Monday, April 10, 2023

ശാസ്ത്രജ്ഞാനത്തിന്റെ അതിർത്തികൾ



നാം പ്രപഞ്ചത്തെ കുറിച്ചുള്ള വിജ്ഞാനം കൂടുതലായി ആര്‍ജ്ജിക്കുന്നതനുസരിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുകയും കൂടുതല്‍ അജ്ഞാതമായ മേഖലകള്‍ തുറക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിജ്ഞാനം പരിമിതമായി തുടരുന്നു.  അനിശ്ചിതത്വസിദ്ധാന്തം പ്രകൃതിയുടെ അടിസ്ഥാനനിയമമായി  മനസ്സിലാക്കപ്പെടുന്നതിനാല്‍, പ്രകൃതി തന്നെ വിജ്ഞാനത്തിന് ചില അതിര്‍ത്തികള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നു വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍, നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതി നമ്മുടെ വിജ്ഞാനത്തെയും പരിമിതമാക്കുന്നു എന്ന കാര്യം  കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നതാണ്. അതിനു രണ്ടു വശങ്ങളുണ്ട്.   ഇന്ദ്രിയങ്ങളുടെ പരിമിതിയെ മറികടക്കുന്നതിനോ അതിന്റെ ക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നതിനോ ഉള്ള എത്രയോ ഉപകരണങ്ങളും സാങ്കേതികവിദ്യാപരിപ്രേക്ഷ്യങ്ങളും മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതാണ് ഒരു വശം. ഇതില്‍ പരീക്ഷണശാലയിലെ ഉപകരണങ്ങളെന്ന പോലെ സൈദ്ധാന്തിക ഉപകരണങ്ങളും(ചിന്തയുടെ ഉപകരണങ്ങളും) ഉണ്ടെന്നതാണ് രണ്ടാമത്തേത്. ആപേക്ഷികസിദ്ധാന്തം രൂപപ്പെടുന്നതിന് നോണ്‍ യൂക്ലിഡിയന്‍ ജ്യാമിതിയും ടെന്‍സര്‍ സിദ്ധാന്തങ്ങളും ആവശ്യമായിരുന്നു. സൂക്ഷ്മദര്‍ശിനി സൂക്ഷ്മാണുജീവശാസ്ത്രത്തെ സൃഷ്ടിച്ചതു പോലെ, ആപേക്ഷികസിദ്ധാന്തത്തെ സൃഷ്ടിച്ച ഗണിതശാസ്ത്ര ഉപകരണങ്ങളായിരുന്നു അവയെന്ന് ബാഷ്‌ലാദ് പറയുന്നുണ്ട്. വിജ്ഞാനാര്‍ജ്ജനത്തിന് ഗണിതശാസ്ത്രം എത്ര പ്രധാനമാണെന്ന് ഇതു കാണിക്കുന്നുണ്ട്. എന്നാല്‍, ഗണിതവും പരിമിതികള്‍ക്കുള്ളിലാണ്. മനുഷ്യന് സാദ്ധ്യമാകുന്ന ഗണിതം മനുഷ്യമസ്തിഷ്‌ക്കത്തിനു സാദ്ധ്യമാകുന്ന ഗണിതമാണെന്ന(Embodied Mathematics) ആശയം ഓര്‍ക്കുക. നമ്മുടെ മനസ്സും മസ്തിഷ്‌ക്കവും നാഡീവ്യവസ്ഥയും അറിയാന്‍ അനുവദിക്കുന്ന ഗണിതമാണ്, മനുഷ്യശരീര സാക്ഷാത്കൃതമാകുന്ന ഗണിതമാണ് നാം കൈകാര്യം ചെയ്യുന്നതെന്ന ആശയമാണിത്.

ഭൗതികശാസ്ത്രത്തെ മാത്രമെടുത്താല്‍,
ഇതു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയെന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ നടപ്പിലാക്കാന്‍ ഇപ്പോൾ കഴിയുന്നില്ലെന്നതാണ്.
ഉദാഹരണത്തിന്, സ്ട്രിങ് തിയറി മുന്നോട്ടുവയ്ക്കുന്ന സൂപ്പര്‍ പാര്‍ട്ടിക്കിളുകളെ (സെലക്‌ട്രോണും മറ്റും) കണ്ടെത്താന്‍ ക്ഷമതയുള്ള കണികാത്വരകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല.
അതാകട്ടെ, വളരെ ഉയര്‍ന്ന വിഭവശേഷി ആവശ്യമുള്ളതാണ്.
കോസ്‌മോളജിയെ പോലുള്ള ഒരു ശാസ്ത്രശാഖ പ്രപഞ്ചത്തെ മൊത്തമായി പരീക്ഷണശാലയായി കാണുന്നു എന്ന സ്ഥിതിയുമുണ്ട്. ശാസ്ത്രസിദ്ധാന്തത്തെ പരീക്ഷണങ്ങളിലൂടെ ഉറപ്പിക്കുകയെന്ന രീതിശാസ്ത്രം തുടര്‍ന്നും സാദ്ധ്യമായേക്കുമോ എന്ന ആശങ്ക പല ശാസ്ത്രജ്ഞന്മാരും ഉയര്‍ത്തുന്നുണ്ട്.
ഈ പ്രതിസന്ധികളെ മറികടക്കുന്ന 
പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്.

വിജ്ഞാനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പനങ്ങളും പ്രശ്‌നഭരിതമാണ്. പ്രപഞ്ചത്തെ കുറിച്ചുള്ള ആത്യന്തികവും കേവലവുമായ വിജ്ഞാനമാണോ
(Absolute Knowledge) നാം ആഗ്രഹിക്കുന്നത്? 
അങ്ങനെയൊരു ജ്ഞാനം സാദ്ധ്യമാണോ?
 പ്രപഞ്ചത്തെ സ്ഥിത(static)മായ ഒരു ഉണ്മ(being)യായി
 കാണുന്ന സമീപനമല്ലേ അത്? 
 നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ ശാസ്ത്രം തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ? പ്രപഞ്ചം ഒരു ആയിത്തീരലാ(becoming)ണ്. 
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് 
Absolute Knowledge അസാദ്ധ്യമാണല്ലോ?
Absolute Knowledge എന്ന പരികൽപ്പന തന്നെ
അബദ്ധത്തിൽ നിന്നും ഉണ്ടാകുന്നതാണ്.

അമേരിക്കന്‍ സംജ്ഞാന മന:ശാസ്ത്രജ്ഞനായ 
ഡൊണാള്‍ഡ് ഡി ഫോഫ്മാന്‍ പറയുന്ന മറ്റൊരു (അതിഭൗതിക)വാദവുമുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങള്‍ പരിണാമത്തിലൂടെ വികസിച്ചു വന്നതാണ്. 
പരിണാമത്തിലൂടെ സംഭവിച്ച വികാസം 
യാഥാര്‍ത്ഥ്യത്തെ അതേപടി പകര്‍ന്നു തരുന്നതിനെ
അഥവാ യാഥാര്‍ത്ഥ്യസംവേദനത്തെ
സാദ്ധ്യമാക്കുന്നതാണെന്നു കരുതപ്പെടുന്നു.
ഈ ധാരണ അബദ്ധമാണെന്നാണ്
ഫോഫ്മാന്‍ പറയുന്നത്.
യാഥാര്‍ത്ഥ്യമുഖത്തെ മറയ്ക്കുകയും
ജീവികളുടെ അതിജീവനാവശ്യങ്ങള്‍ക്കുതകുന്ന
സമ്പര്‍ക്കമുഖങ്ങളെ നല്‍കുകയുമാണ് 
പരിണാമം ചെയ്തതെന്ന് ഡൊണാള്‍ഡ് ഹോഫ്മാന്‍ വാദിക്കുന്നു.

ശാസ്ത്രത്തിന്റെ വ്യവഹാരങ്ങൾക്കപ്പുറത്ത്
യാഥാർത്ഥ്യത്തിന്റെ മണ്ഡലങ്ങൾ ഉണ്ടെന്ന വാദഗതിയുണ്ട്.
യാഥാർഥ്യം ഏകമാണെന്ന ധാരണയും വെല്ലുവിളിക്കപ്പെടുന്നുണ്ട്.
ഇതിനെല്ലാമപ്പുറത്ത്, ശാസ്ത്രത്തിന്റെ വിജ്ഞാനപദ്ധതിയെ അതിശയിക്കുന്ന മറ്റൊന്ന് ഉദയം കൊണ്ടിട്ടില്ലെന്നും
ഇപ്പോഴും ഏറെ വിശ്വാസ്യമായ ജ്ഞാനം
ശാസ്ത്രത്തിന്റേതാണെന്നുമുള്ള യാഥാർഥ്യവുമുണ്ട്.

***********************************************************************************

സത്യം.ശിവം.സുന്ദരം

ശാസ്ത്രം സത്യ(യാഥാത്ഥ്യ)ത്തെ

അറിയാനുള്ള തീവ്രമായ അന്വേഷണത്തിലാണ്.


ശാസ്ത്രം സൗന്ദര്യമാകുന്നു.

ശാസ്ത്രത്തിന്റെ സർഗാത്മകതയിൽ,

അന്വേഷണധിഷണയി‍ൽ,
ഗണിതശാസ്ത്രസമീകരണങ്ങളിൽ (ഡിറാക്ക്)
സൗന്ദര്യമുണ്ട്.



എന്നാൽ ,

ശാസ്ത്രം ശിവ(ethical)മാണോ?

ശാസ്ത്രത്തിന് അതിനുള്ളിൽ തന്നെയുള്ള (ആന്തരികമായ)

ധർമ്മബുദ്ധിയോ നീതിചിന്തയോ ഇല്ല.

യാഥാർത്ഥ്യത്തെ അറിയാനുള്ള അതിതാല്പ്പര്യത്താ‍ൽ
 
യന്ത്രം കണക്കെയുള്ള നിരന്തരപ്രവർത്തനത്തിനിടയിൽ

അതു ധർമ്മത്തെയോ നീതിയെയോ കുറിച്ചു ചിന്തിക്കുന്നില്ല.
ശാസ്ത്രത്തിന് അതു പുറമേ നിന്നു നല്കണം.
‍ർമ്മചിന്ത ശാസ്ത്രത്തിൽ പ്രവർത്തിക്കുന്നവ‍ർക്കുണ്ടാകണം.
All reac


(ഒരു WHATSAPP ഗ്രൂപ്പിൽ നടന്ന ചർച്ചക്കിടയിൽ എഴുതിയ 

കാര്യങ്ങൾ കൂടുതൽ വിശദീകരണങ്ങളോടെ

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...