Friday, July 30, 2010

തെറി

വീണപൂവിനെ കാവ്യവിഷയമാക്കിയതിന്‌ കുമാരനാശാനെ വിമര്‍ശിച്ചവര്‍ തൊമ്മനോടും തൊപ്പിപ്പാളയോടുമൊപ്പം വീണപൂവിനേയും ചേര്‍ത്തുവച്ചുകൊണ്ടാണ്‌ തങ്ങളുടെ ശകാരവാക്കുകള്‍ ചൊരിഞ്ഞത്‌. തൊമ്മനും തൊപ്പിപ്പാളയും ഒരിക്കലും കാവ്യവിഷയമാകില്ലെന്ന കാര്യത്തില്‍ ആ സാഹിത്യസിംഹങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കവികളുടേയും ആസ്വാദകരുടേയും സമൂഹത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നുണ്ടെന്ന്‌ ഇവര്‍ കരുതിയിരിക്കണം. പില്‍ക്കാലത്ത്‌, കൊച്ചുതൊമ്മന്‍ എന്ന ശീര്‍ഷകത്തില്‍ എന്‍. വി. കൃഷ്ണവാര്യര്‍ ഒരു കവിത എഴുതി. ആശാനും എന്‍.വിയും വൈലോപ്പിള്ളിയും ഇടശ്ശേരിയും അവരവരുടെ കാലങ്ങളിലെ വ്യവസ്ഥവല്‍ല്ക്കരിച്ച കാവ്യാസ്വാദനശീലങ്ങള്‍ക്ക്‌ പ്രഹരങ്ങളേല്‍പിച്ചത്‌, കവികള്‍ക്കു നിരോധിക്കപ്പെട്ട മേഖലകളിലേക്ക്‌ കടന്നുകയറിക്കൊണ്ടു കൂടിയായിരുന്നു. കാവ്യാസ്വാദനപാരമ്പര്യത്തിലെ യാഥാസ്ഥിതികത്വം സംശയങ്ങളേതുമില്ലാതെ ദീര്‍ഘകാലമായി ഒഴിവാക്കിയിരുന്ന വിഷയങ്ങളേയും വാക്കുകളേയും കവികളുടെ ഏറ്റവും പുതിയ തലമുറ കവിതയിലേക്കു കൊണ്ടുവരുന്നു. മാറാലയെ കുറിച്ച്‌ കവിതയെഴുതിയ പി.രാമന്‍ നമ്മുടെ ജീവിതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്‍ കവിത കണ്ടെത്തുകയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വാക്കുകളിലും വസ്തുക്കളിലും നാം തിരിച്ചറിയാതിരുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളുണ്ടെന്ന്‌ പുതിയ കവികള്‍ മനസ്സിലാക്കുന്നു. ഒരു പിരിയാണി(Screw)യെ കുറിച്ച്‌ കവിതയെഴുതുന്ന പി.എന്‍. ഗോപീകൃഷ്ണനും
"കൊട്ടകള്‍ ചന്തയ്ക്കുപോകുന്നു
തെരണ്ടിയും കുറിച്ചിയും
കൈച്ചെരവയും തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍
തേങ്ങായുടെ പൊങ്ങുമായി വരുന്നു." എന്നിങ്ങനെയുള്ള കാഴ്ചകളെ കവിതയില്‍ രേഖപ്പെടുത്തുന്ന എസ്‌. ജോസഫും ഈ തിരിച്ചറിവുള്ളവരാണ്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന പുതിയ ചിന്തകള്‍ ഇവരുടെ രചനകള്‍ക്ക്‌ ത്വരകമായിട്ടുണ്ട്‌. തെറിയെ കുറിച്ചുള്ള റഫീഖ്‌ അഹമ്മദിന്റെ കവിതയും ഈ പുതിയ ചിന്തയുടേയും വിചാരത്തിന്റെയും ഫലമാണ്‌.


തെറി സ്വയം തന്നെ സദാചാരങ്ങള്‍ക്കു വിരുദ്ധമാകയാല്‍ അതിനു കൃത്രിമവേഷങ്ങള്‍ ആവശ്യമില്ല. അതില്‍ നേരുണ്ട്‌. നാഗരികതയുടെ തൊങ്ങലുകളണിയാതെ പച്ചയായി ജീവിക്കുന്നവര്‍ക്കിടയില്‍ തെറിയുണ്ട്‌. 'നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍' തെറിയുണ്ട്‌. നഗരത്തിലെ ചാളകളിലും ചന്തയിലും തെറിയുണ്ട്‌. തെറി എന്ന വാക്കില്‍ നിന്നും തെറിയനും തെറിച്ചവനും തെറിച്ചോളും ഉണ്ടാകുന്നു. അവര്‍ നടപ്പുലോകത്തിനെതിരെ നടക്കുന്നു. തെറിയന്‍ തെറി പറഞ്ഞ്‌ കണ്ണുപൊട്ടിക്കുന്നു. ഐ.ടി ഓഫീസിലെ പരിഷ്ക്കാരികള്‍ക്കിടയില്‍ തെറിയില്ല. മന്‍മോഹന്‍സിങ്ങിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയില്ല. എന്നാല്‍, അവര്‍ക്കിടയിലെ ഉപചാരം ടെലിവിഷനിലൂടെ കാണുന്നവരില്‍ ചിലര്‍ ഇതു തെറിയല്ലേയെന്നു സന്ദേഹിക്കുന്നു. തീര്‍ച്ചയായും രാമന്‍ സഖാവിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയുണ്ട്‌.


മീനാക്ഷിയമ്മയുടെ മനസ്സിലെ പാലയ്ക്കാമോതിരവും പച്ച ബ്ളൌസും പോലെ എല്ലാവരുടേയും മനസ്സില്‍ തെറിയുണ്ട്‌. മീനാക്ഷിയമ്മയുടെ ആദര്‍ശവാദം പച്ച ബ്ളൌസിനു പകരം ഖദര്‍ ബ്ളൌസ്‌ അണിയാന്‍ അവരെ പ്രേരിപ്പിച്ചു. ദ്വേഷം കൊണ്ടു മനസ്സു വിങ്ങുമ്പോള്‍ പുറത്തേക്ക്‌ കുതറാനൊരുങ്ങുന്ന തെറിവാക്കിനെ പിടിച്ചുനിര്‍ത്തി അലക്കിത്തേച്ച വാക്കുപറയാന്‍ സദാചാരബോധം പലരേയും നിര്‍ബ്ബന്ധിക്കുന്നു. തെറിക്കുത്തരം മേത്തരം പത്തല്‍ എന്ന ന്യായശാസ്ത്രം ഈ സദാചാരവാദികളാണ്‌ എഴുതുന്നത്‌. ബോധത്തോടെ പറയാന്‍ കഴിയാത്തത്‌ മദ്യത്തിന്റെ ലഹരിയില്‍ പാതിബോധത്തില്‍ പറയുന്നു. മാന്യനായി, സുഖമനസ്ക്കനായി ജീവിച്ചപ്പോള്‍ പറയാന്‍ കഴിയാതിരുന്നത്‌ ഭ്രാന്തു പിടിച്ചപ്പോള്‍ നിരത്തിലൂടെ നടന്നു പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് പണ്ഡിതന്റെ സംസ്കൃതഭാഷയല്ല, സത്യസന്ധമായ ഭാഷ. വേദവാക്യങ്ങള്‍ മാത്രം പറഞ്ഞും പഠിപ്പിച്ചും ശീലിച്ചവന്‍ ഉറക്കത്തില്‍ ഉറക്കെ ഒരു മുട്ടന്‍ തെറി വിളിച്ചു പറയുന്നു. നാഗരികന്റെ വായില്‍ പറയാത്ത തെറിവാക്കു കെട്ടിക്കിടന്നു പൊള്ളിപ്പഴുക്കുന്നു.


" മൂഢം കിനാവോ പുലര്‍ച്ചവണ്ടിക്കു വന്ന
പൂര്‍വ്വകാലമിത്രം സഖാവോ പടി കടന്നെത്തുന്നു.
പീഠത്തിലമരുന്നു സിഗരറ്റിലെരിയുന്നു,
ലോകപരിഹാസമൂര്‍ച്ഛയില്‍ സ്ഖലിതനാകുന്നു,
സുഖവേഷധാരിയാം തോല്‌വി
അവനോടു പറയാത്ത തെറിവാക്ക്‌
കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു." ("അന്യാധീനം" - കെ.ജി. ശങ്കരപ്പിള്ള)


മൂല്യങ്ങള്‍ വെടിഞ്ഞ്‌, സുഖവേഷം ധരിച്ച്‌ തോല്‍വിയെ വരിച്ചവനോട്‌ തെറി പറയണം. സുഖവേഷം ധരിച്ചവന്‍ സ്വയം തെറി പറയണം. അല്ലെങ്കില്‍ നാം ഇനിയും മലിനരാകും.


സാറാജോസഫിന്റെ 'ആലാഹയുടെ പെണ്‍ മക്കള്‍' എന്ന നോവലില്‍ നാഗരികത തെറിയെന്നു വിധിക്കുന്ന വാക്കുകള്‍ കടന്നു വരുന്നു. കോക്കാഞ്ചറയിലെ ജനങ്ങളെ കടന്നാക്രമിക്കുന്ന നാഗരികതക്ക്‌ കാവലാളുകളായി വരുന്ന പട്ടിത്തമ്പുരാക്കന്‍മാരെ വളര്‍ത്തു ഭവനങ്ങളുടെ ഇരുമ്പുപടി പിടിച്ചുകുലുക്കി ചെമ്പന്റെ അന്തോണി വെല്ലുവിളിക്കുന്നു. "ടാ, പട്ടിമയിരേ, ദയിര്യണ്ടങ്ങ്യെ വന്നു കടിച്ച്‌ നോക്കറാ". കോക്കാഞ്ചറക്കാരുടെ നേരുള്ള വികാരങ്ങളുടെ ചിത്രണത്തിന്‌ നാഗരികന്‍ അയിത്തം കല്‍പിച്ച ഭാഷ സഹായകമാകുകയായിരുന്നു. ചെമ്മണ്ണാര്‍ - നെടുങ്കണ്ടം ദേശങ്ങളിലൂടെ നടത്തിയ രാത്രിയാത്രയുടെ കഥ പറയുന്ന സുസ്മേഷ്‌ ചന്ത്രോത്തിന്റെ ആഖ്യാനത്തില്‍ കടന്നുവരുന്ന തെറിവാക്കുകള്‍ ഹൈറേഞ്ചിലെ ജനജീവിതത്തിന്റെ കാഠിന്യങ്ങളേയും കാലുഷ്യങ്ങളേയും പകരുന്നു.


തെറി ദൈവങ്ങള്‍ക്കു വിരോധമുള്ള കാര്യമല്ല. തെറിപ്പാട്ടു കേട്ടില്ലെങ്കില്‍ കോപിക്കുന്ന ദേവിമാരുണ്ട്‌. തെറിക്ക്‌ ബ്രഹ്മസങ്കല്‍പത്തോട്‌ യോജിപ്പുകളുമുണ്ട്‌. എപ്പോഴും തെറി പറയുന്നവന്‍ തെറിയെ അറിയുന്നില്ല."മുട്ടിനു മുട്ടിനു തെറി പറയുന്ന ഇട്ടി അവിരാ ആകട്ടെ താന്‍ പറയുന്നതിന്റെ തെറിമ അറിയുന്നില്ല" തെറി എന്താണെന്നു തന്നെ എനിക്കറിയില്ലെന്നു പറയുന്നവന്‍ തെറിയെ അറിയുന്നു. "പറഞ്ഞു വരുമ്പോള്‍ പ്രപഞ്ചത്തിന്റെ ആധാരശ്രുതി തന്നെ ഒരു തെറി ആയിരിക്കുമോ" കുരിശിലേറുമ്പോള്‍ ഈ പാപികളോട്‌ പൊറുക്കേണമേയെന്ന്‌ ദൈവത്തോട്‌ അപേക്ഷിച്ചവന്‍ തന്നെ പച്ചമരത്തോട്‌ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും എന്നു ജറുസലേം പുത്രിമാരോടു പറയുമ്പോള്‍, പറയാതെ ഒരു വാക്ക്‌ തൊണ്ടയില്‍ കെട്ടിയിരുന്നില്ലേ? ഭാവഭേദങ്ങളില്ലാതെ വിഷം കുടിച്ചു തീര്‍ത്ത സോക്രട്ടീസിന്റെ മനസ്സില്‍ ഏതു വാക്കാണ്‌ നിറഞ്ഞു നിന്നത്‌? താന്‍ കോപ്പര്‍നിക്കസിന്റെ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ ഉറക്കെയും എങ്കിലും അതു ചലിക്കുന്നു എന്നു പതുക്കെയും മൊഴിഞ്ഞ ഗലീലിയോ പുറത്തേക്കു പറയാതെ അടക്കിയ മൊഴി ഏതാണ്‌?


തെറിവാക്കിനു വിവര്‍ത്തനമില്ല. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്‌ കവിത മാത്രമല്ല, തെറിയും വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നു. തെറിയില്‍ കളങ്കമില്ല. "പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത നിലക്ക്‌ തെറി കളങ്കമില്ലാത്ത ഒരു വസ്തുവായിരിക്കണം" അജ്ഞനായ ന്യായാധിപനെ സത്യമുള്ള തെറി ഞെട്ടിച്ചു കൊണ്ടിരിക്കും. നല്ല വസ്ത്രങ്ങളണിയിച്ചാണ്‌ റഫീഖ്‌ അഹമ്മദ്‌ 'തെറി'യെ പുറത്തിറക്കുന്നത്‌. തെറിയെ കുറിച്ചുള്ള ആഖ്യാനങ്ങളില്‍ തെറിയുണ്ടാകില്ലെന്ന്‌ കവി സാക്ഷ്യപ്പെടുത്തുന്നു.

Tuesday, November 24, 2009

ഗര്‍ഭപാത്രം മറന്നുപോകുന്നവര്‍

ഇത്‌ അമ്മമാരുടെ ലോകമല്ല. ഈ ലോകത്തിന്റെ ആത്മാവില്‍ അമ്മയെന്ന വികാരം നിലനില്‍ക്കുന്നില്ല. അമ്മയെ മറന്നുപോയവരുടെ ലോകമാണിത്‌. അമ്മയെ മറന്നുപോകുന്നവര്‍ സ്വയം തിരിച്ചറിയാത്തവരാണ്‌. തങ്ങള്‍ ആരാണെന്നു്‌ മറന്നു പോയവര്‍. വിവേചനശേഷി നശിച്ചവര്‍. നമ്മുടെ മാതൃരഹിതലോകത്തിന്റെ ആത്മാവില്ലാത്ത ഈ അവസ്ഥയെയാണ്‌ പറുദീസാനഷ്ടം എന്ന കഥയില്‍ സുഭാഷ്‌ ചന്ദ്രന്‍ കാണിച്ചു തരുന്നത്‌.

തന്റെ അമ്മയുടെ ഗര്‍ഭപാത്രം ഒരു പ്ളാസ്റ്റിക്‌ ജാറിലാക്കി കൈയ്യിലേന്തി, ബസ്സില്‍ യാത്ര ചെയ്യേണ്ടി വരികയും ബസ്സ്‌ യാത്രക്കിടയിലെ തിരക്കുകള്‍ക്കിടയില്‍ അത്‌ മറന്നുപോകുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നരേന്ദ്രന്‍ എന്നയാളുടെ അനുഭവങ്ങളുടെ ആഖ്യാനമാണ്‌ ഈ കഥ. നമ്മുടെ ലോകത്തിന്റെ തളളയില്ലായ്മകളുടെ എല്ലാ ലക്ഷണങ്ങളേയും ഈ കഥ കണ്ടെത്തുന്നു. രോഗം ബാധിച്ച ഗര്‍ഭപാത്രം, ഗര്‍ഭപാത്രം ഉള്‍ക്കൊളളാന്‍ തക്കവലിപ്പമുളള പ്ളാസ്റ്റിക്‌ ഭരണി, ആള്‍ക്കൂട്ടത്തെ ബാധിച്ച അച്ഛന്‍ജ്വരം.. എന്നിങ്ങനെ ആഖ്യാനത്തിലുടനീളം കഥാകാരന്‍ നല്‍കുന്ന സൂചനകള്‍ വായനയ്ക്ക്‌ വിസ്തൃതമാനങ്ങള്‍ നല്‍കുന്നു.

ഗര്‍ഭപാത്രത്തിന്റെ ജൈവതയിലാണ്‌ ഈ ലോകം നിലനില്‍ക്കുന്നത്‌. ഇപ്പോള്‍, അത്‌ രോഗാതുരമായിരിക്കുന്നു. പ്ളാസ്റ്റിക്‌ എന്ന മാലിന്യത്തിന്റെ സുതാര്യസൌന്ദര്യവും അനശ്വരതയും കൊണ്ട്‌ ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കേണ്ടി വന്നിരിക്കുന്നു. രോഗാതുരമായ ഗര്‍ഭപാത്രത്തെ പ്ളാസ്റ്റിക്‌ ഭരണിയില്‍ സുരക്ഷിതമാക്കേണ്ടി വരുന്ന അവസ്ഥ, ഒരിക്കലും നശിക്കാതെ അവക്ഷിപ്തീകരിച്ചുകൊണ്ടിരിക്കുന്ന മാലിന്യത്തെ സുരക്ഷിതത്വത്തിന്റെ കവചമായി ജൈവതയ്ക്കു പകരം സ്വീകരിക്കേണ്ടി വരുന്ന ദുരവസ്ഥയുടെ രൂപകമാണ്‌. ഗര്‍ഭപാത്രം സുരക്ഷിതമായി രോഗനിര്‍ണ്ണയകേന്ദ്രത്തില്‍ എത്തിക്കുന്നതിനുളള പ്ളാസ്റ്റിക്‌ ജാര്‍ വിലപേശി വാങ്ങിയതാണ്‌. നരേന്ദ്രന്‌ രണ്ടു രൂപാ ലാഭത്തില്‍ അതു വാങ്ങാന്‍ കഴിഞ്ഞു. ഗര്‍ഭപാത്രത്തിന്റെ മൂല്യം കമ്പോളമൂല്യങ്ങള്‍ക്ക്‌ ഉപരിയായി നിലനില്‍ക്കുന്നില്ല. മറ്റൊരിടത്ത്‌, ഗര്‍ഭപാത്രത്തിന്റെ വലിപ്പം പ്ളാസ്റ്റിക്‌ പാത്രത്തിണ്റ്റെ വലിപ്പവുമായി താരതമ്യം ചെയ്യപ്പെടുന്നുമുണ്ട്‌. ഗര്‍ഭപാത്രത്തെ ഉള്‍ക്കൊളളാന്‍ തക്ക വലിപ്പമുളള പ്ളാസ്റ്റിക്പാത്രത്തെ കുറിച്ചു പറയുന്നതോടൊപ്പം നഷ്ടപ്പെട്ടത്‌ ഒരു പഴയപാത്രമാണെന്ന്‌ കഥാവസാനത്തില്‍ പ്രധാന കഥാപാത്രം സ്വയം ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. പാപബോധവും അവജ്ഞയും ആത്മപരിഹാസവും കൂടിച്ചേര്‍ന്ന മനസ്സ്‌ മാന്യത കൈവെടിയാതിരിക്കാനുളള തത്രപ്പാടിന്നിടയിലാണ്‌ ഈ ഉത്തരത്തില്‍ എത്തിച്ചേരുന്നത്‌. ഈ മാന്യത അമ്മയെ നിഷേധിക്കുന്ന കാപട്യമാണ്‌. അത്‌ തന്റെ അമ്മയുടെ ഗര്‍ഭപാത്രമായിരുന്നുവെന്നു പറയാനുളള ആര്‍ജ്ജവം നരേന്ദ്രനു നഷ്ടപ്പെടുന്നു. അമ്മ ഒരു പഴയ കാര്യമായിരിക്കുന്നു. മറന്നു പോകേണ്ട കാര്യമായിരിക്കുന്നു. അമ്മയോടുളള ആദരവ്‌ ജീവനോടും ജീവിതത്തോടുമുളള ആദരവായിരുന്നു. ഇവ പൂര്‍വ്വികന്റെ വിഡ്ഢിത്തങ്ങളായി ഗണിക്കപ്പെടുന്ന ലോകമായി നമ്മുടെ ലോകം മാറിക്കഴിഞ്ഞിട്ടുണ്ട്‌. ഇതാണ്‌, മനുഷ്യന്‍ ചക്രവര്‍ത്തിയായ (നരേന്ദ്രന്‍) ലോകം.

നമ്മെ പെറ്റുപോറ്റുന്ന അമ്മമാരെ മാത്രമല്ല; ഗര്‍ഭപാത്രം സൂചിപ്പിക്കുന്നത്‌. ഗര്‍ഭപാത്രത്തെ പ്രകൃതിയുടെ പര്യായപദമായി കാണുക. രോഗാതുരമായ ഗര്‍ഭപാത്രം രോഗാതുരമായ പ്രകൃതിയേയും രോഗാതുരമായ ലോകത്തേയും ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതി ചിലപ്പോള്‍ ഭ്രാന്തിത്തള്ളയാകുന്നു. സ്നേഹ നിരാസത്തിന്റെ വേദന സഹിയാഞ്ഞ്‌ രുദ്രയാകുന്നു. മക്കളെ കൊല്ലുന്ന കരാളരൂപിണിയാകുന്നു. ഭൂമി നാശത്തെ കാണുന്നു. മരുഭൂമികള്‍, ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, വരള്‍ച്ച, ക്ഷോഭങ്ങള്‍, സമുദ്രഗര്‍ജ്ജനങ്ങള്‍, ആര്‍ദ്രത വറ്റിയ പ്രകൃതി. അമ്മയോടുളള മക്കളുടെ ഉപേക്ഷകള്‍ സര്‍വ്വംസഹയെ ഭ്രാന്തിയാക്കുന്നുവല്ലോ.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വലിയ സമ്മേളനത്തിന്റെ ഭാഗമായി രൂപം കൊണ്ട ആള്‍ക്കൂട്ടത്തിന്റെ തിരക്കിന്നിടയിലാണ്‌ നരേന്ദ്രന്‌ അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത്‌. ആള്‍ക്കൂട്ടത്തെ ഒരു പുരുഷക്കൂട്ടമെന്നാണ്‌ ആഖ്യാനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. ഈ പുരുഷാരം അവരുടെ മഹാപിതൃരൂപത്തെ കുറിച്ചു പറയുകയും ആവേശം കൊളളുകയും ചെയ്യുന്നു. ആഖ്യാനകാരന്‍ ഇ.എം.എസിനെ ഒരു പിതൃരൂപമായി അവതരിപ്പിക്കുന്നു. ഇ.എം.എസ്‌ കേരളത്തിന്റെ സമീപകാലഭൂതകാലത്തെ ഏറെ സ്വാധീനിച്ച പുരുഷനായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അച്ഛന്‍, സന്ദേഹങ്ങളില്ലാത്ത മനസ്സ്‌., 'അജ്ഞതയ്ക്കു പോലും ആധികാരിക ഭാവം'... ഇ.എം.എസ്‌. ഇങ്ങനെയൊക്കെയായിരുന്നു.

അങ്ങേരു മരിച്ചത്‌ നെകത്താനാവാത്ത വെടവായിപ്പോയി
വെറും അറിവൊന്നുമല്ല, അസ്സല്‍ പാണ്ഡിത്യം
ശരിക്കും ഒരവതാരം
ഒമ്പതു ഭാഷകളറിയാമായിരുന്നു എന്നല്ലെ പറയണേ

ഈ മഹാപിതൃരൂപത്തെ കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ക്കിടയിലാണ്‌ അമ്മയുടെ ഗര്‍ഭപാത്രം നഷ്ടമാകുന്നത്‌. പിതൃരൂപങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ മാതാവ്‌ ഓര്‍മ്മിക്കപ്പെടുന്നതേയില്ല. ഗര്‍ഭപാത്രത്തെ മറന്നുപോകുന്നു. പിന്നെ, ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും അത്‌ നഷ്ടമാകുന്നു.

അമ്മയുടെ ഗര്‍ഭപാത്രം മറന്നുപോയവന്‍ ഇറങ്ങി പോകുന്നത്‌ അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്നിടയിലേക്കാണ്‌. മനുഷ്യരാശി അകപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥയാണിത്‌. മനുഷ്യന്‍ നേരിടുന്ന അന്യമാകലിന്റെ അവസ്ഥയെ കഥാകാരന്‍ കാണുന്നു. ആധുനികശാസ്ത്രം; വൈദ്യശാസ്ത്രവും അതിന്റെ രോഗപരിചരണ സംവിധാനങ്ങളുമുള്‍പ്പെടെ, ഈ നൃശംസാവസ്ഥയെ പോഷിപ്പിക്കുകയാണെന്നു സൂചിപ്പിക്കുന്നു. പുരുഷാധിപത്യസമൂഹത്തിന്റെ ദുര്‍നീതികള്‍ സ്ത്രൈണഭാവങ്ങളെ നിഹനിക്കുകയാണെന്നും അസ്തിത്വത്തിന്നാധാരമായ മഹാശക്തിയെ പുരുഷാധിപത്യത്തിനു കീഴ്പ്പെട്ട ലോകം മറന്നു പോവുകയാണെന്നും ഈ കഥാകാരന്‍ പറയുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...