Saturday, November 23, 2013

എഴുത്തും പുസ്തകവും: ചില സമകാലാലോചനകള്‍

റൊളാങ്ങ്‌ ബാര്‍ഥിന്റെ 'ഗ്രന്ഥകാരന്റെ മരണം' എന്ന ആശയം മലയാളിയുടെ സാഹിത്യസപര്യയെ സ്വാധീനിക്കുകയുണ്ടായോ? കൃതിയില്‍ നിന്നും കണ്ടെടുക്കപ്പെടുന്നത്‌ എഴുതിയവന്‍ കല്‍പിക്കുന്ന അര്‍ത്ഥലോകങ്ങളെ മാത്രമാണെന്ന ധാരണകള്‍ക്ക്‌ മാരകമായ പ്രഹരം ഏല്‍പിച്ച സംപ്രത്യയമായിരുന്നു അത്‌. വായനയ്ക്ക്‌ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവരികയായിരുന്നു. വായിക്കുന്നവന്‍ ആശയങ്ങളുടെ ഉപഭോക്താവു മാത്രമല്ല, സൃഷ്ടാവു കൂടിയാണെന്നു പറയുകയാണ്‌ ബാര്‍ഥ്‌ ചെയ്തത്‌. എഴുത്തുകാരന്റെ ഏകാധികാരം തകര്‍ക്കപ്പെടുകയും വായനയുടെ ലോകത്ത്‌ ബഹുസ്വരങ്ങളുടെ ജനാധിപത്യമണ്ഡലം തുറക്കപ്പെടുകയും ചെയ്തു. നിരൂപണത്തിന്റേയും വിമര്‍ശനത്തിന്റേയും മേഖലകളില്‍ പുതിയ പ്രവണതകള്‍ ഉയര്‍ന്നു വരുന്നതിനും ഇതു കാരണമായി. എഴുത്തുകാരന്റെ ആശയലോകത്തെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്ന കണ്ണി എന്ന നിലയ്ക്കുളള നിരൂപകനും മരണപ്പെടേണ്ടതുണ്ടായിരുന്നു. എഴുത്തുകാരന്‍ കല്‍പിക്കുന്ന അര്‍ത്ഥങ്ങളെ അതേപടി പുനരുല്‍പാദിപ്പിക്കുന്ന പണ്ഡിതന്‍ അപ്രസക്തമായിക്കഴിഞ്ഞിരുന്നുവല്ലോ. വായനയില്‍ വായനക്കാരന്റെ പങ്കിനെ അംഗീകരിക്കുന്ന ഈ സംപ്രത്യയം ഏതേതു ജ്ഞാനിമങ്ങളില്‍ നിന്നുകൊണ്ടാണു വായിക്കപ്പെടുന്നത്‌ എന്ന കാര്യം വായനയുടെ ഫലങ്ങളെ നിര്‍ണ്ണയിക്കുവെന്നു കാണുന്നതിനു കെല്‍പുള്ളതായിരുന്നു. വായനക്കാരന്റെ കാഴ്ചക്കോണ്‍ പ്രധാനമാകുകയായിരുന്നു! വ്യത്യസ്ത വായനകളുടെ ഒരു ബൃഹത് ലോകം സാദ്ധ്യമാക്കുകയായിരുന്നു. സ്ത്രീ, ദളിത്‌, പരിസ്ഥിതി, ഉപദേശീയത തുടങ്ങിയ പരിപ്രേക്ഷ്യങ്ങളില്‍ നിന്നുകൊണ്ടുളള പാരായണങ്ങള്‍ വ്യത്യസ്തങ്ങളായ പാഠങ്ങളെ അവതരിപ്പിച്ചു. എഴുത്തുകാരന്‍ കല്‍പിക്കുന്ന അര്‍ത്ഥം വായനക്കാരനു പറഞ്ഞുനല്‍കുന്ന വിമര്‍ശകന്‍ എന്ന സ്ഥാനം ഇല്ലാതാകുകയും ഏതു ആശയപ്രരൂപത്തില്‍ നിന്നുകൊണ്ടാണ്‌ വിമര്‍ശകന്‍ വായിക്കുതെന്ന ചോദ്യം പ്രധാനമാകുകയും ചെയ്തു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വായനക്കാരെല്ലാം സവിശേഷമായ അര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുളളവരായിത്തീര്‍ന്നു. വിമര്‍ശകന്റെ തൊഴില്‍സാദ്ധ്യതകളെ സാരമായി ബാധിക്കുന്ന കാര്യമായിരുന്നു, ഇത്‌.

വിവരസാങ്കേതികവിദ്യയുടെ വികാസം എല്ലാ വായനക്കാരനും തങ്ങളുടെ പാഠങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുളള പുതിയ സാദ്ധ്യതകള്‍ ഒരുക്കി നല്‍കുന്നുണ്ടായിരുന്നു. ഇന്‍റര്‍നെറ്റ്‌ സൌകര്യം തുറന്നു നല്‍കിയ സാമൂഹികമാദ്ധ്യമങ്ങളും ബ്ലോഗുകളും മറ്റും ഏതൊരു വായനക്കാരനേയും സ്വയം സൃഷ്ടാവാക്കി മാറ്റാന്‍ ശക്തിയുളളവയായിരുന്നു. വായനകളുടേയും പാഠങ്ങളുടേയും ഒരു ബൃഹദ് ലോകമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. എല്ലാ വായനക്കാരേയും സൃഷ്ടാവാക്കിയ ദാര്‍ശനികരംഗത്തേയും സാങ്കേതികവിദ്യയുടെ രംഗത്തേയും മാറ്റങ്ങള്‍ എഴുത്തുകാരനു ചുറ്റുമുണ്ടായിരുന്ന മായാവലയത്തെ അഴിച്ചുകളഞ്ഞു. വിമര്‍ശനത്തെ മാത്രമല്ല, സാഹിത്യരചനകളെ കൂടി ബാധിക്കുന്ന ആഘാതങ്ങളാണ്‌ തുടര്‍ന്നുണ്ടാകുന്നത്‌. സര്‍ഗ്ഗാത്മകസാഹിത്യത്തിന്റെ നിഗൂഢതലങ്ങള്‍ ഉടയുകയായിരുന്നു. ഏതൊരാളേയും സൃഷ്ടാവാകാന്‍ ക്ഷണിക്കുന്ന സാംസ്ക്കാരികാന്തരീക്ഷം എഴുത്തിന്റെ നിഗൂഢതകളെ നീക്കം ചെയ്യാന്‍ ശക്തിയുളളതായിരുന്നു. ഭാവന കൊണ്ട്‌ ചമയ്ക്കുന്ന കഥകളോടൊപ്പമോ അതിനേക്കാളേറെയോ നേര്‍ അനുഭവങ്ങളുടെ എഴുത്തിന്‌ കരുത്തുണ്ട്. ജീവിതത്തിന്റെ നേര്‍കഥകളാണ്‌ ജീവിതത്തെ കുറിച്ചുളള കല്‍പിതകഥകളേക്കാള്‍ മെച്ചമെന്നു തോന്നിത്തുടങ്ങുന്നു. നമ്മുടെ ആനുകാലികങ്ങളെല്ലാം അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, അഭിമുഖസംഭാഷണങ്ങള്‍ എന്നിവ കൊണ്ട്‌ നിറയുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. ഇവയുടെ വേലിയേറ്റത്തില്‍, രസകരമായി വായിച്ചുപോകാവുന്ന ഓര്‍മ്മക്കുറിപ്പുകളാണ്‌ നോവല്‍ വായനയേക്കാള്‍ നല്ലതെന്ന് വായനക്കാരനും തോന്നിയിട്ടുണ്ടാകണം. നോവല്‍സാഹിത്യത്തേക്കാള്‍ നല്ലത്‌ ഈ അനുഭവചരിതങ്ങളാണെന്നു വരുന്നു. പ്രസാധകന്‍മാര്‍ സര്‍ഗാത്മക സാഹിത്യസൃഷ്ടികളേയും സാഹിത്യവിമര്‍ശനത്തേയും കൈവെടിയുകയും അനുഭവക്കുറിപ്പുകളെ തേടിയിറങ്ങുന്നവരാകുകയും ചെയ്തു. സാമൂഹികജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവൃത്തിയെടുക്കുന്നവരുമായി അഭിമുഖസംഭാഷണങ്ങള്‍ നടത്തുന്നവര്‍ അക്ഷരങ്ങളുടേയും എഴുത്തിന്റേയും ലോകത്തെ പ്രഥമ സ്ഥാനീയരായി. ആനുകാലികങ്ങളുടെ വാര്‍ഷികപ്പതിപ്പുകള്‍ പോലും ഓര്‍മ്മക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും കൊണ്ടു നിറഞ്ഞു. ഈ പ്രവണതകള്‍ക്ക്‌ ബാര്‍ഥിന്റെ സംപ്രത്യയം നല്‍കിയ ദര്‍ശനവും വിവരസാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ വിപ്ലവവും ത്വരകങ്ങളായിരുന്നുവെന്നേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഈ അവസ്ഥയ്ക്കുള്ള കാരണങ്ങളുടെ പട്ടികയിലേക്ക്‌ അവയെ നിരത്തി നിര്‍ത്തേണ്ടതില്ല. പലപ്പോഴും സാമൂഹികമായ കാരണങ്ങളാണ്‌ ഇത്തരം സ്ഥിതിവിശേഷങ്ങളെ സൃഷ്ടിക്കുന്നത്‌. വിപണിയിലെ താല്‍പര്യങ്ങള്‍ വളരെ വലിയ ഘടകങ്ങളാണ്‌. 

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യവിമര്‍ശനത്തിന്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിക്കു സാംഗത്യമുണ്ടെങ്കിലും എഴുത്തുകാരനും വായനക്കാരനും ഇടയില്‍ വിനിമയം നിര്‍വ്വഹിക്കേണ്ടുന്നവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ലെന്ന രൂപത്തില്‍ അത്‌ ഉന്നയിക്കപ്പെടുന്നത്‌ അസാധുവാണ്‌. സാഹിത്യവിമര്‍ശനം സ്വയം പുതുക്കി നിര്‍വ്വചിക്കപ്പെട്ട ഈ കാലത്ത്‌ അയാള്‍ക്ക്‌ ഒരു വിനിമയോപകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതില്ല. ചില സര്‍ഗാത്മകസാഹിത്യകാരന്‍മാര്‍ക്ക്‌ തങ്ങളുടെ കൃതികളുടെ അര്‍ത്ഥത്തെ വായനക്കാരിലെത്തിക്കുന്ന ദൂതനായി വിമര്‍ശകനെ കാണാന്‍ ഇപ്പോഴും താല്‍പര്യമുണ്ടാകുമെങ്കിലും ചില സാഹിത്യവിമര്‍ശകര്‍ തന്നെ ഈ വാദത്തെ ഏറ്റെടുക്കുന്നുവെന്നത്‌ ലജ്ജാകരമാണ്‌. തങ്ങള്‍ പ്രസാധനം ചെയ്ത കൃതികളുടെ വില്‍പന എളുപ്പതരമാക്കുന്നതിന്‌ പരസ്യമെഴുതുന്നവരായി വിമര്‍ശകരെ കാണുന്ന പുസ്തകനിര്‍മ്മാണമുതലാളിമാര്‍ക്കു മാത്രമാണ്‌ ഇത്തരം വാദങ്ങള്‍ സ്വാഗതാര്‍ഹമാകുത്‌. (സാഹിത്യവിമര്‍ശന ലേഖനങ്ങള്‍ പൂര്‍ണ്ണമായോ അതിന്റെ ഭാഗങ്ങളോ ബുള്ളറ്റിനുകളിലും പുസ്തകങ്ങളിലും ചേര്‍ക്കുന്നതിന്‌ ലേഖകന്‍മാരുടെ അനുവാദം പോലും പ്രസാധകന്‍മാര്‍ ചോദിക്കാറില്ല. ഇങ്ങനെ ഉപയോഗിക്കുതിന്‌ ലേഖകന്‍മാര്‍ക്ക്‌ വേതനമോ പ്രതിഫലമോ നല്‍കുില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിനുകളുടെയോ പുസ്തകങ്ങളുടെയോ ഒരു പ്രതിയെങ്കിലും അയച്ചു നല്‍കുകയുമില്ല. പകര്‍പ്പവകാശത്തെ കുറിച്ചും കരാറുകളെ കുറിച്ചും വലിയ നിര്‍ബ്ബന്ധങ്ങളുള്ള കേരളത്തിലെ വലിയ പ്രസാധകന്‍മാര്‍ തന്നെ ഇങ്ങനെയാണ്‌ പെരുമാറുന്നത്‌. വലിയ വരുമാനത്തിന്റേയും ലാഭത്തിന്റേയും കണക്കുകള്‍ക്കിടയില്‍ അക്ഷരത്തോടും അക്ഷരമെഴുതുന്നവനോടുമുള്ള ചെറിയ ഉത്തരവാദിത്തങ്ങള്‍ പോലും വിസ്മരിക്കപ്പെടുന്നു. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളോടുള്ള പ്രസാധകരുടെ അമിതതാല്‍പര്യങ്ങള്‍ പുസ്തകപ്രസാധനത്തിലെ സാമൂഹികമായ പ്രതിജ്ഞാബദ്ധതകളെ ഇല്ലാതാക്കിയിരിക്കുന്നു. എഴുതിത്തെളിഞ്ഞ എഴുത്തകാരോടു പെരുമാറുന്ന രീതിയിലല്ല പുതിയ എഴുത്തുകാരോടു പെരുമാറുക. പുതിയ എഴുത്തുകാര്‍ വലിയ വിവേചനങ്ങള്‍ക്കു വിധേയരാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്‌ കെ.പി. അപ്പന്‍ തന്റെ സാഹിത്യവിമര്‍ശനസപര്യ ആരംഭിച്ചിരുന്നതെങ്കില്‍, ഒറ്റയാനായി നിന്ന് എഴുത്തില്‍ മുഴുകിയ അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതികള്‍ വെളിച്ചം കാണുമായിരുന്നുവോയെന്നു സംശയിക്കണം. ) 

കഴിഞ്ഞ ദശകത്തില്‍ സര്‍ഗാത്മകസാഹിത്യം മറ്റൊരു ദുരവസ്ഥയെ കൂടി അഭിമുഖീകരിച്ചു. സര്‍ഗാത്മകസാഹിത്യം അനുഭവക്കുറിപ്പുകളുടെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയെതായിരുന്നു അത്‌. വലിയ പ്രചാരം നേടിയ ഓര്‍മ്മക്കുറിപ്പുകളുടേയും അനുഭവക്കുറിപ്പുകളുടേയുമൊപ്പം ഒരു നോവല്‍ കൃതിക്കു പ്രചാരം ലഭിച്ചത്‌, അത്‌ നോവല്‍ സാഹിത്യത്തിലെ നല്ല കൃതിയാണെന്നതു കൊണ്ടായിരുന്നില്ല. അത്‌ അനുഭവക്കുറിപ്പുകളുടെ വഴി സ്വീകരിച്ചതു കൊണ്ടായിരുന്നു. ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെയാണ്‌ ഞാന്‍ ലക്ഷ്യമാക്കുന്നത്‌. നോവലിന്റെ മാനദണ്ഡങ്ങളെ പാലിക്കുകയോ പുതുക്കുകയോ പരിഷ്ക്കരിക്കുകയോ മാറ്റിത്തീര്‍ക്കുകയോ ചെയ്യുന്ന ഒരു പ്രക്രിയയും ആ നോവലില്‍ സംഭവിക്കുന്നില്ല. മറിച്ച്‌, അനുഭവവിവരണത്തിന്റെ ആകര്‍ഷണീയതകളാണ്‌ പരുവപ്പെട്ട വായനക്കാരെ ആ കൃതിയിലേക്ക്‌ അടുപ്പിച്ചത്‌. മലയാളനോവല്‍സാഹിത്യം തൊണ്ണൂറുകളിലും കഴിഞ്ഞ ദശകത്തിന്റെ ആദ്യപാതിയിലും അഭിമുഖീകരിച്ച ഹതാശമായ അവസ്ഥയുടെ (എന്‍.എസ്‌.മാധവന്‍, എന്‍.പ്രഭാകരന്‍, സാറാജോസഫ്‌ എന്നിവരുടെ വിരലിലെണ്ണാവുന്ന ചില കൃതികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ശരാശരി കൃതികള്‍ പോലും ഇക്കാലത്ത്‌ രചിക്കപ്പെട്ടില്ല.) തുടര്‍ച്ചയായിരുന്നു ഈ പ്രവണതയും. വിപണികേന്ദ്രിതമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിന്‌ പുസ്തകപ്രസാധകരോടൊപ്പം സര്‍ഗാത്മകകൃതികളുടെ എഴുത്തുകാരും തയ്യാറാകുന്നുവെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. കാറ്റിനുസരിച്ച്‌ തൂറ്റുന്ന ചില എഴുത്തുകാരെങ്കിലുമുണ്ട്‌. ആധുനികത വരുമ്പോള്‍ അതിനു കൈപ്പുസ്തകം എഴുതുകയും ഉത്തരാധുനികത വരുമ്പോള്‍ ആദ്യത്തെ ഉത്തരാധുനികനോവല്‍ എഴുതുകയും ദളിത്‌ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ദളിത്‌ നോവല്‍ എഴുതുകയും പ്രവാസികളുടെ പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ പ്രവാസികളുടെ കഥ എഴുതുകയും ചെയ്യുവര്‍, ഓഹരിയേയും ക്രിക്കറ്റിനേയും സിനിമയേയും എന്‍ഡോസള്‍ഫാനേയും സവിശേഷമായി പഠിച്ച്‌ ആ മേഖലകളെ കുറിച്ച്‌ നോവല്‍ എഴുതുവര്‍...ഒരുപാട്‌ കൃത്രിമവേഷങ്ങളെ മലയാളനോവല്‍സാഹിത്യം ഇപ്പോഴും സഹിക്കുന്നുണ്ട്‌. 

എന്നാല്‍, കഴിഞ്ഞ ദശകത്തിന്റെ അന്ത്യത്തിലും തുടര്‍ന്നും വളരെ ധനാത്മകമായ ചില ചലനങ്ങള്‍ നമ്മുടെ നോവല്‍സാഹിത്യത്തില്‍ ഉണ്ടാകുന്നുണ്ട്‌. ഇ. സന്തോഷ് കുമാര്‍, ടി.പി.രാജീവന്‍, സുഭാഷ്‌ ചന്ദ്രന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.ആര്‍.മീര, കല്‍പറ്റ നാരായണന്‍ എന്നിവരുടെ നോവലുകള്‍ മലയാളനോവല്‍സാഹിത്യത്തിന്റെ ഭാവിയെ കുറിച്ച്‌ പ്രതീക്ഷകള്‍ നല്‍കുന്നു. *

('ചെണ്ട' മാസികയുടെ 2013 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് )

1 comment:

smith said...

If selecting to play free slots, no registration in your 우리카지노 gadget is required

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...