Showing posts with label ശാസ്ത്രവും തത്ത്വചിന്തയും. Show all posts
Showing posts with label ശാസ്ത്രവും തത്ത്വചിന്തയും. Show all posts

Friday, April 29, 2011

ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍, പ്രമുഖരായ ഒരു കൂട്ടം ചിന്തകന്മാര്‍ തത്ത്വചിന്തയുടെ മരണം പ്രഖ്യാപിക്കുന്ന നിലപാടുകളുമായി മുന്നോട്ടു വരികയുണ്ടായി. തത്ത്വചിന്തയെ കീഴ്പ്പെടുത്തി നില്‍ക്കുന്ന സത്താവാദ(Essentialism)ത്തേയും അടിസ്ഥാനവാദ(Foundationalism)ത്തേയും കടന്നാക്രമിച്ചുകൊണ്ടാണ്‌ ഇവര്‍ തങ്ങളുടെ സമീപനങ്ങളെ വിശദീകരിച്ചത്‌. അസ്തിത്വത്തെ മനസ്സിലാക്കുന്നതിനും സാര്‍വ്വലൌകികവിജ്ഞാനത്തെ കുറിച്ചുളള ധാരണകളെ ഉറപ്പിക്കുന്നതിനുമുളള കേവലവും നിരുപാധികവുമായ ഒരു അടിത്തറയെ കുറിച്ചുള്ള സങ്കല്പനങ്ങളാണ്‌ അടിസ്ഥാനവാദം സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇവര്‍ മുന്നോട്ടു വച്ചു. പരമ്പരാഗതമായ ജ്ഞാനശാസ്ത്രവും അതിഭൌതികവും അടിസ്ഥാനവാദത്തെയാണ്‌ സ്വീകരിക്കുന്നതെന്ന് ഈ ചിന്തകര്‍ പറഞ്ഞു. 

അതിഭൌതികം അസ്തിത്വത്തിന്റെ അടിസ്ഥാനമായി ദൈവത്തെ കാണുകയും ഈ അടിസ്ഥാനഉണ്‍മയുടെ സാന്നിദ്ധ്യത്തെ മറ്റെല്ലാറ്റിലും ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ഉണ്‍മയെ സാന്നിദ്ധ്യമായി കാണുന്ന ആശയമാണ്‌ അതിഭൌതികത്തെ ആവേശിച്ചിരുന്നതെങ്കില്‍ കേവലസത്യത്തെ കുറിച്ചുളള ധാരണകളാണ്‌ ജ്ഞാനശാസ്ത്രത്തെ ഭരിക്കുന്നത്‌. തത്ത്വചിന്ത അതിന്റെ പൊതുപദ്ധതിയായി അടിസ്ഥാനവാദത്തെ സ്വീകരിക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. സത്താവാദത്തിലും അടിസ്ഥാനവാദത്തിലും മുഴുകുന്ന ഈ ചിന്താപദ്ധതികളും ദൈവചിന്തയില്‍ എത്തിച്ചേരുന്നവയാണ്‌. യാഥാര്‍ത്ഥ്യത്തിന്റെ സത്തയെ കണ്ടെത്തുന്നുവെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുടെ മനസ്സില്‍ സത്താവാദത്തിന്റേയും അടിസ്ഥാനവാദത്തിന്റേയും സങ്കല്പനങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശാസ്ത്രത്തിന്റെ നിരീക്ഷണപരീക്ഷണങ്ങള്‍ കൊണ്ട്‌ സത്യത്തെ കണ്ടെത്താമെന്ന ധാരണയ്ക്കു പിന്നിലുള്ളത്‌ പ്രപഞ്ചം ഒരു ഉണ്‍മയുടെ സൃഷ്ടിയാണെന്ന സങ്കല്‍പനമാണ്‌. ഇത്‌ ദൈവചിന്തയല്ലാതെ മറ്റൊന്നുമല്ല. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ വിജ്ഞാനം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികജ്ഞാനിമങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുതാണെന്നും നമ്മുടെ ആശയപ്രരൂപങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന വിജ്ഞാനം അസാദ്ധ്യമാണെന്നുമുള്ള നിലപാടുകളാണ്‌ പുതിയ ചിന്തകന്‍മാര്‍ മുന്നോട്ടുവച്ചത്‌. പരിപ്രേക്ഷ്യവാദം (Perspectivalism)എന്ന് ഇതിനെ വിളിക്കാം. നമ്മുടെ ആശയമാതൃകകളെ ആശ്രയിക്കുന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചു മാത്രമാണ്‌ ഇപ്പോള്‍ നമുക്കു പറയാന്‍ കഴിയുന്നത്‌.

ആധുനികശാസ്ത്രത്തിന്റെ മേഖലയില്‍ പരിപ്രേക്ഷ്യവാദം എങ്ങനെയാണ്‌ പ്രവര്‍ത്തനക്ഷമമാകുന്നത്‌? പ്രപഞ്ചത്തെ കുറിച്ച്‌ ഏകവും അനന്യവുമായ ഒരു സിദ്ധാന്തം അസാദ്ധ്യമാണെന്ന് ഈ വീക്ഷണം ഉറപ്പിക്കുന്നു. നമ്മുടെ സിദ്ധാന്തം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികമാതൃകയില്‍ നിന്നും സ്വതന്ത്രമല്ല. വ്യത്യസ്ത സൈദ്ധാന്തികമാതൃകകള്‍ സാദ്ധ്യമാണെന്നതിനാല്‍ പ്രപഞ്ചത്തെ കുറിച്ചുള്ള പല സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണ്‌. ഏതു സൈദ്ധാന്തികമാതൃകയാണു മെച്ചമെന്നു നിശ്ചയിക്കാനുള്ള മാര്‍ഗ്ഗങ്ങളില്ല. ഇപ്പോള്‍, ശാസ്ത്രത്തിനു നല്‍കാന്‍ കഴിയുന്നത്‌ യാഥാര്‍ത്ഥ്യത്തിലേക്കു തുറന്നിരിക്കുന്ന അപൂര്‍ണ്ണമായ കുറേ ജാലകങ്ങളെയാണ്‌. ഈ ജാലകങ്ങള്‍ ഒരേ കാഴ്ചയെ സമ്മാനിക്കണമെന്നില്ല. യഥാതഥവാദത്തിനു വിരുദ്ധമായ നിഗമനങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ അനന്യമായ ഒരു വിശദീകരണം നല്‍കുന്നതിന്‌ ശാസ്ത്രത്തിനു കഴിയില്ലെന്നു പറയേണ്ടി വരുന്നു. ഏകീകൃതസിദ്ധാന്ത(Unified Theory)ത്തെ കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്ന നിഗമനങ്ങളാണിത്‌.

പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളെ ഏകീകരിക്കാനും ഒരു സാര്‍വ്വത്രികസിദ്ധാന്തം (Theory of Everything) രൂപീകരിക്കാനുമുള്ള ഭൌതികശാസ്ത്രജ്ഞന്‍മാരുടെ ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ഇത്തരം ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ എത്തിനില്‍ക്കുന്നത്‌ നൂല്‍സിദ്ധാന്ത(String Theory)ത്തിന്റെ രൂപീകരണത്തിനുള്ള വഴികളിലാണ്‌. നൂല്‍ സിദ്ധാന്തത്തില്‍ സാമാന്യആപേക്ഷികസിദ്ധാന്തവും ക്വാണ്ടംസിദ്ധാന്തവും കൂട്ടിച്ചേര്‍ക്കപ്പെടണം. ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു നൂല്‍ സിദ്ധാന്തത്തിന്റെ രൂപീകരണത്തിന്‌ നമുക്കു പരിചിതമായ മൂന്നു സ്ഥലമാനങ്ങള്‍ (Spatial Dimensions) മാത്രം പോരെന്ന് മനസ്സിലാക്കപ്പെട്ടു. ഒമ്പതുമാനങ്ങളുളള ഒരു സ്ഥലസങ്കല്‍പനത്തിനു മാത്രമേ ഇവയെ ഉള്‍ക്കൊളളാന്‍ കഴിയൂ. ഇങ്ങനെ നവമാനങ്ങളുളള സ്ഥലത്തെ ആധാരമാക്കി അഞ്ച്‌ വ്യത്യസ്ത നൂല്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. നൂലുകള്‍ വിധേയമാകുന്ന കമ്പനങ്ങളുടെ വ്യത്യസ്തതകള്‍ക്കനുസരിച്ചാണ്‌ ഈ അഞ്ചു സിദ്ധാന്തങ്ങളുടെ രൂപീകരണം സാദ്ധ്യമാകുന്നത്‌. ഈ അഞ്ചു സിദ്ധാന്തങ്ങളും ഒരു മാതൃസിദ്ധാന്ത(Mother Theory)ത്തിന്റെ ഭാഗമായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഈ മാതൃസിദ്ധാന്തം വ്യത്യസ്തങ്ങളും ചിലപ്പോള്‍ വേര്‍പെട്ടു കിടക്കുന്നതും മറ്റു ചിലപ്പോള്‍ കൂടിക്കുഴയുന്നതുമായ സിദ്ധാന്തങ്ങളുടെ ഒരു സമാഹാരമാണ്‌. അതിനെ ഒരു ഏകീകൃതസിദ്ധാന്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഭൌതികശാസ്ത്രദാര്‍ശനികനായ ക്രെയ്ഗ്‌ കലണ്ടര്‍ എഴുതുന്നുണ്ട്‌. ഭൌതികയാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ വ്യത്യസ്തങ്ങളായ അനേകം സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണെന്ന അവസ്ഥ ബഹുയാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളിലാണ്‌ എത്തിച്ചേരുന്നത്‌. യഥാര്‍ത്ഥത്തില്‍, നൂല്‍ സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്‌ അനേകം പ്രപഞ്ചങ്ങളെയാണ്‌. 

സ്റ്റീഫന്‍ ഹോക്കിങ്ങും ലിയോനാര്‍ഡ്‌ മോഡിനോവും ചേര്‍ന്നെഴുതിയ  മഹത്‌ രൂപകല്‍പനയെ (The Grand Design) കുറിച്ചുള്ള പുസ്തകത്തില്‍, യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനുള്ള ഏകമാര്‍ഗ്ഗം മാതൃകാശ്രിത യഥാതഥവാദത്തെ(Paradigm Dependent Realism)സ്വീകരിക്കുകയാണെന്നു പറയുന്നുണ്ട്‌. തത്ത്വചിന്തയുടെ മരണം ഈ ശാസ്ത്രജ്ഞന്‍മാരേയും ആവേശിക്കുന്നു. മാതൃസിദ്ധാന്തം ഒരു സമ്പൂര്‍ണ്ണസിദ്ധാന്തത്തില്‍ നിന്നും അകലെയാണെങ്കിലും അത്‌ അസ്തിത്വത്തിന്റെ പ്രശ്നങ്ങളെ വിശദീകരിക്കുന്നുണ്ട്‌. ഈ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുതിന്‌ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഒരു ദൈവത്തെ നിര്‍ദ്ദേശിക്കേണ്ടതുമില്ല. ദൈവം നിര്‍മ്മിച്ച ഏകപ്രപഞ്ചത്തെയല്ല, അനേകം പ്രപഞ്ചങ്ങളെയാണല്ലോ പുതിയ ഭൌതികശാസ്ത്രസിദ്ധാന്തം കണ്ടെത്തുത്‌. ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ എന്ന നിലയിലേക്ക്‌ നമ്മുടെ തെരഞ്ഞെടുപ്പു രംഗം മാറിയിരിക്കുന്നു. *************************************************************************************
'ജനശക്തി'യുടെ 2011ഏപ്രില്‍(23-29) ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...