Wednesday, July 16, 2025

അമ്മ (നോവല്‍) 02 ഗ്രേസിയാ ദെലദയുടെ നോവലിന്‍റെ മലയാളവിവര്‍ത്തനം

                      



 

ശരത്കാലവും ശീതകാലവും കടന്നുപോയി. അവളുടെ സംശയങ്ങൾ ഉറപ്പിക്കുന്ന ഒന്നും സംഭവിച്ചില്ല. പക്ഷേ ഇപ്പോൾ വസന്തകാലം തിരിച്ചെത്തിയതോടെ മാർച്ചു മാസത്തെ കാറ്റുകൾ വീശുമ്പോൾ പിശാച് തന്റെ ജോലി വീണ്ടും ആരംഭിച്ചു.
പോൾ രാത്രിയിൽ പുറത്തേക്കു പോയി, അവൻ ആ പഴയ വീട്ടിലേക്കു പോയി.

"ഞാൻ എന്തു ചെയ്യും, അവനെ എങ്ങനെ രക്ഷിക്കും?"
പക്ഷേ കാറ്റ് മാത്രം അവളെ പരിഹസിച്ചുകൊണ്ട് ഉത്തരം നൽകി, അത് ഉഗ്രമായ  വേഗത്താൽ വീടിന്റെ വാതിലില്‍ അടിച്ചു.

 ആ ഗ്രാമത്തിൽ പള്ളിയുടെ പുരോഹിതനായി പോൾ  നിയമിതനായതിനു ശേഷം ഇരുവരും  ആദ്യമായി ഇവിടെയെത്തിയ സമയം അവൾ ഓർമ്മിച്ചു. ഇരുപതു വർഷമായി അവൾ സേവനത്തിൽ ഉണ്ടായിരുന്നു. തന്റെ മകനെ ശരിയായി വളർത്താനും ഒരു നല്ല മാതൃക സ്ഥാപിക്കാനും വേണ്ടി എല്ലാ പ്രലോഭനങ്ങളെയും പ്രകൃതിയുടെ എല്ലാ പ്രേരണകളെയും എതിർത്തു. സ്നേഹത്തെ പോലും നഷ്ടപ്പെടുത്തി. ഭക്ഷണം  തന്നെയും ത്യജിച്ചു. പിന്നെ, അവർ ഇവിടെയെത്തി. ആ  യാത്രയിൽ അവരെ ബാധിച്ചത് ഇതേപോലെയുള്ള ഒരു കൊടുംകാറ്റായിരുന്നു. അപ്പോഴും വസന്തകാലമായിരുന്നു, പക്ഷേ മുഴുവൻ താഴ് വരയും ശീതകാലത്തിന്റെ പിടിയിലേക്ക് തെന്നിവീണതായി തോന്നി. ഇലകൾ  അങ്ങോട്ടും  ഇങ്ങോട്ടും പറന്നുനടന്നു, ചക്രവാളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആകാശത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന കറുത്ത മേഘങ്ങളുടെ സൈന്യങ്ങളെ ഭയത്തോടെ നോക്കുന്നതു പോലെ മരങ്ങൾ കാറ്റിന്റെ  ദിശയിലേക്കു വളഞ്ഞു,  പരസ്പരം ചാരി നിന്നു. വലിയ ആലിപ്പഴങ്ങൾ വീണ്  ഇളം പച്ചയെ മുറിവേൽപ്പിച്ചു.

താഴ് വരയെ അതിക്രമിച്ച് റോഡ് തിരിഞ്ഞ് നദിയുടെ ദിശയിലേക്ക് ഇറങ്ങുന്ന സ്ഥലത്ത്, കാറ്റ്  പെട്ടെന്നു ആഞ്ഞുവീശി. കുതിരകൾ പെട്ടെന്നു നിന്നു, അവ ചെവികൾ നിവർത്തി ഭയത്തോടെ ചിനച്ചു. യാത്രക്കാരെ കൊള്ളയടിക്കാൻ കൊള്ളക്കാർ അവരുടെ തലകൾ പിടിച്ചു കുലുക്കുന്നതുപോലെ  കൊടുങ്കാറ്റ് കുതിരകളുടെ കടിഞ്ഞാണുകൾ കുലുക്കി,  ഈ സാഹസികത ആസ്വദിക്കുന്നതായി തോന്നിയിരുന്നെങ്കിലും, പോൾ പോലും അസ്പഷ്ടമായ ഒരു അന്ധവിശ്വാസത്തോടെ അലറി:

"നമ്മൾ ഇവിടെ വരുന്നത് തടയാൻ  വരുന്ന പഴയ പുരോഹിതന്റെ ദുഷ്ടാത്മാവായിരിക്കണം ഇത്!"

പക്ഷേ അവന്റെ വാക്കുകൾ കാറ്റിന്റെ മൂളലിൽ നഷ്ടപ്പെട്ടു. അവൻ അല്പം വ്യസനത്തോടെ ചുണ്ടുകളുടെ ഒരു വശത്തെ മാത്രം സ്പർശിക്കുന്ന രീതിയിൽ പുഞ്ചിരിച്ചു.  താഴ് വരയുടെ അക്കരെ ഒഴുകുന്ന അരുവിക്കപ്പുറം,  പച്ചനിറത്തിലുള്ള കുന്നിന്റെ ചരിവിൽ തൂങ്ങിക്കിടക്കുന്ന ഒരു ചിത്രം പോലെ ഇപ്പോൾ കാണായി വന്ന ഗ്രാമത്തിലേക്ക് അവന്റെ കണ്ണുകൾ ദുഃഖത്തോടെ നോക്കി.

നദി കടന്നതിനു ശേഷം കാറ്റ് അല്പം ശമിച്ചു. പുതിയ പുരോഹിതനെ മിശിഹയായി  സ്വാഗതം ചെയ്യാൻ തയ്യാറായിരുന്ന ഗ്രാമവാസികൾ എല്ലാവരും  പള്ളിയുടെ  മുന്നിലുള്ള കോലായയിൽ  ഒത്തുകൂടി, പെട്ടെന്നുള്ള ഒരു ആവേശത്തോടെ അവരിൽ ചില യുവാക്കൾ അങ്ങോട്ടുവരുന്ന യാത്രികരെ നദീതീരത്തു കണ്ടുമുട്ടാൻ താഴേക്കിറങ്ങി. പർവ്വതങ്ങളിൽ നിന്നിറങ്ങിവരുന്ന കഴുകന്മാരെപ്പോലെ അവർ കുന്നിറങ്ങി. അവരുടെ ഉല്ലാസഭരിതമായ ചൂളംവിളികൾ കാറ്റിൽ മുഴങ്ങി. അവർ തങ്ങളുടെ ഇടവകയിലെ  പുതിയ പുരോഹിതന്റെ  അടുത്തെത്തിയപ്പോൾ അവനെ ചുറ്റിപ്പിടിച്ച് ജയഘോഷത്തോടെ കുന്നിന്റെ മുകളിലേക്കു കൊണ്ടുപോയി, സന്തോഷത്തിന്റെ ലക്ഷണമായി ഇടയ്ക്കിടെ വായുവിലേക്കു തോക്കുകൾ ഉയർത്തി വെടിവെച്ചു. മുഴുവൻ താഴ് വരയും അവരുടെ ആർപ്പുവിളികളിലും വെടിയുണ്ടകളിലും പ്രതിദ്ധ്വനിച്ചു. കാറ്റ് ശാന്തമായി, കാലാവസ്ഥ തെളിഞ്ഞുവരാൻ തുടങ്ങി.

 ഇപ്പോൾ, ഈ വേദനാജനകമായ നിമിഷത്തിൽ പോലും ആ ജയത്തിന്റെ നിമിഷം ഓർമ്മിക്കുമ്പോൾ അമ്മയുടെ ഹൃദയം അഹങ്കാരത്താൽ വിജ്രംഭിതമായി. അവൾ വീണ്ടും ഒരു സ്വപ്നത്തിൽ ജീവിക്കുന്നതായി തോന്നി. ആർത്തുവിളിച്ച  ആ യുവാക്കൾ തങ്ങളെ  മേഘത്തിൽ ചുമന്നു കൊണ്ടുപോകുന്നതായി തോന്നി. പോൾ അവളുടെ അരികിൽ   നടന്നു. ഇപ്പോഴും ഒരു ബാലനെപ്പോലെ, പക്ഷേ ആ ശക്തമായ പുരുഷന്മാർ അദ്ദേഹത്തിനു മുന്നിൽ മര്യാദയോടെ വണങ്ങുമ്പോൾ അവന്റെ  മുഖത്ത് അർദ്ധദിവ്യമായ ഒരു രൂപം തെളിഞ്ഞു. അവർ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. വരമ്പിന്റെ  ഏറ്റവും ഉയർന്ന തുറന്നസ്ഥലത്ത് വെടിയുണ്ടകൾ പോലെ പടക്കങ്ങൾ  പൊട്ടിച്ചു. കറുത്തമേഘങ്ങളുടെ പശ്ചാത്തലത്തിൽ ചുവന്ന ബാനറുകൾ പോലെ അതിന്റെ തീജ്വാലകൾ തെളിഞ്ഞു. ചാരനിറത്തിൽ പ്രത്യക്ഷമായ  ഗ്രാമത്തിലും പച്ച നിറഞ്ഞ  കുന്നിന്റെ ചരിവിലും  പാതയുടെ അരികിലുള്ള  മരങ്ങളിലും  ചെടികളിലും  അവ പ്രതിഫലിച്ചു.

അവർ മുകളിലേക്ക്, പിന്നെയും മുകളിലേക്കു കയറി.
കോലായയുടെ അരമതിലിനു  മുകളിൽ തൊപ്പികൾ ധരിച്ച പുരുഷന്മാരുടെയും നീണ്ടു  പറക്കുന്ന ചിറകുകളുള്ള ഉറൂമാലുകളിൽ പൊതിഞ്ഞ  സ്ത്രീകളുടെയും;  മനുഷ്യശരീരങ്ങളുടെ, ആർത്തിയോടെ നോക്കുന്ന മുഖങ്ങൾ കൊണ്ട് മറ്റൊരു മതിൽ
രൂപംകൊണ്ടിരുന്നു. കുട്ടികളുടെ കണ്ണുകൾ അസാധാരണമായ ഈ ആവേശത്തിൽ ആനന്ദത്താൽ നൃത്തമാടി. വരമ്പിന്റെ വക്കിൽ  പടക്കം പൊട്ടിത്തെറിക്കുന്നതും  നോക്കിനിന്നിരുന്ന ആൺകുട്ടികളുടെ രൂപം ദൂരക്കാഴ്ചയില്‍ നീണ്ട 
കറുത്ത പിശാചുക്കളെപ്പോലെ തോന്നി. പള്ളിയുടെ
വിശാലമായി  തുറന്നിട്ട വാതിലുകൾക്കു മുന്നിൽ  കത്തുന്ന മെഴുകുതിരികളുടെ ജ്വാലകൾ കാറ്റിൽ ചലിക്കുന്ന മഞ്ഞനിറമുള്ള ഡാഫൊഡിൽ  പൂക്കളെപ്പോലെ വിറയ്ക്കുന്നതു കാണാമായിരുന്നു. മണികൾ ഉച്ചത്തിൽ മുഴങ്ങി. വെള്ളിനിറമുള്ള ആകാശത്തിലെ  മേഘങ്ങൾ ഗോപുരത്തിനു  ചുറ്റും കൂടിച്ചേര്‍ന്ന്  കാത്തിരുന്നു നോക്കുകയായിരുന്നു.

പെട്ടെന്ന് ,  ജനക്കൂട്ടത്തിൽ നിന്ന്  ആനന്ദക്കണ്ണീരിൽ കുതിർന്ന ഒരു ശബ്ദം ഉയർന്നു 
"അച്ചന്‍ വന്നിരിക്കുന്നു! അച്ചന്‍ വന്നിരിക്കുന്നു!... അദ്ദേഹം ഒരു വിശുദ്ധനെപ്പോലെ തോന്നുന്നു!"
എന്നാൽ, പുണ്യവാളനെപ്പോലുള്ളതൊന്നും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല - അത്യന്തം  ശാന്തമായ  ഭാവം ഒഴികെ. അദ്ദേഹം ഒന്നും സംസാരിച്ചില്ല. ജനങ്ങളുടെ അഭിവാദ്യങ്ങൾക്ക് പ്രത്യുത്തരം കൂടിയും നൽകിയില്ല, ആളുകളുടെ   സന്തോഷപ്രകടനത്തിൽ  ആ മനം ചലിച്ചതായി തോന്നിയില്ല. അദ്ദേഹം തന്റെ ചുണ്ടുകൾ ഉറപ്പിച്ചമർത്തി, ഭാരമേറിയ ചുമടുകൊണ്ടു ക്ഷീണിച്ചവനെപ്പോലെ നെറ്റിയിൽ ഒരു ചുളിവുണ്ടാക്കി നിലത്തേക്കു  കുനിഞ്ഞു  നോക്കി.

പിന്നെ, പെട്ടെന്ന്, അവർ കോലായയിൽ എത്തിയപ്പോൾ, സ്വാഗതം നൽകുന്ന ജനക്കൂട്ടത്താൽ ചുറ്റപ്പെട്ടപ്പോൾ,  വീഴാൻ പോകുന്നവനെപ്പോലെ അവന്‍ ഇളകുന്നത് അമ്മ കണ്ടു. ആ  നിമിഷം ഒരാൾ അദ്ദേഹത്തെ  താങ്ങി. പിന്നെ, ഉടൻ തന്നെ അദ്ദേഹം തന്റെ സമനില  വീണ്ടെടുത്തു. പള്ളിയിലേക്കു വേഗം തിരിഞ്ഞ്, അള്‍ത്താരയ്ക്കു  മുന്നിൽ മുട്ടുകുത്തി. സന്ധ്യാപ്രാർത്ഥന ആരംഭിച്ചു. സ്ത്രീകൾ കണ്ണുനീരൊഴുക്കി കൊണ്ട് പ്രതിവചനങ്ങൾ ഉച്ചരിച്ചു.

********************
ദരിദ്രരായ സ്ത്രീകൾ കരഞ്ഞു, എന്നാൽ അവരുടെ കണ്ണുനീർ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഈ ലോകത്തിനപ്പുറമുള്ള ഒരു ആനന്ദത്തിനായുള്ള ആഗ്രഹത്തിന്റെയും സന്തോഷകരമായ കണ്ണുനീർ ആയിരുന്നു. ദുഃഖത്തിന്റെ നിമിഷത്തിൽ പോലും ആ കണ്ണുനീരുകളുടെ സൗഖ്യം തന്റെ ഹൃദയത്തിൽ വീണതു പോലെ അമ്മ അനുഭവിച്ചു. അവളുടെ പോൾ! അവളുടെ സ്നേഹം, അവളുടെ പ്രതീക്ഷ, അവളുടെ അലൗകികമായ ആനന്ദത്തിനുള്ള ആഗ്രഹത്തിന്റെ മൂർത്തരൂപം!

ഇപ്പോൾ, ഒരു ദുഷ്ടാത്മാവ് അവനെ വലിച്ചുകൊണ്ടു  പോകുകയാണ്, അവൾ ഒരു കിണറിന്റെ അടിപ്പടവുകളുടെ  താഴെയെന്നോണം  ഇരിക്കുന്നു.അവനെ രക്ഷിക്കാൻ ശ്രമിക്കുന്നില്ല.
അവൾക്കു  ശ്വാസംമുട്ടുന്നതായി തോന്നി. ഹൃദയത്തിനു മേൽ  കല്ലുകയറ്റിവച്ചതു  പോലെയുള്ള  ഭാരം  തോന്നി. ശ്വാസം എളുപ്പത്തിൽ എടുക്കാൻ അവൾ എഴുന്നേറ്റു. പടികൾ കയറി, വിളക്കെടുത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട്, തന്റെ ഒഴിഞ്ഞ ചെറിയ മുറിയിലേക്കു  നോക്കി.

ഒരു മരക്കട്ടിലും പഴകിയ അലമാരയും മാത്രം സാമാനമായുള്ള ആ മുറി. അത്
ഒരു വേലക്കാരിയുടെ  മുറി മാത്രമായിരുന്നു - അവൾ ഒരിക്കലും തന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല, തന്റെ പോളിന്റെ അമ്മയായിരിക്കുക എന്നതിലെ ഐശ്വര്യം കൊണ്ടുമാത്രം അവള്‍ തൃപ്തയായിരുന്നു.
പിന്നെ, അവന്റെ മുറിയിലേക്ക് അവള്‍ നടന്നു -
വെളുത്ത ചുവരുകളും ഇടുങ്ങിയ അവിശുദ്ധമാകാത്ത  ശീലവിരിച്ച  കട്ടിലും ഉള്ള മുറി. അത് ഒരു പെൺകുട്ടിയുടെ മുറി പോലെ ലളിതവും ചിട്ടയുള്ളതുമായിരുന്നു.
അവന് ശാന്തത, നിശബ്ദത, ക്രമം ഇഷ്ടമായിരുന്നു. ജനാലയ്ക്കു മുന്നിലുള്ള ചെറിയ എഴുത്തുമേശയിൽ എപ്പോഴും പൂക്കൾ വെച്ചിരുന്നു. എന്നാൽ, ഈ 
ദിവസങ്ങളിൽ, അവൻ ഒന്നിനെയും കാര്യമാക്കിയിരുന്നില്ല.മേശവലിപ്പുകളും അലമാരകളും തുറന്നിട്ടിരുന്നു. പുസ്തകങ്ങൾ കസേരകളിലും തറയിലും  പോലും ചിതറിക്കിടക്കുന്നു.

പുറത്തുപോകുന്നതിനു മുമ്പ് അവൻ കഴുകിയ വെള്ളത്തിൽ നിന്ന് റോസാപൂക്കളുടെ ശക്തമായ സുഗന്ധം പരക്കുന്നുണ്ടായിരുന്നു. ഒരു മേലങ്കി  ഉദാസീനമായി തറയിൽ  എറിയപ്പെട്ട്, അവന്റെ  നിഴലെന്നപോലെ കിടക്കുന്നു. ആ കാഴ്ചയും ആ സുഗന്ധവും അമ്മയെ അവളുടെ ചിന്തയിൽ  നിന്നുണർത്തി. അവൾ  ആ മേലങ്കി കയ്യിലെടുക്കുമ്പോൾ തന്റെ മകനെ പോലും എടുക്കാൻ തനിക്ക് ശക്തിയുണ്ടെന്ന് അഹങ്കാരത്തോടെ വിചാരിച്ചു. പിന്നെ, അവൾ ആ മുറി ചിട്ടപ്പെടുത്തി, തന്റെ കനത്ത കാൽപ്പാടുകളുടെ ശബ്ദം കേൾക്കുന്നതു തടയാൻ  ശ്രമിക്കാതെ, ചുറ്റും നടന്നു. അവൻ വായിക്കാൻ  ഇരിക്കാറുള്ള  തോൽക്കസേര തറയിലേക്കു തട്ടിക്കൊണ്ട് മേശയോട് അടുപ്പിച്ചുചേർത്തു.
തന്റെ യജമാനന്റെ വേഗത്തിലുള്ള മടക്കത്തിനായി കാത്തിരിക്കാൻ കല്പിക്കുന്നതു പോലെ.
പിന്നെ, അവൾ ജനാലയ്ക്കരികിൽ  തൂക്കിയിരുന്ന ചെറിയ കണ്ണാടിയിലേക്കു തിരിഞ്ഞു.

ഒരു പുരോഹിതന്റെ വീട്ടിൽ കണ്ണാടികൾ നിരോധിക്കപ്പെട്ടതാണ്. പുരോഹിതൻ തനിക്കു  ശരീരം ഉണ്ടെന്നതു മറക്കണം. ഈ വിഷയത്തിൽ, പഴയ പുരോഹിതൻ നിയമം പാലിച്ചിരുന്നു. തുറന്ന ജനാലഗ്ലാസുകളിൽ നോക്കി അദ്ദേഹം മുഖം വൃത്തിയാക്കുന്നത് വഴിയിൽ നില്‍ക്കുന്നവര്‍ക്കു കാണാമായിരുന്നു. പ്രതിഫലനം കൂട്ടാൻ  ജനാലയുടെ ഗ്ലാസുകൾക്ക് പിന്നിൽ അദ്ദേഹം ഒരു കറുത്ത തുണി തൂക്കിയിരുന്നു. എന്നാൽ , നേരെമറിച്ച്,  ഒരു കിണറ്റിന്റെ ആഴത്തിലേക്ക് ആകർഷിക്കപ്പെട്ടവനെപ്പോലെ  കണ്ണാടിയുടെ  ഗർഭത്തിൽ നിന്നും ഒരു മുഖം പോളിനെ  ചിരിച്ചുകൊണ്ട് വിളിക്കുന്നു, അപ്പുറത്തേക്ക്.  നാശത്തിലേക്ക് ആഹ്വാനം ചെയ്യുന്നു. എന്നാൽ ഇപ്പോൾ ആ ചെറിയ കണ്ണാടിയിൽ പ്രതിഫലിച്ചത് അമ്മയുടെ അവജ്ഞ  നിറഞ്ഞ മുഖവും ഭയമുറഞ്ഞ കണ്ണുകളുമായിരുന്നു. കോപം പൂണ്ട ചലനത്തോടെ 
കൈനീട്ടി അവള്‍ അത് ആണിയിൽ നിന്നും പറിച്ചുമാറ്റി. 
പിന്നെ, അവൾ ജനാല വിടർത്തി തുറന്നു, മുറി ശുദ്ധീകരിക്കാനായി  കാറ്റിനെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. മേശപ്പുറത്തെ പുസ്തകങ്ങളും എഴുത്തുകളും ജീവനുള്ളതു പോലെ ഇളകി, ചുറ്റും ചിതറി. കിടക്കയിലെ  വിരിപ്പുകൾ  ചിറകുകളുള്ളതു  വിറച്ചു.  വിളക്കിന്റെ തിരി അണഞ്ഞുപോകുമെന്ന  പോലെ  ആടുന്നതിനൊപ്പം മിന്നിമിന്നിക്കത്തി.

അവൾ പുസ്തകങ്ങളും കടലാസുകളും എടുത്തു  മേശപ്പുറത്തു വച്ചു. അവിടെ  തുറന്നുവച്ചിരുന്ന  ബൈബിൾ  അവൾ ശ്രദ്ധിച്ചു. അതിൽ അവൾ ഇഷ്ടപ്പെട്ടിരുന്ന ഒരു വർണ്ണ ചിത്രമുണ്ടായിരുന്നു.  ഇപ്പോളും അത് അവളെ വളരെ ആകർഷിച്ചു. അവള്‍ അതു സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. 
ഒരു കാട്ടിനുള്ളിൽ തന്റെ ആടുകളെ കുളിപ്പിക്കുന്ന  ദയാലുവായ നല്ല ഇടയൻ യേശു  ആ ചിത്രത്തിലുണ്ടായിരുന്നു. മരങ്ങളുടെ ഇടയിൽ, നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ, അസ്തമയ സൂര്യന്റെ ചുവപ്പുപ്രകാശത്തിൽ ദൂരെയുള്ള നഗരം കാണാമായിരുന്നു. ഒരു പവിത്ര നഗരം, മോക്ഷത്തിന്റെ നഗരം.

ഒരു കാലത്ത് അവൻ രാത്രി വളരെ നേരം  വായിക്കാറുണ്ടായിരുന്നു. മലഞ്ചെരുവിലെ നക്ഷത്രങ്ങൾ അവന്റെ ജനലിൽകൂടി നോക്കുകയും കുയിലുകൾ  മനസ്സലിയിക്കുന്ന  സ്വരങ്ങളിൽ പാടുകയും ചെയ്തിരുന്നു. അവർ ഗ്രാമത്തിൽ വന്ന ആദ്യവർഷം അവൻ പലപ്പോഴും നഗരത്തിലേക്കു  തിരിച്ചുപോകണമെന്ന് പറയാറുണ്ടായിരുന്നു. പിന്നീട്,  അവൻ മലഞ്ചെരുവിന്റെ നിഴലിലും മരങ്ങളുടെ മർമ്മരത്തിലും ഒരു തരം പാതിനിദ്രയിൽ സ്വസ്ഥനായി. അങ്ങനെ ഏഴു വർഷം കടന്നുപോയി. അവന്റെ അമ്മ ഒരിക്കലും മറ്റെവിടെയെങ്കിലും പോകണമെന്നു പറഞ്ഞില്ല, കാരണം അവർ ആ ചെറിയ ഗ്രാമത്തിൽ വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. അത് അവൾക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമായി തോന്നി. കാരണം അവളുടെ പോൾ അതിന്റെ രക്ഷകനും രാജാവുമായിരുന്നു.

അവൾ ജനാല അടച്ചു, കണ്ണാടി തിരികെ വച്ചു, അതിൽ  ഇപ്പോൾ  അവളുടെ മുഖം വെളുത്തും വിളറിയും കാണുന്നുണ്ടായിരുന്നു. കണ്ണുകൾ കണ്ണീരിൽ മങ്ങിയിരുന്നു. അത് താന്‍ തന്നെയോയെന്ന്, അതോ  തെറ്റിദ്ധരിച്ചതാണോയെന്ന് അവള്‍ സ്വയം ചോദിച്ചു.  മുട്ടുകുത്താനുള്ള തട്ടിനു  മുകളിലെ ഭിത്തിയിൽ  തൂക്കിയിരുന്ന കുരിശിലെ യേശുവിന്റെ ചിത്രത്തിലേക്ക് അവൾ തിരിഞ്ഞു. അത് നന്നായി കാണാനായി  വിളക്ക്  തലയ്ക്കു മുകളിൽ ഉയർത്തി. തന്‍റെ ചലനങ്ങൾ ഭിത്തിയിൽ  നിർമ്മിച്ച  നിഴലുകളുടെ ഇടയിൽ, കുരിശിൽ കിടക്കുന്ന നഗ്നനായ  മെലിഞ്ഞ ക്രിസ്തു  തല താഴ്ത്തി തന്റെ പ്രാർത്ഥന കേൾക്കുന്നതായി അവള്‍ക്കു തോന്നി. വലിയ കണ്ണീർത്തുള്ളികൾ മുഖത്തു കൂടി ഒഴുകി അവളുടെ വസ്ത്രത്തിൽ വീണു. രക്തത്തിന്റെ കണ്ണീർ പോലെ അതു ഭാരമുള്ളതായി തോന്നി.

"കർത്താവേ, ഞങ്ങളെ  എല്ലാവരെയും രക്ഷിക്കണേ! എന്നെയും രക്ഷിക്കണേ, എന്നെപ്പോലുള്ളവരെയും. അവിടുന്ന് വിളറിയും രക്തശൂന്യമായും കുരിശിൽ  തൂങ്ങിക്കിടക്കുന്നു. മുള്ളിൻ കിരീടത്തിനടിയിലെ അവിടുത്തെ മുഖം ഒരു കാട്ടുറോസാപ്പൂ  പോലെ മനോഹരമാണ്. നികൃഷ്ടവും ദയനീയവുമായ ഞങ്ങളുടെ ആഗ്രഹങ്ങൾക്കതീതനായ അവിടുന്ന്,   എല്ലാവരെയും രക്ഷിക്കണേ!"

പിന്നെ അവൾ വേഗം മുറിയിൽനിന്ന്  താഴത്തേക്കിറങ്ങി.വിളക്കിന്റെ വെളിച്ചത്തിൽ മയങ്ങിയ ഈച്ചകൾ ചുറ്റും ശബ്ദമുണ്ടാക്കികൊണ്ടിരുന്നു.  പുറത്തെ അലറുന്ന കാറ്റും ആടിക്കുലുങ്ങുന്ന മരങ്ങളും ചെറിയ ജനലിൽ മഴയെന്ന പോലെ ആഞ്ഞടിച്ചു. 
അവിടെനിന്ന് അവള്‍ അടുക്കളയിലേക്കു പോയി. അവിടെ  അടുപ്പിലെ തീയുടെ മുന്നിൽ ഇരുന്നു. രാത്രിമുഴുവൻ താങ്ങാൻ മതിയായ കരിക്കട്ടകള്‍ കൊണ്ട് അടുപ്പ്  ഇതിനകം നിറഞ്ഞിരുന്നു. അവിടെയും  കാറ്റ് എല്ലാ വിള്ളലുകളിലൂടെയും തുളച്ചുകയറുന്നതായി തോന്നി. പുകകൊണ്ടു കറുത്തുപോയ തൂണുകളും കഴുക്കോലുകളും താങ്ങിയിരുന്ന ചെരിഞ്ഞ മേൽക്കൂരയുള്ള താഴ്ന്ന അടുക്കളയിലാണെന്നതിനു 
പകരം, കൊടുങ്കാറ്റടിക്കുന്ന കടലിൽ ആടിയുലയുന്ന ഒരു വഞ്ചിയിലാണെന്ന് അവൾക്ക് തോന്നി. മകനെ കാത്തിരിക്കാനും ഉടൻ തന്നെ യുദ്ധം ആരംഭിക്കാനും അവൾ ദൃഢനിശ്ചയം ചെയ്തെങ്കിലും, ആ വിചാരത്തിനെതിരെ  പൊരുതുകയും താൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ  ശ്രമിക്കുകയും ചെയ്തു.

ദൈവം തനിക്ക് ഇത്രയും ദുഃഖം നൽകിയത്  അന്യായമാണെന്ന് അവൾക്കു തോന്നി. തന്റെ മുൻകാല ജീവിതത്തിലേക്ക്  ദിവസം തോറും തിരിച്ചുപോയി. ഇപ്പോഴത്തെ സന്തോഷമില്ലായ്മക്കു കാരണം എന്തായിരിക്കുമെന്ന് അന്വേഷിച്ചു. പക്ഷേ, തന്‍റെ വിറയ്ക്കുന്ന വിരലുകളിൽ പിടിച്ചിരുന്ന ജപമാലയുടെ മണികൾ പോലെ എല്ലാ ദിവസവും കഠിനവും നിർമ്മലവുമായി കടന്നുപോയിരുന്നു. ഒരു തെറ്റും അവൾ ചെയ്തിട്ടില്ല. ഒരുപക്ഷേ അവളുടെ ചിന്തകളിൽ മാത്രം ചിലതു  സംഭവിച്ചതൊഴിച്ചാൽ.

 ഗ്രാമത്തിലെ ദരിദ്രരായ ബന്ധുക്കളുടെ വീട്ടിൽ, എല്ലാവരുടെയും ക്രൂരമായ പെരുമാറ്റത്തിനു  വിധേയയായി, നഗ്നപാദയായി അദ്ധ്വാനിച്ചും  തലയിൽ വലിയ ഭാരമേറ്റിയും  നദിയിൽ പോയി വസ്ത്രങ്ങൾ കഴുകിയും  മില്ലിലേക്ക് ധാന്യം കൊണ്ടുപോയും  അനാഥയായി ജീവിച്ച കാലത്തെ വീണ്ടും അവൾ സ്വയം കണ്ടു. അവളുടെ ബന്ധുവായ പ്രായം കൂടിയ ഒരു മനുഷ്യന്‍ ധാന്യമില്ലുടമയുടെ ജോലിക്കാരനായിരുന്നു. അവൾ മില്ലിലേക്ക് പോകുമ്പോഴെല്ലാം മറ്റാരും ഇല്ലാതിരുന്നപ്പോൾ, അയാൾ അവളെ പിന്തുടർന്ന് കാട്ടുപൂച്ചകളുള്ള കുറ്റിക്കാട്ടിലെ ചെടികള്‍ക്കിടയിലേക്കു തള്ളിക്കൊണ്ടുപോയി ബലമായി ചുംബിച്ചു. തന്റെ മൂര്‍ച്ചയുള്ള താടി അവളുടെ മുഖത്ത് ഉരസി. ധാന്യമാവുകൊണ്ട് അവളെ മൂടി. ഈ കാര്യം പറഞ്ഞപ്പോൾ, അവളുടെ അമ്മായിമാർ അവളെ വീണ്ടും മില്ലിലേക്ക് പോകാൻ അനുവദിച്ചില്ല. പിന്നീട് ഒരു ദിവസം, സാധാരണ ഗ്രാമത്തിൽ വരാറില്ലാത്ത ആ മനുഷ്യൻ പെട്ടെന്ന് വീട്ടിൽ പ്രത്യക്ഷപ്പെട്ട് പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവർ അവനെ നോക്കി ചിരിച്ചു. അവന്‍റെ പിന്നില്‍ അടിച്ചു. ചൂലുകൊണ്ട് അവന്റെ കോട്ടിലെ ധാന്യമാവ് തുടച്ചു കൊടുത്തു. പക്ഷേ, അയാൾ അവരുടെ തമാശകളിൽ ശ്രദ്ധിക്കാതെ, പെൺകുട്ടിയെ മാത്രം നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ അവൾ അവനെ വിവാഹം കഴിക്കാൻ സമ്മതിച്ചു. എന്നാൽ ബന്ധുക്കളോടൊപ്പം താമസിക്കുന്നതു തുടർന്നു. ഭർത്താവിനെ കാണാൻ എല്ലാ ദിവസവും മില്ലിലേക്കു പോയി. അയാൾ എപ്പോഴും യജമാനന്‍ അറിയാതെ ഒരു ചെറിയ അളവ് ധാന്യമാവ് അവൾക്കു നൽകുമായിരുന്നു.

പിന്നെ ഒരു ദിവസം, ഏപ്രൺ നിറയെ ഗോതമ്പുമാവ് പൊതിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, അതിനടിയിൽ എന്തോ അനങ്ങുന്നതായി അവള്‍ക്കു തോന്നി. ഞെട്ടിപ്പോയ അവൾ ഏപ്രണിന്റെ മൂലകൾ താഴ്ത്തി നോക്കിയപ്പോൾ, മാവ് ചിതറിപ്പോയി. തലകറങ്ങി നിലത്തിരുന്ന അവൾക്ക് അതു ഭൂകമ്പമാണെന്നു തോന്നി. വീടുകൾ അവളുടെ കണ്ണിനു മുന്നിൽ കുലുങ്ങി. വഴികള്‍ മുകളിലേക്കും താഴേക്കും ചലിച്ചു. ഗോതമ്പുമാവു തൂകിയ പുല്ലിൽ കമിഴ്ന്നു വീണ അവൾ പിന്നീട് എഴുന്നേറ്റ് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. എന്നാൽ ഭയന്നു. കാരണം താൻ ഗർഭിണിയാണെന്ന് അവൾക്കറിയാമായിരുന്നു.
*****************

പോൾ സംസാരിക്കാൻ പ്രായമാകുന്നതിനു മുമ്പ് അവൾ വിധവയായി. എന്നാൽ അവന്റെ തിളങ്ങുന്ന കുഞ്ഞുകണ്ണുകൾ അവളെ എല്ലായിടത്തും പിന്തുടർന്നു. തന്നോട് ദയ കാണിച്ച ഒരു നല്ല വൃദ്ധനെപ്പോലെ അവൾ ഭർത്താവിനു വേണ്ടി വിലപിച്ചു. അത്രമാത്രം. എന്നാല്‍, ഒരു ബന്ധു അവര്‍ക്കു വേണ്ടി പണിയെടുക്കാന്‍ പട്ടണത്തിലേക്ക് കൂടെച്ചെല്ലാൻ നിർദ്ദേശിച്ചതോടെ, അവൾക്ക് ആശ്വാസം ലഭിച്ചു.
"അങ്ങനെ നിങ്ങളുടെ മകനെ സഹായിക്കാനാകും. പിന്നീട് അവനെ സ്കൂളിൽ ചേർക്കാം.''

അവൾ ജോലി ചെയ്തു, അവനുവേണ്ടി മാത്രം ജീവിച്ചു.
പാപത്തിലല്ലെങ്കില്‍ പോലും സുഖഭോഗങ്ങളിൽ മുഴുകാനുള്ള  പ്രവണതയോ  അവസരമോ അവൾക്കുണ്ടായിരുന്നില്ല. യജമാനൻ, സേവകർ, കർഷകൻ, പട്ടണവാസി— എല്ലാവരും അവളെ പിടിക്കാൻ ശ്രമിച്ചു. പഴയ ബന്ധു അവളെ പുളിമരങ്ങളുടെ ഇടയിൽ പിടികൂടിയതുപോലെ. പുരുഷൻ ഒരു വേട്ടക്കാരനും സ്ത്രീ അവന്റെ ഇരയുമായിരുന്നു. എന്നാൽ എല്ലാ കുഴപ്പങ്ങളിൽനിന്നും രക്ഷപ്പെട്ട് സ്വയം ശുദ്ധയും നല്ലവളുമായി അവള്‍  നിലനിന്നു. കാരണം, ഇതിനകം തന്നെ ഒരു പുരോഹിതന്റെ അമ്മയായി അവള്‍ സ്വയം മാറിയിരുന്നു. പിന്നെ, എന്തിനാണ് ഈ ശിക്ഷ, കർത്താവേ

അവള്‍ തന്‍റെ ക്ഷീണിതമായ തല കുനിച്ചു. കണ്ണുനീർ മുഖത്തുകൂടി ഒഴുകി, അവളുടെ മടിയിലെ ജപമാലയിൽ വീണു.

ക്രമേണ ഒരു മയക്കം അവളെ ആവരണം ചെയ്തു. ചാഞ്ചല്യമുണ്ടാക്കുന്ന ഓർമ്മകൾ മനസ്സിൽ ഒഴുകി. പത്തുവർഷം ശുശ്രൂഷകയായി പണിയെടുത്തിരുന്നത് സെമിനാരിയുടെ വലിയ ചൂടുള്ള അടുക്കളയിലാണെന്ന് അവള്‍ ഓര്‍ത്തു.  അവിടെ പോളിനെ ഒരു വിദ്യാർത്ഥിയായി ചേർക്കുന്നതില്‍ അവള്‍ വിജയിച്ചിരുന്നു. അക്കാലത്ത് പുറത്തെ ഇടനാഴിയിൽ  കറുത്ത രൂപങ്ങൾ നിശബ്ദമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.  ശാസിക്കാൻ ആരുമില്ലാത്ത സമയങ്ങളിൽ ആൺകുട്ടികളുടെ  മുഴക്കിയ അടക്കിപ്പിടിച്ച ചിരിയും കരച്ചിലും അവൾക്ക് കേൾക്കാമായിരുന്നു. മരണത്തിലേക്കു തളർന്ന അവൾ, ഇരുണ്ട മുറ്റത്തേക്ക് തുറക്കുന്ന ജനലിനരികിൽ ഇരുന്നു. മടിയിൽ പൊടി നിറഞ്ഞ തുണി കിടന്നിരുന്നു. ജോലി ചെയ്യുമ്പോള്‍ ഒരു വിരൽ പോലും അനക്കാൻ കഴിയാത്ത ക്ഷീണം. എവിടേക്കാണ് പോകുന്നതെന്നു പറയാതെ രഹസ്യമായി സെമിനാരിയിൽ നിന്നും ഒളിച്ചോടിയ പോളിനെ സ്വപ്നത്തില്‍ പോലും കാത്തിരിക്കുകയായിരുന്നു."അവർ കണ്ടെത്തിയാൽ ഉടൻ അവനെ പുറത്താക്കും," അവൾ ചിന്തിച്ചു. സെമിനാരി നിശബ്ദമാകുന്നതുവരെ നിശബ്ദം ആകാംക്ഷയോടെ അവള്‍  കാത്തിരുന്നു. ആരും ശ്രദ്ധിക്കാതെ അവനെ അകത്തേക്കു കടത്തിവിട്ടു.

പെട്ടെന്ന് അവൾ ഉണർന്നു,  കടലിലെ കപ്പൽപോലെ കാറ്റിൽ ആടിയുലയുന്ന പള്ളിമേടയുടെ ഇടുങ്ങിയ  അടുക്കളയിലേക്കു അവള്‍ തിരിച്ചെത്തി. എങ്കിലും അതിലേറെ മയക്കത്തില്‍ കണ്ട ആ  സ്വപ്നത്തിന്റെ മുദ്ര അതിശക്തമായിരുന്നു. മടിയിലെ കയ്ക്കലത്തുണി മനസ്സില്‍ നിന്നും മാഞ്ഞില്ല. ഇടനാഴിയിൽ പരസ്പരം കലമ്പുന്ന ആൺകുട്ടികളുടെ അടക്കിപ്പിടിച്ച ചിരികള്‍ കേൾക്കാമായിരുന്നു.

ഒരു നിമിഷം കൊണ്ട്  അവള്‍ യാഥാർത്ഥ്യത്തിലേക്കു തിരികെവന്നു. അവൾ ഗാഢനിദ്രയിലായിരിക്കുമ്പോൾ പോൾ അകത്തേക്ക് വന്നിരിക്കാമെന്ന് അവൾ കരുതി, അങ്ങനെ അവളുടെ ശ്രദ്ധയിൽ നിന്ന് രക്ഷപ്പെടുന്നതില്‍ അവന്‍ വിജയിച്ചു. വാസ്തവത്തിൽ, കാറ്റുമൂലമുണ്ടായ എല്ലാ ഞരക്കങ്ങൾക്കും കുലുക്കങ്ങൾക്കും ഇടയിൽ വീടിനുള്ളിലെ കാലടികൾ അവൾക്ക് കേൾക്കാമായിരുന്നു. ആരോ താഴേക്കു വരുന്നതിന്‍റെയും താഴത്തെ നിലയിലെ മുറികൾ കടന്ന് അടുക്കളയിലേക്കു കയറുന്നതിന്‍റെയും. ഒരാഴ്ചയോളമായി വളരുന്ന താടിരോമങ്ങളുള്ള, ഉയരം കുറഞ്ഞ, തടിച്ച പുരോഹിതൻ തന്റെ മുന്നിൽ നിന്ന് പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുന്നത്  - താൻ ഇപ്പോഴും സ്വപ്നം കാണുകയാണെന്ന് അവൾ കരുതി. അമിതമായി പുകവലിക്കുന്നതിനാൽ, അദ്ദേഹത്തിന്‍റെ വായയില്‍ അവശേഷിച്ചിരുന്ന പല്ലുകൾ കറുത്തിരുന്നു.  ഇളം നിറമുള്ള ആ കണ്ണുകൾ ക്രൂരത നടിച്ചു. പക്ഷേ അവൻ ശരിക്കും ചിരിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അത് മുൻ പുരോഹിതനാണെന്ന് അവൾക്ക് ഉടൻ തന്നെ മനസ്സിലായി - പക്ഷേ എന്നിട്ടും അവൾക്ക് ഭയം തോന്നിയില്ല.

"ഇതൊരു സ്വപ്നം മാത്രമാണ്" അവൾ സ്വയം പറഞ്ഞു, പക്ഷേ വാസ്തവത്തിൽ അവൾ അതു പറഞ്ഞത് സ്വയം ധൈര്യപ്പെടുത്താൻ മാത്രമാണെന്നും അത് ഒരു പ്രേതമല്ല, മറിച്ച് ഒരു വസ്തുതയാണെന്നും
അവൾക്കറിയാമായിരുന്നു.

"ഇരിക്കൂ," അവൾ പറഞ്ഞു. തീയുടെ മുന്നിൽ അവനു ഇടം നൽകാൻ തന്റെ ഇരിപ്പിടം മാറ്റി. അയാൾ ഇരുന്നു തന്റെ ളോഹ അല്പം ഉയർത്തിയപ്പോള്‍ നിറം മങ്ങിയതും തേഞ്ഞതുമായ നീല സോക്സ് കാണായി.

"നീ ഇവിടെ ഒന്നും ചെയ്യാതെ ഇരിക്കുന്നതിനാൽ, എനിക്ക് വേണ്ടി എന്റെ സ്റ്റോക്കിംഗ്സ് നന്നാക്കിത്തരണം, മരിയ മഗ്ദലീന: എനിക്ക് എന്നെ പരിപാലിക്കാൻ ഒരു സ്ത്രീയില്ല," അയാൾ ലളിതമായി പറഞ്ഞു. അവൾ സ്വയം ചിന്തിച്ചു:
"ഇത് ആ ഭയങ്കര പുരോഹിതനാണോ? അതോ ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ?."

എന്നിട്ട് അവൾ അവനെ തന്നെത്തന്നെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ചു.
"നീ മരിച്ചെങ്കിൽ നിനക്ക് സ്റ്റോക്കിംഗുകളുടെ ആവശ്യമില്ല," അവൾ പറഞ്ഞു.

"ഞാൻ മരിച്ചുവെന്ന് നിനക്കെങ്ങനെ അറിയാം? നേരെമറിച്ച്, ഞാൻ വളരെ ജീവനോടെ, ഇവിടെ ഇരിക്കുന്നു. അധികം താമസിയാതെ ഞാൻ നിന്നെയും നിന്റെ മകനെയും എന്റെ ഇടവകയിൽ നിന്ന് പുറത്താക്കാൻ പോകുന്നു. ഇവിടെ വന്നത് നിനക്ക് ഒരു മോശം കാര്യമായിരുന്നു. നീ  അവന്റെ പിതാവിന്റെ തൊഴിൽ പിന്തുടരാനായി വളർത്തുന്നതായിരുന്നു നല്ലത്. പക്ഷേ നീ ഒരു അതിമോഹമുള്ള സ്ത്രീയാണ്, നീ ഒരു വേലക്കാരിയായി താമസിച്ചിരുന്നിടത്ത് യജമാനത്തിയായി തിരിച്ചുവരാൻ ആഗ്രഹിച്ചു: അതിനാൽ ഇപ്പോൾ നീ എന്താണ് നേടിയതെന്ന് നിനക്ക് കാണാൻ കഴിയും!"

"ഞങ്ങൾ പോകും," അവൾ താഴ്മയോടെയും സങ്കടത്തോടെയും മറുപടി പറഞ്ഞു. "തീർച്ചയായും, ഞാൻ പോകണമെന്ന് ആഗ്രഹിക്കുന്നു. മനുഷ്യനായാലും പ്രേതമായാലും, നിങ്ങൾ ആരായാലും, കുറച്ച് ദിവസം ക്ഷമയോടെ കാത്തിരിക്കൂ, ഞങ്ങള്‍ പോകും."

"പിന്നെ നിങ്ങൾക്ക് എവിടേക്ക് പോകാനാകും?" വൃദ്ധ പുരോഹിതൻ ചോദിച്ചു. "നീ എവിടെ പോയാലും കാര്യങ്ങൾ ഒന്നുതന്നെയായിരിക്കും. അവൻ എന്താണ് പറയുന്നതെന്നറിയുന്ന ഒരാളുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ പോള്‍ അവന്റെ വിധി പിന്തുടരട്ടെ. അവൻ സ്ത്രീയെ അറിയട്ടെ, അല്ലെങ്കിൽ എനിക്ക് സംഭവിച്ച അതേ കാര്യം അവനും സംഭവിക്കും. ഞാൻ ചെറുപ്പമായിരുന്നപ്പോൾ സ്ത്രീകളുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. മറ്റു തരത്തിലുള്ള ആനന്ദങ്ങളുമായും ബന്ധമില്ലായിരുന്നു. പറുദീസ നേടുന്നതിനെക്കുറിച്ചു മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. പറുദീസ ഈഭൂമിയിലാണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഞാൻ അത് മനസ്സിലാക്കിയപ്പോൾ, വളരെ വൈകിപ്പോയി. മരത്തിന്റെ ഫലം ശേഖരിക്കാൻ എന്റെ കൈകള്‍ക്ക്  എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. വസന്തകാലത്തെ എന്റെ ദാഹം ശമിപ്പിക്കാൻ എന്റെ കാൽമുട്ടുകൾ വളഞ്ഞില്ല. അങ്ങനെ ഞാൻ വീഞ്ഞു കുടിക്കാനും പൈപ്പു വലിക്കാനും സ്ഥലത്തെ എല്ലാ തെമ്മാടികളുമായും ചീട്ടുകളിക്കാനും തുടങ്ങി. നിങ്ങൾ അവരെ തെമ്മാടികൾ എന്ന് വിളിക്കുന്നു, പക്ഷേ ജീവിതം കണ്ടെത്തുമ്പോൾ ആസ്വദിക്കുന്ന സത്യസന്ധരായ പയ്യന്മാരെന്നാണ് ഞാൻ അവരെ വിളിക്കുന്നത്. അവരുടെ കൂട്ടത്തിലായിരിക്കുക എന്നത് ഒരാൾക്ക് ഗുണം ചെയ്യും, അത് ഒരു അവധിക്കാലത്തെ ആൺകുട്ടികളുടെ കൂട്ടം പോലെ ഊഷ്മളതയും ആനന്ദവും വ്യാപിപ്പിക്കുന്നു. ഒരേയൊരു വ്യത്യാസം അവർക്ക് എല്ലായ്പ്പോഴും അവധിക്കാലമാണ്. അതിനാൽ പെട്ടെന്നു തന്നെ സ്കൂളിൽ പോകേണ്ടിവരുമെന്ന് മറക്കാത്ത ആൺകുട്ടികളേക്കാൾ  അവർ കൂടുതൽ സന്തോഷമുള്ളവരും ഒട്ടുമേ ശ്രദ്ധയില്ലാത്തവരുമാണ്."

അദ്ദേഹം ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ മനസ്സിൽ ചിന്തിച്ചു:

"എന്റെ പോളിനെ തനിച്ചാക്കി അവനെ ശപിക്കാൻ എന്നെ പ്രേരിപ്പിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം  ഇതെല്ലാം പറയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും യജമാനനുമായ പിശാചാണ് ഇങ്ങോട്ട് അയച്ചത്. ഞാൻ ജാഗ്രത പാലിക്കണം."

എന്നിട്ടും, സ്വയം വകവയ്ക്കാതെ, അവൾ അദ്ദേഹത്തെ ശ്രദ്ധയോടെ കേട്ടു, അദ്ദേഹം പറഞ്ഞതിനോട് ഏതാണ്ട് യോജിച്ചു. അവളുടെ എല്ലാ ശ്രമങ്ങൾക്കിടയിലും, പോളും "ഒരു അവധിക്കാലം ആഘോഷിക്കാൻ" സാദ്ധ്യതയുണ്ടെന്ന് അവൾ ചിന്തിച്ചു. സഹജമെന്നോണം അവളുടെ അമ്മയുടെ ഹൃദയം പെട്ടെന്ന് അവനുവേണ്ടി ഒഴികഴിവുകൾ തേടി.

"നീ പറയുന്നത് ശരിയായിരിക്കാം," അവൾ വർദ്ധിച്ച സങ്കടത്തോടെയും വിനയത്തോടെയും പറഞ്ഞു, എന്നിരുന്നാലും ഇപ്പോൾ അത് ഭാഗികമായി നാട്യമായിരുന്നു. "ഞാൻ ഒരു ദരിദ്രയായ, അജ്ഞയായ സ്ത്രീയാണ്, എനിക്ക് അധികം മനസ്സിലാകുന്നില്ല: പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, കഷ്ടപ്പെടാൻ ദൈവം നമ്മെ ലോകത്തിലേക്ക് അയച്ചുവെന്ന്."

"ദൈവം നമ്മെ ലോകത്തിലേക്ക് അയച്ചത് അത് ആസ്വദിക്കാനാണ്. എങ്ങനെ ആസ്വദിക്കണമെന്ന് മനസ്സിലാക്കാത്തതിന് ശിക്ഷിക്കാൻ അവൻ കഷ്ടപ്പാടുകൾ അയയ്ക്കുന്നു, അതാണ് സത്യം, വിഡ്ഢിയായ സ്ത്രീയേ! ദൈവം ലോകത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി സൃഷ്ടിച്ചു, അത് മനുഷ്യന് അവന്റെ സന്തോഷത്തിനായി നൽകി: മനുഷ്യന് മനസ്സിലാകുന്നില്ലെങ്കിൽ അവന്‍ എത്ര മോശമാണ്! പക്ഷേ, ഞാൻ ഇത് നിങ്ങളോട് വിശദീകരിക്കാൻ എന്തിന് ബുദ്ധിമുട്ടണം - നിങ്ങളെയും നിങ്ങളുടെ പോളിനേയും ഈ സ്ഥലത്തു നിന്നു പുറത്താക്കുക എന്നതാണ് എന്റെ ചിന്ത, നിങ്ങൾ ഇവിടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കത് മോശമായിരിക്കും!"

"ഞങ്ങൾ പോകുന്നു, ഒരിക്കലും ഭയപ്പെടരുത്, ഞങ്ങൾ വളരെ വേഗം പോകുന്നു. എനിക്ക് അത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയും, കാരണം അത് എന്റെ ആഗ്രഹവുമാണ്."

"എന്നെ പേടിച്ചിട്ടാണ് നീ അങ്ങനെ പറയുന്നത്. പക്ഷേ നീ പേടിക്കുന്നത് തെറ്റാണ്. നിന്റെ കാലുകൾ നടക്കാതിരിക്കുന്നതും തീപ്പെട്ടികൾ തെളിക്കാതിരിക്കുന്നതും ഞാൻ തടഞ്ഞുവെന്ന് നീ കരുതുന്നു: ഒരുപക്ഷേ അത് ഞാനായിരിക്കാം. പക്ഷേ ഞാൻ നിനക്കോ നിന്റെ പോളിനോ എന്തെങ്കിലും ദോഷം വരുത്താൻ ഉദ്ദേശിക്കുന്നില്ല. നീ പോകണമെന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ശ്രദ്ധിക്കൂ, നീ വാക്ക് പാലിച്ചില്ലെങ്കിൽ നിനക്ക് വിഷമമുണ്ടാകും! ശരി, നീ എന്നെ വീണ്ടും കാണും, ഈ സംഭാഷണം ഞാൻ നിന്നെ ഓർമ്മിപ്പിക്കും. അതിനിടയിൽ, എന്റെ സ്റ്റോക്കിംഗ്സ് നന്നാക്കാൻ ഞാൻ നിനക്കു തരാം
."
"ശരി, ഞാൻ അവ നന്നാക്കും."
"എങ്കിൽ നിന്റെ കണ്ണുകൾ അടയ്ക്കൂ, കാരണം നീ എന്റെ നഗ്നമായ കാലുകൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഹാ, ഹാ!" അവൻ ചിരിച്ചുകൊണ്ട് മറ്റേ കാൽവിരലുകൊണ്ട് ഒരു ഷൂ ഊരിമാറ്റി, കുനിഞ്ഞ് തന്റെ സോക്സുകള്‍ ഊരി മാറ്റി.  "ഒരു സ്ത്രീയും എന്റെ നഗ്നമായ ദേഹം കണ്ടിട്ടില്ല, അവർ എന്നെ എത്ര അപവാദം പറഞ്ഞാലും. ഒന്നാമതായി നീ വളരെ വൃദ്ധയും വൃത്തിയില്ലാത്തവളുമാണ്. ഇതാ ഒരു സോക്സ് , ഇതാ മറ്റൊന്ന്; ഞാൻ വേഗം വന്നു കൊണ്ടുപൊയ്ക്കൊള്ളാം.."

* * * * *
അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു. അടുക്കളയിൽ വീണ്ടും ഒറ്റയ്ക്കായിരുന്നു അവൾ. ചുറ്റും കാറ്റു വീശുന്നുണ്ടായിരുന്നു.

"ഓ, ദൈവമേ, എന്തൊരു സ്വപ്നം!" അവൾ ഒരു നെടുവീർപ്പോടെ പിറുപിറുത്തു. എന്നിരുന്നാലും, സോക്സുകൾ തിരയാൻ അവൾ കുനിഞ്ഞു, അടഞ്ഞ വാതിലിലൂടെ അടുക്കളയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പ്രേതത്തിന്റെ നേരിയ കാൽപ്പെരുമാറ്റം താൻ കേട്ടതായി അവൾ കരുതി.





No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...