Sunday, March 26, 2017

രാധാകൃഷ്ണന്റെ ഹിന്ദുമതഭൌതികം

പ്രപഞ്ചത്തെ കുറിച്ച് പുതിയ ദർശനം എന്ന അവകാശവാദവുമായി
സി രാധാകൃഷ്ണനും ഇതിനു പിന്തുണയുമായി വി പി എൻ നമ്പൂതിരിയുടെയും
ഗിരിജാവല്ലഭന്റെയും നേതൃത്വത്തിലുള്ള കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റിയും
മുന്നോട്ടു വന്നതിനെ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഭഗവത്ഗീത ശ്ലോകത്തിൽ നിന്നും തനിക്കു കിട്ടിയ വെളിപാടുകൾ എന്ന നിലയ്ക്കാണ് സി രാധാകൃഷ്ണൻ
കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഫിസിക്സ്
ധാരണകളിൽ നിന്നും മാറി സ്പേസ് എന്ന സങ്കൽപ്പനത്തിൽ നിന്നും പുതിയ ദർശനം അവതരിപ്പിക്കുകയാണത്രേ!
ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള പരസ്പരബന്ധം 1905ലെ സവിശേഷ ആപേ ക്ഷികസിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ മുന്നോട്ടുവച്ചതാണ്. vaccum ശുദ്ധശൂന്യതയല്ലെന്നു vaccum fluctuations കുറിച്ചുള്ള സിദ്ധാന്തങ്ങളും ക്വാണ്ട൦ ഫീൽഡ് തിയറിയും 50 വർഷം മുന്നേ എങ്കിലും നിരൂപിച്ചിട്ടുണ്ട്. ഋണ ഊർജ്ജ വ്യവസ്ഥകളിൽ നിലനിൽക്കുന്ന കണങ്ങൾ ഊർജ്ജ൦ കരസ്ഥമാക്കി സ്വതന്ത്രമാകുന്നതിനെ കുറിച്ചുള്ള ആശയങ്ങൾ ഡിറക്കിന്റെ തിയറിയുടെ കാലം മുതൽ
ഫിസിക്സ് ചർച്ച ചെയ്യുന്നുണ്ട്. ഇന്ന്, ഭൗതികശാസ്ത്രജ്ഞന്മാർ മുഴുകിയിരിക്കുന്നതു theory of everything എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. അതിനു പ്രധാന പ്രതിബന്ധമായി നിൽക്കുന്നത് ക്വാണ്ട൦ ഫീൽഡ് തിയറിയും സാമാന്യ ആപേക്ഷിക സിദ്ധാന്തവും പരസ്പരം യോജിപ്പിക്കാൻ കഴിയുന്ന formalism രൂപീകരിക്കുന്നതിനുള്ള
പ്രയാസങ്ങളാണ്. ഇതിനകം ഏകീകരിക്കപ്പെട്ട മൂന്നു ബലങ്ങളെ ഗുരുത്വാകർഷണവുമായി ഏകീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പുതിയ ശാസ്ത്രദർശനം അവതരിപ്പിക്കുന്നുവെന്നു പറയുന്ന സി രാധാകൃഷ്ണൻ തന്റെ പുതിയ ദർശനം
എങ്ങനെയാണു ഫിസിക്സ് അന്വേഷണങ്ങൾക്ക് സഹായകമാകുന്നതെന്നു പറയണം. ഇതിനെ പിന്തുണക്കുന്ന
ശാസ്ത്രകാരന്മാർ രാധാകൃഷ്ണന്റെ ദർശനത്തിൽ നിന്നും theory of everything ആവശ്യപ്പെടുന്ന മാത്തമറ്റിക്കൽ ഫോർമലിസം രൂപപ്പെടുത്തുകയും ഇന്നത്തെ ഫിസിക്സ് അന്വേഷണങ്ങളുടെ ഭാഗമാണ് ഈ ദർശനമെന്നു തെളിയിക്കുകയുമാണ് വേണ്ടത്. അങ്ങനെയല്ലാതെ നടത്തുന്ന പത്രസമ്മേളനങ്ങൾ, എല്ലാം ഭഗവത്ഗീതയിലുണ്ടെന്നു പറയുന്ന ഹൈന്ദവരാഷ്ട്രീയത്തിന് സഹായകമായ രാഷ്ട്രീയപ്രവർത്തനമാണ്.
അത് ശാസ്ത്രപ്രവർത്തനമല്ല. ശാസ്ത്രത്തിന്റെ രീതി പത്രസമ്മേളനമല്ല. ഉയർന്ന മൂല്യങ്ങളുള്ള സയൻസ് ജേർണലുകളിൽ peer reviewed ലേഖനമായി പ്രസിദ്ധീകരിക്കുകയാണെന്ന കാര്യം രാധാകൃഷ്ണന്റെ കൂടെ നിൽക്കുന്ന ശാസ്ത്രകാരന്മാരെ ഓർമിപ്പിക്കുന്നു.
**************************************************************************************************************************************
അവ്യക്ത എന്ന് പേരിട്ടിരിക്കുന്ന സ്പേസുമായി ബന്ധപ്പെട്ട എന്തോ ഒന്നിനെ സങ്കൽപ്പിച്ചാൽ
ഫിസിക്സ് പൂർണ്ണമായും വിശദീകരിക്കാൻ കഴിയുമെന്നു പറയുന്ന ഒരു പ്രബന്ധമാണ്
രാധാകൃഷ്ണനും മകനും ചേർന്ന് എഴുതിയിരിക്കുന്നത്. കഴിഞ്ഞ നൂറു വർഷത്തിലേറെയായി ഫിസിക്സ്
രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തങ്ങളെയെല്ലാം ഭഗവതഗീതയിലെ ഒരു ശ്ലോകത്തിലേക്കു ചുരുക്കുകയാണ്
ഇവർ. എന്തായാലും ഫിസിക്സ് ഇതേ വരെ
കണ്ടെത്താത്ത കാര്യങ്ങൾ എങ്ങനെ ആയിരിക്കുമെന്ന്
പ്രവചിക്കാൻ രാധാകൃഷ്ണനും പുത്രനും
തുനിയുന്നില്ല. അത് പൊള്ളുന്ന കാര്യമാണല്ലോ ?
ഈ ഫിസിക്സ് പറയുന്നതെല്ലാം ഒരു ഒറ്റ ശ്ലോകമായി
എത്രയോ നാളുകളായി ഇന്ത്യക്കാർക്ക് അറിയാമായിരുന്നുവെന്ന
സങ്കുചിതത്വത്തെ
വിളംബരം ചെയ്യുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം.
ഹിന്ദുത്വശക്തികളുടെ അജണ്ടക്കനുസരിച്ച
പ്രവർത്തനമാണിത്. RSS ശാസ്ത്രോപദേശകസമിതിയിലേക്കു
ഇന്ത്യയിലെ വലിയ ഇൻസ്റ്റിട്യൂട്ടുകളിലെ ഉപദേശകസമിതിയിലേക്കു
ഇദ്ദേഹവും മകനും നിയമിക്കപ്പെട്ടേക്കാം.
പരിതാപകരമായ കാര്യം ചില ശാസ്ത്രാദ്ധ്യാപകർ ഇതിനു കൂട്ടുനിൽക്കുന്നുവെന്നതാണ്.
ഇവരാകട്ടെ, യാഗസമയത്തു
മായാജാലങ്ങൾ സംഭവിക്കുന്നുവെന്നു തെളിയിക്കാൻ കിർലിയൻ ഫോട്ടോഗ്രാഫിയുടെ
കഴിവുകളും മറ്റും ഉപയോഗിക്കാൻ കൂട്ടു നിന്നവരാണ്

Wednesday, June 29, 2016

വിവര്‍ത്തനങ്ങളെ കുറിച്ച്


            ധൈഷണികജീവിതത്തിലും ഭാവുകത്വവികാസത്തിലും വിവര്‍ത്തനങ്ങളുടെ വലിയ പങ്കിനെ ബോദ്ധ്യപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിരിക്കുന്നു. ഗാസ്റ്റണ്‍ ബാച്ചിലാര്‍ഡിന്റെ ശാസ്ത്രചിന്തയെ കുറിച്ചുള്ള ഒരു പുസ്തകവും അദ്ദേഹത്തിന്റെ രണ്ടു കൃതികളും കാണാനിടയായതിനെയാണ് ആദ്യം പരാമര്‍ശിക്കേണ്ടത്. ബാച്ചിലാര്‍ഡ് 1962ല്‍ മരിച്ചു. ആ വര്‍ഷമാണ് തോമസ് കുണിന്റെ പ്രശസ്തമായ പുസ്തകം ശാസ്ത്രവിപ്ലവങ്ങളുടെ ഘടന (The structure of scientific revolutions)പുറത്തിറങ്ങുന്നത്. ഈ പുസ്തകം ശാസ്ത്രത്തിന്റെ ചരിത്രത്തേയും ദര്‍ശനത്തേയും മാത്രമല്ല, മിക്കവാറും എല്ലാ വൈജ്ഞാനിക വ്യവഹാരങ്ങളേയും സ്വാധീനിക്കുകയുണ്ടായല്ലോ? തോമസ് കുണിന്റെ പുസ്തകം മുന്നോട്ടു വച്ച ആശയമാതൃകാവ്യതിയാനം (Paradigm Shift) എന്ന സങ്കല്പനം സാമൂഹികശാസ്ത്രങ്ങള്‍ക്ക് ഉണര്‍വു നല്കുകയുണ്ടായി. ശാസ്ത്രവിപ്ലവങ്ങള്‍ കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് ദാര്‍ശനികമായ നീതീകരണമില്ലെന്നും വിപ്ലവത്തിനു മുന്നേയുള്ള ശാസ്ത്രവും വിപ്ലവത്തിനു ശേഷമുള്ള ശാസ്ത്രവും പരസ്പരം സംവദിക്കാവുന്നവയോ ഒത്തുചേര്‍ക്കാവുന്നവയോ അല്ലെന്നും അവ incommensurable ആണെന്നുമുള്ള തോമസ് കുണിന്റെ നിലപാട് ഏറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുകയും ചെയ്തു. ശാസ്ത്രത്തെ തിരസ്ക്കരിക്കുന്നതും ഒഴിവാക്കുന്നതുമായ ഒരു സമീപനമാണതെന്ന്, അത് സൃഷ്ടിപരമല്ലെന്ന വിമര്‍ശം പ്രധാനമായിരുന്നു. തോമസ് കുണിന്റെ പുസ്തകം പ്രസിദ്ധീകൃതമായ വര്‍ഷം അന്തരിച്ച ബാച്ചിലാര്‍‍ഡിന്റെ ശാസ്ത്രസംബന്ധമായ രചനകളില്‍ ശാസ്ത്രരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ സൃഷ്ടിപരവും യുക്തിസഹവുമായ സമീപനങ്ങളുണ്ട് എന്നാണ് ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നത്. ബാച്ചിലാര്‍ഡിന്റെ രചനകളില്‍ ചിലത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലാണ് ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ നിന്നും ആംഗലഭാഷയിലേക്കു പ്രസിദ്ധീകൃതമാകുന്നത്. വിവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ബാച്ചിലാര്‍ഡിന്റെ ചിന്തകള്‍ ലോകത്തിന്റെ പല  കോണുകളിലും എത്തിച്ചേരുന്നതിനു തടസ്സമായി നില്‍ല്ക്കുകയായിരുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ ഇവ ഇവിടെ ലഭ്യമാകാന്‍ തുടങ്ങിയിട്ടെന്നു തോന്നുന്നു.

            ഇതോടൊപ്പം സാഹിത്യത്തിലെ പരിഭാഷകളെ കുറിച്ചു കൂടി പറയണം. മാര്‍ക്കേസിന്റെ കൃതികളുടെ വിവര്‍ത്തനത്തിനു ശേഷമാണ് ലാറ്റിനമേരിക്കന്‍ സാഹിത്യം പ്രധാനമായും ലോകശ്രദ്ധയിലേക്കു വരുന്നത്. One Hundred Years of Solitudeന്റെ മൊഴിമാറ്റം നിര്‍വ്വഹിച്ച ഗ്രിഗറി റബ്ബാസ ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ അത്ഭുതകരങ്ങളായിരുന്നു. മാര്‍കേസ് പോലും അദ്ദേഹത്തിന്റെ ആരാധകനായി. മാര്‍കേസിന്റെ ക‍തികള്‍ മാത്രമല്ല, പില്ക്കാലത്ത് നോബല്‍ സമ്മാനാര്‍ഹരായ പല ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടേയും രചനകള്‍ അദ്ദേഹം മൊഴിമാറ്റം നടത്തി. ഉന്നതമായ സാഹിത്യത്തിന്റെ ഒരു ലോകം തന്നെ അതു തുറന്നു തന്നു.


            സാഹിത്യകൃതികളുടെ വിവര്‍ത്തനം പ്രശ്നപൂരിതമായ ഒരു മേഖലയാണ്. വിവര്‍ത്തനത്തിലൂടെ നഷ്ടപ്പെടുന്നതാണല്ലോ സാഹിത്യം. മലയാളത്തിലെ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങള്‍ ഇന്നേവരെ വലിയ വിജയങ്ങളായിട്ടില്ലെന്നു പറയണം. നമ്മുടെ കൃതികള്‍ ലോകനിലവാരത്തില്‍ മത്സരിക്കാന്‍ ശക്തിയുള്ളവയാണ്. എന്നാല്‍, ബഷീറും വി.കെ.എനും മറ്റും എങ്ങനെയാണ് വിവര്‍ത്തനം ചെയ്യപ്പെടുകയെന്നും ആ കൃതികളുടെ സംസ്ക്കാരം വിവര്‍ത്തനങ്ങളിലൂടെ പകരാന്‍ കഴിയുമോയെന്നും ആലോചിക്കാവുന്നതാണ്. ഖസാക്കിന്റെ ഇതിഹാസം വിജയന്‍ തന്നെ മൊഴിമാറ്റം നടത്തിയിട്ടും ഏറെ സ്വീകാര്യത ലഭ്യമായില്ല. വിജയന് ആംഗലഭാഷയിലും നല്ല ശേഷികളുണ്ടായിരുന്നുവെന്നോര്‍ക്കണം. പലപ്പോഴും പ്രസാധകരും ഇക്കാര്യത്തില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരനായ ഇ.സന്തോഷ് കുമാറിന്റെ അന്ധകാരനഴി എന്ന നോവല്‍, നമ്മുടെ സമീപഭൂതകാല ചരിത്രത്തില്‍ ആഴ്ന്നുനില്ക്കുമ്പോഴും, അധികാരവിമര്‍ശനവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ആഗോളമാനങ്ങളുള്ള ഒരു കൃതിയാണ്. ആ നോവല്‍ ഈയിടെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടിയോ എന്നു സംശയമാണ്.  

Monday, May 11, 2015

ഭാവുകത്വം വിപണിയില്‍


നമ്മുടെ ഭാവുകത്വവും വിപണിയുടെ മൂല്യങ്ങള്‍ക്കു

കീഴ്പ്പെടുകയാണോ?


വിറ്റഴിക്കപ്പെടുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ 

പുസ്തകത്തിന്റെ മൂല്യം നിര്‍ണ്ണയിക്കപ്പെടേണ്ടത് ?


ബഷീറും ഉറൂബും വിജയനും മറ്റും നോവലുകള്‍ 

എഴുതിയിരുന്ന കാലളവില്‍ തന്നെയാണ്
 
മുട്ടത്തുവര്‍ക്കി കാനവും മറ്റും നോവലുകള്‍ എഴുതിയിരുന്നത്. 

കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത് കാനത്തിന്റേയും വര്‍ക്കിയുടേയും 

പുസ്തകങ്ങളായിരുന്നു. 

കാനത്തിന്റേയും  വര്‍ക്കിയുടേയും കൃതികള്‍

ബഷീറിന്റേയും ഉറൂബിന്റേയും

മറ്റും നോവലുകളേക്കാള്‍ മികച്ചതാണെന്നതിനുള്ള

തെളിവായിരുന്നോ ഇത്
?




പുസ്തകവ്യവസായത്തിന്റെ വളര്‍ച്ച വായനയുടെ 

അളവുകോലല്ല
 
പുസ്തകം ആഡംബരവസ്തുവായി മാറിത്തീര്‍ന്നിരിക്കുന്നു
 
ഷോകേസില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്
 
വില്പനക്ക് പുതിയ തന്ത്രങ്ങള്‍
 
വിറ്റഴിച്ച കോപ്പികളുടെ എണ്ണത്തിന്റെ വലിപ്പം പറഞ്ഞ്
 
എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നു. 

കൃതിയുടെ വിമര്‍ശത്തെ വെറുക്കുന്നു. 

ഖണ്ഡനവിമര്‍ശനം തന്റെ പുസ്തകത്തിന്റെ വില്പനയെ
 
തളര്‍ത്തുമോയെന്ന് ശങ്കിക്കുന്നു

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...