Friday, May 20, 2011

'ശാസ്ത്രത്തിന്റെ സത്യം'

റോജര്‍ ന്യൂട്ടന്റെ THE TRUTH OF SCIENCE എന്ന പുസ്തകത്തെ കുറിച്ച്

ആധുനികശാസ്ത്രത്തെ കുറിച്ചുളള സാമൂഹിക, സാംസ്ക്കാരിക പഠനങ്ങള്‍ പുതിയദിശകളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്‌. ദാര്‍ശനികതലത്തില്‍ ആധുനികശാസ്ത്രം എത്തിപ്പെട്ട പ്രതിസന്ധികള്‍, പ്രാന്തവല്‍ക്കരിക്കപ്പെട്ട പാശ്ചാത്യേതര സംസ്ക്കാരങ്ങളിലെ ആദ്യകാല ശാസ്ത്രപ്രവര്‍ത്തനത്തെ കുറിച്ചുളള അന്വേഷണവും പുനര്‍ചിന്തയും, വിജ്ഞാനവും അധികാരവും തമ്മിലുളള ബന്ധങ്ങളെ കുറിച്ചുളള ധാരണകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിനും പരിസ്ഥിതിവിനാശത്തിനുമെല്ലാം കാരണമായ സാങ്കേതികവിദ്യയുടേയും രാഷ്ട്രീയാധികാരങ്ങളുടേയും സഹായിയായി വര്‍ത്തിച്ച ജ്ഞാനോല്‍പാദനോപാധിയെന്ന നിലക്കുളള വിമര്‍ശനങ്ങള്‍, ആധുനികശാസ്ത്രത്തെ ഒരു സാമൂഹിക,സാംസ്ക്കാരിക നിര്‍മ്മിതിയായി കണ്ടെത്തുകയും ശാസ്ത്രയുക്തിയുടെ സവിശേഷാധികാരങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഉത്തരാധുനികതയുടെ നിലപാടുകള്‍.. .. ..ഇവയെല്ലാം ആധുനികശാസ്ത്രത്തെ കുറിച്ചുളള പഠനങ്ങളുടെ സമകാലദിശയെ നിര്‍ണ്ണയിക്കുന്നുണ്ട്‌. ഈ സമകാലാവസ്ഥയെ അഭിസംബോധന ചെയ്തുകൊണ്ടേ ശാസ്ത്രത്തെ കുറിച്ചുള്ള ഒരു പുസ്തകം ഇപ്പോള്‍ എഴുതപ്പെടുന്നുള്ളൂ.

റോജര്‍ ന്യൂട്ടണ്‍ എഴുതിയ 'ശാസ്ത്രത്തിന്റെ സത്യം' ഭൌതികശാസ്ത്രസിദ്ധാന്തങ്ങളും ഭൌതികയാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുന്ന ഒരു പുസ്തകമാണ്‌. ഒരു കൂട്ടം സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ ശാസ്ത്രത്തേയും അതിന്റെ ഫലങ്ങളേയും ചിത്രണം ചെയ്യുന്ന രീതിയോടുള്ള വെറുപ്പില്‍ നിന്നാണ്‌ ഈ പുസ്തകം രചിക്കാന്‍ ആരംഭിച്ചതെന്ന് ആമുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്‍ പറയുന്നു. ഘടനാവാദാനന്തരചിന്തയുടെയും ഉത്തരാധുനികതയുടേയും സാമൂഹികനിര്‍മ്മിതിവാദത്തിന്റേയും ഒക്കെ നിലപാടുകളില്‍ നിന്നുകൊണ്ട്‌ ശാസ്ത്രയുദ്ധങ്ങള്‍ നയിക്കുന്നവരെയാണ്‌ റോജര്‍ ന്യൂട്ടണ്‍ ഉദ്ദേശിക്കുന്നത്‌. വളരെയധികം പൊടിപടലങ്ങള്‍ സ്വയം സൃഷ്ടിച്ചശേഷം ഒന്നും കാണാന്‍ കഴിയുന്നില്ലെന്നു പറയുന്ന തത്ത്വചിന്തകന്മാരെ കുറിച്ച്‌ ലെബനിറ്റ്സ് പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിക്കുന്നു. പുത്തന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രത്തോടു സ്വീകരിക്കുന്ന സമീപനം ഇതിനു സമാനമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രം ഒരു സാമൂഹികനിര്‍മ്മിതിയോ? എന്ന അദ്ധ്യായത്തില്‍ ഈ സമകാലാവസ്ഥയെ റോജര്‍ ന്യൂട്ടണ്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്‌.


എന്നാല്‍, പുത്തന്‍ സാമൂഹികശാസ്ത്രജ്ഞന്മാരുടെ വാദഗതികളെ നിരത്തിവച്ച്‌ അതിനെ നിശിതമായി വിമര്‍ശിച്ച്‌ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌. മറിച്ച്‌, ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ വിശദീകരിക്കുകയും അത്‌ എങ്ങനെ എങ്ങനെയെല്ലാം ഇതര വ്യവഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്നു പറയുകയും ചെയ്യാനാണ്‌ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌, ഇത്‌ ശാസ്ത്രത്തിന്റെ തത്ത്വചിന്തയെന്നതിനേക്കാളുപരി ശാസ്ത്രത്തിന്റെ പ്രവര്‍ത്തനരീതിയേയും ഒരു ജ്ഞാനോല്‍പാദനോപാധി എന്ന നിലക്ക്‌ ഈ വ്യവഹാരത്തിന്റെ പ്രസക്തിയേയും കുറിച്ചുള്ള പുസ്തകമാണ്‌. പ്രധാനമായും ഭൌതികശാസ്ത്രത്തെയാണ്‌ ഗ്രന്ഥകാരന്‍ വിശകലനത്തിനു വിധേയമാക്കുന്നത്‌. ഭൌതികശാസ്ത്രത്തിന്റെ ധൈഷണികഘടനയിലേക്ക്‌ നടത്തുന്ന ഒരു പര്യടനത്തിലൂടെ ആധുനികഭൌതികശാസ്ത്രം ഭൌതികയാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ്‌ മനസ്സിലാക്കുന്നതെന്ന് വിശദീകരിക്കപ്പെടുന്നു. ശാസ്ത്രത്തെ സൈദ്ധാന്തികതലത്തിലും പ്രയോഗതലത്തിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ വിവരണങ്ങളാണ്‌ ഈ പുസ്തകത്തില്‍ നാം വായിക്കുന്നത്‌.


വസ്തുതകള്‍, സിദ്ധാന്തങ്ങള്‍, മാതൃകകള്‍, രൂപകങ്ങള്‍, ഭാവനയും സഹജാവബോധവും ...ഇവയോരോന്നും ശാസ്ത്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌. ഗണിതശാസ്ത്രപരമായ അഭിഗൃഹീതങ്ങളേയും സങ്കല്‍പനങ്ങളേയും ക്രമീകൃതമായ പരീക്ഷണപ്രയോഗങ്ങള്‍ക്ക്‌ വിധേയമാക്കി പരിശോധിക്കുന്ന രീതിശാസ്ത്രം ആദ്യമായി അവകാശപ്പെടാന്‍ കഴിയുന്നത്‌ ആധുനികശാസ്ത്രത്തിനാണ്‌. ആധുനികശാസ്ത്രത്തിലെ പരീക്ഷണനിരീക്ഷണങ്ങളുടെ ലക്ഷ്യം തന്നെ പ്രകൃതിയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള അറിവുകളെ ഗണിതശാസ്ത്രത്തിന്റെ പദാവലികളിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയെന്നതായിരുന്നു. ആധുനികശാസ്ത്രത്തിന്‌ സാര്‍വ്വലൌകികമായ ഒരു ഭാഷ; ഗണിതശാസ്ത്രത്തിന്റെ ഭാഷ, കണ്ടെത്താന്‍ കഴിഞ്ഞുവെന്നത്‌ അതിന്റെ ഏറ്റവും വലിയ മെച്ചമായിരുന്നു. പ്രകൃതിയുടെ ഭാഷ ഗണിതശാസ്ത്രമാണെന്ന ഗലീലിയോയുടെ വാക്കുകള്‍ ഓര്‍ക്കുക! പല ഗണിതശാസ്ത്രശാഖകളേയും കണ്ടെത്തുന്നതു തന്നെ ഭൌതികശാസ്ത്രജ്ഞമ്മാരായിരുന്നു. ഭൌതികശാസ്ത്രത്തിന്റെ മേഖലയില്‍ ഗണിതശാസ്ത്രം പ്രകടിപ്പിക്കുന്ന കാരണങ്ങളില്ലാത്ത ക്ഷമതയെ കുറിച്ച്‌ യുജീന്‍ വീഗ്നര്‍ എന്ന ഭൌതികശാസ്ത്രജ്ഞന്‍ അത്ഭുതം കൂറുന്നുണ്ട്‌. ഗണിതശാസ്ത്രം ഭൌതികശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ വലിയ സംഭാവനകളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു അദ്ധ്യായം ഈ പുസ്തകത്തിലുണ്ട്‌.


ശാസ്ത്രത്തിന്റെ സത്യം സാഹിതീയസത്യത്തില്‍ നിന്നും സൌന്ദര്യാത്മകസത്യത്തില്‍ നിന്നും മതാത്മകസത്യത്തില്‍ നിന്നും വിഭിന്നവും വ്യത്യസ്തവുമാണെന്ന് റോജര്‍ ന്യൂട്ടണ്‍ എഴുതുന്നുണ്ട്‌. പ്രകാശപ്രകീര്‍ണനത്തെ കുറിച്ചുള്ള ന്യൂട്ടന്റെ സിദ്ധാന്തത്തോട്‌ ഗോയ്ഥെക്കുണ്ടായിരുന്ന വിമര്‍ശനങ്ങളെ ഈ പ്രശ്നീകരണത്തിന്റെ ഭാഗമായി അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നു. കാള്‍പോപ്പര്‍, റിച്ചാര്‍ഡ്‌ റോര്‍ട്ടി, ഈവ്ലിന്‍ ഫോക്സ്കെല്ലര്‍ തുടങ്ങി ശാസ്ത്രചിന്തയുടെ മേഖലയില്‍ വിഹരിച്ചിരുന്നവരുടെ/ വിഹരിക്കുന്നവരുടെ വാക്കുകളെ തന്റെ സംവാദത്തിലേക്കു കൊണ്ടുവരുന്നു. സാഹിതീയവും യുക്തിപരവും മതാത്മകവുമായ സത്യങ്ങളെ വീണ്ടും യോജിപ്പിക്കാനോ ഒന്നിപ്പിക്കാനോ കഴിയില്ലെന്ന വാക്കുകളോടെയാണ്‌ റോജര്‍ ന്യൂട്ടണ്‍ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്‌. 'ശാസ്ത്രയുദ്ധങ്ങളു'ടെ പശ്ചാത്തലത്തില്‍ ശാസ്ത്രത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നുവെന്ന പ്രസക്തി ഈ പുസ്തകത്തിനുണ്ട്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...