Wednesday, October 20, 2010

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."



ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ്. കെ.ജി.ശങ്കരപ്പിളളയുടെ വിവര്‍ത്തനം. സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത 'കറുത്ത കവിത' എന്ന നീഗ്രോകവിതകളുടെ സമാഹാരത്തില്‍. വടകരയിലെ അയിനിക്കാട് ദര്‍ശന ഗ്രന്ഥവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ജീവന്‍ എന്നു പാര്‍ട്ടി പേരിട്ടിരുന്ന സഖാവാണ് കറുത്ത കവിതയുടെ കുറേ പ്രതികളുമായി കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയില്‍ വന്നത്. ( ഒരു ഉന്മൂലനക്കേസില്‍ പ്രതിയായിരുന്ന അബ്ദുളളയാണ് ജീവന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. ) ഞങ്ങള്‍, ഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യമുളള വിദ്യാര്‍ത്ഥികളുടെ ഒരു സുഹൃത് വൃന്ദം ലൈബ്രറിയിലുണ്ടായിരുന്നു. ജീവന്‍ ഞങ്ങള്‍ക്കുവേണ്ടി മാത്രമായി കൊണ്ടുവന്നതായിരുന്നു ആ പുസ്തകം. 'കറുത്ത കവിത' യില്‍ ചേര്‍ത്തിരുന്ന അവസാനത്തെ കവിത കാസ്റ്റിലോയുടേതായിരുന്നു. സെങ്കോറിന്റേയും സെസയറുടേയും സോയിങ്കയുടേയും നിക്കോളസ് ഗിയന്റേയും കവിതകള്‍ ഈ സമാഹാരത്തില്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് എല്ലാവരാലും സ്വീകരിക്കപ്പെട്ടത് കാസ്റ്റിലോയുടെ ഈ കവിതയായിരുന്നു. എവിടെയെങ്കിലും അനീതി നടന്നാല്‍ അവിടെ ഒരു കലാപം നടക്കണമെന്ന സാംസ്ക്കാരികവേദിയുടെ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായിരുന്നവര്‍ക്ക് ഈ കവിതയോട് താല്പര്യം തോന്നിയതില്‍ അത്ഭുതമില്ലല്ലോ.

ഇപ്പോള്‍, ഈ കവിതയുടെ പുതിയ ചില വിവര്‍ത്തനങ്ങള്‍ നമുക്ക് വായിക്കാന്‍ ലഭിക്കുന്നു. അമേരിക്കയില്‍ പ്രവൃത്തിയെടുക്കുന്ന രാജേഷ് ആര്‍ വര്‍മ്മയുടെ ബ്ലോഗിലാണ് ആദ്യത്തെ വിവര്‍ത്തനം പ്രത്യക്ഷപ്പെട്ടത്. ഇത് കാസ്റ്റിലോയുടെ വരികളെ മാനകഭാഷയില്‍ പിന്തുടരുന്ന വിവര്‍ത്തനമാണ്. കെ.ജി.ശങ്കരപ്പിളളയുടെ പരിഭാഷയേയും അത് പിന്തുടരുന്നുണ്ടെന്ന് പറയണം. ഇതിന്റെ തുടര്‍ച്ചയെന്നോണം വ്യത്യസ്ത ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സുകളിലും ചില വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദേവാനന്ദ് പിളള, ഡാലി ഡേവിസ്, ആദിത്യന്‍, പ്രമോദ് എന്നിവരുടെ പരിഭാഷകളാണ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. കവിതയുടെ പരിഭാഷകളോടൊപ്പം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള കമന്റുകളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ചില വിവര്‍ത്തനങ്ങളുടെ പകര്‍പ്പുകള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാസ്റ്റിലോയുടെ കവിതയെകുറിച്ച് ഏകദേശരൂപം ലഭിക്കാന്‍ അതിന്റെ ആംഗലഭാഷാ പരിഭാഷയുടേയും, കെ.ജി.എസ്സിന്റെയും രാജേഷ്.ആര്‍.വര്‍മ്മയുടേയും പരിഭാഷകളുടെയും ആദ്യഖണ്ഡം നല്‍കാം.
One day
the apolitical
intellectuals
of my country
will be interrogated
by the simplest
of our people.

They will be asked
what they did
when their nation died out
slowly,
like a sweet fire
small and alone.
(ആംഗല വിവര്‍ത്തനം, കാസ്റ്റിലോ ആര്‍ക്കൈവില്‍ നിന്നും)

ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
(കെ.ജി.എസ്.)


ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും
(രാജേഷ് ആര്‍ വര്‍മ്മ)

എന്നാല്‍, ഈ വിവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളഭാഷയുടെ പ്രാദേശികഭേദങ്ങളിലാണ് പുതിയ 
വിവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്.
വ്യത്യസ്ത സ്വത്വങ്ങളെ ഈ ഭാഷാഭേദങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം.അരാഷ്ട്രീയബുദ്ധിജീവികളെ ചോദ്യം ചെയ്യുന്നവരുടെ സ്വത്വത്തെ ഉള്‍ക്കൊളളുന്നതിനുളള മാര്‍ഗ്ഗമായും ഇത് അവതരിക്കപ്പെട്ടേക്കാം. തിരുവനന്തപുരം, തൃശൂര്‍, മലബാര്‍ ഭാഷാഭേദങ്ങളിലാണ് യഥാക്രമം ദേവാനന്ദും ഡാലി ഡേവിസും പ്രമോദും വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അവരുടെ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.
യെവമ്മാരടെ ബാലരാമൊരം മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.
യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.
യെവമ്മാരടെ അസ്തിത്ത ദുഖോം
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല
യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.
ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്
എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.
നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ, തള്ളേണെ
(ദേവാനന്ദ് പിള്ള)


പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ, പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ, ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ
എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ
ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്
എന്നട്ടൊരു ചോദ്യണ്ട് ;
ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്
കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും
(ഡാലി ഡേവിസ്)


അന്ന്
കഞ്ഞികുടിക്കാനില്ലാത്തോന്മാറ് വെരും.ഈ നായിന്റെ മോന്റെയെല്ലാം കതേലും പാട്ടിലൊന്നും
സലം കിട്ടീറ്റില്ലാത്തോന്മാറ്.ഓന്റെയെല്ലാം അണ്ണാക്കില്
ചോറും കറീം കുത്തിക്കേറ്റിയോന്മാറ്
എറച്ചീം മുട്ടേം കൊടുത്തോമ്മാറ്
കോണം അലക്കിക്കൊടുത്തോമ്മാറ്
ഓന്റെ നായീനെ പോറ്റിയോമ്മാറ്
ഓന്റെ വണ്ട്യോടിച്ചോമ്മാറ്
ഓറ് വെരും
എന്നിറ്റ് മോത്തു നോക്കി ചോയിക്കും
പൊര കത്തുമ്പം
ഏട്യേനും നായിന്റെ മക്കളേ
നിങ്ങളെല്ലാംന്ന്
അന്ന്
നിന്റ്യെല്ലാം
നാവ് താണുപോകും

നായീ 
(പ്രമോദ്)

മലയാളകവിതയിലേക്കു കടന്നുവന്നിട്ടില്ലാത്ത വാക്കുകളെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. "ശാസ്ത്രത്തില്‍ എന്തുമാകാ" (“anything goes”)മെന്നു് ശാസ്ത്രദാര്‍ശനികനായ 
പോള്‍ ഫയറബന്റ് പറഞ്ഞതിനെ ഇവര്‍ കവിതയ്ക്കും ബാധകമാക്കുന്നുവെന്നു പറയണം. കവിതയില്‍ എന്തുമാകാം. മാനകഭാഷയെ കൈവിട്ട് പ്രാദേശികഭാഷാഭേദങ്ങളില്‍ നിന്നുകൊണ്ട് എഴുതാന്‍ 
ശ്രമിക്കുന്നതിലെ പുരോഗമനപരവും ധനാത്മകവുമായ 
അംശങ്ങളെ കാണുന്നത് നല്ലതു തന്നെ. ഇത് കവിതയില്‍ സൃഷ്ടിക്കുന്ന മിമിക്രിയെ കാണാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗമാകരുത്. മിമിക്രിയെ അനുകരണമെന്നു പോലും വിളിക്കാന്‍ കഴിയില്ല. പലപ്പോഴും ഒന്നിനേയും ആത്മാവില്‍ വഹിക്കാതിരിക്കുകയും മനുഷ്യനെ വിഡ്ഢിയാക്കി ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപാടിയായി മാറിത്തീരുന്നു, അത്. വിവര്‍ത്തനം ചെയ്തപ്പോള്‍ കവിത ചോര്‍ന്നുപോയോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍, ഓട്ടോ റെനെ കാസ്റ്റിലോ രചിച്ച കവിതയുടെ ആത്മാവിനെ ഈ വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടോ 
എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സാമൂഹികയാഥാര്‍ത്ഥ്യത്തെ കേവലം ഭാഷാലീലകളാക്കി മാറ്റി രസിക്കുന്ന പുതിയ ബുദ്ധിജീവിതത്തെ നാം ഇവിടെ കാണുന്നു. ഇത് ഉത്തരാധുനിക ബുദ്ധിജീവിതമാണ്. ഈ ബുദ്ധിജീവിതത്തില്‍ കാസ്റ്റിലോയുടെ കവിത ചിരിക്കുളള ഒരു ഉപകരണമായി മാറുന്നു.  
മറ്റൊരു സിനിമാല പരിപാടിയാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന്
നമുക്കു തോന്നിപ്പോകുന്നു. ഇത് ആ കവിതയുടെ ആത്മാവിനെത്തന്നെ വഞ്ചിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു. "കലക്കി അളിയാ, കൈകൊട്" എന്ന് ഒരു വിവര്‍ത്തകന്‍ അടുത്തയാളെ പ്രശംസിക്കുമ്പോള്‍, കവിതയുടെ ആത്മാവിനെ ചൂണ്ടിയല്ല പ്രശംസയെന്നു തോന്നിപ്പോകുന്നു. ദരിദ്രന്റെ ഭാഷയിലെ ഭേദങ്ങളെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിരിക്കുളള വിഭവമാക്കി ചുരുക്കുന്ന കൃത്യമാണിത്. പാസ്റ്റിഷ് എന്ന പോലെ മിമിക്രിയും ഉത്തരാധുനികരചനകളുടെ രൂപമായി മാറുന്നുവോ?

ഈ കവിതയുടെ വിവര്‍ത്തകര്‍ മാനകഭാഷ ഉപയോഗിക്കുന്നതില്‍ പ്രവീണരല്ലാത്തതുകൊണ്ടല്ല രചനകള്‍ ഇങ്ങിനെയായിത്തീരുന്നത്. വിവര്‍ത്തകരുടെ സ്വത്വത്തിന്റെ പ്രകാശനമായിരുന്നു വിവര്‍ത്തനങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടതെന്നു കരുതുകയും വയ്യ. ഇത് നമ്മുടെ കവിതയിലെ ചില പുതിയ പ്രവണതകളെ കാണിച്ചുതരുന്നുണ്ടോ? നമ്മുടെ അറിയപ്പെടുന്ന ഒരു യുവകവി കൂടി ഈ വിവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ടല്ലോ ഇതൊരു പ്രവണതയായി മാറിയാല്‍ 
മലയാളത്തിലെ ചലച്ചിത്രങ്ങളെന്ന പോലെ കവിതയും മിമിക്രിയില്‍ മുങ്ങിപ്പോകുമോ? നമ്മുടെ ഭാവുകത്വത്തെ ഈ പ്രവണതകള്‍ എങ്ങനെയാണ് പരിവര്‍ത്തിപ്പിക്കുക?

ഇതോടൊപ്പം മറ്റൊരു കവിതയെ കുറിച്ചു കൂടി പറയണം
 കെ.ജി.എസിന്റെ "ചെറിയ ചെറിയ വിധികര്‍ത്താക്കള്‍ വരും”
എന്ന കവിതയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.  
ഈ കവിതയില്‍ ഒരു പുതിയ ചോദ്യം ചെയ്യലിനെ നാം അഭിമുഖീകരിക്കുന്നു. പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ മനുഷ്യകുലത്തോട് ചില ചോദ്യങ്ങള്‍ 
ഉന്നയിക്കുന്നു. കാസ്റ്റിലോയുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകത്തിന്നടിയില്‍ എഴുതപ്പെട്ടിരിക്കുന്ന വാക്കുകള്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധത്തിന്റെ സൃഷ്ടിയാണ്.  
കെ.ജി.എസിന്റെ കവിത മുന്നോട്ടുള്ള കാല്‍വയ്പാണ്.  
കാസ്റ്റിലോയുടെ കവിതയുടെ പുതിയ വിവര്‍ത്തനങ്ങളോ?

24 comments:

കെ.എം. പ്രമോദ് said...

കവിതയുടെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് ആ വിവര്‍ത്തനങ്ങളെല്ലാം തന്നെ നടന്നത് എന്ന് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാകും. ഭരണകൂടത്താല്‍ പിടിക്കപ്പെട്ട് ദിവസങ്ങളോളം പീഡിപ്പിക്കപ്പെടുകയും ജീവനോടെ ചുട്ടെരിക്കപ്പെടുകയും ചെയ്ത ഓട്ടോ റെനോ കാസ്...റ്റിലോയെ മനസ്സില്‍ വരുന്ന ആര്‍ക്കും മാനകഭാഷയില്‍ ‘താങ്കള്‍ ‘ എന്ന് വരികയില്ല. ‘എരണം കെട്ടതുങ്ങള്‍ ‘ എന്നും ‘നായിന്റെ മക്കള്‍ ‘ എന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ പോരാ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. അരാഷ്ട്രീയതയുടെ വക്താക്കള്‍ക്ക് നേരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള താന്താങ്ങളുടെ നാട്ടുഭാഷയില്‍ പറ്റാവുന്ന നികൃഷ്ട പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ വിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. കെ. ജി. എസ്സിന്റെ വിവര്‍ത്തനം ഈ പുതിയ വിവര്‍ത്തന മഹാമഹങ്ങളുടെ മുന്നില്‍ എത്ര ചെറുതായിപ്പോകുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മിമിക്രിയായും അനുകരണമായുമൊക്കെ തോന്നുന്നുവെന്നുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കുന്നു.

കെ.എം. പ്രമോദ് said...

ഗൂഗ്ഗിള്‍ ബസ്സില്‍ വന്ന സുരേഷ് കുമാറിന്റെ കമന്റ്:
“ഇവിടെ ഉപയോഗിക്കപ്പെട്ട പ്രാദേശിക ഭാഷകള്‍ എല്ലാം "ദരിദ്രന്റെ ഭാഷ" ആണെന്നുള്ള വിജയകുമാറിന്റെ നിരീക്ഷണം അസ്സലായി. ഒരുമാതിരി തറവാടിത്തമില്ലാത്ത കൂതറ ഭാഷകളില്‍ എഴുതുന്നതും പോരാഞ്ഞിട്ട്, അളിയാ കലക്...കി എന്നൊക്കെ മ്ലേച്ഛമായ പ്രശംസയും.. വള്ളുവനാടന്‍ "നാലുകെട്ടിന്റെ" അകത്തെ തറവാട്ടമ്മമലയാളം ഇതൊക്കെ എങ്ങനെ സഹിക്കും?”

വി.വിജയകുമാര്‍ said...

എന്റെ കുറിപ്പില്‍ ഒരിടത്തും പ്രാദേശികഭാഷകള്‍ ദരിദ്രന്റെ ഭാഷയാണെന്ന പരാമര്‍ശമില്ലെന്നു ശ്രദ്ധിക്കുക. സച്ചിദാനന്ദന്‍ 'ഹരിശ്രീ'ക്ക് എഴുതിയ അവതാളിക പോലെ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്കു വലിയ താല്പര്യമില്ല. ഇടശ്ശേരിയേയും വൈലോപ്പിള്ളിയേയും കുറിച്ച് സംയമനത്തോടെയും പക്വതയോയെയും പറയാന്‍ അവതാളികക്കു കഴിഞ്ഞില്ലെന്ന് ഓര്‍ക്കുക. പിന്നീട്, 'ഇവനെക്കൂടി'എന്ന കവിത എഴുതുന്ന സച്ചിദാനന്ദനെ നാം കാണുന്നുണ്ട്.

കെ.എം. പ്രമോദ് said...

കാസ്റ്റില്ലോയുടെ കവിത ഒരു ജനതയോടുള്ള ആഹ്വാനമാണ്. അതിന്റെ ധര്‍മ്മം എത്രയും അധികം പേരില്‍ അതെത്തുക എന്നതും. വാതിലടച്ച് കുറ്റിയിട്ട് വായിക്കേണ്ട കവിതകളല്ല അവ. അരാഷ്ട്രീയ ബുദ്ധിജീവികളോട് മാത്രമായി ഒതുക്കേണ്ടതുമല്ല. ഏതൊരു നാട്ടിന്റെയും മുക്കിലെയും മൂലയിലെയും ജനങ്ങള്‍ വായിക്കേണ്ടതാണ്. അവരുള്‍പ്പെടുന്ന ദേശത്തെ ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനും അസമത്വത്തെ ചോദ്യം ചെയ്യാനും ആവേശം പകരേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ കാസ്റ്റില്ലോയുടെ കവിത അതിന്റെ തനതായ ധര്‍മ്മമാണ് ഇപ്പോള്‍ വന്ന വിവര്‍ത്തനങ്ങളിലൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്. ഈ വിവര്‍ത്തനങ്ങള്‍ വന്നതിനുശേഷം കാസ്റ്റില്ലോയെപ്പറ്റി അറിഞ്ഞ പലരും ഉണ്ട്. 70-കളിലെയും 80-കളിലേയും തലമുറയോടെ തീരേണ്ടതല്ല ഈ കവിതയിലെ ആവേശം. നാട്ടുഭാഷയിലെ ഒരു വിവര്‍ത്തനം വായിച്ചപ്പോള്‍ അതിന്റെ ഊക്ക് കണ്ടും കൊണ്ടുമാണ് മറ്റു വിവര്‍ത്തനങ്ങള്‍ വന്നത്. അത് അങ്ങനെ പടര്‍ന്നു. ഒരു രാഷ്ട്രീയ കവിത കൂടുതല്‍ പേര്‍ തങ്ങളുടെ ഹൃദയത്തില്‍ സ്വന്തമാക്കി. കെ.ജി.എസ്സിന്റെ വിവര്‍ത്തനം വായിച്ചാലും അവിടെ ഗൂഗിള്‍ ബസ്സിലുള്ള വിവര്‍ത്തനം വായിച്ചാലും ആരാണ് കവിതയുടെ സത്ത കൂടുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകും.

വി.വിജയകുമാര്‍ said...

കാസ്റ്റിലോയുടെ ആശയമോ ആഹ്വാനമോ, അതോ, കവിതയെ കേവലം ഭാഷാലിലയായി ചുരുക്കുന്ന കളിയോ എന്ന ആശങ്കയാണ് ഞാന്‍ കുറിപ്പിലെഴുതിയത്. ഞാന്‍ ചൂണ്ടിക്കാണിച്ച പ്രവണതകള്‍ നിലനില്ക്കുന്നില്ലെന്നു പറയാന്‍ കഴിയുമോ? ഞാന്‍ ഒരു തീര്‍പ്പിലുമെത്തുന്നില്ലെന്നും കാണുക.... ഏതാണു നല്ല വിവര്‍ത്തനമെന്ന തീര്‍പ്പ് അനാരോഗ്യകരമാണ്. ഇന്റര്‍നെറ്റ് പോലുള്ള ഒരു മാദ്ധ്യമത്തിലൂടെ കേരളത്തില്‍ ഇത് എത്തിച്ചേരുമ്പോള്‍ വായനക്കാരായി എത്തുന്നത് മാനകഭാഷ അറിയാത്തവരും പ്രാദേശികഭാഷാഭേദങ്ങളിലൂടെ മാത്രം മലയാളഭാഷ ഉപയോഗിക്കുന്നവരുമാണെന്നു കരുതുന്നത് മൌഢ്യമായിരിക്കും. ആധുനിക സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇവര്‍ പൊതു മാനകഭാഷക്കു പകരം പ്രാദേശികഭാഷാഭേദങ്ങളില്‍ മുഴുകുന്നതില്‍ സമൂഹത്തെ കുറിച്ചുള്ള ഗൌരവതരമായ താല്പര്യങ്ങളാണ് ഉള്ളതെന്നു പറയാന്‍ കഴിയില്ല. ഇവര്‍ ഭാഷാലീലയില്‍ സ്വയം രസിക്കാനുള്ള ശ്രമത്തിലാണെന്ന് എനിക്കു തോന്നുന്നു.

കെ.എം. പ്രമോദ് said...

ഇംഗ്ലീഷ് അറിയാത്തവര്‍ക്കു വേണ്ടി മാത്രമാണോ മലയാളം വിവര്‍ത്തനം? കെ.ജി.എസ്സിന്റെ വിവര്‍ത്തനം വായിച്ചവര്‍ക്കൊന്നും ഇംഗ്ലീഷ് അറിയുമായിരുന്നില്ലേ? കവിത ഭാഷയുടെയും ലീലയാണ്. ഭാഷയുടെ ലീലയ്ക്കെന്താണ് പ്രശ്നം? ഭാഷയിലൂടെയല്ലാതെ കവിത എങ്ങനെയാണ് സംവദിക്കുക? ഓരോ മനുഷ്യനും ഓരോ കവിതയെയും വായിക്കുന്നത് ഓരോ തരത്തിലായിരിക്കും. കവിതയെഴുത്തും ആസ്വാദനവുമൊന്നും ഒരുവിഭാഗം ആള്‍ക്കാരുടെ കുത്തകയല്ലല്ലോ. ഏതാണ് നല്ല വിവര്‍ത്തനമെന്നതിനെക്കാള്‍ അനാരോഗ്യമായി ഞാന്‍ കാണുന്നത് മറ്റു വിവര്‍ത്തനങ്ങള്‍ മിമിക്രിയാണെന്ന പ്രസ്താവമാണ്. മാനകഭാഷയ്ക്കാണ് ഗൌരവമുള്ളതെന്നും പ്രാദേശികഭാഷ തമാശയാണെന്നുമാണോ പറഞ്ഞുവരുന്നത്. ? ഒരു കാര്യം കൂടി പറയട്ടെ. കെ.ജി.എസ്സിന്റെ വിവര്‍ത്തനത്തേക്കാള്‍ എനിക്ക് കാസ്റ്റില്ലോയുടെ കവിതയെയും അദ്ദേഹം പ്രതിനിധാനം ചെയ്ത പക്ഷത്തേയും കാണാനായത് കടമ്മനിട്ടയുടെ കുറത്തിയിലാണ്. കടമ്മനിട്ട കുറത്തിയെഴുതിയത് കാസ്റ്റില്ലോയെ വായിച്ചുണ്ടായ ആവേശത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയും എഴുതിയത് ആ വിവര്‍ത്തനങ്ങള്‍ ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല എന്ന് വ്യക്തമാക്കാന്‍ മാത്രമാണ്. വിശദമായ ഒരു കുറിപ്പ് അധികം വൈകാതെ എഴുതാം. കാസ്റ്റില്ലോയുടെ കവിതയോടുള്ള അടുപ്പം കാരണമാണ് താങ്കള്‍ ഈ കുറിപ്പെഴുതിയതെന്നും മനസ്സിലാക്കുന്നു.

വി.വിജയകുമാര്‍ said...

ആ വിവര്‍ത്തനങ്ങള്‍ ആരെയെങ്കിലും പരിഹസിക്കാനായിരുന്നുവെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇംഗ്ലീഷിനെ കുറിച്ചും ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കു തോന്നിയത് ആ വിവര്‍ത്തനങ്ങള്‍ കവിതയുടെ ആശയത്തിന്റെ ആത്മാവിനെ ഗൌരവതരമായി കണ്ടില്ല എന്നാണ്. അത് എന്റെ വായനയുടെ പ്രശ്നമായിരിക്കാം. മറ്റുള്ളവര്‍ക്ക് അവരുടെ രീതിയില്‍ വായിക്കാനും വിവര്‍ത്തനം ചെയ്യാനുമുള്ള അവകാശങ്ങളുമുണ്ട്. പ്രമോദ് പറയുന്ന യുക്തിയില്‍ തന്നെ എന്റെ വായനയ്ക്കും അഭിപ്രായത്തിനുമുള്ള അവകാശങ്ങള്‍ നിലനില്ക്കുന്നുമുണ്ട്, മാനകഭാഷയെ കൈവിട്ട് പ്രാദേശിക ഭാഷാഭേദങ്ങളില്‍ നിന്നുകൊണ്ട് എഴുതുന്നതിലെ ധനാത്മകവശങ്ങള്‍ കാണണമെന്ന് ഞാന്‍ എഴുതിയിരുന്നു. ഇത് മറ്റു ചില കാര്യങ്ങളെ കാണാതിരിക്കാനുള്ള മാര്‍ഗ്ഗമാകരുതെന്നും എഴുതി. സംഭാഷണത്തിനു സന്നദ്ധമായ സന്ദേഹത്തിന്റെ രൂപത്തിലാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഞാന്‍ ഒരു തീര്‍പ്പും പറഞ്ഞിട്ടില്ല. കവിതാവായനയില്‍ തീര്‍പ്പുകളില്ല താനും. ഉത്തരാധുനികതയുടെ രാഷ്ടീയത്തിലെ പ്രയോഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ മനോഭാവം രാഷ്ട്രീയത്തെ പുസ്തകങ്ങളിലെ ഭാഷാലീലകള്‍ മാത്രമാക്കി ചുരുക്കുന്നുണ്ട്. ഇത് പുതിയ കവിതയേയും ബാധിക്കുന്നുവോയെന്ന സന്ദേഹത്തിലാണ് ഞാന്‍ ഈ കുറിപ്പ് എഴുതിയത്. തീര്‍ച്ചയായും, ഇത് വിശദമായി സംസാരിക്കേണ്ട കാര്യമാണ്.

ഡാലി said...

തല്ക്കാലം മറുപടി ഇത്രമാത്രം

ഡാലി said...

കവിത

കവിത
-----
കവിതയെന്നു
കേള്‍ക്കുമ്പോള്‍
കരുതും

അതൊരു പെണ്ണാണെന്ന്

അല്ല,

അതൊരു ആണാണ്

ദൃഡമായ പേശികളും
ഉറച്ചു പോയ മനസ്സും
കാരിരുമ്പിന്റെ കരുത്തുമുള്ള

വെറുമൊരാണ്.

കവിതയെ ഏതൊക്കെയോ ചട്ടക്കൂടുകളില്‍ നിര്ത്തേണ്ടതില്ലേ എന്ന ആശങ്കകള്‍ക്ക് തല്ക്കാലം ഈ മറുപടിയേ ഉള്ളൂ.
ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത വിവര്ത്തനത്തിനെതിരെ വന്ന വിമര്ശനങ്ങള്‍ക്ക് തൃശ്ശൂര്‍ ¨ബാഷ¨യിലെ വിവര്ത്തനം നടത്തിയ ആള്‍ എന്ന നിലയിലുള്ള പ്രതികരണം.

Pramod.KM said...

ഇപ്പോഴാണ് തെറിയെ പറ്റിയുള്ള ബ്ലോഗ് പോസ്റ്റ് വായിച്ചത്. സൂക്ഷിച്ചുനോക്കുമ്പോള്‍ നമ്മളെല്ലാവരും പറഞ്ഞുവരുന്നത് ഒന്നുതന്നെ:)

Sreepriya Warrier said...

ഉത്തരാധുനികയുടെ രാഷ്ടീയം അറിയാത്തതല്ല അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് ഇവിടെ പ്രശ്നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രാതിനിധ്യം തന്നെ ഒരു ഐഡിയോളജി ആകുന്നിടത്ത്, കവിതയിലൂടെയുള്ള ഭാഷാലീലയില്‍ പങ്കെടുക്കുന്നവന്റെ/അവളുടെ ഒരു രാഷ്ടീയമുണ്ട്. ഭാഷാലീലയാണെന്നുള്ള ബോധത്തോടെയുള്ള പങ്കെടുപ്പില്‍ രാഷ്ടീയാവബോധം കുറയുന്നില്ല. മറിച്ചു തോന്നുന്നത് മറ്റൊരു കാലത്തിന്റെ ബോധം കൊണ്ട് ഇന്റെര്‍നെറ്റിലെ കലയെ അളക്കുന്നതു കൊണ്ടാവില്ലെ? തെറിയെക്കുറിച്ച് വിജയകുമാര്‍ സാര്‍ എഴുതിയ പോസ്റ്റ് കണ്ടിരുന്നു. തെറി ആവിഷ്കാരത്തിന്റെ എന്തു രാഷ്ടീയമാണ് പ്രതിനിധാനം ചെയ്യുന്നത് എന്നറിവു പോരെ മാനകഭാഷ അറിയാമായിരിക്കിലും താന്താങ്ങള്‍ക്ക് പരിചയമുള്ള ഒരു പ്രാദേശിക ഭാഷാസ്വത്വത്തിന്റെ രാഷ്ടീയവശം ഉപയോഗിച്ച് ഒരു കവിത് റീ-റെപ്രസെന്റ് ചെയ്യാനുള്ള ചില പരിശ്രമങ്ങളെ മനസ്സിലാക്കാന്‍? ഈ ഭാഷകളിലും ഈ കവിത വായിക്കപ്പെടേണ്ടതല്ലെ എന്നു ചോദിക്കാന്‍, ഈ ഭാഷ മാത്രം പരിചയിച്ച ചോദ്യകര്‍ത്താവു വേണമെന്നുണ്ടോ? എന്റെ അഭിപ്രായത്തില്‍ അത്തരം റീ-റെപ്രസെന്റേഷന്‍, അറിഞ്ഞുകൊണ്ടുള്ള ഈ കളവ് (falsity) നമ്മളെക്കുടുതല്‍ അസ്വസ്ഥരാക്കുകയാണ് ചെയ്യുക. അതു തന്നെയല്ലെ കാസ്റ്റിലോയുടെ കവിതയുടെ ധര്‍മ്മവും?

വി.വിജയകുമാര്‍ said...

ശ്രീപ്രിയ എഴുതിയതില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുണ്ട്.
എന്നാല്‍, ഉത്തരാധുനികരാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ പരാതി നിലനില്ക്കുന്നു. രാഷ്ട്രീയം രാഷ്ട്രീയാവബോധം മാത്രമല്ലല്ലോ. മാറ്റിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനം കൂടിയാണ്.
സ്വത്വത്തിനു ബാഹ്യ...മായി നില്ക്കുന്നവരുടെ കാഴ്ചകള്‍ക്കു സവിശേഷമായ ചില അര്‍ത്ഥങ്ങളെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞേക്കാം. സ്ത്രീയെ പുരുഷന്റെ നോട്ടം കാണുന്നതു പോലെ. എന്നാല്‍ സ്ത്രീസ്വത്വത്തെ സമഗ്രമായി ആവിഷ്ക്കരിക്കാന്‍ (അതില്‍ പുരുഷന്റെ കാഴ്ചയിലെ സ്ത്രീ വരുന്നില്ലെങ്കിലും) സ്ത്രീകള്‍ക്കാണു കഴിയുകയെന്ന ചില ഫെമിനിസ്റ്റുകളുടെ വാദം തള്ളിക്കളയാവുന്നതല്ല. രാഷ്ട്രീയാവബോധമുള്ള പ്രാദേശികഭാഷാ സ്വത്വത്തിന്റെ യഥാര്‍ത്ഥ
അവകാശികള്‍ എഴുതുന്നത്ര വരുമോ പുറത്തു നില്ക്കുന്നവരുടെ "മലിനമായ" രചനകള്‍.
പ്രാദേശികഭാഷകളിലും ഈ കവിത വായിക്കപ്പെടേണ്ടതല്ലെ എന്നു ചോദിക്കാന്‍, ആ ഭാഷ മാത്രം പരിചയിച്ച ചോദ്യകര്‍ത്താവു വേണമെന്നില്ല.

ബിജു വി തമ്പി said...

എനിക്ക് ഇഷ്ടപ്പെട്ടത്.. നാട് മുടിയുമ്പ ഈ എരണംകെട്ടതുങ്ങള്‍ എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും. യെവമ്മാരടെ ബാലരാമൊരം മുണ്ടും ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല...്ല. യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല. യെവമ്മാരടെ അസ്തിത്ത ദുഖോം കോണോത്തിലെ ചരിത്രപ്പടിപ്പും യെവനും മൈന്‍ഡ് ചെയ്യൂല്ല യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല. ഇഞ്ഞോട്ട് വരും സാതാരണക്കാര് പള്ളിക്കൂടത്തി പോവാതെ വിയര്ത്ത്‍ പണിത അണ്ണമ്മാര് എന്നിട്ട് കേക്കും നിന്നോടൊക്കെ ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്. നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ, തള്ളേണെ.

Pramod.KM said...

ഇനി വിവര്‍ത്തനങ്ങള്‍ക്കു വന്ന കമന്റുകള്‍ "കലക്കി അളിയാ, കൈകൊട്" എന്നതിനു പകരം ‘സഖാവേ, ലാല്‍ സലാം’ എന്നായിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നോ? ഫ്യൂഡലിസത്തിനെതിരെയുള്ള നാടകങ്ങളില്‍പ്പോലും പണ്ട് നടന്മാര്‍ അവരുടെ പിന്‍ഭാഗം സദസ്സിനെ കാണിക്കാറില്ല എന്ന് പഴയ ‘വെള്ളരി നാടകം’ നടന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ചിലരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കണമെന്ന പോലുള്ള ഒരു വാദമല്ലേ, ഒരാള്‍ മറ്റുള്ളവരെ ഇന്ന രീതിയില്‍ അഭിനന്ദിക്കണമെന്നു ശഠിക്കുന്നത്?

ശ്രീപ്രിയ വാര്യര്‍ said...

"പ്രാദേശികഭാഷാ സ്വത്വത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍" എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്? ലോക്കല്‍ സെല്‍ഫ് വളരെയധികം പ്രകടമായി രാഷ്ടീയസ്വത്വ നിര്‍മ്മാണത്തിന് ആത്മാര്‍ത്ഥമായി ഉപയോഗിക്കുന്ന ആളുകളാണ് ഈ വിവര്‍ത്തകരില്‍ മിക്കവരും. (ദേവാനന്ദ്-തിരുവനന്തപുരം, പ്രമോദ് -കണ്ണൂര്, ഡാലി-തൃശൂര്‍, കണ്ണൂസ്-പാലക്കാട് ..തുടങ്ങി..) അതതു ലൊക്കേലില്‍ ജനിച്ചവര്‍, വളര്‍ന്നവര്‍, അല്ലാത്തവര്‍ പോലും ഭാഷയേ സ്വത്വനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. അവരെങ്ങനെയാണ് സ്വത്വത്തിന് ബാഹ്യമായി നില്‍ക്കുന്നവരാവുക? പ്രാദേശിക സ്വത്വത്തിന്റെ അവകാശികള്‍ എന്ന് പറയുന്നവര്‍ സ്വന്തം വ്യാവഹാരികസ്വത്വ നിര്‍മ്മാണത്തിന് അവരുടെ ഭാഷ തന്നെ ഉപയോഗിക്കണം എന്നു പറയുന്നതു പോലെ ഒരു ശാഠ്യം ആവില്ലെ അതും? ഒപ്പം, ഖസാക്കിലെ ഭാഷ ഉള്‍ക്കൊണ്ട വിജയന്റെത് ആര്‍ജ്ജിത സ്വത്വമല്ല എന്ന് പറയാന്‍ കഴിയുമോ?

വി.വിജയകുമാര്‍ said...

ഞാന്‍ രണ്ടു പ്രശ്നങ്ങളാണ് ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ഒന്ന്, മാനകഭാഷയുടെ ആവശ്യകതയുടെ പ്രശ്നം. രണ്ട്, പ്രാദേശികഭാഷാസ്വത്വത്തിന്റെ പ്രശ്നം. നിങ്ങളുടെ ഇടപെടലുകള്‍ വീണ്ടും എന്നെ നയിക്കുന്നത് ഉത്തരാധുനികതയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ സന്ദേഹങ്ങളിലാണ്. പൊതുവായ എല്ലാറ്റിലും അധികാരവും ബലപ്രയോഗവും ഉള്ളടങ്ങിയിരിക്കുന്നുവെന്ന ഉത്തരാധുനികതയുടെ വീക്ഷണം ഇവിടെയും പ്രവര്‍ത്തിക്കുന്നുവെന്നു കാണാം. മാനകഭാഷയില്‍ കീഴ്പ്പെടുത്തലുകള്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന ധാരണ ഇതു തന്നെയാണല്ലോ.മാനകഭാഷ ഐക്യപ്പെടാനുള്ള ത്വരയുടെ ഭാഗമായിട്ടാണ് രൂപം കൊള്ളേണ്ടത്. അത് അധികാരപ്രയോഗത്തിനുള്ള ഉപകരണമെന്നു വ്യാഖ്യാനിക്കപ്പെടുന്നതോടെ ഐക്യത്തിനുള്ള ശ്രമങ്ങള്‍ തന്നെ പരാജയപ്പെടില്ലേ? ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും യോജിപ്പുകളും അസാദ്ധ്യമാണെന്ന നിലപാടിലൂടെ രക്ഷപ്പെടുന്നത് അധീശത്വം തന്നെയാണ്. പ്രാദേശികസ്വത്വത്തിലുള്ള ഊന്നലുകള്‍ സ്വത്വങ്ങളുടെ തന്നെ ശകലീകരണങ്ങളിലേക്കും പിന്നെയും പിന്നെയും അകലുന്ന പുതിയ സ്വത്വങ്ങളെ സൃഷ്ടിക്കുന്നതിലേക്കും എത്തിപ്പെടുകയും ഐക്യം വിദൂരമാക്കുകയും ചെയ്യുന്നു. "കലക്കി അളിയാ, കൈകൊട്" , ‘സഖാവേ, ലാല്‍ സലാം’ എന്നീ വാക്കുകള്‍ക്കിടയില്‍ പരസ്പരം അഭിനന്ദിക്കുന്ന വ്യക്തിപരമായ പ്രവര്‍ത്തനങ്ങളും ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വ്യത്യാസമുണ്ട്. കവിതയില്‍ നിന്നും രാഷ്ട്രീയത്തിന്റെ സമൂര്‍ത്തമേഖലയിലേക്ക് എത്തുമ്പോള്‍ ഇത് ഗുരുതരമായ മാനങ്ങള്‍ ആര്‍ജ്ജിക്കുന്നു.

പ്രാദേശികഭാഷാ സ്വത്വത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍" എന്നു ഞാന്‍ എഴുതുമ്പോള്‍ അതില്‍ ദേവാനന്ദ് മുതല്‍ എല്ലാവരും ഉള്‍പ്പെട്ടേക്കാം. അവരാരും സ്വത്വത്തിനു ബാഹ്യമായി നില്ക്കുന്നവരുമാകില്ല, ഞാന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത് മുകളില്‍ സൂചിപ്പിച്ച പ്രശ്നമാണ്. ആര്‍ജ്ജിതസ്വത്വത്തിന് യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്തമായ വശങ്ങളെ കാണിച്ചു തരാന്‍ ഖഴിയുമെന്നു തന്നെയാണ് ഞാന്‍ പറഞ്ഞത്. (എന്‍. എസ്. മാധവന്റെ നോവലിനെ കുറിച്ച് ഞാന്‍ ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം ഇങ്ങനെ തന്നെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീസ്വത്വത്തിനു പുറത്തു നിന്നുകൊണ്ടു തന്നെ സ്ത്രീലോകത്തിന്റെ ചില യാഥാര്‍ത്ഥ്യങ്ങളെ മാധവനു വെളിപ്പെടുത്താന്‍ കഴിഞ്ഞതായി ഞാന്‍ പറഞ്ഞു..എന്നാല്‍, ഇത് സ്ത്രീസ്വത്വം സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമായിരിക്കണമെന്നില്ലെന്നും ഞാന്‍ കരുതുന്നു.)ഖസാക്കിലെ ഭാഷ വിജയന്റെ ആര്‍ജ്ജിത സ്വത്വത്തെയാണ് ഉള്‍ക്കൊണ്ടത്. അതിന് അതിന്റേതായ മെച്ചങ്ങളുമുണ്ട്. ഇവിടെ ശാഠ്യങ്ങളുടെ പ്രശ്നമില്ല.

കെ.എം. പ്രമോദ് said...

ദരിദ്രന്റെ ഭാഷാഭേദങ്ങള്‍ മദ്ധ്യവര്‍ഗത്തിന് ചിരിയുണ്ടാക്കുന്നു എന്ന താങ്കളുടെ പരാ‍മര്‍ശമാണ് മാനകഭാഷ, പ്രാദേശികഭാഷയ്ക്ക് മേല്‍ ബലപ്രയോഗം നടത്തുന്നു എന്ന പ്രതീതി ജനിപ്പിച്ചത്. ഇവിടെ സംഭവിച്ചതെന്താണെന്നു വെച്ചാല്‍ താങ്കള്‍ തന്നെ പ്രാദേശികഭാഷയെന്നും മാനകഭാഷയെന്നുമുള്ള രണ്ടു പക്ഷങ്ങള്‍ ഉണ്ടാക്കുകയും, അതിനെതിരെ പ്രതികരിച്ചപ്പോള്‍ വാദിയെ പ്രതിയാക്കുകയുമാണ്.

വി.വിജയകുമാര്‍ said...

ഞാന്‍ നിര്‍മ്മിച്ചില്ലെങ്കില്‍ തന്നെ മാനകഭാഷയും പ്രാദേശികഭാഷാഭേദങ്ങളും നിലനില്ക്കുന്നുണ്ട്.

നിലനില്ക്കുന്ന മാനകഭാഷയില്‍ അധികാരപ്രയോഗത്തിന്റെ മൂലകങ്ങളുണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയക?

ഐക്യത്തിന്റെ മാനകഭാഷ രൂപപ്പെടേണ്ടിയിരിക്കുന്നു.

ഞാന്‍ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നില്ല.
കേരളത്തിലെ മദ്ധ്യവര്‍ഗം ഈ വിവര്‍ത്തനങ്ങളെ പൊട്ടിച്ചിരികളോടെയാണ് വായിച്ചതെന്നാണ് ഞാന്‍ കരുതുന്നത്.
എന്റെ ധാരണ തെറ്റാണെങ്കില്‍ നിങ്ങള്‍ പൊറുക്കുക.

കെ.എം. പ്രമോദ് said...

മറ്റൊരു കാര്യം, ഈ കുറിപ്പില്‍ ‘അറിയപ്പെടുന്ന യുവകവി കൂടി അതില്‍ പങ്കാളിയാവുന്നല്ലോ’ എന്ന വാചകമാണ്. എന്റെ കവിതകള്‍ താങ്കള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ഇതു പറയാന്‍ വഴിയില്ല. പ്രാദേശികഭാഷ ആവോളം ഉപയോഗിക്കാറുണ്ട് ഞാന്‍ കവിതകളില്‍ . ഇനി അതല്ല, വിവര്‍ത്തനത്തില്‍ മാത്രം ഈ ഭാഷ ഉപയോഗിക്കരുതെന്നാണോ?

വി.വിജയകുമാര്‍ said...

പ്രമോദിന്റെ ചില കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. കോളേജിലെ മലയാളം വകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത പി.രാമന്‍, പ്രമോദിന്റെ ചില കവിതകള്‍ ചൊല്ലുകയുണ്ടായി. സദസ്സ് വലിയ ഹര്‍ഷാരവങ്ങളോടെയാണ് ഈ കവിതകളെ സ്വീകരിച്ചത്. കവിതയാണോ കവിതയിലെ നര്‍മ്മമാണോ ജീവിതമാണോ വിമര്‍ശനമാണോ സദസ്സിനെ സന്തോഷിപ്പിച്ചതെന്നു് എനിക്കു സന്ദേഹം. പ്രമോദിന്റെ കവിതകളെ ഞാന്‍ വിശദമായി പഠിച്ചിട്ടില്ല. വായിക്കാന്‍ ശ്രമിക്കാം. പ്രമോദ് 'മലയാള'ത്തില്‍ എഴുതിയ ലേഖനത്തില്‍ എനിക്കും സ്വീകരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ശ്രീകുമാര്‍ കരിയാട് said...

ഉദരനിമിത്തം ബഹുവികൃത തര്‍ജ്ജിമ !(എന്നിട്ട് അവനവനെത്തന്നെ വാസനസോപ്പിട്ട് ഒരു കുളീം...)

K.Sachithanandan said...

Interesting versions and comments. One crucial question seems to have been
missed in the discussions: What was the original linguistic register like?In
any translation this matters a lot. As far as I gather- having read other
English versions and other poems by the poet and having now consulted
Spanish scholars- Castillo uses the standard Spanish, but avoiding a 'high'
register. (closer to Guillen's or Parra's idiom than Neruda's)I am not
sure a translation in slang/ community language can claim to be faithful to
the original though I certainly find these attempts worthy of attention as
interesting experiments. If we use slang, we will need several versions:
into provincial dialects, community languages etc. So I can consider the
new versions only as the translations of a translation in what is generally
recognised as 'standard language', -even while I admit that the very term
is questionable. . .

Pramod.KM said...

“If we use slang, we will need several versions:
into provincial dialects, community languages etc.”
അതെ, നമുക്ക് ആവശ്യമുണ്ട്. അതിനിപ്പോള്‍ എന്താണ്, ആര്‍ക്കാണ് പ്രശ്നം?

ദേവന്‍ said...

മയക്കോവ്‌സ്കിയുടെ കവിത വിവർത്തനം ചെയ്യുമ്പോൾ നിങ്ങളുദ്ദേശിക്കുന്ന മലയാളം ഉപയോഗിച്ചോളാം.

കാസ്റ്റിലോയുടെ കവിതയ്ക്ക് എന്റെ മലയാളമേ ചേരൂ. ഞാൻ ശൃംഗരിക്കുന്ന ഭാഷ, ഞാൻ രോഷം കൊള്ളുന്ന ഭാഷ, എന്റെ മക്കളെന്നോട് കൊഞ്ചുന്ന ഭാഷ. ഇത് മലയാളമല്ലെങ്കിൽ എനിക്കു മലയാളവും വേണ്ട, മലയാളത്തിനു എന്നെയും വേണ്ട, കഴിഞ്ഞല്ലോ. ഇത് ‘ഞാൻ ഭാഷ’ എന്ന ഭാഷയിലേക്കുള്ള വിവർത്തനമാണ്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...