Friday, October 29, 2010

"ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌"

നമ്മുടെ രാഷ്ട്രീയജീവിതഭൂമികയില്‍ നിന്നും ചിലരെ കാണാതായിരിക്കുന്നു. മര്‍ദ്ദകനും മര്‍ദ്ദിതനും ഇല്ലാത്ത ലോകത്തെ വിചാരങ്ങളില്‍ കൊണ്ടു നടന്നവര്‍, "എന്റെ ചെരുപ്പുകള്‍ പിഞ്ചിപ്പോയി. വഴിയിലെ ചെളി മുഴുവന്‍ കാലില്‍. പക്ഷേ നടത്തം എങ്ങനെയായാലെന്ത്‌? എനിക്ക്‌ നടന്നേ മതിയാകൂ" എന്ന വാക്കുകള്‍ ആദര്‍ശമായി സ്വീകരിച്ചവര്‍ ... ഇവരെ കാണാതായിരിക്കുന്നു. അവര്‍ ഇപ്പോള്‍ പത്രത്താളുകളിലെ ഫീച്ചറുകളിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അല്ലെങ്കില്‍, കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ചിത്രമായി മാറുന്നു. ഇങ്ങനെയൊരാളുടെ കഥ പി.വി.ഷാജികുമാര്‍ എഴുതിയിരിക്കുന്നു. പത്രത്തിന്റെ ചതുരക്കോളങ്ങളില്‍പ്പെട്ട് ശബ്ദിക്കാനാവാതെ, അനങ്ങാനാവാതെ വീര്‍പ്പുമുട്ടുന്ന ശിവരാമന്‍ വാഴക്കോട്‌ എന്ന മുപ്പത്തിയഞ്ചുകാരന്റെ കഥയാണിത്‌. നമ്മുടെ സമകാലിക രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ച്‌ രൂപകങ്ങളിലൂടെ സംസാരിക്കുന്ന "ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌" എന്ന കഥ സമകാലജീവിതത്തിലെ നെറികേടിനെ വാക്കിന്റെ ശക്തി കൊണ്ട്‌ അതിജീവിക്കാനുള്ള ഒരു ശ്രമമാണ്‌. നമ്മുടെ രാഷ്ട്രീയത്തിന്റെ പരിമിതികളെ കുറിച്ചുളള സംവാദങ്ങളില്‍ ഈ കഥ ഇടപെടുന്നു.


സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ സൂചനാചിത്രങ്ങള്‍ നല്‍കുന്നതോടൊപ്പം സംവാദങ്ങളിലേക്കു നയിക്കുന്ന പ്രശ്നസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രചനാരീതിയാണ്‌ കഥാകാരന്‍ സ്വീകരിക്കുന്നത്‌. കഥയിലെ ആഖ്യാതാവ്‌ ശിവരാമന്‍ വാഴക്കോടല്ല. പത്രത്താളില്‍ പ്രത്യക്ഷപ്പെട്ട അയാളുടെ ഛായാചിത്രമാണ്‌ ആഖ്യാനം നിര്‍വ്വഹിക്കുന്നത്‌. കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ഛായാപടത്തിന്‌ കഥാകാരന്‍ നാവു നല്‍കുന്നു. ആഖ്യാതാവിനെ അച്ചടിച്ചിരിക്കുന്ന ഈ പത്രത്താള്‍ ഇപ്പോള്‍ ഏതെങ്കിലും വായനക്കാരന്റെ മുമ്പിലല്ല. അത്‌ പഴത്തൊലികള്‍ക്കുളള പൊതിയായി ഒരു ഓടയുടെ അരികില്‍ കിടക്കുന്നു. ആ പത്രത്താളിലെ ഛായാചിത്രം പത്രവിശേഷങ്ങളിലേക്കും പുറത്തെ ലോകത്തേക്കും തന്നിലേക്കു തന്നെയും കണ്ണോടിക്കുന്നു. ശിവരാമന്‍ വാഴക്കോടിന്റെ ചായാചിത്രം എന്തെല്ലാമാണ്‌ കാണുന്നത്‌? ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം അതു കാണുന്നു. ടെന്നീസ്‌ കളിക്കുന്ന സെറീനാവില്യംസിന്റെ ഫ്രോക്കിന്നടിയിലെ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന ചിത്രം കാണുന്നു. വര്‍ഗ്ഗീയകലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഒരു ഫോട്ടോയില്‍ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കടിച്ചുവലിക്കുന്ന കുറുക്കനെ കാണുന്നു. കാണ്‍മാനില്ലാത്തവരുടെ കൂട്ടത്തില്‍ തന്റെ ചിത്രത്തോടൊപ്പം ഷീബയുടേയും സതീശന്റേയും ഉമാവതിയമ്മയുടേയും ചിത്രങ്ങള്‍ കാണുന്നു. 'ചരിത്രത്തില്‍ ഒരു നേരം' എന്ന പംക്തിയില്‍ രാജ്യവിഭജനകാലത്തെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി കൂകിപ്പായുന്നതായി കാണുന്നു. ഓടയിലൂടെ ഒഴുകുന്ന ഒഴിഞ്ഞ കൂടുകളും കോണ്ടങ്ങളും സാനിട്ടറിപാഡുകളും കാണുന്നു. ശിവരാമന്‍ വാഴക്കോട്‌ എന്ന പഴയ വിപ്ളവകാരിയുടെ ഛായാചിത്രത്തിന്റെ കാഴ്ചകളില്‍ ഉപഭോഗസംസ്ക്കാരത്തിന്റേയും വര്‍ഗ്ഗീയതയുടേയും കരുണാരാഹിത്യത്തിന്റേയും സമകാലചരിത്രത്തോടുള്ള വിദ്വേഷത്തിന്റേയും മൂലകങ്ങളാണ്‌ പ്രതിഫലിക്കപ്പെടുന്നത്‌. ചരിത്രത്തെ വിസ്മരിക്കാന്‍ ഉപദേശിക്കുന്ന പരസ്യത്തിനും വ്യക്തിവാദപരമായ രാഷ്ട്രീയത്തെ പ്രഖ്യാപിക്കുന്ന സെറീനയുടെ പുലമ്പലുകള്‍ക്കും പ്രാധാന്യം നല്‍കുതിലൂടെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമസംസ്ക്കാരത്തെ കുറിച്ച്‌ നാം വായിക്കുന്നു. ഈ നൃശംസാവസ്ഥക്കെതിരെ പ്രതികരിക്കാന്‍ പത്രത്താളിലെ ഛായാചിത്രമായി മാറിയവന്‌ കഴിയുന്നില്ല. സെറീന വില്യംസിന്റെ അധീശരാഷ്ട്രീയബോധത്തിന്നെതിരായ പ്രതികരണത്തിന്‌ ശ്രമിക്കുന്നവന്റെ നെഞ്ചിലേക്ക്‌ കടന്നുവരുന്നത്‌ സുരേഷ്ഗോപിയുടെ ചലച്ചിത്രത്തില്‍ നിന്നുള്ള പടക്കം പൊട്ടുന്ന വാക്കുകളാണ്‌. പ്രതികരണങ്ങള്‍ പോലും വ്യവസ്ഥ നിര്‍മ്മിച്ചു തരുന്നവ മാത്രമായി തീരുന്നു. പ്രതിഷേധിക്കുന്നവര്‍ വ്യവസ്ഥയുടെ നിയമങ്ങളില്‍ താനറിയാതെ അടിപ്പെട്ടു പോകുന്നു. വര്‍ഗ്ഗീയകലാപത്തിന്നിടയില്‍ കുഞ്ഞിനെ കടിച്ചു കീറുന്ന കുറുക്കനോട്‌ 'കുട്ടിയെ വിട്‌' എന്നു പറയാന്‍ ശ്രമിക്കുന്നവന്റെ തൊണ്ട വറ്റിപ്പോകുന്നു. വര്‍ഗ്ഗീയതയോട്‌ പ്രതികരിക്കാനാവാതെ കുഴങ്ങുന്ന ഛായാചിത്രത്തോട്‌ കുറുക്കന്‍ തന്റെ സന്ദേശം അറിയിക്കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചു കൊണ്ടായിരുന്നു മരിച്ചതെന്ന് കുറുക്കന്‍ പറയുന്നു. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്ന അയാള്‍ തന്റെ ബോംബിന്‌ സ്വയം ഇരയാകുകയായിരുന്നുവെന്നു പറയുന്ന കുറുക്കന്‍ എല്ലാം മലിനമായെന്ന് അതീവസന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്‌. വ്യവസ്ഥയുടെ തന്ത്രങ്ങള്‍ക്ക്‌ കീഴ്പ്പെടാത്തവരില്ലെന്ന്, അതിന്റെ മാലിന്യങ്ങളില്‍ മുങ്ങിക്കുളിക്കാത്തവരില്ലെന്ന് ഉറപ്പിക്കുന്ന കുറുക്കന്‍ വര്‍ഗ്ഗീയതയും അധീശമൂല്യങ്ങളും അതിജീവനത്തിനുള്ള അവശ്യോപാധികളാണെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രത്തിന്‌ അയാള്‍ക്ക്‌ അവസാനകാലങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ അറിയില്ല. അത്‌ ഒരു പഴയ ഛായാചിത്രമാണ്‌. അയാള്‍ ജനതയോടും വിപ്ളവത്തോടും കൂറു പുലര്‍ത്തിയിരുന്ന കാലത്തെടുത്ത ഒരു ചിത്രം. ശിവരാമന്റെ ഈ ഛായാചിത്രം പത്രത്താളില്‍ തന്നോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഷീബയുടേയും ഉമാവതിയമ്മയുടേയും സതീശന്റേയും അനുഭവങ്ങളെ ഭാവനയില്‍ കാണുന്നുണ്ട്‌. ഷീബയെ കാമുകനായ ചെറുപ്പക്കാരന്‍ വഞ്ചിക്കുന്നു. മക്കളുടെ പീഡനം സഹിക്കാനാകാതെ ഒളിച്ചോടിയ ഉമാവതിയമ്മ, നാട്ടുകാരെ ബോധിപ്പിക്കാന്‍ മക്കള്‍ നല്‍കിയ പത്രപ്പരസ്യം കണ്ട്‌ വീട്ടില്‍ തിരിച്ചുചെല്ലുകയും അവര്‍ നല്‍കിയ വിഷക്കഞ്ഞികുടിച്ച്‌ മരിക്കുകയും ചെയ്യുന്നു. സമകാലിക സാമൂഹികജീവിതത്തിലെ ദുരന്തങ്ങളെ ഇങ്ങനെയെല്ലാം ആവിഷ്ക്കരിക്കുന്ന കഥാകാരന്‍ കഥയുടെ അന്ത്യത്തില്‍ പ്രശ്നീകരണത്തിന്റെ വാതിലുകള്‍ തുറക്കുന്നു.


ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രം ഒരു പഴയ ഡയറിക്കുറിപ്പ്‌ ഓര്‍മ്മിച്ചെടുക്കുന്നതായി കഥയുടെ അവസാനത്തില്‍ നാം വായിക്കുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന വാഴക്കോടിനോടുള്ള കരുണാകരേട്ടന്റെ ചോദ്യം ഛായാചിത്രത്തിന്റെ ഓര്‍മ്മയിലേക്കു വരുന്നു. കഥയെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രശ്നീകരണത്തിലേക്കു നയിക്കുന്ന സന്ദര്‍ഭമാണിത്‌. ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ പലര്‍ക്കും തെറ്റിപ്പോകാറുണ്ട്‌. പഠനകാലത്ത്‌ ഈ വാക്കിന്റെ സ്പെല്ലിങ്ങ്‌ തെറ്റിക്കാത്തവര്‍ ചുരുക്കമായിരിക്കും. മനസ്സിരുത്തി പഠിക്കേണ്ടുന്ന സ്പെല്ലിങ്ങാണത്‌. ആ വാക്ക്‌ കുറിക്കുന്ന വര്‍ഗ്ഗവും മനസ്സിരുത്തി പഠിക്കേണ്ട ഒന്നത്രെ! ലോകത്തെ സ്വന്തം പ്രതിച്ഛായയില്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗം. സ്വയം ബൂര്‍ഷ്വാ ആകാന്‍ എല്ലാവരേയും നിര്‍ബ്ബന്ധിക്കുന്ന ഒരു വര്‍ഗ്ഗം. ഒരിക്കലും സ്വയം വിശദീകരിക്കാത്ത വര്‍ഗ്ഗം. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമല്ല. മറിച്ച്‌, ബൂര്‍ഷ്വാസിയുടെ അന്തര്‍ഘടനയേയും യാഥാര്‍ത്ഥ്യത്തേയും കുറിക്കുന്ന ചോദ്യമാണത്‌. ബൂര്‍ഷ്വാസിയെ കുറിച്ചുളള നിര്‍വ്വചനങ്ങളെയല്ല അത്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്നകം സ്ഥാപിതമായ നിര്‍വ്വചനങ്ങളിലൂടെ ബൂര്‍ഷ്വാസി എന്താണെന്നു പറഞ്ഞാല്‍ സമാധാനമാകുന്നില്ല. മഹാനിഘണ്ടുക്കള്‍ക്ക്‌ അതിന്‌ ഉത്തരം നല്‍കാന്‍ കഴിയില്ല. സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതേണ്ടത്‌.


ശിവരാമന്‍ വാഴക്കോട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതാന്‍ ശ്രമിക്കുമ്പോഴെല്ലാം ഇന്‍ക്വിലാബ്‌ എന്ന വാക്കില്‍ എത്തിച്ചേര്‍ന്നുവെന്ന് അയാളുടെ ഛായാചിത്രത്തിന്റെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ എഴുതുന്നു. കഥയില്‍ നിന്നും വിമര്‍ശനങ്ങളുടെ സ്വരങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തമാണിത്‌. ബൂര്‍ഷ്വാസിക്കെതിരായ വിചാരങ്ങളെ മനസ്സില്‍ കൊണ്ടുനടക്കുകയും ആ വര്‍ഗ്ഗത്തിന്നെതിരെ പട നയിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിപ്ളവകാരിയായ ശിവരാമന്‍ വാഴക്കോട്‌, ബൂര്‍ഷ്വാസിയെ ഇന്‍ക്വിലാബ്‌ എന്ന വാക്കു കൊണ്ടു തിരിച്ചറിയുന്നതിനെ പ്രത്യക്ഷതലത്തില്‍ തന്നെ രണ്ടു രീതികളില്‍ വായിക്കാം. ആദ്യത്തേത്‌, വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഇടതുപക്ഷത്തോടുള്ള വിമര്‍ശനമെന്ന നിലക്കാണ്‌. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അതിര്‍രേഖകള്‍ മാഞ്ഞുപോകുന്നിടത്തോളം അപചയിക്കപ്പെട്ട ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള വിമര്‍ശനമാണിത്‌. ശിവരാമന്‍ വാഴക്കോടിന്റെ ജീവിതം തന്നെ ഇതിന്നു സാക്ഷി പറയുന്നതായി കഥാകാരന്‍ സൂചനകള്‍ നല്‍കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചിരുന്നുവെന്ന  വര്‍ഗ്ഗീയകുറുക്കന്റെ വെളിപ്പെടുത്തലുകള്‍ നല്ലൊരു ചൂണ്ടുപലകയാണ്‌. ശിവരാമന്റെ പേഴ്സില്‍, കെ. വേണുവിന്റെ കുറിപ്പിനു മുകളിലിരിക്കുന്ന ഛായാചിത്രത്തെ കുറിച്ചു പറയുമ്പോള്‍, നമ്മുടെ സമകാല രാഷ്ട്രീയ സംഭവവികാസങ്ങളുമായി കഥയുടെ അര്‍ത്ഥതലങ്ങളെ ബന്ധപ്പെടുത്താനുള്ള സാദ്ധ്യതകള്‍ തെളിയുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ളവകാരിയെ നിലയില്‍ നിന്നും ലോകവാണിജ്യ സംഘടനയെ പിന്തുണക്കുന്ന സൈദ്ധാന്തികനെ നിലയിലേക്ക്‌ കെ. വേണുവിനുണ്ടായ പരിവര്‍ത്തനം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതുമ്പോള്‍ ഇന്‍ക്വിലാബ്‌ എന്നാകുന്നതിനോട്‌ സദൃശപ്പെടുത്താവുതാണ്‌. കെ. വേണുവിന്റെ കുറിപ്പിനു മുകളില്‍ നിന്നും ശിവരാമന്റെ പേഴ്സിലെ ഛായാചിത്രം പിന്നീടു മാറ്റപ്പെടുന്നത്‌ മാവോയുടെ മുഖം മറച്ചു നില്‍ക്കുന്ന രീതിയിലേക്കാണെന്ന സൂചനയും ഈ സദൃശീകരണത്തിനു സഹായകമാണ്‌.


ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഓരോ എഴുത്തിലും ഇന്‍ക്വിലാബിന്നടുത്തു വന്നു നില്‍ക്കുന്നുവെന്നു പറയുന്നത്‌ ബൂര്‍ഷ്വാസിയൊല്‍ വിപ്ളവമാണെന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കാനാണെന്നും പറയാവുന്നതാണ്‌. ബൂര്‍ഷ്വാസി വിപ്ലവപരമ്പരകളുടെ സന്താനമാണെന്ന് മാര്‍ക്സ്‌ എഴുതിയിട്ടുണ്ട്‌. മനുഷ്യരാശിയെ ബന്ധിച്ചിരുന്ന കെട്ടുകളെ അഴിച്ചു വിട്ടുവെന്ന അര്‍ത്ഥത്തില്‍ ചരിത്രത്തില്‍ അതു വഹിച്ച പങ്കിനെ കുറിച്ച്‌ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ നിശബ്ദരായിരുന്നില്ല. ബൂര്‍ഷ്വാസിയുടെ ഉദയകാലത്തെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ കാണാതെയല്ല, അതു സൃഷ്ടിക്കുന്ന ഹീനവ്യവസ്ഥയെ അവര്‍ വിമര്‍ശിച്ചത്‌. എല്ലാ പുരോഗമധാരകളേയും പിന്നില്‍ ഉപേക്ഷിച്ച്‌ ഒരു പ്രതിലോമവര്‍ഗ്ഗമായി ബൂര്‍ഷ്വാസി മാറിത്തീര്‍ന്നതിനെ കുറിച്ചുള്ള വിസ്താരങ്ങള്‍ നാം വായിച്ചു തുടങ്ങുന്നതും മാര്‍ക്സിന്റെ രചനകളിലാണ്‌. എന്നാല്‍, ബൂര്‍ഷ്വാസിയെ നിരന്തരം നവീകരിക്കുന്ന വര്‍ഗ്ഗമായി കണ്ടെത്തുന്നവരോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ വിപ്ലവമെന്നാണെന്നു പറയുന്നവരുമുണ്ട്‌. കെ. വേണുവിന്റെ ധൈഷണികജീവിതത്തിലെ പരിവര്‍ത്തനം ഇങ്ങനെയായിരുന്നുവെന്നു കാണാവുന്നതാണ്‌. മുതലാളിത്തത്തിനെതിരെ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ കുറിച്ചിട്ട മഹാവിമര്‍ശനങ്ങളെ പരിഗണിക്കാതെ അവര്‍ ആദ്യകാല മുതലാളിത്തത്തിനു നല്‍കിയ പ്രശംസകളെ ഉദ്ധരിച്ച്‌ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇതാണല്ലോ സംഭവിക്കുന്നത്‌. ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമെന്ന അര്‍ത്ഥം പറയുകയാണ്‌ പി.വി.ഷാജികുമാറിന്റെ കഥ ചെയ്യുന്നതെന്ന് നിരൂപിക്കുക വയ്യ. കഥാന്ത്യത്തില്‍ തളര്‍ന്നു പോകുന്ന ശിവരാമന്റെ ഛായാചിത്രം ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമാണെന്ന ധാരണയെ ഉറപ്പിക്കാന്‍ ഉതകുന്നില്ല. ഈ കഥ ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശനബുദ്ധി കൊണ്ട്‌ പരിശോധിക്കുന്നു.


ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ നാം തെറ്റായി എഴുതി തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റിത്തുടങ്ങുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഒരു സൈദ്ധാന്തികപ്രശ്നമാണ്‌. എന്നാല്‍, നിലനില്‍ക്കുന്ന സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ ചിത്രണത്തോടൊപ്പം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമുന്നയിക്കുന്ന കഥ സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും പ്രശ്നങ്ങളെ ഒരൊറ്റ ഫോക്കസില്‍ കൊണ്ടുവരുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ശരിയായി അറിയുന്നവര്‍ക്കു മാത്രമേ സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളൂ. ലോകത്തെ മാറ്റിമറിക്കാനുളള വിപ്ലവമനസ്സുള്ളവനില്‍ നിന്നും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന ദുഷിച്ച മനസ്സുള്ളവനിലേക്ക്‌ ശിവരാമന്‍ മാറിത്തീരുന്നത്‌, ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഇന്‍ക്വിലാബ്‌ എന്ന് എഴുതി തുടങ്ങിയതിനു ശേഷമാണ്‌.


ബൂര്‍ഷ്വാസിയുടെ അക്ഷരവിന്യാസം തെറ്റായി എഴുതുന്നവര്‍ 
നൃശംസമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകുന്നു. 
വാക്കിന്റെ അക്ഷരവിന്യാസത്തിന്‌ ഊന്നല്‍ നല്‍കുന്ന കഥയുടെ 
ശീര്‍ഷകം ഭാഷയുടെ അതിപ്രാധാന്യത്തെ കുറിച്ചുള്ള സമകാലചിന്തകളുമായി ഒത്തുനില്‍ക്കുന്നതാണ്‌. എല്ലാറ്റിനേയും ഭാഷയിലേക്കു ചുരുക്കുന്ന, ഇപ്പോള്‍ കൊഴുത്തു വളരുന്ന പ്രവണതയെയാണ്‌ ഉദ്ദേശിച്ചത്‌. ഷാജികുമാറിന്റെ കഥ ഈ സമീപനത്തെ അബോധത്തില്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടുമാറി ഭാഷയുടെ പ്രശ്നങ്ങളെ ആഘോഷിക്കുന്ന നിലയിലേക്ക്‌ അത്‌ എത്തിച്ചേരുന്നില്ല. ഷാജികുമാറിന്റെ കഥയിലെ വാക്കിന്റെ പ്രശ്നീകരണങ്ങള്‍ ഒരു ന്യൂനീകരണമായി വായനക്കാരന്‍ അനുഭവിക്കുന്നില്ല

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...