Sunday, December 19, 2010

ചലച്ചിത്രത്തില്‍ കാണുന്നതും പകല്‍വെളിച്ചത്തില്‍ കാണാത്തതും

ആധുനികതാവാദത്തിന്റെ കാഴ്ചപ്പാടുകളെ പ്രശ്നീകരിക്കുകയും ഉത്തരാധുനികതയുടെ കലാദര്‍ശത്തെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു ചലച്ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌. രാജീവ്നാഥ്‌ സംവിധാനം ചെയ്ത 'പകല്‍നക്ഷത്രങ്ങള്‍' എന്ന ചലച്ചിത്രമാണിത്‌. ഒരു ചലച്ചിത്ര കലാകാരന്റെ ജീവിതത്തെ സവിശേഷമായ രീതികളില്‍ ആവിഷ്ക്കരിക്കാനുളള സംവിധായകന്റെ ശ്രമം ഉത്തരാധുനികതയുടെ ചില കലാസങ്കല്പനങ്ങളെ പ്രസ്താവിക്കുന്നതില്‍ എത്തിച്ചേരുന്നു. ആധുനികതാവാദം മുന്നോട്ടുവച്ച ചില പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളേയും രാജീവ്നാഥിന്റെ ഈ ചിത്രത്തില്‍ നമുക്കു കണ്ടെത്താവുന്നതാണ്‌. ഉത്തരാധുനികതയുടെ കലാദര്‍ശത്തെ പ്രഖ്യാപിക്കുമ്പോഴും ആധുനികതാവാദത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടാന്‍ സംവിധായകനു കഴിയുന്നില്ല. ചലച്ചിത്രത്തിന്റെ പ്രശ്നകാലം മലയാളത്തിലെ ആധുനികതാവാദത്തിന്റേതാണ്‌. ചലച്ചിത്രത്തിലുടനീളം മരണത്തോടു പുലര്‍ത്തുന്ന ആഭിമുഖ്യങ്ങള്‍ ആധുനികതയുടെ കാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഇക്കാര്യത്തെ ചൂണ്ടി ആധുനികതയിലെ ചില പ്രവണതകളോട്‌ ചലച്ചിത്രം സന്ധി ചെയ്യുന്നുവെന്ന് പറയാവുന്നതാണ്‌. പ്രശ്നീകരണത്തിനുള്ള ഘടകങ്ങളെന്ന നിലയ്ക്കാണ്‌ ആധുനികതാവാദത്തിന്റെ സങ്കല്പനങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്ന് പറയുകയുമാവാം. മരണത്തെ പ്രമേയമാക്കുന്ന കലാവിഷ്ക്കാരങ്ങളോട്‌ മലയാളത്തിലെ ആധുനികതയുടെ കലാകാരന്മാര്‍ക്ക്‌ സവിശേഷമായ മമതയുണ്ടായിരുന്നു. മനുഷ്യനും മരണവും തമ്മിലുള്ള ബന്ധം ആധുനിക എഴുത്തുകാരന്റെ പ്രതിഭയില്‍ സൃഷ്ടിപരമായ ക്ഷോഭം ജനിപ്പിക്കുന്നുവെന്ന് മലയാളസാഹിത്യത്തില്‍ ആധുനികതയെ സ്ഥാപിക്കാന്‍ ശ്രമിച്ച കെ.പി. അപ്പന്‍ എഴുതി. മരണത്തില്‍ മാത്രമേ താന്‍ സംതൃപ്തനാകുന്നുള്ളൂവെന്ന് അദ്ദേഹം ഒരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞു. അപ്പന്‍ ഒരു ലേഖനത്തിനു നല്‍കിയ ശീര്‍ഷകം പ്രിയദര്‍ശിനിയായ മരണം എന്നായിരുന്നുവെന്ന് ഓര്‍ക്കുക! ആത്മഹത്യ ഏറ്റവും വലിയ ദാര്‍ശനികപ്രശ്നമാണെന്ന് ആധുനികതയെ ഉറപ്പിക്കാന്‍ ശ്രമിച്ച നിരൂപകന്മാര്‍ വാദിച്ചു. മലയാളത്തിലെ ആധുനികകവിതക്ക്‌ ആചാര്യതുല്യനായിരുന്ന അയ്യപ്പപണിക്കര്‍ മൃത്യുവിനെ പൂജിക്കുന്ന കവിത എഴുതി. മലയാളത്തിലെ ആധുനികതാവാദത്തിന്റെ പരമലബ്ധിയായി കരുതപ്പെടുന്ന വിജയന്റെ നോവലിലെ നായകന്‍ സര്‍പ്പത്തിന്റെ രൂപത്തില്‍ വരുന്ന കനിവായി മരണത്തെ ഏറ്റുവാങ്ങുന്നു. ആധുനികതയുടെ ഈ മൃത്യുതാത്പര്യങ്ങള്‍ നമ്മുടെ കലാകാരന്മാരില്‍ ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്നാണ്‌ രാജീവ്നാഥിന്റെ ചലച്ചിത്രം നമ്മെ ആദ്യമേ തന്നെ ബോദ്ധ്യപ്പെടുത്തുന്നത്‌.


രാജീവ്നാഥിന്റെ ചലച്ചിത്രത്തില്‍ മരണത്തെ കുറിച്ച്‌ നാടകമെഴുതുന്ന ഒരു കലാകാരനുണ്ട്‌. അയാളുടെ നാടകത്തിന്റെ ശീര്‍ഷകം മരണത്തിനു നല്‍കുന്ന ഒരു സ്തുതിവാക്യമാണ്‌ .അതിസുന്ദരമൊരു മരണം. തന്റെ കൃതി പ്രശസ്തനായ ചലച്ചിത്രകാരന്റെ പ്രശംസക്കു വിധേയമാകുമ്പോള്‍ അയാള്‍ മരണം ആഗ്രഹിക്കുന്നു. അയാളെ പ്രശംസിച്ച ചലച്ചിത്രകലാകാരന്‌; മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രമാണിത്‌, നാടകരചയിതാവിന്റെ ഇംഗിതം മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. നാടകകൃത്തിന്റെ ആത്മഹത്യക്ക്‌ അയാള്‍ ഒരു കൈ സഹായിക്കുന്നു. സിദ്ധാര്‍ത്ഥനെന്ന ഈ ചലച്ചിത്രകാരന്‍ ഒരുപാടു തകര്‍ത്താടിയ ദേഹമത്രെ! പിന്നീട്‌, ആ ശരീരം രോഗങ്ങള്‍ കൊണ്ടു നിറഞ്ഞപ്പോള്‍, തന്നെ മരണത്തിനു സഹായിക്കാന്‍ അയാള്‍ പലരോടും കെഞ്ചുന്നുണ്ട്‌. സിദ്ധാര്‍ത്ഥന്റെ രചനകളുടെ പ്രചോദനമായിരുന്ന മാസ്മരികശബ്ദത്തിന്റെ ഉടമ അയാളുടെ താല്‍പര്യം നിറവേറ്റുന്നു. "പകരുക നീ പകരുക നീ അനുരാഗമാം വിഷം ഈ ചില്ലുപാത്രം നിറയെ" എന്ന ഗാനത്തില്‍ പോലും അസ്തിത്വവാദികളായ ആധുനികതാവാദികള്‍ പ്രകടിപ്പിച്ച മൃത്യുവാഞ്ഛയുടെ ആശയലോകം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. 'പറയുവാന്‍ നേരമായ്‌ യാത്രാമൊഴി' എന്ന വരികളില്‍ ഈ മൃത്യുകാംക്ഷകള്‍ നന്നായി പ്രകടമാകുന്നു. മൃത്യുബോധികളായ നാടകകൃത്തും ചലച്ചിത്രകാരനും ആധുനികതാവാദത്തിന്റെ ശേഷപത്രത്തില്‍ നിന്നും രാജീവ്നാഥിനു ലഭിക്കുന്ന കഥാപാത്രങ്ങളാണ്‌. 

ചലച്ചിത്രത്തിലെ നായകകഥാപാത്രമായ സിദ്ധാര്‍ത്ഥന്‍ ധൈഷണികതയും സര്‍ഗ്ഗാത്മകതയും അരാജകത്വവും കൂടിക്കുഴഞ്ഞു നില്‍ക്കുന്ന ഒരു മഹാകലാകാരനാണ്‌. സിദ്ധാര്‍ത്ഥന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന കലാകാരന്‍മാരും കലാസ്നേഹികളും അതീവ ആദരവോടെ അദ്ദേഹത്തെ കുറിച്ചു സംസാരിക്കുന്നു. ആധുനികതയുടെ ചിന്താപരിസരം തന്നെയാണ്‌ മഹത്വമേറിയ കലാകാരനെ നിലയില്‍ സിദ്ധാര്‍ത്ഥനെ ചിത്രീകരിക്കാന്‍ രാജീവ്നാഥിനെ പ്രേരിപ്പിക്കുന്നത്‌. മലയാളത്തിലെ പ്രഗത്ഭ ചലച്ചിത്രസംവിധായകനായിരുന്ന അരവിന്ദന്റെ ഒരു വലിയ ചിത്രം ഈ സിനിമയിലെ നായകന്റെ മുറിയിലുണ്ട്‌. അരവിന്ദന്റെ ജീവിതകാലത്തിന്റെ കലാദര്‍ശസൂചകമായിട്ടാണ്‌ ഈ ചിത്രം രാജീവ്നാഥിന്റെ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ആധുനികതയുടെ മഹത്വസങ്കല്‍പത്തെ സംവാദത്തിനു ക്ഷണിക്കുന്ന മുഹൂര്‍ത്തങ്ങളെ സംവിധായകന്‍ ഒരുക്കിത്തരുന്നുണ്ടു താനും. എന്നാല്‍, പരിവേഷങ്ങളഴിച്ചു കളഞ്ഞ കലാകാരനെ കുറിച്ചുള്ള സമകാലധാരണകള്‍ രാജീവ്നാഥിനെ സ്വാധീനിക്കുന്നുവെന്നതാണ്‌ പ്രധാനം.


സിദ്ധാര്‍ത്ഥന്റെ രചനകള്‍ക്ക്‌ ഇടമായിരുന്ന ഡാഫൊഡില്‍സ് എന്ന വീട്‌ പൊളിക്കുകയാണെന്ന സൂചനകളോടെയാണ്‌ ചലച്ചിത്രത്തിന്റെ തുടക്കം തന്നെ. സിദ്ധാര്‍ത്ഥന്റെ മകനും പുതിയ എഴുത്തുകാരനുമായ ആദി, അച്ഛനോടുള്ള ആദരവുകള്‍ സൂക്ഷിക്കുമ്പോഴും അയാളുടെ സൃഷ്ടികളുടെ കേന്ദ്രസ്ഥാനമായിരുന്ന ഡാഫൊഡില്‍സ് പൊളിക്കാനുള്ള തീരുമാനമെടുക്കുന്നു. ആദിയുടെ തലമുറ സൃഷ്ടിയുടെ മഹാപ്രചോദനകേന്ദ്രങ്ങളെന്ന സങ്കല്‍പനത്തെ തകര്‍ക്കുന്നവരാണ്‌. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കലയേയും കലാകാരനേയും സംബന്ധിച്ച പഴയ ധാരണകള്‍ അപ്രസക്തമായിരിക്കുന്നുവെന്ന് പരോക്ഷമായി സംവിധായകന്‍ സൂചിപ്പിക്കുന്നു. ഡാഫൊഡില്‍സ് ആതുരമായ ഓര്‍മ്മയായി നിലനില്‍ക്കുന്നത്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും എന്‍. എല്‍. ബാലകൃഷ്ണനേയും മാധവനേയും പോലുള്ള സിദ്ധാര്‍ത്ഥന്റെ സമകാലികരും സുഹൃത്തുക്കളുമായ കലാകാരന്‍മാര്‍ക്കും കലാസ്വാദകര്‍ക്കും ഡോ: ഉഷയെ പോലെ സിദ്ധാര്‍ത്ഥന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മാത്രമാണ്‌. പഴയ കലാകാരന്റെ മഹാപ്രചോദനകേന്ദ്രങ്ങളെ പൊളിച്ചു കളയുന്ന ആദിക്ക്‌ കലാകാരനായ അച്ഛന്റെ ജീവിതം തന്റെ നോവലിനുളള പ്രമേയമാണ്‌. ഇനി മുതല്‍ മഹത്വം നിറഞ്ഞ കലാകാരന്‍മാരെ നോവലുകളിലും കഥകളിലും മാത്രമേ നാം കണ്ടെത്തുകയുള്ളൂ. 

സിദ്ധാര്‍ത്ഥന്റെ മനസ്സില്‍ അയാളുടെ ഭാര്യ സ്നേഹസാന്നിദ്ധ്യമായിരുന്നു. എന്നാല്‍, തന്റെ പരസ്ത്രീബന്ധങ്ങളെ കുറിച്ചുള്ള അപരാധബോധം അയാളെ ചൂഴ്ന്നു നിന്നിരുന്നു. അങ്ങനെ സ്വന്തം ഭാര്യ അയാള്‍ക്ക്‌ ഭയത്തിന്റെ സാന്നിദ്ധ്യം കൂടിയായി മാറി. ഭാര്യയോട്‌ തെറ്റു ചെയ്യുന്നുവെന്ന തോന്നല്‍ സിദ്ധാര്‍ത്ഥന്റെ ഉള്ളിലുണ്ടായിരുന്നു. ഭാര്യയാകട്ടെ, മഹാ കലാകാരനായ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക്‌ കീഴടങ്ങി നില്‍ക്കുമ്പോഴും ടെലിഫോണിലൂടെ ഒരു മാസ്മരികശബ്ദമായി അയാളെ മോഹിപ്പിച്ചു കൊണ്ടിരുന്നു. തന്റെ സ്വത്വത്തെ മറകളില്ലാതെ അയാള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അബോധത്തിലെങ്കിലും സിദ്ധാര്‍ത്ഥന്റെ ഭാര്യ ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്‌. സിദ്ധാര്‍ത്ഥനെന്ന കലാകാരന്റെ പ്രചോദനകേന്ദ്രമായിരുന്ന ഈ സ്ത്രീയെ അയാള്‍ മരണത്തിന്റെ നിമിഷം വരേക്കും തിരിച്ചറിയുന്നില്ല. സിദ്ധാര്‍ത്ഥന്‌ അയാളുടെ ഭാര്യയുടെ സ്വത്വത്തെ തിരിച്ചറിയുന്നതിനോ അംഗീകരിക്കുതിനോ കഴിയുന്നില്ല. ചലച്ചിത്രത്തിന്റെ ഏതെങ്കിലും രംഗത്തില്‍ പ്രത്യക്ഷപ്പെടേണ്ടതില്ലാത്തിടത്തോളം അവള്‍ അപ്രസക്തയാണ്‌. അവള്‍ക്ക്‌ മുഖമില്ല. അവള്‍ ചലിക്കുന്ന അണിഞ്ഞൊരുങ്ങിയ പാദങ്ങളായിട്ടാണ്‌ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. സിദ്ധാര്‍ത്ഥനെന്ന മഹാകലാകാരന്‍ ബാഹ്യലോകവുമായുള്ള ഇടപെടലുകളില്‍ അങ്ങേയറ്റം സ്വതന്ത്രനായി നടിച്ചിരുന്നുവെങ്കിലും ആന്തരികമായി ഇത്തരം ചങ്ങലക്കെട്ടുകള്‍ക്കുള്ളിലായിരുന്നു. നാടകരചയിതാവിനെ അയാളുടെ താല്‍പര്യത്തിനുസരിച്ച്‌ ആത്മഹത്യക്കു സഹായിക്കുകയായിരുന്നുവെന്ന സിദ്ധാര്‍ത്ഥന്റെ വിശദീകരണങ്ങള്‍ തന്നെ സംശയാസ്പദമാണ്‌. സിദ്ധാര്‍ത്ഥന്റെ മഹത്വാകാംക്ഷകള്‍ ഒരു കൊലപാതകത്തിന്‌ അയാളെ പ്രേരിപ്പിച്ചതാകാം. മരണത്തെ കുറിച്ചുള്ള നാടകം മറ്റൊരാള്‍ രചിച്ചതാണെന്ന് സിദ്ധാര്‍ത്ഥന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നും ആദി മനസ്സിലാക്കുന്നുണ്ടെങ്കിലും അത്‌ സിദ്ധാര്‍ത്ഥന്റെ രചനയാണെന്ന് ധരിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥന്റെ അബോധതാല്പര്യങ്ങളുടെ തെളിവാണിത്‌. ആന്തരികമായ പാരതന്ത്ര്യവും മഹത്വാകാംക്ഷകളും ആധുനികതാവാദികളായ ബുദ്ധിജീവികളുടെ ഭാരങ്ങളായിരുന്നു. രാജീവ്നാഥിന്റെ സിദ്ധാര്‍ത്ഥനില്‍ ഇവ സമ്മേളിക്കുന്നു. 

എന്നാല്‍, പുതിയ എഴുത്തുകാരനായ ആദി തന്റെ ഭാര്യയുമായുള്ള ബന്ധത്തിന്നപ്പുറം മറ്റു സ്ത്രീകളുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച്‌ വ്യാകുലനല്ല. അയാള്‍ തന്റെ പരസ്ത്രീബന്ധങ്ങളെ കുറിച്ച്‌ ഭാര്യയോട്‌ സംസാരിക്കാന്‍ കെല്പുള്ളവനാണ്‌. പത്മയാകട്ടെ, അയാളുടെ ഇത്തരം ബന്ധങ്ങള്‍ തന്റെ ജീവിതത്തിന്‌ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഭാവിക്കുന്നതു പോലുമില്ല. ആദിയുടേയും അയാളുടെ ഭാര്യ പത്മയുടേയും ജീവിതത്തിലെ സുതാര്യത ചലച്ചിത്രത്തിന്റെ പ്രധാന ഭാഗമാണ്‌. ഇവരില്‍ മഹാസൃഷ്ടികളുടെ പ്രചോദനകേന്ദ്രമായിരുന്ന ഡാഫൊഡില്‍സ് ഒരു ഓര്‍മ്മയായി നിലനില്‍ക്കുന്നില്ലെന്നതു പോലെ പ്രധാനമാണിത്‌. പരസ്ത്രീസുഖങ്ങളില്‍ ആറാടുമ്പോഴും പഴയ മഹാകലാകാരന്‍മാര്‍ സ്ത്രീയുടെ സ്വത്വപ്രകാശനങ്ങളെ തടഞ്ഞിരുന്നുവെന്ന്, ഈ സ്ത്രീകള്‍ അവര്‍ക്ക്‌ എത്രമാത്രം വേണ്ടപ്പെട്ടവരാണെങ്കില്‍ പോലും, സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, പുതിയ എഴുത്തുകാരനായ ആദി സ്ത്രീസ്വത്വത്തെ അംഗീകരിക്കുന്നവനാണ്‌. ആദിയോട്‌ മറ്റു സ്ത്രീകള്‍ സംസാരിക്കുന്നതു പോലെ തന്നെ സങ്കോചമില്ലാതെ സംസാരിക്കാന്‍ തനിക്കും കഴിയുന്നുവല്ലോയെന്ന് ലൈംഗികതൊഴിലാളിയായ സ്ത്രീക്ക്‌ തോന്നുന്നുണ്ട്‌. അവന്റെ പങ്കാളിയായ പത്മ ആപേക്ഷികമായി സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും ആദിയെ പോലെ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ അശക്തയാണ്‌. അവള്‍ ആദിയുടെ അനുബന്ധം മാത്രമായി തീരുന്നുവോയെന്ന് സന്ദേഹിക്കാവുന്ന സന്ദര്‍ഭമാണിത്‌. പുതിയ കല പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുവരുന്നുണ്ടെങ്കിലും അവരെ സ്വതന്ത്രരാക്കുന്നതിനുള്ള കെല്‍പു പ്രകടിപ്പിക്കുന്നില്ലെന്ന വിമര്‍ശം സംവിധായകന്‍ പ്രകടിപ്പിക്കുന്നു. എങ്കിലും, ഉത്തരാധുനികതയുടെ കലാകാരന്‍ നേടുന്ന സഫലമായ ചില വിച്ഛേദങ്ങളെ ആവിഷ്ക്കരിക്കാന്‍ രാജീവ്നാഥിനു കഴിഞ്ഞിരിക്കുന്നു. 

ആധുനികതയുടെ ചില മിഥ്യാധാരണകളെ സഫലമായി പ്രതിരോധിക്കുമ്പോഴും ഉത്തരാധുനികത കൂട്ടിക്കൊണ്ടു വരുന്ന ചില വിഴുപ്പുകളെ കൂടി ഈ ചലച്ചിത്രത്തില്‍ നാം ദര്‍ശിക്കുന്നു. പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന ഉത്തരാധുനികത, മറുപുറത്ത്‌ മൌലികവാദങ്ങള്‍ക്കും സമൂഹത്തിലെ വലിയ പിളര്‍പ്പുകള്‍ക്കും അന്ധവിശ്വാസത്തിന്റേയും മിസ്റ്റിസിസത്തിന്റേയും കടന്നുകയറ്റങ്ങള്‍ക്കും കൂടി വഴി നല്‍കുന്നു. രാജീവ്നാഥിന്റെ ചലച്ചിത്രവും ഇതിനു വിഭിന്നമായ പാതയിലല്ല ചരിക്കുന്നത്‌.


പകല്‍നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രനാമം ശ്രദ്ധിക്കുക. രാത്രിയില്‍ മാനത്തു നിറയുന്ന നക്ഷത്രങ്ങളെ പകല്‍വെളിച്ചത്തില്‍ കാണാന്‍ കഴിയില്ല. ഈ അഗോചരത നക്ഷത്രങ്ങള്‍ ഇല്ലെന്നതിന്റെ തെളിവാണെന്ന് ആരും പറയില്ല. പകലില്‍ നക്ഷത്രങ്ങള്‍ കാണാതാകുന്നത്‌ എന്തുകൊണ്ടാണെന്ന് നമുക്ക്‌ അറിയാം. രാത്രിയില്‍ കാണുന്ന നക്ഷത്രങ്ങള്‍ ഏതെങ്കിലും സവിശേഷ വ്യക്തിത്വങ്ങളുടെ മാത്രം അനുഭവമല്ല താനും. ആ അനുഭവം പൊതുസമ്മതിയുളളതാണ്‌. എന്നാല്‍, മരിച്ചുപോയവരുടെ ആത്മാക്കളുടേയും അവരുടെ ഓര്‍മ്മകളുടേയും ഒരു വലിയ സഞ്ചയം നമുക്കു ചുറ്റുമുണ്ടെന്നു പറയാന്‍ പകല്‍നക്ഷത്രങ്ങളെന്ന രൂപകത്തെ ഉപയോഗിക്കുമ്പോള്‍ നമ്മുടെ യുക്തിയില്‍ ചില വിടവുകള്‍ വീഴുന്നുണ്ട്‌. ആത്മാക്കളോടുളള സംഭാഷണം വൈദ്യനാഥന്‍മാര്‍ക്കു മാത്രം കഴിയുന്ന കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും. അന്ധവിശ്വാസമെന്നോ ചിത്തഭ്രമമെന്നോ വിളിക്കാവുന്ന ഒരു കഴിവാണിത്‌. ഇതര മനുഷ്യരുമായി പങ്കുവയ്ക്കാന്‍ ശേഷിയില്ലാത്ത, വൈദ്യനാഥന്‍മാര്‍ക്കു മാത്രം കുത്തകയായ കഴിവ്‌. പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുന്നവര്‍ക്കുപോലും പൊതുനിഗമനങ്ങളിലോ ശാസ്ത്രീയമായ അടിസ്ഥാനങ്ങളിലോ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലാത്ത കഴിവാണിത്‌. ഒരു കലാകാരന്റെ ധൈഷണികവും സര്‍ഗ്ഗാത്മകവുമായ ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ രാജീവ്നാഥ്‌ ഉപയോഗിക്കുന്ന അതിഭൌതികതയുടേയും മിസ്റ്റിസിസത്തിന്റേയും മൂലകങ്ങള്‍ ഈ ചലച്ചിത്രത്തിനു ഒരു വലിയ ഭാരമായി മാറുന്നുണ്ട്‌. സിനിമയില്‍ വിളക്കിച്ചേര്‍ത്ത മിസ്റ്റിസിസത്തിന്റെ മൂലകങ്ങള്‍ അദ്ദേഹത്തിന്റെ ദൌത്യത്തിന്‌ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു മഹാചലച്ചിത്രകാരനായിരുന്ന സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുടെ / കൊലപാതകത്തിന്റെ കാരണങ്ങളെ അദ്ദേഹത്തിന്റെ ആത്മാവ്‌ നല്‍കുന്ന വിവരണങ്ങളില്‍നിന്നും പ്രൊഫസര്‍ വൈദ്യനാഥനും തുടര്‍ന്ന് അയാളുടെ മകന്‍ ആദിയും മനസ്സിലാക്കുന്നതായ കഥാപരിണാമം, ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക്‌ പകല്‍നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രത്തിന്റെ വിശ്വാസ്യതയെ അപരിഹാര്യമാം വിധം ബാധിക്കുന്നു. ഒരു വശത്ത്‌ ചലച്ചിത്രത്തിന്റെ ഇതിവൃത്തം സ്വാഭാവികമായി പരിണമിക്കുമ്പോള്‍ കലാകാരന്റെ മഹത്വത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങള്‍ വിമര്‍ശനത്തിനു വിധേയമാകുന്നു. മറുവശത്ത്‌ മിസ്റ്റിസിസത്തിന്റെ അസ്വാഭാവികമായ ഇടപെടല്‍ സര്‍ഗ്ഗാത്മകജീവിതത്തിന്റെ ദുരൂഹതയെയും നിഗൂഢതയേയും കുറിച്ചുള്ള ആധുനികതയുടെ വിശ്വാസത്തെ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു കഥാന്ത്യത്തെ സൃഷ്ടിക്കുന്നു. എല്ലാറ്റിനും ഇടം അനുവദിക്കുന്ന ഉത്തരാധുനികത മിസ്റ്റിസിസത്തിനും അന്ധവിശ്വാസങ്ങള്‍ക്കും നല്‍കുന്ന ഇടം ഇത്തരം സ്ഥിതിവിശേഷങ്ങളെയാണ്‌ എപ്പോഴും സൃഷ്ടിക്കുന്നത്‌. ശരിയും തെറ്റും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന അതിന്റെ സമീപനം എല്ലാറ്റിനേയും സന്ദിഗ്ദ്ധാവസ്ഥയില്‍ നിര്‍ത്തുകയും പ്രതിലോമപരമായ ചില ദൌത്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള ഉല്‍ക്കണ്ഠകള്‍, അവരെ മിസ്റ്റിക്ശക്തികളിലുളള വിശ്വാസങ്ങളിലേക്ക്‌ നയിക്കുന്ന സമകാലഘട്ടത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന അനഭിലഷണീയമായ ചില താല്‍പര്യങ്ങളെ കൂടി ഈ ചലച്ചിത്രം നിറവേറ്റുന്നു.

Saturday, December 4, 2010

നമ്മുടെ ദൈവവിശ്വാസത്തെ കുറിച്ച് ഒരു ഉപന്യാസം

 "The struggle against religion is, therefore, indirectly the struggle against that world whose spiritual aroma is religion." Karl Marx

ദേവാരാധനക്കായി ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും എത്തിച്ചേരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. മക്കയിലേയും തിരുപ്പതിയിലേയും ശബരിമലയിലേയും വേളാങ്കണ്ണിയിലേയും പ്രാര്‍ത്ഥനാകേന്ദ്രങ്ങളിലേക്കെത്തുന്ന ദൈവവിശ്വാസികളുടെ എണ്ണം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന പണക്കെട്ടുകളുടേയും സ്വര്‍ണ്ണാഭരണങ്ങളുടേയും ഇതര കാഴ്ചദ്രവ്യങ്ങളുടേയും അളവില്‍ വര്‍ഷം തോറും വലിയ വര്‍ദ്ധനവുണ്ടാകുന്നുണ്ട്‌. ദൈവഭക്തന്മാര്‍ ഭക്തിയുടേയും മതത്തിന്റേയും ചിഹ്നങ്ങള്‍ പുറത്തേക്കു പ്രദര്‍ശിപ്പിക്കുന്നതും വ്യാപകമായിരിക്കുന്നു. കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രശ്നം, യാഗം, ഹോമം, കലശം, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക്‌ ധ്യാനങ്ങള്‍, ഭജനം, മനുഷ്യദൈവങ്ങള്‍ ഇവയിലെല്ലാം എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. ദൈവങ്ങള്‍ സന്തുഷ്ടരാകുന്നതിന്‌ വലിയ തുക മുടക്കിയുള്ള ക്രിയകള്‍ ആവശ്യമായിരിക്കുന്നു. മതപുരോഹിതന്മാര്‍ ഇവയെ പ്രോത്സാഹിപ്പിക്കുന്നു.


ആചാരപരമായ ദേവക്രിയകള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ക്ക്‌ ദക്ഷിണയായും കൂലിയായും സംഭാവനയായും മറ്റും വലിയ തുകകള്‍ ലഭിക്കുന്നുണ്ട്‌. ഇവരുടെ ജീവിതം സമ്പല്‍സമൃദ്ധമാകുന്നതും കാണാം. വിശ്വാസികളാലോ മതസംഘടനകളാലോ പരിരക്ഷിക്കപ്പെടാത്ത ദേവാലയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വിളക്കു കത്തിക്കാന്‍ എണ്ണയില്ലാത്ത അവസ്ഥ എവിടേയും നിലനില്‍ക്കുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയിലും ചൂഷണത്തിലും തുടരുന്നുവെങ്കിലും അവര്‍ അഭയമായി കണ്ട്‌ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങള്‍ ദുസ്ഥിതിയില്‍നിന്നു മാറിത്തീരുന്നുണ്ട്‌. ആദിവാസികളുടേയും ദളിതരുടേയും അധ:സ്ഥിതരുടേയും ദൈവങ്ങള്‍ വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മദ്യവും ഇറച്ചിയും സേവിച്ചിരുന്ന ഈ ദൈവങ്ങള്‍ പാലും തേനും പഞ്ചാമൃതവും മാത്രം കഴിക്കുന്ന ശുദ്ധന്മാരായി മാറിത്തീര്‍ന്നിട്ടുണ്ട്.  ഈ ദൈവങ്ങളുടെ തറകള്‍ ക്ഷേത്രങ്ങളായി പുന:നിര്‍മ്മിക്കപ്പെടുന്നതും കാണാം. അവിടെനിന്നും നാരായണീയത്തിന്റെ സി.ഡി. പാടിത്തുടങ്ങുന്നു. 

ദേവാലയങ്ങളുടെ എണ്ണം സ്ക്കൂളുകളുടേയോ ആതുരശുശ്രൂഷാ സ്ഥാപനങ്ങളുടേയോ മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണെന്നു കാണാം. വലിയ വ്യവസ്ഥാപിത കേന്ദ്രങ്ങളായി മാറിത്തീര്‍ന്നിരിക്കുന്ന ദേവാലയങ്ങള്‍ വ്യക്തിയുടെ ദൈവവിശ്വാസത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നത്. മതസ്ഥാപനങ്ങളോ സാംസ്ക്കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ മതസംഘടനകളോ നയിക്കുന്നവയായി ദേവാലയങ്ങള്‍ മാറുകയും വ്യാവസായികവും വാണിജ്യപരവുമായ സ്ഥാപനങ്ങള്‍ നടത്തുതിന്‌ ദേവാലയങ്ങള്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ ദൈവദാസന്‍മാരായ മതപുരോഹിതന്മാരും ആത്മീയനേതാക്കളും നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാരായും ആശുപത്രികളുടെ മാനേജര്‍മാരായും ഡയറക്ടര്‍മാരായും മതപുരോഹിതന്‍മാര്‍ മാറിത്തീരുന്നു. 

ദൈവവിശ്വാസത്തിന്റെ പ്രശ്നം വ്യക്തികളുടെ പ്രശ്നമെന്നതിലുമുപരി, മതസമൂഹത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുന്ന രീതി പ്രബലമായിട്ടുണ്ട്‌. അത്‌ സംഘര്‍ഷത്തിന്റെ രൂപങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്‌. ഇങ്ങനെ, ദൈവവിശ്വാസത്തെ ആധാരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലവും ശക്തവുമായിരിക്കുന്നുവെങ്കിലും ദൈവചിന്ത മനുഷ്യരിലേക്കു പകരാന്‍ ആഗ്രഹിക്കുന്നുവെന്നു കരുതപ്പെടുന്ന സ്നേഹത്തിന്റേയും സത്യത്തിന്റേയും കരുണയുടേയും മൂല്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ വലിയ ഇടിവാണ്‌ സംഭവിച്ചിരിക്കുന്നത്‌. ധാര്‍മ്മികമെന്ന് ദൈവചിന്ത നിഷ്ക്കര്‍ഷിക്കുന്ന മൂല്യങ്ങളല്ല; മറിച്ച്‌, അസത്യവും അഴിമതിയും നൃശംസതയും നെറികേടുകളും സമൂഹജീവിതത്തെ അടക്കിഭരിക്കുന്നു. സമൂഹജീവിതം അധോലോകമാഫിയകളുടെ പ്രവര്‍ത്തനലോകമായി മാറുന്നു. വ്യക്തിജീവിതത്തിലേക്കും തിന്മ കടന്നുകയറുന്നു. പുറമേക്ക്‌ മതചിഹ്നങ്ങളും ഭക്തിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകള്‍ക്കു പോലും അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനോ കൈക്കൂലി വാങ്ങുന്നതിനോ യാതൊരു മനക്ളേശവുമില്ല. ദൈവചിന്തയുടെ വക്താക്കള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സാമൂഹികനീതിയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ക്ക്‌ യാതൊരു മൂല്യവുമില്ല. മാത്രമല്ല, അവ മിക്കവാറും വാണിജ്യക്കൊളളയുടേയും കോഴയുടേയും കേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍, യേശുദേവന്‍ പുനരവതരിക്കുകയും നമ്മുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവയ്ക്കുളളില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ കച്ചവടകേന്ദ്രങ്ങളെ തന്റെ കൈകള്‍ കൊണ്ടും വാളുകൊണ്ടും തട്ടിമറിക്കാന്‍ കഴിയാതെ വിഷമിക്കുമെന്നു തീര്‍ച്ച. ദേവാലയങ്ങളിലെ വാണിജ്യകേന്ദ്രങ്ങളെ തകര്‍ക്കാന്‍ യേശുദേവന്‌ ഒരു പുതിയ പ്രസ്ഥാനത്തെ സൃഷ്ടിക്കേണ്ടിവരും. 

ശുദ്ധമാകണമെന്ന് സ്വയം നിഷ്ക്കര്‍ഷിക്കുന്ന ദൈവചിന്തയെ ആധാരപ്പെടുത്തിയല്ല നമ്മുടെ ദൈവവിശ്വാസം നിലനില്‍ക്കുന്നത്. അതിന്റെ ആധാരവും ലക്ഷ്യവും വ്യത്യസ്തമാണെന്ന് ഉറപ്പിക്കാവുന്ന അനുഭവങ്ങളാണിത്‌.



നമ്മുടെ ദൈവം അക്കമഹാദേവിയുടേയോ മീരയുടേയോ സെന്റ്ഫ്രാന്‍സിസിന്റെയോ ദൈവമല്ല. നാം ഭജിക്കുന്നതും നമിക്കുന്നതും ദൈവത്തിന്റെ വിവിധ രൂപങ്ങള്‍ക്കും സങ്കല്‍പനങ്ങള്‍ക്കും മുന്നിലാണെങ്കിലും അതിന്റെ യഥാര്‍ത്ഥ ഏകരൂപം പണത്തിന്റേതു മാത്രമാണ്‌. എല്ലാറ്റിനേയും കച്ചവടത്തിനുളള ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ ദൈവത്തിനേയും ഒരു വാണിജ്യചരക്കാക്കി മാറ്റുന്നു. അത്‌ ടൂറിസ്റ്റ്‌ വ്യവസായത്തിന്‌, സേവനമേഖലയിലെ ലാഭാധിഷ്ഠിതമായ ഇതരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്വരകമാകാന്‍ കഴിവുളള ഒരു നല്ല ചരക്കാണ്‌. ദൈവത്തെ ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ പണത്തെ ദൈവമായി കരുതുന്ന സമൂഹത്തിന്റെ വ്യവസ്ഥയാണ്‌. ശുദ്ധമായ ദൈവചിന്തയില്‍ നിന്ന് അകുന്നു പോകുകയും ദൈവചിന്തക്ക്‌ അന്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട്‌ ദൈവത്തിനു വേണ്ടിയുളള ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ഭജിക്കുന്നത്‌ മൂലധനത്തിന്റേയും ലാഭത്തിന്റേയും ഒക്കെ രൂപത്തില്‍ വെളിപ്പെടുന്ന പുതിയ ദൈവത്തെയാണ്‌.
കൈക്കൂലി നല്കി ദൈവത്തെയും പ്രീണിപ്പിക്കാമെന്ന വിശ്വാസം നമ്മുടെ സമൂഹത്തില്‍ അധീശത്വം നേടിയിട്ടുള്ള ആശാസ്യമല്ലാത്ത ചില പ്രവണതകളുടെ പ്രകാശനം കൂടിയാണ്. വര്‍ദ്ധമാനമാകുന്ന ദൈവവിശ്വാസത്തിന് വര്‍ഗ്ഗപരമായ ചില മാനങ്ങളുമുണ്ട്. മദ്ധ്യവര്‍ഗ്ഗത്തിനു നമ്മുടെ സമൂഹത്തിലുള്ള മേല്‍ക്കൈയും ആ വര്‍ഗ്ഗം പ്രകടിപ്പിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ചുള്ള അമിതമായ ആകാംക്ഷകളും അതിനെ എപ്പോഴും ആവേശിച്ചിരിക്കുന്ന ദ്വൈതാത്മാവിന്റെ കാപട്യമെന്ന പോലെ കാമ്പില്ലാത്ത ദൈവവിശ്വാസത്തിനും  ത്വരകമാകുന്നു.
എന്നാല്‍, ദൈവവിശ്വാസത്തെ തര്‍ക്കിച്ചു പരാജയപ്പെടുത്തി ദൈവമില്ലെന്നു സ്ഥാപിച്ച് പ്രശ്നങ്ങളെ പരിഹരിക്കാമെന്നു കരുതുന്നവര്‍ യാഥാര്‍ത്ഥ്യത്തെ ശരിയായ ദിശയില്‍ അഭിസംബോധന ചെയ്യുന്നില്ല. ദൈവമെന്ന ആശയം ഒരു ഭൗതികശക്തിയായി സമൂഹത്തെ കീഴ്പ്പെടുത്തി നില്ക്കുന്നുണ്ടെന്ന് കാണാതിരിക്കരുത്. മനുഷ്യന്‍ മതത്തെ സൃഷ്ടിച്ച ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതാകണം മതം ഇല്ലാതാകാന്‍. ദൈവവും അങ്ങനെ തന്നെയല്ലേ?

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...