Monday, March 3, 2014

ജനസഞ്ചയത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയത്തെ മതാത്മകതയുടെ ജഡത്വത്തിലേക്കും
കൊടിയ അപചയത്തിലേക്കും നയിക്കുന്ന
തടവറകളായി നമ്മുടെ രാഷ്ട്രീയകക്ഷികള്‍ മാറിത്തീര്‍ന്നിരിക്കുന്നു.
കക്ഷി രാഷ്ട്രീയത്തിന്റെ ഈ തടവറകള്‍ ഭേദിച്ചു കൊണ്ട്‌ രാഷ്ട്രീയത്തിന്‌
പുതിയ ആശയമാതൃക(Paradigm)യെ സംഭാവന ചെയ്യാനും
ഒരു ജനാധിപത്യ പൌരസമൂഹമായി മാറാനും
കേരളജനതയ്ക്ക്‌ കഴിയുമോയെന്ന വളരെ പ്രസക്തമായ ചോദ്യമാണ്‌
ബി. രാജീവന്‍ തന്റെ പുതിയ ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്‌.
വോട്ടുബാങ്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതു മൂലം
ഒരു ജനാധിപത്യപൌരസമൂഹത്തിന്റെ കടമകളും
ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കാന്‍ കെല്‍പില്ലാതെ,
മതാനുയായികളെ എന്ന പോലെ രാഷ്ട്രീയകക്ഷികളുടെ
ആജ്ഞാനുവര്‍ത്തികളായി തീര്‍ന്നിരിക്കുന്ന ജനതക്ക്‌
ഇപ്പോഴത്തെ പുതിയ രാഷ്ട്രീയപ്രവണതകള്‍ വിമോചനത്തിനുള്ള വാതായനങ്ങള്‍
തുറന്നു നല്‍കുമോയെന്ന പ്രശ്നമാണ്‌
സമകാലരാഷ്ട്രീയത്തെ വികലനം ചെയ്തു കൊണ്ട്‌
അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌.
ആം ആദ്മി പാര്‍ട്ടിയുടെ അധികാരാരോഹണവുമായി ബന്ധപ്പെട്ട്
ഉയര്‍ന്നു വന്ന പുതിയ രാഷ്ട്രീയത്തെ വിശദീകരിച്ചുകൊണ്ട്‌
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജീവന്‍ എഴുതിയ ലേഖനത്തിന്റെ
തുടര്‍ച്ചയായി ഇതിനെ വായിക്കുകയും വേണം.

ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ജനാധിപത്യകേന്ദ്രീകരണത്തിന്റെ
 അടിസ്ഥാനത്തിലുളള സംഘടനാ ചട്ടക്കൂട്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ
നശിപ്പിക്കുന്നതാണെന്ന വിമര്‍ശനം സാംഗത്യമുള്ളതാണ്‌.
എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമോ മെച്ചപ്പെട്ടതോ ആയ
സംഘടനാസംവിധാനങ്ങള്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നുമില്ല.
മറിച്ച്‌, അവയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്‌.
ഔപചാരികമായിട്ടാണെങ്കിലും, ജനാധിപത്യക്രമത്തിലുളള
തെരഞ്ഞെടുപ്പുകളെങ്കിലും നടക്കുന്നത്‌ ഇടതുകക്ഷികളിലാണ്‌.
മറ്റു രാഷ്ട്രീയകക്ഷികളിലെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടാത്ത ഹൈക്കമാന്‍ഡുകളും
അവരുടെ നോമിനികളുമാണ്‌ രാഷ്ട്രീയനേതൃത്വം.
വോട്ടുബാങ്കുകളുടെ രൂപീകരണത്തില്‍ ഇരുപക്ഷവും
സംഭാവനകള്‍ നല്‍കുന്നുണ്ടെന്നതു തീര്‍ച്ചയാണ്‌.
എന്നാല്‍, മതനേതൃത്വങ്ങളേയും മറ്റും കൂടുതലായി ആശ്രയിച്ച്‌
വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നത്‌ വലതുരാഷ്ട്രീയപ്രസ്ഥാനങ്ങളാണ്‌.
തീര്‍ച്ചയായും, ഇടതും വലതും തമ്മില്‍ ഇക്കാര്യത്തില്‍ നയപരമായി
എന്തെങ്കിലും വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നില്ല.
ഇതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളില്‍ നിന്നും
തീരുമാനങ്ങളെ തേടുന്ന സമീപനങ്ങള്‍ സ്വാഗതാര്‍ഹമാണ്.


 ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി കൂടുതല്‍ സുതാര്യവും
ജനതയുടെ പങ്കാളിത്തത്തെ ഉറപ്പുവരുത്തുന്നതുമാണ്‌.
അരാജകത്വമെന്നു വിമര്‍ശിക്കപ്പെടുന്നു, അത്‌.
 എന്നാല്‍, ചരിത്രം തുറന്നു തരുന്ന പുതിയ വഴികളെ കണ്ടെത്താനും
 ഉപയോഗിക്കാനും ഈ അരാജകത്വം സഹായകമാകുന്നുവെന്നാണ്‌
ആദ്യാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഉചിതമായ സമയത്ത്‌ ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കുകയും
കൃത്യസമയത്ത്‌ വെടി പൊട്ടിക്കുകയും ചെയ്ത ലെനിന്റെ
നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില അനുഭവങ്ങളാണ്‌
ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രവര്‍ത്തനങ്ങളിലെങ്കിലും
നമുക്കു കണ്ടെത്താന്‍ കഴിയുന്നത്‌.
 ജനതയ്ക്കു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത സൂക്ഷിച്ചുകൊണ്ട്‌
ഒട്ടും വിഭാഗീയമാകാതെ,
വളരെ അയവുള്ള സംഘടനാചട്ടക്കൂടില്‍ പ്രവര്‍ത്തിച്ചു കൊണ്ടു മാത്രം
നേടാവുന്ന കാര്യങ്ങളാണ്‌ 1917ല്‍ ലെനിന്‍ നേടിയെടുത്തത്‌.
അതിന്നായി രാഷ്ട്രീയമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതുമില്ല.
എല്ലാ സമരമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുകയെന്ന
ലെനിന്റെ സമീപനത്തിലും അരാജകത്വമുണ്ടെന്നു പറയാം.
 എന്നാല്‍, അത്‌ ഏറ്റവും അയവുള്ള,
എല്ലാറ്റിനേയും സ്വീകരിക്കാന്‍ കെല്‍പുള്ള ആശയത്തിന്റെ പ്രകാശനമായിരുന്നു.
ചരിത്രം മുഴുവനും മുന്നണിപ്പടയാളികള്‍ക്കു പോലും വിവേചിച്ചറിയാന്‍
കഴിയാത്ത രീതിയില്‍ ഉള്ളടക്കത്തില്‍ സമ്പന്നവും ബഹുരൂപമാര്‍ന്നതും
വൈവിദ്ധ്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും
ധൈഷണികവുമാണെന്ന് ലെനിന്‍ എഴുതുന്നുണ്ട്‌.
പരമ്പരാഗതമായ ധാരണകളില്‍ തളച്ചിടപ്പെടാതിരിക്കാന്‍
ചരിത്രം വച്ചു നീട്ടുന്ന പുതിയ സാദ്ധ്യതകളെ സ്വീകരിക്കാന്‍
രാഷ്ട്രീയത്തിലും തുറന്ന സമീപനങ്ങളെ സ്വീകരിക്കേണ്ടതുണ്ട്‌.
അരാജകത്വം, എല്ലാ ചിന്തകളേയും കടന്നുകയറാനും കൂടിക്കുഴയാനും
പരസ്പരം പ്രതിപ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നു.
രാഷ്ട്രീയത്തിലെ സര്‍ഗാത്മകതയെ ത്വരിപ്പിക്കുന്നു.
സര്‍ഗാത്മകതയെ തടവിലിടുന്ന അടഞ്ഞ രാഷ്ട്രീയവ്യവസ്ഥകളില്‍ നിന്നും
മോചിപ്പിക്കാന്‍ ഈ അരാജകത്വം ഇപ്പോള്‍ ആവശ്യമാണ്‌.

എന്നാല്‍, ഇത്‌ രാഷ്ട്രീയത്തെ ഒഴിവാക്കാനുളള മാര്‍ഗ്ഗമല്ല.
 ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രസ്താവങ്ങളില്‍ നിന്നും
രാഷ്ട്രീയയാഥാര്‍ത്ഥ്യം മാഞ്ഞുപോകുന്നു.
മുതലാളിത്തത്തിനെതിരല്ല, ദുഷിച്ച ചങ്ങാത്ത മുതലാളിത്തത്തെയാണ്‌
എതിര്‍ക്കുന്നതെന്നു പറയുമ്പോള്‍,
മുതലാളിത്തവ്യവസ്ഥ ലോകത്തെ നയിച്ചു കൊണ്ടിരിക്കുന്നത്‌
വലിയ നാശത്തിലേക്കാണെന്നുള്ള രാഷ്ട്രീയജ്ഞാനത്തില്‍ നിന്നും
അവര്‍ അകലുകയാണ്‌.
വിഷമില്ലാത്ത രാജവെമ്പാലയെ കുറിച്ചാണ്‌ ആം ആദ്മി പാര്‍ട്ടി പറയുന്നതെന്ന
രാഷ്ട്രീയസുഹൃത്തിന്റെ ഫലിതത്തില്‍ കലര്‍ന്ന വിമര്‍ശം പ്രധാനമാണ്‌.
സാമ്പത്തികന്യൂനീകരണത്തിലേക്കു നിപതിക്കാതിരിക്കണം.
തൊഴിലാളികളും കര്‍ഷകരും ആദിവാസികളും സ്ത്രീകളും ദളിതരും പരിസ്ഥിതിയും ഉള്‍പ്പെടെ
എല്ലാ രാഷ്ട്രീയഗണങ്ങളും സന്ദര്‍ഭത്തിന്റെ പ്രാമുഖ്യങ്ങള്‍ക്കനുസരിച്ച്‌ ഫോക്കസ്‌ ചെയ്യപ്പെടണം. എക്കാലത്തേക്കും ബാധകമായ മുഖ്യവൈരുദ്ധ്യത്തെ
കുറിച്ചുള്ള അതിവാദങ്ങളും അതിലേക്കുള്ള ന്യൂനീകരണങ്ങളും ഒഴിവാക്കപ്പെടണം.
എപ്പോഴും നവീകരിക്കാനും മാറിത്തീരാനുമുള്ള
അയവും സന്നദ്ധതയുമായിരിക്കണം ഇനിയും ഉയര്‍ന്നു വരേണ്ട
ജനസഞ്ചയരാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരിക്കേണ്ടത്‌.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...