Saturday, October 16, 2010

പ്രകൃതിയുടെ പുതിയ പരിണാമങ്ങള്‍

ജി. ഹരികൃഷ്ണന്‍ സംവിധാനം ചെയ്ത പരിണാമം എന്ന ഹ്രസ്വചലച്ചിത്രം ഷേമസ്‌ ഹേനെയുടെ 'ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ അന്ത്യം' എന്ന കവിതയില്‍ നിന്നും പ്രചോദനം നേടി സാക്ഷാത്ക്കരിക്കപ്പെട്ടതാണ്‌. ഐറിഷ്‌ കവി ഹേനെയുടെ ഈ രചന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രശ്നീകരിക്കുന്നു. തവളമുട്ടകള്‍ കൌതുകത്തോടെ ശേഖരിച്ച്‌ പരീക്ഷണം നടത്തുന്ന ഒരു ബാലന്റെ അനുഭവമാണ്‌, ഈ കവിത. തന്റെ അദ്ധ്യാപികയുടെ വാക്കുകളില്‍ താല്‍പര്യം ജനിച്ച്‌ പ്രകൃതി നിരീക്ഷണത്തിനും പരീക്ഷണത്തിനും അവന്‍ ഇറങ്ങി പുറപ്പെടുന്നു. പ്രകൃതിയെ നിഷ്ക്കളങ്കതയോടെയും വലിയ ജിജ്ഞാസയോടെയും അവന്‍ നോക്കിക്കാണുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്നതോടെ ആ ബാലന്‍ ഭയത്തിന്‌ കീഴ്പ്പെടുന്നു. തവളകള്‍ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച്‌ അവനെ പേടിപ്പിക്കുന്നു. അവന്റെ നിഷ്ക്കളങ്കതയുടെ നഷ്ടമാണിത്‌. മനുഷ്യന്റെ തന്നെ ബാല്യകാലനിഷ്ക്കളങ്കതയുടെ നഷ്ടമായി ഹേനെയുടെ കവിതയെ നമുക്കു വായിക്കാം.




ഐറിഷ്‌ കവിതയെ സമകാല മലയാളജീവിതത്തിലേക്കു പറിച്ചു നടുകയും വളരെ വ്യത്യസ്തമായ ചില പാരായണസാദ്ധ്യതകള്‍ നല്‍കുകയും ചെയ്തു കൊണ്ടാണ്‌ ജി. ഹരികൃഷ്ണന്‍ തന്റെ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്‌. സമകാലത്തിന്റെ ദുരവസ്ഥകളെ കവിതയുടെ പ്രമേയവുമായി ഫലപ്രദമായി കണ്ണിചേര്‍ക്കുന്ന നല്ല ശേഷികളുടെ വിനിയോഗം ഈ ലഘുചിത്രത്തില്‍ നിന്നും കണ്ടെടുക്കാം. പ്രകൃതിയില്‍ നിന്നും അകലുകയും അതിനെ നാശോത്മുഖമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാല മനുഷ്യസംസ്ക്കാരത്തിന്റെ വിമര്‍ശനമാണ്‌ ചിത്രത്തിന്റെ കാതല്‍. പ്രകൃതിനാശത്തില്‍ മൂലധനത്തിന്റേയും ലാഭത്തിന്റേയും ശക്തികള്‍ക്കുള്ള പങ്ക്‌ സൂചിപ്പിക്കപ്പെടുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും ആവാസവ്യവസ്ഥകളിലുണ്ടാകുന്ന നാശം ജീവികളുടെ വ്യാപകമായ വംശനാശത്തിലേക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതിലേക്കും എത്തിപ്പെടുന്നു. ദരിദ്രജനവിഭാഗങ്ങളെ അവരുടെ കുടിയിടങ്ങളില്‍ നിന്നും പുറത്താക്കുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്ന ബാലനില്‍ ഉളവാകുന്ന ഭയത്തിന്റെ വ്യത്യസ്തമാനങ്ങളെ ഈ ലഘുചിത്രം നേര്‍ക്കാഴ്ചയായി അവതരിപ്പിക്കുന്നു. എന്നാല്‍, കേവലപ്രകൃതിയോടുള്ള ആഭിമുഖ്യമായി ന്യൂനീകരിക്കപ്പെടാതെ ഇതോടൊപ്പം നമ്മുടെ സാമൂഹികജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ദുഷിച്ച അവസ്ഥകളെ കൂടി ചിത്രം കാണുന്നു. അങ്ങനെ ഇവ പരസ്പരാശ്രിതവും പരസ്പരപൂരകവുമായ അവസ്ഥാവിശേഷങ്ങളാണെന്നു പറയുന്നു. സ്ഥിതവിദ്യാഭ്യാസവ്യവസ്ഥക്ക്‌ അത്‌ ഒരു വിമര്‍ശനപാഠം നിര്‍മ്മിക്കുന്നു. അച്ചുകളില്‍ വാര്‍ത്തെടുക്കുന്ന, ആത്മാവില്‍ തട്ടാതെ എന്തെല്ലാമോ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും അവരെ നയിക്കുന്ന മുഖമില്ലാത്ത അദ്ധ്യാപകരേയും (ചിത്രത്തില്‍ അദ്ധ്യാപകന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഭാഗത്തും അയാളുടെ മുഖം ക്യാമറയുടെ കണ്ണില്‍ വരുന്നില്ല.) നാം കാണുന്നു. സമുഹവും ജീവിതവുമായി ബന്ധമില്ലാത്ത അദ്ധ്യയനരീതികള്‍ ജിജ്ഞാസുവിനെ തഴയുകയും ഒഴിവാക്കുകയും ചെയ്യുന്നു. മുന്‍ഗണനാക്രമങ്ങള്‍, വളരെ പ്രത്യക്ഷമായ ചൂഷണങ്ങള്‍...നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥക്ക്‌ ഒരു വിമര്‍ശനമെഴുതാന്‍ ചുരുക്കം ഫ്രെയിമുകള്‍ കൊണ്ട്‌ സംവിധായകനു കഴിഞ്ഞിരിക്കുന്നു. ഒരു ദളിത്‌ കുടുംബത്തിന്റെ ചിത്രണത്തിലൂടെ ദളിത്‌ ജീവിതത്തിന്റെ ദയനീയാവസ്ഥകളോടൊപ്പം നമ്മുടെ കുടുംബവ്യവസ്ഥയില്‍ സ്ഥിതമായിരിക്കുന്ന സ്ത്രീ വിരുദ്ധതയുടെ സൂചകങ്ങളെ കാണിച്ചു തരുന്നതിനും സംവിധായകന്‍ ഉത്സുകനാകുന്നുണ്ട്‌. മറുപുറത്ത്‌, പുരുഷന്റെ ലോകത്തിന്‌ മൂലധനശക്തികളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗചിത്രവും ഈ ലഘു ചലച്ചിത്രത്തിലുണ്ട്‌. 


കാര്യങ്ങള്‍ പറയുതിന്‌ വളരെ വലിയ ഫ്രെയിം വേണമെന്ന വിശ്വാസത്തെ ഹരികൃഷ്ണന്റെ ചിത്രം നിരാകരിക്കുന്നു. ശരിയായ ചെറിയ നോട്ടങ്ങള്‍ക്കു പോലും വളരെയേറെ കാര്യങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നതിന്റെ തെളിവായി ഈ പുതിയ സംവിധായകന്റെ ക്യാമറയുടെ കണ്ണ്‌ മാറുന്നുണ്ട്‌. പ്രകൃതിസൌന്ദര്യത്തിന്റെ അത്യന്തം ആകര്‍ഷകമായ ചില ദൃശ്യങ്ങള്‍ ഈ ചലച്ചിത്രം നല്‍കുന്നു. മാനന്തവാടി, മറയൂര്‍, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലെ അതിമോഹനമായ ചില കാഴ്ചകളും സവിശേഷമായ ചില ക്ളോസ്‌-അപുകളും പ്രത്യേകം എടുത്തു പറയണം. ഛായാഗ്രഹണവും ഫ്രെയിമുകളുടെ കൃത്യമായ വിളക്കിച്ചേര്‍ക്കലുകളും നിര്‍വ്വഹിച്ച മഞ്ജുലാലിന്റെ കഴിവുകളെ സവിശേഷം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. പ്രധാന കഥാപാത്രമായ കുഞ്ഞു എന്ന ബാലനെ അവതരിപ്പിച്ച സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ ലിബിന്‍ലാല്‍ നാടകമത്സരങ്ങളിലൂടെ തന്റെ കഴിവു തെളിയിച്ച ബാലനടനാണ്‌. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച രതി, പ്രതാപന്‍, അനുഗ്രഹ എന്നിവരും തങ്ങളുടെ പങ്ക്‌ സാമാന്യം നന്നായി തന്നെ നിര്‍വ്വഹിച്ചിട്ടുണ്ട്‌.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവലോകനമായിരിക്കുന്നൂ..

Unknown said...

നല്ല ഒരു ചിത്രത്തെ കുറിച്ച് ചിന്ത ഇവിടെ പങ്ക് വെച്ചതില്‍ സന്തോഷം

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...