Saturday, August 14, 2010

നവസാമൂഹികപ്രസ്ഥാനങ്ങളും ഉത്തരാധുനികതയുടെ ദര്‍ശനവും

ടി.ടി.ശ്രീകുമാറിന്റെ 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍, ഉത്തരാധുനികതയുടെ ദാര്‍ശനികപദ്ധതിയെ കേരളത്തില്‍ ആദ്യമായി എതിര്‍ത്തത്‌ താനാണെന്ന പ്രതീതി ജനിപ്പിക്കുന്ന ചില വാക്യങ്ങള്‍ കാണാവുന്നതാണ്‌. ഉത്തരാധുനികതയുടെ ദര്‍ശനത്തെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ആ പുസ്തകത്തില്‍ നമുക്കു കണ്ടെത്തുകയും ചെയ്യാം. ഉത്തരാധുനികതയുടെ വിമര്‍ശകന്‍ എന്ന നിലയ്ക്കാണ്‌ ടി.ടി. ശ്രീകുമാര്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, ഈയിടെ എന്‍.ജി.ഒകളെ കുറിച്ച്‌ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ വളരെ അത്ഭുതം ജനിപ്പിക്കുന്ന ചില നിരീക്ഷണങ്ങള്‍ ടി.ടി.ശ്രീകുമാര്‍ മുന്നോട്ടുവയ്ക്കുന്നു. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്ക്‌ ഉത്തരാധുനികതയുടെ രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ്‌ ഉത്തരാധുനികതയുടെ വിമര്‍ശകന്‍ ഈ പുതിയ ലേഖനത്തില്‍ പറയുന്നത്‌. ഉത്തരാധുനികതയുടെ ആചാര്യന്‍മാരുടെ ഉദ്ധരണികള്‍ കേരളത്തിലെ നവ മാര്‍ക്സിസ്റ്റുകളുടെ ലേഖനങ്ങളിലാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു.

ഉത്തരാധുനികതയുടെ പ്രധാന വക്താക്കളെല്ലാം തന്നെ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഉത്തരാധുനികതയുടെ വിമര്‍ശകരാകെട്ടെ, ഈ പ്രവണതയെ കാണുകയും പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. ഉത്തരാധുനികതയുടെ മിഥ്യാബോധങ്ങള്‍ക്കെതിരെ പുസ്തകമെഴുതിയ ടെറി ഈഗിള്‍ട്ടണ്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ രാഷ്ട്രീയത്തെ സിദ്ധാന്തത്തിന്റെ തലത്തിലെങ്കിലും മുന്‍നിരയിലേക്കു കൊണ്ടുവരുന്നതില്‍ ഉത്തരാധുനികത വഹിച്ച പങ്കിനെ ശ്ലാഘിക്കുന്നുണ്ട്‌. ഇത്‌ രാഷ്ട്രീയമായി ഉത്തരാധുനികത പ്രകടിപ്പിക്കുന്ന നല്ല പ്രവണതകളിലൊന്നാണെന്ന് അതിനെതിരെ ചൊരിയുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഈഗിള്‍ട്ടണ്‍ പറയുന്നു. എന്നാല്‍, പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ ഇടം അനുവദിക്കുമ്പോള്‍ പോലും സമകാലലോകത്ത്‌ അതു നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥദൌത്യം എന്താണെന്ന അന്വേഷണങ്ങളുടെ പ്രസക്തിയില്‍ അദ്ദേഹം ഊന്നുന്നു. ബൃഹദാഖ്യാനങ്ങളുടെ നിരാകരണം ഉത്തരാധുനികത പ്രകടിപ്പിക്കുന്ന പ്രമുഖ പ്രവണതയാണ്‌. ബൃഹദാഖ്യാനമെന്നു കാണുന്ന മാര്‍ക്സിസത്തിന്റെ വര്‍ഗരാഷ്ട്രീയത്തിനും നിലനില്‍ക്കുന്ന ഇടതുപക്ഷരാഷ്ട്രീയത്തിനും എതിരെ സൂക്ഷ്മരാഷ്ട്രീയത്തെ ഉത്തരാധുനികത പ്രതിഷ്ഠിക്കുന്നു. സ്ത്രീയുടേയും ദലിതരുടേയും കറുത്തവരുടേയും രാഷ്ട്രീയങ്ങള്‍ക്ക്‌ ഉത്തരാധുനികത നല്‍കുന്ന ഈ വ്യാഖ്യാനം തന്നെയാണ്‌ നവസാമൂഹികപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഉത്തരാധുനികര്‍ സൂക്ഷ്മാഖ്യാനങ്ങളെന്നോ മൈക്രോപൊളിറ്റിക്സെന്നോ വിളിക്കുന്നത്‌ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രിയത്തെ കൂടിയാണ്‌. ഇത്‌ ടി. ടി. ശ്രീകുമാര്‍ക്ക്‌ മനസ്സിലാകുന്നില്ലെന്ന് കരുതുക വിഷമകരമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന ടി.ടി.ശ്രീകുമാര്‍ ഉത്തരാധുനികതയുടെ വാദങ്ങളെ തന്നെയൊണ്‌ അവരിപ്പിക്കുന്നത്‌. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നതിന്‌ നിലനില്‍ക്കുന്ന രാഷ്ട്രീയമണ്ഡലത്തിനു കഴിയുമോയെന്ന് ഉത്തരാധുനികതയുടെ ബുദ്ധിജീവികളെയെന്ന പോലെ ശ്രീകുമാറും സംശയാകുലനാണ്‌. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ആശയപ്രരൂപം (paradigm) അപ്രസക്തമായിരിക്കുന്നുവെന്ന സമീപനം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്‌. വിമോചനസമരത്തിനും മിച്ചഭൂമിസമരത്തിനും ശേഷം കേരളത്തില്‍ രാഷ്ട്രീയസമരങ്ങള്‍ നടന്നിട്ടില്ലെന്നും ഇപ്പോള്‍ സമരങ്ങള്‍ ഏറ്റെടുക്കുന്നത്‌ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങളല്ലെന്നും സിദ്ധാന്തീകരിച്ചിട്ടുള്ള ടി.ടി. ശ്രീകുമാര്‍, കേരളത്തില്‍ നക്സലൈറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഉന്‍മൂലനസമരങ്ങളും എഴുപതുകളിലെ സാംസ്ക്കാരികസമരങ്ങളും അക്കാലത്തെ കേരളസമൂഹമനസ്സിന്റെ അബോധത്തെ സ്വാധീനിച്ചിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നു. ഇപ്പോള്‍, നവസാമൂഹികപ്രസ്ഥാനങ്ങളെ എന്‍.ജി.ഒകളുമായി ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.ഐ.(എം.എല്‍)പ്രസ്ഥാനത്തെ അദ്ദേഹം വിഭാഗീയപ്രസ്ഥാനമായി കാണുന്നു. അതിന്റെ രാഷ്ട്രീയസമീപനങ്ങളെ സി.പി.ഐ(എം) ന്റെ ഭരണവര്‍ഗസമീപനങ്ങളോട്‌ ചേര്‍ത്തുവയ്ക്കുന്നു. ഇത്‌ ശരിയായ സമീപനമാണോ? 'സ്വന്തം ഇന്ദ്രിയങ്ങളുടെ കര്‍മ്മശേഷിയില്‍ വിശ്വസിച്ചു'കൊണ്ട്‌ നമുക്ക്‌ ഈ പ്രശ്നത്തെ വിശകലനം ചെയ്യാം. ഇതിനുമുന്നേ ഒരു കാര്യം പറയട്ടെ. നവസാമൂഹികപ്രസ്ഥാനങ്ങളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്‍.ജി.ഒ സംഘടനകളാണെന്ന കാര്യം ശ്രീകുമാറിന്റെ ശ്രദ്ധയില്‍ വരുന്നില്ല. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വാക്കുകള്‍ എന്‍.ജി.ഒകള്‍ക്കു വേണ്ടിയുള്ളതായി മാറുന്നുമുണ്ട്‌. പ്ളാച്ചിമടയില്‍ നട(ക്കു)ന്ന കോക്കോകോള വിരുദ്ധസമരം നവ സാമൂഹികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരമായിട്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എന്നാല്‍, കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമരവുമായി സഹകരിച്ചിട്ടുണ്ടെന്നതാണ്‌ സ്ഥിതി. വലതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ ഇടതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ സമരപന്തലിലെ നിത്യസന്ദര്‍ശകരായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ വലതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ആശിര്‍വ്വാദങ്ങള്‍ ചൊരിയുന്നു. സമരത്തിന്റെ നേതൃത്വം ഈ അവസരവാദക്കളിയില്‍ പങ്കുചേരുന്നുവെതാണ്‌ സത്യം. എന്നാല്‍, സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിന്റെ തുടക്കം മുതല്‍ അതിന്‌ നൈതികമായ പിന്തുണ നല്‍കുകയും സമരത്തെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുമായി കണ്ണിചേര്‍ത്ത്‌ വികസിപ്പിക്കണമെന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. പ്ളാച്ചിമടയിലെ സമരം സംഘര്‍ഷത്തിന്റെ അവസ്ഥയിലെക്കെത്തിയത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണത്തിലാണ്‌. സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിനു പുറത്തു നിന്നു പിന്തുണ നല്‍കുകയും തങ്ങളുടേതായ രീതിയില്‍ പ്രക്ഷോഭത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ തന്നെ സമരത്തിലെ എന്‍.ജി.ഒകളുടെ പങ്കിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കിടയിലെ, സമരസമിതികളിലേയും ഐക്യദാര്‍ഢ്യസമിതികളിലേയും പ്രവര്‍ത്തകര്‍ക്കിടയിലെ, അഭിപ്രായഭിന്നതകളും കൊഴിഞ്ഞുപോക്കും പിരിച്ചുവിടലുകളുമെല്ലാം (ഇവയൊന്നും സംഭവിച്ചിട്ടില്ലെന്നു പറയുമോ?) എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റേയും ധനവിനിയോഗത്തിന്റേയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക?

ചെങ്ങറയിലെ സമരത്തേയും ശ്രീകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്‌. ചെങ്ങറയിലെ ഭൂസമരത്തിനും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം തുടക്കം മുതല്‍ നൈതികമായ പിന്തുണ നല്‍കിയിരുന്നു. സി.പി.ഐ (എം.എല്‍) പ്രസിദ്ധീകരണങ്ങള്‍ ഇതിനു തെളിവു നല്‍കകുന്നുണ്ട്‌. വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും മായം ചേര്‍ത്തു നടപ്പിലാക്കപ്പെട്ട 1957ലെ ഭൂപരിഷ്ക്കരണനിയമം അടിസ്ഥാനവര്‍ഗ്ഗതാല്‍പര്യങ്ങളെ കൈയ്യൊഴിയുന്നതും വിമോചനസമരാനന്തരം കേരളത്തില്‍ ശക്തിപ്രാപിച്ച മദ്ധ്യവര്‍ഗ്ഗതൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നുവെന്നും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം പുറത്തിറക്കിയ കാര്‍ഷികരേഖ പറയുന്നു. കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന ദളിതരായ അടിയാളര്‍ക്ക്‌ ഈ പരിഷ്ക്കരണം കൃഷിഭൂമി നിഷേധിക്കുകയും അവരെ ലക്ഷംവീടു കോളനികളിലേക്കും സെറ്റില്‍മെന്റ് കോളനികളിലേക്കും ആട്ടിപ്പായിക്കുകയുമായിരുന്നുവെന്നും നിരീക്ഷിക്കുന്ന ഒരു രേഖ പുറത്തിറക്കിയ പ്രസ്ഥാനത്തെ ഭരണവര്‍ഗനിലപാടുകളുമായി സമീകരിക്കുന്ന ശ്രീകുമാറിന്റെ സമീപനം നീതീകരിക്കാവുന്നതല്ല. ചെങ്ങറയിലെ കര്‍ഷകസമരത്തെ കാണുകയും അതിനെ പുതിയ രാഷ്ട്രീയത്തിന്റെ വഴിയായി വായിച്ചെടുക്കുകയും ചെയ്യു ശ്രീകുമാര്‍, സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ മേപ്പാടിയിലും മറ്റു പലയിടങ്ങളിലും നടക്കുന്ന ഭൂമി പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളെ കാണാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഥാര്‍ത്ഥത്തില്‍ വിഭാഗീയത പ്രകടിപ്പിക്കുന്നത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനമാണോ, അതോ, ശ്രീകുമാറിനെ പോലെ നവ സാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയെന്ന രൂപേണ എന്‍.ജി.ഒകള്‍ക്കു വേണ്ടി വാദിക്കുന്ന ബുദ്ധിജീവികളോ? (സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിനു വേണ്ടി വാദിക്കുകയെന്നത്‌ ഈ ലേഖകന്റെ ലക്ഷ്യമല്ല. സി.പി.ഐ (എം. എല്‍) മുന്നോട്ടു വച്ചിട്ടുള്ള നിലപാടിനെ തെറ്റായി അവതരിപ്പിക്കുന്നതായി തോന്നുന്നതിനാലാണ്‌ ഈ വിമര്‍ശനം) എല്ലാ പൊതുപദ്ധതികളിലും പൊതുകരാറുകളിലും സമവായങ്ങളിലും അധികാരത്തിന്റെ പ്രയോഗവും പീഡനവും ഉളളടങ്ങിയിട്ടുണ്ടെന്ന് പറയുന്ന ഉത്തരാധുനികതയുടെ വീക്ഷണം തന്നെയാണ്‌ സാകല്യത്തെ കുറിച്ചുള്ള ഏതൊരു സങ്കല്‍പത്തേയും നിരസിക്കുന്നതിന്‌ ശ്രീകുമാറിനെ പ്രേരിപ്പിക്കുന്നത്‌. ഈ വീക്ഷണം ജനകീയപ്രസ്ഥാനങ്ങളെ സവിശേഷമേഖലകളുടെ അടിസ്ഥാനത്തില്‍ ശകലീകരിക്കുന്നതിനെ മാത്രം ലക്ഷ്യമാക്കുന്നതാണ്‌. പ്രാതിനിധ്യജനാധിപത്യത്തെ ചോദ്യം ചെയ്യാത്ത നവ സാമൂഹികപ്രസ്ഥാനങ്ങളെ കുറിച്ചു പറയുമ്പോള്‍ വ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സമവായത്തിലെത്തേണ്ടതിനെ കുറിച്ചുള്ള പാഠങ്ങള്‍ കൂടി അതില്‍ ഉള്ളടങ്ങുന്നു. സാമൂഹികവ്യവസ്ഥ എന്ന സങ്കല്‍പനം തന്നെ ശ്രീകുമാറിനെ പോലുള്ളവര്‍ക്ക്‌ അപ്രസക്തമായിരിക്കുന്നു. മാറ്റിത്തീര്‍ക്കേണ്ടതായിട്ടില്ലാത്ത അവസ്ഥയെ കുറിച്ച്‌ ശ്രീകുമാര്‍ പറയുന്നത്‌ അതുകൊണ്ടാണ്‌. സ്ഥിതമായ, കേവലമായ വ്യവസ്ഥകളോടും സങ്കല്‍പനങ്ങളോടുമുളള ആഭിമുഖ്യമാണ്‌ ഇവിടെ തെളിയുന്നത്‌. ജനകീയപ്രതിരോധങ്ങളെ ശകലീകരിക്കുകയും ഒരിക്കലും മാറ്റിത്തീര്‍ക്കേണ്ടതില്ലാത്ത പ്രാതിനിധ്യജനാധിപത്യത്തിന്റെ മഹത്ത്വത്തില്‍ വിശ്വസിച്ച്‌ വ്യവസ്ഥയുമായി സമവായത്തിലെത്തുകയും ചെയ്യുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന എന്‍.ജി.ഒകള്‍ നവഉദാരീകരണത്തിനെതിരാണെന്നും അവ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക്‌ വെല്ലുവിളികളുയര്‍ത്തുവെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ എത്രമാത്രം നിയാമകവും യുക്തിപരവുമാണ്‌? വ്യവസ്ഥാപിതത്വത്തെ അതിജീവിക്കാന്‍ അനുവദിക്കണമെന്ന് മറ്റു വാക്കുകളില്‍ പറയുകയാണ്‌ ശ്രീകുമാര്‍ ചെയ്യുത്‌. ജനകീയപ്രതിരോധങ്ങളെ സാമൂഹികവ്യവസ്ഥയുമായി ബന്ധിപ്പിക്കാത്ത നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എങ്ങോട്ടാണ്‌ നയിക്കപ്പെടുന്നത്‌? കേരളത്തിലെ സ്മാര്‍ട്സിറ്റി പദ്ധതി ഒരു നല്ല ഉദാഹരണമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ പ്രത്യേക സാമ്പത്തികമേഖലക്കെതിരാണെന്ന പ്രതീതിയാണ്‌ ജനിപ്പിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍, നവസാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ ഈ വിഷയത്തിലെഴുതിയ ലേഖനങ്ങള്‍ പരിശോധിക്കുക. സ്മാര്‍ട്ട്സിറ്റി കരാര്‍ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കാന്‍ വി.എസ്‌. അച്ചുതാനന്ദന്‍ നടത്തിയ ശ്രമങ്ങളേയും അതു നേരിട്ട എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ചതിന്റേയും ഉത്സാഹപൂര്‍ണ്ണമായ വിവരണമാണ്‌ 'മാധ്യമം' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തുടക്കത്തില്‍ കാണുന്നത്‌. തുടര്‍ന്ന്, ഇപ്പോഴത്തെ കരാറിന്റെ മാഹാത്മ്യത്തെ അദ്ദേഹം വിശദീകരിക്കുന്നു. "ഈ പദ്ധതി കൊച്ചിയുടേയും കേരളത്തിന്റേയും വികസനത്തിനുള്ള ചവിട്ടുപടിയാണ്‌" എന്ന് അദ്ദേഹം എഴുതുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ഉപദേശിക്കുന്നു സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രത്യേകസാമ്പത്തികമേഖലയില്‍ വരുമെന്നതിനെ കുറിച്ചോ പ്രത്യേകസാമ്പത്തികമേഖല സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ സി.ആര്‍. നീലകണ്ഠന്റെ ഈ ലേഖനത്തില്‍ നമുക്കു വായിക്കാന്‍ കഴിയില്ല. തന്റെ ഈ നിലപാടിനെ ന്യായീകരിച്ചു കൊണ്ട്‌ മലയാളം വാരികയില്‍ അദ്ദേഹം പിന്നീട്‌ എഴുതുകയുണ്ടായി. 'കുടിയൊഴിക്കപ്പെടുന്നവരെ ജീവിതോപാധികളില്ലാത്തവരായി നിലനിര്‍ത്തുന്നതിലാണ്‌' വര്‍ഗസമരക്കാരുടെ നിലപാടുകളെത്തിച്ചേരുന്നതെന്നു വ്യാഖ്യാനിച്ചു കൊണ്ട്‌ പ്രയോജനവാദപരമായ ഒരു സമീപനത്തിലെത്തിച്ചേരുകയാണ്‌ ഈ ലേഖനത്തില്‍ അദ്ദേഹം ചെയ്തത്‌. നീലകണ്ഠന്റെ ഈ വാദത്തെ വിശകലനം ചെയ്തു കൊണ്ട്‌ ഈ ലേഖകന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഈ പരാമര്‍ശം അവസാനിപ്പിക്കാം. "സൈദ്ധാന്തികവും രാഷ്ട്രീയവുമായ എല്ലാ ധാരണകളേയും അവഗണിക്കാനും ജനതയെ അധീശത്വത്തിനു കീഴ്പ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രയോജനവാദമന്ത്രം സമര്‍ത്ഥമായി ഉരുവിടുകയെന്നതാണ്‌. ഈ പ്രയോജനവാദമന്ത്രത്തിന്‌ സാമാന്യജനതക്കു വേണ്ടി വാദിച്ചു കൊണ്ടു തന്നെ അവരെ നിരാധാരരാക്കുവാനും ഭരണവര്‍ഗത്തോടൊപ്പം നിലകൊള്ളാനും കഴിയും. സിദ്ധാന്തനിരാസവും അന്ധമായ പ്രയോഗത്തിനു വേണ്ടിയുള്ള വാദവും സി.ആര്‍. നീലകണ്ഠന്റെ വാക്കുകളില്‍ നിഴലിക്കുന്നു.

"ലോകത്തെ വ്യാഖ്യാനിക്കുകയെന്നതല്ല; അതിനെ മാറ്റിത്തീര്‍ക്കുകയെന്നതാണ്‌ പ്രധാന കാര്യം" എന്ന മാര്‍ക്സിന്റെ വാക്കുകള്‍ തത്ത്വചിന്തയെ ഒഴിവാക്കാനുള്ള കുറുക്കുവഴിയായിരുന്നുവെന്ന ശ്രീകുമാറിന്റെ കണ്ടെത്തലിലൂടെ (ഇങ്ങനെ പറയുന്ന പാശ്ചാത്യചിന്തകരുമുണ്ട്.) മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തെ അദ്ദേഹം നിരാകരിക്കുന്നു. പ്രായോഗികപ്രവര്‍ത്തനത്തിലൂടെ ചിന്ത അതിന്റെ ഐഹികതയെ തെളിയിക്കണമെന്ന മാര്‍ക്സിന്റെ നിര്‍ദ്ദേശമാണ്‌ നിരാകരിക്കപ്പെടുന്നത്‌. സിദ്ധാന്തം അതിന്റെ അറയ്ക്കുള്ളില്‍ ശരിയും ശുദ്ധവുമായിരുന്നാല്‍ മതിയെന്ന ശുദ്ധതത്ത്വചിന്തക്കു വേണ്ടിയുള്ള ഈ പ്യൂരിറ്റന്‍ വാദം സിദ്ധാന്തവും പ്രയോഗവും തമ്മിലുളള ബന്ധങ്ങളെ നിഷേധിക്കുന്ന ഉത്തരാധുനിക നിലപാടാണ്‌. ടി.ടി. ശ്രീകുമാര്‍ എന്ന ഉത്തരാധുനികവിമര്‍ശകന്‍ ഉത്തരാധുനികതയുടെ നിലപാടുകളെയാണ്‌ പിന്നെയും പിന്നെയും പ്രേക്ഷിക്കുന്നത്‌! (ഈ വിമര്‍ശനം ഉന്നയിക്കുന്ന എനിക്ക്‌ ഉത്തരാധുനികതകളുടെ ചില നിലപാടുകളിലെ ഗരിമയെ കുറിച്ച്‌ ബോദ്ധ്യമുണ്ട്‌. അവ തീര്‍ത്തും വര്‍ജ്ജിക്കേണ്ടവയാണെന്ന സമീപനം ഇല്ല താനും)

സവിശേഷവല്‍ക്കരണത്തിലൂടെ ശകലീകരണത്തിലെത്തുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകളെ സാധൂകരിക്കാന്‍ ടി.ടി. ശ്രീകുമാറും എ.കെ.രവീന്ദ്രനും മാര്‍ക്സിനെ ഉദ്ധരിക്കുന്നു. ആപ്പിളും സബര്‍ജല്ലിയും മാങ്ങയും ഓറഞ്ചുമായല്ലാതെ 'പഴ'മില്ലെന്ന് മാര്‍ക്സ്‌ പറഞ്ഞതിനെ ശകലീകരണത്തിനുള്ള ന്യായമായി അവര്‍ വ്യാഖ്യാനിച്ചെടുക്കുന്നു. നീഗ്രോസ്ത്രീ, അധിനിവേശാനന്തര സ്ത്രീ, യൂറോപ്യന്‍ സ്ത്രീ, ലെസ്ബിയന്‍... എന്നിങ്ങനെയല്ലാതെ 'സ്ത്രീ'യായി സ്ത്രീയില്ലൊണ്‌ ഇവര്‍ പറയുന്നത്‌. യൂറോപ്യന്‍ സ്ത്രീ എന്ന ഗണം വീണ്ടും വിഭജിക്കാവുതല്ലേ? ഇംഗ്ളീഷ്‌ സ്ത്രീ, ജര്‍മ്മന്‍ സ്ത്രീ...എന്നിങ്ങനെയല്ലാതെ യൂറോപ്യന്‍ സ്ത്രീ ഇല്ലെന്നു പറയാന്‍ കഴിയില്ലേ? പുലയനും പറയനും ...അല്ലാതെ ദളിതനെ കാണാന്‍ ശ്രീകുമാര്‍ക്കു കഴിയുന്നുണ്ടോ? കാണിയും മലയരയനും...അല്ലാതെ ആദിവാസി എവിടെയാണുള്ളത്‌? അനന്തമായി നീളുന്ന ഈ വിഭജനങ്ങള്‍ എവിടെയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ അമൂര്‍ത്തവല്‍ക്കരണത്തെ ആശ്രയിക്കാതെ കഴിയുമോ? അനന്തമായ ശകലീകരണങ്ങളിലേക്കു നയിക്കുന്ന, ഏകപക്ഷീയതയെ ആഘോഷിക്കുന്ന ഒരു നിലപാടിനു വേണ്ടിയാണ്‌ ഇവര്‍ മാര്‍ക്സിന്റെ വാക്കുകളെ ഉദ്ധരിക്കുന്നത്‌. ആപേക്ഷികവാദത്തില്‍ രമിക്കുന്ന ഉത്തരാധുനികതയുടെ സമീപനത്തെ നാം ഇവിടെ കണ്ടുമുട്ടുന്നു. ഇവരുടെ വാദങ്ങളില്‍ നിന്നും മാര്‍ക്സ്‌ എല്ലാ സാമാന്യവല്‍ക്കരണങ്ങള്‍ക്കും എതിരായിരുന്നുവെന്ന അര്‍ത്ഥമാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാരുടെ വാക്കുകള്‍ ഇതേ രീതിയില്‍ ഉദ്ധരിച്ചു കൊണ്ട്‌ എല്ലാ സവിശേഷവല്‍ക്കരണങ്ങള്‍ക്കും അവര്‍ എതിരായിരുന്നുവെന്നും തെളിയിക്കാന്‍ കഴിയും. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തില്‍ ആധിപത്യം ചെലുത്തിയിരുന്ന വര്‍ഗീകരണത്തിന്റേയും അപഗ്രഥനത്തിന്റേയും പ്രവണതകളെ വിമര്‍ശിച്ചു കൊണ്ട്‌ എംഗത്സ്‌ എഴുതിയ 'ആന്റി ഡ്യൂറിങ്ങി'ല്‍ നിന്നുള്ള വരികള്‍ അല്‍പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കുകയാണ്‌. "പ്രകൃതിയുടെ പ്രത്യേകഭാഗങ്ങളായുളള അപഗ്രഥനം, വ്യത്യസ്ത പ്രകൃതിപ്രക്രിയകളുടേയും വസ്തുക്കളുടെയും വ്യക്തമായ വര്‍ഗ്ഗങ്ങളായുളള തരംതിരിക്കല്‍, നാനാരൂപത്തിലുമുളള ജൈവവസ്തുക്കളുടെ ആന്തരിക ശാരീരികഘടനയുടെ പഠനം എന്നിവയെല്ലാമാണ്‌ നമ്മുടെ പ്രകൃതിവിജ്ഞാനത്തില്‍ കഴിഞ്ഞ നാനൂറു സംവത്സരങ്ങള്‍ക്കിടയിലുണ്ടായിട്ടുളള വമ്പിച്ച പുരോഗതിയുടെ അടിസ്ഥാനപരമായ സാഹചര്യങ്ങള്‍. പക്ഷേ, ഈ പ്രവര്‍ത്തനരീതിമൂലം പ്രകൃതിവസ്തുക്കളേയും പ്രക്രിയകളേയും സാകല്യവുമായി അവയ്ക്കുളള ബന്ധത്തെ കാണാതെ ഒറ്റപ്പെട്ട നിലയില്‍ നിരീക്ഷിക്കുകയെന്നത്‌, ചലിക്കാതെ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, സാരാംശത്തില്‍ ചലാങ്കങ്ങളായി കാണുതിനു പകരം അവയെ സ്ഥിരാങ്കങ്ങളായി കാണുകയെന്നത്‌, ജീവനുളള അവസ്ഥയില്‍ നിരീക്ഷിക്കുന്നതിനു പകരം മരണാവസ്ഥയില്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, നമ്മുടെ ഒരു പാരമ്പര്യശീലമാക്കി മാറ്റിയിരിക്കുന്നു. ... ... ...ഈ അതിഭൌതികചിന്താരീതി അന്വേഷണവിധേയമായ വസ്തുവിന്റെ പ്രകൃതമനുസരിച്ച്‌ വ്യാപ്തിയില്‍ വ്യത്യസ്തങ്ങളായ പലേ മണ്ഡലങ്ങളിലും ന്യായീകരണമുളളതും ആവശ്യകവുമാണെങ്കിലും ഏറെത്താമസിയാതെ അത്‌ ഒരു സീമയിലെത്തും. അതിന്നപ്പുറത്തേക്ക്‌ അത്‌ ഏകപക്ഷീയവും പരിമിതവും അമൂര്‍ത്തവും പരിഹരിക്കാനാവാത്ത വൈരുദ്ധ്യങ്ങളില്‍ കുടുങ്ങിയതും ആയിത്തീരുന്നു. ഓരോരോ വസ്തുക്കളെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ അവ തമ്മിലുളള അന്വയത്തെ വിസ്മരിക്കുന്നു; അവയുടെ നിലനില്‍പിനെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ ആ നിലനില്‍പിന്റെ ആദിയും അന്തവും വിസ്മരിക്കുന്നു; അവയുടെ വിശ്രാന്തിയില്‍ അത്‌ അവയുടെ ചലനത്തെ വിസ്മരിക്കുന്നു. ഒറ്റയൊറ്റ മരങ്ങള്‍ കാണുന്ന അതിനു മൊത്തത്തിലുളള കാട്‌ കാണാന്‍ കഴിയുന്നില്ല." ഭൂപരിഷ്ക്കരണത്തിലെ അനീതികളേയും സ്ത്രീയുടേയും ദളിതന്റേയും പീഡിതാവസ്ഥകളേയും കാണുകയും നവ ഉദാരീകരണത്തിന്റെ വ്യവസ്ഥയേയും ഇന്ത്യന്‍ ഭരണവര്‍ഗങ്ങളേയും കാണാതിരിക്കുകയും ചെയ്യുന്നത്‌ മരങ്ങളെ മാത്രം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ്‌. മരങ്ങളുണ്ട്‌, മരങ്ങളെല്ലാം ചേര്‍ന്ന കാടുമുണ്ട്‌.

അമൂര്‍ത്തവല്‍ക്കരണത്തിന്‌ ഒരു ഫലവുമില്ലെന്ന ശ്രീകുമാറിന്റെ നിരീക്ഷണം ക്വാണ്ടം ബലതന്ത്രത്തിന്റെ രൂപീകരണത്തിനു ശേഷമെങ്കിലും അപ്രസക്തമാണ്‌. ഭൌതികസ്ഥല(physical space)ത്തെ ഹില്‍ബര്‍ട്സ്ഥല(Hilbert space)ത്തേക്ക്‌ അമൂര്‍ത്തവല്‍ക്കരിക്കുകയും ഹില്‍ബര്‍ട്‌ സ്ഥലത്തിന്‌ സദൃശമായ ഗുണങ്ങള്‍ ഭൌതികസ്ഥലത്ത്‌ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഭൌതികപ്രപഞ്ചത്തില്‍ അമൂര്‍ത്തവല്‍ക്കരണത്തിന്റെ രീതിശാസ്ത്രത്തിനുളള സാധ്യതകളെയാണ്‌ വോണ്‍ ന്യൂമാന്‍ തുറന്നിട്ടത്. അമൂര്‍ത്തവല്‍ക്കരണത്തോടുള്ള കേവലനിഷേധം ഉത്തരാധുനികരുടെ വസ്തുനിഷ്ഠതയോടുളള കേവലനിഷേധത്തിനു സമാനമാണ്‌. പ്രകൃതിക്ക്‌ ഗുണങ്ങളില്ലെന്ന്, മനുഷ്യസംസ്ക്കാരത്തിന്റെ ആരോപിതഗുണങ്ങള്‍ മാത്രമേയുളളൂവെന്നു ശഠിക്കുന്ന ഉത്തരാധുനികതയുടെ സാമൂഹികനിര്‍മ്മിതിവാദത്തോട്‌, ന്യൂയോര്‍ക്കിലെ ഇരുപത്തിയൊന്നുനിലയുളള കെട്ടടത്തില്‍നിന്നു താഴേക്കു ചാടി ഗുരുത്വാകര്‍ഷണം സാംസ്ക്കാരിക നിര്‍മ്മിതിയാണെന്നു തെളിയിക്കാന്‍ നിര്‍ദ്ദേശിച്ച അല്ലന്‍ സോക്കലിന്റെ ഇടപെടലിനു സമാനമായ ഒരു ഇടപെടല്‍ ഈ അമൂര്‍ത്തവല്‍ക്കരണനിഷേധവും ആവശ്യപ്പെടുന്നുണ്ട്‌. യഥാര്‍ത്ഥ പ്രശ്നം എന്താണ്‌ ? വസ്തുക്കളേയും പ്രക്രിയകളേയും വികലനം ചെയ്യുതിന്‌ അവയെ അഴിക്കണമെന്ന്, അവയെ സവിശേഷമായി പരിശോധിക്കണമെന്ന്, അവയെ ശരിയായ രീതിയില്‍ കൂട്ടിച്ചേര്‍ക്കണമെന്നും മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ക്ക്‌ അറിയാമായിരുന്നു.

മാര്‍ക്സിന്റെ അനുയായികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ 'വിശുദ്ധകുടുംബ'ത്തില്‍ നിന്നുള്ള വരികള്‍ പകര്‍ത്തിയെഴുതുന്ന ടി.ടി. ശ്രീകുമാര്‍, മാര്‍ക്സിന്റെ ആ വാക്കുകളില്‍ വിശ്വസിക്കുന്നുണ്ടാകില്ല! ശ്രീകുമാര്‍ എഴുതുന്നതു വിശ്വസിച്ചാല്‍, 1844 സപ്തംബറിനും നവംബറിനും മദ്ധ്യേ 'വിശുദ്ധകുടുംബ'ത്തില്‍ ഈ വാക്കുകള്‍ എഴുതിയ മാര്‍ക്സ്‌ 1845 വസന്തമാകുമ്പോഴേക്കും 'ഫോയര്‍ബാഹിനെ കുറിച്ചുള്ള തിസീസുകള്‍' എഴുതി തത്ത്വചിന്തയോട്‌ വിട പറയാന്‍ കുറുക്കുവഴി കണ്ടെത്തിക്കഴിഞ്ഞിരുന്നല്ലോ! സാമാന്യവല്‍ക്കരണത്തിന്റേയും സവിശേഷവല്‍ക്കരണത്തിന്റേയും പ്രശ്നങ്ങളെ ഉത്തരാധുനികതയുടെ ചിന്തക്കു നിരൂപിക്കാന്‍ കൂടി കഴിയാത്ത രീതിയില്‍ ഉയര്‍ന്ന നിലയില്‍ നോക്കിക്കാണാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നില്ലേ?. കേരളത്തില്‍ ഉത്തരാധുനികതയുടെ ദര്‍ശനത്തെ പ്രചരിപ്പിക്കുന്ന സച്ചിദാനന്ദന്റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്‌ ടി.ടി. ശ്രീകുമാര്‍ 'സാംസ്ക്കാരികമാസിക'യിലെഴുതിയ ലേഖനങ്ങള്‍ മാര്‍ക്സിസത്തിനു വേണ്ടിയുള്ള വാദങ്ങള്‍ കൂടിയായിരുന്നു. തന്റെ പുതിയ ലേഖനത്തില്‍, 'മാര്‍ക്സിനു വേണ്ടി വാദിക്കുകയോ മാര്‍ക്സിനെ വിസ്തരിക്കുകയോ ചെയ്യാതെ സാമൂഹികവികലനം സാദ്ധ്യമാക്കു'ന്ന നിലപാടിനെയാണ്‌ സ്വീകരിക്കുതെന്ന് അദ്ദേഹം പറയുന്നു. ഈ മാറ്റത്തിന്നിടയില്‍, ടി.ടി. ശ്രീകുമാര്‍ ഒരിക്കല്‍ എതിര്‍ത്തിരുന്ന ഉത്തരാധുനികതയുടെ ദര്‍ശനലോകം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരിക്കുതായി നമുക്ക്‌ അനുഭവപ്പെടും. 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിലെ പല ലേഖനങ്ങളും പിന്‍വലിക്കാന്‍ ടി.ടി.ശ്രീകുമാര്‍ തയ്യാറാകണം.

4 comments:

perooran said...

nannayittundu sir

എന്‍.ബി.സുരേഷ് said...

വന്നു, കണ്ടു. അടിയ്ക്കടി വരും.

Anees Hassan said...

തീര്‍ച്ചയായും കനമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഇനിയും വരാം


sir pls turn off word verification

Anees Hassan said...

തീര്‍ച്ചയായും കനമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഇനിയും വരാം


sir pls turn off word verification

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...