Sunday, May 8, 2011

രണ്ട്‌ അമ്മമാര്‍

'അമ്മ' എന്ന ശീര്‍ഷകത്തിലുള്ള നോവലുകളെ കുറിച്ച്‌, ഗ്രേസിയാ ദെലദയും മാക്സിം ഗോര്‍ക്കിയും രചിച്ചത്‌, കെ.പി. അപ്പന്‍ എഴുതിയ പാഠങ്ങളെ അവലോകനം ചെയ്യാനാണ്‌ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌. 'ബലിയുടെ സ്തുതിയില്‍ ജീവിക്കുന്ന അമ്മ' എന്ന ശീര്‍ഷകത്തിനു കീഴില്‍ അപ്പന്‍ എഴുതിയ ലേഖനത്തില്‍ ഗ്രേസിയാ ദെലദയുടെ നോവലിനെ വിസ്തരിക്കുന്നതോടൊപ്പം ഗോര്‍ക്കിയുടെ നോവലിനെ കൂടി പരാമര്‍ശിക്കുന്നുണ്ട്‌. ഗോര്‍ക്കിയുടെ അമ്മ ജനസമ്മതിയുള്ള നോവലാണെന്നും വായിക്കാത്തവര്‍ പോലും അതിനെ കുറിച്ചു സംസാരിക്കുന്നുവെന്നും അദ്ദേഹം എഴുതി. പിന്നെ, ഗ്രേസിയാ ദെലദയുടെ നോവലിനെ കുറിച്ച്‌ പറയാനാരംഭിക്കുന്നു. അപ്പന്‍ നിര്‍വ്വഹിച്ചിട്ടുള്ള മറ്റു നോവല്‍ വിശകലനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇറ്റാലിയന്‍ കഥാകാരിയുടെ നോവലിന്റെ കഥാസംഗ്രഹം എഴുതുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. നോവല്‍ പ്രമേയത്തിന്റെ ഈ ചുരുക്കെഴുത്തു പോലും അതീവ ചാരുതയോടെയാണ്‌ നിര്‍വ്വഹിക്കപ്പെടുന്നത്‌. എല്ലാവരും അറിയുന്ന ഗോര്‍ക്കിയുടെ നോവലിനെ തന്റെ വലിയ പഠനത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുകയും അധികമൊന്നും അറിയപ്പെടാത്ത ഇറ്റാലിയന്‍ കൃതിയെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നതിലൂടെ തന്റെ വിമര്‍ശനകലയുടെ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും നന്നായി പ്രകടിപ്പിക്കുകയാണ്‌ കെ.പി.അപ്പന്‍ ചെയ്തത്‌. 

ഇറ്റാലിയന്‍ എഴുത്തുകാരിയും നോബല്‍സമ്മാനജേതാവുമായിരുന്ന ഗ്രേസിയാ ദെലദയുടെ നോവല്‍ പ്രാന്തവല്‍ക്കൃതവും അര്‍ദ്ധപരിഷ്കൃതവുമായ സാര്‍ഡിനിയ എന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തെയാണ്‌ സ്വീകരിക്കുന്നത്‌. ലളിതമായ മതവിശ്വാസവുമായി ജീവിക്കുന്ന ജനതയുടെ പരമ്പരാഗതധാരണകളും പള്ളിയുടെ അധികാരവും ചേര്‍ന്നു നിര്‍ണ്ണയിക്കുന്ന സംഘര്‍ഷങ്ങളാണ്‌ ഈ നോവലിന്റെ പ്രമേയം. പോള്‍ എന്ന പുരോഹിതനും അയാളുടെ അമ്മ മരിയ മദ്ദലെനയുമാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ദരിദ്രയും നിരക്ഷരയും വിധവയുമായ അമ്മ കഠിനപ്രയത്നം ചെയ്ത്‌ തന്റെ മകനെ വളര്‍ത്തുന്നു. ആ കര്‍ഷകസ്ത്രീയുടെ ആഗ്രഹം മകന്‍ ഒരു പുരോഹിതനാകണമൊയിരുന്നു. അമ്മയുടെ പ്രതീക്ഷകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി പലപ്പോഴും വഴിവിട്ടു സഞ്ചരിക്കുന്നുവെങ്കിലും അയാള്‍ ഒരു പുരോഹിതനായി സ്വദേശഗ്രാമത്തിലെ പള്ളിയില്‍ എത്തുന്നു. എന്നാല്‍, ദൈവികമായ സ്നേഹത്തെ കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട അയാള്‍ പിന്നെയും മനുഷ്യപ്രേമത്തില്‍ പെട്ടുപോകുന്നു. ലൈംഗികാഭിലാഷത്തിന്റെ പ്രേരണകളില്‍ നിന്നും വിമുക്തി നേടാനാകാതെ അയാള്‍ കുഴങ്ങുന്നു. പുരോഹിതനായ പോളിന്റെ പ്രേമകഥ ഒട്ടും തന്നെ അസാധാരണമല്ല. സംഭവങ്ങളുടെ യാദൃച്ഛികതകള്‍ തന്നെ രക്ഷിക്കുമെന്നു കരുതുന്ന ദുര്‍ബ്ബലനായി ഈ പുരോഹിതന്‍ മാറിപ്പോകുന്നു. അയാള്‍ കാമുകിയായ ആഗ്നസിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. ആഗ്നസിന്‌ വിവാഹം കഴിക്കാമെന്നു വാക്കു നല്‍കുന്നു.മകന്റെ പ്രണയമറിയുന്ന അമ്മയുടെ നിഷ്ക്കളങ്കവും നിര്‍മ്മലവുമായ മനസ്സ്‌ അയാളെ കുറിച്ചോര്‍ത്തു കേഴുന്നു. തന്റെ മകന്‍ പള്ളിയുടെ നിയമങ്ങളെ ധിക്കരിക്കുമോയെന്ന് അവര്‍ ആധിപ്പെടുന്നു. അവര്‍ മകനെ ശാസിക്കുന്നു. പുരോഹിതനായ മകനോട്‌ മനസ്സിളകാതെ ശാഠ്യം പിടിച്ച ആ അമ്മ യുവാവായ തന്റെ മകനെയോര്‍ത്ത്‌ ഉള്ളില്‍ കേഴുകയായിരുന്നു. അവനു നിഷേധിക്കുന്ന പ്രകൃതിയുടെ സന്തോഷത്തെ കുറിച്ചോര്‍ത്ത്‌ അവര്‍ ഖേദിക്കുന്നു. ലൈംഗികസ്നേഹം തന്റെ മകനു നിഷേധിക്കുന്ന പള്ളിയുടെ അവകാശത്തെ തന്റെ ഉള്ളില്‍ വച്ച്‌ ചോദ്യം ചെയ്യുന്നു. സ്ത്രീയുടെ ശക്തിക്കും സത്യസന്ധതക്കും മുന്നില്‍ പുരോഹിതനായ പോളിന്റെ ആത്മവഞ്ചനയും ഭീരുത്വവും പരാജയപ്പെടുന്നു. പോള്‍ തന്റെ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറുമ്പോള്‍, അയാള്‍ക്കു തനിക്കുമായുള്ള ബന്ധത്തെ പള്ളിയില്‍ വച്ചു പരസ്യപ്പെടുത്തുമെന്നാണ്‌ ആഗ്നസ്‌ പറയുന്നത്‌. നോവലിന്റെ അവസാനത്തെ അദ്ധ്യായത്തില്‍ അതീവ സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന അമ്മയേയും മകനേയും നാം കാണുന്നു. ആഗ്നസിന്‌ അമ്മയുടെ പുരോഹിതനായ മകനോട്‌ പ്രതികാരം ചെയ്യാനായില്ല. അതിനു മുന്നേ തന്നെ സംഘര്‍ഷം താങ്ങാനാവാതെ അള്‍ത്താരയുടെ മുന്നില്‍ അമ്മ തളര്‍ന്നു വീണു മരിക്കുന്നു. പക്വതയിലെത്തിയ എഴുത്തുകാരിയാണ്‌ ഈ നോവല്‍ എഴുതിയതെന്ന് കെ.പി. അപ്പന്‍ എഴുതുന്നു. നോവല്‍ ഒരു നാടോടിദൃഷ്ടാന്തകഥ പോലെ വികസിക്കുന്നുവെന്ന്, ഈ കൃതി ക്രൈസ്തവബോദ്ധ്യങ്ങളുടെ പ്രണവധ്വനിയാണെന്നു പറയുന്നു. 

ദെലദയുടെ നോവലിനെ കുറിച്ച്‌ മറ്റു ചില ലേഖനങ്ങളില്‍ കൂടി കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്‌. സന്യാസികള്‍ക്ക്‌ വിവാഹജീവിതം വേണമെന്നാവശ്യപ്പെടുന്ന ഒരു ലേഖനത്തില്‍ പോളിന്റേയും അയാളുടെ അമ്മ മരിയയുടേയും കഥ അപ്പന്‍ എഴുതിച്ചേര്‍ത്തിരുന്നു. അമ്മയുടെ മരണം മകനു വേണ്ടിയുള്ള പരിഹാരബലിയായിരുന്നുവെന്ന നിഗമനത്തില്‍ നമ്മുടെ വിമര്‍ശകന്‍ എത്തിച്ചേരുന്നു. ഈ ദുരന്തത്തില്‍ നിന്നുകൊണ്ട്‌ പുരോഹിതന്‍മാര്‍ക്ക്‌ വിവാഹജീവിതം നിഷേധിക്കുന്ന സഭയുടെ നിലപാടിനെതിരെ ഒരു വലിയ ചോദ്യം ഉന്നയിക്കുകയായിരുന്നു എഴുത്തുകാരി ചെയ്തതെന്ന് കെ.പി. അപ്പന്‍ നിഗമിക്കുന്നു. 

മാക്സിം ഗോര്‍ക്കിയുടെ അമ്മ യാകട്ടെ, സോഷ്യലിസ്റ്റു റിയലിസ്റ്റു രചനകളുടെ മാതൃകയായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഈ നോവലിന്റെ പ്രചാരണപരമായ മൂല്യങ്ങള്‍ ഏറെയായിരുന്നു. ആവശ്യമായ ഒരു പുസ്തകമാണിതെന്ന് ലെനിന്‍ പറഞ്ഞു. അബോധപൂര്‍വ്വമായി വിപ്ലവപ്രസ്ഥാനത്തിലേക്ക്‌ നയിക്കപ്പെട്ടവര്‍ക്ക്‌ ഇത്‌ അത്യന്തം പ്രയോജനകരമായ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ഗോര്‍ക്കിയുടെ കൃതി ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കുന്ന നോവലായിരുന്നു. നിഷ്നി നോവ്ഗാര്‍ഡിനടുത്ത്‌ ഒരു ഫാക്ടറിയില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ ഗോര്‍ക്കി ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങളെ കുറിച്ചുളള വിശദാംശങ്ങളിലുപരിയായി അത്‌ നല്‍കുന്ന സാമൂഹികാവബോധത്തെയാണ്‌ ഗോര്‍ക്കിയുടെ നോവല്‍ ഊന്നുന്നത്‌. ഫാക്ടറി തൊഴിലാളികളുടെ നേതാവായിരുന്ന പ്യോത്തര്‍ സലോമോവിനെ അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. നോവലിലെ നായകനായ പാവെല്‍ പ്യോത്തര്‍ സലോമോവിന്റേയും, നോവലിലെ അമ്മയായ പിലഗേയ നിലോവ്ന, പ്യോത്തര്‍ സലോമോവിന്റേ അമ്മയുടേയും (കിരിലോവ്ന) പ്രാഗ്രൂപങ്ങളായിരുന്നു. ഗോര്‍ക്കി പിന്നീട്‌ എഴുതി. 'അവര്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചു. അവര്‍ ഒരു അപവാദമല്ല.. പാവെലിനെ പോലുളളവരും വിരളമായിരുന്നില്ല. അത്തരം ചെറുപ്പക്കാരാണ്‌ ബോള്‍ഷേവിക്‌ പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്‌'. നോവലിന്റെ ആദ്യഭാഗത്ത്‌, അവരുടെ വീട്ടില്‍ ഒത്തുചേരുന്ന സോഷ്യല്‍ ഡമോക്രാറ്റിക്‌ വലയത്തില്‍ പെട്ട യുവാക്കളുടെ, ചെറുപ്പക്കാരുടെ ആശയാദര്‍ശങ്ങളോട്‌ അമ്മക്കുണ്ടാകുന്ന താല്‍പര്യത്തെയാണ്‌ വിവരിക്കുന്നത്‌. ആദ്യകാലങ്ങളില്‍ അവര്‍ക്കു പേടിയായിരുന്നു. പാവെലിന്റെ സുഹൃത്ത്‌ സാഷ ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണെന്നു പ്രഖ്യാപിക്കുമ്പോള്‍ അമ്മ ഭയാകുലയാകുന്നു. അമ്മ അവളെ നിശ്ശബ്ദഭീതിയോടെ തുറിച്ചുനോക്കി. സോഷ്യലിസ്റ്റുകാര്‍ സാറിനെ കൊന്നവരാണെന്ന് പിലഗേയ കേട്ടിട്ടുണ്ട്‌. അവരുടെ ചെറുപ്പകാലത്തു നടന്ന സംഭവമാണത്‌. തന്റെ മകനും സ്നേഹിതരും സോഷ്യലിസ്റ്റുകാരെന്ന് സ്വയം വിശേഷിപ്പിക്കാനുളള കാരണം അമ്മയ്ക്കു തീരെ മനസ്സിലായില്ല. എന്നാല്‍, മകനോടുളള സ്നേഹവും അയാളുടെ ആദര്‍ശങ്ങളുടെ ശക്തിയും ആ അമ്മയെ എല്ലാം മനസ്സിലാക്കിപ്പിക്കുന്നു, പഠിപ്പിക്കുന്നു. ഇവന്‍ യാതൊരു തെറ്റും പ്രവര്‍ത്തിക്കില്ല. ഇവനെക്കൊണ്ട്‌ അതു സാദ്ധ്യമല്ലെന്ന് അവര്‍ ചിന്തിക്കുന്നു.'അവര്‍ വിപ്ലവത്തെ പിന്തുണയ്ക്കാന്‍ ആരംഭിക്കുന്നു. അതേവരെ ആത്മാവ്‌ ഭയത്തില്‍ മുങ്ങിക്കുളിച്ചു ജീവിച്ചിരുന്ന അവര്‍ ഭയവിമുക്തയാകുന്നു. മെയ്ദിനപ്രകടനങ്ങളോടനുബന്ധിച്ച്‌ പാവെല്‍ അറസ്റ്റു ചെയ്യപ്പെടുകയും അമ്മ മറ്റു വിപ്ളവകാരികളോടൊപ്പം പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്യുന്നതോടെയാണ്‌ നോവലിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്‌. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ലഘുലേഖകള്‍ ഫാക്ടറി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുന്ന അമ്മയെ നാം കാണുന്നു. പാവെല്‍ വിചാരണ ചെയ്യപ്പെടുന്നു. സൈബീരിയായിലേക്കുളള നാടുകടത്തലിന്‌ വിധിക്കപ്പെടുന്നു. മകന്റെ പ്രസംഗത്തിന്റെ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ചാരന്‍മാരാലും ഭരണാധികാരികളാലും ആക്രമിക്കപ്പെടുന്ന അമ്മയുടെ ചിത്രത്തോടെയാണ്‌ നോവല്‍ അവസാനിക്കുന്നത്‌. ഇവിടെ, ചോരയുടെ കടലുകള്‍ക്കുപോലും സത്യത്തെ മുക്കിക്കൊല്ലാന്‍ സാദ്ധ്യമല്ലെന്ന് ആ അമ്മ വിളിച്ചുപറയുന്നു. അമ്മയില്‍ വളരുന്ന സോഷ്യലിസ്റ്റ്ബോദ്ധ്യമാണ്‌ നോവലിന്റെ പ്രമേയം. 

മാക്സിം ഗോര്‍ക്കിയുടെ നോവലിനെ കുറിച്ച്‌ അപ്പന്‌ പലയിടങ്ങളിലും പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്‌. ടോള്‍സ്റ്റോയിയുടെ കൃതികളെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായി കാണു ലെനിന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ ഗോര്‍ക്കിയുമായുള്ള ലെനിന്റെ കൂടിക്കാഴ്ചയെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. എഴുത്തുകാരെ ആദരവോടെ സ്വീകരിച്ച ലെനിന്‍ അവരുടെ കൃതികളെ മുഖത്തു നോക്കി വിമര്‍ശിച്ചതിന്റെ ഉദാഹരണമെന്ന നിലക്കാണ്‌ ആ കൂടിക്കാഴ്ചയെ അപ്പന്‍ കണ്ടത്‌. അമ്മയെ സന്ദര്‍ഭോചിതമായ കൃതി എന്നു വിശേഷിപ്പിച്ച ലെനിന്‍, സോക്രട്ടീസിന്റേതു പോലുളള തന്റെ കഷണ്ടിയില്‍ മെല്ലെ തടവിക്കൊണ്ട്‌ അതിന്റെ പോരായ്മകളെ കുറിച്ചു സംസാരിച്ചതിനെ അപ്പന്‍ എടുത്തു പറയുന്നു. ജനങ്ങള്‍ നക്ഷത്രങ്ങള്‍ പോലെ സമഭാവനയോടെ ജീവിക്കുന്ന കാലം ആഗ്രഹിച്ചു കൊണ്ടാണ്‌ ഗോര്‍ക്കിയുടെ നോവല്‍ എഴുതപ്പെട്ടതെന്ന് നിരീക്ഷിക്കുന്നു. ഒട്ടും താല്‍പര്യരാഹിത്യത്തോടെയല്ല 'അമ്മ' വായിച്ചതെന്നു സൂചിപ്പിച്ച അപ്പന്‍ അതിനെ കുറിച്ച്‌ വിപുലമായി എഴുതാന്‍ തല്പരനായിരുന്നില്ല. മരിയ മദ്ദലെനയുടെ ക്രൈസ്തവ ബോദ്ധ്യങ്ങളേയും മാനസികസംഘര്‍ഷങ്ങളേയും പരിഹാരബലിയേയും കുറിച്ച്‌ എഴുതാന്‍ തല്പരനായ അപ്പന്‌ പിലഗേയ നിലോവ്നയുടെ സോഷ്യലിസ്റ്റ്‌ ബോദ്ധ്യങ്ങളേയും അവര്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളേയും കുറിച്ച്‌ സവിസ്തരം എഴുതാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഈ പുസ്തകം അപ്പനെ ആകര്‍ഷിച്ചിരുന്നില്ലെന്ന് പറയുതാണ്‌ സത്യം. തന്റെ നോവല്‍ വിമര്‍ശനത്തിന്റെ സാമാന്യരീതികളില്‍ നിന്നും മാറി നോവലിന്റെ പ്രമേയം ചുരുക്കിയെഴുതി ഗ്രേസിയാ ദെലദയുടെ കൃതിയുടെ വിമര്‍ശനം പൂര്‍ത്തിയാക്കിയ കെ.പി.അപ്പന്‍, ഗോര്‍ക്കിയുടെ അമ്മയെ കുറിച്ചു പുലര്‍ത്തിയ താല്‍പര്യരാഹിത്യം അദ്ദേഹത്തിന്റെ വിമര്‍ശാദര്‍ശത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, 'വാക്കുകളുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനം' എന്ന ലേഖനത്തില്‍ ഗ്രേസിയാ ദെലദയുടെ നോവലും ഗോര്‍ക്കിയുടെ നോവലും അദ്ദേഹം ഒരു താരതമ്യവായനക്കു വിധേയമാക്കുന്നുണ്ട്‌. ഗോര്‍ക്കി ചരിത്രത്തിലേക്കു നോക്കുന്ന രീതി തന്നെ ആകര്‍ഷിച്ചില്ലെന്ന് അപ്പന്‍ എഴുതി. 'ആ നോവല്‍ അപര്യാപ്തതയുടെ ക്ഷേത്രഗണിതങ്ങള്‍ എന്റെ മുമ്പില്‍ വരച്ചിട്ടു.' ആദര്‍ശവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങള്‍, ഒരു തലം മാത്രം ആവിഷ്ക്കരിക്കുന്ന വിവരണകല, പ്രവചനത്തിന്റെ സംവേദങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ജീവിതദര്‍ശനം... തന്റെ വിയോജിപ്പിനെ സാധൂകരിക്കാന്‍ അപ്പന്‍ എടുത്തു പറഞ്ഞ കാര്യങ്ങളായിരുന്നു ഇതെല്ലാം. അറിയപ്പെട്ട സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമായിട്ടാണ്‌ ഗോര്‍ക്കി സാഹിത്യസൃഷ്ടിയെ കണ്ടതെന്ന് അപ്പന്‍ കരുതിയിരുന്നു. അപ്പന്‍ ഈ വീക്ഷണത്തിന്റെ ശത്രുവായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ തികവുറ്റ സ്വഭാവം ഗോര്‍ക്കിയുടെ വീക്ഷണത്തിനില്ലെന്ന് ഉറപ്പിച്ചിരുന്ന അപ്പന്‍ ദെലദയുടെ നോവലില്‍ പക്വതയും പ്രൌഢതയുമുള്ള ഛായാഗ്രഹണയാഥാര്‍ത്ഥ്യത്തിന്റെ കലയെ കണ്ടെത്തുകയും ചെയ്തു. മനുഷ്യന്റെ അസന്തുഷ്ടിയുടേയും ധാര്‍മ്മികപ്രശ്നങ്ങളുടേയും പ്രതിച്ഛായകള്‍ക്ക്‌ ജീര്‍ണ്ണമായ വിധികളില്ലെന്നും അതു കാലത്തിനു മുന്നില്‍ വിറക്കുന്നില്ലെന്നും ദെലദയുടെ നോവല്‍ തന്നെ ബോദ്ധ്യപ്പെടുത്തിയതായി, അങ്ങനെ ഗോര്‍ക്കിയുടെ 'അമ്മ'യ്ക്കെതിരെ തന്റെ മനസ്സു കഠിനപ്പെടുത്തിയതായി അപ്പന്‍ എഴുതി. ക്രൈസ്തവ ബോദ്ധ്യങ്ങളെ ശ്ലാഘിക്കുകയും സോഷ്യലിസ്റ്റ്‌ ബോദ്ധ്യങ്ങളോട്‌ നിസംഗനാവുകയും ചെയ്ത അപ്പന്റെ വിമര്‍ശനപ്രവര്‍ത്തനത്തിന്റെ ഉള്‍പ്പൊരുള്‍ എന്തായിരുന്നു? 


ഗ്രേസിയാ ദെലദയുടെ നോവല്‍ ആംഗലഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ മേരി.ജി. സ്റ്റീഗ്മാന്‍ പള്ളിയുടെ അധികാരത്തെ സ്പര്‍ശിക്കുന്ന ഒരു പ്രശ്നവും ഈ നോവല്‍ ഉയര്‍ത്തുന്നില്ലെന്നാണ്‌ ചൂണ്ടിക്കാണിച്ചത്‌. അത്‌ ഒരു മാനുഷികപ്രശ്നത്തിന്റെ ചിത്രണമാണെന്നാണ്‌ മേരി. ജി. സ്റ്റീഗ്മാന്‍ കണ്ടത്‌. പുരോഹിതനായ പോളിന്റേയും അയാളുടെ അമ്മയുടേയും മാനസികസംഘര്‍ഷങ്ങളെ പ്രാകൃതമനുഷ്യസ്വഭാവവും മനുഷ്യന്‍ നിര്‍മ്മിച്ച നിയമങ്ങളും തമ്മിലുള്ള കലഹമായി കാണുതിപ്പുറത്തേക്ക്‌ പരിഭാഷകാരി പോകുന്നില്ല. വലിയൊരു സാമാന്യവല്‍ക്കരണത്തിലൂടെയേ ഇങ്ങനെ നിഗമിക്കാനാവൂ. കെ.പി. അപ്പനാകട്ടെ, മതനിയമങ്ങളുടെ മനുഷ്യത്വവിരുദ്ധതയെ നോവലിന്റെ സവിശേഷപ്രമേയമായി കാണുന്നു. പ്രകൃതിയുടെ സന്തോഷത്തെ തന്റെ മകനു നിഷേധിക്കുന്ന പള്ളിയുടെ അധികാരത്തെ തന്റെ മനസ്സിനുള്ളില്‍ ചോദ്യം ചെയ്യുന്ന പുരോഹിതന്റെ അമ്മയെ വിമര്‍ശകന്‍ ഫോക്കസ്‌ ചെയ്യുന്നു. അവര്‍ ബലിയുടെ സ്തുതിയിലാണ്‌ ജീവിച്ചതെന്നു പറയുന്നു. തന്റെ മകന്‍ എന്തു തെറ്റാണു ചെയ്തതെന്ന് ആ അമ്മ മനസ്സില്‍ കേഴുന്നുണ്ട്‌. നോവലിലെ ചില മുഹൂര്‍ത്തങ്ങളില്‍ പുരോഹിതനായ മകന്‍ കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവും അമ്മ അവനു വേണ്ടി കണ്ണീരൊഴുക്കുന്ന മറിയവുമായി മാറുന്നുണ്ട്‌. ദൈവം അമ്മയെ പരീക്ഷിക്കുന്ന മതാത്മകപ്രശ്നമായി അതു മാറുന്നുവെന്നും വ്യാഖ്യാനിക്കപ്പെടാം. നമ്മുടെ വിമര്‍ശകന്‍ ഇക്കാര്യവും ശ്രദ്ധിച്ചിരുന്നു. പുരോഹിതന്‌ വിവാഹജീവിതം നിഷേധിക്കുന്നത്‌ എന്തിന്‌ എന്ന ചോദ്യം ഉള്ളില്‍ ഉന്നയിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും പളളിയുടെ വ്യവസ്ഥക്കും മകന്റെ അന്തസ്സിനും വേണ്ടി അമ്മ സ്വയം ബലിയര്‍പ്പിക്കുന്നു. പുരോഹിതനായ മകന്റെ അന്തസ്സിനുവേണ്ടിയുളള അമ്മയുടെ പ്രാര്‍ത്ഥന സഭയുടെ വ്യവസ്ഥാപിതത്വത്തിനുവേണ്ടിയുളള പ്രാര്‍ത്ഥനയായി മാറുന്നു. അമ്മ സ്വയം ബലിയര്‍പ്പിക്കുന്നത്‌ പളളിയുടെ അധികാരവ്യവസ്ഥക്കുവേണ്ടിയാണ്‌. ഗ്രേസിയ ദെലദയുടെ നോവല്‍കലയില്‍ വ്യവസ്ഥാപിതത്വത്തിനു മുന്നിലെ കീഴടങ്ങലുണ്ടായിരുന്നു. കെ.പി. അപ്പന്‍ ഇതു കാണുകയുണ്ടായില്ല. മനുഷ്യന്റെ ആഭിമുഖ്യങ്ങളുടെ വേരുകള്‍ രാഷ്ട്രീയത്തേക്കാളേറെ മതത്തിലാണെന്ന വിമര്‍ശകന്റെ ധാരണ ഇതു കാണാന്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ദെലദയുടെ നോവലിന്റെ വായനക്കിടയില്‍ തനിക്കുണ്ടായ മഹത്‌അനുഭവങ്ങളുടെ വിവരണം അപ്പന്‍ നല്‍കുന്നു. ചിന്തയിലൂടെയും മനനത്തിലൂടെയും എത്തിച്ചേരുന്ന നിഗമനങ്ങളെന്നതിലുപരിയായി അനുഭവവിവരണത്തിന്റെ ധൃതിയിലാണ്‌ നോവലിന്റെ വിലയിരുത്തല്‍ നടക്കുതെന്ന് തോന്നിപ്പോകാം. എന്നാല്‍, ഈ വായനക്കിടയില്‍ നിരൂപകനു തന്നെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, എന്നാല്‍ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ചിലത്‌ രൂപീകരിക്കപ്പെട്ടിരിക്കാം. പാവേലിന്റെ ഉയര്‍ന്ന ആദര്‍ശമല്ല, പ്രാകൃതമായ ആഗ്രഹങ്ങളില്‍ വഴുതിവീണ്‌ തന്നില്‍ നിക്ഷിപ്തമായ ആദര്‍ശത്തെ മറന്നുപോകുന്ന പോള്‍ എന്ന പുരോഹിതന്റെ വളരെ മാനുഷികമായ സ്വഭാവമാണ്‌ അപ്പനെ കീഴ്പ്പെടുത്തിയത്‌. നന്‍മയുടെ ഏകപക്ഷീയമായ അവതരണമാണ്‌ ആദര്‍ശവല്‍ക്കരണത്തിനു കാരണമാകുന്നത്‌. ചിലപ്പോള്‍ അത്‌ അതിമധുരത്തിന്റെ ചെകിടിപ്പുണ്ടാക്കുന്നു. എന്നാല്‍, നല്ല ആദര്‍ശവല്‍ക്കരണത്തിന്റെ ഹൃദയദ്രവീകരണശക്തിയേയും മഹനീയതയേയും കാണാതിരിക്കാന്‍ ഇതു കാരണമാകരുത്‌. ബിമല്‍മിത്രയുടെ കഥാപാത്രങ്ങളുടെ ആദര്‍ശബോധവും നന്‍മ നിറഞ്ഞ മനസ്സും വായിച്ച്‌ തങ്ങളുടെ മക്കള്‍ക്ക്‌ ആ കഥാപാത്രങ്ങളുടെ നാമങ്ങള്‍ നല്‍കിയത്‌ മലയാളികളായിരുന്നു. തിന്‍മയുടെയും ആദര്‍ശരാഹിത്യത്തിന്റേയും ഏകപക്ഷീയത സൃഷ്ടിക്കുന്ന ഫലങ്ങള്‍ എപ്പോഴും സക്രിയങ്ങളല്ല താനും. മനസ്സിനെ വിഭ്രമത്തിലേക്കും ഭീതിയിലേക്കും നയിക്കുന്നവയെ മാത്രം സൌന്ദര്യത്തിന്റെയും നല്ല സംവേദത്തിന്റേയും മാനദണ്ഡമായി കാണാനും കഴിയില്ല. ഇവയൊക്കെ പരിഗണിക്കുമ്പോഴും, മതനിയമങ്ങളുടെ മനുഷ്യത്വവിരുദ്ധതയെ കുറിച്ച്‌ മുദ്രാവാക്യങ്ങളില്ലാതെ വായനക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്താന്‍ ദെലദയുടെ നോവലിനു കഴിഞ്ഞിരുന്നുവെന്നത്‌ തീര്‍ച്ചയായിരുന്നു. സാഹിത്യസൃഷ്ടി പ്രവര്‍ത്തിക്കേണ്ടത്‌ പ്രത്യക്ഷമായ മുദ്രാവാക്യങ്ങളുടെ തലത്തിലല്ലെന്ന് അപ്പന്‌ ഉറപ്പുണ്ടായിരുന്നു. ഗോര്‍ക്കിയുടെ നോവലിന്റെ പ്രത്യക്ഷമായ മുദ്രാവാക്യസ്വഭാവമാണ്‌ പ്രധാനമായും അപ്പനെ ആ കൃതിയില്‍ നിന്നും അകറ്റിയത്‌. 

ലോകസാഹിത്യത്തിലെ രണ്ട്‌ അമ്മമാരെ കുറിച്ച്‌ ഇങ്ങനെയെല്ലാം എഴുതുകയും ബ്രെഹ്റ്റിന്റെ മദര്‍ കറേജിലെ അന്നാ ഫിയര്‍ലിന്‍ എന്ന അമ്മയെ യാഥാര്‍ത്ഥ്യത്തിന്റെ കരുത്തുറ്റ സാന്നിദ്ധ്യമായി കാണുകയും ചെയ്ത കെ.പി. അപ്പന്‍ മഹാശ്വേതാദേവിയുടെ അമ്മ എന്ന നോവലിനെ കുറിച്ച്‌ എഴുതാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

(വാക്കറിവ് ത്രൈമാസികത്തില്‍ പ്രസിദ്ധീകരിച്ചത്.)

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...