Sunday, July 13, 2025

അമ്മ (നോവല്‍) 01 ഗ്രേസിയാ ദെലദയുടെ നോവലിന്‍റെ മലയാളവിവര്‍ത്തനം

 1





ഈ രാത്രിയിലും  പോൾ  പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്നു തോന്നുന്നു.
അവളുടെ തൊട്ടടുത്തുള്ള മുറിയിൽ നിന്ന്  അവൻ ഒളിഞ്ഞുനോക്കിയിട്ടു നടക്കുന്നത്  അമ്മയ്ക്കു  കേൾക്കാമായിരുന്നു. അവൾ വെളിച്ചമണച്ച്  കിടക്കാന്‍ പോകുന്നതുവരെ പുറത്തേക്കു  പോകാൻ അവന്‍ കാത്തിരുന്നതാകാം.

അവൾ വെളിച്ചമണച്ചു, പക്ഷേ കിടക്കയിലേക്കു പോയില്ല. വാതിലിനോട് ചേർന്നിരുന്നുകൊണ്ട് തന്‍റെ കൈകൾ മുറുകെ പിടിച്ചു. ഒരു വേലക്കാരിയുടെ കഠിനാദ്ധ്വാനം ചെയ്ത  കൈകൾ. സ്വയം ധൈര്യപ്പെടുത്താൻ തള്ളവിരലുകൾ പരസ്പരം അമർത്തി. എന്നാൽ ഓരോ നിമിഷവും അവളുടെ അസ്വസ്ഥത വർദ്ധിച്ചു. തന്റെ മകൻ പതിവുപോലെ നിശബ്ദമായി ഇരുന്നു വായിക്കാൻ തുടങ്ങുമെന്നോ അല്ലെങ്കിൽ ഉറങ്ങാൻ പോകുമെന്നോ ഉള്ള അവളുടെ വിട്ടുമാറാത്ത പ്രതീക്ഷയെ അവളുടെ അസ്വാസ്ഥ്യം മറികടന്നു.  തീർച്ചയായും, കുറച്ച് നിമിഷത്തേക്ക്,  യുവപുരോഹിതന്റെ ജാഗ്രതയോടെയുള്ള ചുവടുകൾ കേള്‍ക്കാന്‍ കഴിഞ്ഞില്ല.

താന്‍ ഒറ്റയ്ക്കാണെന്ന് അവൾക്കു തോന്നി.  ചെറിയ പള്ളിമേടയ്ക്കു  പിന്നിലെ ഉയർന്ന പറമ്പിന്റെ   വരമ്പിൽ വളരുന്ന മരങ്ങളുടെ മര്‍മ്മരവുമായി  പുറത്തെ കാറ്റിന്റെ ശബ്ദം കൂടിച്ചേർന്നു. ശക്തമായ കാറ്റല്ല, എന്നാൽ  നിർത്താതെയുള്ള, ഏകതാനമായ ഒരു ശബ്ദം. വീടിനെ അദൃശ്യമായ ഒരു വാദ്യമേളക്കൂട്ടം  ചുറ്റിത്തിരിയുന്നതുപോലെ. അത് കൂടുതൽ അടുത്തേക്ക് അടുത്തേക്കു വരുന്നതു പോലെ. അടിത്തറയിൽ നിന്ന്  വീടിനെ  പിഴുതു നിലത്തേക്കിടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കാറ്റുള്ള രാത്രികളിൽ ആത്മാക്കളെ തേടി പുറത്തു  ചുറ്റിത്തിരിയുന്ന പിശാച് വീട്ടിലേക്ക് കടക്കാതിരിക്കാൻ വീടിന്റെ വാതിൽ അടച്ച് രണ്ടു കമ്പികൾ കൊണ്ട് കുറുകെ അതിനെ ബന്ധിച്ചിരുന്നു. വാസ്തവത്തിൽ, അവൾക്ക് അത്തരം കാര്യങ്ങളിൽ വലിയ വിശ്വാസമില്ലായിരുന്നു. ഇപ്പോൾ,  ദുരാത്മാവ് ഇതിനകം തന്നെ പള്ളിമേടക്കുള്ളില്‍ കയറിയെന്നും  അത് അവളുടെ പോളിന്റെ പാത്രത്തിൽ നിന്നു കുടിക്കുകയും ജനാലയ്ക്കടുത്തുള്ള ചുമരിൽ അവൻ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ ചുറ്റിത്തിരിയുകയും ചെയ്യുന്നുവെന്നും  അവൾ കയ്പോടെയും  സ്വയം വ്യക്തമല്ലാതിരുന്ന അവജ്ഞയോടെയും വിചാരിച്ചു.

ഇപ്പോൾ, വീണ്ടും പോള്‍ നീങ്ങുന്ന ശബ്ദം  കേട്ടു.  ഒരുപക്ഷേ അവൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുകയായിരിക്കും, പുരോഹിതന്മാർക്ക് അത് നിഷിദ്ധമാണെങ്കിലും. എന്നാൽ, പോൾ കുറച്ചു സമയം  സ്വയം കാത്തുനില്‍ക്കാതിരുന്നത്  എന്തുകൊണ്ടാണ് ?

പുരോഹിതന്റെ വിശുദ്ധമുദ്ര  മറയ്ക്കാൻ ശ്രമിക്കുന്നതുപോലെ നീളത്തിൽ തലമുടി വളർത്തി പിന്നിലേക്കിടുന്നതോ സ്ത്രീകളെപ്പോലെ കണ്ണാടിയിൽ  തന്നെത്തന്നെ നോക്കിക്കൊണ്ട് നഖം വൃത്തിയാക്കി മിനുക്കിയെടുക്കുന്നതോ അല്ലെങ്കിൽ നീളത്തിൽ വളർത്തിയ മുടി ചീകുന്നതോ  - അടുത്തിടെ താൻ പല തവണ കണ്ട കാര്യം അമ്മ ഓർത്തു. ഇപ്പോൾ  അവൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നു,  സുഗന്ധമുള്ള പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നു, പുരികം പോലും ചീകിയൊതുക്കുന്നു.

പരസ്പരം മറയ്ക്കാന്‍ ഒന്നുമില്ലാത്തതു പോലെ  അവനെ വ്യക്തമായി കാണുന്നതായി അവൾക്കു തോന്നി. അവന്റെ മുറിയുടെ വെളുത്ത പശ്ചാത്തലത്തിൽ ഒരു കറുത്ത രൂപം; ഉയരമുള്ള, മെലിഞ്ഞ ഒരു രൂപം, ഏതാണ്ട് വളരെ ഉയരമുള്ള, ഒരു ആൺകുട്ടിയുടെ അശ്രദ്ധമായ ചുവടുകളുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പലപ്പോഴും ഇടറുന്നു. പക്ഷേ എപ്പോഴും സ്വയം നിവർന്നു നിൽക്കുന്നു. ആ നേർത്ത കഴുത്തിനു ചേരാത്തവിധം
തല അൽപ്പം വലുതായിരുന്നു. വിളറിയ  മുഖം ഉന്തിനിൽക്കുന്ന  നെറ്റിയുടെ നിഴലിലായിരുന്നു. പുരികങ്ങൾ ചുളിക്കാൻ പ്രേരിപ്പിക്കുന്നതുപോലെയും നീണ്ട കണ്ണുകൾ അതിന്റെ ഭാരം കൊണ്ട് താഴേക്കിറങ്ങുന്ന പോലെയും തോന്നിച്ചിരുന്നു.   ശക്തിയുള്ള  താടിയെല്ലും, വീതിയുള്ള വലിയ  വായയും ഉറച്ച  താടിയും നെറ്റി നല്‍കുന്ന ഭാരത്തിനെതിരെ  കലാപം ചെയ്യുന്നതായും  തോന്നും.

പക്ഷേ, ഇപ്പോൾ അവൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അവന്റെ   മുഖം മുഴുവൻ പ്രകാശിക്കുന്നു. കണ്‍പോളകൾ പൂർണ്ണമായും തുറക്കുന്നു. അവന്റെ തവിട്ടുനിറത്തിലുള്ള കണ്ണുകളുടെ കൃഷ്ണമണികൾ വജ്രങ്ങൾ പോലെ തിളങ്ങുന്നു.

വാസ്തവത്തിൽ, അവളുടെ മാതൃഹൃദയത്തിന്റെ ആഴങ്ങളിൽ, അവനെ ഇത്ര സുന്ദരനും ശക്തനുമായി കണ്ടതിൽ  അമ്മ സന്തോഷിച്ചു. അവൻ  ഒളിഞ്ഞുനോക്കി നടക്കുന്നതിന്റെ  ശബ്ദം വീണ്ടും അവളുടെ ഉല്‍ക്കണ്ഠയെ പെട്ടെന്ന് തിരിച്ചു കൊണ്ടുവന്നു.

അവൻ പുറത്തേക്ക് പോവുകയായിരുന്നു. അതിൽ തെല്ലും സംശയമില്ല. അവൻ തന്റെ മുറിയുടെ വാതിൽ തുറന്ന് വീണ്ടും നിശ്ചലനായി നിന്നു. ഒരുപക്ഷേ, അവനും പുറത്തെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടാകാം. പക്ഷേ പള്ളിമേടക്കെതിരെ  വീശുന്ന കാറ്റല്ലാതെ മറ്റൊന്നും കേൾക്കാനില്ലായിരുന്നു.

"എന്റെ മകനേ, പോൾ, ദൈവത്തിന്റെ കുഞ്ഞേ, അവിടെ നിൽക്കൂ!" എന്നു നിലവിളിക്കാനായി അമ്മ തന്റെ കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ സ്വന്തം ഇച്ഛയെക്കാൾ ബലമുള്ള  ഒരു ശക്തി അവളെ താഴ്ത്തി നിർത്തി. ആ നരകശക്തിക്കെതിരെ മത്സരിക്കാൻ ശ്രമിക്കുന്നതുപോലെ അവളുടെ കാൽമുട്ടുകൾ വിറച്ചുകൊണ്ടിരുന്നു. പക്ഷേ, കാലുകൾ അനങ്ങാൻ വിസമ്മതിച്ചു. രണ്ടു  ബലമുള്ള  കൈകൾ അവളെ ഇരിപ്പിടത്തിൽ  പിടിച്ചുനിർത്തുന്നതു പോലെ തോന്നി.

ശബ്ദമില്ലാതെ താഴേക്കു പതുങ്ങിയും ഒളിച്ചും പോകാൻ പോളിനു  കഴിയും. വാതിൽ തുറന്ന് പുറത്തേക്ക് പോകാം. കാറ്റ് അവനെ വലയം ചെയ്ത് ഒരു മിന്നൽ വെളിച്ചത്തിൽ  കൊണ്ടുപോകുമെന്നു തോന്നി.

അപ്പോൾ മാത്രമേ അവൾക്ക് എഴുന്നേറ്റ് വീണ്ടും വിളക്ക് കത്തിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ അതുപോലും പ്രയാസത്തോടെ മാത്രമേ ചെയ്യാൻ  കഴിഞ്ഞുള്ളൂ. കാരണം, തീപ്പെട്ടിക്കൊള്ളികൾ കത്തുന്നതിനുപകരം ചുവരിൽ അവൾ ഉരച്ചിടത്തെല്ലാം നീണ്ട വയലറ്റ് വരകൾ മാത്രം അവശേഷിപ്പിച്ചു.  എന്നാൽ,  ഒടുവിൽ ഒരു വേലക്കാരിയെ  പോലെ നഗ്നവും ദരിദ്രവുമായി ചെറിയ പിച്ചള വിളക്ക് ആ ചെറിയ മുറിയിൽ  മങ്ങിയ പ്രകാശം പരത്തി.  അവൾ വാതിൽ തുറന്ന് അവിടെത്തന്നെ നിന്നുകൊണ്ട് ശ്രദ്ധിച്ചു. അവൾ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു, എന്നിട്ടും ഒരു ഉറച്ച മരക്കഷണം ചലിക്കുന്നതു പോലെ നീങ്ങി. അവളുടെ വലിയ തല അഴുക്കുപിടിച്ച  കറുത്ത വസ്ത്രം ധരിച്ച  കുറിയ, വീതിയേറിയ രൂപമായി. ഓക്ക് മരത്തിന്റെ തായ്ത്തടിയിൽ  നിന്ന്  കോടാലി കൊണ്ടു മുറിച്ചെടുത്ത  ഒരു വലിയ മരക്കഷണം പോലെ  അതു കാണപ്പെട്ടു, .

അവള്‍ വാതിൽപ്പടിയിൽ  നിന്ന്  വെള്ള പൂശിയ ചുവരുകൾക്കിടയിലെ  കുത്തനെ ഇറങ്ങുന്ന കൽപ്പടികളിൽ താഴേക്കു നോക്കി. കാറ്റിന്റെ ശക്തിയിൽ വാതിൽ അതിന്റെ വിജാഗരികളിൽ ആടിയുലഞ്ഞു. പോൾ അഴിച്ചുമാറ്റി ഭിത്തിയിൽ ചാരി വച്ച രണ്ടു  കമ്പികൾ കണ്ടപ്പോൾ അവള്‍ക്കു  പെട്ടെന്ന് കോപം തോന്നി.

ആഹ്, അവൾക്കു  പിശാചിനെ കീഴ്പ്പെടുത്തണം. അവൾ പടിക്കെട്ടിന്റെ തറയിൽ   തന്റെ കയ്യിലെ വിളക്കു വച്ചു. താഴേക്ക്,  പുറത്തേക്കു  പോയി.

കാറ്റ് അവളെ കഠിനമായി പിടികൂടി. പാവാടയും തലയ്ക്കു മുകളിലെ തൂവാലയും അവളെ വീട്ടിലേക്കു തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നതുപോലെ. അവൾ  താടിയിൽ തൂവാല മുറുകെ കെട്ടി തല കുനിച്ച് മുന്നോട്ട് അമർന്നു നടന്നു, പള്ളിമേടയുടെ മുൻവശത്തും അടുക്കളത്തോട്ടത്തിന്റെ മതിലിനു നേരെയും, വഴിയിലെ എല്ലാ തടസ്സങ്ങളെയും  തരണം ചെയ്യുന്നതു പോലെ.  പള്ളിയുടെ മുൻവശവും  കടന്ന് ഒരു  മൂലയിൽ അവൾ നിന്നു. അകലെ, ഒരു വലിയ കറുത്ത പക്ഷിയെപ്പോലെ പോള്‍ ചുറ്റിപ്പിടിച്ചിരുന്ന മേലങ്കി  പാറുന്നുണ്ടായിരുന്നു.
ഗ്രാമത്തിന് അങ്ങകലെ അതിർത്തിയോടു  ചേർന്നുള്ള 
വയലിലേക്കു നീണ്ടുകിടക്കുന്ന  അടച്ചിട്ടിരിക്കുന്ന 
ഒരുപഴയ വീടിനു മുന്നിലേക്ക് അയാൾ തിരിഞ്ഞു.

ചന്ദ്രൻ  പ്രകാശിക്കുന്നതോ വലിയ മേഘങ്ങൾ കടന്നുപോകുന്നതോ, ഏതെന്നു തീർപ്പു പറയാനാകാത്ത  ഒരു  വെളിച്ചം, ഇപ്പോൾ നീലയും  മഞ്ഞയും കലർന്നത് , വയലിലെ നീണ്ട പുൽമേടിനെയും പള്ളിയുടെയും മേടയുടെയും  മുന്നിലെ  ചെറിയ ഉയർന്ന  കോലായയെയും കുത്തനെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു നിര കോട്ടേജുകളെയും  പ്രകാശിപ്പിച്ചു. താഴ്‌വരയിലെ മരങ്ങൾക്കിടയിൽ അത് സ്വയം അപ്രത്യക്ഷമായി. താഴ്‌വരയുടെ മദ്ധ്യത്തിൽ, ചാരനിറത്തിലുള്ളതും വളഞ്ഞതുമായ മറ്റൊരു പാത  പോലെ ഒരു നദി ഒഴുകുന്നുണ്ട്.  അത്  താഴ്‌വരയുടെ അരികിനപ്പുറത്തുള്ള വിദൂരചക്രവാളത്തിൽ  കാറ്റിനാൽ നയിക്കപ്പെട്ടു  തെളിയുകയും  മറയുകയും ചെയ്യുന്ന  അതിശയകരമായ ഭൂപ്രകൃതിയുടെ ക്രമത്തിൽ സ്വയം നഷ്ടപ്പെട്ടു.

ഗ്രാമത്തിൽ  വെളിച്ചമോ പുകപടലമോ  കാണാനില്ലായിരുന്നു. പുല്ലു നിറഞ്ഞ കുന്നിൻ ചെരുവിൽ രണ്ടു നിര ആടുകളെപ്പോലെ പറ്റിപ്പിടിച്ചിരിക്കുന്ന ദാരിദ്ര്യം നിറഞ്ഞ കുടിലുകള്‍  അപ്പോഴും  ഉറങ്ങുകയായിരുന്നു. പിന്നിൽ, വരമ്പുകൾ കൊണ്ട്  സംരക്ഷിക്കപ്പെട്ട ശോഷിച്ച  ഗോപുരമുള്ള പള്ളി തന്റെ വടിയിൽ ചാരി നിൽക്കുന്ന ഒരു ആട്ടിടയനെ പോലെ തോന്നി .

പള്ളിയുടെ മുന്നിലുള്ള കോലായയുടെ അരമതിലിനോട് ചേർന്നു വളഞ്ഞുനിന്നിരുന്ന മരങ്ങൾ ഇരുട്ടിൽ, കറുത്തതും ആകൃതിയില്ലാത്തതുമായ പ്രേതങ്ങൾ പോലെ  കാറ്റിൽ കുനിഞ്ഞും ആടിയുമിരുന്നു. അവയുടെ കരച്ചിലിനുള്ള ഉത്തരമെന്നോണം താഴ്‌വരയിലെ വെള്ളിലമരങ്ങളുടെയും മുളകളുടെയും വിലാപം കേട്ടു. രാത്രിയുടെ ഈ ശോകത്തിലും ഞരങ്ങുന്ന കാറ്റിലും കോപാകുലമായ മേഘങ്ങൾക്കിടയിൽ മുങ്ങിത്താഴുന്ന ചന്ദ്രനിലും തന്റെ മകനെ അന്വേഷിക്കുന്ന അമ്മയുടെ ദുഃഖം ലയിച്ചു.

ആ നിമിഷം വരെ, രോഗിയായ ഒരു ഇടവകക്കാരനെ സന്ദർശിക്കാൻ ഗ്രാമത്തിലേക്ക് അവൻ പോകുന്നതു കാണുമെന്ന പ്രതീക്ഷയിൽ അവൾ സ്വയം വഞ്ചിക്കാൻ ശ്രമിച്ചിരുന്നു. പകരം, പിശാചിന്റെ പ്രേരണയാൽ വരമ്പിനു താഴെയുള്ള പഴയ വീട്ടിലേക്ക് അവൻ ഓടുന്നത് അവൾ കണ്ടു.

കുന്നിൻ കീഴിലുള്ള ആ പഴയ വീട്ടിൽ, ആരോഗ്യവതിയും, ഒറ്റപ്പെട്ടവളുമായ, ചെറുപ്പക്കാരിയായ ഒരു സ്ത്രീയല്ലാതെ മറ്റാരുമില്ലായിരുന്നു.

ഒരു സാധാരണ സന്ദർശകനെപ്പോലെ, പ്രധാന കവാടത്തിലേക്കു പോകുന്നതിനു പകരം വരമ്പിനോടു ചേർന്ന ചെറിയ വാതിലിനു മുന്നിലേക്ക്  അയാൾ നേരെ ചെന്നു. ഉടനെ ഒരു കറുത്ത വായ പോലെ  അത് അവനെ വിഴുങ്ങുകയും  ചെയ്തു 

അമ്മ  പുൽമേടിലൂടെ ഓടി,  നീണ്ട പുൽമേട്ടിൽ  അവന്റെ കാലുകൾ ഉണ്ടാക്കിയ വഴിയിലൂടെ നടന്നു.  ആ ചെറിയ വാതിലിനു നേരെ അവൾ ഓടി. അവൾ  കൈകൾ കൊണ്ട്  എല്ലാ ശക്തിയും ഉപയോഗിച്ചു  വാതിലില്‍ തള്ളി. പക്ഷേ, വാതിൽ അടഞ്ഞു കിടന്നു. അത് സ്വയം  ഒരു  ശക്തിയാൽ അവളെ പിന്തിരിപ്പിക്കുന്നതായി തോന്നി. അതിൽ അടിച്ച് ഉറക്കെ കരയണമെന്ന് ആ സ്ത്രീക്കു തോന്നി. അവൾ ചുമരിലേക്ക് നോക്കി, അതിന്റെ ദൃഢത പരീക്ഷിക്കാനെന്നപോലെ അതിൽ തൊട്ടു. ഒടുവിൽ നിരാശയോടെ അവൾ തല ചേർത്തുവച്ച്  ശ്രദ്ധിച്ചു. എന്നാൽ തോട്ടത്തിലെ മരങ്ങളുടെ കിലുക്കവും ഇരമ്പവും  അല്ലാതെ മറ്റൊന്നും കേൾക്കാൻ കഴിഞ്ഞില്ല, തങ്ങളുടെ  യജമാനത്തിയുടെ സുഹൃത്തുക്കളും കൂട്ടാളികളും, സ്വന്തം ശബ്ദങ്ങൾ കൊണ്ട് ഉള്ളിലെ മറ്റെല്ലാ ശബ്ദങ്ങളെയും  മറയ്ക്കാൻ ശ്രമിച്ചു.

ആ നിമിഷത്തിൽ മേഘങ്ങളുടെ പിന്നിൽ നിന്നും ചന്ദ്രൻ പുറത്തേക്ക് വന്നു. അത് നീലത്തടാകത്തിൽ സ്പഷ്ടമായി പ്രകാശിച്ചു. മേൽക്കൂരയുടെ  ഓടുകളാൽ ഭാഗികമായി നിഴലിക്കപ്പെട്ടിരുന്ന വീടിന്റെ ചുവപ്പുനിറമുള്ള മുൻഭാഗത്തെ അത് പ്രകാശിപ്പിച്ചു;  ജനാലകളുടെ ഉള്ളിലെ ഷട്ടറുകൾ അടച്ചിരിക്കുകയായിരുന്നു.  ചിതറിക്കിടക്കുന്ന മേഘങ്ങളെയും നീലാകാശത്തിന്റെ തുണ്ടുകളെയും മലയുടെ മുകളിലെ മരങ്ങളുടെ കൊമ്പുകളെയും പ്രതിഫലിപ്പിച്ച ജനാലയുടെ സ്ഫടികപാളികൾ  പച്ചനിറമുള്ള കണ്ണാടികൾ പോലെ പ്രകാശിച്ചു.
പിന്നെ, അവൾ തിരിഞ്ഞപ്പോൾ,  കുതിരകളെ കെട്ടുന്നതിനായി  മതിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുവളയങ്ങളിൽ തലയിടിച്ചു. വീണ്ടും അവൾ പ്രധാന പ്രവേശനകവാടത്തിനു  മുന്നിൽ നിന്നു. ഗ്രാനൈറ്റ് കൊണ്ടു നിർമ്മിച്ച മൂന്നു പടികളുള്ള ആ വലിയ വാതിലിനും ഗോഥിക് പോർച്ചിനും  ഇരുമ്പുവാതിലിനും  മുന്നിൽ അവൾക്ക് പെട്ടെന്ന് വിജയിക്കാനുള്ള ശക്തിയില്ലാതെ  അപമാനിതയായതു പോലെ തോന്നി. ചെറിയ പെൺകുട്ടിയായിരിക്കുമ്പോൾ ഗ്രാമത്തിലെ മറ്റു ദരിദ്രകുട്ടികളോടൊപ്പം അവളും  കാത്തിരിക്കുകയും വീടിന്റെ ഉടമ പുറത്തുവന്ന് അവർക്ക് കുറച്ച് നാണയങ്ങൾ എറിയുകയും ചെയ്തിരുന്ന സമയത്തേക്കാൾ  ചെറുതായി തോന്നി.
അന്നത്തെ വിദൂരമായ ഓർമ്മകളിൽ, ചിലപ്പോൾ, വാതിൽ പൂർണ്ണമായി തുറന്നിരിക്കുകയും കല്ലുപാകുകയും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തിരുന്ന  കറുത്ത പ്രവേശന മുറിയിലേക്ക് കാഴ്ച നൽകുകയും ചെയ്തിരുന്നു. കുട്ടികൾ ഇതു കണ്ട് ഒച്ചവയ്ക്കുകയും തളത്തിലേക്കു വരെ  തള്ളിക്കയറുകയും അവരുടെ ശബ്ദങ്ങൾ ഒരു ഗുഹയിലെന്നപോലെ വീടിനുള്ളിൽ പ്രതിദ്ധ്വനിക്കുകയും ചെയ്തു. അപ്പോൾ, ഒരു സേവകൻ അവരെ ഓടിക്കാൻ വന്നു.

"എന്ത്! നീയും ഇവിടെയുണ്ടോ, മരിയ മഗ്ദലേന! ഇത്രയും വലിയ പെൺകുട്ടിയായിട്ട് ഈ  ആൺകുട്ടികളോടൊപ്പം ഓടിനടക്കുന്നതിന് നിനക്ക് ലജ്ജയില്ലേ?"

അപ്പോൾ അവൾ, ആ പെൺകുട്ടി, ലജ്ജിച്ചു പിന്മാറി. എന്നിരുന്നാലും വീടിന്റെ രഹസ്യമയമായ  ഉള്ളിലേക്ക് കൗതുകത്തോടെ നോക്കി. ഇപ്പോഴും അതുപോലെ തന്നെ അവൾ പിന്മാറി നീങ്ങി. നിരാശയിൽ കൈകൾ പിരിമുറുക്കിക്കൊണ്ട് തന്റെ പോളിനെ ഒരു കെണിയെന്നപോലെ വിഴുങ്ങിയ ആ ചെറിയ വാതിലിലേക്ക് വീണ്ടും നോക്കി. എന്നാൽ അവൾ തിരിച്ചുനടന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ താൻ നിലവിളിക്കാതിരുന്നതിനെയും വാതിലിൽ കല്ലെറിയാതിരുന്നതിനെയും  അതു തുറന്ന് തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കാൻ അകത്തുള്ളവരെ 
നിർബന്ധിപ്പിക്കാതിരുന്നതിനെയും കുറിച്ചു പശ്ചാത്തപിച്ചു. അവൾ തന്റെ ബലഹീനതയെക്കുറിച്ച് പശ്ചാത്തപിച്ചു. തീരുമാനമെടുക്കാനാകാതെ
നിശ്ചലയായി.  വീണ്ടും പിന്നോട്ട് വീട്ടിലേക്ക് തിരിഞ്ഞു. അവൾ   ഉല്‍ക്കണ്ഠയാൽ എന്തുചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിഴക്കപ്പെട്ടു.  ഒടുവിൽ ആത്മരക്ഷയുടെ സഹജാവബോധം  നിർണ്ണായകയുദ്ധത്തിനായി ചിന്തിക്കേണ്ടതിന്റെയും  ശക്തി കേന്ദ്രീകരിക്കേണ്ടതിന്റെയും  ആവശ്യകത അറിയിച്ച് അവളെ വീട്ടിലേക്കു  കൊണ്ടുപോയി. മുറിവേറ്റ ഒരു മൃഗം അതിന്റെ ഗുഹയിൽ അഭയം പ്രാപിക്കുന്നതു പോലെ 

പിന്നെ വീണ്ടും വീട്ടിലേക്ക്. തന്റെ ചിന്താകുലതയിൽ ഇരുവശവും ആലോചിച്ചു, എന്തു ചെയ്യണമെന്ന അനിശ്ചിതത്വത്തോടെ: ഒടുവിൽ, സ്വയം സംരക്ഷിക്കാനുള്ള വെമ്പലില്‍ നിര്‍ണ്ണായകമായ യുദ്ധത്തിനായി ചിന്തകളെ ശേഖരിക്കാനും ശക്തി കേന്ദ്രീകരിക്കാനുമുള്ള ആവശ്യത്തിന് ഒരു പരിക്കേറ്റ മൃഗം തന്റെ ഗുഹയിൽ അഭയം തേടുന്നതുപോലെ അവളെ വീട്ടിലേക്ക് ഓടിച്ചു. 

അവൾ പള്ളിമേടയിലേക്കു  കടന്നമാത്രയിൽ വാതിലടച്ച് പടിയുടെ മേൽ കനത്ത ഭാരത്തോടെ  ഇരുന്നു. മേടയുടെ  മുകളിൽ നിന്ന് വിളക്കിന്റെ മങ്ങിയ മിന്നൽ വെളിച്ചം വീഴുന്നുണ്ടായിരുന്നു. പാറക്കുഴിയിൽ കൂടുണ്ടാക്കിയ പക്ഷിയുടേതു പോലെ ഇതുവരെ ഉറച്ചതും  നിശബ്ദവുമായിരുന്ന ആ ചെറിയ വീട്ടിലുള്ളതെല്ലാം ഇപ്പോൾ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ആടുന്നതായി തോന്നി: പാറ അതിന്റെ അടിത്തറയോളം അലിഞ്ഞുപോയി, കൂട് നിലത്തു വീഴുകയായിരുന്നു.
പുറത്ത് കാറ്റ് ഇനിയും ഉച്ചത്തിൽ ഒച്ചയുണ്ടാക്കി നിലവിളിച്ചു; പിശാച് പള്ളിയും പള്ളിമേടയും  ക്രിസ്ത്യാനികളുടെ മുഴുവൻ ലോകവും നശിപ്പിക്കുകയായിരുന്നു.

"ഓ ദൈവമേ, ദൈവമേ !" അമ്മ നിലവിളിച്ചു, അവളുടെ ശബ്ദം മറ്റൊരു സ്ത്രീയുടേതു  പോലെ തോന്നി.
പിന്നെ അവൾ പടിയോരത്തെ തന്റെ നിഴൽ നോക്കി അതിനോടു തലയാട്ടി. തീർച്ചയായും, താൻ ഒറ്റയ്ക്കല്ലെന്ന് അവൾക്കു തോന്നി. മറ്റൊരാൾ അവിടെ തന്നോടൊപ്പം ഉള്ളതുകൊണ്ട്  കേൾക്കുകയും മറുപടി പറയുകയും ചെയ്യുന്നതുപോലെ അവൾ സംസാരിക്കാൻ തുടങ്ങി.
"അവനെ രക്ഷിക്കാൻ എന്ത് ചെയ്യാൻ കഴിയും?"
"അവൻ അകത്തേക്ക് വരുന്നതുവരെ ഇവിടെ കാത്തിരിക്കൂ, പിന്നെ ഈ സമയം കഴിഞ്ഞുപോകുന്നതിനു മുമ്പ് വ്യക്തമായും ദൃഢമായും സംസാരിക്കൂ, മറിയ മഗ്ദലേന."
"എന്നാൽ അവൻ കോപിക്കുകയും എല്ലാം നിഷേധിക്കുകയും ചെയ്യും. ബിഷപ്പിന്റെ അടുത്തു പോയി ഈ നാശത്തിൽ  നിന്നും  ഞങ്ങളെ സ്ഥലം മാറ്റാൻ  അപേക്ഷിക്കുന്നതാണ് നല്ലത്. ബിഷപ്പ് ദൈവത്തിന്റെ മനുഷ്യനാണ്.  ലോകത്തെ  അറിയുന്നവനാണ് . ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ വീഴും.  ഞാൻ ഇപ്പോൾതന്നെ അദ്ദേഹത്തെ  കാണുന്നു. മുഴുവൻ വെളുത്ത വസ്ത്രം ധരിച്ച്, ചുവന്ന സ്വീകരണമുറിയിൽ ഇരിക്കുന്നു. അദ്ദേഹത്തിന്റെ നെഞ്ചിൽ സ്വർണ്ണ കുരിശ് മിന്നുന്നു, രണ്ട് വിരലുകൾ ആശീർവാദത്തിനായി ഉയർത്തിയിരിക്കുന്നു. അദ്ദേഹം നമ്മുടെ കർത്താവിനെപ്പോലെ തോന്നുന്നു! ഞാൻ അദ്ദേഹത്തോട് പറയും: പിതാവേ , രാജ്യത്തെ ഏറ്റവും ദരിദ്രമായ പള്ളിയായ ആറിലെ ഇടവക ഒരു ശാപത്തിനു  കീഴിലാണെന്ന് അങ്ങേക്കറിയാം.. ഏകദേശം നൂറു വർഷത്തോളം ഇവിടെ പുരോഹിതൻ ഉണ്ടായിരുന്നില്ല, അവിടത്തെ നിവാസികൾ ദൈവത്തെ പൂർണ്ണമായും മറന്നു;

 പിന്നീട് ഒടുവിൽ ഒരു പുരോഹിതൻ ഇവിടെ എത്തി. എന്നാൽ അദ്ദേഹം എന്ത് തരം മനുഷ്യനായിരുന്നുവെന്ന്  പിതാവിന്നറിയാമല്ലോ?. അമ്പത് വയസ്സുവരെ നല്ലവനും പരിശുദ്ധനുമായിരുന്നു: അദ്ദേഹം പള്ളിയും പള്ളിമേടയും  പുനഃസ്ഥാപിച്ചു, സ്വന്തം ചെലവിൽ നദിയിൽ ഒരു പാലം  നിർമ്മിച്ചു.  ഇടയന്മാരുടെയും വേടന്മാരുടെയും സാധാരണ ജീവിതം പങ്കുവച്ചു. പിന്നെ, പെട്ടെന്ന് അദ്ദേഹം മാറി. പിശാചിനെപ്പോലെ ദുഷ്ടനായി. അദ്ദേഹം മന്ത്രവാദം നടത്തി. മദ്യപിക്കാൻ തുടങ്ങി, അഹംഭാവിയും ക്ഷോഭം നിറഞ്ഞവനുമായി. അദ്ദേഹം പൈപ്പ് വലിക്കുകയും മനുഷ്യരെ  ശപിക്കുകയും ചെയ്തു. ആ സ്ഥലത്തെ ഏറ്റവും ദുഷ്ടന്മാരോടൊപ്പം അദ്ദേഹം  നിലത്തിരുന്ന് ചീട്ടുകളിച്ചിരുന്നു.. എന്നാൽ ആ ദുഷ്ടന്മാർ  അവനെ ഇഷ്ടപ്പെടുകയും രക്ഷിക്കുകയും ചെയ്തിരുന്നതിനാൽ മറ്റുള്ളവർ അവനെ ശല്യപ്പെടുത്തിയില്ല. പിന്നീട് അദ്ദേഹത്തിന്റെ  അവസാനനാളുകളിൽ   ഒരു സേവകൻ പോലുമില്ലാതെ പള്ളിമേടയിൽ ഒറ്റയ്ക്കു കിടന്നു. കുര്‍ബ്ബാനക്കൊഴികെ മറ്റൊന്നിനും അവൻ പുറത്തിറങ്ങിയിരുന്നില്ല, എന്നാൽ അതു നേരം  പുലരുന്നതിനു  മുമ്പായിരുന്നതിനാൽ ആരും അതിൽ സംബന്ധിച്ചിരുന്നില്ല. അവൻ മദ്യപിച്ച നിലയിൽ തന്നെ മാസങ്ങൾ  കഴിക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അവന്റെ ഇടവകക്കാർ  അവനെതിരെ ഒരു പരാതി കൊണ്ടുവരാൻ   ഭയപ്പെട്ടിരുന്നു. അവൻ സ്വയം പിശാചിന്റെ സംരക്ഷണത്തിലാണെന്ന് പറയപ്പെട്ടിരുന്നു. പിന്നെ അവൻ അസുഖപ്പെട്ടപ്പോൾ അവനെ സേവിക്കാൻ ഒരു സ്ത്രീയെങ്കിലും ചെന്നില്ല.  ഒരു സ്ത്രീയോ പുരുഷനോ  യോഗ്യരായ  മനുഷ്യരാരും  അദ്ദേഹത്തിന്റെ  അവസാന ദിനങ്ങളിൽ സഹായിക്കാൻ ചെന്നില്ല.  എന്നിട്ടും രാത്രിയിൽ പള്ളിമേടയിലെ എല്ലാ ജനാലകളും വെളിച്ചം തെളിയിക്കപ്പെട്ടിരുന്നു. ആ അവസാനരാത്രികളിൽ പിശാച് ഈ മേടയിൽ  നിന്ന് നദിയിലേക്ക് ഒരു ഭൂഗർഭപാത പണിതെടുത്തു. 


അതിലൂടെ ആ പുരോഹിതന്റെ മൃതദേഹം കൊണ്ടുപോയിയെന്നാണ്  ജനങ്ങൾ  പറയുന്നത്. ഈ പാതയിലൂടെതന്നെ പുരോഹിതന്റെ ആത്മാവ് മരണാനന്തരം വർഷങ്ങളായി തിരിച്ചെത്തി പള്ളിമേടയിൽ  ഉഴലാൻ തുടങ്ങി. അതിനാൽ മറ്റൊരു പുരോഹിതനും ഇവിടെ താമസിക്കാൻ വന്നില്ല. ഓരോ ഞായറാഴ്ചയും മറ്റൊരു ഗ്രാമത്തിൽ നിന്ന് ഒരു പുരോഹിതൻ വന്ന് കുർബ്ബാന  കഴിക്കുകയും മരിച്ചവരെ അടക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഒരു രാത്രി മരിച്ച പുരോഹിതന്റെ ആത്മാവ് പാലം നശിപ്പിച്ചു. അതിനുശേഷം പത്തു വർഷക്കാലം ഈ പള്ളിയിൽ പുരോഹിതനില്ലായിരുന്നു, എന്റെ പോൾ വരുന്ന വരെ. ഞാനും അവനോടൊപ്പം വന്നു. ഗ്രാമവും അതിലെ നിവാസികളും  വിശ്വാസമൊന്നുമില്ലാതെ വന്യരും സംസ്കാരമില്ലാത്തവരുമായി മാറിയിരിക്കുന്നതു ഞങ്ങൾ കണ്ടെത്തി. എന്നാൽ എന്റെ പോൾ വന്നതിനുശേഷം എല്ലാം വസന്തത്തിന്റെ മടക്കത്തിലെ  ഭൂമി പോലെ പുനർജ്ജനിച്ചു. എന്നാൽ അന്ധവിശ്വാസികൾ ശരിയായിരുന്നു, പഴയ പുരോഹിതന്റെ ആത്മാവ് ഇപ്പോഴും പള്ളിമേടയിൽ വാഴുന്നതിനാൽ പുതിയ പുരോഹിതന്‍ ദുരന്തത്തില്‍ വീഴുമെന്നാണ്  ചിലർ പറയുന്നത്. അവൻ മരിച്ചിട്ടില്ലെന്നും നദിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഭൂഗർഭത്തില്‍ താമസിക്കുന്നുവെന്നും ചിലർ പറയുന്നു. ഞാൻ സ്വയം ഇത്തരം കഥകളിൽ വിശ്വസിച്ചിട്ടില്ല. ഞാൻ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. എന്റെ പോളും ഞാനും ഏഴു വർഷമായി ഇവിടെ താമസിക്കുന്നു,  ഒരു ചെറിയ കോൺവെന്റിൽ എന്ന പോലെ. കുറച്ചുകാലം മുമ്പുവരെ പോൾ ഒരു നിഷ്കളങ്കബാലന്റെ ജീവിതമാണ്  നയിച്ചത് . അദ്ദേഹം പഠിച്ചും പ്രാർത്ഥിച്ചും തന്റെ ഇടവകക്കാരുടെ ഗുണത്തിനായി മാത്രം ജീവിച്ചു. ചിലപ്പോൾ അദ്ദേഹം പുല്ലാങ്കുഴൽ വായിക്കാറുണ്ടായിരുന്നു. അവന്‍ സ്വഭാവത്തിൽ ഉല്ലാസമുള്ളവനല്ലായിരുന്നു. എന്നാൽ ശാന്തനും സ്വസ്ഥനുമായിരുന്നു. ബൈബിളിൽ പറയുന്നതുപോലെ ഞങ്ങൾക്ക് ഏഴു വർഷം സമാധാനവും സമൃദ്ധിയും ഉണ്ടായിരുന്നു. എന്റെ പോൾ ഒരിക്കലും മദ്യപിച്ചിട്ടില്ല, വേട്ടയാടാൻ പോയിട്ടില്ല, പുകവലിച്ചിട്ടില്ല, ഒരു സ്ത്രീയെപ്പോലും നോക്കിയിട്ടില്ല. അവന്‍ സമ്പാദിച്ച എല്ലാ പണവും ഗ്രാമത്തിനു താഴെയുള്ള പാലം പുനർനിർമ്മിക്കാൻ മാറ്റിവെച്ചു. എന്റെ പോൾ ഇപ്പോൾ ഇരുപത്തെട്ട് വയസ്സുള്ളവനാണ്.

ഇപ്പോൾ ശാപം അവനിൽ വീണിരിക്കുന്നു. ഒരു സ്ത്രീ തന്റെ വലയിൽ അവനെ ചിക്കിപ്പിടിച്ചിരിക്കുന്നു. ഓ, എന്റെ പിതാവേ , ഞങ്ങളെ ഇവിടെ നിന്ന് സ്ഥലം മാറ്റൂ ; എന്റെ പോളിനെ രക്ഷിക്കൂ, അല്ലെങ്കിൽ മുൻ പുരോഹിതന്റേതു  പോലെ അവന്റെയും  ആത്മാവ് നഷ്ടപ്പെടും! ആ സ്ത്രീയെയും രക്ഷിക്കേണ്ടതുണ്ട്. എന്തായാലും അവൾ ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയാണ്, ഈ ചെറിയ ഗ്രാമത്തിന്റെ ഏകാന്തതയിൽ. തന്റെ സഹവാസത്തിന് യോഗ്യരായ ആരുമില്ലാതെ. ആ ഒറ്റയ്ക്കുള്ള വീട്ടിൽ അവൾക്കും പരീക്ഷണങ്ങളുണ്ട്. എന്റെ പിതാവേ , താങ്കൾക്ക് ആ സ്ത്രീയെ അറിയാം, താങ്കൾ സഭാപാലനസന്ദർശനത്തിനായി ഇവിടെ വന്നപ്പോൾ താങ്കള്‍ സംഘത്തോടൊപ്പം അവരുടെ അതിഥിയായിരുന്നു. ആ വീട്ടിൽ മതിയായ ഇടവും സാധനങ്ങളുമുണ്ട്! ആ സ്ത്രീ ധനികയും സ്വതന്ത്രയും  വളരെയധികം ഒറ്റപ്പെട്ടവളുമാണ്! അവൾക്ക് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്, എന്നാൽ അവരെല്ലാം വളരെ അകലെയാണ്. വിവാഹിതരായി മറ്റു രാജ്യങ്ങളിൽ താമസിക്കുന്നു. വീടും സ്വത്തും നോക്കാൻ അവൾ ഇവിടെ ഒറ്റയ്ക്ക് താമസിച്ചു. അവൾ അധികമായി പുറത്തിറങ്ങിയിരുന്നില്ല. കുറച്ചുകാലം മുമ്പുവരെ എന്റെ പോൾക്ക് അവളെ അറിയുമായിരുന്നില്ല. അവളുടെ അച്ഛൻ ഒരു വിചിത്രസ്വഭാവമുള്ള  മനുഷ്യനായിരുന്നു, പകുതി മാന്യനും  പകുതി കർഷകനും. ഒരു വേട്ടക്കാരനും മതവിശ്വാസമില്ലാത്തവനുമായിരുന്നു. അവൻ പഴയ പുരോഹിതന്റെ സുഹൃത്തായിരുന്നു. ഞാൻ കൂടുതൽ പറയേണ്ടതില്ല. അവൻ ഒരിക്കലും പള്ളിയിൽ  പോയിട്ടില്ല. എന്നാൽ രോഗാധീനനായ  അവസാനകാലത്ത് അവൻ എന്റെ പോളിനെ വിളിച്ചു, എന്റെ പോൾ അവൻ മരിക്കുന്നതുവരെ അയാളോടൊപ്പം  താമസിച്ചു. ഈ പ്രദേശങ്ങളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അന്ത്യസംസ്കാരം നൽകി. ഗ്രാമത്തിലെ ഓരോ വ്യക്തിയും അതിൽ പങ്കെടുത്തു. അമ്മമാർ  കുഞ്ഞുങ്ങളെ  പോലും കയ്യിൽ എടുത്തുകൊണ്ടുപോയി. പിന്നീട് എന്റെ പോൾ ആ വീട്ടിലെ   ശേഷക്കാരിയെ സന്ദർശിക്കാൻ തുടങ്ങി. ഈ അനാഥപെൺകുട്ടി ദുഷ്ടരായ സേവകരോടൊപ്പം ഒറ്റയ്ക്കാണ്  ജീവിക്കുന്നത്‌ . ആരാണ് അവളെ നയിക്കുന്നത്? ആരാണ് അവളെ ഉപദേശിക്കുന്നത്? ഞങ്ങൾ സഹായിക്കാതെ ആരാണ് അവളെ സഹായിക്കാൻ?

അപ്പോൾ,  അടുത്ത  സ്ത്രീ അവളോട് ചോദിച്ചു:
"നിനക്ക് ഇത് ഉറപ്പാണോ, മറിയ മഗ്ദലേന? നീ ചിന്തിക്കുന്നത് ശരിയാണെന്ന് നിനക്ക് യഥാർത്ഥത്തിൽ ഉറപ്പുണ്ടോ? നീ ബിഷപ്പിന്റെ മുമ്പിൽ ചെന്ന് നിന്റെ മകനെയും ആ സ്ത്രീയെയും കുറിച്ച് ഇങ്ങനെ സംസാരിക്കാനും അത് തെളിയിക്കാനും കഴിയുമോ? ഇത് സത്യമല്ലെങ്കിലോ?"

"ഓ ദൈവമേ , ഓ ദൈവമേ !"
അവൾ മുഖം കൈകളിൽ മറച്ചു, ഉടൻ തന്നെ ആ പഴയ വീടിന്റെ  ഒരു മുറിയിലെ തറയിൽ  അവളുടെ പോളും ആ സ്ത്രീയും ഒരുമിച്ചിരിക്കുന്ന കാഴ്ച  അവളുടെ മുന്നിൽ ഉയർന്നുവന്നു. പഴങ്ങൾ നിറഞ്ഞ  മരങ്ങളുള്ള തോട്ടത്തിലേക്ക് തുറന്നിരിക്കുന്ന വളരെ വലിയ ഒരു മുറിയായിരുന്നു അത്. വിതാനിച്ച മേൽക്കൂരയും ചെറിയ കടൽച്ചിപ്പികളും കല്ലുകളും കലർത്തിയ ചെമ്മൺ തറയും ഉള്ളത്. ഒരു വശത്ത് ഒരു വലിയ അടുപ്പും അതിന്റെ ഇരുവശത്തുമായി  ഒരു ചാരുകസേരയും  ഒരു പഴയ  സോഫയും ഉണ്ടായിരുന്നു. വെള്ള  പൂശിയ ഭിത്തികളിൽ ആയുധങ്ങളും മാനിന്റെ തലയും കൊമ്പുകളും കറുത്ത തുണിത്തുണ്ടുകളായി  തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. നിഴലുകളിലൂടെ  വസ്തുതകൾ മിക്കവാറും തിരിച്ചറിയാൻ കഴിയാതെ അവിടെയൊക്കെ ഒരു ഇരുണ്ട കൈ, ഒരു മുഖത്തിന്റെ അവശിഷ്ടം, ഒരു സ്ത്രീയുടെ മുടി എന്നിവ മാത്രം കാണാനായി. പോളും ആ സ്ത്രീയും അടുപ്പിന്റെ മുന്നിൽ ഇരുന്ന് പരസ്പരം കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു.
"ഓ, എന്റെ ദൈവമേ!" അമ്മ വേദനയോടെ നിലവിളിച്ചു .

ആ  പൈശാചികമായ കാഴ്ച മനസ്സിൽനിന്ന് മാറ്റാൻ അവൾ മറ്റൊരു ദൃശ്യം ഓർമ്മിച്ചു. അതേ മുറിയായിരുന്നു അത്. പക്ഷേ ഇപ്പോൾ പുൽമേടും കടന്ന് മുറിയിൽനിന്ന് നേരെ തോട്ടത്തിലേക്ക് തുറക്കുന്ന അഴികളിട്ട  ജനാലയിൽ കൂടെ വന്ന പച്ചനിറത്തിലുള്ള വെളിച്ചത്തിൽ  അത്  പ്രകാശിച്ചുനിന്നു. തോട്ടത്തിലെ മരങ്ങളും ഇലകളും ശരത്കാലത്തെ ചാറ്റൽത്തുള്ളിയിൽ നനഞ്ഞ് മിന്നുന്നതായി അവൾ കണ്ടു. തറയിൽ വീണ ചില ഇലകൾ മൃദുവായി ഉലഞ്ഞുരുളുന്നു. തിണ്ണയിലെ തട്ടിൽ  വെച്ചിരുന്ന പഴയ  പിച്ചള വിളക്കിന്റെ കൊളുത്തുകൾ  കാറ്റിൽ ആടിക്കൊണ്ടിരുന്നു. മറുവശത്തെ പാതിതുറന്ന വാതിലിലൂടെ ഇരുണ്ട മറ്റു  മുറികൾ  കാണാമായിരുന്നു. അവയുടെ ജനാലകൾ അടഞ്ഞിരുന്നു. 

അവൾ അവിടെ കാത്തുനിന്നു, അവളുടെ പോൾ  ആ വീട്ടുകാരിക്കു കൊടുക്കാനായി അയച്ചുനൽകിയ പഴങ്ങളുടെ  സമ്മാനം അവള്‍ കയ്യിൽ പിടിച്ചിരുന്നു. പിന്നെ ഗൃഹനാഥ  കടന്നു വന്നു. വേഗത്തിലെങ്കിലും ഒട്ടൊരു സംശയത്തോടെ, ഇരുണ്ട മുറികളിൽനിന്ന് കറുത്ത വസ്ത്രം ധരിച്ച അവർ വന്നു.  കറുത്തചട്ടയിട്ട ചുമരിലെ രണ്ടു ചിത്രങ്ങളിലെ വിളറിയ മുഖം, ആ കൈകൾ പോലെ നേർത്ത വെളുത്ത കൈകൾ, നിഴലിൽനിന്ന് പുറത്തേക്ക് വന്നു.
അവൾ അടുത്തെത്തി മുറിയുടെ പൂർണ്ണ പ്രകാശത്തിൽ നിന്നപ്പോഴും ആ ചെറിയരൂപത്തിൽ  അസ്പഷ്ടവും സംശയജനകവുമായ എന്തോ ഒന്നുണ്ടായിരുന്നു. അവളുടെ വലിയ കറുത്ത കണ്ണുകൾ മേശ മേൽ  വെച്ചിരുന്ന പഴക്കൂടയിലേക്കു  ചെന്നു.  പിന്നെ കാത്തുനിൽക്കുന്ന സ്ത്രീയുടെ മേൽ അവള്‍ സൂക്ഷിച്ചു നോക്കി. കാമാതുരത  നിറഞ്ഞ അവളുടെ ചുണ്ടുകളിൽ  പാതി സന്തോഷവും പാതി അവഗണനയും കലർന്ന  ക്ഷണികമായ  ഒരു പുഞ്ചിരി മിന്നിമാഞ്ഞു.

ആ നിമിഷം, എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ അറിയാതെ, അമ്മയുടെ ഹൃദയത്തിൽ ആദ്യമായി സംശയം തോന്നി.

****************
പക്ഷേ, തന്നെ ആ പെൺകുട്ടി  എത്ര ആത്മാർത്ഥതയോടെ വരവേറ്റുവെന്നും തന്റെ അരികിലിരുത്തി പോളിനെക്കുറിച്ചൂ വിവരങ്ങൾ ചോദിച്ചുവെന്നും അവളുടെ ഓർമ്മയിൽ നിന്ന് മായാത്തത് എന്തുകൊണ്ടെന്ന് അവൾക്കു വിശദീകരിക്കാനാവില്ല. പോളിനെ ഒരു സഹോദരിയെ  പോലെ "പോൾ" എന്ന് അവൾ വിളിച്ചു. പക്ഷേ തന്നോട് ഒരു സാധാരണ അമ്മയെന്ന നിലയിലല്ല, മറിച്ച് മോഹിപ്പിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്ന  ഒരു എതിരാളിയെന്ന നിലയിലാണ് അവൾ പെരുമാറിയത്.  അമ്മയ്ക്ക് കാപ്പി വിളമ്പാൻ അവൾ പരിചാരികയോട് ആവശ്യപ്പെട്ടു. ഒരു അറബിയുടെ മുഖം പോലെ മുടി മറച്ചിരിക്കുന്ന നഗ്നപാദയായ  ഒരു പരിചാരിക വലിയ വെള്ളിത്തളികയിൽ കാപ്പി  കൊണ്ടുവന്നു. അവൾ തന്റെ രണ്ട് സഹോദരന്മാരെക്കുറിച്ചു സംസാരിച്ചു, രണ്ടുപേരും ദൂരെ താമസിക്കുന്ന പ്രതാപികളായ  ആളുകൾ. തന്റെ ഏകാന്ത ജീവിതത്തിന്റെ തൂണുകളായി ആ  രണ്ടുപേരുടെയും മദ്ധ്യത്തിൽ സ്വയം സങ്കൽപ്പിക്കുന്നതിൽ അവൾ രഹസ്യമായ ആനന്ദം അനുഭവിക്കുന്നുണ്ടായിരുന്നു.  പിന്നീട് അവൾ സന്ദർശകയെ മുറിയിൽ നിന്ന് നേരെ തുറക്കുന്ന വാതിലിലൂടെ തോട്ടം കാണാൻ കൊണ്ടുപോയി.
ധൂമ്രനിറത്തിലുള്ള വലിയ അത്തിപ്പഴങ്ങൾ, വെള്ളിത്തിളക്കത്താൽ മൂടിയത്, പിയർ പഴങ്ങൾ , സ്വർണ്ണനിറത്തിലുള്ള മുന്തിരിങ്ങകളുടെ വലിയ കുലകൾ... എല്ലാം  മരങ്ങളുടെയും വള്ളികളുടെയും ജീവനുള്ള പച്ചയുടെ മദ്ധ്യത്തിൽ തൂങ്ങിക്കിടന്നു. ഇത്രയധികം ഉള്ളവർക്ക് പോൾ എന്തിനാണ് പഴങ്ങളുടെ സമ്മാനം അയച്ചത്?

ഇപ്പോഴും, മങ്ങിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന  വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ ആ പടികളിൽ ഇരിക്കുമ്പോൾ, പെൺകുട്ടി പിരിയാനായി യാത്രപറഞ്ഞ സമയത്തു  തിരിഞ്ഞപ്പോൾ കണ്ട  വിരുദ്ധോക്തിയിലുള്ള  ആത്മാർത്ഥതയുള്ള  നോട്ടവും അവളുടെ കണ്ണുകൾ വളരെ വ്യക്തമായി വെളിപ്പെടുത്തിയ വികാരങ്ങൾ മറച്ചുവെക്കാൻ മറ്റൊരു മാർഗ്ഗം അറിയില്ലെന്നപോലെ ഭാരമുള്ള കൺപോളകൾ താഴ്ത്തിയ രീതിയും അമ്മയ്ക്ക് വീണ്ടും കാണാനായി. ആ കണ്ണുകൾ  പെട്ടെന്നുള്ള സത്യത്തിന്റെ  മിന്നലിൽ  തന്റെ ആത്മാവ് വെളിപ്പെടുത്തി.  നോട്ടം ഉടൻ തന്നിലേക്ക് തിരിച്ചെടുക്കുന്ന ആ രീതി അത്രമാത്രം

അസാധാരണമായി പോളിനെ പോലെയാണ്.  തുടർന്നുള്ള ദിവസങ്ങളിൽ, അവന്റെ മനോഭാവവും സംയമനവും മൂലം  അവളുടെ സംശയങ്ങൾ ഭയത്താൽ വളർന്ന്  ഹൃദയം നിറഞ്ഞപ്പോളും അവനെ പാപത്തിലേക്കു  നയിക്കുന്ന സ്ത്രീയെക്കുറിച്ച് അവൾ ഒരു വിദ്വേഷവും കരുതിയില്ല, മറിച്ച്, അവളെ എങ്ങനെ രക്ഷിക്കാമെന്ന് മാത്രം ചിന്തിച്ചു, അത് സ്വന്തം മകളെ രക്ഷിക്കുന്നത് പോലെയാണെന്ന് തോന്നിയപോലെ.







No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...