Saturday, May 26, 2012

ഇപ്പോള്‍, നീതിപീഠത്തിന് ചില കടമകളുണ്ട്


ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിനു ശേഷം കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യപൌരസമൂഹത്തിന് അപമാനകരമാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ തടയുന്നതിനുള്ള പരിപാടികള്‍ മുഖ്യധാരയിലുള്ള ഒരു രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ചപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിന്നകം അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളവര്‍ ഈ രാഷ്ട്രീയകക്ഷിയുടെ ഏരിയ, ലോക്കല്‍ കമ്മിറ്റിയംഗങ്ങളോ അംഗങ്ങളോ ഇതര ബന്ധങ്ങളുള്ളവരോ ആണ്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന ഇവരുടെ ആരോപണത്തിന്, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മാത്രമേ ഉണ്ടാകൂയെന്ന് മുഖ്യമന്ത്രിയും അന്വേഷണത്തെ കുറിച്ച് പരാതികളുണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ തേടുകയാണു വേണ്ടതെന്ന് പ്രതിപക്ഷനേതാവും പറഞ്ഞതിനുശേഷവും അന്വേഷണത്തിനെതിരായ സംഘടിത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു മുമ്പു നടന്ന രണ്ടു കൊലപാതകങ്ങളില്‍ ഈ രാഷ്ട്രീയകക്ഷിക്കുള്ള ബന്ധം ഈയിടെ വ്യക്തമാകുകയുണ്ടായി. ഫസല്‍ വധത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം എത്തിനില്ക്കുന്നത് ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ രണ്ടു പ്രമുഖ നേതാക്കളിലാണ്. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ ചില അഭിമുഖസംഭാഷണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇടുക്കിജില്ലയില്‍ നടത്തിയ നാലു രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഇതേ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടത്തുന്നത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനങ്ങളിലൊന്നാണ് എന്ന വസ്തുത കാര്യത്തിന്റെ ഗൌരവത്തെ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുകയും മൂന്നു സംസ്ഥാനങ്ങളില്‍ ഭരണനേത‍ത്വത്തിലെത്തുകയും ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയകക്ഷി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടു നടത്തുന്ന ഹീനമായ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും പരിശോധിക്കാനുമുള്ള പരിശ്രമങ്ങള്‍ നീതിപീഠത്തിന്റെ തന്നെ മുന്‍കൈയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത്തരുണത്തില്‍, ഈ രാഷ്ട്രീയകക്ഷിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ നീതിപീഠം അതിന്റെ മുന്‍കൈയില്‍ വിചാരണ ചെയ്യുകയും ഇവര്‍ നടത്തിയ കൊടുംപാതകങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. ജുഡീഷ്യല്‍ ആക്ടിവിസത്തെ കുറിച്ചു്, അവസരത്തിലും അനവസരത്തിലുമുള്ള ആരോപണങ്ങളെ ശരിയായ സന്ദര്‍ഭത്തിലെ ശരിയായ ഇടപെടല്‍ കൊണ്ട് മറികടക്കാന്‍ നീതിപീഠത്തിനു കഴിയട്ടെ.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...