Wednesday, October 5, 2011

കെ.പി.ശങ്കരന്‍


"ഞാനൊരു വെറും സൌന്ദര്യാത്മക കവി മാത്ര"മെന്ന് വൈലോപ്പിള്ളി എഴുതിയ അര്‍ത്ഥത്തില്‍ കെ.പി. ശങ്കരന്‍ ഒരു സൌന്ദര്യാത്മക നിരൂപകനാണ്‌. തന്റെ കവിതയുടെ സാമൂഹികമാനങ്ങളെ നിഷേധിക്കാനായി കവി എഴുതിയ വാക്കുകളായിരുന്നില്ല, അത്‌. വൈലോപ്പിള്ളിയുടെ കവിതയില്‍ സാമൂഹികത തഴച്ചു നില്‍ക്കുന്നുവെന്നത്‌ അനിഷേധ്യവുമാണ്‌. കവിയുടെ 'കുരുവികള്‍' എന്ന കൃതിക്കെഴുതിയ അവതാരികയിലും അദ്ദേഹത്തിന്റെ കാവ്യാദര്‍ശത്തെ കുറിച്ച്‌ എഴുതിയ മറ്റൊരു ലേഖനത്തിലും കെ.പി. ശങ്കരന്‍ ഈ വരികള്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നു. തന്റെ ആശയത്തെ അനേകമാനങ്ങള്‍ കൊണ്ട്‌ ഭദ്രമാക്കാനും ആകാശത്ത്‌ പറക്കാന്‍ കെല്‍പുറ്റതാക്കാനും ഈ നിലപാട്‌ വൈലോപ്പിള്ളിയെ പ്രാപ്തനാക്കുന്നുവെന്ന് അദ്ദേഹം എഴുതി. നമ്മുടെ സഹൃദയത്വം സമതുലിതമായ ഒരു ഭാവഗൌരവത്തിലേക്ക്‌ പാകപ്പെടുന്നതിന്റെ സന്ദേശമായി കവിയുടെ വാക്കുകളെ ഈ വിമര്‍ശകന്‍ കണ്ടെത്തുകയും ചെയ്തു. ഈ വായനകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കലയേയും സാഹിത്യത്തേയും അവയുടെ നിയമങ്ങള്‍ കൊണ്ടു തന്നെ പരിശോധിക്കണമെന്ന നിരൂപകന്റെ ഉറപ്പായിരുന്നു. എന്നാല്‍, കലയും സമൂഹവും തമ്മിലുള്ള പരസ്പരപ്രതിപ്രവര്‍ത്തനങ്ങളെ രോധിക്കാനുള്ള വാദമായി ഈ ഉറപ്പ്‌ പരിവര്‍ത്തിക്കപ്പെട്ടില്ല. ലാവണ്യവാദത്തിന്റെ ചില ഘടകങ്ങള്‍ സ്വാധീനിച്ചു നില്‍ക്കുമ്പോഴും സമതുലിതമായ ഒരു വീക്ഷണത്തെ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ കെ.പി. ശങ്കരന്റെ രചനകളില്‍ തെളിഞ്ഞു കാണാം. പൊന്ന് തീയിലുരുക്കിയിട്ടു വേണം പണ്ടങ്ങള്‍ പണിയാന്‍ എന്ന ബോദ്ധ്യവും പൊന്നു വലിച്ചെറിഞ്ഞ്‌ തീ മാത്രം മതിയെന്ന തീരുമാനത്തോട്‌ പിണങ്ങാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിനുണ്ടല്ലോ. 

കലയും സമൂഹവും ചേര്‍ന്നൊരുക്കുന്ന പ്രശ്നമണ്ഡലം എല്ലാ നല്ല നിരൂപണധിഷണകളെയുമെന്ന പോലെ കെ.പി.ശങ്കരന്റെ മനസ്സിനേയും ഉഴുതുമറിച്ചു കൊണ്ടിരിക്കുന്നു. കലാദര്‍ശസംബന്ധിയായ ലേഖനങ്ങള്‍ എഴുതുമ്പോളെല്ലാം ഈ പ്രശ്നമണ്ഡലത്തിലൂടെ അദ്ദേഹം കടന്നുപോകുന്നു. ജി. ശങ്കരകുറുപ്പിന്റെ കാവ്യലോകത്തെ അപഗ്രഥിക്കുന്നതു ശ്രദ്ധിക്കുക. കവിതയുടെ വാസ്തവത്തിലുള്ള മഹത്ത്വം ജീവിതപ്രേമവുമായി മൌലികമായും കെട്ടു പിണഞ്ഞു കിടക്കുന്നുവെന്ന് നേര്‍രൂപത്തില്‍ തന്നെ അദ്ദേഹം എഴുതുന്നത്‌ ഇവിടെ നാം വായിക്കുന്നു. പുതിയ അനുഭവങ്ങള്‍ കൊണ്ടും പുതിയ മണ്ഡലങ്ങളിലൂടെയുള്ള പ്രയാണം കൊണ്ടും കവിതയെ ചൈതന്യമേറിയ നിര്‍മ്മിതിയാക്കണമെന്ന ജിയുടെ ഏറ്റുപറച്ചിലിനെ ശ്ലാഘിക്കുന്ന വിമര്‍ശകന്‍, ഇത്‌ പക്വതയുള്ള കാവ്യാവബോധമാണെന്നു രേഖപ്പെടുത്തുന്നു. സമൂഹത്തോട്‌ അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പ്രതികരിക്കാന്‍ പാകത്തില്‍ നമുക്കു സാന്ദ്രതയും സൂക്ഷ്മതയും നല്‍കുന്നുവെത്‌ നിസ്സാരകാര്യമല്ലെന്ന് മറ്റൊരിടത്തു പറഞ്ഞു വയ്ക്കാനും ഈ വിമര്‍ശകന്‍ തയ്യാറായി. സാമൂഹികതയെ കവിതയില്‍ നിന്നും ആട്ടിയകറ്റരുതെന്നും സാമൂഹികപ്രശ്നങ്ങളുടെ പേരില്‍ ആര്‍പ്പും വിളിയും കൂട്ടാനായി കവിതയെ അന്യഥാകരിക്കരുതെന്നും ഈ പ്രകരണത്തില്‍ അദ്ദേഹം എഴുതി. ഇരുവശവും കാണുന്നവന്റെ സംയമനം മലയാളത്തിലെ ഈ നല്ല കാവ്യവിമര്‍ശകന്റെ രചനകളിലാണ്‌ നാം വായിച്ചത്‌. തനിക്ക്‌ ജനിച്ചപ്പോഴേ ലഭിച്ച, ഹിറ്റ്ലറോളം ഉറപ്പുള്ള, സംവേദനക്ഷമത കൊണ്ടാണ്‌ ഇപ്പോഴും എപ്പോഴും തന്റെ നിരൂപണധിഷണ പ്രവര്‍ത്തിക്കുതെന്ന് ഈ വിമര്‍ശകന്‍ കരുതുന്നതേയില്ല. തന്റെ സംവേദനരീതികള്‍ പരിവര്‍ത്തനത്തിനു വിധേയമായ ഘട്ടങ്ങളെ കുറിച്ച്‌ വിമര്‍ശനലേഖനങ്ങളില്‍ തന്നെ അദ്ദേഹം എഴുതുന്നു. തന്റെ സന്ദേഹങ്ങളെ കുറിച്ച്‌ ഏറ്റുപറയുന്നു. ഇടശ്ശേരിയുടെ 'നെല്ലുകുത്തുകാരി പാറുവിന്റെ കഥ' എന്ന കവിതക്കെഴുതിയ ആസ്വാദനത്തില്‍ ആ കവിതയുടെ വായന തന്റെ സംവേദനക്ഷമതക്കുണ്ടാക്കിയ വികാസപരിണാമങ്ങളെ കെ.പി. ശങ്കരന്‍ വിസ്തരിക്കുന്നതു കാണുക! ഈ കവിത തന്നിലുണ്ടാക്കിയ സന്ദേഹങ്ങളെ കുറിച്ചും അദ്ദേഹം എഴുതുന്നു. ഈ വിമര്‍ശകന്റെ ലേഖനങ്ങളില്‍ നിന്നും വായനക്കാരെ കീഴടക്കി ഭരിക്കുന്ന ഒരു പരമാധികാരി എഴുന്നേറ്റ്‌ വരുന്നില്ല. ഇങ്ങനെയും ചില കാര്യങ്ങളുണ്ടെന്നു പറഞ്ഞുവയ്ക്കുകയും സന്ദേഹങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കെ.പി.ശങ്കരന്റെ നിരൂപണധിഷണ എപ്പോഴും വായനക്കാരനോടു സംഭാഷണത്തിനു തയ്യാറാകുന്നതാണ്‌. 

കാല്‍പനികതയോടുള്ള ആവേശത്തില്‍ നിന്നും പതുക്കെ പതുക്കെ നേടുന്ന വിടുതലാണ്‌ കെ.പി. ശങ്കരന്റെ വിമര്‍ശനസപര്യയിലുണ്ടായ പ്രധാന പരിവര്‍ത്തനമെന്നു കരുതാവുന്നതാണ്‌. കാല്പനികതയുടെ പളപളപ്പില്‍ നിന്നും മാറി പച്ചയാഥാര്‍ത്ഥ്യത്തിന്റെ ലോകത്തെയും കാല്‍പനികകവികള്‍ കമ്പത്തോടെ ഉപയോഗിച്ചിരുന്ന മറിമാന്‍മിഴി, ലാലസിക്കുക തുടങ്ങിയ പദങ്ങള്‍ പരിഹാസത്തോടെ ഉപയോഗിക്കുന്ന ഇടശ്ശേരിയേയും അദ്ദേഹം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു. കാല്‍പനികതയുടെ വര്‍ണ്ണവാതകം നിറച്ച ബലൂണ്‍ പച്ചപ്പരമാര്‍ത്ഥത്തിന്റെ കൂര്‍ത്ത സൂചിത്തുമ്പു കൊണ്ട്‌ കുത്തിപ്പൊട്ടിക്കുന്നതിലെ രസം ഇടശ്ശരിയോടും എന്‍.വിയോടുമൊപ്പം ഇദ്ദേഹവും അനുഭവിക്കുന്നു. ഒരു ചരിത്രദൌത്യമെന്ന നിലക്ക്‌ കാല്‍പനികത അസ്തമിച്ചു കഴിഞ്ഞുവെന്ന് കെ. പി. ശങ്കരന്‍ ഉറപ്പിക്കുന്നുണ്ട്‌. എന്നാല്‍ കവിതയുടെ മൌലികമായ ചൈതന്യധന്യത എന്ന നിലയ്ക്ക്‌ അത്‌ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സുഗതകുമാരിയുടെ കവിതക്കു കാന്തി പകരുന്നത്‌ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രശ്നത്തിന്റെ ഇരുവശവും കാണുന്ന സമഗ്രവീക്ഷണം ഇവിടെയും ഉണര്‍ന്നിരിക്കുന്നു. മലയാളത്തില്‍ മണ്ഡന സാഹിത്യവിമര്‍ശനം ശുദ്ധസ്തുതികളില്‍ നിന്നും മുക്തി നേടി സാഫല്യം നേടുന്നത്‌ കെ.പി.ശങ്കരനിലൂടെയാണ്‌. 



കെ.പി.ശങ്കരന്‍ സപ്തതി അനുസ്മരണഗ്രന്ഥത്തില്‍ എഴുതിയത്

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...