Saturday, November 23, 2013

മലയാളത്തിനു മാമഴച്ചന്തം

കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയിഡ്‌' എന്ന ചലച്ചിത്രത്തിലെ 'ഏനുണ്ടോടി അമ്പിളിച്ചന്തം' എന്നു തുടങ്ങുന്ന പാട്ട്, മലയാളിത്തം അല്‍പമെങ്കിലും ശേഷിച്ചിട്ടുള്ള മനസ്സുകളെ പെട്ടെന്ന് ആകര്‍ഷിക്കും. രചനയും സംഗീതവും പാടലും തനി മലയാളത്തിലാണ്‌, ഈ പാട്ടില്‍. മലയാളപ്രകൃതിയുടെ തനിമയില്‍ നിന്നു മാത്രം ഉയിര്‍ക്കൊള്ളാവുന്ന വരികള്‍, മലയാളത്തിന്റെ തനതായ ഈണം, മലയാളത്തിന്റെ ആത്മാവറിയുന്ന പാടലും. എല്ലാ അര്‍ത്ഥത്തിലും മലയാളഗാനം. മലയാളമില്ലാതെ ജീവിക്കുന്ന മലയാളിയെ അയാളുടെ മാതൃഭാഷയുടെ സൌന്ദര്യം അറിയിക്കുന്നു, ഇത്‌. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എം.ജയചന്ദ്രന്‍, സിതാര - ഇവരില്‍ ആരുടെ സംഭാവനയാണ്‌ കൂടുതല്‍ മെച്ചമെന്നു പറയാന്‍ കഴിയാത്തിടത്തോളം ഗാനരചയിതാവും സംഗീതസംവിധായകനും ഗായികയും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു. 

ഈ പാട്ട്,  ഭാഷയുടെ വേരുകളിലേക്കു പോകുന്നു. ഭാഷയെ രൂപപ്പെടുത്തിയവര്‍ തന്നെ നിര്‍മ്മിച്ചെടുത്തതു പോലെ അത്ര അസ്സലായിരിക്കുന്നു. ആംഗല-സംസ്ക്കൃതബന്ധനത്തില്‍ പെട്ട പണ്ഡിതമലയാളവും മലയാളമില്ലാത്ത വിഡ്ഢിപ്പെട്ടി മലയാളവും കേരളീയരുടെ ദൈനംദിനഭാഷയാകുമ്പോള്‍, ഇത്‌ ഏറെ വ്യതിരിക്തമാകുന്നു. ഈ പാട്ടിന്റെ വര്‍ഗ്ഗപരത സുവ്യക്തമാണ്‌. അത്‌ പണിയെടുക്കുന്നോരുടെ വാക്ക്‌, പണിയെടുക്കുന്നോരുടെ ശബ്ദം. മലയാളഭാഷ മൃതമാകുന്നുവെന്ന മുറവിളികള്‍ക്കിടയില്‍ നമ്മെ പെട്ടെന്നു വിവേകികളാക്കുന്നു, ഈ ഈണം. നമ്മുടെ ഭാഷ അതിജീവിക്കുന്നുവെങ്കില്‍ അത്‌ അധ:കൃതരായ മനുഷ്യരുടെ, പാവങ്ങളും പാമരരും പ്രാന്തവല്‍ക്കൃതരുമായ മനുഷ്യരുടെ വ്യവഹാരങ്ങളിലൂടെ ആയിരിക്കുമെന്ന തിരിച്ചറിവാണത്‌. പണ്ഡിതന്‍മാര്‍ക്കോ ഉപരിവര്‍ഗങ്ങള്‍ക്കോ കഴിയാത്തത്‌, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ സംരക്ഷിക്കും. കമ്പോളത്തിലും ദൃശ്യമാധ്യമങ്ങളിലും വ്യഭിചരിച്ച്‌ അര്‍ത്ഥം കെടുത്തുന്നതിനെ ഇവര്‍ തിരിച്ചുപിടിക്കും.

മലയാളഭാഷ ഇപ്പോഴും അവരിലുണ്ട്‌, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരില്‍. പാടുന്നത്‌ പെണ്ണാണ്‌. സൌന്ദര്യം നിറഞ്ഞ മനസ്സു കൊണ്ട്‌ അവള്‍ സൌന്ദര്യത്തെ ആഘോഷിക്കുന്നു. സ്ത്രീസ്വത്വത്തിന്റെ പ്രകാശനമാണിത്‌. ഏനുണ്ടോടി അമ്പിളിച്ചന്തം 
ഏനുണ്ടോടി താമരച്ചന്തം 
ഏനുണ്ടോടി മാരിവില്‍ച്ചന്തം
ഏനുണ്ടോടി മാമഴച്ചന്തം 
അറിയാത്തതെന്ന് അവള്‍ ഒളിച്ചു വെച്ചു പറയുന്ന, അവളറിയുന്ന തന്റെ ചന്തത്തെ കൂട്ടുകാരിയോടുള്ള പരിഭവം കലര്‍ന്ന മൊഴികളിലൂടെ പ്രകാശിപ്പിക്കുന്നു. ഈ മാരിവില്‍ ചന്തം എന്തേ ചങ്ങാതി നീ അവളോടു പറഞ്ഞില്ല? കാവളംകിളികള്‍ കണ്ണിലിത്തിരി കണ്‍മഷി വേണ്ടേയെന്ന് അവളോടു ചൊല്ലുന്നു. സുഗന്ധവുമായെത്തുന്ന കാറ്റ്‌ കരിവള വേണ്ടേെയെന്നു ചോദിക്കുന്നു. കാര്‍മുടി ചുറ്റി പൂവു കെട്ടാം; തൈമുല്ല, വാസനതൈലം പുരട്ടാം; പുത്തിലഞ്ഞി. പ്രകൃതി പെണ്ണിന്റെ ആഘോഷത്തില്‍ പങ്കാളിയാകുന്നു. ദളിതനും പെണ്ണും പ്രകൃതിയും ഒന്നു ചേരുന്ന ചരിത്രസന്ദര്‍ഭത്തെ പാട്ട് അടയാളപ്പെടുത്തുന്നു. അങ്ങനെ, ഈ പാട്ട് സമകാലചരിത്രത്തിന്റെ ധനാത്മകപ്രവണതകളോട്‌ ചങ്ങാത്തത്തിലായിരിക്കുന്നു. സ്ത്രീയും അധ:കൃതനും തങ്ങളുടെ സ്വത്വപ്രകാശനങ്ങളിലൂടെ ലോകത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രങ്ങളിലേക്ക്‌ ചലിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭത്തിലെ തിരിച്ചറിവായി പെണ്ണിന്റെ ഈ പാട്ട് മാറിത്തീരുന്നു. ലോകത്തിന്റെ വിമോചനത്വരകളെ ത്വരിപ്പിക്കുന്നു.
(ഇതിന്നകം ഈ പാട്ട് തമിഴിലേക്കു മൊഴി മാറ്റി ജയചന്ദ്രന്റെ സംഗീതത്തില്‍ സിത്താര പാടുകയുണ്ടായി.
ഈ കുറിപ്പ് ചെണ്ട മാസികയുടെ ആഗസ്റ്റ് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്)


No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...