Saturday, December 4, 2010

നമ്മുടെ ദൈവവിശ്വാസത്തെ കുറിച്ച് ഒരു ഉപന്യാസം

 "The struggle against religion is, therefore, indirectly the struggle against that world whose spiritual aroma is religion." Karl Marx

ദേവാരാധനക്കായി ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും എത്തിച്ചേരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. മക്കയിലേയും തിരുപ്പതിയിലേയും ശബരിമലയിലേയും വേളാങ്കണ്ണിയിലേയും പ്രാര്‍ത്ഥനാകേന്ദ്രങ്ങളിലേക്കെത്തുന്ന ദൈവവിശ്വാസികളുടെ എണ്ണം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന പണക്കെട്ടുകളുടേയും സ്വര്‍ണ്ണാഭരണങ്ങളുടേയും ഇതര കാഴ്ചദ്രവ്യങ്ങളുടേയും അളവില്‍ വര്‍ഷം തോറും വലിയ വര്‍ദ്ധനവുണ്ടാകുന്നുണ്ട്‌. ദൈവഭക്തന്മാര്‍ ഭക്തിയുടേയും മതത്തിന്റേയും ചിഹ്നങ്ങള്‍ പുറത്തേക്കു പ്രദര്‍ശിപ്പിക്കുന്നതും വ്യാപകമായിരിക്കുന്നു. കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രശ്നം, യാഗം, ഹോമം, കലശം, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക്‌ ധ്യാനങ്ങള്‍, ഭജനം, മനുഷ്യദൈവങ്ങള്‍ ഇവയിലെല്ലാം എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. ദൈവങ്ങള്‍ സന്തുഷ്ടരാകുന്നതിന്‌ വലിയ തുക മുടക്കിയുള്ള ക്രിയകള്‍ ആവശ്യമായിരിക്കുന്നു. മതപുരോഹിതന്മാര്‍ ഇവയെ പ്രോത്സാഹിപ്പിക്കുന്നു.


ആചാരപരമായ ദേവക്രിയകള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ക്ക്‌ ദക്ഷിണയായും കൂലിയായും സംഭാവനയായും മറ്റും വലിയ തുകകള്‍ ലഭിക്കുന്നുണ്ട്‌. ഇവരുടെ ജീവിതം സമ്പല്‍സമൃദ്ധമാകുന്നതും കാണാം. വിശ്വാസികളാലോ മതസംഘടനകളാലോ പരിരക്ഷിക്കപ്പെടാത്ത ദേവാലയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വിളക്കു കത്തിക്കാന്‍ എണ്ണയില്ലാത്ത അവസ്ഥ എവിടേയും നിലനില്‍ക്കുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയിലും ചൂഷണത്തിലും തുടരുന്നുവെങ്കിലും അവര്‍ അഭയമായി കണ്ട്‌ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങള്‍ ദുസ്ഥിതിയില്‍നിന്നു മാറിത്തീരുന്നുണ്ട്‌. ആദിവാസികളുടേയും ദളിതരുടേയും അധ:സ്ഥിതരുടേയും ദൈവങ്ങള്‍ വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മദ്യവും ഇറച്ചിയും സേവിച്ചിരുന്ന ഈ ദൈവങ്ങള്‍ പാലും തേനും പഞ്ചാമൃതവും മാത്രം കഴിക്കുന്ന ശുദ്ധന്മാരായി മാറിത്തീര്‍ന്നിട്ടുണ്ട്.  ഈ ദൈവങ്ങളുടെ തറകള്‍ ക്ഷേത്രങ്ങളായി പുന:നിര്‍മ്മിക്കപ്പെടുന്നതും കാണാം. അവിടെനിന്നും നാരായണീയത്തിന്റെ സി.ഡി. പാടിത്തുടങ്ങുന്നു. 

ദേവാലയങ്ങളുടെ എണ്ണം സ്ക്കൂളുകളുടേയോ ആതുരശുശ്രൂഷാ സ്ഥാപനങ്ങളുടേയോ മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണെന്നു കാണാം. വലിയ വ്യവസ്ഥാപിത കേന്ദ്രങ്ങളായി മാറിത്തീര്‍ന്നിരിക്കുന്ന ദേവാലയങ്ങള്‍ വ്യക്തിയുടെ ദൈവവിശ്വാസത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നത്. മതസ്ഥാപനങ്ങളോ സാംസ്ക്കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ മതസംഘടനകളോ നയിക്കുന്നവയായി ദേവാലയങ്ങള്‍ മാറുകയും വ്യാവസായികവും വാണിജ്യപരവുമായ സ്ഥാപനങ്ങള്‍ നടത്തുതിന്‌ ദേവാലയങ്ങള്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ ദൈവദാസന്‍മാരായ മതപുരോഹിതന്മാരും ആത്മീയനേതാക്കളും നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാരായും ആശുപത്രികളുടെ മാനേജര്‍മാരായും ഡയറക്ടര്‍മാരായും മതപുരോഹിതന്‍മാര്‍ മാറിത്തീരുന്നു. 

ദൈവവിശ്വാസത്തിന്റെ പ്രശ്നം വ്യക്തികളുടെ പ്രശ്നമെന്നതിലുമുപരി, മതസമൂഹത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുന്ന രീതി പ്രബലമായിട്ടുണ്ട്‌. അത്‌ സംഘര്‍ഷത്തിന്റെ രൂപങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്‌. ഇങ്ങനെ, ദൈവവിശ്വാസത്തെ ആധാരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലവും ശക്തവുമായിരിക്കുന്നുവെങ്കിലും ദൈവചിന്ത മനുഷ്യരിലേക്കു പകരാന്‍ ആഗ്രഹിക്കുന്നുവെന്നു കരുതപ്പെടുന്ന സ്നേഹത്തിന്റേയും സത്യത്തിന്റേയും കരുണയുടേയും മൂല്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ വലിയ ഇടിവാണ്‌ സംഭവിച്ചിരിക്കുന്നത്‌. ധാര്‍മ്മികമെന്ന് ദൈവചിന്ത നിഷ്ക്കര്‍ഷിക്കുന്ന മൂല്യങ്ങളല്ല; മറിച്ച്‌, അസത്യവും അഴിമതിയും നൃശംസതയും നെറികേടുകളും സമൂഹജീവിതത്തെ അടക്കിഭരിക്കുന്നു. സമൂഹജീവിതം അധോലോകമാഫിയകളുടെ പ്രവര്‍ത്തനലോകമായി മാറുന്നു. വ്യക്തിജീവിതത്തിലേക്കും തിന്മ കടന്നുകയറുന്നു. പുറമേക്ക്‌ മതചിഹ്നങ്ങളും ഭക്തിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകള്‍ക്കു പോലും അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനോ കൈക്കൂലി വാങ്ങുന്നതിനോ യാതൊരു മനക്ളേശവുമില്ല. ദൈവചിന്തയുടെ വക്താക്കള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സാമൂഹികനീതിയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ക്ക്‌ യാതൊരു മൂല്യവുമില്ല. മാത്രമല്ല, അവ മിക്കവാറും വാണിജ്യക്കൊളളയുടേയും കോഴയുടേയും കേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍, യേശുദേവന്‍ പുനരവതരിക്കുകയും നമ്മുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവയ്ക്കുളളില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ കച്ചവടകേന്ദ്രങ്ങളെ തന്റെ കൈകള്‍ കൊണ്ടും വാളുകൊണ്ടും തട്ടിമറിക്കാന്‍ കഴിയാതെ വിഷമിക്കുമെന്നു തീര്‍ച്ച. ദേവാലയങ്ങളിലെ വാണിജ്യകേന്ദ്രങ്ങളെ തകര്‍ക്കാന്‍ യേശുദേവന്‌ ഒരു പുതിയ പ്രസ്ഥാനത്തെ സൃഷ്ടിക്കേണ്ടിവരും. 

ശുദ്ധമാകണമെന്ന് സ്വയം നിഷ്ക്കര്‍ഷിക്കുന്ന ദൈവചിന്തയെ ആധാരപ്പെടുത്തിയല്ല നമ്മുടെ ദൈവവിശ്വാസം നിലനില്‍ക്കുന്നത്. അതിന്റെ ആധാരവും ലക്ഷ്യവും വ്യത്യസ്തമാണെന്ന് ഉറപ്പിക്കാവുന്ന അനുഭവങ്ങളാണിത്‌.



നമ്മുടെ ദൈവം അക്കമഹാദേവിയുടേയോ മീരയുടേയോ സെന്റ്ഫ്രാന്‍സിസിന്റെയോ ദൈവമല്ല. നാം ഭജിക്കുന്നതും നമിക്കുന്നതും ദൈവത്തിന്റെ വിവിധ രൂപങ്ങള്‍ക്കും സങ്കല്‍പനങ്ങള്‍ക്കും മുന്നിലാണെങ്കിലും അതിന്റെ യഥാര്‍ത്ഥ ഏകരൂപം പണത്തിന്റേതു മാത്രമാണ്‌. എല്ലാറ്റിനേയും കച്ചവടത്തിനുളള ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ ദൈവത്തിനേയും ഒരു വാണിജ്യചരക്കാക്കി മാറ്റുന്നു. അത്‌ ടൂറിസ്റ്റ്‌ വ്യവസായത്തിന്‌, സേവനമേഖലയിലെ ലാഭാധിഷ്ഠിതമായ ഇതരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്വരകമാകാന്‍ കഴിവുളള ഒരു നല്ല ചരക്കാണ്‌. ദൈവത്തെ ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ പണത്തെ ദൈവമായി കരുതുന്ന സമൂഹത്തിന്റെ വ്യവസ്ഥയാണ്‌. ശുദ്ധമായ ദൈവചിന്തയില്‍ നിന്ന് അകുന്നു പോകുകയും ദൈവചിന്തക്ക്‌ അന്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട്‌ ദൈവത്തിനു വേണ്ടിയുളള ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ഭജിക്കുന്നത്‌ മൂലധനത്തിന്റേയും ലാഭത്തിന്റേയും ഒക്കെ രൂപത്തില്‍ വെളിപ്പെടുന്ന പുതിയ ദൈവത്തെയാണ്‌.
കൈക്കൂലി നല്കി ദൈവത്തെയും പ്രീണിപ്പിക്കാമെന്ന വിശ്വാസം നമ്മുടെ സമൂഹത്തില്‍ അധീശത്വം നേടിയിട്ടുള്ള ആശാസ്യമല്ലാത്ത ചില പ്രവണതകളുടെ പ്രകാശനം കൂടിയാണ്. വര്‍ദ്ധമാനമാകുന്ന ദൈവവിശ്വാസത്തിന് വര്‍ഗ്ഗപരമായ ചില മാനങ്ങളുമുണ്ട്. മദ്ധ്യവര്‍ഗ്ഗത്തിനു നമ്മുടെ സമൂഹത്തിലുള്ള മേല്‍ക്കൈയും ആ വര്‍ഗ്ഗം പ്രകടിപ്പിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ചുള്ള അമിതമായ ആകാംക്ഷകളും അതിനെ എപ്പോഴും ആവേശിച്ചിരിക്കുന്ന ദ്വൈതാത്മാവിന്റെ കാപട്യമെന്ന പോലെ കാമ്പില്ലാത്ത ദൈവവിശ്വാസത്തിനും  ത്വരകമാകുന്നു.
എന്നാല്‍, ദൈവവിശ്വാസത്തെ തര്‍ക്കിച്ചു പരാജയപ്പെടുത്തി ദൈവമില്ലെന്നു സ്ഥാപിച്ച് പ്രശ്നങ്ങളെ പരിഹരിക്കാമെന്നു കരുതുന്നവര്‍ യാഥാര്‍ത്ഥ്യത്തെ ശരിയായ ദിശയില്‍ അഭിസംബോധന ചെയ്യുന്നില്ല. ദൈവമെന്ന ആശയം ഒരു ഭൗതികശക്തിയായി സമൂഹത്തെ കീഴ്പ്പെടുത്തി നില്ക്കുന്നുണ്ടെന്ന് കാണാതിരിക്കരുത്. മനുഷ്യന്‍ മതത്തെ സൃഷ്ടിച്ച ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതാകണം മതം ഇല്ലാതാകാന്‍. ദൈവവും അങ്ങനെ തന്നെയല്ലേ?

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മാഷുപരൺജതിനോട് മുഴുവനായി യോജിക്കുവാൻ കഴിയുകയില്ലെങ്കിലും ഈ ഉപന്യാസം നന്നായിട്ടുണ്ട് കേട്ടൊ

SHYJU said...

ശുദ്ധമായ ദൈവചിന്ത!!!!

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...