Tuesday, December 20, 2011

കെ.സി.എസിന്റെ നായ


-->
തിരുവനന്തപുരത്തെ മ്യൂസിയം അര്‍ട്ട് ഗ്യാലറിയില്‍ കെ.സി.എസ്.പണിക്കര്‍ വരച്ച 'നായ' എന്നൊരു ചിത്രമുണ്ട്. യമദേവന്റെ തിരുമുഖമെന്നു വിശ്വസിക്കപ്പെടുന്ന ജീവിയുടെ ചിത്രം. ചിത്രത്തില്‍, നായയോടൊപ്പം ഒരു കാക്കയേയും കാണാം. പിതൃക്കള്‍ക്കു സമര്‍പ്പിക്കുന്ന ബലിച്ചോറു കൊത്തുന്ന കാക്കയോട് അതു സദൃശം. ചിത്രത്തിലെ കാക്ക ബലിക്കാക്ക തന്നെ. ബലികാക്കയോടൊപ്പം നില്‍ക്കുന്ന നായ മരണത്തിന്റെ ചിഹ്നമെന്നു വായിക്കപ്പെടുന്നു. നായയുടെ മുഖത്തിനു മനുഷ്യന്റെ ഛായയുണ്ട്. അത് യമനു നല്കുന്ന മനുഷ്യഭാവം. എന്നാല്‍, സാവിത്രി രാജീവന്‍ എഴുതിയ നായ എന്ന കവിത കെ. സി. എസിന്റെ ചിത്രത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ നല്കുന്നു. ആ ചിത്രം പകരുന്ന സര്‍ഗാത്മകതയുടെ ഊര്‍ജ്ജത്തെ വാക്കുകളില്‍ ആവാഹിക്കുന്നു. 


കെ. സി. എസിന്റെ ചിത്രത്തിലെ നായ മ്യൂസിയം അര്‍ട്ട് ഗ്യാലറിയില്‍ നിന്നും ഇറങ്ങിവന്ന് കവിയുടെ മുന്നില്‍ നില്ക്കുന്നു. തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാനായി വന്ന ധര്‍മ്മദേവനോയെന്ന് മരണത്തിന്റെ പഴയ അടയാളത്തെ സാവിത്രി ഓര്‍ത്തെടുക്കുന്നു. നായകളുടെ നായത്തത്തെ കുറിച്ച് സന്ദേഹിയാകുന്നു. ആ നായ ഒരു നായയെ പോലിരുന്നുവെന്ന് എഴുതുന്നതിനോടൊപ്പം അവന്റെ മന്ദഹാസത്തെ കൂടി കാണുന്ന കവി ചിത്രത്തിലെ മനുഷ്യഛായയെ കൂടി അറിയുന്നുമുണ്ട്. ഈ നായ മലയാളിയുടെ അല്പത്തങ്ങളെ കൂടി തിരിച്ചറിയാന്‍ ശേഷിയുള്ളവനാണ്. ഇവനോടൊപ്പം വരുന്ന കാക്ക കവിയുടെ അക്ഷരങ്ങളെ കൊത്തിപ്പറിക്കുന്നു. കെ.സി,എസിന്റെ ചിത്രത്തിലെ നായ സര്‍ഗാത്മകതയുടേയും വിമര്‍ശനത്തിന്റേയും രേഖാചിത്രങ്ങളായി മാറിത്തീരുന്നു. 

കവിത പറയുമ്പോഴും കേള്‍ക്കുമ്പോഴും നാം പുതുക്കപ്പെടുന്നതു പോലെ ഈ ചിത്രം കാണുമ്പോള്‍ നമ്മെ ബന്ധിച്ചിരുന്ന കെട്ടുകള്‍ അഴിയുകയും നാം സ്വതന്ത്രരാകുകയും ചെയ്യുന്നു. ഈ നായ കാന്‍വാസില്‍ നിന്നും സ്വതന്ത്രനായി ഇറങ്ങിവന്ന് നമ്മോടും സ്വതന്ത്രരാകാന്‍ പറയാതെ പറയുന്നു. തന്റെ മുന്നില്‍ വന്നു നില്ക്കുന്ന നായയോട് കവി അതിന്റെ സന്ദര്‍ശനോദ്ദേശ്യം തിരക്കുന്നില്ല. തന്നെ തളച്ചിട്ടിരുന്ന ചട്ടക്കൂടില്‍ നിന്നും വിമോചിതയാകുന്ന കവി നായയ്ക്കും കാക്കയ്ക്കുമൊപ്പം നടന്നു തുടങ്ങുന്നു. ഈ നായ കവിയേയും നമ്മളേയും നയിക്കുന്നത് മരണത്തിന്റെ സ്വാതന്ത്യത്തിലേക്കല്ലെന്നു പറയാനാണു താല്പര്യം.  സാവിത്രിയുടെ കവിത സൃഷ്ടിക്കുന്ന ഭാവങ്ങളെല്ലാം സര്‍ഗാത്മകതയെ ഉണര്‍ത്തുന്ന വിമോചനത്തിന്റേതാണ്. കെ.സി.എസ്.പണിക്കരുടെ ചിത്രത്തിന്റെ ആത്മാവിനെ തിരയുകയും കണ്ടെത്തുകയും ചെയ്യുന്ന ഈ കവിത ആ ചിത്രകാരന്റെ ഉജ്ജ്വലരചനയ്ക്കു നല്കുന്നത് ഉചിതമായ പ്രശംസാവചനങ്ങളത്രെ! കവിതയും ചിത്രവും ഒരുമിച്ചു വിളയിക്കുന്നവള്‍ക്കു മാത്രം കഴിയുന്നത്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...