന്നെ അവനു പൂർണ്ണമായും വിട്ടുകൊടുത്തില്ലെങ്കിൽ, ദുഷ്ടാത്മാവ് നിന്നെ എന്നെന്നേക്കുമായി കൈവശപ്പെടുത്തും."

പിന്നെ അവൻ തന്റെ ഇടുങ്ങിയ കിടക്കയിലേക്ക് ചാഞ്ഞു. വസ്ത്രം ധരിച്ച്, അതിൽ ചാടിവീണ് പൊട്ടിക്കരഞ്ഞു. അമ്മ കേൾക്കാതിരിക്കാനും സ്വയം തന്നെ തന്‍റെ നിലവിളി കേൾക്കാതിരിക്കാനും അവൻ നിശബ്ദമായി കരഞ്ഞു. പക്ഷേ, അവന്റെ ഉള്ളിലെ ഹൃദയം ഉറക്കെ നിലവിളിച്ചു. ഉള്ളിലെ ദുഃഖത്താൽ അവൻ വലഞ്ഞു.
"ദൈവമേ, എന്നെ സ്വീകരിക്കേണമേ, എന്നെ ഇതിൽ നിന്ന് പുറത്തുകൊണ്ടുവരേണമേ!"

ഉച്ചരിച്ച വാക്കുകൾ അവന് യഥാർത്ഥ ആശ്വാസം നൽകി, ആ ദുഃഖക്കടലിന്റെ നടുവിൽ രക്ഷയുടെ ഒരു പലക കണ്ടെത്തിയതുപോലെ.

* * * * *
താൻ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അവന്‍ ചിന്തിക്കാൻ തുടങ്ങി. സൂര്യന്റെ പൂർണ്ണവെളിച്ചത്തിൽ ഒരു ജനാലയിലൂടെ കാണുന്ന ഭൂപ്രകൃതി പോലെ ഇപ്പോൾ എല്ലാം അവനു വ്യക്തമായി തോന്നി. അവൻ ഒരു പുരോഹിതനാണ്. അവൻ ദൈവത്തിൽ വിശ്വസിക്കുന്നു. അവൻ സഭയെ വിവാഹം കഴിച്ചവനാണ്. ബ്രഹ്മചര്യത്തിനു പ്രതിജ്ഞയെടുത്തവനാണ്.  ഒരു വിവാഹിതനെപ്പോലെയായ അവനു ഭാര്യയെ ഒറ്റിക്കൊടുക്കാൻ അവകാശമില്ലായിരുന്നു. എന്തുകൊണ്ടാണ് അയാൾ ആ സ്ത്രീയെ പ്രണയിച്ചതെന്നും ഇപ്പോഴും അവളെ സ്നേഹിക്കുന്നതെന്നും അയാൾക്കു കൃത്യമായി അറിയില്ലായിരുന്നു. ഇരുപത്തിയെട്ടു വർഷത്തെ യൗവ്വനവും ശക്തിയും പെട്ടെന്ന് അതിന്റെ നീണ്ട ഉറക്കത്തിൽ നിന്നുണർന്ന് ആഗ്നസിനോട് ആർത്തിപൂണ്ടപ്പോൾ അയാൾ ഒരുതരം ശാരീരിക പ്രതിസന്ധിയിലെത്തിയിരിക്കണം.  അവൾക്ക് അവനോട് ഏറെ അടുപ്പം ഉണ്ടായിരുന്നു. അവളും അത്ര ചെറുപ്പമല്ലായിരുന്നു. അവനെപ്പോലെതന്നെ ജീവിതവും സ്നേഹവും നഷ്ടപ്പെട്ട് ഒരു കോൺവെന്റിലെന്നപോലെ അവളുടെ വീട്ടിൽ അടച്ചിരിക്കയായിരുന്നു.

അങ്ങനെ ആദ്യം മുതൽ തന്നെ സൗഹൃദത്തിന്റെ വേഷമണിഞ്ഞ പ്രണയമായിരുന്നു അത്. പുഞ്ചിരിയുടെയും നോട്ടങ്ങളുടെയും വലയിൽ അവർ കുടുങ്ങി. അവർക്കിടയിൽ പ്രണയത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല എന്ന അസാധ്യത അവരെ ഒന്നിപ്പിച്ചു.  അവരുടെ ബന്ധത്തെക്കുറിച്ച് ആരും നേരിയ സംശയം പോലും പ്രകടിപ്പിച്ചില്ല, വികാരമില്ലാതെ, ഭയമില്ലാതെ, ആഗ്രഹമില്ലാതെ അവർ കണ്ടുമുട്ടി. എങ്കിലും നിശ്ചലവും ശുദ്ധവുമായ ജലാശയത്തിലേക്ക് അരികിലെ മതില്‍ പെട്ടെന്നു തകർന്നു വീഴുന്നതു പോലെ, പവിത്രവും നിർമ്മലവുമായ ആഗ്രഹം അവരുടെ സ്നേഹത്തിലേക്കു പതുക്കെ പതുക്കെ കടന്നുവന്നു.

മനസ്സാക്ഷിയെ ആഴത്തിൽ പരിശോധിച്ച് സത്യം കണ്ടെത്തുമ്പോൾ ഇതെല്ലാം അവന്റെ മനസ്സിലൂടെ കടന്നുപോയി. ആദ്യനോട്ടത്തിൽ തന്നെ താൻ ആ സ്ത്രീയെ ആഗ്രഹിച്ചിരുന്നുവെന്നും ആദ്യനോട്ടത്തിൽ തന്നെ അവളെ തന്റെ ഹൃദയത്തിൽ സ്വന്തമാക്കിയിരുന്നുവെന്നും ബാക്കിയുള്ളതെല്ലാം
സ്വയംവഞ്ചന മാത്രമാണെന്നും അവനറിയാമായിരുന്നു. അതിലൂടെ അവൻ തന്‍റെ തന്നെ ദൃഷ്ടിയിൽ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

അങ്ങനെയായിരുന്നു, സത്യം അംഗീകരിക്കാൻ അവൻ നിർബന്ധിതനായി. കഷ്ടപ്പെടുക, സ്നേഹിക്കുക, തന്റെ ഇണയെ കണ്ടെത്തി അവളെ സ്വന്തമാക്കുക, വീണ്ടും കഷ്ടപ്പെടുക എന്നിവ മനുഷ്യന്റെ സ്വഭാവമാണ്. നന്മ ചെയ്ത് അതു സ്വീകരിക്കുക, തിന്മ ചെയ്ത് അതു സ്വീകരിക്കുക, ഇതാണ് മനുഷ്യന്റെ ജീവിതം. എന്നാലും അവന്റെ ചിന്തകളൊന്നും ഹൃദയത്തെ ഭാരപ്പെടുത്തിയ വേദനയുടെ ഒരു കണിക പോലും ഉയർത്തിയില്ല. ഇപ്പോൾ ആ വേദനയുടെ യഥാർത്ഥ അർത്ഥം അയാൾ മനസ്സിലാക്കി. അത് മരണത്തിന്റെ കയ്പ്പായിരുന്നു. കാരണം  ആഗ്നസിന്റെ സ്നേഹവും  അവളെ സ്വന്തമാക്കുന്നതും ഉപേക്ഷിക്കുകയെന്നത് ജീവിതം തന്നെ ഉപേക്ഷിക്കുക എന്നതായിരുന്നു. പിന്നെ അവന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: "ഇതുപോലും അബദ്ധവും വ്യർത്ഥവുമായിരുന്നില്ലേ? പ്രണയത്തിന്റെ നൈമിഷികസുഖം കഴിഞ്ഞുപോകുമ്പോൾ ആത്മാവ് അതിനുമേല്‍ സ്വയം ആധിപത്യം സ്ഥാപിക്കുന്നു.  ഏകാന്തതയോടുള്ള  മുമ്പത്തേക്കാൾ കൂടുതൽ  തീവ്രമായ ആഗ്രഹത്തോടെ വീണ്ടും അതിന്റെ തടവറയിൽ അതിനെ വസ്ത്രം ധരിക്കുന്ന നശ്വരമായ ശരീരത്തിൽ അഭയം തേടുന്നു. അപ്പോൾ, ഈ ഏകാന്തത അവനെ എന്തിനാണ് അസന്തുഷ്ടനാക്കുന്നത്? അവൻ ഇത്രയും വർഷങ്ങളില്‍, ജീവിതത്തിലെ എല്ലാ മികച്ച വർഷങ്ങളിലും, അതു സ്വീകരിച്ചു സഹിച്ചില്ലായിരുന്നെങ്കിൽ? ആഗ്നസിനൊപ്പം രക്ഷപ്പെടാനും അവളെ വിവാഹം കഴിക്കാനും കഴിയുമെന്ന് കരുതിയാലും, അവൻ എപ്പോഴും തന്നിൽത്തന്നെ ഒറ്റയ്ക്കായിരിക്കില്ലേ...? "

എന്നിട്ടും അവളുടെ പേര് ഉച്ചരിക്കുന്നതും അവളോടൊപ്പം ജീവിക്കാനുള്ള സാദ്ധ്യതയെന്ന ആശയവും അവനെ ആവേശത്തിന്റെ ജ്വരത്തിൽ ഉണർത്തി.  അവൾ തന്റെ അരികിലേക്കു നീങ്ങിയിരിക്കുന്നത് അവൻ വീണ്ടും ഭാവനയില്‍ കണ്ടു. അവൻ അവളെ തന്നിലേക്ക് അടുപ്പിക്കാൻ  ഭാവനയിൽ കൈകൾ നീട്ടി. ഒരു മുളന്തണ്ടിലെന്ന പോലെ, മെലിഞ്ഞതും മൃദുലവുമായ അവളുടെ ചെവിയില്‍ അവൻ മധുരവാക്കുകൾ മന്ത്രിച്ചു. കാട്ടുകുങ്കുമപ്പൂവിന്റെ പൂക്കൾ പോലെ ചൂടുള്ളതും സുഗന്ധമുള്ളതുമായ അവളുടെ അഴിച്ചിട്ട തലമുടി കൊണ്ട് മുഖം മൂടി. തലയിണയിൽ ശക്തമായി കടിച്ചുകൊണ്ട് അയാൾ മുഴുവൻ ഗീതങ്ങളും അവളോട് ആവർത്തിച്ചു. ഇത് അവസാനിച്ചപ്പോൾ, അടുത്ത ദിവസം അവളുടെ അടുക്കൽ മടങ്ങിവരുമെന്ന് അവൻ അവളോടു പറഞ്ഞു. തന്റെ അമ്മയെയും ദൈവത്തെയും ദുഃഖിപ്പിക്കുന്നതിൽ, സത്യം ചെയ്ത് പശ്ചാത്താപത്തിനും അന്ധവിശ്വാസത്തിനും ഭയത്തിനും സ്വയം സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ഇപ്പോൾ അവന് എല്ലാറ്റിൽ നിന്നും മുക്തി നേടി അവളിലേക്ക് മടങ്ങാന്‍ കഴിയും


                     

.






No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...