Showing posts with label ചലച്ചിത്രവിമര്‍ശനം. Show all posts
Showing posts with label ചലച്ചിത്രവിമര്‍ശനം. Show all posts

Sunday, December 19, 2010

ചലച്ചിത്രത്തില്‍ കാണുന്നതും പകല്‍വെളിച്ചത്തില്‍ കാണാത്തതും

ആധുനികതാവാദത്തിന്റെ കാഴ്ചപ്പാടുകളെ പ്രശ്നീകരിക്കുകയും ഉത്തരാധുനികതയുടെ കലാദര്‍ശത്തെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു ചലച്ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌. രാജീവ്നാഥ്‌ സംവിധാനം ചെയ്ത 'പകല്‍നക്ഷത്രങ്ങള്‍' എന്ന ചലച്ചിത്രമാണിത്‌. ഒരു ചലച്ചിത്ര കലാകാരന്റെ ജീവിതത്തെ സവിശേഷമായ രീതികളില്‍ ആവിഷ്ക്കരിക്കാനുളള സംവിധായകന്റെ ശ്രമം ഉത്തരാധുനികതയുടെ ചില കലാസങ്കല്പനങ്ങളെ പ്രസ്താവിക്കുന്നതില്‍ എത്തിച്ചേരുന്നു. ആധുനികതാവാദം മുന്നോട്ടുവച്ച ചില പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളേയും രാജീവ്നാഥിന്റെ ഈ ചിത്രത്തില്‍ നമുക്കു കണ്ടെത്താവുന്നതാണ്‌. ഉത്തരാധുനികതയുടെ കലാദര്‍ശത്തെ പ്രഖ്യാപിക്കുമ്പോഴും ആധുനികതാവാദത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടാന്‍ സംവിധായകനു കഴിയുന്നില്ല. ചലച്ചിത്രത്തിന്റെ പ്രശ്നകാലം മലയാളത്തിലെ ആധുനികതാവാദത്തിന്റേതാണ്‌. ചലച്ചിത്രത്തിലുടനീളം മരണത്തോടു പുലര്‍ത്തുന്ന ആഭിമുഖ്യങ്ങള്‍ ആധുനികതയുടെ കാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഇക്കാര്യത്തെ ചൂണ്ടി ആധുനികതയിലെ ചില പ്രവണതകളോട്‌ ചലച്ചിത്രം സന്ധി ചെയ്യുന്നുവെന്ന് പറയാവുന്നതാണ്‌. പ്രശ്നീകരണത്തിനുള്ള ഘടകങ്ങളെന്ന നിലയ്ക്കാണ്‌ ആധുനികതാവാദത്തിന്റെ സങ്കല്പനങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്ന് പറയുകയുമാവാം. മരണത്തെ പ്രമേയമാക്കുന്ന കലാവിഷ്ക്കാരങ്ങളോട്‌ മലയാളത്തിലെ ആധുനികതയുടെ കലാകാരന്മാര്‍ക്ക്‌ സവിശേഷമായ മമതയുണ്ടായിരുന്നു. മനുഷ്യനും മരണവും തമ്മിലുള്ള ബന്ധം ആധുനിക എഴുത്തുകാരന്റെ പ്രതിഭയില്‍ സൃഷ്ടിപരമായ ക്ഷോഭം ജനിപ്പിക്കുന്നുവെന്ന് മലയാളസാഹിത്യത്തില്‍ ആധുനികതയെ സ്ഥാപിക്കാന്‍ ശ്രമിച്ച കെ.പി. അപ്പന്‍ എഴുതി. മരണത്തില്‍ മാത്രമേ താന്‍ സംതൃപ്തനാകുന്നുള്ളൂവെന്ന് അദ്ദേഹം ഒരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞു. അപ്പന്‍ ഒരു ലേഖനത്തിനു നല്‍കിയ ശീര്‍ഷകം പ്രിയദര്‍ശിനിയായ മരണം എന്നായിരുന്നുവെന്ന് ഓര്‍ക്കുക! ആത്മഹത്യ ഏറ്റവും വലിയ ദാര്‍ശനികപ്രശ്നമാണെന്ന് ആധുനികതയെ ഉറപ്പിക്കാന്‍ ശ്രമിച്ച നിരൂപകന്മാര്‍ വാദിച്ചു. മലയാളത്തിലെ ആധുനികകവിതക്ക്‌ ആചാര്യതുല്യനായിരുന്ന അയ്യപ്പപണിക്കര്‍ മൃത്യുവിനെ പൂജിക്കുന്ന കവിത എഴുതി. മലയാളത്തിലെ ആധുനികതാവാദത്തിന്റെ പരമലബ്ധിയായി കരുതപ്പെടുന്ന വിജയന്റെ നോവലിലെ നായകന്‍ സര്‍പ്പത്തിന്റെ രൂപത്തില്‍ വരുന്ന കനിവായി മരണത്തെ ഏറ്റുവാങ്ങുന്നു. ആധുനികതയുടെ ഈ മൃത്യുതാത്പര്യങ്ങള്‍ നമ്മുടെ കലാകാരന്മാരില്‍ ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്നാണ്‌ രാജീവ്നാഥിന്റെ ചലച്ചിത്രം നമ്മെ ആദ്യമേ തന്നെ ബോദ്ധ്യപ്പെടുത്തുന്നത്‌.


രാജീവ്നാഥിന്റെ ചലച്ചിത്രത്തില്‍ മരണത്തെ കുറിച്ച്‌ നാടകമെഴുതുന്ന ഒരു കലാകാരനുണ്ട്‌. അയാളുടെ നാടകത്തിന്റെ ശീര്‍ഷകം മരണത്തിനു നല്‍കുന്ന ഒരു സ്തുതിവാക്യമാണ്‌ .അതിസുന്ദരമൊരു മരണം. തന്റെ കൃതി പ്രശസ്തനായ ചലച്ചിത്രകാരന്റെ പ്രശംസക്കു വിധേയമാകുമ്പോള്‍ അയാള്‍ മരണം ആഗ്രഹിക്കുന്നു. അയാളെ പ്രശംസിച്ച ചലച്ചിത്രകലാകാരന്‌; മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രമാണിത്‌, നാടകരചയിതാവിന്റെ ഇംഗിതം മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. നാടകകൃത്തിന്റെ ആത്മഹത്യക്ക്‌ അയാള്‍ ഒരു കൈ സഹായിക്കുന്നു. സിദ്ധാര്‍ത്ഥനെന്ന ഈ ചലച്ചിത്രകാരന്‍ ഒരുപാടു തകര്‍ത്താടിയ ദേഹമത്രെ! പിന്നീട്‌, ആ ശരീരം രോഗങ്ങള്‍ കൊണ്ടു നിറഞ്ഞപ്പോള്‍, തന്നെ മരണത്തിനു സഹായിക്കാന്‍ അയാള്‍ പലരോടും കെഞ്ചുന്നുണ്ട്‌. സിദ്ധാര്‍ത്ഥന്റെ രചനകളുടെ പ്രചോദനമായിരുന്ന മാസ്മരികശബ്ദത്തിന്റെ ഉടമ അയാളുടെ താല്‍പര്യം നിറവേറ്റുന്നു. "പകരുക നീ പകരുക നീ അനുരാഗമാം വിഷം ഈ ചില്ലുപാത്രം നിറയെ" എന്ന ഗാനത്തില്‍ പോലും അസ്തിത്വവാദികളായ ആധുനികതാവാദികള്‍ പ്രകടിപ്പിച്ച മൃത്യുവാഞ്ഛയുടെ ആശയലോകം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. 'പറയുവാന്‍ നേരമായ്‌ യാത്രാമൊഴി' എന്ന വരികളില്‍ ഈ മൃത്യുകാംക്ഷകള്‍ നന്നായി പ്രകടമാകുന്നു. മൃത്യുബോധികളായ നാടകകൃത്തും ചലച്ചിത്രകാരനും ആധുനികതാവാദത്തിന്റെ ശേഷപത്രത്തില്‍ നിന്നും രാജീവ്നാഥിനു ലഭിക്കുന്ന കഥാപാത്രങ്ങളാണ്‌. 

ചലച്ചിത്രത്തിലെ നായകകഥാപാത്രമായ സിദ്ധാര്‍ത്ഥന്‍ ധൈഷണികതയും സര്‍ഗ്ഗാത്മകതയും അരാജകത്വവും കൂടിക്കുഴഞ്ഞു നില്‍ക്കുന്ന ഒരു മഹാകലാകാരനാണ്‌. സിദ്ധാര്‍ത്ഥന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന കലാകാരന്‍മാരും കലാസ്നേഹികളും അതീവ ആദരവോടെ അദ്ദേഹത്തെ കുറിച്ചു സംസാരിക്കുന്നു. ആധുനികതയുടെ ചിന്താപരിസരം തന്നെയാണ്‌ മഹത്വമേറിയ കലാകാരനെ നിലയില്‍ സിദ്ധാര്‍ത്ഥനെ ചിത്രീകരിക്കാന്‍ രാജീവ്നാഥിനെ പ്രേരിപ്പിക്കുന്നത്‌. മലയാളത്തിലെ പ്രഗത്ഭ ചലച്ചിത്രസംവിധായകനായിരുന്ന അരവിന്ദന്റെ ഒരു വലിയ ചിത്രം ഈ സിനിമയിലെ നായകന്റെ മുറിയിലുണ്ട്‌. അരവിന്ദന്റെ ജീവിതകാലത്തിന്റെ കലാദര്‍ശസൂചകമായിട്ടാണ്‌ ഈ ചിത്രം രാജീവ്നാഥിന്റെ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ആധുനികതയുടെ മഹത്വസങ്കല്‍പത്തെ സംവാദത്തിനു ക്ഷണിക്കുന്ന മുഹൂര്‍ത്തങ്ങളെ സംവിധായകന്‍ ഒരുക്കിത്തരുന്നുണ്ടു താനും. എന്നാല്‍, പരിവേഷങ്ങളഴിച്ചു കളഞ്ഞ കലാകാരനെ കുറിച്ചുള്ള സമകാലധാരണകള്‍ രാജീവ്നാഥിനെ സ്വാധീനിക്കുന്നുവെന്നതാണ്‌ പ്രധാനം.


സിദ്ധാര്‍ത്ഥന്റെ രചനകള്‍ക്ക്‌ ഇടമായിരുന്ന ഡാഫൊഡില്‍സ് എന്ന വീട്‌ പൊളിക്കുകയാണെന്ന സൂചനകളോടെയാണ്‌ ചലച്ചിത്രത്തിന്റെ തുടക്കം തന്നെ. സിദ്ധാര്‍ത്ഥന്റെ മകനും പുതിയ എഴുത്തുകാരനുമായ ആദി, അച്ഛനോടുള്ള ആദരവുകള്‍ സൂക്ഷിക്കുമ്പോഴും അയാളുടെ സൃഷ്ടികളുടെ കേന്ദ്രസ്ഥാനമായിരുന്ന ഡാഫൊഡില്‍സ് പൊളിക്കാനുള്ള തീരുമാനമെടുക്കുന്നു. ആദിയുടെ തലമുറ സൃഷ്ടിയുടെ മഹാപ്രചോദനകേന്ദ്രങ്ങളെന്ന സങ്കല്‍പനത്തെ തകര്‍ക്കുന്നവരാണ്‌. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കലയേയും കലാകാരനേയും സംബന്ധിച്ച പഴയ ധാരണകള്‍ അപ്രസക്തമായിരിക്കുന്നുവെന്ന് പരോക്ഷമായി സംവിധായകന്‍ സൂചിപ്പിക്കുന്നു. ഡാഫൊഡില്‍സ് ആതുരമായ ഓര്‍മ്മയായി നിലനില്‍ക്കുന്നത്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും എന്‍. എല്‍. ബാലകൃഷ്ണനേയും മാധവനേയും പോലുള്ള സിദ്ധാര്‍ത്ഥന്റെ സമകാലികരും സുഹൃത്തുക്കളുമായ കലാകാരന്‍മാര്‍ക്കും കലാസ്വാദകര്‍ക്കും ഡോ: ഉഷയെ പോലെ സിദ്ധാര്‍ത്ഥന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മാത്രമാണ്‌. പഴയ കലാകാരന്റെ മഹാപ്രചോദനകേന്ദ്രങ്ങളെ പൊളിച്ചു കളയുന്ന ആദിക്ക്‌ കലാകാരനായ അച്ഛന്റെ ജീവിതം തന്റെ നോവലിനുളള പ്രമേയമാണ്‌. ഇനി മുതല്‍ മഹത്വം നിറഞ്ഞ കലാകാരന്‍മാരെ നോവലുകളിലും കഥകളിലും മാത്രമേ നാം കണ്ടെത്തുകയുള്ളൂ. 

സിദ്ധാര്‍ത്ഥന്റെ മനസ്സില്‍ അയാളുടെ ഭാര്യ സ്നേഹസാന്നിദ്ധ്യമായിരുന്നു. എന്നാല്‍, തന്റെ പരസ്ത്രീബന്ധങ്ങളെ കുറിച്ചുള്ള അപരാധബോധം അയാളെ ചൂഴ്ന്നു നിന്നിരുന്നു. അങ്ങനെ സ്വന്തം ഭാര്യ അയാള്‍ക്ക്‌ ഭയത്തിന്റെ സാന്നിദ്ധ്യം കൂടിയായി മാറി. ഭാര്യയോട്‌ തെറ്റു ചെയ്യുന്നുവെന്ന തോന്നല്‍ സിദ്ധാര്‍ത്ഥന്റെ ഉള്ളിലുണ്ടായിരുന്നു. ഭാര്യയാകട്ടെ, മഹാ കലാകാരനായ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക്‌ കീഴടങ്ങി നില്‍ക്കുമ്പോഴും ടെലിഫോണിലൂടെ ഒരു മാസ്മരികശബ്ദമായി അയാളെ മോഹിപ്പിച്ചു കൊണ്ടിരുന്നു. തന്റെ സ്വത്വത്തെ മറകളില്ലാതെ അയാള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അബോധത്തിലെങ്കിലും സിദ്ധാര്‍ത്ഥന്റെ ഭാര്യ ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്‌. സിദ്ധാര്‍ത്ഥനെന്ന കലാകാരന്റെ പ്രചോദനകേന്ദ്രമായിരുന്ന ഈ സ്ത്രീയെ അയാള്‍ മരണത്തിന്റെ നിമിഷം വരേക്കും തിരിച്ചറിയുന്നില്ല. സിദ്ധാര്‍ത്ഥന്‌ അയാളുടെ ഭാര്യയുടെ സ്വത്വത്തെ തിരിച്ചറിയുന്നതിനോ അംഗീകരിക്കുതിനോ കഴിയുന്നില്ല. ചലച്ചിത്രത്തിന്റെ ഏതെങ്കിലും രംഗത്തില്‍ പ്രത്യക്ഷപ്പെടേണ്ടതില്ലാത്തിടത്തോളം അവള്‍ അപ്രസക്തയാണ്‌. അവള്‍ക്ക്‌ മുഖമില്ല. അവള്‍ ചലിക്കുന്ന അണിഞ്ഞൊരുങ്ങിയ പാദങ്ങളായിട്ടാണ്‌ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. സിദ്ധാര്‍ത്ഥനെന്ന മഹാകലാകാരന്‍ ബാഹ്യലോകവുമായുള്ള ഇടപെടലുകളില്‍ അങ്ങേയറ്റം സ്വതന്ത്രനായി നടിച്ചിരുന്നുവെങ്കിലും ആന്തരികമായി ഇത്തരം ചങ്ങലക്കെട്ടുകള്‍ക്കുള്ളിലായിരുന്നു. നാടകരചയിതാവിനെ അയാളുടെ താല്‍പര്യത്തിനുസരിച്ച്‌ ആത്മഹത്യക്കു സഹായിക്കുകയായിരുന്നുവെന്ന സിദ്ധാര്‍ത്ഥന്റെ വിശദീകരണങ്ങള്‍ തന്നെ സംശയാസ്പദമാണ്‌. സിദ്ധാര്‍ത്ഥന്റെ മഹത്വാകാംക്ഷകള്‍ ഒരു കൊലപാതകത്തിന്‌ അയാളെ പ്രേരിപ്പിച്ചതാകാം. മരണത്തെ കുറിച്ചുള്ള നാടകം മറ്റൊരാള്‍ രചിച്ചതാണെന്ന് സിദ്ധാര്‍ത്ഥന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നും ആദി മനസ്സിലാക്കുന്നുണ്ടെങ്കിലും അത്‌ സിദ്ധാര്‍ത്ഥന്റെ രചനയാണെന്ന് ധരിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥന്റെ അബോധതാല്പര്യങ്ങളുടെ തെളിവാണിത്‌. ആന്തരികമായ പാരതന്ത്ര്യവും മഹത്വാകാംക്ഷകളും ആധുനികതാവാദികളായ ബുദ്ധിജീവികളുടെ ഭാരങ്ങളായിരുന്നു. രാജീവ്നാഥിന്റെ സിദ്ധാര്‍ത്ഥനില്‍ ഇവ സമ്മേളിക്കുന്നു. 

എന്നാല്‍, പുതിയ എഴുത്തുകാരനായ ആദി തന്റെ ഭാര്യയുമായുള്ള ബന്ധത്തിന്നപ്പുറം മറ്റു സ്ത്രീകളുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച്‌ വ്യാകുലനല്ല. അയാള്‍ തന്റെ പരസ്ത്രീബന്ധങ്ങളെ കുറിച്ച്‌ ഭാര്യയോട്‌ സംസാരിക്കാന്‍ കെല്പുള്ളവനാണ്‌. പത്മയാകട്ടെ, അയാളുടെ ഇത്തരം ബന്ധങ്ങള്‍ തന്റെ ജീവിതത്തിന്‌ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഭാവിക്കുന്നതു പോലുമില്ല. ആദിയുടേയും അയാളുടെ ഭാര്യ പത്മയുടേയും ജീവിതത്തിലെ സുതാര്യത ചലച്ചിത്രത്തിന്റെ പ്രധാന ഭാഗമാണ്‌. ഇവരില്‍ മഹാസൃഷ്ടികളുടെ പ്രചോദനകേന്ദ്രമായിരുന്ന ഡാഫൊഡില്‍സ് ഒരു ഓര്‍മ്മയായി നിലനില്‍ക്കുന്നില്ലെന്നതു പോലെ പ്രധാനമാണിത്‌. പരസ്ത്രീസുഖങ്ങളില്‍ ആറാടുമ്പോഴും പഴയ മഹാകലാകാരന്‍മാര്‍ സ്ത്രീയുടെ സ്വത്വപ്രകാശനങ്ങളെ തടഞ്ഞിരുന്നുവെന്ന്, ഈ സ്ത്രീകള്‍ അവര്‍ക്ക്‌ എത്രമാത്രം വേണ്ടപ്പെട്ടവരാണെങ്കില്‍ പോലും, സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, പുതിയ എഴുത്തുകാരനായ ആദി സ്ത്രീസ്വത്വത്തെ അംഗീകരിക്കുന്നവനാണ്‌. ആദിയോട്‌ മറ്റു സ്ത്രീകള്‍ സംസാരിക്കുന്നതു പോലെ തന്നെ സങ്കോചമില്ലാതെ സംസാരിക്കാന്‍ തനിക്കും കഴിയുന്നുവല്ലോയെന്ന് ലൈംഗികതൊഴിലാളിയായ സ്ത്രീക്ക്‌ തോന്നുന്നുണ്ട്‌. അവന്റെ പങ്കാളിയായ പത്മ ആപേക്ഷികമായി സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും ആദിയെ പോലെ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ അശക്തയാണ്‌. അവള്‍ ആദിയുടെ അനുബന്ധം മാത്രമായി തീരുന്നുവോയെന്ന് സന്ദേഹിക്കാവുന്ന സന്ദര്‍ഭമാണിത്‌. പുതിയ കല പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുവരുന്നുണ്ടെങ്കിലും അവരെ സ്വതന്ത്രരാക്കുന്നതിനുള്ള കെല്‍പു പ്രകടിപ്പിക്കുന്നില്ലെന്ന വിമര്‍ശം സംവിധായകന്‍ പ്രകടിപ്പിക്കുന്നു. എങ്കിലും, ഉത്തരാധുനികതയുടെ കലാകാരന്‍ നേടുന്ന സഫലമായ ചില വിച്ഛേദങ്ങളെ ആവിഷ്ക്കരിക്കാന്‍ രാജീവ്നാഥിനു കഴിഞ്ഞിരിക്കുന്നു. 

ആധുനികതയുടെ ചില മിഥ്യാധാരണകളെ സഫലമായി പ്രതിരോധിക്കുമ്പോഴും ഉത്തരാധുനികത കൂട്ടിക്കൊണ്ടു വരുന്ന ചില വിഴുപ്പുകളെ കൂടി ഈ ചലച്ചിത്രത്തില്‍ നാം ദര്‍ശിക്കുന്നു. പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന ഉത്തരാധുനികത, മറുപുറത്ത്‌ മൌലികവാദങ്ങള്‍ക്കും സമൂഹത്തിലെ വലിയ പിളര്‍പ്പുകള്‍ക്കും അന്ധവിശ്വാസത്തിന്റേയും മിസ്റ്റിസിസത്തിന്റേയും കടന്നുകയറ്റങ്ങള്‍ക്കും കൂടി വഴി നല്‍കുന്നു. രാജീവ്നാഥിന്റെ ചലച്ചിത്രവും ഇതിനു വിഭിന്നമായ പാതയിലല്ല ചരിക്കുന്നത്‌.


പകല്‍നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രനാമം ശ്രദ്ധിക്കുക. രാത്രിയില്‍ മാനത്തു നിറയുന്ന നക്ഷത്രങ്ങളെ പകല്‍വെളിച്ചത്തില്‍ കാണാന്‍ കഴിയില്ല. ഈ അഗോചരത നക്ഷത്രങ്ങള്‍ ഇല്ലെന്നതിന്റെ തെളിവാണെന്ന് ആരും പറയില്ല. പകലില്‍ നക്ഷത്രങ്ങള്‍ കാണാതാകുന്നത്‌ എന്തുകൊണ്ടാണെന്ന് നമുക്ക്‌ അറിയാം. രാത്രിയില്‍ കാണുന്ന നക്ഷത്രങ്ങള്‍ ഏതെങ്കിലും സവിശേഷ വ്യക്തിത്വങ്ങളുടെ മാത്രം അനുഭവമല്ല താനും. ആ അനുഭവം പൊതുസമ്മതിയുളളതാണ്‌. എന്നാല്‍, മരിച്ചുപോയവരുടെ ആത്മാക്കളുടേയും അവരുടെ ഓര്‍മ്മകളുടേയും ഒരു വലിയ സഞ്ചയം നമുക്കു ചുറ്റുമുണ്ടെന്നു പറയാന്‍ പകല്‍നക്ഷത്രങ്ങളെന്ന രൂപകത്തെ ഉപയോഗിക്കുമ്പോള്‍ നമ്മുടെ യുക്തിയില്‍ ചില വിടവുകള്‍ വീഴുന്നുണ്ട്‌. ആത്മാക്കളോടുളള സംഭാഷണം വൈദ്യനാഥന്‍മാര്‍ക്കു മാത്രം കഴിയുന്ന കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും. അന്ധവിശ്വാസമെന്നോ ചിത്തഭ്രമമെന്നോ വിളിക്കാവുന്ന ഒരു കഴിവാണിത്‌. ഇതര മനുഷ്യരുമായി പങ്കുവയ്ക്കാന്‍ ശേഷിയില്ലാത്ത, വൈദ്യനാഥന്‍മാര്‍ക്കു മാത്രം കുത്തകയായ കഴിവ്‌. പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുന്നവര്‍ക്കുപോലും പൊതുനിഗമനങ്ങളിലോ ശാസ്ത്രീയമായ അടിസ്ഥാനങ്ങളിലോ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലാത്ത കഴിവാണിത്‌. ഒരു കലാകാരന്റെ ധൈഷണികവും സര്‍ഗ്ഗാത്മകവുമായ ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ രാജീവ്നാഥ്‌ ഉപയോഗിക്കുന്ന അതിഭൌതികതയുടേയും മിസ്റ്റിസിസത്തിന്റേയും മൂലകങ്ങള്‍ ഈ ചലച്ചിത്രത്തിനു ഒരു വലിയ ഭാരമായി മാറുന്നുണ്ട്‌. സിനിമയില്‍ വിളക്കിച്ചേര്‍ത്ത മിസ്റ്റിസിസത്തിന്റെ മൂലകങ്ങള്‍ അദ്ദേഹത്തിന്റെ ദൌത്യത്തിന്‌ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു മഹാചലച്ചിത്രകാരനായിരുന്ന സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുടെ / കൊലപാതകത്തിന്റെ കാരണങ്ങളെ അദ്ദേഹത്തിന്റെ ആത്മാവ്‌ നല്‍കുന്ന വിവരണങ്ങളില്‍നിന്നും പ്രൊഫസര്‍ വൈദ്യനാഥനും തുടര്‍ന്ന് അയാളുടെ മകന്‍ ആദിയും മനസ്സിലാക്കുന്നതായ കഥാപരിണാമം, ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക്‌ പകല്‍നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രത്തിന്റെ വിശ്വാസ്യതയെ അപരിഹാര്യമാം വിധം ബാധിക്കുന്നു. ഒരു വശത്ത്‌ ചലച്ചിത്രത്തിന്റെ ഇതിവൃത്തം സ്വാഭാവികമായി പരിണമിക്കുമ്പോള്‍ കലാകാരന്റെ മഹത്വത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങള്‍ വിമര്‍ശനത്തിനു വിധേയമാകുന്നു. മറുവശത്ത്‌ മിസ്റ്റിസിസത്തിന്റെ അസ്വാഭാവികമായ ഇടപെടല്‍ സര്‍ഗ്ഗാത്മകജീവിതത്തിന്റെ ദുരൂഹതയെയും നിഗൂഢതയേയും കുറിച്ചുള്ള ആധുനികതയുടെ വിശ്വാസത്തെ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു കഥാന്ത്യത്തെ സൃഷ്ടിക്കുന്നു. എല്ലാറ്റിനും ഇടം അനുവദിക്കുന്ന ഉത്തരാധുനികത മിസ്റ്റിസിസത്തിനും അന്ധവിശ്വാസങ്ങള്‍ക്കും നല്‍കുന്ന ഇടം ഇത്തരം സ്ഥിതിവിശേഷങ്ങളെയാണ്‌ എപ്പോഴും സൃഷ്ടിക്കുന്നത്‌. ശരിയും തെറ്റും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന അതിന്റെ സമീപനം എല്ലാറ്റിനേയും സന്ദിഗ്ദ്ധാവസ്ഥയില്‍ നിര്‍ത്തുകയും പ്രതിലോമപരമായ ചില ദൌത്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള ഉല്‍ക്കണ്ഠകള്‍, അവരെ മിസ്റ്റിക്ശക്തികളിലുളള വിശ്വാസങ്ങളിലേക്ക്‌ നയിക്കുന്ന സമകാലഘട്ടത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന അനഭിലഷണീയമായ ചില താല്‍പര്യങ്ങളെ കൂടി ഈ ചലച്ചിത്രം നിറവേറ്റുന്നു.

Saturday, October 16, 2010

പ്രകൃതിയുടെ പുതിയ പരിണാമങ്ങള്‍

ജി. ഹരികൃഷ്ണന്‍ സംവിധാനം ചെയ്ത പരിണാമം എന്ന ഹ്രസ്വചലച്ചിത്രം ഷേമസ്‌ ഹേനെയുടെ 'ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ അന്ത്യം' എന്ന കവിതയില്‍ നിന്നും പ്രചോദനം നേടി സാക്ഷാത്ക്കരിക്കപ്പെട്ടതാണ്‌. ഐറിഷ്‌ കവി ഹേനെയുടെ ഈ രചന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രശ്നീകരിക്കുന്നു. തവളമുട്ടകള്‍ കൌതുകത്തോടെ ശേഖരിച്ച്‌ പരീക്ഷണം നടത്തുന്ന ഒരു ബാലന്റെ അനുഭവമാണ്‌, ഈ കവിത. തന്റെ അദ്ധ്യാപികയുടെ വാക്കുകളില്‍ താല്‍പര്യം ജനിച്ച്‌ പ്രകൃതി നിരീക്ഷണത്തിനും പരീക്ഷണത്തിനും അവന്‍ ഇറങ്ങി പുറപ്പെടുന്നു. പ്രകൃതിയെ നിഷ്ക്കളങ്കതയോടെയും വലിയ ജിജ്ഞാസയോടെയും അവന്‍ നോക്കിക്കാണുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്നതോടെ ആ ബാലന്‍ ഭയത്തിന്‌ കീഴ്പ്പെടുന്നു. തവളകള്‍ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച്‌ അവനെ പേടിപ്പിക്കുന്നു. അവന്റെ നിഷ്ക്കളങ്കതയുടെ നഷ്ടമാണിത്‌. മനുഷ്യന്റെ തന്നെ ബാല്യകാലനിഷ്ക്കളങ്കതയുടെ നഷ്ടമായി ഹേനെയുടെ കവിതയെ നമുക്കു വായിക്കാം.




ഐറിഷ്‌ കവിതയെ സമകാല മലയാളജീവിതത്തിലേക്കു പറിച്ചു നടുകയും വളരെ വ്യത്യസ്തമായ ചില പാരായണസാദ്ധ്യതകള്‍ നല്‍കുകയും ചെയ്തു കൊണ്ടാണ്‌ ജി. ഹരികൃഷ്ണന്‍ തന്റെ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്‌. സമകാലത്തിന്റെ ദുരവസ്ഥകളെ കവിതയുടെ പ്രമേയവുമായി ഫലപ്രദമായി കണ്ണിചേര്‍ക്കുന്ന നല്ല ശേഷികളുടെ വിനിയോഗം ഈ ലഘുചിത്രത്തില്‍ നിന്നും കണ്ടെടുക്കാം. പ്രകൃതിയില്‍ നിന്നും അകലുകയും അതിനെ നാശോത്മുഖമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാല മനുഷ്യസംസ്ക്കാരത്തിന്റെ വിമര്‍ശനമാണ്‌ ചിത്രത്തിന്റെ കാതല്‍. പ്രകൃതിനാശത്തില്‍ മൂലധനത്തിന്റേയും ലാഭത്തിന്റേയും ശക്തികള്‍ക്കുള്ള പങ്ക്‌ സൂചിപ്പിക്കപ്പെടുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും ആവാസവ്യവസ്ഥകളിലുണ്ടാകുന്ന നാശം ജീവികളുടെ വ്യാപകമായ വംശനാശത്തിലേക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതിലേക്കും എത്തിപ്പെടുന്നു. ദരിദ്രജനവിഭാഗങ്ങളെ അവരുടെ കുടിയിടങ്ങളില്‍ നിന്നും പുറത്താക്കുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്ന ബാലനില്‍ ഉളവാകുന്ന ഭയത്തിന്റെ വ്യത്യസ്തമാനങ്ങളെ ഈ ലഘുചിത്രം നേര്‍ക്കാഴ്ചയായി അവതരിപ്പിക്കുന്നു. എന്നാല്‍, കേവലപ്രകൃതിയോടുള്ള ആഭിമുഖ്യമായി ന്യൂനീകരിക്കപ്പെടാതെ ഇതോടൊപ്പം നമ്മുടെ സാമൂഹികജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ദുഷിച്ച അവസ്ഥകളെ കൂടി ചിത്രം കാണുന്നു. അങ്ങനെ ഇവ പരസ്പരാശ്രിതവും പരസ്പരപൂരകവുമായ അവസ്ഥാവിശേഷങ്ങളാണെന്നു പറയുന്നു. സ്ഥിതവിദ്യാഭ്യാസവ്യവസ്ഥക്ക്‌ അത്‌ ഒരു വിമര്‍ശനപാഠം നിര്‍മ്മിക്കുന്നു. അച്ചുകളില്‍ വാര്‍ത്തെടുക്കുന്ന, ആത്മാവില്‍ തട്ടാതെ എന്തെല്ലാമോ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും അവരെ നയിക്കുന്ന മുഖമില്ലാത്ത അദ്ധ്യാപകരേയും (ചിത്രത്തില്‍ അദ്ധ്യാപകന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഭാഗത്തും അയാളുടെ മുഖം ക്യാമറയുടെ കണ്ണില്‍ വരുന്നില്ല.) നാം കാണുന്നു. സമുഹവും ജീവിതവുമായി ബന്ധമില്ലാത്ത അദ്ധ്യയനരീതികള്‍ ജിജ്ഞാസുവിനെ തഴയുകയും ഒഴിവാക്കുകയും ചെയ്യുന്നു. മുന്‍ഗണനാക്രമങ്ങള്‍, വളരെ പ്രത്യക്ഷമായ ചൂഷണങ്ങള്‍...നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥക്ക്‌ ഒരു വിമര്‍ശനമെഴുതാന്‍ ചുരുക്കം ഫ്രെയിമുകള്‍ കൊണ്ട്‌ സംവിധായകനു കഴിഞ്ഞിരിക്കുന്നു. ഒരു ദളിത്‌ കുടുംബത്തിന്റെ ചിത്രണത്തിലൂടെ ദളിത്‌ ജീവിതത്തിന്റെ ദയനീയാവസ്ഥകളോടൊപ്പം നമ്മുടെ കുടുംബവ്യവസ്ഥയില്‍ സ്ഥിതമായിരിക്കുന്ന സ്ത്രീ വിരുദ്ധതയുടെ സൂചകങ്ങളെ കാണിച്ചു തരുന്നതിനും സംവിധായകന്‍ ഉത്സുകനാകുന്നുണ്ട്‌. മറുപുറത്ത്‌, പുരുഷന്റെ ലോകത്തിന്‌ മൂലധനശക്തികളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗചിത്രവും ഈ ലഘു ചലച്ചിത്രത്തിലുണ്ട്‌. 


കാര്യങ്ങള്‍ പറയുതിന്‌ വളരെ വലിയ ഫ്രെയിം വേണമെന്ന വിശ്വാസത്തെ ഹരികൃഷ്ണന്റെ ചിത്രം നിരാകരിക്കുന്നു. ശരിയായ ചെറിയ നോട്ടങ്ങള്‍ക്കു പോലും വളരെയേറെ കാര്യങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നതിന്റെ തെളിവായി ഈ പുതിയ സംവിധായകന്റെ ക്യാമറയുടെ കണ്ണ്‌ മാറുന്നുണ്ട്‌. പ്രകൃതിസൌന്ദര്യത്തിന്റെ അത്യന്തം ആകര്‍ഷകമായ ചില ദൃശ്യങ്ങള്‍ ഈ ചലച്ചിത്രം നല്‍കുന്നു. മാനന്തവാടി, മറയൂര്‍, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലെ അതിമോഹനമായ ചില കാഴ്ചകളും സവിശേഷമായ ചില ക്ളോസ്‌-അപുകളും പ്രത്യേകം എടുത്തു പറയണം. ഛായാഗ്രഹണവും ഫ്രെയിമുകളുടെ കൃത്യമായ വിളക്കിച്ചേര്‍ക്കലുകളും നിര്‍വ്വഹിച്ച മഞ്ജുലാലിന്റെ കഴിവുകളെ സവിശേഷം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. പ്രധാന കഥാപാത്രമായ കുഞ്ഞു എന്ന ബാലനെ അവതരിപ്പിച്ച സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ ലിബിന്‍ലാല്‍ നാടകമത്സരങ്ങളിലൂടെ തന്റെ കഴിവു തെളിയിച്ച ബാലനടനാണ്‌. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച രതി, പ്രതാപന്‍, അനുഗ്രഹ എന്നിവരും തങ്ങളുടെ പങ്ക്‌ സാമാന്യം നന്നായി തന്നെ നിര്‍വ്വഹിച്ചിട്ടുണ്ട്‌.

Wednesday, October 8, 2008

ചലച്ചിത്രരാഷ്ട്രീയവും ബാഹ്യയാഥാര്‍ത്ഥ്യവും

കഥാകാരനും നടനുമായ മധുപാല്‍, 'തലപ്പാവ്‌' എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധാനരംഗത്തേക്കു പ്രവേശിക്കുകയാണ്‌. സാങ്കേതികമികവും ആവിഷ്ക്കരണകലയിലെ ചാതുര്യവും പ്രകടമാക്കുന്ന ഒരു ചലച്ചിത്രം പ്രേക്ഷകര്‍ക്കു നല്‍കാന്‍ അദ്ദേഹത്തിന്റെ ആദ്യസംരംഭത്തിനു തന്നെ കഴിഞ്ഞിരിക്കുന്നു. 'തലപ്പാവ്‌' ഒരു രാഷ്ട്രീയ സിനിമയാണ്‌. സമീപഭൂതകാല കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത സഖാവ്‌ വര്‍ഗീസിന്റെ രക്തസാക്ഷിത്വവും വര്‍ഗീസിനെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെടിവെച്ചുകൊന്നത്‌ താനാണെന്ന പോലീസുകാരനായിരുന്ന രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലുമാണ്‌ ഈ ചലച്ചിത്രത്തിന്റെ കഥാപശ്ചാത്തലം. സമകാലരാഷ്ട്രീയത്തെ അടിത്തറയായി സ്വീകരിക്കുന്ന മധുപാലിന്റെ ഈ ആദ്യചലച്ചിത്രം പുറത്തേക്കു പ്രസരിപ്പിക്കുന്ന രാഷ്ട്രീയം എന്താണ്‌? വയനാട്ടിലെ ആദിവാസികളുടെ പെരുമനായിരുന്ന സഖാവ്‌ വര്‍ഗീസിന്റെ കഥയെ സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തോട്‌ ബന്ധിപ്പിച്ചുകൊണ്ട്‌ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്‌ എന്താണ്‌? 'തലപ്പാവി'ല്‍ ദമിതമായിരിക്കുന്ന രാഷ്ട്രീയത്തേയും പ്രത്യയശാസ്ത്രത്തേയും അറിയാനുളള ഒരു ശ്രമമാണ്‌ ഈ ലേഖനം.

മധുപാലിന്റെ ചലച്ചിത്രം ആദ്യന്തം പരിശോധിച്ചാല്‍ പെട്ടെന്നു ശ്രദ്ധയില്‍പ്പെടുന്ന, മുഴച്ചു നില്‍ക്കുന്ന, ഒരു രംഗമുണ്ട്‌. ചലച്ചിത്രത്തിലെ ഇതര സീനുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഈ രംഗം ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രത്തെ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്‌. വിപ്ളവകാരിയായ ജോസഫിനെ വെടിവെച്ചുകൊന്ന രവീന്ദ്രന്‍നായരെന്ന പോലീസുകാരന്റെ ഓര്‍മ്മകളിലേക്ക്‌ ജോസഫ്‌ കടന്നുവരികയും അയാളോട്‌ സംസാരിക്കുകയും ചെയ്യുന്ന രംഗമാണിത്‌. നാട്ടിലെ ഒരു കവലയില്‍ രാഷ്ട്രീയപ്രസംഗം നടക്കുന്നതാണ്‌ പശ്ചാത്തലം. കൊടിയും തോരണങ്ങളും പ്രസംഗിക്കുന്നയാളുടെ രൂപവും ഭാവപ്രകടനങ്ങളും കേരളത്തിലെ ഒരു വലതുപക്ഷ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകനാണ്‌ അയാളെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്‌. അയാള്‍ കോടതിക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവനകളെ അപലപിച്ചുകൊണ്ട്‌ സംസാരിക്കുന്നു. അയാളുടെ പ്രസംഗത്തെ ചൂണ്ടി സ്വാശ്രയകോളേജിന്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍, ഇതേ പ്രശ്നങ്ങള്‍ സംബന്ധിച്ച കേസില്‍ വിധി പറയേണ്ട ഒരു ജഡ്ജി പങ്കെടുത്തതിനെ പരാമര്‍ശിക്കാതിരിക്കുകയും ഈ ജഡ്ജിയെ വിമര്‍ശിച്ച മന്ത്രിയെ കോടതിയലക്ഷ്യത്തിന്റെ പേരില്‍ പ്രാസംഗികന്‍ ആക്ഷേപിക്കുകയും ചെയ്യുന്നതായി സഖാവ്‌ ജോസഫ്‌ രവീന്ദ്രന്‍നായരെ ഗ്രഹിപ്പിക്കുന്നു. സ്വാശ്രയകോളേജിന്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍ ജഡ്ജി പങ്കെടുത്തതിനെ പ്രസംഗകന്‍ പരാമര്‍ശിക്കുന്നില്ലെന്നു്‌ പറയുന്നു. മധുപാലിന്റെ കഥാപാത്രം സ്വാശ്രയകോളേജ്‌ പ്രശ്നത്തില്‍ കേരളത്തില്‍ നടന്ന പൊറാട്ടുനാടകങ്ങളെന്തെല്ലാമായിരുന്നുവെന്നു പറയുന്നില്ല. സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തെ ഭാഗികമായി അവതരിപ്പിക്കുന്ന ഈ രംഗം നിര്‍വ്വഹിക്കുന്ന പ്രത്യയശാസ്ത്രദൌത്യം എന്താണ്‌? ചലച്ചിത്രത്തിന്റെ മുഖ്യഗാത്രത്തില്‍നിന്നും വേറിട്ടു മുഴച്ചുനില്‍ക്കുന്ന ഈ രംഗം കാണുന്നവരെല്ലാം അതിനെ കേരളത്തിന്റെ സമകാല ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചു വായിക്കുമെന്നു തീര്‍ച്ചയാണ്‌. സ്വാശ്രയകോളേജ്‌ പ്രശ്നത്തില്‍ നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെയും അവരുടെ മന്ത്രിസഭയുടേയും നിലപാടുകളോട്‌ ചേര്‍ത്തുവച്ചു കൊണ്ടുവേണം ചലച്ചിത്രത്തിലെ ജോസഫിന്റെ വാക്കുകളെ വായിച്ചെടുക്കേണ്ടത്‌. ചലച്ചിത്രത്തിനു പുറത്ത്‌ വിദ്യാഭ്യാസമേഖലയിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു? രാജീവ്‌ ഗാന്ധിയുടെ പുത്തന്‍ വിദ്യാഭ്യാസനയത്തെ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ആദ്യകാഴ്ചയില്‍ എതിര്‍ത്തുവെങ്കിലും അതിന്റെ ഭാഗമായ പദ്ധതികളെല്ലാം അവര്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുകയാണ്‌ ചെയ്തത്‌. സ്വാശ്രയകോളേജുകള്‍ നടപ്പിലാക്കാനുളള നിര്‍ദ്ദേശങ്ങളേയും അവര്‍ ഭരണത്തിലില്ലാത്ത അവസരത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷം എതിര്‍ത്തു. അന്ന്‌, ഇതോടനുബന്ധിച്ചു നടന്ന ഒരു സമരത്തില്‍ അഞ്ചുപേരാണ്‌ കൊല ചെയ്യപ്പെട്ടത്‌. എന്നാല്‍, ഇവര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാശ്രയകോളേജുകള്‍ സ്ഥാപിക്കുതിന്‌ അനുമതി നല്‍കുന്നതാണ്‌ നാം കണ്ടത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സ്വാശ്രയമെഡിക്കല്‍കോളേജുകള്‍ക്കെതിരെ ഉയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളേയും മറന്നുകൊണ്ട്‌ സ്വാശ്രയസമ്പ്രദായത്തെ കൃത്യമായി നിയമവല്‍ക്കരിച്ചു നല്‍കുന്നതും നാം കണ്ടു. ഇപ്പോള്‍, അവര്‍ പുതിയ സ്വാശ്രയകോളേജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച്‌ അന്വേഷിക്കുന്നു. സ്വാശ്രയകോളേജുകള്‍ക്ക്‌ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നു. രക്ഷിതാക്കളുടെ കൈയ്യില്‍നിന്നും ഡിപ്പോസിറ്റ്‌ എന്ന പേരില്‍ വന്‍തുക അഞ്ചുവര്‍ഷത്തേക്ക്‌ ഈടാക്കാനുളള അവകാശം മാനേജുമെന്റുകള്‍ക്ക്‌ നല്‍കുന്നു. സര്‍ക്കാര്‍കോളേജുകളിലെ ഫീസുകള്‍പോലും ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. മാദ്ധ്യമങ്ങളോടുളള സംഭാഷണങ്ങളിലും ജനങ്ങളോടുളള പ്രസംഗങ്ങളിലും മതേതരമൂല്യങ്ങളെക്കുറിച്ചു പറയുകയും അടുത്ത നിമിഷം പളളി അരമനയില്‍പ്പോയി ഫീസ്‌ വര്‍ദ്ധിപ്പിക്കാനും കോഴ പിരിക്കാനുമുളള കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഈയടുത്ത നാളുകളില്‍ ഈ രംഗത്തു നടത്തിയിട്ടുളള എല്ലാ പരിഷ്ക്കാരങ്ങളിലൂടേയും ജാതിമതശക്തികളുടെ ആധിപത്യം വിദ്യാഭ്യാസമേഖലയില്‍ ഉറപ്പിക്കുകയാണ്‌ ചെയ്തിട്ടുളളതെന്ന്‌ ആര്‍ക്കാണ്‌ തിരിച്ചറിയാത്തത്‌? വിദ്യാഭ്യാസമേഖലയെ കുറിച്ചുളള ഈ സമകാലയാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്ന സംവിധായകന്‍, ജോസഫ്‌ എന്ന കഥാപാത്രത്തിന്റെ വായിലേക്ക്‌ വിദ്യാഭ്യാസമന്ത്രിയെ പ്രശംസിക്കുന്ന വാക്കുകള്‍ തിരുകിക്കയറ്റുന്നു.

സഖാവ്‌ ജോസഫ്‌ എന്ന കഥാപാത്രത്തിന്റെ പ്രാഗ്‌രൂപം അടിയോരുടെ പെരുമനായിരുന്ന സഖാവ്‌ വര്‍ഗീസാണ്‌. സഖാവ്‌ ജോസഫ്‌ സമകാലയാഥാര്‍ത്ഥ്യത്തെ നോക്കിക്കാണുന്ന രംഗം, വര്‍ഗീസ്‌ ഇന്നു ജീവിച്ചിരുന്നുവെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നുവെന്നുളള സംവിധായകന്റെ നിരീക്ഷണത്തെയാണ്‌ മുന്നോട്ടുവെക്കുന്നത്‌. സഖാവ്‌ വര്‍ഗീസ്‌ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നു? സംവിധായകന്റെ നിരീക്ഷണം ഇതാണ്‌: സഖാവ്‌ വര്‍ഗീസ്‌ ഒരു ഡി.വൈ.എഫ്‌.ഐ.ക്കാരനായി പ്രവര്‍ത്തിക്കുമായിരുന്നു. അയാള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെ നയങ്ങളെ പിന്തുണക്കുമായിരുന്നു. സംവിധായകന്റെ ഈ നിരീക്ഷണം സഖാവ്‌ വര്‍ഗീസിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്‌. ചലച്ചിത്രത്തിന്റെ മറ്റു രംഗങ്ങളിലെല്ലാം വര്‍ഗീസിന്റെ രാഷ്ട്രീയമെന്ന പ്രമേയത്തോട്‌ നീതിപുലര്‍ത്താന്‍ ശ്രമിക്കുന്ന സംവിധായകന്‍, ഇവിടെ ആ രക്തസാക്ഷിയുടെ വിപ്ളവാദര്‍ശത്തെ ഏറ്റവുമധികം ലഘൂകരിക്കുന്നു. സഖാവ്‌ ജോസഫ്‌ നക്സലൈറ്റാണ്‌ എന്ന്‌ സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രാഗ്‌രൂപമായ സഖാവ്‌ വര്‍ഗീസിന്റെ രാഷ്ട്രീയവും മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സൈദ്ധാന്തിക അടിത്തറയും വ്യവസ്ഥാപിതമായിക്കൊണ്ടിരുന്ന കേരളത്തിലെ ഇടതുപക്ഷവുമായുളള തെറ്റിപ്പിരിയലും ചലച്ചിത്രത്തില്‍ സൂചിപ്പിക്കപ്പെടുന്നതേയില്ല. ഇത്തരത്തിലുളള സൂചനകള്‍ വക്രീകരണത്തിന്‌ സഹായിച്ച രംഗത്തെ അപ്രസക്തമാക്കുമെന്നതുകൊണ്ട്‌ ഉപേക്ഷിക്കപ്പട്ടതായി കരുതാവുന്നതാണ്‌. സഖാവ്‌ വര്‍ഗീസ്‌ ജീവിച്ചിരുന്നുവെങ്കില്‍, കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളെ അദ്ദേഹത്തിന്‌ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെങ്കില്‍, മധുപാലിന്റെ ചലച്ചിത്രത്തിലെ വാക്കുകള്‍കൊണ്ട്‌ പ്രശംസിക്കപ്പെട്ടവര്‍ക്ക്‌ സ്വൈര്യമായി ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല എന്നതല്ലേ സത്യം? സംവിധായകന്‍ ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തിലുടനീളം അഭിമുഖീകരിച്ച സന്ദിഗ്ദ്ധതകളുടെ തെളിഞ്ഞ പ്രകടനമാണ്‌ ഈ രംഗത്തിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചറിയുന്നത്‌. ഈ ചലച്ചിത്രത്തിന്റെ സംവിധായകന്‍ അനുഭവിച്ച സന്ദിഗ്ദ്ധതകള്‍ എന്തായിരുന്നു? കഴിഞ്ഞ അര നൂറ്റാണ്ടിനുളളില്‍ കേരളം കണ്ട ഏറ്റവും മഹത്തായ ഒരു രക്തസാക്ഷിത്വത്തിന്റെ കഥ പറയുകയും അതോടൊപ്പം കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തെ ന്യായീകരിക്കുകയും ചെയ്യുകയെന്ന ഇരട്ട ദൌത്യം അദ്ദേഹത്തിനു നിര്‍വ്വഹിക്കണമായിരുന്നു. ഇവ ഒരിക്കലും പരസ്പരം കൂട്ടിച്ചേര്‍ക്കാനാവാത്ത താല്‍പര്യങ്ങളായിരുന്നു. ചലച്ചിത്രത്തിന്റെ പ്രമേയമായ വര്‍ഗീസിന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തിനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും പൊലിമ നല്‍കുന്നതോടൊപ്പം ഏതാണ്ട്‌ പൂര്‍ണ്ണമായും വ്യവസ്ഥക്കു വിധേയമായിക്കഴിഞ്ഞ ഇപ്പോഴത്തെ ഭരണപക്ഷമായ ഇടതുപക്ഷത്തെ ശ്ലാഘിക്കുകയും ചെയ്യുകയെന്നത്‌ അസാദ്ധ്യമായ കാര്യമാണ്‌. സര്‍ഗ്ഗാത്മകമായി അസാദ്ധ്യമായ ഇത്തരം ഒരു കാര്യം ചെയ്യാനായി സംവിധായകന്‍ തീരുമാനിക്കുന്നത്‌ ഒരു വലിയ ഭീതിയില്‍നിന്നാണ്‌. അത്‌ വ്യവസ്ഥാപിതത്വത്തോടുളള ഭീതിയാണ്‌. വ്യവസ്ഥാപിതത്വത്തോട്‌ പടവെട്ടിയവന്റെ ജീവിതത്തെ മധുപാല്‍ അഭ്രപാളികളിലേക്ക്‌ പകര്‍ത്തിയത്‌ വ്യവസ്ഥാപിതത്വത്തെ പേടിച്ചുകൊണ്ടായിരുന്നു, അല്ലെങ്കില്‍ വ്യവസ്ഥാപിതത്വത്തെ പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു.

ജന്‍മിത്തത്തിന്റെ ക്രൂരകൃത്യങ്ങളെ, പോലീസിന്റെ കിരാതമായ നടപടികളെ, സമകാലസാമൂഹിക ജീവിതത്തിന്റെ തിന്‍മകളെ, നന്‍മയുളള ഹൃദയം പേറേണ്ടിവരുന്ന വ്യഥകളെ... എല്ലാം വളരെ സത്യസന്ധമായി തന്റെ ചലച്ചിത്രത്തില്‍ ആവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞ സംവിധായകന്‌ കേരളത്തിന്റെ സമകാലരാഷ്ട്രീയാവസ്ഥയെ സ്പര്‍ശിക്കുമ്പോള്‍ മാത്രം ഇടറിയതെങ്ങിനെയാണ്‌? ജന്മിത്തത്തേക്കാള്‍, ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളുടെ കിരാതത്വത്തേക്കാള്‍ ക്രൂരമായ എന്താണ്‌ അദ്ദേഹത്തെ പേടിപ്പിച്ചത്‌? മഹാവിപ്ളവകാരികളുടെ വേഷം കെട്ടുകയും വ്യവസ്ഥയുടെ അപ്പസ്തോലന്‍മാരായി പെരുമാറുകയും ചെയ്യുന്ന ഒരു രാഷ്ട്രീയസംഘടനയാണ്‌ അദ്ദേഹത്തെ പേടിപ്പിച്ചത്‌. നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാരേയും ചലച്ചിത്രകാരന്‍മാരേയും പേടിപ്പിക്കുന്നത്‌(ഇപ്പോള്‍ അവരെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നത്‌) ജന്മിത്തമോ പോലീസിന്റെ കിരാതത്വമോ അല്ല, ഒരു ഫാസിസ്റ്റ്‌ രാഷ്ട്രീയമാണ്‌. പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ രാഷ്ട്രീയസംഘടന എല്ലാ പുരോഗമനപ്രവര്‍ത്തനങ്ങളേയും നിഷേധിക്കുകയും മുളയിലെ നുളളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വ്യവസ്ഥാവിരുദ്ധതയുടെ ഒരു പൊടിപ്പിനെ പോലും കിളിര്‍ക്കാന്‍ അനുവദിക്കാത്ത രീതിയില്‍ എല്ലാറ്റിനേയും ഏറ്റവും ഹീനമായ രീതിയില്‍ വ്യവസ്ഥയിലേക്ക്‌ വലിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു.

സര്‍ഗ്ഗാത്മകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധികാരത്തോടും വ്യവസ്ഥാപിതത്വത്തോടുമുളള പ്രതിജ്ഞാബദ്ധതകള്‍ അവരുടെ കലാസൃഷ്ടികളെ എങ്ങനെ വക്രീകരിക്കുന്നുവെന്നതിന്റെയും അവ വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ പുനരുല്‍പാദിപ്പിക്കുന്നുവെന്നതിന്റെയും ഉദാഹരണമാണ്‌ മധുപാലിന്റെ ചലച്ചിത്രം.വര്‍ഗീസിന്റെ കഥ പറയുമ്പോള്‍ ആ കലാപകാരിയുടെ രാഷ്ട്രീയസൈദ്ധാന്തികധാരണകളെ മറച്ചു വെക്കുന്നതിലൂടെ ആ ധാരണകളോടെ ഇന്നു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തിയെ മറച്ചുവെക്കാന്‍ മധുപാലിനു കഴിയുന്നു, ഇത്‌ വ്യവസ്ഥാപിതത്വത്തെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌. വര്‍ഗീസിനെ കുറിച്ചുള്ള സിനിമ ആ മഹാവിപ്ളവകാരിയുടെ രാഷ്ട്രീയത്തെ ഉള്ളില്‍ വഹിക്കുന്നില്ല.


(മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌)

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...