Friday, December 27, 2019

യയാതി


ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല നോവലുകളുടെ ഗണത്തില്‍ വി.എസ്. ഖാണ്‌ഡേക്കറുടെ യയാതിയെ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്താറുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമായ യയാതിയുടേയും ദേവയാനിയുടേയും ശര്‍മ്മിഷ്ഠയുടേയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒരു പുരാണകഥയെ സമകാലത്ത് പുനരാഖ്യാനം ചെയ്യുന്നതില്‍ പല താല്‍പ്പര്യങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എഴുത്തുകാരന്റെ ബോധപൂര്‍വ്വമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ അബോധപ്രേരണകളും ഈ രചനയ്ക്കു കാരണമായിട്ടുണ്ടെന്നും പറയണം. ഈ നോവല്‍ വായിക്കുന്നവര്‍ എടുത്തു കാണിച്ചേക്കാവുന്ന ഒരു കാര്യം സുഖഭോഗങ്ങളില്‍ മുങ്ങിത്താഴുന്ന മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ദുരന്തത്തെ ഈ കൃതി അനുയോജ്യമായ ഭാഷയിലും ശൈലിയിലും ആവിഷ്‌ക്കരിക്കുന്നുവെന്നതാണ്. മറുവശത്ത്, വിരക്തിയിലും വൈരാഗ്യത്തിലും മുഴുകുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവരുടെ നിന്ദ്യമായ ജീവിതവും കൂടി നോവലില്‍ ചിത്രിതമാകുന്നു. സമതുലിതമായ ഒരു ജീവിതവഴിയെ നിര്‍ദ്ദേശിക്കാനാണ് നോവല്‍ ആഗ്രഹിക്കുന്നതെന്ന് ഖാണ്‌ഡേക്കര്‍ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. “മനുഷ്യനു ശരീരവും ആത്മാവും ഒരു പോലെ അനുപേക്ഷണീയങ്ങളാണ്. ഇവ രണ്ടിന്റേയും വിശപ്പു ശമിച്ചാലേ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ. ആയിരം കൈകള്‍ കൊണ്ട് ഭൗതികസമൃദ്ധി വാരിവിതറുന്ന യന്ത്രയുഗത്തില്‍ ഈ സന്തുലനം കാത്തുസൂക്ഷിക്കുന്നതിനായി വ്യക്തിക്കു സ്വന്തം സുഖം പോലെ തന്നെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും സുഖത്തിലും ശ്രദ്ധിക്കേണ്ടി വരും. മാത്രമല്ല, രാഷ്ട്രത്തിനു വേണ്ടിയും മാനവരാശിക്കു വേണ്ടിയും കുറേ ത്യാഗം സഹിക്കേണ്ടതായും വരും.” എന്നിങ്ങനെ ഖാണ്‌ഡേക്കര്‍ എഴുതുന്നുണ്ട്.
യയാതിയുടെ സുഖഭോഗവാസനകള്‍ തന്റെ മക്കളോടു അവരുടെ യൗവ്വനം തനിക്കു നല്‍കാന്‍ ആവശ്യപ്പെടുന്നിടത്തോളം അത്യാശ നിറഞ്ഞതാണ്. ആരുടെയല്ലാം ജീവിതമാണ് അയാളുടെ സുഖഭോഗങ്ങളില്‍ ഹോമിക്കപ്പെടുന്നത്? ഇതിന്നപ്പുറം സുഖഭോഗകാമനയെ സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന് ആശ്ചര്യപ്പെടാവുന്നതാണ്. നഹുഷന്റെ മൂത്തപുത്രന്‍ യതി രാജ്യവും അധികാരവും സുഖവുംഐശ്വര്യങ്ങളും വലിച്ചെറിഞ്ഞ് സന്യാസിയായി തീര്‍ത്തും വിരക്തമായ ജീവിതം നയിക്കുന്നു. അയാള്‍ മാനസികവിഭ്രാന്തിയിലാണ് എത്തിച്ചേരുന്നത്. നഹുഷന്റെ ഈ രണ്ടു മക്കളുടെ കഥയിലൂടെ തന്നെ അങ്ങേയറ്റത്തു നില്‍ക്കുന്ന വിരുദ്ധമാര്‍ഗ്ഗങ്ങളുടെ ദോഷത്തെ ഖാണ്‌ഡേക്കര്‍ ധ്വനിപ്പിക്കുന്നു. ഇതോടൊപ്പമാണ് ദേവയാനിയെന്ന ശാഠ്യക്കാരിയുടെ കഥയും നാം വായിക്കുന്നത്. അഹങ്കാരവും അത്യാഗ്രഹവും സ്വാര്‍ത്ഥതയും ദേവയാനിയോളം ആരില്‍ കണ്ടെത്താന്‍ കഴിയും? അവള്‍ കൂട്ടുകാരിയായ രാജകുമാരിയെ തന്റെ ദാസിയാക്കി മാറ്റുകയും അവളെ നിരന്തരം പീഡിപ്പിക്കുന്നതിലും അപമാനിക്കുന്നതിലും സുഖം കണ്ടെത്തുകയും ചെയ്യുന്നു. എപ്പോഴും അധികാരത്തിന്റെ ലഹരി നുണയുന്ന ദേവയാനി അന്ത്യത്തില്‍ ധര്‍മ്മസങ്കടങ്ങളില്‍ പതിക്കുന്നു. കചനും ശര്‍മ്മിഷ്ഠയും പുരുവും വിവേകത്തിന്റേയും സൗമ്യതയുടേയും സംയമനത്തിന്റേയും പ്രതിരൂപങ്ങളായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെ സമതുലിതാവസ്ഥയെ കുറിച്ചുള്ള എഴുത്തുകാരന്റെ ആദര്‍ശം ആര്‍ക്കും പെട്ടെന്നു കണ്ടെത്താവുന്നിടത്തോളം നോവലില്‍ സുവ്യക്തമാണ്. നോവലിസ്റ്റിന്റെ മന:ശാസ്ത്രപരമായ സമീപനവും എടുത്തു പറയണം. യയാതിയുടേയും ദേവയാനിയുടേയും ശര്‍മ്മിഷ്ഠയുടേയും ആഖ്യാനങ്ങളിലൂടെ മനുഷ്യമനസ്സിന്റെ വിചിത്രപഥങ്ങളിലൂടെയുള്ള സഞ്ചാരങ്ങളെ ഖാണ്‌ഡേക്കര്‍ എഴുതുന്നു.
ശുക്രാചാര്യന്റേയും കചന്റേയും തപസ്സും ശുക്രാചാര്യന്റെ ശാപങ്ങളും കഥയുടെ ഗതിയെ നിയന്ത്രിക്കുന്ന പ്രധാനഘടകങ്ങളാണ്. സഞ്ജീവനി മന്ത്രത്തിനു വേണ്ടിയും തുടര്‍ന്ന് അതിലും ഫലപ്രദമായ മന്ത്രത്തിനു വേണ്ടിയും ശുക്രാചാര്യര്‍ തപസ്സനുഷ്ടിക്കുന്നു. ഈ അറിവിന്റെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലുമുണ്ട്. വൃഷപര്‍വ്വാവ് രാജാവിനെ ഭയപ്പെടുത്തി നിര്‍ത്തുന്നതിന് ശുക്രാചാര്യര്‍ ഉപയോഗിക്കുന്നത് അയാളുടെ തപ:ശക്തിയേയും മന്ത്രജ്ഞാനത്തേയുമാണ്. പുരോഹിതനായ ശുക്രാചാര്യര്‍ക്കു കീഴ്‌പെട്ടു നില്‍ക്കുന്ന വൃഷപര്‍വ്വാവ് മഹാരാജാവിനെ നാം കാണുന്നു. രാജ്യാധികാരം പുരോഹിതന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായി മാറിത്തീരുന്നു. വൃഷപര്‍വ്വാവ് മഹാരാജാവിന് തന്റെ മകളായ ശര്‍മ്മിഷ്ഠയെ ശുക്രാചാര്യരുടെ മകളായ ദേവയാനിയുടെ ദാസിയായി അയക്കേണ്ടി വരുന്നത് പൗരോഹിത്യത്തോടുള്ള ഭയം കൊണ്ടാണ്. ശര്‍മ്മിഷ്ഠയും തന്റെ പത്‌നിയാണെന്ന്, അവളുടെ കുഞ്ഞ് തന്റെ മകനാണെന്ന് യയാതിക്ക് ദേവയാനിയോടു പറയാന്‍ കരുത്തില്ലാതെ പോകുന്നതും ദേവയാനിയുടെ പിതാവായ ശുക്രാചാര്യരോടുള്ള ഭയം കൊണ്ടാണ്. സ്വേച്ഛയാ അധികാരമുള്ള രാജഭരണത്തില്‍ പോലും അധികാരം പൗരോഹിത്യത്തിന്റെ ഹിതാനുസരണം മാത്രമാകുന്നു. എന്നാല്‍, ഇത് പൗരോഹിത്യത്തിന്റെ പ്രശ്‌നം മാത്രമല്ല. അറിവ് പൗരോഹിത്യത്തിന്റെ കൈകളിലാണ് എന്ന കാര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അറിവും അധികാരവുമായുളള ബന്ധത്തിന്റെ പ്രശ്‌നം കൂടിയാണിത്. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഒരു പഴയ കഥയുടെ പുനരാഖ്യാനത്തിലൂടെ നോവലിസ്റ്റിനു കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.
കചന്‍ മഹാഭാരതോപഖ്യാനത്തിലെന്ന പോലെയല്ല നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. കചദേവയാനിയുടെ കഥയില്‍ സഞ്ജീവനി മന്ത്രം നേടുന്ന കചന്‍ ദേവലോകത്തേക്കു പോകുകയാണ്. പിന്നീടു തിരിച്ചു വരുന്നില്ല. എന്നാല്‍, നോവലില്‍ ആദ്യന്തം കചന്റെ സാന്നിദ്ധ്യമുണ്ട്. കചന്‍ നിര്‍ണ്ണായകമായ പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ശുക്രാചാര്യനില്‍ നിന്നും വ്യത്യസ്തമായി അറിവില്‍ വിനയവാനാകുന്ന ഋഷിയേയാണ് കചനില്‍ നോവലിസ്റ്റ് വരയ്ക്കുന്നത്. അറിവും അധികാരവും ചേരുമ്പോളുണ്ടാകുന്ന ദുരന്തമുഹൂര്‍ത്തങ്ങളെ കാണാന്‍ കഴിവുള്ളവനാണ്, ഈ ഋഷി. എന്നാല്‍, ദേവന്‍ / അസുരന്‍ എന്ന വിഭജനത്തില്‍ കചദേവന് സാത്വികഗുണങ്ങള്‍ നല്‍കുകയും അസുരഗുരുവായ ശുക്രാചാര്യന് തമോഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തുകാരനെ കാണാതിരുന്നു കൂടാ. പഴക്കം ചെന്ന ചരിത്രവിവാദത്തില്‍ സവര്‍ണ്ണപക്ഷം ചേരലല്ലേ ഇത്? പുരാണകഥയുടെ ആഖ്യാനം പൗരാണികമായ ചില മൂല്യങ്ങളെ സമകാലത്തേക്കു കൂട്ടിക്കൊണ്ടു വരുന്നതും കൂടി പറയണം. ജനാധിപത്യത്തിന്റേയും സഹിഷ്ണുതയുടേയും മൂല്യങ്ങളോടു ചേരാത്ത കല്ലു പിളര്‍ക്കുന്ന ശാപങ്ങളുടേയും ആജ്ഞകളുടേയും സ്വേച്ഛാധികാരത്തിന്റേയും മൂല്യങ്ങളോടു സംവദിക്കുന്നതിന് ഇതു വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ടാകണം.
ആഖ്യാനത്തിന്നിടയിലെ അത്യന്തം ചരിത്രവിരുദ്ധമായ ഒരു ഭാഗത്തെ കൂടി പരാമര്‍ശിക്കണം. ശര്‍മ്മിഷ്ഠയുടെ മനസ്സിലെ സ്വപ്നതുല്യമായ ഒരു വിചാരത്തില്‍ അവള്‍ യയാതിയുമായി ആലിംഗനബദ്ധരായി നില്‍ക്കുന്നതു കാണുന്നു. ആ നിര്‍വൃതിയില്‍ ഇല്ലാതാകാന്‍ ശര്‍മ്മിഷ്ഠ ആഗ്രഹിക്കുന്നു. പെട്ടെന്ന് വലിയ വര്‍ഷപാതത്തില്‍ എല്ലാം തകരുന്നതായി അവള്‍ സങ്കല്‍പ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ പുരാവസ്തുശാസ്ത്രജ്ഞന്‍ ആലിംഗനബദ്ധരായിരിക്കുന്ന ഈ മിഥുനങ്ങളുടെ അസ്ഥികൂടം കണ്ടെടുക്കുന്നു. ആധുനികമായ പുരാവസ്തുശാസ്ത്രത്തേയും ശാസ്ത്രജ്ഞനേയും സങ്കല്‍പ്പിക്കുന്ന പുരാണത്തിലെ ശര്‍മ്മിഷ്ഠ വലിയൊരു തമാശയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നമ്മുടെ നല്ല നോവലുകള്‍ക്കു പോലും നല്ല എഡിറ്റര്‍മാരുടെ കൈകളെത്തിച്ചേരാത്തതിന്റെ കുറവുകളുണ്ട്.

Friday, November 15, 2019

പ്രണയപ്രകീര്‍ത്തനങ്ങള്‍



നമ്മെ മുന്നോട്ടു നയിച്ചു കൊണ്ടുപോകുന്നതെന്താണ്? നാം വല്ലയിടത്തും നിന്നുപോവുകയാണെങ്കില്‍ പോലും കാലത്തിന്റെ ഒഴുക്കിനൊത്തു നമ്മെ പിടിച്ചു കൊണ്ടുപോകുന്നതെന്താണ്? നിര്‍മ്മല്‍വര്‍മ്മയുടെ പറവകള്‍ എന്ന ലഘുനോവലിലെ നായികയായ ലതിക ഇങ്ങനെയൊരു വിചാരത്തില്‍ വീണുപോകുന്ന സന്ദര്‍ഭങ്ങളുണ്ട്. ലതിക ഏകാകിനിയാണ്. ഏകാകിനിയുടെ അതിഭൗതികവിചാരമാണത്. ഏകാന്തതയില്‍ മാത്രം ഉണരുന്നതാണത്. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളും മഞ്ഞും മഴയും തണുപ്പും കൂടിച്ചേരുന്ന അന്തരീക്ഷസൃഷ്ടിയിലാണ് ലതികയുടെ ഏകാന്തവിരഹജീവിതം ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഏകാന്തതയുടെ മൗനവും വാക്കുകളും നാം ശ്രവിക്കുന്നു. നാളുകള്‍ കഴിഞ്ഞിട്ടും വിട്ടുപോകാത്ത പഴയ ഓര്‍മ്മകളില്‍ ലതിക ജീവിക്കുന്നു. ഗിരീശ് നേഗിയുമായിട്ടുള്ള പ്രണയത്തിന്റെ ഓര്‍മ്മകളാണത്. അയാള്‍ കുമാവുണ്‍ റജിമെന്റിലെ ക്യാപ്റ്റനായിരുന്നു. വളരെ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഗിരീശ് നേഗിയെ നോവലില്‍ പരാമര്‍ശിക്കുന്നുള്ളൂ. എങ്കിലും ലതികയുടെ മനസ്സില്‍ ഗിരീശ് നേഗിയോടുള്ള പ്രണയം നിറഞ്ഞു നില്‍ക്കുന്നതായി വായനക്കാര്‍ അറിയുന്നു. ആ പഴയ ഓര്‍മ്മകളാണോ ലതികയെ നയിച്ചു കൊണ്ടുപോകുന്നത്? എല്ലാ സന്ദിഗ്ദ്ധഘട്ടങ്ങളിലും മുന്നോട്ടുപോകാന്‍ ആ പ്രണയം അവള്‍ക്കു പ്രേരണയാകുന്നു. ലതികയോടൊപ്പം ഡോ. മുഖര്‍ജി, മിസ്റ്റര്‍ ഹ്യൂബര്‍ട്ട്, മിസ് വുഡ്, കരിമുദ്ദീന്‍, ഫാദര്‍ എല്‍മണ്ട്, ജൂലി എന്നിവരെല്ലാം ഈ നോവലില്‍ പ്രത്യക്ഷരാകുന്നു. നോവലിന്റെ ആദര്‍ശം വ്യക്തമാക്കാന്‍ ലതികയോടൊപ്പം ഇവരെല്ലാം വേണ്ടിയിരുന്നു. പ്രണയത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ആദര്‍ശവനിതയുടെ കഥയെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് പര്‍വ്വതങ്ങളും മഞ്ഞും മഴയും തണുപ്പും ചേര്‍ന്നു സൃഷ്ടിക്കുന്ന അന്തരീക്ഷം ഫലപ്രദമാകുന്നു.
ഏകാന്തമായി നീറിക്കൊണ്ടിരിക്കുന്ന ലതികയുടെ മനസ്സ് തുടക്കം മുതലേ വായനക്കാരനെ അലട്ടാന്‍ തുടങ്ങുന്നു. ലതികയെ അവളുടെ പ്രണയം കൊണ്ടു മാത്രം നിര്‍വ്വചിക്കാനാണോ നോവലിസ്റ്റ് ശ്രമിക്കുന്നത്. അങ്ങനെയുണ്ടെന്നു പറയാം. എന്നാല്‍, ഇതിന്നെതിരു നില്‍ക്കുന്ന ഒരു ഘടകമെങ്കിലും അവളുടെ ജീവിതത്തിലുണ്ട്. ലതികയുടെ അദ്ധ്യാപികവൃത്തിയാണത്. കൂടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ അവള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റേയും സ്‌ക്കൂളിന്റേയും സദാചാരബോധം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവള്‍ക്കു ബാദ്ധ്യതയുണ്ട്. പ്രണയം കൊണ്ടു നിര്‍വ്വചിക്കപ്പെടുന്ന നായികയുടെ ജീവിതത്തിലെ ഈ വൈരുദ്ധ്യമാണ് നോവലിലെ പരീക്ഷണാത്മകമുഹൂര്‍ത്തത്തെ നിര്‍മ്മിക്കുന്നത്. നോവലിന്റെ പ്രമേയത്തിന്റെ കാതലും ഇതു തന്നെ.
പ്രണയം സ്‌ക്കൂള്‍ അധികാരികള്‍ക്കു വിഷമം പിടിച്ച പ്രശ്‌നമാണ്. ഫാദര്‍ എല്‍മണ്ട് സദാചാരതല്‍പ്പരനായ സ്‌ക്കൂള്‍ അധികാരിയാണ്. അധികാരികളുടെ സദാചാരബോദ്ധ്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ലതികയ്ക്കു കഴിയേണ്ടതാണെന്ന് അയാള്‍ കരുതുന്നു. ലതികയുടെ ഗിരീശിനോടുള്ള പ്രണയം സൃഷ്ടിച്ച പ്രശ്‌നങ്ങളെ ഫാദര്‍ എല്‍മണ്ട് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍, ഡോ. മുഖര്‍ജിയുടെ ലതികയോടുള്ള ബന്ധത്തിന്റെ സ്വഭാവമെന്തെന്ന് അയാള്‍ ആകുലമാകുന്നു. ഒഴിവുകാലത്ത് ലതിക സ്‌ക്കൂള്‍ ഹോസ്റ്റല്‍ വിട്ടുപോകാത്തതെന്തെന്ന് ഫാദര്‍ എല്‍മണ്ടിനു സംശയമുണ്ട്. ഡോ.മുഖര്‍ജിയും ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നു. ലതികയുടെ ഭൂതകാലപ്രണയത്തെ കുറിച്ച് അറിയാത്ത ഹ്യൂബര്‍ട്ട് അവളെ പ്രണയിക്കുന്നുണ്ട്. അയാള്‍ അനാരോഗ്യവാനാണ്. ഡോ.മുഖര്‍ജിക്ക് ഹ്യൂബര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വേണ്ടത്ര മെച്ചമല്ലെന്ന് അറിയാം. ഗിരീശ് നേഗിയുമായുള്ള ലതികയുടെ പഴയ ബന്ധം അറിയുമ്പോള്‍ അയാള്‍ പശ്ചാത്താപത്തില്‍ പെടുന്നു. ഹ്യൂബര്‍ട്ട് പശ്ചാത്താപവിവശനാകുമ്പോള്‍ ലതികയ്ക്കു യാതൊന്നും മനസ്സിലായില്ലെന്നാണ് കഥാകാരന്‍ എഴുതുന്നത്. ഹ്യൂബര്‍ട്ടിന്റെ പ്രണയത്തോട് ലതിക നിസ്സംഗയായിരുന്നു.
വിദ്യാര്ത്ഥിയായ ജൂലിയുടെ പേരില്‍ വരുന്ന കത്ത് ലതികയുടെ കൈകളിലെത്തുന്നു. കുമാവുണ്‍ റജിമെന്റിലെ ഏതോ സൈനികയുവാവ് എഴുതിയ കത്തായിരുന്നു അത്. ജൂലിയെ ഒരു മിലിറ്ററി ഓഫീസറോടൊപ്പം ക്ലബ്ബില്‍ കണ്ടുവെന്ന കിംവദന്തി ലതിക അപ്പാടെ വിശ്വസിച്ചിരുന്നില്ല. ലതിക ജൂലിയോടു സംസാരിക്കുന്നുണ്ട്. ആ കത്തു കിട്ടാനുള്ള ആഗ്രഹത്തോടെ ജൂലി ലതികയുടെ കൈകളിലേക്കു നോക്കുന്നുണ്ട്. പക്ഷേ, ജൂലി ഒന്നും പറയാതെ തിരിച്ചുപോയി. യുവാവെഴുതിയ ആ നീലക്കവര്‍ ജൂലിയുടെ കട്ടിലിലെ തലയണയ്ക്കടിയില്‍ തിരുകിവയ്ക്കുന്ന ലതികയുടെ വാക്ചിത്രം വരച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. ഇപ്പോഴും തന്നെ നയിച്ചു കൊണ്ടിരിക്കുന്നത് ഗിരീശ് നേഗിയോടുള്ള പ്രണയമാണെന്ന് ലതിക തെളിയിക്കുന്നു. ഇരുളില്‍ കളഞ്ഞു പോയ തന്റെ പ്രണയം; ഓര്‍മ്മകളില്‍ തിളങ്ങുന്നത്, തനിക്ക് ഇനിയും എത്തിപ്പിടിക്കാന്‍ കഴിയാത്തത്, ജൂലിയില്‍ മറ്റൊരു രൂപത്തില്‍ വിടരാന്‍ തുടങ്ങുന്നത് ലതിക മനസ്സിലാക്കുന്നുണ്ട്. തന്റെ ഏകാന്തജീവിതത്തില്‍ വീണ്ടും വീണ്ടും തിടം വച്ച പ്രണയമാണ് ലതികയെ തന്റെ പ്രവൃത്തിക്കു പ്രേരിപ്പിക്കുന്നത്.
നല്ലതിനേയും ചീത്തയേയും വേര്‍തിരിക്കുന്ന സദാചാരവിശ്വാസങ്ങളുടെ പ്രശ്‌നീകരണം നോവലില്‍ സംഭവിക്കുന്നുണ്ട്. ലതിക ജൂലിയോടു കാണിക്കുന്ന സഹഭാവത്തെ ഫാദര്‍ എല്‍മണ്ട് പിന്തുണയ്ക്കുകയില്ലെന്നു തീര്‍ച്ച. ഫാദര്‍ എല്‍മണ്ടിനു നന്മയെന്നു തോന്നുന്നത് പൊതുസദാചാരബോധത്തിന്റെ നന്മയാണ്. നന്മയെ കുറിച്ചുള്ള ലതികയുടെ ബോധം പ്രണയത്തെ അനുഭവിക്കുകയും നഷ്ടപ്പെടുകയും വിരഹദു:ഖത്തില്‍ പെടുകയും ഏകാന്തതയിലും കാത്തിരിപ്പിലും വീണ്ടും ഉദ്ഭൂതമാകുകയും ചെയ്തുകൊണ്ട് ആര്‍ജ്ജിച്ചതാണ്. ലതികയില്‍ പ്രണയത്തിന്റെ ആദര്‍ശം വിജയിച്ചു നില്‍ക്കുന്നു. ഏകാകിയായ ലതികയുടെ ദു:ഖത്തെ സാമൂഹികസാംഗത്യമില്ലാത്ത വൈയ്യക്തികദു:ഖമായി കാണാന്‍ മാത്രമേ പൊതുബോധത്തിനു കഴിയൂ. എന്നാല്‍, ആ ദു:ഖത്തിന്റെ സാമൂഹികസാംഗത്യത്തെ ലതിക തന്റെ പ്രവൃത്തിയിലൂടെ വെളിപ്പെടുത്തുന്നു.
ഈ പ്രണയാദര്‍ശപ്രകീര്‍ത്തനത്തിന് ഒരു മറുവശമുണ്ട്. അത്, വിട്ടുപോയ പുരുഷന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന, പ്രണയത്തെ രക്ഷിക്കാന്‍ കെല്‍പ്പുള്ള ആദര്‍ശവനിതയെ സൃഷ്ടിക്കുന്നു. അവളുടെ ഏകാന്തതയിലും പുരുഷനുണ്ട്. പുരുഷന്റെ ഓര്‍മ്മ കൊണ്ടോ സ്‌നേഹം കൊണ്ടോ നിറയ്ക്കപ്പെട്ടാല്‍ മാത്രമേ ഈ സ്ത്രീക്കു സ്വയം നിര്‍വ്വചിക്കാന്‍ കഴിയുന്നുള്ളൂ. ലതിക അനുഭവിക്കുന്ന മുഴുവന്‍ പീഡകളും പുരുഷനോടുള്ള ഒഴിച്ചു കളയാനാകാത്ത ബന്ധത്തിന്റെ തുടര്‍ച്ചയാണ്. പുരുഷനു കീഴടങ്ങി നില്‍ക്കുന്ന സ്ത്രീയാണ് ലതിക; പ്രത്യക്ഷത്തില്‍ പുരുഷനില്ലെങ്കിൽ പോലും. പുരുഷാധിപത്യത്തിന്റെ മൂല്യങ്ങള്‍ എങ്ങനെയൊക്കെയോ ഈ പ്രണയാദര്‍ശപ്രകീര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

9446152782

Tuesday, October 22, 2019

സീമാബദ്ധ

പഠനകാലത്ത് വളരെ ഉത്സാഹത്തോടെ ഷേക്‌സ്പിയര്‍ വായിക്കുകയും പഠിക്കുകയും ആ കൃതികളില്‍ മുഴുകുകയും ചെയ്തവന്‍ ജീവിതത്തിന്റെ ഒരു സവിശേഷഘട്ടത്തില്‍ അത് ഒരു പഴയ നാണയമാണെന്നു കണ്ടെത്തുന്നു. അയാള്‍ കാണുന്ന സ്വപ്നത്തില്‍ ഷേക്‌സ്പിയറോടു അവന്‍ ചോദിക്കുന്നു.- അടുത്ത മൂന്നുവര്‍ഷത്തില്‍ ഞങ്ങളുടെ കമ്പനിയുടെ എത്ര ഫാന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുമെന്നു പ്രവചിക്കാന്‍ കഴിയുന്ന ഒരു വരിയെങ്കിലും നിങ്ങളുടെ കൃതിയില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയുമോയെന്ന്. പ്രേമം, വിരഹം, ഹിംസ, മഹത്വാകാംക്ഷ, ഹത്യ, മൃത്യു...ഇവയെ കുറിച്ചെല്ലാം എഴുതിയ ഷേക്‌സ്പിയറിന് ഫാന്‍ വിപണിയെ കുറിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല! ശങ്കറിന്റെ സീമാബദ്ധ എന്ന നോവലിലെ ശ്യാമളേന്ദുവിന് ഇപ്പോള്‍ ആവശ്യം അതാണ്. കമ്പനിയില്‍ നിന്നും കിട്ടിയ ആദ്യത്തെ ശമ്പളം കൊണ്ട് ഷേക്‌സ്പിയര്‍ കൃതികളുടെ മുഴുവന്‍ വാള്യങ്ങളും അയാള്‍ വാങ്ങിച്ച ഒരു കാലമുണ്ടായിരുന്നു. അയാള്‍ കമ്പനിപ്പണികളില്‍ മുഴുകിയപ്പോള്‍ അത് അലമാരിയിലെ കണ്ണാടിക്കൂടില്‍ ആര്‍ക്കും വേണ്ടാതെയിരിക്കുന്നു. തങ്ങളുടെ കഴിവുകള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമായി രക്ഷാകര്‍ത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കോ അനുസരിച്ച് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിക്കപ്പെടുന്നതു സമകാലത്തെ സ്ഥിതിയാണ്. എന്നാല്‍ ശ്യാമളേന്ദുവിന് തന്റെ ഇഷ്ടവിഷയം പഠിക്കാന്‍ കഴിഞ്ഞു. പക്ഷേ, ഒരിക്കലും അഭിലഷിക്കാത്ത മേഖലകളില്‍ അവനു പണിയെടുക്കേണ്ടി വരുന്നു. കമ്പനി നല്‍കുന്ന സുഖജീവിതവും ഉദ്യോഗസ്ഥന്മാര്‍ക്കിടയിലെ ഉയര്‍ന്ന പദവിക്കു വേണ്ടിയുള്ള മത്സരവും അവനെ പിടികൂടുന്നു. സാഹിത്യം പഠിക്കുകയും സാഹിത്യം പകരുന്ന ലോകബോധത്തിലൂടെയും ആദര്‍ശത്തിലൂടെയും കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്നവര്‍ക്ക് സ്വകാര്യകോര്‍പ്പറേറ്റ് കമ്പനിയുടെ ലാഭത്തിനും മൂലധനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?
മുതലാളിത്തസാമ്പത്തികബന്ധങ്ങളുടെ ഊരാക്കുടുക്കില്‍ കുടുങ്ങി ആദര്‍ശം തുലഞ്ഞു പോകുന്ന യുവാവിന്റെ കഥയാണ് ശങ്കര്‍ സീമാബദ്ധയില്‍ എഴുതുന്നത്. കോര്‍പ്പറേറ്റുകളുടെ കോണിയിലൂടെ കയറി ഉയര്‍ന്ന വിതാനങ്ങളിലെത്താനുള്ള ശ്യാമലേന്ദുവിന്റെ പരിശ്രമങ്ങള്‍ അയാളെ ജനവിരുദ്ധമായ പ്രവൃത്തികളിലേക്കു നയിക്കുന്നു. കമ്പനിയിലെ കയറ്റുമതിക്കരാര്‍ റദ്ദാകാതെ നീട്ടിക്കിട്ടുന്നതിനു വേണ്ടി ഫാക്ടറിയില്‍ ലേബര്‍ ഓഫീസറുമായി ധാരണകളുണ്ടാക്കി അയാള്‍ കൃത്രിമമായി സമരം സംഘടിപ്പിക്കുന്നു. ആ പണിമുടക്കിന്നിടയില്‍ തൊഴിലാളികള്‍ക്കു പരിക്കു പറ്റുന്നു. സാരമായി പരിക്കേറ്റ സെക്യൂറിറ്റി ഗാര്‍ഡ് മരിക്കുന്നു. ഫാക്ടറി താല്ക്കാലികമായി അടച്ചിടുന്നു. ഈ വ്യാജപണിമുടക്കിലൂടെ ശ്യാമള്‍ കയറ്റുമതിക്കുള്ള കരാര്‍ മാത്രമല്ല സംരക്ഷിച്ചെടുത്തത്, ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഉദ്യോഗക്കയറ്റം കൂടിയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടി പരാജിതമാകുന്ന ആദര്‍ശരൂപത്തെയാണ് സീമാബദ്ധയില്‍ നാം കണ്ടുമുട്ടുന്നത്. എല്ലാറ്റിനേയും മലിനീകരിച്ചു കൊണ്ട് പണക്കൊഴുപ്പൊഴുകുന്നു. മാനുഷികബന്ധങ്ങള്‍ തകരുന്നു. ശ്യാമളേന്ദുവിന്റെ ജീവിതത്തില്‍ തകര്‍ന്നു പോകുന്നത്ത് അയാള്‍ മനസ്സില്‍ സൂക്ഷിച്ച ആദര്‍ശബിംബം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രത്തിലെ യുവത സൃഷ്ടിച്ചു സൂക്ഷിച്ച ധനാത്മകമൂല്യങ്ങള്‍ കൂടിയാണ്. വലിയ ധാര്‍മ്മികപ്രതിസന്ധിയില്‍ പെടുന്ന ശ്യാമളേന്ദുവിലാണ് നോവല്‍ അവസാനിക്കുന്നത്.
വിദ്യാര്‍ത്ഥികളെ എന്തിനു സാഹിത്യം പഠിപ്പിക്കണമെന്ന ചോദ്യം ഉയരുന്ന കാലമാണിത്. കാളിദാസനും ഷേക്‌സ്പിയറും കുമാരനാശാനും കരിക്കുലത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാലം. സാഹിത്യപഠനത്തോടും സാഹിതീയസംസ്‌ക്കാരത്തോടുമുള്ള അവഗണനകള്‍ തെറ്റായ പ്രവണതകളെയാണ് സൃഷ്ടിക്കുകയെന്ന മുറവിളികള്‍ കേള്‍ക്കാന്‍ അധികാരികളുടെ ബധിരകര്‍ണ്ണങ്ങള്‍ക്കുകഴിയുന്നില്ല. ഒരു പക്ഷേ, ശ്യാമളേന്ദുമാരില്‍ സൃഷ്ടിക്കപ്പെടുന്ന ധാര്‍മ്മികപ്രതിസന്ധികള്‍ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗ്ഗം സാഹിത്യപഠനം തന്നെ നിരോധിക്കുകയാണ്. ഇന്നു ഭാഷയുടെ പഠനം വിവരങ്ങളുടെ വിനിമയത്തിനുള്ള പഠനമായി ചുരുങ്ങുന്നതു നാം കാണുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള പുത്തന്‍ പഠനവിഷയങ്ങള്‍ ഉപഭോഗവസ്തുക്കളെ കുറിച്ചു സംസാരിക്കുന്നതിനും പരസ്യങ്ങള്‍ വായിക്കുന്നതിനും ശേഷി നല്കുന്ന മാദ്ധ്യമം മാത്രമായി ഭാഷയെ ചുരുക്കിയെടുത്തിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ആഗോളീകരണത്തിന്റേയും പുത്തന്‍ അധിനിവേശത്തിന്റേയും കോര്‍പ്പറേറ്റ് മൂലധനശക്തികളുടേയും താല്പര്യങ്ങള്‍ക്ക് അനുലോമമാണ്. കോര്‍പ്പറേറ്റുകളുടെ ഉല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കാന്‍ ആംഗലത്തില്‍ പേശുന്ന ഏജന്റുമാരും തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ കണ്ടും വായിച്ചും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഉപഭോക്താക്കളും മതിയാകും, ഭാഷയെ സര്‍ഗാത്മകമായി കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ആവശ്യമില്ല.
ശങ്കറിന്റെ നോവലിലെ പ്രമേയത്തില്‍ നായകന്റെ ഇംഗ്ലീഷ് പ്രണയം രണ്ടാമത്തെയോ മൂന്നാമത്തെയോ കാര്യം മാത്രമാണ്. ഫാന്‍ നിര്‍മ്മാണക്കമ്പനിയിലെ ഉദ്യോഗസ്ഥജീവിതത്തിലേക്കാണ് പ്രധാനമായും നോവല്‍ കണ്ണു തുറക്കുന്നത്. സുഖജീവിതത്തിനു വേണ്ടി, കൂടുതല്‍ അധികാരത്തിനും ആഡംബരങ്ങള്‍ക്കും വേണ്ടി, മിഥ്യയായ അന്തസ്സിനു വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരെ ശങ്കര്‍ അവതരിപ്പിക്കുന്നു. ഷേക്‌സ്പിയറിനെ മറന്നു പോകുന്ന ശ്യാമളേന്ദുവിനെ പോലെ പഴയതെല്ലാം മറന്ന് കമ്പനിയുടെ പല്‍ച്ചക്രമായി മാറി ആത്മാവിനെ നഷ്ടപ്പെടുത്തുന്നവരെ ശങ്കര്‍ എഴുതുന്നു. അവരുടെ ഭാര്യമാരുടെ മനസ്സിലേക്കു കൂടി നോവലിസ്റ്റ് കടന്നു ചെല്ലുന്നു. ശ്യാമളേന്ദുവിന്റെ ഭാര്യ തന്റെ സഹോദരിയായ സുദര്‍ശന (ടുടുള്‍)യോടു പറയുകയും അവള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളിലൂടെ കമ്പനി എക്‌സിക്യൂട്ടീവുകളുടെ ഗൃഹിണിമാരുടെ അന്തര്‍ലോകത്തെയാണ് നോവലിസ്റ്റ് പ്രകാശിപ്പിച്ചെടുക്കുന്നത്. അത് ആഡംബരത്തിലേക്കും അന്തസ്സിലേക്കും പെട്ടെന്നു കീഴടങ്ങുന്നതാണ്. പഴയ ശ്യാമളേന്ദുവിലെ ആദര്‍ശത്തെ ഇഷ്ടപ്പെട്ടിരുന്ന സുദര്‍ശന നോവലിലെ ഒരു പ്രധാന കഥാപാത്രമായി മാറുന്നുമുണ്ട്. ഇന്ത്യയിലെ മുതലാളിത്തത്തിന്റെ ഉല്‍പ്പാദനവ്യവസ്ഥയുടെ തുടക്കകാലത്തെ ആവിഷ്‌ക്കരിക്കരിക്കുന്ന നോവല്‍ ബംഗാളിലെ മദ്ധ്യവര്‍ഗ്ഗക്കാരന്റെ കഥയിലൂടെ തന്നെ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന പല രൂപങ്ങളിലുള്ള അന്യവല്‍ക്കരണത്തെ രേഖപ്പെടുത്തുന്നു.
ശങ്കറിന്റെ നോവല്‍ സത്യജിത്ത്‌റേ ചലച്ചിത്രഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. നോവലില്‍ ടുടുളിനു ലഭിച്ചതിനേക്കാള്‍ പ്രാധാന്യം ചലച്ചിത്രത്തില്‍ ആ കഥാപാത്രത്തിനു ലഭിക്കുന്നു. വിദ്യാഭ്യാസകാലത്തു തന്നെ ശ്യാമളേന്ദുവിനെ പരിചയമുള്ള ഭാര്യാസഹോദരി അയാളുടെ ഭാവപ്പകര്‍ച്ചയില്‍ സ്തബ്ധയാകുന്നു. ടുടുള്‍ ശ്യാമളിലുണ്ടായിരുന്ന ആദര്‍ശബോധത്തെ ആരാധിക്കുകയും മൂത്തസഹോദരിയുമായുള്ള അയാളുടെ വിവാഹത്തെ അസൂയയോടെ കാണുകയും ചെയ്തവളാണ്. ശ്യാമളേന്ദുവിലെ ആദര്‍ശത്തിന്റെ നാശം അറിയുന്ന ടുടുള്‍ അയാളുടെ മന:സാക്ഷി തന്നെയാണ്. അയാള്‍ സമ്മാനിച്ച വാച്ച് ടുടുള്‍ തിരികെ നല്കുകയും നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നതോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. ചലച്ചിത്രത്തിന്റേയും നോവലിന്റേയും സമാപ്തികള്‍ക്കിടയില്‍ ചെറിയ ദൂരം ഉണ്ടെങ്കിലും രണ്ട് ആവിഷ്‌ക്കാരങ്ങളും ഏറെ പ്രസക്തങ്ങളായി നമുക്ക് അനുഭവപ്പെടുന്നു.

വി.വിജയകുമാര്‍
9446152782

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...