Monday, March 31, 2014

നാരായണീയം

വാക്ക്‌ വക്കില്ലാത്തതാകുന്നത്‌ 
അതിരുകളിലൊതുങ്ങാത്തത്‌ 
ഈ കവിതയില്‍.
വാക്കിന്‌ നാനാര്‍ത്ഥങ്ങള്‍
സൂക്ഷ്മധ്വനികള്‍
ഏറെ ദൂരങ്ങള്‍
ബഹുസ്വരങ്ങള്‍.

ആദിയില്‍ വചനമുണ്ടായി 

എന്നെഴുതപ്പെട്ടത്‌
ഇയാള്‍ക്കു വേണ്ടി.
വാക്കാണ്‌ ആദ്യം.
ഇയാള്‍ വാക്കിനെ നോക്കുന്നു.
അവിടെയും ഇവിടെയും
അപ്പുറത്തും ഇപ്പുറത്തും നോക്കുന്നു.
കണ്ടു നോക്കുന്നു.
കേട്ടു നോക്കുന്നു.
ആറാം ഇന്ദ്രിയം കൊണ്ട്‌
വാക്കിന്റെ പൊരുളറിയുന്നു.
വാക്കു നടന്ന വഴികള്‍ അറിയുന്നു.
വരാനുള്ള വഴികള്‍,
പോകാനുള്ളതും കാണുന്നു.
പുറത്തിറങ്ങാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?
അകത്തു കയറാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?

വാക്ക്‌ കവിത തന്നെയെന്ന്,
കവിതയോടൊത്തേ നടക്കൂയെന്ന്
തീരുമാനിച്ചവന്റെ കവിത, ഇത്‌.
നാട്ടോര്‍മ്മകളില്‍ കവിത. 
നോവലും ചലച്ചിത്രനിരൂപണവും കവിത.
കവിതയില്ലാത്തതൊന്നുമില്ല.
എല്ലാറ്റിലും കവിത.
വസ്തുപ്രപഞ്ചം, വികാരങ്ങള്‍...
എല്ലാം കാവ്യവിഷയങ്ങള്‍
മഴ, മുടന്തന്‍, കണ്ണാടി, ബീഡി,
പൂച്ച, അതിഭാവുകത്വം, മഹസ്സര്‍,
സരോജിനി ടീച്ചര്‍, സുമിത്ര...


ഈ കവിത നിങ്ങളെ അഴിയ്ക്കുന്നു.
പിന്നെ, മാറ്റിപ്പണിയുന്നു.
ഇവിടെ എല്ലാം പരിണമിക്കുന്നു,
പുതുതാകുന്നു.


ഈ കവിതയില്‍
വലിയ ബുദ്ധിമാനെ കാണില്ല.
നാടന്‍മൊഴികള്‍
നാട്ടുവെളിച്ചങ്ങള്‍ ഏറെ.
ഇത്‌ എപ്പോഴും എപ്പോഴും
കവിതയെ കുറിച്ചോര്‍ക്കുന്ന കവിത.

വയനാട്ടിലെ
മഞ്ഞും മഴയും കൊണ്ടു വളര്‍ന്നത്,
ആദിവാസി ഊരുകളില്‍
കയറിയിറങ്ങിയത്‌.
പിന്നെ, ചുരമിറങ്ങി വന്നത്‌.

ഈ കവിത പറയുന്നു
കഴുതപ്പുറത്തിരിക്കുന്ന
ക്രിസ്തുവോളം ക്രിസ്തുവല്ല
ഗിരിപ്രഭാഷണം നടത്തുന്ന ക്രിസ്തു.
സരോജിനി ടീച്ചര്‍
ഇപ്പോഴും രണ്ടാം ക്ലാസിലാണ്‌. 
പാവപ്പെട്ടവന്റെ കൈയിലെ നാണയത്തിന്‌
അവന്റെ ആഗ്രഹങ്ങളൊക്കെ അറിയാം.
കണ്ണാടി ബൈബിളിനേക്കാള്‍
സ്തോത്രം ചെയ്യപ്പെട്ട ഉത്തമഗ്രന്ഥം,
ആത്മാരാധകന്‍ മുങ്ങിത്താഴുന്ന തടാകം.

ഇതു സന്ദേഹിക്കുന്നു
ഇരുട്ടിയില്ലെങ്കില്‍
പുതിയതെങ്ങിനെ വരും?
ഇരുളാത്തത്‌
എങ്ങനെ തെളിയും?
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന
ഈ പെണ്‍കുട്ടി
കാത്തുനില്‍ക്കുന്നതിനെ മാത്രമാണോ
കാത്തുനില്‍ക്കുന്നത്‌?
എത്ര ശരീരങ്ങള്‍ കത്തിയ വെളിച്ചത്തിലിരുന്നാണ്‌
നാം തര്‍ക്കിക്കുന്നത്‌?
എത്ര കഷ്ടപ്പെട്ടാലാണ്‌
സ്വയം നീങ്ങാനാവാത്ത
ഒരു വസ്തു
നമ്മുടെ മുന്നിലെത്തുക?

ഇതു കാണുന്നു
കാട്ടില്‍ ഒരു മുടന്തന്‍ മൃഗവും 
അധികനാള്‍ ശേഷിക്കുകയില്ലെന്ന്
മൂന്നുവയസ്സുകാരി വെച്ചു നീട്ടുന്ന
കോറിവരയലുകള്‍
അച്ഛാ വായിച്ചുതാ.
കേട്ടെഴുത്തിന്‌ ഉണ്മ എന്ന വാക്കു കൊടുത്ത
ടീച്ചര്‍ക്കു കിട്ടിയ ഉമ്മകള്‍
ഉണ്മയെന്നെഴുതിയ മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിയേയും.

വാക്കിന്റെ  പുത്തന്‍ മുനകളെ
കണ്ടെത്തുന്നവന്‍
നവീകരിക്കുന്നത്‌
ഭാഷയെ മാത്രമല്ല.
ഗണങ്ങളെ, സംപ്രത്യയങ്ങളെ
തത്ത്വചിന്തയെ, ഭൌതികശാസ്ത്രത്തെ,
രാഷ്ട്രീയത്തെ,
മനുഷ്യനെ നവീകരിക്കുന്നു.



കല്പറ്റ നാരായണന്റെ
കവിത
ചെയ്യുന്നത്‌ ഇതത്രെ!

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...