Saturday, August 28, 2010

എന്‍. എസ്. മാധവന്റെ പ്രസംഗത്തില്‍ നിന്നും

കലാലയമാസികകള്‍ക്കു നല്കുന്ന മലയാളമനോരമയുടെ ചീഫ് എഡിറ്റര്‍ അവാര്‍ഡ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടന്ന ചടങ്ങില്‍ വച്ചു് എന്‍. എസ്, മാധവന്‍ സമ്മാനിക്കുകയുണ്ടായി. മാധവന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ എഴുതുന്നത്.


ഭാഷാ ശാസ്ത്രജ്ഞന്മാര്‍ ഭാഷകളുടെ ആയുസ്സും ആരോഗ്യവും നിര്‍ണയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന അവസ്ഥയിലാണ്. മൂന്നു കോടിയിലേറെ ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും പരിശോധിച്ചാല്‍ റീഡര്‍ഷിപ്പിലും എണ്ണത്തിലും വളരെ ഉയര്‍ന്ന സ്ഥിതിയാണ് മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്ക്. പത്രങ്ങള്‍, ചാനലുകള്‍ എന്നിങ്ങനെ ഭാഷയുടെ മേഖലയില്‍ പ്രവൃത്തിയെടുത്തു കൊണ്ട് ജീവിക്കുന്ന വളരെയധികം പേര്‍.


മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഈ അവസ്ഥയിലാണ് മലയാളസാഹിത്യം ഏറ്റവും ശോഷിച്ച അവസ്ഥയിലായിരിക്കുന്നത്. ആനുകാലികങ്ങളില്‍ സാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. ഈയിടെ പുറത്തിറങ്ങിയ വിശേഷാല്‍പതിപ്പുകളെ കുറിച്ച് മാധവന്‍ പറഞ്ഞു. അവയുടെ ഉള്ളടക്കത്തെ കുറിച്ചും. വിദേശനോവലുകള്‍ നൂറും ഇരുനൂറും ഡോളര്‍ നല്കി കോപ്പി റൈറ്റ് വാങ്ങി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കലാണ് പുസ്തക വ്യവസായം. മലയാളത്തില്‍ നിന്നുള്ളവരുടെ രചനകള്‍ വേണ്ടെന്നായിരിക്കുന്നു.


നമുക്ക് എഡിറ്റര്‍മാരില്ലാതായിരിക്കുന്നു. നമുക്ക് നല്ല എഡിറ്റര്‍മാരില്ല. നമ്മുടെ കഥാകാരന്‍ എന്‍.വിയേയും എംടിയേയും കുറിച്ചു പറഞ്ഞു. അവരുടെ കൈകളിലൂടെ കടന്നു പോയ രചനകളിലൂടെ പുതിയ കഥയും കവിതയും സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു.


ഇടയ്ക്ക്, വൈറ്റില ജങ്ഷനില്‍ കണ്ട ഒരു ഫ്ലക്സ് ബോര്‍ഡ് ഞെ‍ട്ടിപ്പിക്കുന്നതായിരുന്നുവെന്ന് മാധവന്‍ പറഞ്ഞു. വിലാസിനി എന്‍ഡോവ്മെന്‍റ് അവാര്‍ഡ് നേടിയതിന് നമ്മുടെ ഒരു നിരൂപകനെ അഭിനന്ദിക്കുന്ന ബോര്‍ഡായിരുന്നു അത്. എഴുത്തുകാരന്റെ അന്തസ്സും സ്വകാര്യതയും ന‍ഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

സാഹിത്യം വളരുന്നില്ലെങ്കിലും,ഭാഷ വളരുന്നുണ്ടല്ലോ...അത് മതി...
നല്ല സാഹിത്യം അതിൽ നിന്നും വീണ്ടും പൊട്ടിമുളക്കും കേട്ടൊ

ജയരാജന്‍ said...

മാഷേ.
എന്‍.എസ്‌.മാധവന്‍ പറഞ്ഞതില്‍ പുതുമയുള്ള കാര്യങ്ങളൊന്നുമില്ല. പുതുതലമുറയില്‍ നിന്നും കഴിവുള്ളവരുണ്ടാകുന്നില്ല എന്ന അവസ്ഥയല്ല മറിച്ച്‌ അവരെ പ്രധാനവേദികളിലേക്ക്‌ കൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ്‌ ശരി.
ഇന്നിന്റെ ഇല്ലായ്മകളെയും പഴമയുടെ മേന്മയെയും പറഞ്ഞ്‌ മേനി നടിച്ച്‌ നടക്കുന്നവരുടെ കാലമാണിപ്പോള്‍. പണ്ടു വിയര്‍പ്പൊഴുക്കിയതിന്റെ കൂലി മേടിക്കുന്നത്‌ ഇപ്പോഴാണ്‌. പക്ഷേ പലപ്പോഴും തങ്ങളേതിനെയൊക്കെയാണോ എതിര്‍ത്തിരുന്നത്‌, അതിന്റെ ഉടമസ്ഥരുടെ കയ്യില്‍ നിന്നാണെന്നു മാത്രം.
പുതിയ കാലഘട്ടത്തില്‍ ഉയിര്‍ക്കൊള്ളുന്ന പുത്തന്‍ നാമ്പുകളുടെ നന്മകളെ തിരിച്ചറിയാന്‍ കഴിയാത്ത പഴയ തലമുറയിലെ ഇത്തരം പ്രവണതകളില്‍ നിന്ന്‌ സഹായമൊന്നും ഇപ്പോള്‍ പുതിയ തലമുറക്കാര്‍ പ്രതീക്ഷിക്കാത്തത്‌ തന്നെ അവര്‍ക്ക്‌ തെറ്റുപറ്റിയിട്ടില്ല എന്നതിന്‌ തെളിവാണ്‌.
എംടി പഴശ്ശിരാജയുടെ ചരിത്രം മാറ്റിയെഴുതി പഴങ്കഞ്ഞിരാജയുടെ തിരക്കഥയെഴുതിയിട്ടും അദ്ദേഹത്തെ സ്തുതിക്കാന്‍ ആളുണ്ടാകുന്നത്‌ നമുക്കിടയിലിപ്പോഴും ജനാധിപത്യത്തേക്കാള്‍ കൂടുതല്‍ നാടുവാഴിത്തമാണ്‌ എന്ന്‌ വെളിപ്പെടുത്തുന്നുണ്ട്‌.
ജയരാജന്‍

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...