Monday, January 24, 2011

കാവിനിറമുള്ള സ്ഫോടനങ്ങള്‍: ദേശാഭിമാനത്തിന്റെ പുതിയ മാതൃകകള്‍

നിരവധി നിരപരാധികളായ മനുഷ്യരുടെ ജീവന്‍ അപഹരിച്ച 
2006ലേയും  2008ലേയും മാലേഗാവ് സ്ഫോടനങ്ങള്‍ക്കും 
2007ല്‍ നടന്ന സംഝോത എക്സ് പ്രസിലേയും 
അജ്മീര്‍ ഷരീഫിലേയും മക്കാ മസ്ജിദിലേയും സ്ഫോടനങ്ങള്‍ക്കും നേതൃത്വപരമായ പങ്കു വഹിച്ചത്  ആര്‍. എസ്. എസ്  ആണെന്നും 
സാധ്വി പ്രജ്ഞാസിങിനേയും കേണല്‍ പുരോഹിതിനേയും പോലുള്ള സംഘപരിവാര്‍ നേതാക്കളായിരുന്നു ഇതിന്റെ സൂത്രധാരകരും നടത്തിപ്പുകാരുമെന്നും വെളിപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ പുറത്തു വന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഹിതിനോടും പ്രജ്ഞയോടുമൊപ്പം പങ്കു വഹിച്ച സ്വാമി അസിമാനന്ദയാണ്  സംഘപരിവാറിന്റെ പങ്കു വെളിപ്പെടുത്തിയത്. നേരത്തെ മലേഗാവ് സ്ഫോടനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്കിയ കര്‍ക്കരെ, ബോംബെ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടപ്പോളുണ്ടായ മാധ്യമവിശകലനങ്ങള്‍ ഓര്‍ക്കുക.
ഇപ്പോള്‍, മാലേഗാവ് -സംഝോത എക്സ് പ്രസ് സ്ഫോടനങ്ങളുടെ 
പ്രധാന ആസൂത്രകനെന്നു കരുതുന്ന, മുന്‍ ആര്‍. എസ്. എസ് പ്രചാരകനായിരുന്ന, സുനില്‍ജോഷിയുടെ കൊലക്കു പിന്നിലും പ്രവര്‍ത്തിച്ചത് സംഘപരിവാരാണെന്നു കണ്ടെത്താവുന്ന തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.


"ദേശസ്നഹി"കളായ സംഘപരിവാര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്?
അവര്‍ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുന്നു. 
ഗുജറാത്ത് മാതൃകയിലുള്ള കലാപങ്ങളിലൂടെ വംശശുദ്ധി വരുത്തുന്നു.
സംഘപരിവാരിന്റെ രാഷ്ട്രീയസംഘടന അധികാരത്തിലെത്തുമ്പോഴും വ്യത്യാസമില്ല; വിദേശമൂലധനത്തിനും ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും നമ്മുടെ രാജ്യത്തേക്ക് യഥേഷ്ടം കടന്നു വരാം.
മക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നു.
ഇപ്പോള്‍, അവര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നിരപരാധികളെ കൊന്നൊടുക്കുന്നു.
കെട്ടിച്ചമച്ച തെളിവുകളും ഗൂഢപദ്ധതികളും വഴി മുസ്ളിം യുവാക്കളെ കുറ്റം ചുമത്തി ജയിലിലടയ്ക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. (നിരപരാധികളായ നൂറുകണക്കിനു യുവാക്കള്‍ ഇതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുന്നു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകുന്നു.)
പ്രാപ്തരും പ്രതി‍ജ്ഞാബദ്ധരുമായ ഉദ്യോഗസ്ഥന്മാരെ ഗൂഢാലോചനകളിലൂടെ ഭീകരാക്രമണമുഖങ്ങളിലേക്കു പറഞ്ഞുവിടുന്നു. തങ്ങളുടെ കൂടെയുള്ളവരെ തന്നെ കൊന്നു തിന്നുന്നു.


ദേശസ്നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍!!!


Sunday, January 16, 2011

ശബരിമലയിലെ ദുരന്തം

മകരജ്യോതി ദര്‍ശനത്തിനു ശേഷം ശബരിമലയിലെ പുല്‍മേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ച സംഭവം ഒരു പൌരസമൂഹം എന്ന നിലക്ക് കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപ്പെടുന്ന മകരജ്യോതി ദൈവികമായ ഒരു കാഴ്ചയാണെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തന്മാര്‍ അതു കാണുന്നതിനും വണങ്ങുന്നതിനും കാത്തുനില്ക്കുന്നത്. എന്നാല്‍, ഈ ജ്യോതിദര്‍ശനത്തില്‍ ദൈവികമായ ഒന്നും തന്നെയില്ലെന്നും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ കെ.എസ്.ഇ.ബി യിലേയോ പോലീസ് വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാര്‍ സൃഷ്ടിക്കുന്ന ജ്യോതിയാണ് ഭക്തന്മാര്‍ കാണുന്നതെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഭരണകൂടത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ് ഇതു നടക്കുന്നതെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകരജ്യോതിയില്‍ യുക്തിപരമോ ശാസ്ത്രീയമോ ആയ യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലെന്നതു പോലെ ദൈവികമായ യാഥാര്‍ത്ഥ്യവുമില്ല.  ഇപ്പോള്‍ അത് ഒരു അന്ധവിശ്വാസമാണ്.


ഒരു ജനാധിപത്യ പൌരസമൂഹത്തില്‍, ഐഹികതയുടെ മൂല്യങ്ങളോട് ഏതെങ്കിലും വിധത്തില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. ഇങ്ങനെയൊരു അപകടത്തിന് അവിടെ സാദ്ധ്യതകളുമില്ല.ഒരു അന്ധവിശ്വാസത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുകയും ഇത്ര വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കപ്പെടുകയും ചെയ്യുന്നതിനെ നേരിടാന്‍ ഒരു ആധുനിക പൌരസമൂഹത്തിന്റെ മനസ്സോടെ കേരളം പ്രതികരിക്കേണ്ടിയിരിക്കുന്നു.

Thursday, January 6, 2011

യുക്തി എത്രമാത്രം യുക്തിഭദ്രമാണ്?

യുക്തിയെ കുറിച്ചുള്ള ചില സമകാല പ്രതികരണങ്ങളാണ്‌ ഇവിടെ എഴുതുന്നത്‌. ഡേവിഡ്‌ മില്ലര്‍ പറയുന്നു"ഞാന്‍ യുക്തിയെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌,എന്നാല്‍, ഞാന്‍ കാണുന്നത്‌ നുണകളാണ്‌." യുക്തിയും ശാസ്ത്രവും പൊതുജനസമ്പര്‍ക്കവ്യവസായത്തിന്റെ, പരസ്യവ്യവസായത്തിന്റെ, നല്ല ആയുധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രത്തേയും യുക്തിയേയും സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി പരസ്യവ്യവസായികള്‍ ദുരുപയോഗപ്പെടുത്തുന്നു. സ്ത്രീകളില്‍ സിഗരറ്റു വലിക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു പരസ്യം സിഗരറ്റിനെ സ്വാതന്ത്ര്യത്തിന്റെ ടോര്‍ച്ചായും സമത്വത്തിന്റെ വാഹകമായും അവതരിപ്പിക്കുന്നു. മനശാസ്ത്രയുക്തിയുടെ സമര്‍ത്ഥമായ ഉപയോഗമാണിത്‌. ഇന്റര്‍നാഷണല്‍ ലൈഫ്‌ സയന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു കേള്‍ക്കുമ്പോള്‍ അത്‌ ഒരു ശാസ്ത്രസ്ഥാപനമാണെന്നു നമുക്കു തോന്നുമെങ്കിലും ഭക്ഷ്യവ്യവസായത്തിന്റേയും രാസവ്യവസായത്തിന്റേയും മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വലിയ കമ്പനികള്‍ ഒന്നിച്ചുകൂടുന്ന ഒരു ലോബിയാണത്‌. കുറേ വര്‍ഷങ്ങളായി അതിനെ നയിച്ചു കൊണ്ടിരുന്നത്‌ കൊക്കോകോള കമ്പനിയാണ്‌. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റും പ്രതിനിധീകരിക്കുന്നത്‌ ശാസ്ത്രയുക്തിയെയല്ല, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ താല്പര്യങ്ങളെയാണ്‌. 

നമ്മുടെ യുക്തിയോടുള്ള പ്രതിജ്ഞാബദ്ധത വളരെ നേരിയതാണെന്ന് അമേരിക്കന്‍ ജനതയെ ചൂണ്ടി നോം ചോംസ്ക്കി പറയുന്നുണ്ട്‌. ചെചെനിയയുടെ മേലുള്ള റഷ്യന്‍ അധിനിവേശത്തെ കുറിച്ചു നടന്നതു പോലുള്ള ഒരു ചര്‍ച്ച അമേരിക്കയുടെ ഇറാക്ക്‌ അധിനിവേശത്തെ കുറിച്ച്‌ നടന്നില്ലെന്ന് അദ്ദേഹം തന്റെ ജനതയോടു പറയുന്നു. നാം മറ്റുളളവരെ വിലയിരുത്തുന്നതിന്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ സ്വയം വിലയിരുത്തുന്നതിന്‌ ഉപയോഗിച്ചിരുന്നെങ്കില്‍ അത്‌ അസഹനീയമായ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുമായിരുന്നുവെന്ന്, ഈ അധികാരഘടനയുടെ മൌലികവിമര്‍ശനമായി മാറിത്തീരുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഈ ചര്‍ച്ചയില്‍ യുക്തിസഹമായ ഒരു തീരുമാനം എടുക്കാന്‍ അമേരിക്കന്‍ ജനത വിമുഖരായിരുന്നുവെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. തങ്ങള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുന്ന എന്തിനേയും ചൂഷണത്തിനും കീഴടക്കലിനും വേണ്ടി അധികാരശക്തികള്‍ ഉപയോഗിക്കുന്നുവെന്നും ശാസ്ത്രവും യുക്തിയും ഇതിന്‌ അപവാദമാകുന്നില്ലെന്നും നോം ചോംസ്ക്കി കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. 

നമ്മള്‍ ആരും തന്നെ യുക്തിബോധത്തെ ഉപയോഗിക്കുന്നതേയില്ലെന്ന് പറയുന്നവരുണ്ട്‌. ന്യൂറോ ശാസ്ത്രജ്ഞനായ ക്രിസ്‌ ഫ്രിത്ത്‌ ഈ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്‌, ചിന്തിക്കുന്നതു തന്നെയും, ബോധപൂര്‍വ്വമല്ലെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാറ്റിനേയും കുറിച്ച്‌ ബോധപൂര്‍വ്വം ചിന്തിച്ചു കൊണ്ടേ പ്രവര്‍ത്തിക്കൂയെന്ന് തീരുമാനിച്ചാല്‍ പിന്നെ നമുക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലത്രെ! ഏതൊരു കാര്യവും നന്നായി ചെയ്യുന്നതിന്‌ നമ്മുടെ അബോധത്തിന്‌ ശരിയായ കഴിവുകളുണ്ട്‌. നമ്മുടെ വൈകാരികപ്രതികരണങ്ങള്‍ പലപ്പോഴും ബോധപൂര്‍വ്വനിശ്ചയങ്ങളേക്കാല്‍ മെച്ചമാണ്‌. ബോധപൂര്‍വ്വമായ യുക്തിയുടെ പ്രയോഗം നാം ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുന്നതിനുള്ള ശ്രമം മാത്രമാണ്‌. നാം എന്തുകൊണ്ട്‌ ഒരു കാര്യം അങ്ങനെ ചെയ്തുവെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിത്‌. ഈ ന്യായീകരണങ്ങള്‍ നമ്മുടെ ചിന്തകളുടേയും ഓര്‍മ്മകളുടേയും കുഴങ്ങിയ അവസ്ഥകളില്‍ നിന്നും ജനിക്കുന്ന ഒരു 'കഥ'യാണ്‌. നമ്മുടെ ന്യായീകരണങ്ങളില്‍ വികാരങ്ങള്‍ മൂടികിടക്കുന്നുണ്ട്‌. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രം തലച്ചോറിനെ കുറിച്ചും വികാരങ്ങളെ കുറിച്ചും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നു. നാം എങ്ങനെയാണ്‌ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്‌, പഠിക്കുന്നത്‌, തീരുമാനങ്ങള്‍ എടുക്കുന്നത്‌, ഓര്‍മ്മിച്ചെടുക്കുന്നത്‌, തിരിച്ചറിയുന്നത്‌, പ്രവര്‍ത്തിക്കുന്നത്‌ ... ഇവയെ കുറിച്ചെല്ലാം നിലനില്ക്കുന്ന പഴയ ആശയങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. നമ്മളില്‍ യുക്തി രൂപപ്പെടുന്നതിനെ കുറിച്ചുള്ള ധാരണകള്‍ പുതുക്കപ്പെടുകയാണ്‌. കാരണയുക്തി സര്‍ഗാത്മകതയേയും സഹജാവബോധത്തേയും നിഷേധിക്കുന്നുവെന്ന്, ഇത്‌ സമഗ്രമായ നിലപാടിലെത്താന്‍ നമ്മെ അശക്തരാക്കുന്നുവെന്ന് കലാകാരനായ കീത്ത്‌ ടൈസന്‍ എഴുതുന്നു. ഐസക്‌ ന്യൂട്ടനു മാത്രമല്ല, ലിയോനാര്‍ദോ ഡാവിഞ്ചിക്കും പ്രാധാന്യമുണ്ട്‌. വിജ്ഞാനത്തിന്റെ ന്യൂനീകരണം സാങ്കേതികവിദ്യയുടെ വികാസത്തെ ത്വരിപ്പിച്ചെങ്കിലും വ്യത്യസ്തവ്യവഹാരങ്ങളുടെ കൂടിച്ചേരലില്‍ നിന്നും ഉരുത്തിരിയുന്ന സമഗ്രമായ ഉദ്ഗ്രഥനത്തെ സഹായിച്ചില്ല. ഇത്‌ ബുദ്ധി കൊണ്ട്‌ വികലനം ചെയ്യേണ്ട പ്രശ്നമല്ല, ഒരു വൈകാരികപ്രശ്നമാണ്‌. കാരണയുക്തി സനാതനമൂല്യങ്ങള്‍ക്കും സാന്മാര്‍ഗികതയ്ക്കും എതിരായി നില്‍ക്കുന്നുവെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്‌ റോവന്‍ വില്യംസിന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്നതാണ്‌. കാരണയുക്തിയുടെ കടന്നുകയറ്റം മനുഷ്യരെ യുക്തിയുള്ളവരെന്നും യുക്തിയില്ലാത്തവരെന്നും വേര്‍തിരിച്ചു. ആധികാരികതയുടെ ആക്രമണത്തെ സഹായിക്കുന്ന ഉപകരണമായി കാരണയുക്തി പരിണമിച്ചു. മാനുഷികവും സാന്മാര്‍ഗ്ഗികവുമായ ഒരു ലോകം എങ്ങനെ സൃഷ്ടിക്കുമെന്ന ചോദ്യത്തെ അത്‌ ഉന്നയിക്കുതേയില്ല. അത്‌ സൃഷ്ടിച്ചത്‌ മാനുഷികതയുടെ വളരെ കൃത്രിമമായ ഒരു മാതൃകയെയാണ്‌. യുക്തിയില്‍ മാത്രമായി ഫോക്കസ്‌ ചെയ്യുന്ന ഒരാള്‍ക്ക്‌ മനുഷ്യര്‍ അവരുടെ ജീവിതത്തെ എങ്ങനെയാണു മനസ്സിലാക്കുതെന്ന് വിശദീകരിക്കാന്‍ കഴിയില്ല. വരണ്ട യുക്തി കൊണ്ടല്ല, കഥകള്‍ കൊണ്ടാണ്‌ ജനങ്ങള്‍ ലോകത്തെ മനസ്സിലാക്കുന്നത്‌. യുക്തിയുടെ പരിമിതലോകത്ത്‌ ഒതുങ്ങിക്കഴിയാന്‍ മനുഷ്യര്‍ക്കാവില്ലെന്ന് സാന്മാര്‍ഗികശാസ്ത്രജ്ഞനായ ടോം ഷേക്സ്പിയര്‍ വാദിക്കുന്നു. കാരണയുക്തി മറ്റൊരു വിശ്വാസം മാത്രമാണെന്നു പറയുന്ന മേരി മിഡ്ഗ്ളൈ ഒരു വ്യവസ്ഥയും അപ്രമാദിത്വമുള്ള വെളിപാടുകള്‍ നല്‍കാന്‍ കരുത്തുള്ളതല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്തപ്രശ്നങ്ങള്‍ വ്യത്യസ്തങ്ങളായ ചിന്താരീതികളെ ആവശ്യപ്പെടുന്നുണ്ട്‌. 

ഗണിതശാസ്ത്രകാരനായ റോജര്‍ പെന്‍ റോസ്‌ എഴുതുന്നത്‌ കാരണയുക്തിയെ അടിസ്ഥാനപ്പെടുത്തുന്ന ശാസ്ത്രം തന്നെ യുക്തിബോധത്തിലെ വിടവുകളെ കണ്ടെത്തുന്നുവെന്നാണ്‌. ഗോഡല്‍ സിദ്ധാന്തം യുക്തിയിലെ വിടവുകളെ ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ള ഗണിതശാസ്ത്രഫലമാണ്‌. ഔപചാരികയുക്തി സാര്‍വ്വലൌകികമാണെന്ന പ്രതീക്ഷയെ ഗോഡല്‍ സിദ്ധാന്തം തകര്‍ത്തു കളയുന്നു. സുഭദ്രവും സ്വയംസിദ്ധവുമായ പ്രമാണ(theorem)ങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യൂഹങ്ങള്‍ക്കും തീര്‍ച്ച പറയാനാവാത്ത പ്രമേയങ്ങളുണ്ടായിരിക്കുമെന്നാണ്‌ ഗോഡല്‍ സിദ്ധാന്തിക്കുന്നത്‌. ഇത്‌ കാരണയുക്തിയുടെ പരിമിതിയെ പുറത്തു കൊണ്ടുവരുന്നു. തന്റെ ഒരു സിദ്ധാന്തത്തെ വിശദീകരിക്കുന്നതിന്‌ സഹജാവബോധം, ഉള്‍ക്കാഴ്ച തുടങ്ങിയ വാക്കുകളെയാണ്‌ ഗോഡല്‍ ഉപയോഗിക്കുന്നത്‌. ക്വാണ്ടം ബലതന്ത്രം നിര്‍ദ്ദേശിക്കുന്ന സൂക്ഷ്മകണികയുടെ യുക്തിരഹിതമായ പെരുമാറ്റത്തെ കുറിച്ചും റോജര്‍ പെന്‍ റോസ്‌ എഴുതുന്നുണ്ട്‌. ഒരു സൂക്ഷ്മകണികയെ ഒരേ സമയത്ത്‌ രണ്ടു സ്ഥലങ്ങളില്‍ കാണാനുള്ള സാദ്ധ്യതകളെയാണ്‌ ഈ ശാസ്ത്രജ്ഞന്‍ പരാമര്‍ശിക്കുന്നത്‌. ശാസ്ത്രത്തില്‍ യുക്തിരാഹിത്യവും വൈരുദ്ധ്യങ്ങളും നിറയുകയാണത്രെ! അവിടെ എന്തുമാകാമെന്ന സ്ഥിതി സംജാതമായിരിക്കുന്നു. എങ്കിലും, മാനവിക വ്യവഹാരങ്ങളും അന്വേഷണങ്ങളും യുക്തിയിലധിഷ്ഠിതമായിരിക്കണമെന്ന് ഈ ശാസ്ത്രജ്ഞന്‍ ഉറപ്പിക്കുന്നു. 

നമ്മുടെ യുക്തിയുടെ ഉപയോഗങ്ങള്‍ യുക്തിഭദ്രമായിരിക്കണം.

'NEW SCIENTIST' നോട് കടപ്പാട്

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...