Monday, September 19, 2022

'സ്‌നേഹരഹിതം' (LOVE LESS)





ആന്ദ്രേ സൈവഗിന്‍ത്‌സേവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന്‍ 

സമകാല റഷ്യന്‍ ജീവിതാവസ്ഥയുടെ  വ്യത്യസ്ത മുഖങ്ങളെ

തന്റെ ദൃശ്യരചനകളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. 

'ലെവിയത്താന്‍' എന്ന ചലച്ചിത്രനാമം റഷ്യന്‍  ഭരണകൂടത്തിലെ 

അഴിമതിയുടെ പര്യായമായി മാറിത്തീര്‍ന്നത് ഓര്‍ക്കുക! 

ഭൂമിക്കച്ചവടമുതലാളിമാരുടേയും അതിന്നൊത്തു നീങ്ങുന്ന 

ഉദ്യോഗസ്ഥമേധാവിത്വത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും 

ദുഷ്‌ചെയ്തികളില്‍ പെട്ട് നരകിക്കുകയും 

പാപങ്ങളില്‍ നിന്ന് പാപങ്ങളിലേക്കു നിപതിക്കുകയും 

തകര്‍ന്നടിയുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബങ്ങളുടേയും  

ജീവിതത്തെയാണ് ലെവിയത്താന്‍ പ്രമേയമാക്കിയത്. 

പിന്നീടു പുറത്തുവന്ന 'സ്‌നേഹരഹിതം' (LOVE LESS),  

കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്കിടയിലെ ഒടുങ്ങാത്ത 

ആന്തരികവൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും കൊണ്ട് 

സ്‌നേഹരഹിതരായി വളരുന്ന കുഞ്ഞുങ്ങളിലേക്കു ദൃഷ്ടി പായിക്കുന്നു. 



വഷളാകുകയും തകരുകയും ചെയ്യുന്ന മാനുഷികബന്ധങ്ങളെ

 ഒരു കുടുംബകഥയുടെ പശ്ചാത്തലത്തില്‍,

 ചലച്ചിത്രഭാഷയില്‍ എഴുതുകയാണ്, 'സ്‌നേഹരഹിത'ത്തില്‍.

 സഹാനുഭൂതിയുടെ അതിര്‍ത്തികള്‍ ചുരുങ്ങി വരുന്ന ലോകം. 

സ്വയംനിന്ദയും പരസ്പരവിദ്വേഷവും കൊണ്ട് 

കലങ്ങി മറിയുന്ന മനസ്സുകള്‍, 

പരിലാളനകളേല്‍ക്കാതെ പരിക്കുകള്‍ മാത്രമേല്‍ക്കുന്ന

ഒറ്റപ്പെട്ടു പോകുന്ന ബാല്യവും കൗമാരവും. 

തന്നെ ആരു സംരക്ഷിക്കണമെന്ന കാര്യത്തെ ചൊല്ലി 

വേര്‍പിരിയാന്‍ ഒരുങ്ങി നില്‍ക്കുന്ന മാതാപിതാക്കള്‍ കൂട്ടുന്ന 

വഴക്കും വക്കാണവും കലഹവും കേട്ട് കുളിമുറിയില്‍ കയറി 

ഏങ്ങലടിച്ചു കരയുന്ന അലോഷി എന്ന ബാലന്റെ ചിത്രം അതീവ 

സങ്കടകരമാണ്. അലോഷിയെ കാണാതാകുന്നു.

പിന്നെ, ഒരു കുഞ്ഞിന്റെ മൃതദേഹത്തിനു മുന്നില്‍ നില്‍ക്കുന്ന

മാതാപിതാക്കളെ നാം കാണുന്നു. 

സ്വന്തം ഇഷ്ടങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലെ ഒരു മൂല്യവും പ്രസക്തമല്ലാത്ത

 മനുഷ്യരെയാണോ സമകാലം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതെന്ന് 

ആകുലരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആന്ദ്രേ ഒരുക്കിയിരിക്കുന്നു.

നാഗരിക റഷ്യയെയാണ് ഈ ചലച്ചിത്രം പശ്ചാത്തലമാക്കുന്നതെങ്കിലും

സ്‌നേഹരാഹിത്യം ഈ ലോകത്തെ മുഴുവനായും മൂടിയിരിക്കുന്നുവെന്ന്

ആന്ദ്രേയിലെ ചലച്ചിത്രകാരനു പറയണമെന്നുണ്ടായിരുന്നുവെന്നു കരുതണം.

എങ്കിലും, റഷ്യ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ഒരു മേലുടുപ്പു ധരിച്ച്

ട്രെഡ്മില്ലില്‍ വ്യായാമത്തിനായി ഓടുന്ന (മകനെ കാണാതായ) നായികയുടെ

ദൃശ്യത്തോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്.

റഷ്യ ഓടുകയാണ്, യാന്ത്രികമായി.

യന്ത്രത്തെ പോലെ ചലിക്കുന്ന റഷ്യ, 

യന്ത്രങ്ങളായി തീര്‍ന്ന മനുഷ്യരുടെ രാജ്യമായി മാറുകയാണോയെന്ന് 

ചലച്ചിത്രകാരന്‍ ആകുലനാകുന്നു.


കുടുംബമെന്ന സ്ഥാപനത്തിനുള്ള ന്യായീകരണത്തിലൂന്നി

പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രവര്‍ത്തനം 

ചലച്ചിത്രകാരന്‍ ഏറ്റെടുക്കുന്നില്ല. 

യാഥാര്‍ത്ഥ്യത്തിന്റെ സവിശേഷമായ ചലച്ചിത്രഭാഷ്യം ഒരുക്കിക്കൊണ്ട് 

രാഷ്ട്രീയമായ അര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ നല്കുന്ന 

ചലച്ചിത്രകാരന്റെ കടമ മാത്രം ആന്ദ്രേ സൈവഗിന്‍ത്‌സേവ് നിര്‍വ്വഹിക്കുന്നു. 


 


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...