Friday, April 1, 2011

'ഒടിച്ചുമടക്കിയ ആകാശം'

'ഒടിച്ചുമടക്കിയ ആകാശം' ബൃഹത്‌ ദാര്‍ശനികമാനങ്ങളുളള ഒരു കവിതയാണ്‌. ഇപ്പോള്‍, രാഷ്ട്രീയവും തത്ത്വചിന്തയും കൂടിക്കലരുന്ന വാക്കുകളുടെ കൂട്ടുകള്‍ കവി നിര്‍മ്മിച്ചെടുക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള മഹത് സങ്കല്പനങ്ങള്‍ ഈ രാഷ്ട്രീയകവിതയില്‍ സംവാദസന്നദ്ധമാകുന്നു. ആകാശം എന്ന വാക്ക്‌ മനുഷ്യന്‌ എത്തിപ്പിടിക്കാനുളള സാദ്ധ്യതകളുടെ രൂപകമായി മാറിത്തീരുന്നു. വിഹായസ്സിലേക്ക്‌ പറന്നുയരുന്ന പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കില്‍ ഒടിച്ചു മടക്കിയ ആകാശം എന്ന പദക്കൂട്ട് സ്വാതന്ത്ര്യം നേരിടുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുന്ന പരികല്‍പനയാണ്‌. ഈ കവിതയില്‍ ആകാശത്തെ കുറിച്ച്‌ അധികമൊന്നും പറയുന്നില്ല. അത്‌ പക്ഷികളെ കുറിച്ചാണു പറയുന്നത്‌. ആകാശം പക്ഷികള്‍ക്ക്‌ സഞ്ചാരപഥങ്ങള്‍ ഒരുക്കി നല്‍കുന്നു. പക്ഷികള്‍ ചലിക്കുന്നത്‌ സ്വാതന്ത്ര്യത്തിന്റെ പഥങ്ങളിലൂടെ. പക്ഷികളില്‍ നിന്ന് കവി  സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പഠിക്കുന്നു. "പക്ഷികള്‍ എന്നെ വ്യാപിപ്പിച്ചു, എന്നെ പൂരിപ്പിച്ചു. " കവി എല്ലാ പക്ഷികളോടുമൊപ്പം പറക്കുന്നു. പക്ഷികളില്‍ നിന്ന് പഠിച്ചതിന്റെ ക്രമത്തില്‍ തന്റെ ജീവചരിത്രം എഴുതുന്നു. 'കുട്ടിക്കാലം ഒരു പക്ഷിസങ്കേതം' എന്ന് എഴുതുമ്പോള്‍ കുട്ടിയുടെ സ്വതന്ത്രമായ മനസ്സ്‌ തെളിയുന്നു. ഓരോ പക്ഷിയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളേയും വലിയ അര്‍ത്ഥങ്ങളേയും കുറിച്ച്‌ പഠിക്കുന്നു. സ്വാതന്ത്ര്യത്തിനായുളള ദാഹത്തില്‍ മയൂരം പീലി വിടര്‍ന്നാടുന്ന ഉത്സവം സ്വപ്നം കാണുന്നു. സ്വാതന്ത്ര്യം ഒരു മഹാസ്വപ്നമായി മനസ്സില്‍ പൂത്തുവിടരുന്നു. എന്നാല്‍, പക്ഷികള്‍ നല്‍കിയ "പാഠപുസ്തകത്തിലെ പീലിക്കിനാവ്‌ ലോകമയൂരമായി വിടര്‍ന്നില്ല". ഒടിച്ചു മടക്കിയ ആകാശപഥങ്ങളില്‍ സ്വാതന്ത്ര്യദാഹികള്‍ക്കും വഴി തെറ്റുന്നു. "കുയിലും മയിലും കുഞ്ഞിരാമന്‍നായരും കൂടുണ്ടാക്കാറില്ല" എന്നു പഠിക്കാത്തവന്‍ കൂടുകള്‍ നിര്‍മ്മിച്ചു. പൂവനും പിടയ്ക്കും പാകത്തില്‍ കൂടുണ്ടാക്കി. "വരവായ്‌ വന്‍ പ്രളയമെന്നോതി വരാന്‍ മടിച്ച വിദൂരസ്വപ്നരാഗങ്ങളേയും ഞാനെന്റെ പാര്‍ട്ടിയുടെ കൂട്ടിലാക്കി". പിന്നെ വരുന്ന വിവേകത്തില്‍ കാക്കയിലെ കുറുക്കനെ കാണുന്നു, ഒട്ടകപ്പക്ഷിയില്‍ ഒട്ടകത്തേയും. ഗുരുക്കന്‍മാരായി നിന്ന ചില പക്ഷികളില്‍ മൃഗമുണ്ടെന്ന അറിവ്‌ നേടുന്നു. സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തസംഹിതകളില്‍ സത്യവും സാന്ത്വനവും അധികാരവും നുണയും കൂടിക്കുഴയുന്നതിനെ കവി കാണിച്ചുതരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള കേവലസങ്കല്‍പനങ്ങള്‍ നിരര്‍ത്ഥകമെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ കേവലസങ്കല്‍പനങ്ങളില്‍ നിന്നും വിടുതി നേടുന്നവന്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ കൂടുതല്‍ ഖരമാര്‍ന്ന അടിത്തറകളില്‍ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തസംഹിതകളില്‍ സത്യവും സാന്ത്വനവും അധികാരവും നുണയും കൂടിക്കുഴയുതിനെ കവി കാണിച്ചുതരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള കേവലസങ്കല്‍പനങ്ങള്‍ നിരര്‍ത്ഥകമെന്ന് ബോദ്ധ്യപ്പെടുത്തുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...