Thursday, September 15, 2011

ആഗോളതാപനത്തെ കുറിച്ച്‌

ഭൂമിയില്‍ എത്തിച്ചേരുന്ന സൌരോര്‍ജ്ജത്തിന്റെ ആറിലൊന്നു ഭാഗം പ്രതിഫലിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ എത്തിച്ചേരുന്നു. ഇതാണ്‌ ഭൂമിയുടെ ഉപരിതലത്തെ ചൂടു പിടിപ്പിക്കുന്നത്‌. കാര്‍ബണ്‍ഡയോക്സൈഡിനെ പോലുള്ള വാതകങ്ങള്‍ (ഗ്രീന്‍ഹൌസ്‌ വാതകങ്ങള്‍ എന്നറിയപ്പെടുന്നവ) ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും പ്രതിഫലിക്കുന്ന വികിരണങ്ങളെ പിടിച്ചെടുത്ത്‌ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു.അന്തരീക്ഷത്തില്‍ ഗ്രീന്‍ഹൌസ്‌ വാതകങ്ങളുടെ അളവ്‌ വലിയതോതില്‍ അധികരിക്കാനുള്ള പ്രധാനകാരണം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. ഗ്രീന്‍ഹൌസ്‌ വാതകങ്ങളുടെ അളവ്‌ അന്തരീക്ഷതാപനിലയെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാനഘടകമാണ്‌. യഥാര്‍ത്ഥത്തില്‍, ജീവികള്‍ക്ക്‌ അനുകൂലമായ അന്തരീക്ഷഊഷ്മാവ്‌ നിലനിര്‍ത്തുന്നതിന്‌ ഗ്രീന്‍ഹൌസ്‌ പ്രഭാവം ആവശ്യമാണ്‌. എന്നാല്‍, വ്യാവസായിക വിപ്ളവത്തിനു ശേഷമുള്ള മാനുഷിക ഇടപെടലുകള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവില്‍ വളരെ വലിയ വര്‍ദ്ധനവാണ്‌ സൃഷ്ടിച്ചത്‌. വ്യാവസായിക വിപ്ലവത്തിനു മുമ്പ്‌ 280 ppm ആയിരുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ്‌ ഇപ്പോള്‍ 379 ppm ആയിത്തീര്‍ന്നിരിക്കുന്നു. കാര്‍ബണ്‍ഡയോക്സൈഡ്‌ ഉത്സര്‍ജ്ജനങ്ങള്‍ക്ക്‌ നാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ 2100 ആകുമ്പോഴേക്കും ഗ്രീന്‍ഹൌസ്‌ വാതകങ്ങളുടെ അളവ്‌ 650 ppmനും 1215 ppmനും ഇടക്ക്‌ ആയിരിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.


കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുളള ഐക്യരാഷ്ട്രസംഘടനയുടെ പാനല്‍ കണക്കാക്കുന്നത്‌, ഈ നിലക്കു നീങ്ങിയാല്‍ 2100 ആകുമ്പോഴേക്കും അന്തരീക്ഷഊഷ്മാവ്‌ 2.5 ഡിഗ്രി ഫാരന്‍ഹീറ്റെങ്കിലും ഉയരുമെന്നാണ്‌. ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയിലെ  climateprediction.net കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃകകള്‍ ഉപയോഗിച്ച്‌ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്‌ അന്തരീക്ഷത്തിലെ കാര്‍ബഡയോക്സൈഡിന്റെ അളവ്‌ ഇരട്ടിയാകുന്നതോടെ ആഗോളതാപനിലയില്‍ 3.4 മുതല്‍ 20.7 ഡിഗ്രി ഫാരന്‍ഹീറ്റ്‌ വരെ വര്‍ദ്ധനയുണ്ടായേക്കാമെന്നാണ്‌. ഭൂരിപക്ഷം സിമുലേഷനുകളും ഏതാണ്ട്‌ ആറുഡിഗ്രി ഫാരന്‍ഹീറ്റ്‌ വര്‍ദ്ധന കാണിക്കുകയുണ്ടായി. ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ്‌ ശാസ്ത്രജ്ഞനായ മൈലസ്‌ അല്ലന്‍ പറയുന്നത്‌ ഇങ്ങനെയാണ്‌ "അപകടമേഖല ഭാവിയില്‍ എവിടെയെങ്കിലുമല്ല. നമ്മള്‍ ഇപ്പോള്‍ തന്നെ അവിടെയാണ്‌." അന്തരീക്ഷഊഷ്മാവില്‍ ഉണ്ടാകുന്ന വലിയ വ്യതിയാനങ്ങള്‍ ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ആവാസവ്യവസ്ഥകളില്‍ വലിയ പരിവര്‍ത്തനങ്ങളായിരിക്കും സൃഷ്ടിക്കുന്നത്‌. കാലാവസ്ഥാവ്യതിയാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന്‌ ജീവികള്‍ ദേശാന്തരഗമനം നടത്താറുണ്ട്‌. സസ്യജാതികള്‍ ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക്‌ ഇങ്ങനെ നീങ്ങുന്നതിന്റെ വേഗത ഒരു വര്‍ഷത്തില്‍ അരമൈലോളമാണെന്ന് പഴയകാല റിക്കാര്‍ഡുകള്‍ കാണിക്കുന്നു. ജന്തുജാതികള്‍ക്ക്‌ തീര്‍ച്ചയായും ഇതിലും വേഗത്തില്‍ ദേശാന്തരഗമനം നടത്താന്‍ കഴിയും. എന്നാല്‍, നഗരവല്‍ക്കരണത്തിന്റെ വ്യാപ്തി ഈ വിധത്തിലുള്ള ചലനങ്ങളെ തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ട്‌. ഒരു ആവാസവ്യവസ്ഥയില്‍ നിന്നും ജീവിവര്‍ഗ്ഗങ്ങള്‍ മറ്റൊരിടത്തേക്ക്‌ നീങ്ങാന്‍ ആരംഭിക്കുന്നതോടെ അവയുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാകുകയും വംശനാശത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനങ്ങള്‍ ഭക്ഷ്യശൃംഖലയിലും മറ്റും സൃഷ്ടിക്കുന്ന മാറ്റങ്ങളും വളരെ പ്രധാനമാണ്‌. കാനഡയിലെ എഡ്മൊണ്ടണില്‍ വസന്തകാലത്തെ പൂവിടലുകള്‍ അറുപതുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച്‌ എട്ടുദിവസം നേരത്തെ ആയിരിക്കുന്നു. ഈ ഉദാഹരണങ്ങള്‍ വരും കാലങ്ങളില്‍ സംഭവിച്ചേക്കാവുന്ന വലിയ മാറ്റങ്ങളെ കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നതാണ്‌. 


 ആവാസവ്യവസ്ഥകളിലുള്ള മാറ്റം വലിയ തോതിലുള്ള വംശനാശങ്ങള്‍ക്ക്‌ കാരണമായേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിസ്‌ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങള്‍ മാതൃകയാക്കപ്പെട്ട പ്രദേശങ്ങളിലെ 18% ജീവജാതികള്‍ വംശനാശത്തിന്റെ നിഴലിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. 2050 ആകുന്നതോടെ ഇവ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്നാണ്‌ പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഗ്രീന്‍ഹൌസ്‌ വാതകങ്ങളുടെ ഉത്സര്‍ജനത്തിലുണ്ടാക്കുന്ന കുറവുകള്‍ ചില ജീവിവര്‍ഗ്ഗങ്ങളെയെങ്കിലും വംശനാശത്തില്‍ നിന്നും രക്ഷിക്കുമെന്ന് കരുതുന്നു. 500അന്താരാഷ്ട്ര ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നു വര്‍ഷത്തെ പഠനങ്ങള്‍ 150 ഉഭയജീവികള്‍ക്ക്‌ ഇപ്പോള്‍ തന്നെ വംശനാശം വന്നു കഴിഞ്ഞതായും32% ഉഭയജീവികള്‍ ഈ വിധിയുടെ പിടിയിലാണെന്നും കണ്ടെത്തിയിരിക്കുന്നു. നാം വളരെ വലിയ വംശനാശങ്ങളെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ ജീവശാസ്ത്രകാരന്‍മാര്‍ നടത്തിയ സമാനപഠനങ്ങള്‍, 2100 ആകുമ്പോഴേക്കും 14% പക്ഷികള്‍ വംശനാശത്തിനു കീഴ്പ്പെടുമെന്ന് പറയുന്നു. ഇതിന്റെ ഫലമായി വിത്തുവിതരണം, പരാഗണം തുടങ്ങി ആവാസവ്യവസ്ഥയിലെ പ്രധാനപ്രക്രിയകളില്ലെല്ലാം ഇടിവുണ്ടാകുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ധ്രുവപ്രദേശങ്ങളില്‍ വായുവിന്റെ അളവ്‌ കുറവായതിനാല്‍ ഹരിതഗൃഹവാതകങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം കൂടുതലായിരിക്കും. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കാനഡയിലെ അലാസ്ക്കയിലും റഷ്യയുടെ കിഴക്കന്‍പ്രദേശങ്ങളിലും താപനില ഏഴുഡിഗ്രി ഫാരന്‍ഹീറ്റോളം ഉയര്‍ന്നിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇനിയും ഏഴു ഡിഗ്രി മുതല്‍ പതിനാലു ഡിഗ്രി വരെയുള്ള വര്‍ദ്ധനയാണ്‌ പ്രവചിക്കപ്പെടുന്നത്‌. ദശലക്ഷകണക്കിന്‌ പക്ഷികളാണ്‌ സന്തത്യുല്‍പാദനത്തിനായി ഓരോ വര്‍ഷവും ആര്‍ട്ടിക്ക്‌ പ്രദേശങ്ങളിലേക്ക്‌ ദേശാന്തരഗമനം നടത്തുന്നത്‌. ആര്‍ട്ടിക്ക്‌ പ്രദേശങ്ങള്‍ ചൂടു പിടിക്കുന്നത്‌ പക്ഷികളുടെ വംശവര്‍ദ്ധനവിനെ ഏറെ പ്രതികൂലമായി ബാധിക്കും. പക്ഷികളുടെ എണ്ണത്തില്‍ വലിയ കുറവാണ്‌ ഇത്‌ സൃഷ്ടിക്കുക. അനിവാര്യമായും, ഉയര്‍ന്ന താപനില ആര്‍ട്ടിക്ക്‌ പ്രദേശത്തെ മഞ്ഞുപാളികളെ ഉരുക്കുമെന്നു തീര്‍ച്ചയാണ്‌. 1976നും 1990നുമിടയില്‍ ആര്‍ട്ടിക്ക്‌ കടലിലെ മഞ്ഞുപാളികളില്‍ 40% ഇടിവുണ്ടായെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മഞ്ഞില്‍ ജീവിക്കുന്ന സീലുകള്‍ ഉള്‍പ്പെടെ ആര്‍ട്ടിക്ക്‌ പ്രദേശത്തെ ജീവജാതികളില്‍ ഇത്‌ വിനാശകരമായ പ്രത്യാഘാതങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. വേനല്‍ക്കാലത്ത്‌ ആര്‍ട്ടിക്ക്‌ പ്രദേശങ്ങളില്‍ മഞ്ഞില്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ധ്രുവക്കരടികള്‍ക്കും ആര്‍ട്ടിക്ക്‌ സീലുകള്‍ക്കും വംശനാശം സംഭവിച്ചേക്കാം. കാലാവസ്ഥാ ശാസ്ത്രജ്ഞനായ റോബര്‍ട്ട് കോറെല്‍ പറയുന്നത്‌, നാം ഉടനടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആര്‍ട്ടിക്പ്രദേശം തിരിച്ചറിയാന്‍ കഴിയാത്ത ഒന്നായി മാറിത്തീരുമെന്നാണ്‌. ഭൂമിക്ക്‌ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ട്ടിക്ക്പ്രദേശങ്ങളിലെ മാറ്റം നമ്മെ പഠിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

കടല്‍ജലം ചൂടാകുന്നതു മൂലമുള്ള വികാസം കൊണ്ട്‌ കടല്‍നിരപ്പില്‍ മൂന്നടിയുടെ വര്‍ദ്ധനയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിനു മുകളിലെ മഞ്ഞ്‌ ഉരുകുന്നതു മൂലം കടല്‍നിരപ്പില്‍ വലിയ ഉയര്‍ച്ചയുണ്ടാകും. മഞ്ഞുപാളികള്‍ പൂര്‍ണ്ണമായും ഉരുകിയാല്‍ കടല്‍ നിരപ്പ്‌ 23 അടി ഉയരുമെന്നാണ്‌ കരുതുന്നത്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉണ്ടാകുമെന്നു കരുതപ്പെടുന്ന ഉയര്‍ച്ച പോലും സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങള്‍ ഭീതിജനകമാണ്‌. ബംഗ്ളാദേശിന്റെ 20% കരപ്രദേശങ്ങള്‍ വെള്ളത്തിന്നടിയില്‍ പെട്ടു പോകാം. ഉപ്പുവെള്ളം ഭൂഗര്‍ഭജലവുമായി കൂടിക്കലരാനുള്ള സാദ്ധ്യത വളരെ വലുതാണ്‌. ഇത്‌ കാര്‍ഷികോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ അഭിമുഖികരിച്ചേക്കാവുന്ന കടലാക്രമണഭീഷണിയെ തരണം ചെയ്യുന്നതിന്‌ വലിയ തുകകള്‍ ചെലവിടുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ന്യൂയോര്‍ക്ക്‌, കല്‍ക്കത്ത, ലണ്ടന്‍, ഷാങ്ഹായി, ടോക്കിയോ തുടങ്ങിയ തീരപ്രദേശനഗരങ്ങളെല്ലാം ഈ ഭീഷണിയെ അഭിമുഖീകരിക്കുവയായി മാറുമെന്നാണ്‌ കരുതപ്പെടുന്നത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...