Friday, July 1, 2011

ഈ കവി കടലില്‍ മുങ്ങിത്തീരാന്‍ ആഗ്രഹിക്കുന്നു

ഏതൊരു കാര്യവും നന്നായി ചെയ്യുന്നതിന്‌ നമ്മുടെ അബോധത്തിന്‌ ശരിയായ കഴിവുകളുണ്ടെന്ന് ന്യൂറോശാസ്ത്രജ്ഞനായ ക്രിസ്‌ ഫ്രിത്ത്‌ പറയുന്നു. നമ്മുടെ അബോധപ്രതികരണങ്ങള്‍ പലപ്പോഴും ബോധപൂര്‍വ്വനിശ്ചയങ്ങളേക്കാല്‍ മെച്ചമാണ്‌. അമര്‍ത്തിവയ്ക്കപ്പെട്ട, അവ്യവസ്ഥാപിതമായ മോഹങ്ങളെ പേറുന്നത്‌ അബോധമാണ്‌. സത്യം എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത്‌ അബോധത്തിലാണെന്ന, മനോവിശ്ലേഷകനായ ലക്കാന്റെ വാക്കുകളെ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുക. അബോധത്തില്‍ നിന്നും ഉയരുന്ന വാക്കുകള്‍ സത്യം പറയുന്നു. ഭാഷയും അബോധവും തമ്മില്‍ നിരാകരിക്കാനാവാത്ത ഉറച്ച ബന്ധങ്ങളുണ്ട്‌. ഏറ്റവും അര്‍ത്ഥസാന്ദ്രമായ വാക്ക്‌ അബോധത്തിന്റെ ആഴങ്ങളിലാണ്‌ ഉരുവം കൊള്ളുന്നത്‌. കവിത സാന്ദ്രമായ വാക്കാണ്‌.


അനിത തമ്പിയുടെ രണ്ടു കവിതകള്‍ വായിക്കുക. 'കടലിന്റെ അടിത്തട്ടില്‍ നിന്ന്, 'കടല്‍ക്കരയില്‍' എന്നീ ശീര്‍ഷകങ്ങളിലുള്ളവ. ആഴിയിലേക്ക്‌ നിരന്തരം ക്ഷണിക്കപ്പെട്ടു കൊണ്ടിരിക്കുന്നവള്‍ ഈ കവിതകളിലുണ്ട്‌. കടല്‍ ഇവളെ തന്നിലേക്കു വിളിക്കുന്നു. ഇവളാകട്ടെ, കടലിന്റെ മാസ്മരികമായ ആകര്‍ഷണവലയത്തിലാണ്‌. ഇവള്‍ക്ക്‌ ആഴിക്കു മേലെ നടക്കണം. ആഴിയുടെ അഴകും ആഴവും കാണണം. ആഴിയെ കാണുമ്പോള്‍ ഇവള്‍ സ്വയം മറക്കുന്നു. തിരകളുടെ ഇക്കിളിപ്പെടുത്തല്‍, കടലിന്റെ ഇളകുന്ന നീല, കടല്‍ക്കാറ്റ്‌ ഇവളുടെ ഉടലിനെ പാമരമാക്കുന്നു. തന്നോട്‌ സംസാരിച്ചു കൊണ്ടു നടന്നവനെ കടലിന്റെ അടിത്തട്ടില്‍ നിന്ന് ഇവള്‍ തിരിഞ്ഞുനോക്കുമ്പോള്‍...
"ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നീയില്ല.
കണ്ണെത്തുന്നിടത്തെങ്ങും കരയില്ല.
കര തേടുന്ന കടല്‍ക്കാക്കകളുമില്ല.
അങ്ങനെയാണ്‌ ഇത്രമേല്‍ ആഴത്തില്‍
ഞാന്‍ ഒറ്റക്കായത്‌ " ('കടലിന്റെ അടിത്തട്ടില്‍ നിന്ന്)

"നീലയിലേക്ക്‌ ഞാന്‍ പോയി മറയുന്നത്‌
പക്ഷേ നീ കാണുകയില്ല. " ('കടല്‍ക്കരയില്‍')


കടല്‍ ഒരു മഹാത്ഭുതം. കണ്ടാലും കണ്ടാലും കൊണ്ടാലും കൊണ്ടാലും മതിയാകാത്ത സൌന്ദര്യം. കടലിനോളം അഴക്‌ എന്തിനാണുള്ളത്‌? ഇവള്‍ നടന്നു നീങ്ങുന്നത്‌ സൌന്ദര്യത്തിന്റെ മഹാസമുദ്രത്തിലേക്കാണ്‌. ഈ മഹാസൌന്ദര്യത്തിലേക്കാണ്‌ ഇവള്‍ നിരന്തരം ക്ഷണിക്കപ്പെട്ടു കൊണ്ടിരുന്നത്‌. അഴകിന്റെ ആഴങ്ങളിലേക്ക്‌ ഇവള്‍ ഒറ്റക്കു മുങ്ങിപ്പോകുന്നു. സൌന്ദര്യത്തിന്റെ മഹാലോകങ്ങളില്‍ മുങ്ങിത്തീരാനുള്ള കവിയുടെ മോഹമാണിത്‌.


'അഴകില്ലാത്തവയെല്ലാം' എന്ന കാവ്യസമാഹാരത്തിലാണ്‌ ഈ കവിതകളുള്ളത്‌. അഴകില്ലാത്തവയെ അടുക്കിവച്ചവയുടെ കൂട്ടത്തിലോ ഈ മഹാസൌന്ദര്യപ്രാര്‍ത്ഥന? കടല്‍ മഹാദു:ഖങ്ങളെ പേറി ആര്‍ത്തലച്ച്‌ തല തല്ലി കരയുന്നവള്‍. ദു:ഖത്തിന്റെ മഹാരൂപകം. സങ്കടക്കടല്‍. ഇവള്‍ ക്ഷണിക്കപ്പെടുന്നത്‌ മഹാദു:ഖങ്ങളിലേക്കാണ്‌. കവി ആഗ്രഹിക്കുന്നത്‌ ലോകത്തിന്റെ സങ്കടങ്ങളെ തന്റേതാക്കി മാറ്റാനാണ്‌. സങ്കടക്കടലില്‍ മുങ്ങിത്താഴാനാണ്‌.


കവിയുടെ മരണാഭിമുഖ്യവും ഇതില്‍ എഴുതപ്പെട്ടിട്ടുണ്ടാകും.

"തോര്‍ച്ച''യുടെ ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...