Tuesday, February 7, 2023

രാഷ്ട്രീയശരികളെ കുറിച്ച്

സാഹിത്യരചന പ്രശ്നീകരണങ്ങളുടെ മേഖലയാണ്. അര്‍ത്ഥോല്പാദനങ്ങളുടെ മേഖലയാണ്. അവിടെ പൊളിറ്റിക്കല്‍ കറക്ട്നസ് സര്‍ഗാത്മകതയെ നശിപ്പിക്കുകയേ ഉള്ളൂ.പൊളിറ്റിക്കലി കറക്ടായി സാഹിത്യമെഴുതാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിക്കണം. എന്നാല്‍, പൊളിറ്റിക്കലി കറക്ടായി രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും നടത്തുന്നതു പ്രായോഗികമല്ലെന്നു പറയുന്നവരെ സൂക്ഷിക്കണം. അതു തീരുമാനങ്ങളുടേയും ജനങ്ങള്‍ക്കിടയിലെ പ്രയോഗത്തിന്‍റേയും മേഖലയാണ്. അവിടെ സ്ഥല-കാലബന്ധിതമായ രാഷ്ട്രീയശരിയെ അന്വേഷിക്കാനും സ്ഥാപിക്കാനും കഴിയണം.

രാഷ്ട്രീയശരികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു വേണ്ടെന്നു പറയുന്നവരേയും രാഷ്ട്രീയശരികളെ പ്രവര്‍ത്തിക്കാതിരിക്കാനുള്ള മുട്ടായുക്തിയാണെന്നു കാണുന്നവരേയും അങ്ങനെ  വാദിക്കുന്നവരേയും രൂക്ഷമായി വിമര്‍ശിക്കണം. രാഷ്ട്രീയശരികള്‍ കേവലസത്യങ്ങളല്ലെങ്കിലും ഇത് ആവശ്യമുണ്ട്.

രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം  പ്രായോഗികപ്രവർത്തനങ്ങൾക്ക്‌ സൈദ്ധാന്തികവ്യവഹാരങ്ങളുടെ status തന്നെ നല്‍കുന്ന സമീപനമാണെന്നു തോന്നുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പ് ശാസ്ത്രീയതയുടെ ഉരകല്ലാണെങ്കിലും അവ രണ്ടു മണ്ഡലങ്ങളാണ്. ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജ്ജ സമീകരണം കാണിക്കുന്ന സൗന്ദര്യഭാവത്തോടെയല്ല, ഭീകരവിനാശമായാണ് അത് ഭൂമിയിൽ ആദ്യം പ്രയോഗിക്കപ്പെട്ടത്, അണുബോംബിന്റെ രൂപത്തിലാണ്. പ്രയോഗത്തെ കുറിച്ചുള്ള ആധി എല്ലാ സിദ്ധാന്തങ്ങളും പ്രകടിപ്പിക്കണമെന്ന് ഈ ഉദാഹരണമെങ്കിലും കാണിക്കുന്നുണ്ട്.രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഇത് ബാധകമാകണം. അത് ജനജീവിതത്തിന്റെ പ്രശ്നമേഖല കൂടിയാണ്. 

രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം  ഉരുവം കൊള്ളുന്നത് ശരിയും തെറ്റും വ്യവച്ഛേദിക്കാന്‍ കഴിയില്ലെന്ന ഏകപക്ഷീയതയിലാകണം. സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളുടെ മേലുള്ള അന്ധമായ പ്രയോഗത്തെ ഇത് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും വിഭാവനം ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഫാസിസത്തിനും മതരാഷ്ട്രവാദത്തിനും ഒക്കെ കടന്നുവരാനുള്ള വഴികള്‍ ഇതിലെ അനിശ്ചിതത്വം ഒരുക്കി നല്‍കുന്നുണ്ട്. 

പ്രയോഗങ്ങള്‍ക്കു മുമ്പ് ശരിയാണോയെന്ന ആധി ഉണ്ടായിരിക്കുന്നത് എപ്പോഴും ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. തിരുത്തലിനെ കുറിച്ചും വീണ്ടും തിരുത്തലിനെ കുറിച്ചും നാം ആലോചിക്കുന്നതിന്റെ ഭാഗം കൂടിയാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ സ്ഥല-കാലബന്ധിതമായ ശരിയെ കുറിച്ചുള്ള വാക്കുകളും അതു കേവലമായ ശരിയാണെന്ന വാദത്തെ സ്വീകരിക്കാതിരിക്കുന്നതും അമിതാധികാരത്തിന്‍റെ ദുര്‍ഭൂതങ്ങളെ അകറ്റുന്നതും നവീകരണത്തെ സ്വാഗതം ചെയ്യുന്നതുമാണ്. മറിച്ച്, പ്രയോഗത്തിലെ ശരിയെ കുറിച്ചുള്ള ആധിയില്ലായ്മ ഫാസിസത്തേയും മറ്റും ക്ഷണിച്ചു വരുത്തുമെന്നു തീർച്ചയാണ്. ഉത്തരാധുനികത കൊണ്ടുവന്ന ദുര്‍ഭൂതങ്ങള്‍ ഈ ആധിയുടെ നിരാസത്തിന്‍റെ ഫലമല്ലേ?

ജനാധിപത്യം ഒരു നല്ല സൈദ്ധാന്തികനിർമ്മിതി ആയിരിക്കാം, ആണ്. എന്നാൽ, ജനാധിപത്യവ്യവസ്ഥ പണാധിപത്യവ്യവസ്ഥയോ ഭൂരിപക്ഷാധിപത്യ വ്യവസ്ഥയോ ആയിത്തീരുന്നതിനു നമ്മുടെ രാജ്യം തന്നെ ഉദാഹരണമാണല്ലോ? ജനാധിപത്യം എന്ന വാക്കിന്‍റെ മൂല്യം അതിന്‍റെ പ്രവര്‍ത്തനപദ്ധതികളില്‍ എപ്പോഴും പ്രതിഫലിക്കണമെന്നില്ല. ജനാധിപത്യത്തെ കുറിച്ചുള്ള ആധിയും തിരുത്താനുള്ള ജാഗ്രതയും എപ്പോഴും സൂക്ഷിക്കപ്പെടണം. രാഷ്ട്രീയമായ ശരികള്‍ക്കു വേണ്ടിയുള്ള വാദം രാഷ്ട്രീയമായി തങ്ങൾ  ശരിയാണെന്ന് ആണയിടുന്നവരെ നിര്‍മ്മിക്കുമെന്നതു കൊണ്ട്, അത് ചിലപ്പോൾ ഫാസിസത്തിലേക്കു നടന്നു കയറുമെന്നതു കൊണ്ടുമാത്രം  രാഷ്ട്രീയമായ ശരികളെ കുറിച്ചുള്ള ആധി ഉപേക്ഷിക്കേണ്ടതില്ല. ഫാസിസത്തെ  നേരിടാനും ഈ സങ്കല്‍പ്പനത്തിനാണല്ലോ  കഴിയുന്നത്.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...