Wednesday, September 15, 2010

കവിതയില്‍ പുതിയ വിവേകങ്ങള്‍

ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുന്നതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തന്നെയാണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ടതില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ്‌ പ്രകാശനം നേടുന്നത്‌. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക്‌ കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ്‌ സൃഷ്ടിച്ചെടുക്കുന്നത്‌. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു്‌ കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന്‍ കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ്‌ മടിയനെന്ന വിളിപ്പേരെന്നു്‌ കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത്‌ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്‌. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത്‌ പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്തലും ഈ കവിതയിലുണ്ട്‌.


കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്‌; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന്‍ താല്‍പര്യപ്പെട്ടത്‌. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച്‌ ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച്‌ അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന്‌ ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ്‌ അതിന്നനുസരിച്ച്‌ കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക്‌ ഇച്ഛയേക്കാള്‍ വേഗം
അതിനാല്‍ അത്‌ മനുഷ്യനോളമല്ല
മനുഷ്യന്റെ ഭാവിയോളം
വ്യാപിച്ചിരിക്കുന്നു.
എന്നിങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു.


നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ്‌ ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത്‌ നിലനില്‍ക്കുന്ന ഏകമൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക്‌ യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക്‌ ചെയ്യാനുളളതെന്താണ്‌? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുന്നവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്‌വിനെ കുറിച്ച്‌ കവിക്ക്‌ അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക്‌ ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ്‌ കവിത പറയുന്നത്‌. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു.
നമ്മെ മനസ്സിലാക്കി എന്ന്‌
ചിലര്‍ പറയുന്നത്‌
വലിയൊരു പാത്രത്തില്‍
തിളയ്ക്കുന്ന എണ്ണയില്‍
വറുത്തെടുക്കാനായിരിക്കുമോ?
എല്ലാ അറിവും ഉപയോഗിക്കാന്‍ മാത്രമാകുന്ന അവസ്ഥ എത്രമാത്രം ഉചിതമാണ്? അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.


ഒരു പിരിയാണിയെ കുറിച്ച്‌ കവി എന്തു പറയാനാണ്‌? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ്‌ മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്‍കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട്‌ സംസാരിക്കുകയാണ്‌. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ചലനങ്ങള്‍ക്ക്‌ പിരിയാണി നല്‍കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ്‌ പ്രഖ്യാപിക്കുന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത്‌ പ്രകൃതിയുടെ ഒരു തനത്‌ ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്‌. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്ന കവി മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു.


സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച്‌ എഴുതാതെ ഗോപീകൃഷ്ണന്‍ അന്തോണി ടെറിക്കനെ കുറിച്ച്‌ എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക്‌ രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക്‌ ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത്‌ ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്‌. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതങ്ങള്‍. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയുന്ന ഓട്ടോറിക്ഷയാണ്‌ ഈ നഗരത്തെ ചലിപ്പിക്കുന്നത്‌.


'പതിനഞ്ചു വര്‍ഷം
ഞാന്‍
നിനക്കുവേണ്ടി കുരച്ചു. അപരിചിതര്‍ക്ക്‌
ദ്വിഭാഷിയായി. അനുയോജ്യര്‍ക്ക്‌
പൗരത്വം നല്‍കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി
നിന്നെ
മാദകമായി മാറ്റിയെഴുതി.'
എന്നാല്‍, അത്‌ എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടോറിക്ഷ മാറുന്നു.


മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.
'ഞാന്‍ ഭാവനയുടെ ഒരു
എളിയ ഉറവിടം മാത്രം"
"സത്യമായ ഭാഷ കൊണ്ട്‌
സത്യമായ നുണ
ഞാന്‍
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."
കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും.
"ആരാണ്‌ നുണയെ സ്ഥാപനമാക്കിയത്‌?
ലോകക്രമമാക്കിയത്‌?"
സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.


അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്‍പിച്ചാണ്‌ താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ്‌ ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്‌. പുരുഷാധിപത്യവ്യവസ്ഥക്ക്‌ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു്‌ കവി പറയുന്നു. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്‌, സമഭാവനയെ തോല്‍പിച്ച്‌ നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്‌. ഒരു പിടക്കോഴി മുട്ടയിട്ട്‌ കൊത്തി വിരിയിച്ച്‌ പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട്‌ പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.


'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്‌. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത്‌ അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ്‌ ഈ കവി വസിക്കുന്നത്‌. ഈ ദേശഭാഷയിലാണ്‌ ഇയാള്‍ എഴുതുന്നത്‌. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന്‌ എത്തിച്ചേരുന്നു. ബുദ്ധിലോകത്ത്‌ അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത്‌ ഈ ദേശത്താണ്‌. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന്‍ ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന്‍ കടഞ്ഞ്‌ കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച്‌ ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന്‌ ആദ്യം ഒഴിഞ്ഞുപോകുന്നത്‌ നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്‌. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്‌. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. മലയാളത്തിലേക്ക്‌ നന്മയെ കൊണ്ടുവരുന്നത്‌ നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്‌. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന്‍ അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന്‍ കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത്‌ ഈ അക്ഷരത്തിലൂടെയാണ്‌. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ്‌ അക്ഷരങ്ങള്‍ നിരന്ന്‌ അര്‍ത്ഥലോപം വരുന്നു. വ്യാസന്‍ വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക്‌ അതിക്രമിച്ചു കയറുന്നു. ഇത്‌ സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ്‌ .


ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്‌. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ്‌ ഗോപീകൃഷ്ണനു താല്‍പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട്‌ ഗോപീകൃഷ്ണന്‍ ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു.
'പഴങ്ങള്‍ക്കും ഒരു
ആപേക്ഷികസിദ്ധാന്തമുണ്ട്‌.
കേവലമല്ലാത്ത ഒന്ന്‌
ഓരോ പഴത്തിലും നിറയുന്നുണ്ട്‌.'
ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ ഭൗതികതയിലുള്ള ഉറപ്പാണ്‌. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത്‌ സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത്‌ ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌ പറയുകയായിരിക്കും ചെയ്യുന്നത്‌??. 'പഴം' എന്നതു മാത്രമാണ്‌ അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്‌.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‌ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ലതാനും.


'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന്‍ പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട്‌ സ്വതന്ത്രമായ ലോകത്തെ കുറിച്ച്‌ കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത്‌ താഴ്‌ന്നുപോകാന്‍ വിധിക്കപ്പെട്ടവയാണ്‌. അതുകൊണ്ട്‌ ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്‌. അത്‌ എവിടെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ചലനം ഒഴുക്കാണ്‌. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത്‌ വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത്‌ മാത്രം നിലനില്‍ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്‌, ദര്‍ശനത്തില്‍ നിന്ന്‌, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‌ വിമുക്തമായ ലോകത്ത്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച്‌ ഈ കവി എഴുതുമ്പോള്‍ അത്‌ പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന്‌ നാം സാക്ഷികളാകുന്നു. കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്‌. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക്‌ നിരന്തരം പ്രഹരമേല്‍പിക്കാന്‍ ഗോപീകൃഷ്ണന്‍ ശ്രമിക്കുന്നു.


സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട്‌ നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല.  

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം നന്നായി ഊന്നിപ്പറഞ്ഞിരിക്കുന്നൂ...

Unknown said...

let me read fullu ...then

ജയകൃഷ്ണന്‍ കാവാലം said...

സമഗ്രവും യുക്തിഭദ്രവുമായ ലേഖനം... ആദ്യമായാണിവിടെ. ഇനിയും വരാം

asmo puthenchira said...

kavithayumaayi ezhukichernna vilayiruthalukal. aashmsakal.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...